പ്രണയിച്ചവൾ 7

പ്രിയപ്പെട്ട കൂട്ടുകാരെ…

പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ
എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ്
ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ
വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന്
ലഭിക്കുന്ന പ്രതികരണം കണ്ടതിനു ശേഷം മാത്രമേ ഇതിന് ഒരു തുടര്‍ച്ച വേണമോ എന്ന് ഞാന്‍
ചിന്തിക്കുകയുള്ളൂ…

സസ്നേഹം,
സ്മിത.

****************************************************

കൊല്ലങ്കോടുള്ള വീട്ടിലെത്തുമ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.
അടുത്തൊന്നും അയല്‍ വീടുകളില്ലാത്ത, ഏകദേശം വിജനമായ ഒരിടമായിരുന്നു അത്.
പ്രധാന പാതയില്‍ നിന്നും ഏകദേശം അരക്കിലെമീറ്റര്‍ ഉള്ളിലേക്ക് മണ്‍പാതയിലൂടെ
നടന്നാണ് വീട്ടിലെത്തേണ്ടത്.
പാതയുടെ അരികില്‍ വലിയ, എന്നാല്‍ പഴയ ഒരു വീട്.

“വിഷ്ണു,”

ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ വീരപ്പന്‍ സന്തോഷ്‌ വിഷ്ണുവിനെ നോക്കി.
വിഷ്ണു ആജ്ഞകാത്ത് അയാളെയും.

“നീയും ലാലപ്പനും ഞാനും ഗ്രൗണ്ടില്‍. ബാക്കിയുള്ളവര്‍ ടെറസ്സില്‍. റിയയും ഷബ്നവും
ജോയലും മാത്രം വീടിനകത്ത്. മനസ്സിലായോ?”

പിന്നെ സന്തോഷ്‌ ജോയലിനെ കണ്ണ് കാണിച്ചു.
അവന്‍ ഗേറ്റ്‌ തുറന്നു.
അതിന്‍റെ ശബ്ദം കേട്ടിട്ടെന്നോണം വീടിനകത്ത് ലൈറ്റ് തെളിഞ്ഞു.
അവര്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ മുന്‍വാതില്‍ തുറക്കപ്പെട്ടു.
കതകിനു പിമ്പില്‍ നിന്നും സുന്ദരിയായ ഒരു മധ്യവയസ്ക്ക പുറത്തേക്ക് വന്നു.
ക്രീം നിറത്തിലുള്ള സാരിയും ബ്ലൌസുമായിരുന്നു വേഷം.
നേര്‍ത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചിരുന്നു അവര്‍.

“ജോയലിന് സിസ്റ്റര്‍ ഉണ്ടോ?”

അവരെ കണ്ട് ഷബ്നം റിയയുടെ കാതില്‍ മന്ത്രിച്ചു.

“സിസ്റ്ററോ? ഇത് ജോയലിന്റെ മമ്മിയാടീ?”

അവള്‍ ഷബ്നത്തിന്‍റെ കാതില്‍ മന്ത്രിച്ചു.

“ആണോ? ചെറുപ്പം ആണല്ലോ! എന്ത് ക്യൂട്ടാ കാണാന്‍!”

വിഷ്ണുവും ലാലപ്പനും തങ്ങളുടെ ബാക്ക്പാക്കറുകളുമായി കൊമ്പൌണ്ടിലെ ഷെഡ്ഢിലേക്ക്
കയറി.
മറ്റുള്ളവര്‍ അകത്തേക്കും.
ജോയലും റിയയും ഷബ്നവുമൊഴികെയുള്ളവര്‍ കോണിപ്പടികള്‍ കയറി ടെറസ്സിലേക്ക് പോയി.

“മമ്മി ഇത് റിയ,”

റിയയെ ചൂണ്ടി ജോയല്‍ അമ്മയോട് പറഞ്ഞു.

“ഓ!മമ്മിയ്ക്ക് റിയയെ അറിയാമല്ലോ! ഇത്ഷബ്നം,”

അവന്‍ ഷബ്നത്തെ ചൂണ്ടി പറഞ്ഞു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ ഭിത്തിയിലെ ഒരു വലിയഫ്രെയിം ചെയ്ത ഫോട്ടോയില്‍ പതിഞ്ഞു.

ജോയുടെ മമ്മി, നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് തോന്നിക്കുന്ന ജോ, പിന്നെ
സുഭഗനായ ഒരു മദ്ധ്യവയസ്ക്കനും.

“ബെന്നറ്റ്‌ അങ്കിള്‍,”

റിയ ഷബ്നത്തിന്‍റെ കാതില്‍ വീണ്ടും മന്ത്രിച്ചു.

“ഞാന്‍ കണ്ടിട്ടുണ്ട്, എവിടെയോ…!”

ഷബ്നം നെറ്റി ചുളിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.

“പടച്ചോനെ! ബെന്നറ്റ്‌ ഫ്രാങ്ക്…ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ….”

സാവധാനമെങ്കിലും,ശബ്ദം നിയന്ത്രിച്ചുകൊണ്ട് അതിരില്ലാത്ത അദ്ഭുതത്തോടെ അവള്‍
പറഞ്ഞു.
എന്നിട്ട് അദ്ഭുതം വിട്ടുമാറാതെ റിയയെ നോക്കി.

