സുന്ദരി – 9

ഹായ്.
കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട്‌ ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല.

എന്നെ ന്യായീകരിക്കുന്നെയല്ല.

ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അത് ഈ പാർട്ടിനെ നല്ലത് പോലെ സ്വാധീനിച്ചിട്ടുണ്ട്.

അപ്പൊ വായ്ച്ച് അഭിപ്രായമറിയിക്കൂ.

ഇല്ല… ഞാൻ ആത്മഹത്യ ചെയ്താലത് എല്ലാം സമ്മതിച്ചുകൊടുക്കണത് പോലെയാവും… എനിക്കെന്റെ നിരപരാതിത്വം തെളിയിക്കണം….

എന്നെ ചതിയിൽ കുടുക്കിയതിന് അവളെ അനുഭവിപ്പിക്കണം..

ഇവിടെയിരുന്നാൽ വട്ടായിപ്പോകും. ഞാൻ എണീറ്റ് ജിൻസിയുടെ ഫ്ലാറ്റിന് മുന്നിൽച്ചെന്ന് നിന്നു. അവളെങ്ങനെ പെരുമാറും എന്നറിയില്ല. പക്ഷേ എനിക്കിപ്പൊ എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞേ മതിയാവൂ.

ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി.

കുറച്ച് കഴിഞ്ഞാണ് അവൾ വന്നത്.കതക് പാതി തുറന്ന് ആരാണ് എന്ന് അവൾ നോക്കി. ഞാനാണ് എന്ന് കണ്ടതും അവൾ വാതിലടക്കാൻ തുനിഞ്ഞു. ഞാൻ അത് അകത്തേക്കു തള്ളിപ്പിടിച്ചു.

” ജിൻസി പ്ലീസ്… എനിക്കൊന്ന് സംസാരിക്കണം.”

ഡോർ തള്ളിക്കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

” എനിക്കൊന്നും കേക്കണ്ട… ”

അവളതും പറഞ്ഞ് വാതിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഞാൻ കുറച്ചൂടെ ശക്തിൽ അകത്തേക്കുതള്ളിയതും അത് തുറന്നു. ഞാൻ അകത്തേക്ക് കയറി എന്റെ പിന്നിൽ വാതിൽ ചാരി.

” ഇറങ്ങിപ്പോടാ….”

അവൾ അലറി.

എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു.

” ഇല്ലാ… എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ പോവൂ….”

അകത്ത് കയറാൻ ബലം പിടിച്ചിരുന്നതിനാൽ നെറ്റിയിൽ പുരികത്തിനോട് ചേർന്നുള്ള മുറിവിൽനിന്ന് രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു.
അനുവാദമില്ലാതെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറുന്നത് കുറ്റംതന്നെയാണ്. പക്ഷേ ഇതല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ല.

” ജിൻസീ… പ്ലീസ്… ഇതൊക്കെ അവളുടെ ട്രാപ് ആയിരുന്നു… ഞാനറിയാതെ അതിൽപോയി വീണതാ…”

ഞാൻ പറഞ്ഞെങ്കിലും അവളത് കേൾക്കാത്തതുപോലെ എന്നിൽനിന്ന് അല്പം മാറിനിന്നു. ഞാനവിടെ നിൽക്കുന്നത് അവൾക്ക് ഇഷ്ടമാകുന്നില്ല എന്ന് അവളുടെ മുഖഭാവത്തിൽനിന്ന് മനസിലാക്കാമായിരുന്നു.

ഞാൻ ഇന്ന് ഓഫീസിൽ നടന്ന കാര്യമൊക്കെ ജിൻസിയോട് പറഞ്ഞു. ദേഷ്യത്തിന്റെ പുറത്ത് ഞാനവളെ തല്ലിപ്പോയതും അവൾ സംസാരിക്കണം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയതുമൊക്കെ.

” അവളെന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞ ഒരു പാർക്കിലേക്കാ കൊണ്ടുപോയെ. അവൾ സംസാരിച്ചുതുടങ്ങിയപ്പോൾ ആരൊ എന്തോവച്ചെന്റെ തലക്ക് അടിക്കുകയായിരുന്നു…. അപ്പൊ ഉണ്ടായ മുറിവാണിത്.. പിന്നേയവിടെന്താ നടന്നെയെന്ന് എനിക്കറിയില്ല… ബോധം വീഴുമ്പോൾ ഞാനാറൂമിൽ ആയിരുന്നു…”

ആദ്യം ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്തപോലെ നിന്നവൾ ഞാൻ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചുതുടങ്ങി. ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.

” ഡാ… ഞാനൊരുകാര്യം ചോദിക്കട്ടെ… നിന്നെ പെടുത്താനായിരുന്നെങ്കിൽ എന്തിന് അവൾ നിന്റെകൂടെ ആ റൂമിൽ നിക്കണം… പൈസ കൊടുത്താൽ അതിനൊക്കെ വേറെയാളെ കിട്ടിയേനെ…! ”

അപ്പോഴാണ് ഞാനത് ആലോചിക്കുന്നത്.

എന്നെ പെടുത്താനായിരുന്നു എങ്കിൽ അവളെന്തിന് ഇതിൽ സ്വയം ഇരയാകണം.

ഞാൻ ആലോചിച്ച് ഇരിക്കുന്നത് കണ്ട് ജിൻസി തുടർന്നു.

