പ്രണയിച്ചവൾ 9

“ഗായത്രി,”

ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു.

“ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?”

ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു.

“ഒന്ന് നോക്ക് പ്ലീസ്,”

അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി.

“ഓക്കേ! ഓക്കേ!”

അവള്‍ ചിരിച്ചു.

“ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!”

“ഉണ്ടോ?”

അവള്‍ പതിയെ മുഖം തിരിച്ച് നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.

“പിന്നില്ലേ!”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആരാ?”

ആകാംക്ഷയോടെ ജോയല്‍ തിരക്കി.

“സോണല്‍, നേഹാ, സഫീന, സരിത …”

“അയ്യോ അങ്ങനെ എല്ലാരുമല്ല!”

ജോയല്‍ അസന്ത്ഷ്ടിയോടെ പറഞ്ഞു.

“ഗായത്രി, എന്നെ മാത്രം, പ്രത്യേകതയോടെ, സ്പെഷ്യല്‍ ആയി …ആരേലും
ആരേലും നോക്കുന്നുണ്ടോ…?”

“അതും ഉണ്ട്,”

“ഉണ്ടോ? ഉണ്ടോ? ആരാ? ആരാ?”

ആകാംക്ഷ കാരണം അവന്‍റെ വാക്കുകള്‍ക്ക് വേഗതയും തിടുക്കവും കൂടി.

“അവര് തന്നെ”

അവള്‍ ചിരിച്ചു.

“സോണലും സരിതേം ഒക്കെ ജോയലിനെ സ്പെഷ്യല്‍ ആയാ നോക്കുന്നെ. സംശയം ഉണ്ടെങ്കില്‍
തിരിഞ്ഞു നോക്കൂ..”

ജോയല്‍ ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ പതിയെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് പിമ്പിലേക്ക് നോക്കി.
സരിതയും സോണലും നേഹയും അവനെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നത് ജോയല്‍
കണ്ടു.
അവനും അവരെ നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി.

“ശരിയല്ലേ ജോയല്‍ ഞാന്‍ പറഞ്ഞത്?”

ജോയലിന്റെ മുഖം വീണ്ടും ചിന്താകുലമായി.

“എന്താ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് ഓരോന്നോര്‍ക്കുന്നെ?”

ഗായത്രി അവന്‍റെ തോളില്‍ തട്ടിക്കൊണ്ട് തിരക്കി.

“അതും ഇതുപോലെ ഹാപ്പി ആയിരിക്കേണ്ട സമയത്ത്!”

“അല്ല ഗായത്രി…”

അവന്‍ സംശയത്തോടെ പറഞ്ഞു.

“ഇനി അവള്മാര് മൂന്നും കൂടി കമ്പനിയായിട്ട് എന്നെ ഫൂള്‍ ആക്കുവാണോ? അവള്മ്മാരുടെ
നോട്ടവും ആക്കിയുള്ള ചിരീം കണ്ടിട്ട് എനിക്ക് നല്ല ഡൌട്ട് ഉണ്ട്!”

“അയ്യേ…!”

ഗായത്രി ചിരിച്ചു.

“അങ്ങനെയൊന്നുമല്ല. അവരുടെ നോട്ടം കണ്ടിട്ട് അവര്‍ക്ക് മൂന്നും ജോയലിനോട്‌ പ്രേമം
ആണെന്ന് തോന്നുന്നു!”

അതിനിടയില്‍ ചില കുട്ടികള്‍ എഴുന്നേറ്റു നിന്ന് സംഘ നൃത്തം തുടങ്ങി.

“ഗായത്രി, ജോയല്‍ കം നാ..!”

ഒരു പെണ്‍കുട്ടി രണ്ടു പ്വേരെയും പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“അയ്യോ, ഞാന്‍! ഡാന്‍സോ!”

ഗായത്രി വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഇത് ഡബ്ലിയു ഡി സി ഒന്നുമല്ല! രണ്ടും ഏറ്റെ!”

മറ്റൊരു പെണ്‍കുട്ടിയും കൂട്ടത്തില്‍ കൂടി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“ഡബ്ലിയു ഡി സി എന്ന് പറഞ്ഞാല്‍?”

ജോയല്‍ എഴുന്നേറ്റുനിന്നു കൊണ്ട് ഗായത്രിയോട് ചോദിച്ചു.

“വേള്‍ഡ് ഡാന്‍സ് കൊമ്പെറ്റീഷന്‍…”

ബാക്ക് ഗ്രൗണ്ടില്‍ വളരെ പോപ്പുലറായ ഒരു ഹിന്ദി ഗാനമാണ്.
ത്രസിപ്പിക്കുന്ന താളം, തരിപ്പിക്കുന്ന ഭാവം.
രക്തധമനികളെ ചൂട് പിടിപ്പിക്കുന്ന ചടുല ദ്രുത രാഗം.

“എന്‍റെ കൂടെ അടുത്ത് നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ട് ആ കുട്ടി കണ്ടാല്‍
പ്രശ്നമാകുമോ ജോ?”

അവന്‍റെ കയ്യില്‍ പിടിച്ച് ചുവട് വെച്ചുകൊണ്ട് ഗായത്രി ചോദിച്ചു.

“പിന്നില്ലേ?”

ചുറ്റും ആധിയോടെ നോക്കി ജോയല്‍ പറഞ്ഞു.

“അതുകൊണ്ട് നമ്മള് കൂടുതല്‍ അടുത്ത് ഇങ്ങനെ നിന്ന് ഒന്നും ഡാന്‍സ് ചെയ്യണ്ട
ഗായത്രി… ആ കുട്ടി…”

ഗായത്രി അവന്‍റെ ഭാവത്തിലേക്ക് നോക്കി ചിരിച്ചു.