“അതെ, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ന്യൂഡല്‍ഹി റസിഡന്‍റ്റ് എഡിറ്ററായിരുന്ന…”

റിയ വിശദീകരിച്ചു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ വേണ്ടും വിടര്‍ന്നു.
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ റിയ അവളെ ആംഗ്യത്താല്‍ വിലക്കി.
എന്നിട്ട് കൂടെ വരാന്‍ കണ്ണുകള്‍ കാണിച്ചു.

“ഞാന്‍ കരുതി, മോനെ കുറെ നാളുകള്‍ക്ക് ശേഷം കാണുന്നതല്ലേ? മമ്മീം മോനും തമ്മില്‍
ഇമോഷണല്‍ സീന്‍ ഒക്കെ കാണുംന്നാ. ഒരു ഹഗ്ഗിംഗ്. അല്‍പ്പം കരച്ചില്‍…അങ്ങനെ”

അകത്തേക്ക് നടക്കവേ ഷബ്നം വീണ്ടും റിയയുടെ ചെവിയില്‍ മന്ത്രിച്ചു.

“ഹഗ് ചെയ്യാത്തതിന് കാരണമുണ്ട്,”

റിയ വിശദീകരിച്ചു.

“നമ്മള്‍ കൂടെയില്ലേ? നമുക്ക് വിഷമം ഉണ്ടാകും എന്നുമമ്മി കരുതുന്നുണ്ട്…”

അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന നബി വചനം ഷബ്നം
അപ്പോള്‍ ഓര്‍ത്തു.

“വാ…”

റിയ ഷബ്നത്തെയും കൊണ്ട് ഒരു മുറിയിലേക്ക് കയറി.

“മമ്മിയ്ക്കും മോനും മാത്രമായ നിമിഷങ്ങള്‍..അവര്‍ കരഞ്ഞോ ചിരിച്ചോ അവരുടെ
സങ്കടങ്ങള്‍ തീര്‍ക്കട്ടെ!”

റിയയും ഷബ്നവും അകത്തേക്ക് കയറിയപ്പോള്‍ ജെയിന്‍,ജോയലിന്റെ അമ്മ അവനെ ആശ്ലേഷിച്ചു.
അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു.
അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
ജോയലും കണ്ണുനീര്‍ നിയന്ത്രിച്ചില്ല.

“കരയല്ലേ…!”

അവന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.
പിന്നെ അവര്‍ അവനെ കിടക്കയിലിരുത്തി.

“കണ്ണില്‍ ഒരു തുള്ളി വെള്ളം വരാതെ, ലോകത്തോട് മൊത്തം യുദ്ധം ചെയ്യാന്‍ പറ്റുന്ന
നിനക്ക് എന്‍റെ മുമ്പില്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലേ മോനെ?”

ഉത്തരമൊന്നും പറയാതെ ജോയല്‍ അവരുടെതോളില്‍ തന്‍റെ മുഖം ചേര്‍ത്തു.

“ഇവിടെ എന്തെങ്കിലും പ്രശ്നം മമ്മി?”

വളരെ നേരം അവരുടെ ചുമലില്‍ മുഖം ചേര്‍ത്ത് ഇരുന്നതിനു ശേഷം ജോയല്‍ ചോദിച്ചു.

“ഇത് എന്‍റെ തറവാട് വീടല്ലേ?”

അവന്‍റെ മുഖത്ത് തലോടിക്കൊണ്ട് ജോയല്‍ ജെയിന്‍ പറഞ്ഞു.

“ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഇവിടെയല്ലേ? അപ്പോള്‍ ഏത് നേരോം
അതൊക്കെയാണ് ഓര്‍ക്കേണ്ടത്. പക്ഷെ ഓര്‍മ്മയില്‍, ചിന്തയില്‍ അതൊന്നുമില്ല മോനെ…”

അവരുടെ മിഴികള്‍ വീണ്ടും നിറഞ്ഞു.

“ഓര്‍ക്കുന്നത് ഡെല്ലിയിലെ നമ്മുടെ വില്ല, പപ്പയെ, നിന്നെ, സ്കൂള്‍ യൂണിഫോമിലുള്ള
നിന്നെ, കളിച്ചും ചിരിച്ചും എന്‍റെയും പപ്പാടെം പിന്നാലെ നിന്ന് മാറാത്ത നിന്നെ…”

വീണ്ടും ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ തുടച്ചുകൊണ്ട് അവര്‍ വിദൂരതയിലേക്ക്
നോക്കി.

“ആരോടും ശബ്ദമുയര്‍ത്തി സംസാരിക്കില്ലായിരുന്നു നീ…”

അവര്‍ തുടര്‍ന്നു.

“ആരെങ്കിലും വഴക്കോ ബഹളമോ ഉണ്ടാക്കിയാല്‍ അപ്പോള്‍ ഓടിയെത്തി അതൊക്കെ സോള്‍വ്
ചെയ്യുമായിരുന്നു നീ…”

അവര്‍ അവന്‍റെ മുഖം തന്‍റെ കൈകളിലെടുത്തു.

“ആ നീയാണ് ഇപ്പോള്‍ കൈകളില്‍ തോക്കും ബോംബും ഒക്കെ…ആ നീയാണ് ഇപ്പോള്‍ രാജ്യം കണ്ട
മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍… “

ജോയല്‍ മുഖമുയര്‍ത്തി ജെയിനെ നോക്കി.
ആ നോട്ടം സഹിക്കാനാകാതെ അവര്‍ അവന്‍റെ മുഖം കൈകളിലെടുത്തു.

“നമുക്ക് ഇനി പഴയത് പോലെ ഒരു ജീവിതം പോസ്സിബിള്‍ ആണോ മോനെ?”