” പിന്നെയിത് ബാംഗ്ലൂരാണ്… ഇതൊക്കെയിവിടെ സാധാരണമാണ്… അതുകൊണ്ട് ആരേലും ഇൻഫോം ചെയ്യാണ്ട് പോലീസ് കേറിവരില്ല… അതുമല്ല അവർക്ക് ഇങ്ങനെയൊരു കാര്യത്തിന് ആക്ഷനെടുക്കാനുമ്പറ്റില്ല. സോ… ഇത് ആരൊ മനപ്പൂർവഞ്ചെയ്യിച്ചതാണ്..!”

അവൾ പറഞ്ഞത് കേട്ട് ഞാനാകെ വല്ലാതായി. ആര്…! തടകക്ക് അല്ലാതെ ആർക്കാണ് എന്നോടിത്ര ദേഷ്യം…!

അത് മനസിലാക്കിയെന്നോണം ജിൻസിയെന്റെ കയ്യിൽ പിടിച്ചു.

” സോറീടാ…. പെട്ടന്നങ്ങനെയൊക്കെ കേട്ടപ്പോ… ”

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. ഇനി അമ്മയേയും അച്ഛനെയും മനസിലാക്കിപ്പിക്കാൻ ജിൻസിയെന്നോടൊപ്പം ഉണ്ടാവും.

” നിനക്കുറപ്പാണോ ജിൻസി ഇതവളല്ല ചെയ്യിച്ചതെന്ന്… “
ഞാൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി.

” പോലീസ് വന്നത്കൊണ്ട് ആരൊ ചെയ്യിച്ചതാണെന്ന് ഉറപ്പാടാ… അതവളാവാൻ സാധ്യതയില്ല… കാരണം നിന്റെകൂടെ ആ റൂമിൽ നിന്നാൽ അവളുടെ ജീവിതങ്കൂടെ നശിക്കൂന്ന് അവൾക്കറിയാതെയിരിക്കില്ലല്ലോ… പിന്നേ നീ പറഞ്ഞുവല്ലോ… പോലീസ് കതക് ചവിട്ടിപ്പൊളിച്ചതൊന്നും അവളറിഞ്ഞിരുന്നില്ലാന്ന്… അപ്പോൾ അവൾ മിക്കവാറും സെടെഷനിൽ ആയിരുന്നിരിക്കണം… ഇതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെയൊരു സംശയമ്പറഞ്ഞത്. അവളല്ല… മാറ്റാരോ ആണിതിന് പിന്നിലെന്ന്. ”

“ഹ്മ്മ്… ”

ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

ജിൻസി എണീറ്റ് റൂമിലേക്കു പോയി. തിരിച്ചുവരുമ്പോൾ അവളുടെ കയ്യിലൊരു മെഡിസിൻ ബോക്സ്‌ ഉണ്ടായിരുന്നു. അവളെന്റെ അടുത്തിരുന്ന് കോട്ടൺ വച്ച് നെറ്റിയിലെ മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ ചോര ഒപ്പിക്കളഞ്ഞു. പിന്നേ കോട്ടൺ എന്തോ ഒരു ലിക്യുഡിൽ മുക്കി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.

“സ്സ്…”

വല്ലാതെ നീറി… സ്വർഗ്ഗവും നരകവും ഒന്നിച്ച് കണ്ടു ഞാൻ.

ക്ലീനിങ് കഴിഞ്ഞ് അവിടെ ഒരു ബാന്റെയ്ഡ് കൂടെ ഒട്ടിച്ച് അവൾ എണീറ്റു.

” നീ വാ… അവളോട് തന്നെ ചോദിക്കാം…”

എന്നും പറഞ്ഞ് ജിൻസി എന്റെ ഫ്ലാറ്റിലേക്ക് നടന്നു. അവൾക്ക് പിന്നാലെ ഞാനും.

അഭിരാമിയിപ്പോഴും ആ മുറിക്കകത്താണ്. ഞാൻ ചെന്ന് കതക് തട്ടി. പക്ഷേ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്തോ ഒരു പേടി തോന്നി… ശക്തിയായിത്തന്നെ ഞാൻ കതകിൽ തട്ടി. ഇല്ലാ ഒരു പ്രതികരണവും ഇല്ലാ. ഞാനൊരു പകപ്പോടെ ജിൻസിയെ നോക്കി. അവളുടെ മുഖത്തും ഒരു പരിഭ്രമം.

അവൾ കതകിന് അടുത്ത് വന്ന് കതകിൽ തട്ടി

” അഭീ… വാതില് തുറക്ക് ഇത് ഞാനാ…! ”

കതകിൽ തട്ടിക്കൊണ്ട് തന്നെ അവൾ വിളിച്ചുപറഞ്ഞു.

രണ്ട് സെക്കൻഡ് കഴിഞ്ഞ് കതകിന്റെ കുറ്റിഎടുക്കുന്ന ശബ്ദം കേട്ടു. തൊട്ടുപിന്നാലേ കതക് തുറന്ന് കരഞ്ഞുകൊണ്ട് അവൾ ജിൻസിയെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം നിലച്ചുപോയിരുന്ന ശ്വാസം ഒരു ദീർഘ നിശ്വാസമായി എന്നിൽനിന്ന് പുറത്ത് വന്നു.