“എന്നാ നമുക്ക് അല്‍പ്പം ഗ്യാപ്പിട്ട്‌ നില്‍ക്കാം അല്ലെ?”

അവള്‍ ചോദിച്ചു.

“അതെ, അല്ലെങ്കില്‍ അവള്‍ എന്‍റെത് ചീത്ത സ്വഭാവം ആണെന്ന് കരുതും,”

“അയ്യോ അത് മോശമാണ്…”

ഗായത്രി പിന്നെയും ചിരിച്ചു.

“ജോയലിന്റെ നേച്ചര്‍ ചീത്ത ആണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്!”

അപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ജോയലിന്റെ കൈയില്‍ പിടിച്ചു.
അവള്‍ ജോയലിനോട് വളരെ ചേര്‍ന്ന്‍ അടുത്ത് ഉരുമ്മി നിന്നു.
നൃത്തത്തിന്‍റെ താളം വീണ്ടും ദൃതമായപ്പോള്‍ അവള്‍ ഒന്നുകൂടി അവനോടു ചേര്‍ന്ന്‍
അമര്‍ന്നു നിന്നു.
ജോയല്‍ അങ്കലാപ്പോടെ ഗായത്രിയെ നോക്കി.
മുഖത്ത് അസഹ്യത കാണിച്ച് അവന്‍ അവളെ നോക്കി.
ജോയല്‍ അവളെ നോക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തും അല്‍പ്പം അനിഷ്ടമോ അരുതായ്കയോ
നിറഞ്ഞിരിക്കുന്നത് കണ്ടു.

“എന്താ ഗായത്രി…?”

അവള്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു.

“ആ കുട്ടി കണ്ടാല്‍ ഇപ്പോള്‍ ശരിക്കും ദേഷ്യം വരും ജോയല്‍…”

അവള്‍ മുഖത്ത് വിഷമം കാണിച്ചുകൊണ്ട് പറഞ്ഞു.

“അതുകൊണ്ട് നടാഷയുടെ അടുത്ത് ഇത്രേം ചേര്‍ന്നു നില്‍ക്കണ്ട!”

അപ്പോള്‍ നൃത്തത്തിന്റെ താളം മുറുകി.
നടാഷയുടെ കൈ ജോയലിന്റെ അരക്കെട്ടില്‍ അമര്‍ന്നു.

“നടാഷ വണ്‍ മിനിറ്റ്!”

അവളുടെ കൈ വിടുവിച്ച് ജോയലിനെ പിടിച്ചു മാറ്റിക്കൊണ്ട് ഗായത്രി പറഞ്ഞു.

“ജോയലിനെ ഇപ്പം വിട്ടേക്കാം,”

ഗായത്രി അവളോട്‌ പറഞ്ഞു.

“ഇപ്പോള്‍ ജസ്റ്റ് ഓര്‍ത്തതേയുള്ളൂ, ജോയലിനോട് ഒരു ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍
പറയാനുണ്ട് എന്ന്…”

അത് പറഞ്ഞ് അവള്‍ അവനെ വിളിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി.

ബസ്സിന്‍റെ എല്ലാ ഭാഗത്തും കുട്ടികള്‍ സംഘഗാനവും സംഘനൃത്തവുമൊക്കെയായി ബഹളവും
തിരക്കുമാണ്.

“എന്താ ഗായത്രി?”

ജോയല്‍ അവളോട്‌ ചോദിച്ചു.

“പറയാനുള്ള ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍?”

“ഒന്നൂല്ല, ജോയല്‍…”

അവള്‍ പറഞ്ഞു.

“ജോയലിനെ ആ നാടാഷയുടെ പിടിയില്‍ നിന്നും ഫ്രീ ആക്കിയതല്ലേ? അല്ലെങ്കില്‍ ആ
കുട്ടിയെങ്ങാനും കണ്ടാല്‍! അവള്‍ ആണെങ്കില്‍ ജോയലിനെ ചേര്‍ത്ത് പിടിച്ച്, അവളുടെ
സ്വന്തം ലവര്‍ ആണ് എന്നപോലെയാ…അത് കണ്ടാല്‍ ജോയലിന്റെ പെണ്ണിന് വിഷമം വരില്ലേ?”

അവന്‍റെ കണ്ണുകളിലേക്ക് നോക്കി ഗായത്രി പറഞ്ഞു.

അവളുടെ ശബ്ദമപ്പോള്‍ തരളമായിരുന്നോ?

“മാത്രമല്ല ജോയല്‍ തന്‍റെ സ്വന്തം ആണെന്ന് ആ കുട്ടിയ്ക്ക് ഇതുവരേം
ബോധ്യമായിട്ടില്ല. ബോധ്യമായാല്‍ പ്രോബ്ലം ഇല്ല. അവള്‍ ജോയലിനെ ആരുടെ കൂടെ
വെണമെങ്കിലും ഡാന്‍സ് ചെയ്യാന്‍ സമ്മതിക്കും.”

“പക്ഷെ അതിന് അവള്‍ എവിടെ ഗായത്രി? ആരാ അവള്?”

“അത് ഞാന്‍….”

“അത് ആരാണെന്ന് ഗായത്രി കണ്ടുപിടിക്കൂന്ന്‍ എനിക്കറിയാം!”

ഗായത്രി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പ്രോഫസ്സര്‍ ഫാരിസ് റഹ്മാന്റെ അറിയിപ്പ്
മുഴങ്ങി.

