പ്രണയിച്ചവൾ 2

തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ

അറിയുന്നുണ്ടായിരുന്നില്ല.

പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ

ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം വെണ്മേഘങ്ങൾ കോട്ട

തീർത്ത ചക്രവാളത്തിന്റെ അനന്ത ഭംഗിയോ അയാൾ അറിഞ്ഞേയില്ല.

കൺമുമ്പിൽ എപ്പോഴും ആ രൂപം മായാതെ നിന്നു.

അൽപ്പം മുമ്പ് കണ്ട വിസ്മിത സൗന്ദര്യത്തെ.

ദേഹം മുഴുവൻ ചൂടുപിടിച്ച് ഉലയുകയാണ്.

ഞരമ്പുകൾ വികസിച്ച് തിമിർക്കുന്നു.

രക്തം വിറളിപൂണ്ട് കുതിച്ചൊഴുകുന്നു.

അപ്പോൾ എങ്ങനെ പ്രകൃതിയെ നോക്കും?

സുന്ദരി, നീ തനിച്ചായിരുന്നല്ലോ.

ഞാനും അപ്പോൾ തനിച്ചായിരുന്നു.

നമ്മൾ എന്തുകൊണ്ടാണ് നമ്മുടെ ഏകാന്തതയെ പരസ്പ്പരം പൂരിപ്പിക്കാൻ

ശ്രമിക്കാതിരുന്നത്?

ഈ കാടിൻറെ വന്യമായ ഭംഗിയിൽ വിടർന്ന പുഷ്പ്പമേ, ഒരു നുറുങ്ങു സുഗന്ധമേ നീ എനിക്ക്

തന്നുള്ളൂ. എങ്കിലും ലോകത്തെ മുഴുവൻ ഉദ്യാനങ്ങളിലും വിടർന്നു നൃത്തം, ചെയ്യുന്ന

എല്ലാ പൂക്കളുടെയും പരിമളം ഞാനിപ്പോൾ അറിയുന്നു.

നിന്റെ കണ്ണുകൾ ഞാൻ കണ്ടു. പവിഴമല്ലിപ്പൂക്കൾ എത്ര കാലം കാത്തിരിക്കണം അതുപോലെയൊരു

ഭംഗിയുടെ വരവിന്?

നിന്റെ കവിളുകൾ ഞാൻ കണ്ടു. കണ്ണനിൽ നിന്ന് മയിൽ‌പ്പീലി സ്പർശമേൽക്കുന്ന രാധയുടെ

കവിളുകൾക്ക് ചിലപ്പോൾ ആ പേലവത്വം കണ്ടേക്കാം.

നിന്റെ ചുണ്ടുകൾ ഞാൻ കണ്ടു. പ്രണയത്തിന്റെ അമൃതകണങ്ങൾ നനവ് തീർത്ത അവയുടെ

മൃദുത്വത്തിൽ, ചുവപ്പിൽ, അവയുടെ ചൂടിൽ ഒന്ന് തൊടാൻ കൊതിക്കുന്നത് ആരൊക്കെയെന്ന്‌

നിനക്കറിയാമോ?

ശരത്കാല നിലാവ്. വസന്തമുല്ലകൾ. ചില്ലുകുഴലിലൂടെ പെയ്തിറങ്ങുന്ന മഴനീർതുള്ളികളുടെ

രൂപത്തിൽ വരുന്ന കുഞ്ഞ് മാലാഖമാർ.

ഗ്രീഷ്മത്തിൽ ചക്രവാളത്തിൽ നിന്ന് പറന്നിറങ്ങി വിരുന്നെത്തുന്ന ദേശാടന നീലക്കിളികൾ.

പിന്നെ പെണ്ണിന്റെ ചൂടറിയാത്ത എന്റെ ചുണ്ടുകളും.

നിൻറെ മാറിടം ഞാൻ കണ്ടു. ധനുമാസ ചന്ദ്രികയിൽ പ്രണയമോഹധാരകളൂറി തുടുക്കുകയാണവ.

സുന്ദരീ, എന്റെ ചുണ്ടുകൾ വിതുമ്പുകയാണ് അവയിലൊന്ന് തൊടാൻ. സുഗന്ധയമുനയിൽ കുതിർന്ന

അവയുടെ ചൂടൊന്നറിയാൻ.