ജിൻസി എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
പക്ഷേ എനിക്കിപ്പഴും ഇവൾ തന്നെയാണോ ഇത് ചെയ്തത് എന്ന സംശയം ബാക്കിയായിരുന്നു.

” ഡീ… നീയിങ്ങനെ കരഞ്ഞിട്ടെന്തിനാ…എന്താവിടെണ്ടായേ… ”

അവളൊന്ന് സമാധാനപ്പെട്ടു എന്ന് കണ്ടപ്പോൾ ജിൻസിയവളോട് ചോദിച്ചു.

അതോടെ വീണ്ടുമവളുടെ കണ്ണ് നിറഞ്ഞുതുടങ്ങി.

” എനിക്ക്…എനിക്കൊന്നുമറിയില്ലടീ… ഞങ്ങളവിടെ… സംസാരിച്ചിരിക്കുമ്പോഴാ ഏതോ രണ്ട് പേര് വന്ന് ഇവനെയടിച്ചേ… എന്നെപ്പിടിച്ച് എന്തോ ഒരു സ്പ്രേ മുഖത്തടിച്ചു… പിന്നേ.. പിന്നെയെണീക്കുമ്പോ… ”

അതുമ്പറഞ്ഞ് അവൾ വീണ്ടും വിങ്ങിപ്പൊട്ടി.

അവരെയവിടെവിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. മനസ് കലുഷിതമായിരിക്കുന്നു. ഇവിടെയാർക്കാണ് എന്നോട് ദേഷ്യം…!

താടക പറയുന്നത് മുഴുവൻ വെള്ളന്തൊടാതെ വിഴുങ്ങാൻ തോന്നിയില്ല. അവളെന്തൊക്കെയോ മറച്ചുവെക്കുന്നപോലെ…

സോഫയിൽ മുന്നോട്ടാഞ്ഞ് നെറ്റിയിൽ ഉള്ളങ്കയ് അമർത്തി ഞാൻ ഇരുന്നു. അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.

സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങിയപ്പോ ചെറുതായി തലവേദന വന്ന് തുടങ്ങി.

പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ഒരോ ചിത്രങ്ങളായി എന്റെയുള്ളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.

പാർക്കിൽവച്ച് സംസാരിക്കുന്നതിനിടെ അഭിരാമിയുടെ മുഖത്ത് പൊടുന്നനെ വന്ന പരിഭ്രമവും ഭയവും… അവൾ അവരെ കണ്ടതാണ്…

ഞാൻ പെട്ടന്ന് എണീറ്റ് വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്റെ വരവ് കണ്ട് ജിൻസിയെന്നെ ഒരു പകപ്പോടെ നോക്കി… തടകയാവട്ടെ പേടിയോടെ ജിൻസിയുടെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു.

ഇതെന്നെവിറപ്പിച്ചിരുന്ന താടക തന്നെയാണോ എന്നെനിക്ക് സംശയം തോന്നി.

” നീ… നീയവരെ കണ്ടില്ലേ…!!.. ആ പാർക്കിൽ വന്നവരെ…!”

അവളുടെ മുഖത്തൊരു ഭയം കടന്നുവന്നു. എന്നാലതൊളിപ്പിക്കാൻ അവൾ ശ്രമിച്ചു.

അവൾ കണ്ടു എന്ന അർത്ഥത്തിൽ തലയാട്ടി…

” അവരെ നിനക്കറിയാമോ…!!”

” ഇല്ല… ഞാനാധ്യമായ അവരെക്കാണുന്നെ…! ”

എനിക്കാകെ വട്ടായിതുടങ്ങി…

” ഡാ നീയിങ്ങ് വന്നേ… ”

ജിൻസിയെന്റെ കൈപിടിച്ച് ഹാളിലേക്ക് വന്നു.

” ഡാ… നീയൊന്ന് കൂളാവ്… നമുക്ക് നോക്കാ… ആദ്യം അച്ഛനേം അമ്മേനേം പറഞ്ഞ് മനസിലാക്കാൻ നോക്ക്… അത് കഴിഞ്ഞ് മതി ബാക്കിയൊക്കെ… “
” ഹ്മ്മ്…!! നീ വരില്ലേയെന്റെകൂടെ…? ”

” ഞാനെന്തിനാ വരണേ… നീയവളേം കൂട്ടിച്ചെന്നാമതി… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെകൂടെചെല്ലാൻ…അവര് നിന്റെ വല്യച്ഛന്റെ വീട്ടിലുണ്ട്. ”

” ജിൻസീ… നീയൂടെ വരണം… അല്ലാതെയവരെന്നെ കേൾക്കൂന്ന് എനിക്ക് തോന്നണില്ല…!”