“ബ്രേക്ക് ഫാസ്റ്റിന് വേണ്ടി മോഹിത് പൂരില്‍ ഹാള്‍ട്ട് ആണ്. അരമണിക്കൂര്‍…”

അനൌണ്‍സ്മെന്‍റ് കഴിഞ്ഞതും ബസ്സ്‌ മോഹിത്പൂരെത്തി.

ബസ്സ്‌ നിന്നു.

ഓരോരുത്തരായി ഇറങ്ങി.
അവിടെ ഒരു വലിയ റെസ്റ്റോറന്‍റ്റിലാണ് ഫ്രെഷ് ആകാനും ബ്രേക്ക്ഫാസ്റ്റിനുമായി ബുക്ക്
ചെയ്തിരുന്നത്.

“വാ, എന്‍റെ കൂടെ ഇരുന്നാല്‍ പോരെ?”

ബസ്സില്‍ നിന്നുമിറങ്ങിയപ്പോള്‍ അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ഗായത്രി ചോദിച്ചു.

“അതോ ഫ്രണ്ട്സിന്‍റെ അടുത്ത് പോകണം എന്നുണ്ടോ?”

ജോയല്‍ എന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം സംശയിച്ചു.

“മാത്രമല്ല, എന്‍റെ അടുത്ത ഫ്രണ്ട്സ് ഒന്നും വന്നിട്ടില്ല. ജോയല്‍ വിളിച്ചത് കൊണ്ട്
മാത്രമല്ലേ വന്നത്?”

ശരിയാണ്.
ഈ ടൂറിലേക്ക് ഗായത്രിയെ വിളിച്ചത് താനാണ്.
അപ്പോള്‍ കമ്പനി കൊടുത്തില്ലെങ്കില്‍ മര്യാദകേടാണ്.

“ഷ്വര്‍!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഞാന്‍ ഗായത്രിയുടെ കൂടെ ഉണ്ടാവും…”

“ഞാന്‍ ഫോഴ്സ് ചെയ്യുവൊന്നും അല്ലല്ലോ അല്ലെ? ശരിക്കും ഇഷ്ടമായിട്ട് ആണല്ലോ അല്ലെ?”

അവളുടെ ചിരിയുടെ വശ്യതയിലേക്ക് ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പാളി.

“നോ…ഫോഴ്സോ! നെവര്‍! യൂ ആര്‍ സച്ച് എ ഗുഡ് കമ്പനി!”

അവള്‍ വീണ്ടും പുഞ്ചിരിച്ചു.

“ജോയല്‍ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ടോ?”

അവള്‍ തിരക്കി.

“യെസ് ഗായത്രി”

അവന്‍ പറഞ്ഞു.

“മമ്മ രാവിലെ തന്നെ എഴുന്നേറ്റു. ഞാന്‍ വേണ്ട എന്ന് പറഞ്ഞതാ…അത്ര വെളുപ്പിനെ
എഴുന്നേറ്റ് മമ്മയെ കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലായിരുന്നു. ബട്ട് മമ്മ
സമ്മതിച്ചില്ല…ഇഡലിയും ചട്ണിയും ഒക്കെ ഉണ്ടാക്കി….തെര്‍മോ ബോക്സില്‍ അതൊക്കെ പാക്ക്
ചെയ്തു തന്നു…”

“വൌ!!”

അവള്‍ അഭിനന്ദിച്ച് പറഞ്ഞു.

“ദാറ്റ്സ് ഗ്രേറ്റ്! ഞാനുംബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക്…”

അവള്‍ ചുറ്റും നോക്കി.

അല്‍പ്പ ദൂരെ, റോഡില്‍ നിന്നും അല്‍പ്പം മാറി ഒരു വലിയ ആല്‍മരം നിന്നിരുന്നു.
അതിനടുത്ത് ഒരു ചെറിയ ക്ഷേത്രം.

“ജോയല്‍..നമുക്ക് അവിടെ ഇരിക്കാം..റെസ്റ്റോറന്‍റ്റില്‍ പോയി ഫ്രഷ്‌ ആയിട്ട് വേഗം
വന്നിട്ട്?”

ജോയല്‍ അങ്ങോട്ട്‌ നോക്കി.
സൂര്യന്‍റെ സ്വര്‍ണ്ണ വെയില്‍ പരന്നു കിടക്കുന്നു, അവിടെ.
ശാഖോപശാഖകളോടെ പരന്നു പന്തലിച്ച് കിടക്കുന്ന വലിയ ആല്‍മരം.
ആല്‍മരത്തിനുമപ്പുറം ഭൂമിയുടെ അങ്ങേയറ്റത്തോളം നീണ്ട് വിശാലമായി കിടക്കുന്ന ഗോതമ്പ്
പാടങ്ങള്‍.

“വൈ നോട്ട്!”

അവിടെ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.

“നല്ല സെറ്റിംഗ്! എന്നാല്‍ വേഗം പോയി ഫ്രെഷ് ആയിട്ട് വരാം!”

അവര്‍ റെസ്റ്റോറന്‍റ്റിലേക്ക് നടന്നു.
ജോയല്‍ ആദ്യം ഫ്രെഷ് ആയി ഇറങ്ങി.
അപ്പോള്‍ രാംഗോപാലും മറ്റു കൂട്ടുകാരും അവനെ കാത്ത് ലോബിയില്‍ നിന്നിരുന്നു.

“ജോയലെ!”

രാംഗോപാല്‍ പറഞ്ഞു.