“ഈ രാജ്യത്ത് സാധ്യമല്ല. രാജ്യദ്രോഹിയാണ്‌ ഞാനിപ്പോള്‍ പബ്ലിക്കിനും
ഗവണ്മെന്‍റ്റിനും. സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങളുടെ വിലയിട്ട ക്രിമിനല്‍.
ടെററിസ്റ്റ്! മറ്റൊരു രാജ്യത്തിലേക്ക് ഏത് സമയത്തും വിട്ടുപോകാം. അവിടെ ഒരുക്കിയ
മറ്റൊരു വില്ലയില്‍ നോര്‍മ്മല്‍ ആയി ജീവിക്കാം. പോലീസിനെ ഭയപ്പെടാതെ, ഒളിക്കാതെ,
പക്ഷെ…”

നിറമിഴികളോടെ അവന്‍ അവരെ നോക്കി.

“നമ്മുടെ പപ്പാ അവിടെ ഉണ്ടാവില്ല. അവിടെ ഇന്ത്യയുണ്ടാവില്ല. ഓണവും ദീപാവലിയും ദേശീയ
പതാകയും സ്വാതന്ത്ര്യദിനാഘോഷവും ഒന്നുമുണ്ടാവില്ല…”

അവന്‍റെ മിഴികള്‍ വീണ്ടും നിറഞ്ഞു.

“സ്വന്തം രാജ്യത്തിന്‍റെ മണവും നിറവും അനുഭവിക്കാതെ ഏത് സ്വര്‍ഗ്ഗത്തില്‍പ്പോയാലും
പ്രയോജനമെന്താണ് എന്നൊക്കെ എപ്പോഴും ഓര്‍ക്കും. പക്ഷെ ഇവിടെ ഇനി തുടര്‍ന്നാല്‍
മമ്മിയ്ക്ക് എന്നെ നഷ്ട്ടപ്പെടും. എനിക്ക് മമ്മിയെ നഷ്ട്ടപ്പെടും…”

“ഗായത്രിയെ? അവളെയോ?”

ജെയിന്‍ ചോദിച്ചു.

ആ ചോദ്യംകേട്ട് ഭയന്നിട്ടെന്നോണം ജോയല്‍ ജെയിനെ നോക്കി.

ആ സംസാരമത്രയും ശ്രദ്ധിക്കുകയായിരുന്ന ഷബ്നം വിടര്‍ന്ന മിഴികളോടെ റിയയോട്‌
ചോദിച്ചു.

“ആരാടീ ഗായത്രി?”

റിയ ആ ചോദ്യം പ്രതീക്ഷിച്ചെന്നത് പോലെ അവളെ നോക്കി.
അവള്‍ ഒന്ന് നിശ്വസിച്ചു.
അവളുടെ ഊഷ്മളമായ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
ഷബ്നത്തിന്‍റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.

“ആരാ റിയേ, ഗായത്രി?”

“ഡല്‍ഹി വരെ പോകണം അതിന്‍റെ ഉത്തരമറിയാന്‍,”

റിയ പറഞ്ഞു.
മനസ്സിലാകുന്നില്ല എന്ന അര്‍ത്ഥത്തില്‍ ഷബ്നം റിയയെ നോക്കി.

“അതെ ഡല്‍ഹിയില്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍,”

ഷബ്നം അവളെ അതിരറ്റ ആകാംക്ഷയോടെ റിയയെ നോക്കി.

“എനിക്ക് പോകണം,”

ഷബ്നം പറഞ്ഞു.

“ഡല്‍ഹിയല്ല, ന്യൂയോര്‍ക്ക് ആയാലും ടോക്കിയോ ആയാലും വേണ്ടില്ല. എവിടെപ്പോകാനും
തയ്യാറാ, ആരാ ഗായത്രി എന്നറിയാന്‍! നീ പറ!”

റിയ പുറത്ത് നിലാവിലേക്ക് നോക്കി.
പുറത്തെ രാക്കാറ്റില്‍ അവള്‍ ആരുടെയോ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന്
ഷബ്നത്തിന് തോന്നി.

“അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”

റിയ പുറത്തെ നോട്ടം മാറ്റാതെ സാവധാനം പറഞ്ഞു.

“സ്വാതന്ത്ര്യം ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടകുകയാണ് യൂണിവേഴ്സിറ്റി
ക്യാമ്പസ്സില്‍…വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍,
അധ്യാപകര്‍, കുട്ടികള്‍ എല്ലാവരും കൊമ്പൌണ്ടിന്റെ വിശാലതയില്‍ ത്രിവര്‍ണ്ണ
പതാകയുയര്‍ത്താന്‍ എത്തിച്ചേരാമേന്നേറ്റ കേന്ദ്ര മന്ത്രി മലയാളിയായ പത്മനാഭന്‍
തമ്പിയേ പ്രതീക്ഷിച്ച് നില്‍ക്കുന്നു….”

ഷബ്നം ആകാക്ഷയോടെ റിയയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“പറഞ്ഞ സമയത്ത് തന്നെ അംഗരക്ഷകാരുടെ അകമ്പടി വാഹനങ്ങള്‍ക്ക് പിമ്പില്‍ തമ്പിയുടെ
ഔദ്യോഗിക വാഹനം ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ്‌…”

ഷബ്നം അവളെ വീണ്ടും ആകാംക്ഷയോടെ നോക്കി.