നിന്റെ അരക്കെട്ട് ഞാൻ കണ്ടു. പെൺ ചിറകിൽ സ്വർണ്ണപരാഗമായി വന്നിറങ്ങിയ അപ്സരകന്യകേ,

കനവിലെപ്പോഴും ഒതുങ്ങി ഭംഗിയുള്ള നിന്റെ അരക്കെട്ട് എന്റെ ഹൃദയത്തെ ഇനി വരുന്ന ഓരോ

നിമിഷവും തപിപ്പിക്കും.

നിന്റെ നിതംബങ്ങൾ ഞാൻ കണ്ടു.

പ്രണയ പുളകങ്ങളുതിരുകയാണവിടെ. തപിക്കുന്ന ചുണ്ടുകൾ കൊണ്ട് പ്രണയത്തിന്റെ

പവിഴമുത്തുകൾ അവിടെ പതിപ്പിക്കാൻ തുടിക്കുകയാണ് എന്റെ ഹൃദയം…

ഓ!

അയാൾ വഴിയരികിൽ നിന്ന് കിതച്ചു.

എന്തൊരു ദാഹം!

പെണ്ണിൻറെ സൗന്ദര്യത്തിൻറെയും മാദകത്വത്തിന്റെയും തെളിനിലാവിന് ഒരു പുരുഷനെ

ഇത്രമാത്രം ആർദ്രമാകാനുള്ള ശേഷിയുണ്ടോ?

അകതാരിൽ ശരത്ക്കാല നിദ്രകൊണ്ടിരുന്ന പ്രണയപ്പിറാവുകളെ ഉണർത്താനുള്ള ശക്തിയുണ്ട്

പെണ്ണിന്റെ അഴകിന് എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു!.

ശിവാലിക് മലനിരകളിൽ കോടമഞ്ഞിറങ്ങിയ ഒരു സായാഹ്നം മമ്മിയോടൊപ്പം ഗോമതി

നദിക്കരയിലിരിക്കുകയായിരുന്നു അന്ന്.

മറുകരയിൽ ആടുകളെ മേയിച്ചുകൊണ്ട് ഒരു ഇടയപ്പെൺകുട്ടി നിന്നിരുന്നു. അവൾക്ക് പിമ്പിൽ

മഞ്ഞ് നിറഞ്ഞ മലനിരകൾ ഉയർന്ന് പോയിക്കൊണ്ടിരുന്നു.

ആകാശം നിറയെ ഐസ് ബലൂണുകൾ തണുത്ത കാറ്റിൽ ഒഴുകുകയായിരുന്നു..

“ഇവിടെ വെച്ചല്ലേ മമ്മി പപ്പായെ ആദ്യം കണ്ടത്?”

നദിയുടെ ഒരു ഓരത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാകേഷ് ചോദിച്ചു.

രാകേഷിൻറെ ‘അമ്മ ഊർമ്മിളയുടെ സുന്ദരമായ മുഖം ലജ്ജയാൽ ചുവന്നു.

അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

“”എന്താ ചോദിച്ചേ?”

ഊർമ്മിള ചോദിച്ചു.

“വെറുതെ…നാണിക്കുമ്പോൾ ആ മുഖമൊന്ന് കാണാൻ…”

“പോടാ..”

അവർ ആ ഓർമ്മകളിൽ നിറഞ്ഞു നിൽക്കേ ശിവാലിക് മലനിരകളിൽ നേർത്ത് കാണപ്പെടുന്ന

വെള്ളച്ചാട്ടത്തിലേക്ക് നോക്കി.

“എനിക്ക് ഈ ചോദ്യം നിന്നോട് ചോദിക്കാൻ നീയെപ്പഴാ മോനു എനിക്കൊരു ചാൻസ് തരുന്നേ?”

“ഏത് ചോദ്യം?”

“നീ നിന്റെ പെണ്ണിൻറെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഏത് എന്ന ചോദ്യം?”

രാകേഷ് ഉത്തരമായി വിദൂരതയിലേക്ക് നോക്കി. അപ്പോൾ മറുതീരത്ത് നിന്ന്

ഇടയപ്പെൺകുട്ടിയുടെ പാട്ട് കേൾക്കാൻ തുടങ്ങി.

പ്രണയവും വിരഹവും തുളുമ്പി നിറഞ്ഞ പാട്ട്.

“അവൾക്ക് എന്തോ വിഷമമുണ്ട് എന്ന് തോന്നുന്നു മമ്മി,”

രാകേഷ് അവളിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു.

“ഹെർ സോങ് ഈസ് സോ മെലാങ്കളിക്…സോ പെയിൻഫുൾ…”

“അവൾ തനിച്ചായിരിക്കാം മോനു…”

“ഞാനും തനിച്ചല്ലേ? എനിക്കാ പെയിൻ ഇല്ലല്ലോ?”