“ഞങ്ങള് മാഡത്തെ കണ്ടാരുന്നു, സീറ്റ് മാറ്റാന്‍…”

“എടാ അത്..”

ജോയല്‍ വിഷമത്തോടെ പറഞ്ഞു.

“എടാ മാഡത്തേക്കൊണ്ട് സീറ്റ് അങ്ങനെ അറേഞ്ച് ചെയ്യിച്ചത് ഗായത്രിയാ…നിന്നോട് എന്തോ
പ്രോജക്റ്റ് ഡിസ്ക്കസ് ചെയ്യാന്‍ ഉണ്ടെന്ന് പറഞ്ഞ്…”

ജോയേലിനത് വിശ്വസിക്കാനായില്ല.
തന്നോടൊപ്പം ഇരിക്കാന്‍ വേണ്ടി ഗായത്രി നേരിട്ട് മാഡത്തിന്‍റെ യടുത്ത് സീറ്റ്
ക്രമീകരിപ്പിച്ചെന്നോ?

“പ്രോജെക്റ്റ്‌?”

“ആം പ്രോജക്റ്റ്…”

അവര്‍ ചിരിച്ചു.

“ഇങ്ങനെ ലോകത്ത് ഒരേ ഒരു പ്രോജക്റ്റെ ഉള്ളൂ മോനെ…”

“അത് എന്ത് പ്രോജക്റ്റ്?”

“ലവ് പ്രോജക്റ്റ്”

രാം ഗോപാല്‍ വീണ്ടും ചിരിച്ചു.

“ഇഷ്ക് പ്രോജക്റ്റ്. മോഹബ്ബത്ത് പ്രോജക്റ്റ്..പ്യാര്‍…വൊഹ് ദീവാനി ഹോഗയി തുഝ്
പര്‍….”

അപ്പോഴേക്കും ഗായത്രി അവിടേക്ക് വന്നു.

“ഓഹോ!”

അവരെക്കണ്ട് ഗായത്രി ചിരിച്ചു.

“കൂട്ടുകാരനെ കാണാതെ ഇരിക്കപ്പൊറുതി കിട്ടുന്നില്ല അല്ലെ? എനിക്ക് ജോയലിനെക്കൊണ്ട്
ഒരത്യാവശ്യമുണ്ട്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു തന്നേക്കാം, പോരെ?”

“ആര്‍ക്കറിയാം ഇനി തിരിച്ചു കിട്ടുമോ എന്ന്?”

രാംഗോപാല്‍ രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.
ഗായത്രി അവനെ നാക്ക് കടിച്ചു കാണിച്ചു,

“പോടാ ഒന്ന്!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“ജോ, വാ!”
“ജോയോ? നീയെന്നാ പേര് മാറ്റിയെ?”

ജോയല്‍ അവളോടൊപ്പം നടന്നുനീങ്ങവേ പിമ്പില്‍ നിന്നും കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു.

“ശ്രീ കൃഷ്ണ ക്ഷേത്രമാണല്ലോ,”

ആല്‍മരത്തിന്റെ ചുവട്ടില്‍ നില്‍ക്കവേ ക്ഷേത്രത്തിലേക്ക് നോക്കി ജോയല്‍ പറഞ്ഞു.
അവന്‍ ക്ഷേത്രത്തിനു നേരെ കുനിഞ്ഞ് വണങ്ങി നെഞ്ചില്‍ വലത് കൈ ചേര്‍ക്കുന്നത് അവള്‍
കണ്ടു.

“കൃഷ്ണന് ഞങ്ങളെയാ കൂടുതല്‍ ഇഷ്ടം കേട്ടോ!”

ഗായത്രി ചിരിച്ചു.

പിന്നെ അവള്‍ ബാഗ് തുറന്ന് അതില്‍ നിന്നും ഒരു വിരിയെടുത്ത് നിലത്ത് വിരിച്ചു.

“കഴിക്കാനുള്ളത് വേഗം എടുക്ക്. രണ്ടാള്‍ക്ക് ഉള്ളതില്ലേ?”

ആല്‍മരത്തിനു താഴെ അവന് അഭിമുഖമായി ഇരിക്കവേ അവള്‍ ചോദിച്ചു.
അവള്‍ ഇരുന്നപ്പോള്‍ മിഡി മുകളിലേക്ക് ഉയര്‍ന്ന് അഴകാര്‍ന്ന തുടകളുടെ വശ്യത അവന്
മുമ്പില്‍ അനാവൃതമായി.

“ജോലയിന്റെമമ്മ ഉണ്ടാക്കിയത് ഒന്ന് നോക്കട്ടെ!”

ജോയല്‍ ബാഗില്‍ നിന്നും തെര്‍മോ ബോക്സ് എടുത്തു.
അവള്‍ക്ക് മുമ്പില്‍ വെച്ചു.

“വൌ!”

അതില്‍ നിന്നും ഇഡലിയെടുത്ത് ചട്ണിയില്‍ ചേര്‍ത്ത് കഴിച്ചുകൊണ്ട് ഗായത്രി
ആംഗ്യവിക്ഷേപങ്ങളോടെ ജോയലിനെ നോക്കി.

“എന്താ ഒരു ടേസ്റ്റ്! മമ്മാടെ അടുത്ത്ന്ന് പഠിച്ചോളാം ഞാന്‍ കേട്ടോ എങ്ങനെയാ
ഇതുപോലെ ടേസ്റ്റിയായി ഉണ്ടാക്കണ്ടേ എന്ന്!”