“അപ്പോള്‍ ? അപ്പോള്‍ എന്താ?”

അകാംക്ഷയടക്കാന്‍ പറ്റാതെ ഷബ്നം ചോദിച്ചു.

“…ഡല്‍ഹി യൂണിവേഴ്സിറ്റി പോലെയുള്ള ഒരു ക്യാമ്പസ്സില്‍ എപ്പോഴും തീവ്ര ഇടത് പക്ഷ
സംഘടനകള്‍ ഒക്കെയുണ്ടാവുമല്ലോ. നക്സല്‍ സ്വഭാവുള്ള സംഘടനകള്‍. എണ്ണത്തില്‍ കുറവാണ്
എങ്കിലും അവര്‍ക്ക് ചില കാര്യങ്ങളില്‍ ഒക്കെ ഒരു മേല്‍ക്കൈ എപ്പോഴുമുണ്ടാവും.
അത്തരം ഒരു സംഘടന ഡി യൂവിലും ഉണ്ടായിരുന്നു. അഴിമതി ആരോപണം നേരിടുന്ന പദ്മനാഭന്‍
തമ്പിയെപ്പോലെയുള്ള ഒരു മന്ത്രിയെക്കൊണ്ട്‌ ദേശീയ പതാക ഹോസ്റ്റ് ചെയ്യിക്കില്ല
എന്നവര്‍ പ്രതിജ്ഞ എടുത്തിരുന്നു….പദ്മനാഭന്‍ തമ്പിയുടെ വാഹനം ഗേറ്റ്‌
കടന്നുവന്നപ്പോള്‍ സെക്യൂരിറ്റി വലയം ഭേദിച്ച് അവര്‍ തമ്പിയെ വളഞ്ഞു. ചിലര്‍
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുകളില്‍ കയറി ഹോസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ
ഫ്ലാഗ് പോസ്റ്റില്‍ നിന്ന് പതാക അഴിച്ചെടുത്ത്‌ ചുരുട്ടിക്കൂട്ടി. പതാക താഴേക്ക്
വലിച്ചെറിഞ്ഞു….”

“എന്നിട്ട്?”

“ഇന്ത്യന്‍ ദേശീയ പതാക നിലത്തേക്ക് വായുവിലൂടെ ഒഴുകി ഒഴുകി താഴേക്ക്
വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും നിലം തൊടാം. പ്രതിഷേധക്കാരെ ഭയന്ന് ആരും
ഒന്നും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിയാകട്ടെ എന്ത്
ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ നില്‍ക്കുന്നു. അയാളെ മുമ്പോട്ടോ പിമ്പോട്ടോ
പോകാനനുവദിക്കാതെ കയ്യില്‍ വടിയും ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ്
ബാറ്റുകളുമൊക്കെയായി പ്രതിഷേധക്കാരും…”

ആ രംഗം മുമ്പില്‍ കണ്ടിട്ടെന്നത് പോലെ ഷബ്നം ഭയന്ന് റിയയെ നോക്കി

“…ത്രിവര്‍ണ്ണ പതാക ഇപ്പോള്‍ പൊടിയിലും മണ്ണിലും തൊടും….”

റിയ തുടര്‍ന്നു.

“…..മണ്ണിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ താഴ്ന്ന്
വരുന്ന പതാകയുടെ കീഴെ ഉരുണ്ടു വീഴുന്നത് എല്ലാവരും കാണുന്നത്. അയാളുടെ കൈ പതാകയെ
തൊട്ടു. നിലത്തെ പൊടിയിലെക്ക് വീണ് അപമാനിതാകാവുന്ന പതാക അയാള്‍ സുരക്ഷിതമായി
അയാള്‍ കയ്യില്‍…”

ഷബ്നത്തിന്‍റെ കണ്ണുകള്‍ തിളങ്ങി.

“ആരാ…? ആരായിരുന്നു അത്?”

അവള്‍ ചോദിച്ചു.

“ആ കാഴ്ച്ച കണ്ടുകൊണ്ടു നിന്ന കുട്ടികള്‍ കയ്യടിച്ച് ആര്‍ത്ത് വിളിച്ചു….

“ജോയല്‍!! ജോയല്‍!!”

“ജോയലോ! വൌ!! എന്നിട്ട്!”

“ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ പഠനത്തിലും സ്പോര്‍ട്സിലും പാട്ടിലും ഒക്കെ മാത്രം
ശ്രദ്ധിച്ച്, അല്ലെങ്കില്‍ എല്ലാ ഗ്രൂപ്പിലും പെട്ട കുട്ടികള്‍ക്കും
അദ്ധ്യാപകര്‍ക്കും പ്രിയങ്കരനായി….അങ്ങനെയായിരുന്നു ജോയല്‍. തങ്ങള്‍ അപമാനിക്കാന്‍
ശ്രമിച്ച ദേശീയ പതാക ജോയുടെ കയ്യിലിരിക്കുന്നത് കണ്ട് പ്രതിഷേധക്കാര്‍ അമ്പരന്നു.
ജോയല്‍ ആയത് കൊണ്ട് അവര്‍ക്ക് അവനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. പല കാര്യങ്ങളിലും
അവര്‍ക്ക് കൂടി പ്രിയങ്കരനായിരുന്നു അവന്‍..”

ഷബ്നം പുഞ്ചിരിച്ചു.