“നീ തനിച്ചോ?’

ഊർമ്മിള അവന്റെ തോളിൽ പിടിച്ചു.

“അപ്പോൾ ഞാനും പപ്പായുമോ?”

രാകേഷ് ഒന്നും പറഞ്ഞില്ല.

“നിനക്ക് പ്രേമിക്കാൻ സമയമായി…”

പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.

“അതാണ് തനിച്ചാണ് എന്നൊക്കെ തോന്നുന്നത്…”

കഴിഞ്ഞ വർഷമാണ് മമ്മി അത് പറഞ്ഞത്. ശിവാലിക് കൊടുമുടിയുടെ ചുവട്ടിൽ

ഒരുപാടാഗ്രഹിച്ച് കിട്ടിയ അവധിക്കാലമാഘോഷിക്കുമ്പോൾ. പപ്പാ കൂടെവന്ന കുടുംബ

സുഹൃത്തുക്കളോടൊപ്പം കൂടാരത്തിനകത്ത് വല്ലപ്പോഴും മമ്മി അനുവദിക്കുന്ന മദ്യപാന

ഉത്സവം തിമർത്ത് ആഘോഷിക്കുകയായിരുന്നു അപ്പോൾ.

മമ്മി പാഞ്ഞത് ശരിയാണ്.

ഇപ്പോൾ തനിക്ക് ഏകാന്തത തോന്നുന്നില്ല.

പ്രണയം ഒരു ഉത്സവമായി തനിക്ക് ചുറ്റും പാറിക്കളിക്കുകയാണ്. പ്രണയത്തിൻറെ നിറങ്ങൾ

തനിക്ക് ചുറ്റും നൃത്തം ചെയ്യുകയാണ്.

യെസ്! ഐം നോട്ട് എലോൺ ബിക്കോസ് ഐം ഇൻ ലവ്….

അയാൾക്ക് വിളിച്ചു കൂവണമെന്ന് തോന്നി.

“സാർ,”

എരിവേനലിൽ കുളിരായി പെയ്തിറങ്ങിയ ആ പെൺ ജലധാരയെ മനസ്സിലും ബോധത്തിലും നിറച്ച്

മുമ്പോട്ട് നടന്ന രാകേഷ് ആ വിളി കേട്ടില്ല.

“സാർ!”

വീണ്ടും വിളിയൊച്ച.

ങ്ഹേ? എവിടെയാണ് താൻ?

രാകേഷ് ചുറ്റും നോക്കി.

ഈശ്വരാ, താൻ ഇപ്പോൾ ക്യാമ്പ് ഓഫീസിനകത്താണ്!

ഇവിടെ എത്തിച്ചേർന്ന കാര്യം താൻ അറിഞ്ഞേയില്ല!

“സാർ!”

വിളിയൊച്ച വീണ്ടും.

“ങ്‌ഹാ, ഹാരിസ്…”

“സാർ, എല്ലാം റെഡിയാണ്…”

അടുത്തുനിന്ന യൂണിഫോം ധാരിയായ ചെറുപ്പക്കാരൻ പറഞ്ഞു.

“എന്ത് റെഡിയാണ് എന്ന്?”

“സാർ…സാർ മറന്നുപോയി എന്ന് തോന്നുന്നു…ഇന്ന് ക്യാമ്പിൽ പാർട്ടി അറേഞ്ച്

ചെയ്യണമെന്ന് സാർ പറഞ്ഞില്ലേ?”

“ഓ…ഓക്കേ..ഐം സോറി…ഓക്കേ ഗെറ്റ് റെഡി എവരി ബഡി …ഞാൻ ദാ വന്നു,”

രാകേഷ് തൻറെ ഓഫീസിലേക്ക് കയറി.

“ഇതത്ര നല്ല ലക്ഷണമല്ലല്ലോ,”

കതക് തുറന്ന് ചിരിച്ചുകൊണ്ട് ലഫ്റ്റനെന്റ് റെജി ജോസ് പറഞ്ഞു.

“എന്ത്?”

ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാകേഷ് ചോദിച്ചു.

“റെജിമെൻറ്റ് എസ്റ്റാബ്ലിഷ്‌ ചെയ്ത ദിവസം ആഘോഷിക്കാൻ വേണ്ടി ഒരു മൈൽ നീളമുള്ള

ലിസ്റ്റൊക്കെ ഹവിൽദാർക്കും ലാൻസ്നായക്ക് മാർക്കുമൊക്കെ കൊടുത്തിട്ട് അവര് നല്ല മണി

മണി പോലെ അതൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ

ഒന്നുമറിയാത്തപോലെ…ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്,”

അപ്പോൾ അങ്ങോട്ട് കയറിവന്ന സ്ട്രാറ്റജിക് ഗൈഡ് വിമൽ ഗോപിനാഥ് ചോദിച്ചു.

“ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

പദവികളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അവരുടെ കമാൻഡിങ് ഓഫീസറാണ് രാകേഷ്

എന്നിരുന്നാലും മൂവരും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു.

ഇതിന് മുമ്പുള്ള പല ഓപ്പറേഷനുകളിലും അവർ മൂവരും ഒരുമിച്ചുണ്ടായിരുന്നു.

കണ്ണുകളിൽ തിളക്കം നിറച്ച് രാകേഷ് അവരെ നോക്കി.

“ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു….കാട് തുടങ്ങുന്നിടത്ത്,”

അയാൾ പറഞ്ഞു.

“അങ്ങനെ വരട്ടെ…അല്ലാതെ നീയിങ്ങനെ ഡ്രീമിയാകുന്നതല്ലല്ലോ!”

റെജി ചിരിച്ചു.

“എന്താ പേര്?”

“പേരോ?”

“എന്താ പേരില്ലേ? മൊത്തം നമ്പറാണോ?”

വിമൽ ചോദിച്ചു.

“പേരും നാളുമൊന്നുമറിയില്ല…”

നിരാശ നിഴലിക്കുന്ന സ്വരത്തിൽ രാകേഷ് പറഞ്ഞു. പിന്നെ ജനാലയിലൂടെ പുറത്തേക്ക്

നോക്കി. കാടിൻറെ ഗഹനതയിലേക്ക്. മലനിരകൾക്കപ്പുറത്തേക്ക്.

“അതെന്നാ പേരും നാളും ഒന്നുമില്ലെങ്കിൽ അവളെന്നാ വനദേവതയോ?”

റെജി ചോദിച്ചു.

“അല്ലെങ്കിൽ കാട്ടിൽ ഏതെങ്കിലും പാലമരത്തിൽ കുടിയിരിക്കുന്ന യക്ഷിയോ?”

“പിന്നെ യക്ഷിയാണോ നല്ല പുത്തൻ ബി എം ഡബ്ലിയുവിൽ കയറിപ്പോകുന്നത്?”

രാകേഷ് ഈർഷ്യയോടെ ചോദിച്ചു.

“ആണോ? ബി എം ഡബ്ലിയു പോലെ ഒരു പോഷ് കാറിൽ കയറിപ്പോകുന്നത് കണ്ടെങ്കിൽ അത് വനദേവതയും

വടയക്ഷിയും ബോണ്ട യക്ഷിയുമൊന്നുമാകാത്തില്ല…ഏതെങ്കിലും പൂത്ത കാശുള്ള വീട്ടിലെ

ധനലക്ഷമിയുമായിരിക്കും….”

“ഹ! എന്നാലും ആരാ ആള്?”

അപ്പോൾ മേശപ്പുറത്തിരുന്ന രാകേഷിന്റെ മൊബൈൽ ശബ്ദിച്ചു.

“ആരാ?”

ഇരുവരും ഒരുമിച്ച് ചോദിച്ചു.

“ആർക്കറിയാം! നോക്കട്ടെ”

രാകേഷ് ഫോൺ കാതോട് ചേർത്ത് പിടിച്ചു.

“ഹലോ…ങ്‌ഹാ രാകേഷ്…യെസ് .. ക്യാപ്റ്റൻ രാകേഷ് മഹേശ്വർ….. പത്മനാഭൻ തമ്പി? ഏത്

പത്മനാഭൻ ത…ഓ! ശരി ശരി! അങ്കിൾ …ഫ്രീയാണ് …അതിനെന്താ വരൂ വരൂ..റെജിമെൻറ്റിന്റെ

ഫൗണ്ടിങ് ഡേയായത് കൊണ്ട് ഒരു ചെറിയ പാർട്ടി ക്യാമ്പിൽ അറേഞ്ച്

ചെയ്തിട്ടുണ്ട്…വരൂ…എല്ലാവരും..ആന്റ്റിയും എല്ലാവരും…”

അയാൾ ഫോൺ താഴെ വെച്ച് മുമ്പിൽ നിൽക്കുന്ന സുഹൃത്തുക്കളെ നോക്കി.

ആരാ എന്താ എന്ന അർത്ഥത്തിൽ അവരിരുവരും രാകേഷിനെ നോക്കി.