” ഓഹോ… എന്നിട്ടിങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ ഫ്ലാറ്റിലേക് കേറിവന്നപ്പോ… അതുപോലെയവരോടും പറഞ്ഞേച്ചാ മതി… നീ തെറ്റ് ചെയ്തിട്ടില്ലാന്ന് നിനക്ക് ബോധ്യമുള്ളപ്പോ നീയെന്തിനാ പേടിക്കണേ… ”

” എടിയെന്നാലും…ഞാൻ…അവരോടെല്ലാം പറയാൻ ഞാൻ ശ്രമിച്ചതാ… പക്ഷെയെനിക്ക് പറ്റിയില്ല…!! ”

” എടാ… എനിക്ക് നിന്നെമനസിലാവും… നിന്റെ സ്വഭാവവും… അമ്മു പറഞ്ഞിട്ടുണ്ട്… അവൾ നിന്നോട് ആദ്യം സംസാരിക്കുമ്പോൾ നീയൊഴിഞ്ഞുമാറുകയായിരുന്നൂന്ന്… അത് നിന്റെ ഇൻട്രോവെർട്ട് കാരക്ടർ കാരണമാണ്… പക്ഷേ നീയതീന്നൊക്കെയൊരുപാട് മാറി… ഇന്നലെ പെട്ടന്നിങ്ങനൊക്കെയുണ്ടായപ്പോൾ ഉണ്ടായ പേടികൊണ്ടാ നിനക്കൊന്നും സംസാരിക്കാമ്പറ്റാഞ്ഞേ… ഞാൻ പറഞ്ഞല്ലോ… തെറ്റുചെയ്യാത്തപ്പോ നീയെന്തിനാ പേടിക്കുന്നെ… ധൈര്യമായിട്ട് പോയിട്ട് വാ… ”

ശരിയാണ്… എന്റെ നിരപരാധിത്വം ഞാൻ തന്നെയാണ് തെളിയിക്കേണ്ടത്… ഞാൻ ജിൻസിയെ നോക്കിയൊന്ന് ചിരിച്ചു.

” നാളെയെല്ലാം ശരിയാവൂടാ…അയ്യോ മറന്നു… നിങ്ങളുവല്ലോം കഴിച്ചായിരുന്നോ..”

” ഇല്ല… എനിക്കിന്ന് ഒന്നുമിറങ്ങൂന്ന് തോന്നണില്ല… ”

” അതൊക്കെ ഇറങ്ങും…നീയവളേം വിളിച്ച് അവിടേക്ക് വാ…. അല്ലേവേണ്ട… ഞാനിങ്ങട് കൊണ്ടുവരാ… ”

എന്നും പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. രാവിലേ കഴിച്ചതാണ്. പിന്നേ ജലപാനം നടന്നിട്ടില്ല. നല്ലപോലെ വിശപ്പുണ്ട്. ജിൻസികൊണ്ടുവച്ച ചപ്പാത്തിയിൽനിന്ന് ഒരെണ്ണമെടുത്ത് കഴിച്ചു. വിശപ്പടക്കാൻ നിന്നില്ല. കഴിക്കാൻ തോന്നുന്നില്ലായിരുന്നു.

പക്ഷേ എന്റെ എതിരെയിരുന്ന് താടക കനത്ത പോളിങ്ങിലായിരുന്നു. അവളുടെ കഴിപ്പ് കണ്ടാൽ ചപ്പാത്തിയോടെന്തോ ശത്രുതയുള്ളതുപോലെ തോന്നും. അധികനേരം അവിടെയിരുന്നില്ല. എന്നീറ്റ് റൂമിൽ ചെന്ന് കിടന്നു.

നാളെയെന്തായിത്തീരുമെന്ന് ആയിരുന്നു എന്റെ ചിന്ത. ഉറക്കം വന്നില്ല. കണ്ണ് തുറന്ന് അങ്ങനെ കിടന്നു. തലവേദനിക്കുന്നു. അതിനിടയിൽ A/C യുടെ മൂളൽ പോലും ആരോചകമായിത്തോന്നിയെനിക്ക്. വല്ലാത്ത അവസ്ഥ. ആ കിടത്തത്തിനിടക്കെപ്പഴോ ഉറങ്ങിപ്പോയി.

****************************

6 മണിക്ക് മുന്നേതന്നെ ഉണർന്നു. കഷ്ടി ഒരു 2 മണിക്കൂറാണ് ആകെ ഉറങ്ങിയത്.
അതിന്റെയൊരു ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ അത് കാര്യമാക്കാതെ ചെന്ന് ഒന്ന് കുളിച്ചു. തണുത്ത വെള്ളത്തിലെ കുളി ആ ക്ഷീണമൊക്കെ കഴുകിക്കളഞ്ഞു.

വേഷമൊക്കെ മാറി ഹാളിലേക്ക് ചെല്ലുമ്പോ 7 മണിയാവാറായിട്ടുണ്ട്. തടകയുടെ റൂം അപ്പോഴും അടഞ്ഞുകിടക്കുകയാണ്.

അത് കണ്ടെനിക്ക് ദേഷ്യം വന്നു. ഇന്നലെ ജിൻസിയവളോട് പറഞ്ഞതാണ് രാവിലെ എന്റെകൂടെ വരണമെന്ന്. എന്നിട്ടവളിതുവരെ എണീറ്റില്ലേ…!

ഞാൻ ചെന്ന് കതകിനുതട്ടി.

” ദാ വരണു… ”

അകത്തൂന്ന് അവളുടെ ശബ്ദം. ഒരു മിനുട്ട് കഴിഞ്ഞ് അവൾ കതക് തുറന്ന് പുറത്തിറങ്ങി.അവളുടെ കണ്ണ് കണ്ടാലറിയാം ഇന്നലെയുറങ്ങിയിട്ടില്ലാന്ന്.. അവളുടെ ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക കാര്യങ്ങളൊന്നുമില്ല. ഇന്നലെയിട്ട ചുരിദാർ തന്നെയാണവളുടെ വേഷം. മാറ്റിയിടാൻ വേറെയൊന്നുമില്ലല്ലോ..!. ഞാൻ കെട്ടിയ മഞ്ഞച്ചരടും അതോടൊപ്പമൊരു നേർത്ത സ്വർണമാലയും നെറുകയിലെ സിന്ദൂരവും ഒരു കുഞ്ഞ് പൊട്ടും. അത്രയേ ഉണ്ടായിരുന്നുള്ളു അവളുടെ ഒരുക്കം. പക്ഷേ അത് തന്നെ അവളെ സുന്ദരി ആക്കിയിരുന്നു.