“ജോയല്‍ മുമ്പില്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ നിഷ്ക്രിയരായിരുന്ന ഭൂരിപക്ഷം കുട്ടികള്‍
ആര്‍പ്പ് വിളികളോടെ ഗ്രൂണ്ടിലെക്കിറങ്ങി. അവന്‍റെ നേതൃത്വത്തില്‍ ദേശീയ പതാകയുമായി
കുട്ടികള്‍ വീണ്ടും ഫ്ലാഗ് പോസ്റ്റില്‍ നാട്ടി. ആ രംഗമത്രയും കേന്ദ്ര മന്ത്രി
ആശ്വാസത്തോടെ കാണുന്നുണ്ടായിരുന്നു. കുട്ടികള്‍ ആരാധനയോടെയും അദ്ധ്യാപകര്‍
അഭിനന്ദനങ്ങളോടെയും അവനെ നോക്കി….”

ഷബ്നത്തിന്‍റെ കണ്ണുകളും ആരാധനയോടെ വിടര്‍ന്നു.

“ഇതൊക്കെ, മറ്റു രണ്ട് കണ്ണുകള്‍ കൂടി കാണുന്നുണ്ടായിരുന്നു…”

ഒന്ന് നിശ്വസിച്ചതിന് ശേഷം റിയ തുടര്‍ന്നു.

“ആര്?”

“ഒരു പെണ്‍കുട്ടി…”

റിയ വീണ്ടും നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.

“അവള്‍ മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അഴകിന്റെ മനുഷ്യരൂപം. ഒരു പെണ്ണിന്
അതിനേക്കാള്‍ സൌന്ദര്യമുള്ളവളാകാന്‍ കഴിയില്ല എന്ന് ബോധ്യമാകണമെങ്കില്‍
അവളെക്കാണണം… എന്‍റെ ഒരു സിനിമയില്‍ നായകനായ കവി തന്‍റെ പ്രണയിനിയെക്കുറിച്ച്
പറയുന്ന ചില ഡയലോഗ്സ് ഉണ്ട്…അത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗായത്രിയെ ആണ്…ഇതാണ്
ആ വാക്കുകള്‍: നടക്കുമ്പോള്‍ കാറ്റിനു സുഗന്ധം കൊടുക്കുന്നവള്‍, പുരുഷന്‍റെ
ഓര്‍മ്മയില്‍ പ്രണയത്തിന്‍റെ മയില്‍‌പ്പീലി നൃത്തം നല്‍കുന്നവള്‍, കണ്ണുകള്‍ക്കരികെ
വന്ന് മൃദുവായി മുട്ടിവിളിക്കുന്ന ഈറനണിഞ്ഞ മകര നിലാവ് ….”

ഷബ്നം ശ്വാസമടക്കി റിയയുടെ വാക്കുകള്‍ കേട്ടു.

“അവള്‍ ആ നിമിഷം കൊതിച്ചു അവന് വേണ്ടി….ചിത്രശലഭങ്ങളും സൂര്യകാന്തിപ്പൂക്കളും
ഇളവെയിലും നിറഞ്ഞ ഉദ്യാനത്തെ എങ്ങനെയാണ് വസന്തം കൊതിക്കുന്നത്? അതിനേക്കാള്‍
തീവ്രമായി, തീക്ഷണമായി ….ആ നിമിഷം തന്നെ അവള്‍ അവന്‍റെ കൊതിപ്പിക്കുന്ന രൂപവും
ഗന്ധവും കണ്ണുകളില്‍ മാത്രമല്ല, ഹൃദയ രക്തത്തിലലിയിച്ചു….”

റിയ പറയുന്ന ഓരോ വാക്കും ഷബ്നം അതിരില്ലാത്ത വിസ്മയത്തോടെയാണ് കേട്ടത്.
ജോയലിന്റെ ഭൂതകാലം ഏതാണ്ട് പൂര്‍ണ്ണമായും അവള്‍ക്ക് അജ്ഞാതമായിരുന്നു.

“….അതിന് ശേഷം അവരോരുക്കിയ മനുഷ്യമതില്‍ വലയത്തില്‍ പദ്മനാഭന്‍ തമ്പി സുരക്ഷിതമായി
സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു…പ്രോഗ്രാമിന് ശേഷം
തമ്പി ജോയലിനെ കാണണം എന്നാവശ്യപ്പെട്ടു. കൂട്ടുകാരോടൊപ്പം മാറി
നില്‍ക്കുകയായിരുന്നു അവനപ്പോള്‍…അവന്‍റെ പേരും മറ്റും അദ്ദേഹം ചോദിച്ചു.
മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷമുണ്ട് എന്നും ജോയലിനെപ്പോലെയുള്ള
ദേശഭക്തരെയാണ് നാടിനാവശ്യം എന്നൊക്കെ എല്ലാവരുടെയും മുമ്പില്‍ പ്രശംസിച്ച് പറഞ്ഞു…”

ഷബ്നം ശ്രദ്ധയോടെ കേട്ടു.

“അപ്പോള്‍ അവരുടെ അടുത്തേക്ക് ആ പെണ്‍കുട്ടി ഓടിവന്നു.
അദ്ദേഹം അവളെ ആശ്ലേഷിച്ചു.
പിന്നെ അദ്ദേഹം ജോയലിനോട് പറഞ്ഞു:-

“ജോയല്‍, ഇത് എന്‍റെ മോളാണ്. ഗായത്രി. ഗായത്രി മേനോന്‍. ഇവിടെ ഇക്കണോമിക്സില്‍.
ജോയല്‍ ജെര്‍ണലിസമല്ലേ?”

