തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു.
വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു.
ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു.
രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു
കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി.
പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.
“ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.”
അടുത്ത സീറ്റിലിരുന്ന് മനോരമ വീക്കലി വായിക്കുന്ന ചേച്ചിയോട് ചോദിച്ചു.
“ഇത് കുറ്റിപ്പുറം..”
“ഓഹ്… അപ്പൊ ഷൊർണൂരോ…?”
സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു.
“അത് ഇതുകഴിഞ്ഞിട്ടാ..”
ചേച്ചി വീണ്ടും വായനതുടർന്നു.
ഗൗരി എഴുന്നേറ്റ് പതിയെ പുറത്തേക്കിറങ്ങി.
കിഴക്കുനിന്നുവന്ന കാറ്റും, ഇളംചൂടുള്ള അരുണരശ്മികളും അവളെ ആവരണം ചെയ്തു.
വിശപ്പ് സഹിക്കവയ്യാതെ അവൾ ചുറ്റിലും നോക്കി.
ചായയും,കാപ്പിയുമായി ഒന്നുരണ്ടുപേർ നടന്നുവരുന്നത് കണ്ടു.
പക്ഷെ അവരെ കണ്ടുകഴിഞ്ഞാൽ പിന്നെ രണ്ടുദിവസത്തിന് ഭക്ഷണംപോലും കഴിക്കാൻ തോന്നില്ല.
വൃത്തിഹീനമായ വേഷവിധാനങ്ങൾ. ചെമ്പൻ തലമുടി.
ഗൗരി അടുത്തുള്ള കടയിൽനിന്നും ഒരു പാക്കറ്റ് ബ്രെഡ്ഡും ഒരുകുപ്പി വെള്ളവും വാങ്ങി.
പ്ലാറ്റ്ഫോമിൽ പച്ചലൈറ്റ് കത്തി.
ചൂളം വിളിച്ചുകൊണ്ട് ട്രൈൻ പോകാൻ തയ്യാറായിനിന്നു.
കാശുകൊടുത്ത് ബ്രെഡ്ഡ്ന്റെപാക്കറ്റും, വെള്ളവും ബാഗിലേക്കിട്ട് അവൾ വേഗം ട്രൈനിലേക്ക് കയറാൻവേണ്ടി കമ്പിയിൽപിടിച്ചു. പക്ഷെ പെട്ടന്നുതന്ന അവൾ കൈ പിൻവലിച്ചു. കൈയിലെന്തോ പറ്റിയിരിക്കുന്നു.
ഉള്ളംകൈ മലർത്തിനോക്കിയ അവൾ ഭയത്തോടെനിന്നു.
“ഇതെവിടന്നാ രക്തം..”
അപ്പോഴാണ് ഗൗരി അത് ശ്രദ്ധിച്ചത് പിടിച്ചുകയറാനുള്ള കമ്പിയിൽ രക്തം ഒലിച്ചറങ്ങിയിരിക്കുന്നു.
ട്രെയിൻ ചലിക്കാൻ തുടങ്ങി.
ഗൗരി വേഗം ട്രെയിനുള്ളിലേക്ക് കയറി.
ഒരുനിമിഷം അവൾ ആലോചിച്ചു നിന്നു.
“ഇന്നലെ ആ കമ്പിളി പുതച്ചുവന്നയാൾ ട്രെയിനിൽ നിന്നും എടുത്തുചാടാൻ വേണ്ടി ഈ കമ്പിയിലായിരുന്നോ പിടിച്ചുനിന്നത്.
അതെ, ഇവിടെ തന്നെ…”അറപ്പോടെ ഗൗരി കൈകഴുകാൻ വേണ്ടി ബാത്റൂമിന്റെ അരികിലുള്ള വാഷിങ്ബൈസന്റെ അടുത്തേക്ക് നടന്നു.
“ചേട്ടാ ഒരുമിനുറ്റ്…”
വഴിയിൽ ഒരാൾ ഫോൺവിളിച്ചുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.
അയാൾ ഗൗരിക്ക് വഴികൊടുത്ത് അരികിലേക് മാറിനിന്നു.