ഒരു നിമിഷം മനസിലെ ദേഷ്യം ഞാൻ മറന്നുപോയി. എന്നാൽ പെട്ടന്ന് തന്നെ അവളിൽനിന്ന് നോട്ടം മാറ്റി പുറത്തേക്ക് നടന്ന് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. അവളുടെ കാറിന്റെ ചാവി എനിക്ക് തന്നു.

” ജിൻസീ.. നീയെങ്ങനെ പോവും… നിന്നെ കൊണ്ടുവിട്ടിട്ട് പോവാമെന്നാ…!”

” ഏയ്‌… നിങ്ങള് പൊയ്ക്കോഡാ… ഞാനെന്റെയൊരു ഫ്രണ്ടിനോട് വരാമ്പറഞ്ഞിട്ടുണ്ട്.”

ജിൻസിയൊരു ചിരിയോടെ പറഞ്ഞു.

അവളുടെ കയ്യീന്നൊരു ഓൾ ദി ബെസ്റ്റ് കൂടെ വാങ്ങി ഞാനിറങ്ങി നടന്നു.

ഞാൻ നേരെച്ചെന്ന് ജിൻസിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക് കയറി.

എനിക്ക് പിന്നാലെ വന്ന അഭിരാമി പുറകിലെ സീറ്റിലേക്ക് കയറി.

” ഞാനാരാടി… നിന്റെ ഡ്രൈവറോ… വന്ന് മുന്നീക്കേറെഡി… ”

ഞാൻ ഒച്ചയിട്ടതും ആളൊന്ന് ഞെട്ടി.

അവളൊന്നും പറഞ്ഞില്ലെങ്കിലും പല്ല് ഞെരിച്ച ശബ്ദം ഞാൻ വ്യക്തമായി കേട്ടു. അവളിറങ്ങി മുന്നിൽ കേറിയിരുന്നു.

സത്യമ്പറഞ്ഞാൽ പിന്നിലിരുന്നാൽ അവളെന്റെ കഴുത്തിനു പിടിക്കുവോന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.

ഞാൻ വണ്ടി എന്റെ വല്യച്ഛന്റെ വീട് ലക്ഷ്യമാക്കി പായിച്ചു.
കുറച്ച് ദൂരമുണ്ട് അവിടേക്ക്. യാത്രയിലുടനീളം ഞങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങൾ രണ്ടുപേരും എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു.

ഇവളവിടെയെത്തി കാലുമാറുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ജിൻസിയോട് സത്യമ്പറഞ്ഞ സ്ഥിതിക്ക് അതിന് സാധ്യത ഇല്ലായെന്ന് ഉറപ്പിച്ചു.

അങ്ങനെ വല്യച്ഛന്റെ വീട്ടിന് മുന്നിലെത്തി കാറ് നിർത്തുമ്പോൾ വീണ്ടും ആകാരണമായ ഒരു ഭയം എന്നിലേക്ക് വന്ന് കൊണ്ടിരുന്നു.

ഞാൻ കാറിനിന്ന് ഇറങ്ങി. എനിക്ക് പിന്നാലെ താടകയും.

കാർ വന്ന ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു. വല്യമ്മ വരാന്തയിലേക്ക് വന്ന് നോക്കി. ഞാനാണെന്ന് കണ്ടതും ഒരു ചിരിയോടെ എന്റടുത്തേക്ക് വന്നു.

” എത്രകാലായെടാ കണ്ണാനിന്നെക്കണ്ടിട്ട്… നീയിവിടുണ്ടായിട്ട് ഞങ്ങളെയൊക്കെയോന്ന് വന്ന് കാണാന്തോന്നിയോ…! ”

വാത്സല്യത്തോടെയുള്ള വല്യമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇവരോട് അമ്മയും അച്ഛനും ഒന്നും പറഞ്ഞിട്ടില്ലേ…?

” വല്യമ്മേയത്…!! ”

” നീയൊന്നും പറയണ്ട… അകത്തേക്ക് വാ… മോളേ വാ…!! ”

ഞാനൊന്ന് പകച്ചു. ഇതൊന്നുമായിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.

വല്യമ്മ തടകയുടെ കയ്യുമ്പിടിച്ച് അകത്തേക്ക് കയറി. പുറകെ നടന്നയെന്നെ തടകയൊന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പ് ആയിരുന്നു.

കൊല്ലാൻ കൊണ്ടോവുന്ന ആടിന് തീറ്റ കൊടുക്കണപോലെയാണോ വല്യമ്മയിപ്പോ കാണിക്കുന്ന സ്നേഹം എന്ന് ഞാൻ ചിന്തിച്ച് പോയി.

അകത്ത് കയറിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും അമ്മ ചാടിയെണീറ്റു…

” നിന്നോട് ഞാമ്പറഞ്ഞേയല്ലേ… എനിക്ക് നിന്നെക്കാണണ്ടായെന്ന്… പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…!”

