മാപ്പാക്കണം ഇന്ദൂ

രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക്
അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ
മാത്രേ ഉള്ളൂ. ഏട്ടന് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയത്രേ. വിവാഹം
കഴിക്കുന്നതിനു മുന്‍പ് ഒരീസം നന്ദേട്ടന്‍ എന്നോട് പറയുകയുണ്ടായി.
“ഇന്ദൂട്ടി..നീയാണ് ഇനി എന്റെ എല്ലാമെല്ലാം..നമ്മള്‍ രണ്ടാളും ഒരുമിച്ച്
ജീവിക്കാന്‍ പോകുകയാണ്..നിനക്കറിയാമല്ലോ, എനിക്ക് അമ്മ മാത്രേ ഉള്ളു..അമ്മയ്ക്ക്
ഞാനും. എന്റെ അമ്മയെ നീ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം. അമ്മേടെ മനസ്‌
വിഷമിപ്പിക്കുന്ന യാതൊന്നും നീ ചെയ്യരുത്..അമ്മ പാവാണ്‌..അതോണ്ടാ ഞാനിതൊക്കെ
പറേന്നെ..”

നന്ദേട്ടന്റെ കണ്ണുകള്‍ നിറയുന്നത് കണ്ട ഞാന്‍ ആ ചുണ്ടുകള്‍ കൈകൊണ്ട് പൊത്തി.
“നന്ദേട്ടന്റെ ഇന്ദൂട്ടിക്ക് സ്നേഹിക്കാന്‍ മാത്രേ അറിയൂ..നന്ദേട്ടന്റെ അമ്മയെ
ഞാന്‍ സ്വന്തം അമ്മയേക്കാള്‍ അധികം സ്നേഹിക്കും..കാരണം എന്റെ ജീവനും ജീവിതവും ഇനി
നന്ദേട്ടന്‍ മാത്രല്ലേ…”
നന്ദേട്ടന്‍ വികാരവായ്പോടെ എന്നെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ചു.
ഞങ്ങളുടെ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. ഞാന്‍ ചെന്ന ശേഷം അമ്മയെ ഞാന്‍
അടുക്കളയില്‍ കയറാന്‍ സമ്മതിച്ചില്ല. അമ്മയെയും നന്ദേട്ടനെയും ഞാന്‍ സ്നേഹം കൊണ്ട്
വീര്‍പ്പ് മുട്ടിച്ചു; അവര്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. ആ ജീവിതം ഞാന്‍ ഒരുപാട്
ആസ്വദിച്ചിരുന്നു. ഞാനുണ്ടാക്കുന്ന കറികളും പലഹാരങ്ങളും നന്ദേട്ടന്‍ രുചിയോടെ
കഴിക്കുന്നത് കാണുമ്പോള്‍ എന്റെ മനസ് നിറയും.

“ഇന്ദു..നീ എന്റെ സൌഭാഗ്യമാണ്..എന്റെ അടുത്ത ജന്മത്തിലും നീ തന്നെ എന്റെ ഇണ
ആയിരിക്കണം എന്ന് ഭഗവാനോട് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്” രാത്രി ആ വിരിമാറില്‍ തല
ചായ്ച് കിടക്കുമ്പോള്‍ നന്ദേട്ടന്‍ പറയും. ലോകത്തിലേക്കും ഭാഗ്യവതിയായ ഭാര്യ
ഞാനാണ്‌ എന്നെനിക്ക് ആ ദിനങ്ങളില്‍ ഒക്കെ തോന്നിയിട്ടുണ്ട്.

പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തില്‍ കല്ലുകടി ആരംഭിച്ചത്? നന്ദേട്ടന് ആ പഴയ
സ്നേഹം എന്നോടില്ലാതായി. അമ്മ എപ്പോഴും കുറ്റപ്പെടുത്തല്‍ തന്നെ. എന്ത് തെറ്റാണ്
ഞാന്‍ ചെയ്തത് എന്നെനിക്ക് അറീല്യാരുന്നു. ഞാന്‍ വയ്ക്കുന്ന ആഹാരം മോശമാണ് എന്ന്
നന്ദേട്ടന്‍ ഒരീസം പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. സ്വന്തം അമ്മയെപ്പോലെ
ഞാന്‍ കണ്ടിരുന്ന നന്ദേട്ടന്റെ അമ്മ എന്നെ പലരുടെയും മുന്‍പില്‍ വച്ച്
കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒരീസം സഹികെട്ട് ഞാന്‍ നന്ദേട്ടനോട് ചോദിക്കുക തന്നെ
ചെയ്തു:
“നന്ദേട്ടാ..ഞാന്‍ എന്ത് ചെയ്തിട്ടാ അമ്മേം നന്ദേട്ടനും എന്നെ ഇങ്ങനെ
കുറ്റപ്പെടുത്തുന്നത്? ഇത് എന്റെ ആ പഴയ നന്ദേട്ടന്‍ തന്നെയാണോ..ഞാന്‍ ചെയ്ത തെറ്റ്
എന്തെന്ന് പറയൂ നന്ദേട്ടാ..ഞാന്‍ ആ കാലില്‍ വീണു മാപ്പ് ചോദിക്കാം..”
പക്ഷെ എന്റെ കരച്ചിലിന് യാതൊരു മറുപടിയും നന്ദേട്ടന്‍ നല്‍കിയില്ല.
“എന്റെ മോന്റെ ജീവിതം നശിപ്പിക്കാന്‍ കയറി വന്നവള്‍..നശൂലം..വേറെ എത്രയോ നല്ല
കുട്ടികളുടെ ആലോചന അവന് വന്നതാണ്‌..അവള്‍ കൂടോത്രം ചെയ്ത് എന്റെ കുഞ്ഞിനെ മയക്കി
എടുത്തില്ലേ…നാശം പിടിച്ചവള്‍”

ഞാന്‍ കേള്‍ക്കെ, എന്നാല്‍ എന്നോട് നേരിട്ടല്ലാതെ ഒരീസം അമ്മ അങ്ങനെ പറഞ്ഞപ്പോള്‍
ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് ഹീനയായി ഞാന്‍ മാറിയോ? എന്നെ പൊന്നുമോളെ എന്ന്
മാത്രം വിളിച്ചിരുന്ന ആ അമ്മ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ശരീരം തളര്‍ന്നുപോയ
ഞാന്‍ നിലത്തേക്ക് വീണുപോയി. എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു ആ
കുത്തുവാക്കുകള്‍.
ബോധം വീണപ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അമ്മയുടെ അടുത്തെത്തി.
കൊള്ളരുത്തത്തവളായ ഞാനിനി അമ്മയ്ക്കും നന്ദേട്ടനും ഒരു വിലങ്ങുതടി ആകുന്നില്ല എന്ന്
കടുത്ത ദുഖത്തോടെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാന്‍ ചെന്നത്.
“അമ്മെ..” ദുര്‍ബലമായ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു. അമ്മ വെട്ടുപോത്തിനെപ്പോലെ മുഖം
വെട്ടിച്ച് എന്നെ രൂക്ഷമായി നോക്കി.

“ഞാന്‍ ഒരു തെറ്റും അമ്മയോടോ നന്ദേട്ടനോടോ ചെയ്തിട്ടില്ല..എന്നിട്ടും നിങ്ങള്‍
എന്നെ വെറുക്കുന്നു..ഞാന്‍ ചെയ്ത് തെറ്റ് എന്തെന്ന് ചോദിച്ചിട്ടും നന്ദേട്ടന്‍
പറഞ്ഞില്ല..അമ്മയും പറഞ്ഞില്ല..ഞാന്‍ കാരണം എന്റെ നന്ദേട്ടന്റെ ജീവിതം
നശിക്കണ്ട..ഞാന്‍..ഞാന്‍ പോവ്വാ അമ്മെ..ഞാന്‍ പോവ്വാ….” കരഞ്ഞുകൊണ്ട് ഞാന്‍
അമ്മയുടെ കാലില്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അമ്മ കാലു മാറ്റിയിട്ടു ചാടി എഴുന്നേറ്റു.
“ഹും..നീ കരഞ്ഞു കാണിച്ചാല്‍ ഇവിടെ ആരുടേം മനസ് അലിയത്തില്ല..മച്ചിയാണ്
എന്നറിഞ്ഞുകൊണ്ട് നീ എന്റെ മകനെ ചതിച്ചതല്ലേടി..അവളൊരു തെറ്റും
ചെയ്തിട്ടില്ലത്രേ…എന്റെ കുഞ്ഞ് നീറിനീറിയാണ് ജീവിക്കുന്നത്..വല്യ അഭിനയം
കാണിച്ചിട്ട് പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് കരുതിയങ്ങു പോകണ്ട..ഒരു
മച്ചിയെ തോളില്‍ ചുമന്നു നടക്കേണ്ട ഗതികേട് എന്റെ മോനില്ല..ഹും…എങ്ങോട്ടാണെന്ന്
വച്ചാല്‍ നീ പൊക്കോ..”