“അതേ, അച്ഛാ, ജോയല്‍ ജെര്‍ണലിസമാണ് പഠിക്കുന്നത്…”

അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“എന്ത്? ആ കുട്ടി മന്ത്രിയുടെ മകള്‍ ആയിരുന്നെന്നോ? വല്ലാത്ത ഒരു ട്വിസ്റ്റ്
ആയിപ്പോയല്ലോ!”

ഷബ്നം പറഞ്ഞു.

റിയ തലകുലുക്കി.

“ചടങ്ങ് കഴിഞ്ഞ് മന്ത്രിയും അകമ്പടിക്കാരും പോയി ക്കഴിഞ്ഞ് ഗായത്രി ജോയലിന്റെ
സമീപമെത്തി. അവന്‍ കൂട്ടുകാരോടൊപ്പം മരനിരകളുടെ താഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍
ഇരിക്കുകയായിരുന്നു അപ്പോള്‍. അവള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മകളാണ്
എന്നുള്ള ഒരു ബഹുമാനവും ഭയവും മിക്കവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍
അങ്ങോട്ട്‌ വന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു.

“എന്താ ഗായത്രി?”

ജോയല്‍ തിരക്കി.

“താങ്ക്സ്…താങ്ക്സ് ജോയല്‍..”

അവള്‍ പറഞ്ഞു.

“താങ്ക്സ് എന്തിനാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍…”

അവന്‍ ചിരിച്ചു.

“ഇന്ന് ജോയല്‍ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അച്ഛന്‍ വല്ലാത്ത ഒരു
എമ്പരാസിംഗ് സിറ്റുവേഷനില്‍ ആയിപ്പോയേനെ…സോ ഐ ഷുഡ് താങ്ക് യൂ…”

“അത് ജസ്റ്റ് എന്‍റെ ഡ്യൂട്ടി അല്ലേ, ഗായത്രി…? അതുപോട്ടെ, ഗായത്രി മലയാളി ആണെന്ന്
എനിക്കറിയില്ലായിരുന്നു…”

“പക്ഷെ ജോയല്‍ മലയാളി ആണ് എന്നെനിക്കറിയാമായിരുന്നു,”

വശ്യമായ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
അപ്പോഴാണ്‌ ജോയലിനെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അന്വേഷിക്കുന്നു എന്നറിയിച്ച്
അറ്റന്‍ഡര്‍ വന്നത്.
ഗായത്രി കൂട്ടുകാരോടൊപ്പം പോയി.
ജോയല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോകുമ്പോള്‍ ഇടയ്ക്ക് മന്ത്രിയെ തടയാന്‍
ശ്രമിച്ച പ്രതിഷേധ സംഘം അവനെതിരെ വന്നു.

“ജോയല്‍!”

അവരുടെ നേതാവെന്ന് തോന്നിച്ച ചെറുപ്പക്കാരന്‍ തീക്ഷണമായി അവനെ നോക്കി.

“നിന്‍റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക്, ഇന്ത്യന്‍ എക്സ്പ്രസ്സിലെ പത്രത്തില്‍
എഴുതുന്ന കാര്യങ്ങള്‍ മകനായ നീ വായിക്കാറില്ല എന്ന് എനിക്ക് പറയേണ്ടി വരുന്നത്
മോശമാണ്. പ്രത്യേകിച്ചും അച്ഛനെപ്പോലെ ഒരു ജേര്‍ണലിസ്റ്റ് ആകാന്‍ പഠിക്കുന്ന നീ!”

“എന്‍റെ പപ്പാ കേന്ദ്ര മന്ത്രി പദ്മനാഭന്‍ തമ്പിക്കെതിരെ കണ്ടെത്തിയ റ്റു ജി
സ്പെക്ട്രം അഴിമതിയേക്കുറിച്ചാണ് നീ ഉദ്ദേശിക്കുന്നത് എങ്കില്‍ വിവേക് ശര്‍മ്മേ
നിനക്ക് തെറ്റി. അച്ഛന്റെ പ്രൊഫഷന്‍ തന്നെയാണ് എന്‍റെയും സ്വപ്നം. അച്ഛന്റെ എന്നല്ല
മിക്ക വാര്‍ത്തയും ഞാന്‍ വായിക്കാറുണ്ട്…”

“അയാളുടെ തനി നിറം അറിഞ്ഞിട്ടും നീ എന്തിനാ ഞങ്ങളെ എതിര്‍ത്ത് അയാളെ ക്യാമ്പസ്സില്‍
കയറ്റിയത്?”

“നമ്മള്‍ ക്ഷണിച്ച് വരുത്തിയതാണ് അദ്ധേഹത്തെ. അല്ലേ? നിന്‍റെയും എന്‍റെയും
വീട്ടിലേക്ക് വരുന്നവര്‍ മാത്രമല്ല അതിഥി. യൂണിവേഴ്സിറ്റി നമ്മുടെ വീടാണ്. നമ്മള്‍
ക്ഷണിച്ചിട്ട്‌ വന്ന അതിതിയെ അപമാനിക്കാന്‍ മാത്രം എന്‍റെ സംസ്ക്കാരം
പുരോഗമിച്ചിട്ടില്ല. അദ്ധേഹത്തിനെതിരെയുള്ള അഴിമതി കോടതിയില്‍ തെളിയട്ടെ. നിന്‍റെ
കൂടെ മുമ്പില്‍ തന്നെ ഞാനുമുണ്ടാവും അയാള്‍ക്കെതിരെ!”