അവള്‍ ചിരിച്ചു.
അവളുടെ സ്വരത്തില്‍ ഒരു ഇളംവെയിലിന്റെ ചൂടുണ്ടെന്നും അത് തന്നെ തൊടുന്നുണ്ടെന്നും
ജോയലിന് തോന്നി.

“കഴിക്ക്…”

അവള്‍ പറഞ്ഞു.

“അടുത്ത് ഇരുന്ന് കഴിപ്പിക്കാന്‍ മമ്മ ഇല്ലാത്തതാണോ വിഷമം? മമ്മായ്ക്ക് പകരം ഞാന്‍
കഴിപ്പിച്ചാല്‍ മതിയോ?”

അത് പറഞ്ഞ് അവള്‍ ചട്ണിയില്‍ ചേര്‍ത്ത് ഇഡലിയെടുത്ത് അവന്‍റെ നേരെ നീട്ടി.
അവന്‍ വാങ്ങാന്‍ നേരം അവള്‍ വിലക്കി.

“വായ്‌ തുറക്ക്….”

ജോയല്‍ അനുസരിച്ചു.
അവന്‍റെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ ഭക്ഷണം അവന്‍റെ വായില്‍
വെച്ചു കൊടുത്ത് കഴിപ്പിച്ചു.

വെയിലിന്‍റെ സ്വര്‍ണ്ണ നിറമാണ് ചുറ്റം.
കണ്ണെത്താ ദൂരത്ത്, സ്വര്‍ണ്ണദീപമായി ഓരോ ഗോതമ്പ് മണികളും കാറ്റിലിളകി.
വയലുകള്‍ക്കരികില്‍ ജാതിമല്ലിച്ചില്ലകള്‍ക്ക് മുകളില്‍ മോണാര്‍‍ക്ക് ചിത്രശലഭങ്ങള്‍
പൂവിടാന്‍ കൊതിക്കുന്ന മൊട്ടുകള്‍ക്ക് മേല്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
വയലുകള്‍ക്കരികിലെ ചെറിയ അരുവിയില്‍ വെയില്‍ക്കണങ്ങള്‍ വൈഡ്യൂര്യപ്പാമ്പുകളെപ്പോലെ
ഇളകിയനങ്ങുന്നത് അവര്‍ കണ്ടു.
കാതരമായ സ്വരത്തില്‍ അരയാല്‍ ചില്ലകളിലിരുന്ന് കോയലുകള്‍ പ്രണയം പാടുന്നു.

“ഇഷ്ടായോ ജോ?”

അവള്‍ ചോദിച്ചു.
അവളുടെ സ്വരത്തില്‍ നേരിയ വിറയല്‍ അവനറിഞ്ഞു.
ചുവന്ന ടോപ്പിനുള്ളില്‍ അവളുടെ ഉന്നതമായ മാറിടം ഉയര്‍ന്ന് താഴ്ന്നു.
വെയിലിന്റെ സ്വര്‍ണ്ണച്ചൂട് അവളുടെ തുടകളില്‍ തഴുകിയമര്‍ന്നു.

“പിന്നില്ലേ…മമ്മാ ഇടയ്ക്കൊക്കെ ഇങ്ങനെ എന്നെ ഊട്ടും…മമ്മയ്ക്ക് അത് ഇഷ്ടമാണ്
ഒരുപാട്…”

അവനെ കഴിപ്പിക്കുമ്പോള്‍ അവളുടെ മൃദുവായ വിരല്‍ത്തുമ്പുകള്‍ അവന്‍റെ അധരത്തില്‍
തൊട്ടു.
അവിടെ അവള്‍ പതിയെ അമര്‍ത്തുന്നുണ്ടോ?
ജോയലിന് അങ്ങനെ തോന്നി.
നാണം തേന്‍ തുള്ളിയായി അവളുടെ കണ്ണുകളെ നനയ്ക്കുന്നത് അപ്പോള്‍ അവന്‍ കണ്ടു.
പ്രഭാതത്തിന് അപ്പോള്‍ പ്രണയത്തിന്‍റെ നിറമാണ് എന്നും ആ നിറഭംഗി മുഴുവനും അവളുടെ
കണ്ണുകളിലുണ്ട് എന്നും അവന് തോന്നി.
പുലരിയുടെ വെയില്‍ച്ചൂട് തൂവലുകള്‍ പോലെ അവളുടെ കണ്ണുകളില്‍ നിന്നും പൊഴിയുകയാണ്….

“നമ്മള്‍ താമസിക്കും…”

അവന്‍ പറഞ്ഞു.

“ഒഹ്!”

ഏതോ ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ പറഞ്ഞു.

“ശരിയാ, പറഞ്ഞ ടൈം ആകാന്‍ പോകുന്നു…എഴുന്നേല്‍ക്കാം”

കയ്യും മുഖവും കഴുകി അവര്‍ എഴുന്നേറ്റു.

ബസ്സിനടുത്ത് എത്തിയപ്പോള്‍ ചില പെണ്‍കുട്ടികള്‍ ഗായത്രിയെ അര്‍ത്ഥഗര്‍ഭമായി
നോക്കി.
ചിലര്‍ അവളെ കണ്ണിറുക്കി കാണിച്ചു.

“ഒരു അറിയിപ്പ് ഉണ്ട്”

ഫാരിസ് റഹ്മാന്‍ സാറിന്‍റെ ശബ്ദം മൈക്കിലൂടെ എല്ലാവരും കെട്ടു.