ഇടിത്തീ പോലെയാണ് അമ്മയുടെ വാക്കുകള്‍ എന്റെ കാതില്‍ വീണത്! ഞാന്‍ മച്ചി ആണത്രേ!
ദൈവമേ എന്തൊക്കെ കള്ളങ്ങള്‍ ആണ് ഈ അമ്മ പറയുന്നത്. അപ്പോള്‍ ഇതായിരുന്നു കാരണം
അല്ലെ! പാടെ തളര്‍ന്നു പോയ ഞാന്‍ വീഴാതിരിക്കാന്‍ ഭിത്തിയില്‍ പിടിച്ചു. എന്റെ
നന്ദേട്ടന്‍ എന്നെ മനസുകൊണ്ട് വെറുക്കാന്‍ കാരണം അപ്പോള്‍ ഇതായിരുന്നു…വിവാഹം
കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ ആയപ്പോഴും നന്ദേട്ടന്‍ പറഞ്ഞിരുന്നത് കുട്ടികള്‍ ഉടനെ
വേണ്ട എന്നാണ്. എല്ലാം നന്ദേട്ടന്റെ ഇഷ്ടം എന്ന് പറഞ്ഞ എന്നെ ഇപ്പോള്‍ അമ്മ മച്ചി
എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം നന്ദേട്ടന്‍ അമ്മയോട് അങ്ങനെ പറഞ്ഞു എന്നല്ലേ?
എനിക്ക് ഒന്നും വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ നന്ദേട്ടന്‍ ഇത്ര ദുഷ്ടനാണോ?
കണ്ണില്‍ ഇരുട്ട് കയറിയ ഞാന്‍ കുറെ നേരം ആ ഭിത്തിയില്‍ ചാരി നിന്നു. അമ്മ
എന്തൊക്കെയോ പറയണുണ്ടായിരുന്നു; പക്ഷെ ഞാന്‍ ഒന്നും തന്നെ കേട്ടില്ല.
“എന്താ പോകുന്നില്ലേ? ഇനി അവന്‍ വരുമ്പോള്‍ അവനെ ഈ കണ്ണീരു കാണിച്ച് മയക്കി
ഇവിടെത്തന്നെ കൂടാനാണോ പ്ലാന്‍..”