എന്നൊരൊറ്റ ചീറലായിരുന്നു.

” അമ്മയൊന്നുമറിയാതെയാ ഇതൊക്കെപ്പറയണേ… ”

ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

” എല്ലാമറിഞ്ഞോണ്ട് തന്നെയാ… ”

” അമ്മയെന്തറിഞ്ഞൂന്ന… ഇതൊക്കെ ആരുടെയോ പ്ലാനായിരുന്നു… എന്നെയടിച്ച് ബോധംകെടുത്തിയാ ആ റൂമിൽക്കൊണ്ടിട്ടെ… സംശയമുണ്ടേലിവളോട് ചോദിക്ക്… ”

എന്റെയും അമ്മയുടെയും വാക്പോര് കണ്ട് പകച്ചുനിന്ന തടകയുടെ പെടലിക്കിട്ട് ഞാനവളെയൊന്ന് തുറിച്ചുനോക്കി.

ബാക്കിയുള്ളവരെ നോക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടിൽ ഒരു ചിരിയൊളിഞ്ഞു കിടക്കുന്നപോലെ തോന്നി.
അല്ലിയാവട്ടെ പൊട്ടനാട്ടം കാണുന്നകൂട്ട് അവിടെയിരിപ്പുണ്ട്. ഏതാണ്ട് എന്റവസ്ഥയും അതുപോലൊക്കെത്തന്നെ.

“കഴിഞ്ഞോ… ”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു.

“എന്ത്…!! ”

” നിന്റെ പ്രസംഗം… ”

ഞാനതിനു മറുപടിയൊന്നും കൊടുത്തില്ല.എന്റെ മുഖം കുനിഞ്ഞു.

” നിന്നോടാരാ പറഞ്ഞേ അതിനാ ഞാന്നിന്നെയടിച്ചേന്നും ദേഷ്യപ്പെട്ടേന്നും… ”

ഞാനൊരു ഞെട്ടലോടെ അമ്മയേനോക്കി.

” ഞാനാ നിന്നെവളർത്തിയെ… എനിക്കറിയാം ന്റെ മോനെന്താന്ന്… ആരെന്തുപറഞ്ഞാലും നിന്നെയെനിക്കറിയാം…! ”

” അപ്പോപ്പിന്നെന്തിനാ എന്നോട് ദേഷ്യപ്പെട്ടെ… എന്നെയടിച്ചേ…! ”

” ഞാന്നിന്റോഫീസിൽ വന്നിരുന്നുയിന്നലെ… അവിടന്നറിഞ്ഞു… നീയിവളെത്തല്ലിയെന്ന്…

അതെനിക്ക് സഹിച്ചില്ല…!! എന്നുതോട്ടാ നീയാൾക്കാരെ ഉപദ്രവിച്ചുതുടങ്ങിയേ…! അങ്ങനാണോ ഞാനിന്നെപ്പഠിപ്പിച്ചേ…! ഞാനന്ന് ഇവൾടെ വീട്ടീന്ന് നിന്നോട് പറഞ്ഞേയല്ലേ അവളെയൊന്നുഞ്ചെയ്യണ്ടാന്ന്… എന്റവാക്ക് കേൾക്കാത്ത മോനെയെനിക്ക് വേണ്ട..! ”

അവസാനമായപ്പോ അമ്മയുടെ ശബ്ദമൊക്കെ ഇടറി കണ്ണൊക്കെ നിറഞ്ഞിരുന്നു.

എനിക്കാകെ കിളിപോയപോലെ ആയിരുന്നു.

” അതെനിക്ക് കിട്ടേണ്ടത് തന്നെയായിരുന്നു ആന്റി… അത്രയും ഞാനിവനെ ദ്രോഹിച്ചിട്ടുണ്ട്… ”

അമ്മ പറഞ്ഞതൊക്കെ കേട്ടോണ്ടിരുന്ന താടക ഇടക്ക് കേറിപ്പറഞ്ഞു.

” പിന്നെന്തിനായിരുന്നമ്മേ ഇക്കല്ല്യാണം… ”

അത് ചോദിക്കുമ്പോ എന്റെ ശബ്ദമുയർന്നിരുന്നു.

അതിന് ഉത്തരം പറഞ്ഞത് അച്ഛനാണ്.

” കാരണന്നിങ്ങടെ ഭാവി തന്നെ… സത്യാവസ്ഥ നമ്മൾക്ക് മാത്രമേയറിയൂ… സമൂഹത്തിനുമുന്നിൽ നിങ്ങള് തെറ്റുകാരാണ്. നല്ലൊരു ജീവിതം രണ്ടുപേർക്കുമുണ്ടാവാനവര് സമ്മതിക്കില്ല… പിന്നെയിവളുടച്ഛൻ അവളെയുപേക്ഷിച്ചമട്ടുമായിരുന്നു… എന്തൊക്കെപ്പറഞ്ഞിട്ടും അയാളോട്ട് കേൾക്കാൻ കൂട്ടാക്കിയില്ല… അപ്പൊ എനിക്കിതാണ് ശരിയെന്നുതോന്നി. ”

അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തലയിൽ കൈവച്ച് സോഫയിൽ ഇരുന്നുപോയി. എന്തോ വല്ലാത്ത ഒരു അവസ്ഥ. വല്യമ്മവന്ന് എന്റെയടുത്ത് ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അച്ഛൻ പറഞ്ഞുതീരാറായപ്പോൾ തന്നെ കരച്ചില് തുടങ്ങിയ താടകയെ അമ്മ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.