“ഹരിയാന ചെക്ക് പോസ്റ്റ് ഇവിടെയാണ്. ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് അരമണിക്കൂര്‍ കൂടി
താമസം ഉണ്ട്”

ഇരിപ്പിടത്തില്‍ ബാഗ് വെച്ച നിമിഷമാണ് അനൌണ്സ്മെന്‍റ് ഗായത്രിയും ജോയലും കേട്ടത്.

ജോയല്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജയശ്രീ മാഡം അങ്ങോട്ട്‌ വന്നു.

“ആങ്ങ്, ജോയല്‍,”

അവന്‍റെയടുത്ത് സീറ്റില്‍ ഇരുന്ന് ഒരു ഫയല്‍ എടുത്ത് അവര്‍ അവനോട് പറഞ്ഞു.

“എന്താ മാഡം?”

“നീയിതൊന്ന് നോക്കി പ്ലേസസ് ഒക്കെ ഒന്ന് പ്രയോററ്റൈസ് ചെയ്തെ! നൂറു പേര് നൂറു
അഭിപ്രായമാ പറയുന്നത്. നീ കൊറേ സ്ഥലങ്ങള്‍ ഒക്കെ കറങ്ങീട്ടില്ലേ? അതാ നിന്നെ
എല്പ്പിക്കുന്നെ!”

“ഓക്കെ, മാഡം,”

അവരുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങിക്കൊണ്ട് ജോയല്‍ പറഞ്ഞു.
ജോയല്‍ ഫയല്‍ തുറന്നു.
ഒരു പത്ത് മിനിറ്റ് നേരത്തെ പണിയാണ്.

“ജോ!”

ഗായത്രി അപ്പോള്‍ അവനെ വിളിച്ചു.

“ജോയിത് ചെയ്യ്‌. ഞാന്‍ അപ്പോഴേക്കും ആ നേഹേനേം ഹരിതേനേം ഒക്കെ ഒന്ന് കാണട്ടെ!”

ജോയല്‍ തലകുലുക്കി.
അവള്‍ ബസ്സില്‍ നിന്നുമിറങ്ങി.

ജോയല്‍ പെന്‍സില്‍ കൊണ്ട് സ്ഥലങ്ങള്‍ പ്രയോററ്റൈസ് ചെയ്യാന്‍ തുടങ്ങി.
പ്രതീക്ഷിത് പോലെ പത്ത് മിനിറ്റ് കൊണ്ട് ജോയല്‍ അത് പൂര്‍ത്തിയാക്കി.
അവന്‍ ഫയലുമായി ജയശ്രീ മാഡത്തെ കാണാന്‍ പോയി.

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ?”

അവന്‍ ഫയല്‍ നീട്ടിയപ്പോള്‍ അവര്‍ അട്ഭുതത്തോടെ ചോദിച്ചു.

“കഴിഞ്ഞു മാഡം,”

അവന്‍ പറഞ്ഞു.

“ഏറ്റവും എസ്സെന്‍ഷ്യല്‍ ആയ പ്ലേസസ് മാത്രമേ ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുള്ളൂ,”

“ഓക്കെ, ജോയല്‍….താങ്ക്സ്…”

ജയശ്രീ മാഡത്തിന് ഫയല്‍ കൈ മാറിയതിന് ശേഷം അവന്‍ ബസ്സിനടുത്തേക്ക് നടന്നു.
ബസ്സിനടുത്ത് ഒരു കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിക്കുന്ന നേഹ ശര്‍മ്മ അവനെ കണ്ടു
എഴുന്നേറ്റു.

“ജോയല്‍, ഗായത്രി എവിടെ?”

ജോയല്‍ അവളുടെ ചോദ്യം കേട്ട് അമ്പരന്നു.

“ഗായത്രി നിങ്ങളെ കാണാന്‍ വരുന്നു എന്ന് പറഞ്ഞാണല്ലോ ബസില്‍ നിന്നും ഇറങ്ങിയത്!”

“ഞങ്ങളെ കാണാനോ?”

നേഹ കൂട്ടുകാരെ അമ്പരന്ന് നോക്കി.

“ഞങ്ങടെ അടുത്ത് വന്നിട്ടില്ല ജോയല്‍!”

ജോയല്‍ ചുറ്റും നോക്കി.

ഗായത്രി എവിടെപ്പോയി?

“രാമാ…”

അല്‍പ്പം അകലെ നിന്നു ഐസ്ക്രീം കഴിക്കുകയായിരുന്ന രാം ഗോപാലിന്‍റെ അടുത്തേക്ക്
അവന്‍ ചെന്നു.

“എന്താടാ?”

അവന്‍റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ട് രാംഗോപാല്‍ ചോദിച്ചു.

“ഗായത്രിയെ കണ്ടോടാ?”

“ഗായത്രി….”

രാം ഗോപാല്‍ ഒന്നാലോചിച്ചു.

“ആ…!”

പെട്ടെന്ന് ഓര്‍മ്മിച്ച് രാംഗോപാല്‍ പറഞ്ഞു.

“ഗായത്രി, അതിലെ പോകുന്നത് കണ്ടു…ഗായത്രി മാഡത്തോട് പെര്‍മിഷന്‍ ചോദിച്ചിട്ടാ
പോയത്!”

ടൌണിന്റെ ബഹളം നിറഞ്ഞ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി രാംഗോപാല്‍ പറഞ്ഞു.

“എടാ വല്ല വിസ്പ്പറോ സ്റ്റേഫ്രീയോ വാങ്ങിക്കാന്‍ പോയതായിരിക്കും!”