അവനോട് കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവര്‍ പോയി.
ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോയതിനു ശേഷം തന്‍റെ ലക്ചര്‍ ഹാളിലേക്കാണ് ജോയല്‍
പോയത്.
അവിടെ ക്ലാസ് റൂമില്‍ സഹപാഠികള്‍ ചെറിയ ഒരു ഗേറ്റ്‌ടുഗെതര്‍ സംഘടിപ്പിച്ചിരുന്നു,
സ്വാതന്ത്ര്യം ദിനം പ്രമാണിച്ച്.
ക്ലാസ്സിലെത്തിക്കഴിഞ്ഞ് ജോയല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നു.
അവരുടെ ആഘോഷത്തില്‍ പങ്കെടുക്കവേ തന്‍റെ ഡെസ്ക്കില്‍ ഒരു ചുവന്ന കവര്‍ അവന്‍ കണ്ടു.
അതവന്‍ സംശയത്തോടെ എടുത്തു.

ആലിംഗന ബദ്ധരായ കമിതാക്കളുടെ ചിത്രവും അതിന് താഴെ ചുവന്ന മഷിയില്‍ ഒരു വാക്യം…

“ഐം യുവര്‍ ഗേള്‍. ഗസ്സ് ഹൂ!”

നിന്‍റെ പെണ്ണാണ് ഞാന്‍. ഊഹിക്കാമോ ഞാന്‍ ആരാണ് എന്ന്?

ജോയലിന്റെ ചങ്കിടിച്ചു പോയി.
ജീസസ്!
ആരാണ് ഇങ്ങനെ ഒരു കവര്‍ തന്‍റെ ഡെസ്ക്കില്‍ വെച്ചത്?
പലരും പ്രണയം പറഞ്ഞിട്ടുണ്ട്.
താല്‍പ്പര്യം തോന്നിയിരുന്നില്ല ആരോടും.
അവരോടൊക്കെ നല്ല സൌഹൃദത്തില്‍ ആണ് ഇപ്പോള്‍.
അവര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല.
പക്ഷെ ഈ ഗ്രീറ്റിംഗ് കാര്‍ഡിലെ അക്ഷരങ്ങള്‍ തന്നെ ത്രസിപ്പിക്കുന്നു!
അതെന്താ അങ്ങനെ?
നേരിട്ട് പ്രണയമറിയിച്ചപ്പോള്‍ കുലുങ്ങാത്ത ആളാണ്‌!

“ഗായത്രിയല്ലേ ആ കാര്‍ഡ് അവിടെ കൊണ്ടുപോയി വെച്ചത്, റിയേ?”

ഷബ്നം ചോദിച്ചു.

“അല്ലാതെ മറ്റാര്?”

റിയ ചിരിച്ചു.

“അവള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു, ജോയലാണ് തന്‍റെ ഹൃദയത്തിന്റെ ഉടമ എന്ന്.
തന്‍റെ ജീവിതത്തിന്റെ സൂക്ഷിപ്പ്കാരനെന്ന്‍. എങ്കിലും അവനോട് ഹൃദയ രഹസ്യം
നേരിട്ടറിയിക്കാന്‍ അവള്‍ക്ക് സ്ത്രീസഹജമായ ലജ്ജതോന്നി. താന്‍ പറയാനാഗ്രഹിക്കുന്ന
കാര്യങ്ങളാണ് അവള്‍ കാര്‍ഡിലൂടെ അവനെ അറിയിച്ചത്…”

ഷബ്നം പുഞ്ചിരിച്ചു.

ലെക്ചര്‍ ഹാളിലെ ആഘോഷത്തിന് ശേഷം ജോയല്‍ വീട്ടിലെത്തി.
ഡല്‍ഹിയിലെ, പുരാണകിലയിലെ വില്ലയിലെത്തിയപ്പോള്‍ പപ്പായുടെ കാര്‍ മുറ്റത്ത്
കിടക്കുന്നത് അവന്‍ കണ്ടു.

“ഇന്ന് സൂര്യന്‍ പടിഞ്ഞാറു ഉദിക്കുമോ?”

അവന്‍ പുഞ്ചിരിയോടെ സ്വയം പറഞ്ഞു.

എന്നും രാത്രി വൈകിയാണ് ബെന്നറ്റ്‌ വീട്ടിലെത്താറുള്ളത്. പതിവിനു വിപരീതമായി
അദ്ദേഹം ഇന്ന് നേരത്തെ എത്തിയിരിക്കുന്നു!

അങ്ങനെ ചിന്തിച്ചുകൊണ്ട് പുഞ്ചിരിയോടെ അവന്‍ ബൈക്ക് കൊമ്പൌണ്ടിലെക് ഓടിച്ചു.
അപ്പോള്‍ സിറ്റൌട്ടില്‍ കസേരമേല്‍ ജെയിനും ബെന്നറ്റും അവനെ അര്‍ത്ഥഗര്‍ഭമായി
നോക്കി.

“ഇന്നെന്താ എഡിറ്റര്‍ക്കും പ്രോഫസ്സര്‍ക്കും ഒരു പാല്‍പ്പുഞ്ചിരി?”

അവന്‍ അടുത്ത് വന്ന് അവരുടെ നടുക്കിരുന്നു.
കൊമ്പൌണ്ടിന്റെ അതിരില്‍ നിരനിരയായ കൂടുകള്‍ക്കുള്ളില്‍ ബുള്‍ബുളും
പഞ്ചവര്‍ണ്ണതത്തകളും ടോക്കനും കുറുകുന്ന ശബ്ദം.
അതിരില്‍ നിരനിരയായി നിന്നിരുന്ന അശോകമരങ്ങള്‍ സുഗന്ധമുള്ള കാറ്റ് കൊണ്ടുവരുന്നു.