അമ്മയുടെ ഈര്‍ഷ്യയും പരിഹാസവും നിറഞ്ഞ വാക്കുകള്‍ എന്റെ നെഞ്ചില്‍ തുളച്ചുകയറി.
ദുര്‍ബ്ബലമായ കാലടികളോടെ ഞാന്‍ എന്റെ മുറിയില്‍ കയറി. എന്റെയും നന്ദേട്ടന്റെയും
സ്വര്‍ഗ്ഗമായിരുന്ന ഈ മുറി ഞാന്‍ ഉപേക്ഷിച്ചു പോകുകയാണ്. എന്റെ നന്ദേട്ടന് ഞാനിന്ന്
വേണ്ടാത്തവളായി..മച്ചിയാണത്രേ ഞാന്‍, മച്ചി. അതെ നന്ദേട്ടാ ഈ ഇന്ദൂട്ടി ഇനി
ജീവിതകാലം മൊത്തം മച്ചിയായിത്തന്നെ ജീവിക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെയും
അവസാനത്തെയും പുരുഷന്‍ എന്റെ നന്ദേട്ടന്‍ മാത്രമാണ്..നിറഞ്ഞൊഴുകുന്ന മിഴികളോടെ
ഞാന്‍ അമ്മയോട് യാത്ര പോലും പറയാതെ ബാഗുമായി പുറത്തിറങ്ങി. ആരെയും നോക്കാതെ
ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍ കൊണ്ട് കാല്‍പ്പാദങ്ങളും മുറ്റവും നനച്ച്
ഞാന്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ നന്ദേട്ടന്‍ മുന്‍പില്‍.
“ഇന്ദൂ..നീ എവിടെ പോകുന്നു..” സ്കൂട്ടര്‍ സ്റ്റാന്റില്‍ വച്ചിട്ട് നന്ദേട്ടന്‍
ചോദിച്ചു.

സംസാരിക്കാനുള്ള ശക്തി ഇല്ലാതെ ഞാന്‍ മുഖം കുനിച്ച് നിന്ന് ഏങ്ങലടിച്ചപ്പോള്‍
അമ്മയുടെ ശബ്ദം ഞാന്‍ പിന്നില്‍ കേട്ടു.
“അവള് പോകട്ടെ മോനെ..പെണ്ണുങ്ങളുടെ കണ്ണീരില്‍ നീ ഇനിയും മയങ്ങല്ലേ..ഒരു മച്ചിയെ
ഭാര്യയാക്കി ജീവിതം നശിപ്പിക്കേണ്ട ഗതികേട് നിനക്കില്ല..വഴി
മാറിക്കൊടുക്ക്..തടയണ്ട”
എന്റെ മനസ്സില്‍ എവിടെ നിന്നോ അല്പം ധൈര്യം കടന്നുകയറി. ഞാന്‍ തല ഉയര്‍ത്തി
നന്ദേട്ടനെ നോക്കി. എന്റെ കണ്ണുകള്‍ ആ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ നന്ദേട്ടന്‍ ഒന്ന്
പതറി.
“ആണോ നന്ദേട്ടാ..പറയൂ..ഞാന്‍ മച്ചിയാണോ? എന്റെ നന്ദേട്ടന്‍ ഒരു തവണ മാത്രം ആണെന്ന്
ഒന്ന് പറയൂ..പിന്നെ ഒരിക്കലും എനിക്ക് ദുഖമുണ്ടാകില്ല..കാരണം എന്റെ നന്ദേട്ടന്‍
അങ്ങനെ കരുതുന്നെങ്കില്‍ ഒന്നല്ല, ഒരായിരം വട്ടം ഈ ജീവിതത്തില്‍ നിന്നും പോകാന്‍
നന്ദേട്ടന്റെ ഇന്ദൂട്ടി ഒരുക്കമാണ്..പറയൂ നന്ദേട്ടാ..പറയൂ..”

നന്ദേട്ടന്‍ ദുര്‍ബ്ബലനെപ്പോലെ എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു വരുന്നത്
കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി. എന്റെ നന്ദേട്ടന്‍ കരയാന്‍ പാടില്ല. അറിയാതെ ആ
കണ്ണീര്‍ തുടയ്ക്കാന്‍ ഉയര്‍ത്തിയ കൈ വേഗം ഞാന്‍ പിന്‍വലിച്ചു. ഇല്ല എനിക്കതിനുള്ള
അവകാശമില്ല. ഞാന്‍ മച്ചിയാണ്.
“ഞാന്‍ പോവ്വാ നന്ദേട്ടാ..നന്ദേട്ടന് ദൈവം നല്ലത് മാത്രമേ വരുത്തൂ..ഞാന്‍..ഞാന്‍
നമ്മുടെ ഓര്‍മ്മകളുമായി ജീവിച്ചോളാം..മരിക്കുവോളം..”
പുഞ്ചിരിക്കാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന
കാര്‍മേഘം പൊടുന്നനെ പെയ്തിറങ്ങിയത്‌ പോലെ നന്ദേട്ടന്‍ പൊട്ടിക്കരഞ്ഞു;
കുട്ടികളെപ്പോലെ.
“നന്ദേട്ടാ..എന്തായിത്..ആള്‍ക്കാര് കാണും..വീട്ടിലേക്ക് പോകൂ..പ്ലീസ്” ഞാന്‍
കെഞ്ചി.