കൂട്ടുകാരിലൊരാള്‍ ചിരിച്ചു.
ഗായത്രി ചിലപ്പോള്‍ അവളെ കണ്ടെത്തിക്കാണുമോ?
ജോയല്‍ സന്ദേഹിച്ചു.
യെസ്!
അതിനാണ് സാധ്യത!
ജോയല്‍ കൂട്ടുകാരെ വിട്ട് ടൌണിലേക്ക് വേഗത്തില്‍ നടന്നു.
ചെറുതെങ്കിലും നല്ല വൃത്തിയുള്ള നഗരമാണ് മോഹിത്പൂര്‍.
ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയതിനാല്‍ ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള നഗരം.
മെഡിക്കല്‍ സ്റ്റോറുകളാണ് അവന്‍ ആദ്യം ശ്രദ്ധിച്ചത്.
കൂട്ടുകാര്‍ പറഞ്ഞത് പോലെ സാനിട്ടറി പാഡുകള്‍ വല്ലതും വാങ്ങിക്കാനായിരിക്കാം
ഗായത്രി വന്നതെന്ന് ജോയലും ചിന്തിച്ചു.
ഓരോ ഷോപ്പുകളും പിന്നിട്ട് മുമ്പോട്ട്‌ നീങ്ങവേ തിളങ്ങുന്ന ഗ്ലാസ്‌ ജനലുകളുള്ള,
ഗ്ലാസ്‌ ഗ്യാലറികളുള്ള ഒരു സ്റ്റോര്‍ അവന്‍ കണ്ടു.

“ആര്‍ച്ചീസ് കാര്‍ഡ്സ്…”

ആ സ്റ്റോര്‍ വിട്ട് പോകാന്‍ തുടങ്ങുകയായിരുന്ന അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത്
അതിന് മുമ്പില്‍ നിന്നു.

കാര്‍ഡ്സ്!!
യെസ്!
അവള്‍ ഇതിനുള്ളില്‍ കാണും!
തനിക്ക് ഗ്രീറ്റിംഗ് കാര്‍ഡ്സ് അയച്ചു പറ്റിക്കുന്നവള്‍!
ഗായത്രിയെ പിന്നീട് തിരക്കാം!
ഇപ്പോള്‍ ഇവളെ തിരക്കാം.
ഇവിടെ കാണണം അവള്‍!
ജോയല്‍ അതിന്‍റെ ഗ്ലാസ്‌ വാതില്‍ തള്ളി തുറന്ന് അതിലേക്ക് കയറി.
വലിയ ഒരു കാര്‍ഡ്സ് സ്റ്റോര്‍ ആയിരുന്നു അത്.

അനവധി കൌണ്ടറുകള്‍ ഉള്ള ഒരു സ്റ്റോര്‍.
പെട്ടെന്ന് ലവ് ഗ്രീറ്റിംഗ് സെക്ഷനില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു.

മുട്ടിനു മേലെയെത്തുന്ന കറുത്ത മിഡി.
ചുവന്ന ടോപ്പ്.
അഴകാര്‍ന്ന രൂപം.
അവളുടെ മുഖം കാണാന്‍ ജോയല്‍ അടുത്തു.
പെട്ടെന്നവള്‍ തിരിഞ്ഞു.
ജോയല്‍ ഞെട്ടിത്തരിച്ചു.
ഗായത്രി!
ഗായത്രി എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?
പെട്ടെന്ന് അവന് എല്ലാം വ്യക്തമായി.
യെസ്…!
ഗായത്രിയാണ്!
അതേ!
അവളുടെ നോട്ടം.
ഭാവം.
വാക്കുകള്‍.

കണ്ണുകളിലെ കത്തുന്ന പ്രണയഭാവം!
അവള്‍ തന്നെ!
അവന്‍റെ നെഞ്ചില്‍ സുഖമുള്ള ഒരു കുളിര്‍ നിറഞ്ഞു.

കാര്‍ഡ്സ് വാങ്ങാന്‍ സഹായിക്കുന്ന സെയില്‍സ് ഗേളിനോട് ഗായത്രി എന്തോ പുഞ്ചിരിയോടെ
സംസാരിക്കുന്നുണ്ട്.
അത് കേള്‍ക്കാന്‍ അവന്‍ അവരുടെ സമീപത്ത് നിന്നു.

“മാഡത്തിന്‍റെ ബോയ്‌ ഫ്രണ്ട് ഒരുപാട് സുന്ദരന്‍ ആയിരിക്കുമല്ലേ?”

ഗായത്രി പുഞ്ചിരിച്ചു.

“യാ, ഒരുപാട്!”

അവള്‍ പറയുന്നത് അവന്‍ കേട്ടു.

“എന്താ അങ്ങനെ ചോദിച്ചേ?”

“മാഡം, എന്ത് സുന്ദരിയാ! ഇത്രേം സ്റ്റണ്ണിങ്ങ് ബ്യൂട്ടിയായ ഒരു പെണ്ണിനേ ഞാന്‍
കണ്ടിട്ടില്ല. അപ്പോള്‍ ബോയ്‌ ഫ്രണ്ടും അതുപോലെ ആയിരിക്കൂല്ലോ!”

ഗായത്രിയുടെ മുഖത്ത് നാണത്തിന്റെ മനോഹരമായ മഴവില്ലുകള്‍ തെളിഞ്ഞു.

“ജസ്റ്റ് ടൈം പാസ് ഒന്നുമല്ലല്ലോ മാഡം?”

“അല്ല!”

ഗായത്രി പുഞ്ചിരിയോടെ നാണത്തോടെ പറയുന്നത് അവന്‍ കേട്ടു.

“ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് കൊടുക്കാനാണ്. അതാണ് അല്‍പ്പം കൂടി
ഹോട്ട് ആയ കാര്‍ഡ്സ് വേണം എന്ന് പറഞ്ഞത്…”

“എങ്കില്‍..ഇത് ..ഇത് നോക്കൂ….”

സെയില്‍സ് ഗേള്‍ കുറെ കാര്‍ഡുകളുടെ കളക്ഷന്‍ അവള്‍ക്ക് കാണിച്ചു.
സെലക്റ്റ് ചെയ്യുന്നതിനിടയില്‍ ഗായത്രി പെട്ടെന്ന് വാച്ച് നോക്കുന്നത് ജോയല്‍
കണ്ടു.

“അത് മതി!”

അവള്‍ സെയില്‍സ് ഗേളിനോട് പറഞ്ഞു.

“ടൈം ആകുന്നു. അത് പായ്ക്ക് ചെയ്തേക്കൂ!”

സെയില്‍സ് ഗേള്‍ പുഞ്ചിരിയോടെ അവ പാക്ക് ചെയ്തു.
അപ്പോള്‍ ജോയല്‍ പെട്ടെന്ന് സ്റ്റോറിന് വെളിയിലേക്ക് കടന്നു.

സ്റ്റോറിന് രണ്ടു മൂന്ന്‍ കടകള്‍ക്കപ്പുറത്ത് എത്തിക്കഴിഞ്ഞ് അവന്‍ നിന്നു.

അപ്പോള്‍ ഗായത്രി കാര്‍ഡ്സ് സ്റ്റോറില്‍ നിന്നും ഇറങ്ങി വരുന്നത് അവന്‍ കണ്ടു.
അവന്‍ തിരിഞ്ഞ്, അവളെ കാണാത്ത ഭാവത്തില്‍ അവുടെ നേരെ നടന്നു.

“ആഹ്! ഗായത്രി!”

അവളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളെപ്പോലെ അവന്‍ അവളെ വിളിച്ചു.

“ജോയല്‍!”

അവള്‍ അല്‍പ്പം ജാള്യതയോടെ അവനെ നോക്കി.

“ഞാന്‍ എവിടെയെല്ലാം ഗായത്രിയെ എവിടെയെല്ലാം അന്വേഷിച്ചു…എവിടെയായിരുന്നു?”

“ഞാന്‍ ..ഇവിടെ ..എന്താ ജോയല്‍? എന്താ എന്നെ അന്വേഷിച്ചു എന്ന് പറഞ്ഞെ?”

“അതോ!”

അവന്‍ അത്യധികം സന്തോഷത്തോടെ, ആവേശഭരിതമായ മുഖത്തോടെ അവളെ നോക്കി.

“ഞാന്‍ അവളെ കണ്ടുപിടിച്ചു ഗായത്രി…”

അവളുടെ കയ്യില്‍ പിടിച്ച് അത്യാവേശത്തോടെ അവന്‍ പറഞ്ഞു.

“കണ്ടുപിടിച്ചെന്നോ? ആരെ കണ്ടുപിടിച്ചു എന്ന്?”

“ഗായത്രി പറഞ്ഞില്ലേ, അവള്‍ ടൂറിന് ഉണ്ടാവൂന്ന്! അവള്‍! ഒഹ്! ഗായത്രിയുടെ നാക്ക്
പൊന്നാണ്! ഗായത്രി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു! ആ കാര്‍ഡ്സ് തന്ന് എന്നെ
ടെന്‍ഷനടിപ്പിച്ചവളെ ഞാന്‍ കണ്ടുപിടിച്ചു ഗായത്രി! ആ സന്തോഷ വാര്‍ത്ത ഗായത്രിയെ
ഒന്ന് അറിയിക്കാന്‍ ഞാന്‍ എവിടെയൊക്കെ തിരഞ്ഞു എന്നറിയാമോ?”

ഗായത്രിയ്ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.

“അത് … അങ്ങനെ ..അങ്ങനെ ഒരാള്‍.. ജോ എന്താ ഈ പറയുന്നേ?”

“ഗായത്രി!”

ജോയല്‍ ആവേശം നഷ്ട്ടപ്പെടാതെ പറഞ്ഞു.

“ഗായത്രിക്ക് ഇത് കേട്ട് സന്തോഷം തോന്നാത്തത് എന്താ? ഗായത്രി ടൂറിന് വന്നത് തന്നെ
അവളെ കണ്ടുപിടിച്ച് തരാനല്ലേ? അവള്‍ ആരാണ് എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍
ഗായത്രി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നല്ലേ ഞാന്‍ വിചാരിച്ചേ?”

“ഞാന്‍ ഹാപ്പിയാ ..ഹാപ്പി ..ഹാപ്പിയാ ജോയല്‍…”

സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
അവര്‍ ബസ്സിനു നേരെ നടന്നു.

“പിന്നെ ഗായത്രി…”

ജോയല്‍ അവളുടെ നേരെ തിരിഞ്ഞു.

“എന്താ? എന്താ ജോയല്‍?”

ജോയലിന്റെ മുഖത്ത് ലജ്ജ നിറഞ്ഞു. അവന്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.

“ജോയല്‍ എന്താ? പറ!”

“എനിക്കും ..എനിക്കും അവളെ വളരെ ഇഷ്ടമായി…ഐം ഇന്‍ ലവ്..ഐ ആം ഇന്‍ ലവ്
ഗായത്രി,……..!! ഐ ആം ഇന്‍ ലവ്!!”

ഗായത്രിയുടെ മുഖത്തെ പ്രസാദം പൂര്‍ണ്ണമായും മങ്ങി.

[തുടരും ]