അന്ന് അത്രയൊക്കെ പറഞ്ഞിട്ടും അമ്മയവൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നകാണുമ്പോൾ ഒരേസമയമെനിക്ക് ദേഷ്യവും സങ്കടവും വന്നുകൊണ്ടിരുന്നു.

” കണ്ണാ… നീയിങ്ങനെ സങ്കടപ്പെടല്ലേടാ… നിനക്ക് ദോഷമ്മരുന്നയെന്തെങ്കിലും നിന്റച്ഛനുമമ്മേം ചെയ്യൂന്ന് തോന്നണുണ്ടോ നിനക്ക്… “
വല്യമ്മ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

” എന്നാലുമെന്നോടൊരു വാക്ക് ചോദിക്കായിരുന്നുന്നില്ലേ വല്യമ്മേ… നിങ്ങക്കറിയോ… ഓഫീസിൽ കേറീട്ട് മൂന്നാഴ്ച തികയണേയുള്ളു… ജോയിൻ ചെയ്തേന്റെ പിറ്റേന്ന് തുടങ്ങിയതാ ഞങ്ങൾ തമ്മിലുള്ള വഴക്ക്… അങ്ങനൊരാൾടൂടെ ഒരു ജീവിതമ്മൊത്തങ്കഴിയാന്ന് പറയുമ്പോ…

ഹോ… ഓർക്കാങ്കൂടെ വയ്യ… ”

” അതൊക്കെ മാറൂടാ…!! ”

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. വല്യമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.

അല്ലിയവിടെ ഇരുന്ന് ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വന്നിട്ടിത്രനേരമായിട്ടും അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല.

ഞാൻ അവളെത്തന്നെ നോക്കിയിരുന്നതും ഒരു ചിണുങ്ങളോടെ കണ്ണ് നിറച്ച് അവളോടി എന്റടുത്ത് വന്ന് എന്റെ മേലെ കേറിക്കിടന്നു.

” ഡീ ഡീ…. എന്റെ കാല്… എണീറ്റ് പൊയ്‌ക്കെ രണ്ടും… ”

അല്ലിയുടെ ഭാരം കൂടെവന്നതും ചെറുതായി കാലുവേദനിച്ച വല്യമ്മ ഇത്തിരി കലിപ്പിട്ടു.

” ആ സഹിച്ചോ… ഞങ്ങളെണീക്കൂല…അല്ലെയേട്ടാ ”

അല്ലിയുടെ മറുപടി ഉടനെതന്നെ വല്യമ്മയെ തിരഞ്ഞെത്തി.

” രണ്ടും കണക്കാ… ഞാന്തന്നെയെണീറ്റ് പൊക്കോളാം… ”

വല്യമ്മ അതുമ്പറഞ്ഞ് അടുക്കളയിലേക്ക് വെച്ചടിച്ചു.

എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. അമ്മപോലും എന്നെ മനസിലാക്കിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്കിത്ര നേരം. പക്ഷേ അമ്മ എന്നെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന സത്യം എന്റെ മനസ് നിറച്ചു.

ഇന്നലെ നേരെയുറങ്ങാത്തകാരണം ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. ഇടക്കെപ്പഴോ അല്ലിയെണീറ്റ് പോവുന്നതും എന്റെ തലയെടുത്ത് ആരൊ മടിയിൽ വെപ്പിച്ചതും ഞാൻ അറിഞ്ഞിരുന്നു.

നീണ്ട ഒരുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ എല്ലാവരും എന്നെനോക്കി ഒരു ചിരിയോടെ അവിടെയിരിക്കുന്നുണ്ട്. മുഖത്ത് ചിരിയൊന്നുമില്ലായെങ്കിലും തടകയുമവിടെ ഉണ്ടായിരുന്നു. ഞാനൊന്ന് മുഖമുയർത്തി നോക്കി. ഞാൻ അമ്മയുടെ മടിയിലാണ് കിടക്കുന്നത്. അമ്മ ഒരു ചെറുചിരിയോടെ എന്റെ മുടിയിലൊക്കെ തലോടുന്നുണ്ടായിരുന്നു.

” എന്തൊക്കെയായിരുന്നു… എനിക്കവനെ കാണണ്ട… ചക്കയാണ് മാങ്ങയാണ്… എന്നിട്ട് നോക്യേ… ”

വല്യമ്മ അമ്മക്കിട്ടൊന്ന് താങ്ങി.

” എനിക്കല്ലേലുമിവനോട് അധികനേരം പിണങ്ങിയിക്കാനൊന്നും പറ്റൂലാന്ന് നിനക്കറിഞ്ഞൂടെ… ”

അതിനൊരു മറുചോദ്യമായിരുന്നു അമ്മ ചോദിച്ചത്.

” വാടാ വന്ന് കഴിക്ക്… ഒരമ്മക്കുഞ്ഞി… “
അമ്മ അത് കാര്യമാക്കിയില്ല എന്ന് കണ്ടപ്പോൾ എന്റെ നേരയായി.

ഞാനൊന്ന് ചിരിച്ചു. നല്ല വിശപ്പുണ്ടായിരുന്നോണ്ട് അത്യാവശ്യം നന്നായിത്തന്നെ കഴിച്ചു.