“കാരണമുണ്ട്,”

അവന്‍റെ ചോദ്യം കേട്ട് ജെയിന്‍ പറഞ്ഞു.

“ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പുഞ്ചിരിക്കാതിരിക്കാന്‍ പറ്റുമോ
കുട്ടാ?”

അത് പറഞ്ഞ് ജെയിന്‍ ഒരു ചുവന്ന കവര്‍ അവനെ കാണിച്ചു.
അവനൊന്ന് പരുങ്ങി.
ആദ്യം ജാള്യത തോന്നിയെങ്കിലും പിന്നെയത് ദേഷ്യമായി.

“ഇവിടെയും വന്നോ? മമ്മീ അതാരാണ്ട് ഫേക്കാണ്…”

‘ഫേക്കോ?”

ബെന്നറ്റ് ചിരിച്ചു.

“ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് പ്രേമം ഭയങ്കര ഷോ അല്ലേ! പക്ഷെ, ജെയിനേ നിന്‍റെ മോന്‍
ഇക്കാര്യത്തില്‍ ഭയങ്കര ഷൈ ആണല്ലോ!”

“എന്ത് പ്രേമം? ഒന്ന് പോ പപ്പാ! ഇത് ആരാണ്ട് എന്നെ പറ്റിക്കാന്‍ ചെയ്തതാ.എന്‍റെ
ഡെസ്ക്കിലും കിടന്നു ഒരെണ്ണം. അരമണിക്കൂര്‍ മുമ്പ്”

“അപ്പോള്‍ സത്യമായും ഇത് അയച്ച ആളെ നിനക്ക് അറിയില്ല?”

“ശ്യെ! അറിയില്ലന്നെ! ഇതെന്നാ ഇങ്ങനെ ഞാന്‍ എന്തോ കള്ളത്തരം കാണിച്ചപോലെ എന്നെ
ക്വസ്റ്റ്യന്‍ ചെയ്യുന്നേ!”

അവന്‍റെ ശുണ്‍ഠി കണ്ടിട്ട് അവര്‍ക്ക് ചിരി പൊട്ടി.
അവര്‍ ചിരിച്ചപ്പോള്‍ അവന് ദേഷ്യം കൂടി വന്നു.

“ജോയലെ! എന്നതായാലും കുട്ടി സുന്ദരിയാ!”

ബെന്നറ്റ് പുഞ്ചിരി വിടാതെ പറഞ്ഞു.

“പപ്പായ്ക്ക് അത് എങ്ങനെ അറിയാം?”

“ഒഹ്! എന്തൊരു ആകാംക്ഷ!”

ജെയിന്‍ ചിരിച്ചു.

“പോ! മമ്മി! പറ പപ്പാ. പപ്പായ്ക്ക് എങ്ങനെ മനസ്സിലായി ഇത് ഇട്ടയാളെപ്പറ്റി?”

“എന്ത്? ഈ കാര്‍ഡ് ഇവിടെ സീക്രട്ട് ആയി ഇവിടെ കൊണ്ടുവന്നിട്ട ആള്‍ സുന്ദരി ആണ്
എന്ന് എങ്ങനെ മനസ്സിലായി എന്നോ? അത് കയ്യക്ഷരം കണ്ടാല്‍ പോരെ? നല്ല സൂപ്പര്‍
കൈയ്യക്ഷരം! പിന്നെ നല്ല സൂപ്പര്‍ സാഹിത്യം! ഞങ്ങള്‍ പത്രക്കാര്‍ തോറ്റു പോകുന്ന
എഴുത്തല്ലേ!”

“എഴുത്തോ? എന്ത് എഴുത്ത്?”

“അതൊക്കെ ഉണ്ട്. നീ വായിച്ച് നോക്ക്!”

അത് പറഞ്ഞ് ജെയിന്‍ ആ കവര്‍ അവന്‍റെ നേരെ നീട്ടി.

അവനത് തുറന്നു. റോസാപ്പൂവിന്റെ ചിത്രം. അതിന് താഴെ വാക്യം:-

“ഡിയര്‍ പപ്പാ, ഡിയര്‍ മമ്മി, നിങ്ങളുടെ ജോയലിന്റെ പെണ്ണാണ് ഞാന്‍…”

വരികളില്‍ നിന്ന് മുഖം ഉയര്‍ത്തുമ്പോള്‍ തന്‍റെ നേരെ മനോഹരമായി പുഞ്ചിരിക്കുന്ന
ബെന്നറ്റിനേയും ജെയിനെയുമാണ് അവന്‍ കാണുന്നത്.

“ചെറുക്കനും ഇഷ്ടമായി ജെയിനെ! കണ്ടോ അവന്‍റെ മുഖത്ത് ഒരു നാണോം ഇളക്കോം!”

പപ്പാ ഉച്ചത്തില്‍ ചിരിച്ചു.

“പോ, പപ്പാ! ഇഷ്ടം! നാണം! ആരാണ് എന്ന് പോലും അറിയാതെ!”

അങ്ങനെ പറഞ്ഞെങ്കിലും ജോയല്‍ സ്വയം ചോദിച്ചു.:

ആരാണ് ഇവള്‍?

[തുടരും]