നന്ദേട്ടന്‍ കൈകള്‍ കൂപ്പി എന്നെ നോക്കി നിഷേധാഭാവത്തില്‍ തലയാട്ടിക്കൊണ്ട് കരഞ്ഞു.
“മാപ്പാക്കണം ഇന്ദൂ..മാപ്പാക്കണം..നിനക്ക് ഒരു കുഞ്ഞിനെ നല്‍കാനുള്ള കഴിവ്
എനിക്കില്ല..ഞാന്‍ കാരണം നിന്റെ ജീവിതം നശിക്കേണ്ട എന്ന് കരുതി ഞാനും അമ്മയും കൂടി
ഞങ്ങളെ നീ വെറുക്കാന്‍ വേണ്ടി, വെറുത്ത് ഉപേക്ഷിക്കാന്‍ വേണ്ടി നിന്നെ
കുറ്റപ്പെടുത്തിയതാണ്..പക്ഷെ നിന്റെ സ്നേഹം..അതെന്നെ തോല്‍പ്പിച്ചു കളഞ്ഞു..എനിക്ക്
പറ്റില്ല നീയില്ലാതെ..ഒരു നിമിഷം പോലും..”

നന്ദേട്ടന്‍ ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടാണ്‌ അത് പറഞ്ഞത്. സ്തംഭിച്ചുപോയി ഞാന്‍! ബാഗ്
എന്റെ പക്കല്‍ നിന്നും താഴെ വീണുപോയി. റോഡിനരുകിലാണ് നില്‍ക്കുന്നത് എന്നുപോലും
മറന്നു ഞാന്‍ നന്ദേട്ടനെ കെട്ടിപ്പുണര്‍ന്നു. ആ മുഖത്ത് തെരുതെരെ ഞാന്‍ ചുംബിച്ചു.
“നന്ദേട്ടാ..കുട്ടികള്‍ ദൈവഹിതം പോലെയേ കിട്ടൂ..പക്ഷെ അതിനു വേണ്ടി മാത്രമായിരുന്നോ
നമ്മള്‍ തമ്മില്‍ സ്നേഹിച്ചത്..കുട്ടികള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് അത്
എന്റെ നന്ദേട്ടനെക്കാള്‍ വലുതല്ല..ഇത്ര നാളും എന്റെ ഒപ്പം ജീവിച്ചിട്ടും എന്നെ
നന്ദേട്ടന്‍ അറിയാതെ പോയല്ലോ..ഈ ഇന്ദൂട്ടി അത്രയ്ക്ക് സ്വാര്‍ത്ഥ ആണോ നന്ദേട്ടാ…”
പരസ്പരം പുണര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് വീട്ടില്‍ കയറിയപ്പോള്‍ അമ്മ നിലത്ത്
തളര്‍ന്നിരുന്നു കരയുകയായിരുന്നു. എന്നെ മോളെക്കാള്‍ അധികം സ്നേഹിക്കുന്ന ആ
അമ്മയുടെ അരികില്‍ ഞാനിരുന്നു.

“എന്റെ പൊന്നുമോളെ..നിനക്കൊരു ജീവിതം ഉണ്ടാകാന്‍ വേണ്ടിയായിരുന്നെങ്കില്‍ പോലും ഈ
തങ്കപ്പെട്ട മനസ് ഞാന്‍ വിഷമിപ്പിച്ചല്ലോ..എന്നോട് ക്ഷമിക്കണം മോളെ..എന്നോട്
ക്ഷമിക്കണം” അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ നിര്‍വൃതിയോടെ
കണ്ണുകള്‍ അടച്ചു..



28670cookie-checkമാപ്പാക്കണം ഇന്ദൂ