അത് കഴിഞ്ഞ് കുറേനേരം സംസാരിച്ചൊക്കെ ഇരുന്നു.

” എങ്കി നിങ്ങളിറങ്ങിക്കോ… ഇല്ലേലങ്ങെത്താൻ വൈകും… ”

അച്ഛൻ പറഞ്ഞത് കേട്ട് ഞാനൊട്ട് സംശയത്തോടെ അവരെ നോക്കി.

” അപ്പൊ… അപ്പൊ നിങ്ങള് വരുന്നില്ലേ…! ”

അമ്മയെ നോക്കിയായിരുന്നു ചോദിച്ചത്.

” ഞങ്ങള് കുറച്ചൂസം കഴിഞ്ഞ് വരാടാ… അവിടെ നിങ്ങടെ കൂടെ ഒരാഴ്ചനിന്നിട്ടെ നാട്ടിലേക്ക് പോവൂ… ”

” നാട്ടിലേക്കോ… ഇവിടെ നിന്നൂടെയമ്മേ…! ”

” നീയൊന്ന് പോയേ മോനു… ഇപ്പൊത്തന്നെ രണ്ടാഴ്ച കഴിഞ്ഞു അവിടന്ന് പോന്നിട്ട്… പോവാണ്ടിരുന്ന അവിടുത്തെ കാര്യന്നോക്കാനാരാ… ഇപ്പൊത്തന്നെ ശങ്കരേട്ടനെയേല്പിച്ചിട്ട വന്നേ… ഇനിയും വൈകിയാ അയാൾക്കതൊരു ബുദ്ധിമുട്ട് ആവും. ”

ശങ്കരൻ എന്ന് പറയുന്നത് നാട്ടിലെ ഞങ്ങളുടെ അയൽക്കാരനാണ്.

ഇവര് തിരിച്ച് പോവൂന്ന് പറയുമ്പോ എന്തോ ഒരു സങ്കടം.

” അമ്മേ ഞാനിവിടെ നിന്നോട്ടെ… ഇവരുടെകൂടെ… ”

അല്ലിയായിരുന്നു അത് ചോദിച്ചത്.

” ഇപ്പൊ വേണ്ട… നിനക്ക് ഇവിടെവന്ന് പഠിക്കണം എന്ന് പറഞ്ഞേയല്ലേ… അതൊന്ന് ആലോചിച്ചിട്ട് അയക്കാം നിന്നെയിങ്ങോട്ട്. ”

അമ്മ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.

പക്ഷേ ഇവരെ വിട്ട് തിരിച്ച് ഫ്ലാറ്റിലോട്ട് പോവണമെന്ന് ആലോചിച്ചപ്പോൾ എന്തോ ഒരു സങ്കടം.

കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ച് ഞാനും താടകയും അവിടെനിന്ന് ഇറങ്ങി.

ഇവിടേക്ക് വരുമ്പോഴുണ്ടായിരുന്നപോലെ ഒരു മൗനം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

എന്നാൽ ഇവിടേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന മനോഭാവം അല്ല ഇപ്പോൾ.

മനസൊന്നു ശാന്തമായി.

തടകയെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. അവളിപ്പോഴും എന്തൊക്കെയോ മറച്ചുവെക്കുന്നതായി എനിക്ക് തോന്നുന്നു.

ഞങ്ങൾ ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മു ജിൻസിയുടെ കൂടെ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവൾ പ്രോജെക്ടിന്റെ ഭാഗമായി ചെന്നൈ വരെ പോയേക്കുകയായിരുന്നു. അവിടന്ന് നേരെ ഇവിടെക്കാണ് വന്നതെന്ന് തോന്നുന്നു. കാരണം അവളുടെ ബാഗ് ഒക്കെ അവിടെ അടുക്കി വച്ചിട്ടുണ്ട്.
” ആഹാ നിങ്ങളെത്തിയോ… എന്തായീഡാ പോയിട്ട്… ”

ജിൻസി ചോദിച്ചപ്പോൾ അമ്മു എന്താ സംഭവം എന്ന് മനസിലാവാതെ ഞങ്ങളെ മാറിമാറി നോക്കി.

ഞാൻ അമ്മ പറഞ്ഞതൊക്കെ അവളോട് പറഞ്ഞപ്പോൾ അവളും ആകെ കിളിപോയപോലെ ഇരിപ്പായിരുന്നു.

സംഭവം കുറച്ചൊക്കെ മനസിലായ അമ്മു താടകയെ പരിചയപ്പെടാൻ ചെന്നു.

” ഹായ് ചേച്ചി… ഞാൻ അമൃത… ഇവരൊക്കെ അമ്മൂന്ന് വിളിക്കും… ചേച്ചിയല്ലേ താടക..! ”

സുബാഷ്… അവൾടെ കാര്യത്തിലൊരു തീരുമാനമായി..!

അബദ്ധം പറ്റിയത് മനസിലായ അമ്മു നാക്ക് കടിച്ച് എന്നെ നോക്കി.

ജിൻസിയാവട്ടെ വായപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

“താടകയല്ല… അഭിരാമി…”

ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.

“കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്..”

പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…

അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….

3cookie-checkസുന്ദരി – 9

  • അഡ്വെഞ്ചർസ് 4

  • അഡ്വെഞ്ചർസ് 3

  • അഡ്വെഞ്ചർസ് 2