കൈകഴുകാൻ വേണ്ടി വാഷിംഗ് ബൈസനിലേക്ക് കൈകൾ നീട്ടിയതും തെക്കുനിന്നുവന്ന കാറ്റിന്റെകൂടെ മനംപുരട്ടുന്ന രക്തത്തിന്റെ ഗന്ധം ഗൗരിയുടെ നാസികയിലേക്ക് അടിച്ചുകയറി.
ഛർദ്ദിക്കാൻ വന്ന ഗൗരി തന്റെ വായ പൊത്തികൊണ്ട് ബാത്റൂമിലേക്ക് കയറാൻ നിന്നതും,പൊത്തിപ്പിടിച്ച കൈകളെ മറികടന്ന് ഇന്നലെ കഴിച്ച ഭക്ഷണംതേട്ടി അടുത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നയാളുടെ വെള്ളമുണ്ടിലേക്ക് ഛർദ്ദിച്ചു.
“ഹൈ…. എന്താ ഈ കാണിച്ചേ…”
പിന്നിലേക്ക് രണ്ടടിവച്ചുകൊണ്ട് അയാൾ പറഞ്ഞു.
“സോറി സാർ… ആക്ച്വലി, ഐ കൂഡ്നോട്ട്….”
പറഞ്ഞു മുഴുവനാക്കാതെ ഗൗരി കുഴഞ്ഞുവീണു.
നിലത്തുവീണുകിടക്കുന്ന ഗൗരിയെ അയാൾ തട്ടി വിളിച്ചു.
കണ്ണുതുറക്കാതായപ്പോൾ അടുത്തുള്ള ഒരു സ്‌ത്രീയെ അയാൾ വിളിച്ചുകൊണ്ടുവന്നു.
അവർ രണ്ടുപേരുംകൂടെ ഗൗരിയെ താങ്ങിപ്പിടിച്ചുകൊണ്ട് സീറ്റിലേക്ക് കിടത്തി.
കുപ്പിയിൽകരുതിയ കുടിവെള്ളം ആ സ്ത്രീ ഗൗരിയുടെ മുഖത്തേക്ക് തെളിച്ചു.
“എന്താ കുട്ടീ…എന്താ പറ്റിയെ..”
പതിയെ മിഴിതുറന്ന ഗൗരി സ്ഥാനംതെറ്റികിടക്കുന്ന ഷാളെടുത്ത് മാറിനെ മറച്ചു.
“ഏയ് ഒന്നുല്ല്യേച്ചി… പെട്ടന്ന് തലകറങ്ങീതാ…”
പതിയെ ഗൗരി അടുത്തുനിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി.
“സോറി സാർ….”
ഗൗരി പതിയെ എഴുന്നേറ്റു.
“സാരല്ല്യ, ബുദ്ധിമുട്ടാണെങ്കിൽ കിടന്നോളൂ..”
ഗൗരിയുടെ നേരെ മുൻപിലുള്ള സീറ്റിലേക്ക് അയാളിരുന്നു.
“വല്ലതും കഴിച്ചായിരുന്നോ..?”
“ഇല്ല്യാ വാങ്ങിവച്ചിട്ടുണ്ട്. കഴിക്കണം.”
ബാഗിലേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.
“ഹാ…. വെറുതെയല്ല തലചുറ്റിവീണത്, വിശന്നിട്ടാണ് ലേ…
അല്ല.. എങ്ങോട്ടാ പോകുന്നേ..?”
“ഷോർണൂർക്ക്.”
“മ്… ഞാനും അങ്ങോട്ടാ…
എവിടന്നാ വരുന്നേ ദൂരെന്നാണോ…?”
“ബാംഗ്ളൂർ..” ചുരിദാറിന്റെ ഷാളെടുത്ത് മുഖം
തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.
“എന്റെ സീറ്റ് അപ്പുറത്താ, അപ്പൊ ശരി..”
അയാൾ സീറ്റിൽനിന്നും എഴുന്നേറ്റയുടനെ ഗൗരിപറഞ്ഞു.
“ഏട്ടാ…സോറി ട്ടോ..”
“താനിപ്പോഴും അതുവിട്ടില്ലേ ഹഹഹ… സോറി സ്വീകരിച്ചു. ഓകെ.”
ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞുനടന്നു.