പ്രണയമുന്തിരി വള്ളികള്‍

പ്രണയമുന്തിരി വള്ളികള്‍

ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചു നിന്നിരുന്നെങ്കിലും ഒരേ ഒരു കാരണത്താല്‍ എല്ലാവരും ബന്ധിക്കപ്പെട്ടിരുന്നു.ഒരു വേര്‍തിരിവുമില്ലാത്ത ഒരു സ്ഥലത്ത് അവര്‍ ഒന്നിച്ചു.ആത് സെബസ്ത്യാനോസ് പുണ്യാളന്‍റെ പള്ളിയിലായിരുന്നു.പള്ളി പെരുന്നാള്‍ ദ്വീപിന്‍റെ ഏറ്റവും വലിയ ആഘോഷമായി മാറുന്നത് അങ്ങനെയാണ്.

പള്ളിപ്പെരുന്നാളിന്‍റെ അവസാന ദിവസം ഞായറാഴ്ചയാണ്.അന്നാണ് ബിഷപ്പ് പള്ളിയില്‍ വരുന്ന ദിവസം.അതൊരു ആഘോഷ ദിവസം തന്നെയാണ്.പക്ഷേ ഈ പെരുന്നാള്‍ ദിവസങ്ങളില്‍ നടന്നത് മറ്റൊന്നാണ്.കരയെ ഇളക്കി മറിച്ച ഒരു സംഭവം.

സംഭവം വേറൊന്നുമല്ല.ഗ്രേസിയും ജോജിയും പ്രണയത്തിലാണ്.ഇതില്‍ നാട്ടുകാര്‍ക്കെന്താണ് എന്നു ആലോചിക്കുകയാണെങ്കില്‍ ഇവര്‍ ആരാണെന്നറിയണം.നാട്ടിലെ പ്രധാന ചൂഷണ മുതലാളിയായ റാഫേലു കുട്ടിയച്ചന്‍റെ മകളാണ് ഗ്രേസി.മുക്കുവന്മാരുടെ യൂണിയന്‍റെ പ്രധാന നേതാവാണ് ജോജിയുടെ അപ്പന്‍ ജോണി.അല്ലെങ്കില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സമരത്തിനും ഒരു പഞ്ഞവുമില്ലാതിരുന്ന നാട്ടില്‍ ഇത് ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല.ശനിയാഴ്ച ദിവസം വെടിക്കെട്ടിനിടയില്‍ ഇവരൊന്ന് ഒളിച്ചോടാന്‍ ശ്രമിച്ചതാണ് പറ്റിയത്.

നാലു പാടും വെള്ളമായ കൊണ്ട് ഓടിയാല്‍ തന്നെ എവിടെ വരെ ഓടാനാ.പോരാത്തതിനു ഇവരെ പരിചയമില്ലാത്ത നാട്ടുകാരുമില്ല.അതും ഒരു തിരിച്ചടിയായിരുന്നു.എന്തായാലും എല്ലാം എല്ലാവരും അറിഞ്ഞു എങ്കില്‍ പ്രശ്നം പരിഹരിക്കാം എന്നു കരുതി ഞാന്‍ ഒരു എന്‍ട്രി കൊടുക്കാം എന്നു കരുതിയപ്പോ വര്‍ക്കിച്ചന്‍ വക ഒരു ഡയലോഗ് “ഞങ്ങള്‍ മുക്കുവന്മാരോട് അല്ലേലും എല്ലാ കാര്യത്തിലും ഒരു വേര്‍തിരിവാണ്” ഞാന്‍ പതുക്കെ ഇങ്ങ് പിന്‍വാങ്ങി.അതോടെ പ്രശ്നം വലുതായി,ഗ്രേസിയുടെ പേരില്‍ നാട്ടിലെ പ്രമാണിമാരെല്ലാം കൂടെ ഒരു ടീമായി തിരിഞ്ഞപ്പോള്‍ ജോജിയുടെ പേരില്‍ മുക്കുവന്മാരും ഒരു ടീം തിരിഞ്ഞു.ഇനി എനിക്ക് ഇതിലെന്താ റോളെന്നല്ലേ?

ഞാനാണ് ഈ കളിയിലെ റഫറി ഫാ.ജിമ്മി പ്ലാമൂട്ടില്‍.

പെരുന്നാള്‍ ഞായറാഴ്ചയായ നാളെ പ്രശ്നമുണ്ടാവരുതെന്നും ബിഷപ്പിന്‍റെ മുന്നില്‍ ഇടവകയ്ക്ക് ദോഷം വരുന്ന ഒന്നും ഉണ്ടാവരുത് എന്നും മാത്രമായിരുന്നു എന്‍റെ ആവശ്യം.പക്ഷേ ആ ശനിയാഴ്ച അവസാനിച്ചത് ഒരു വെല്ലുവിളിയിലായിരുന്നു.

എന്തു സംഭവിച്ചാലും കെട്ടിക്കില്ല എന്ന നയത്തിലുറച്ച് നിന്നു പ്രമാണിമാര്‍.കെട്ടിച്ചേ അടങ്ങൂ എന്ന മട്ടില്‍ മുക്കുവന്മാരും.സംഭവം എന്തായാലും ജോജി കുറച്ചൊന്നു ആശ്വസിച്ചു.കാരണം ആളെണ്ണത്തിലെങ്കിലും മുക്കുവന്മാര്‍ കുറേയുള്ള കൊണ്ടു കല്ല്യാണം നടക്കുമെന്നു കരുതിയിരിക്കുമ്പോഴാണ് അടുത്ത ട്വിസ്റ്റ്.നമ്മുടെ റാഫേലു കുട്ടിയച്ചന്‍റെ അമ്മ മാര്‍ത്ത വക.

”നിനക്കൊക്കെ ഉളുപ്പില്ലേടാ ഞങ്ങള്‍ പെണ്ണിനെ തരൂല്ലാന്നു പറഞ്ഞപ്പോ കെട്ടു നടത്തിക്കൊടുക്കാന്‍ വന്നേക്കുന്നു.തരാത്തത് തട്ടിപ്പറിച്ചോണ്ടു ഓടുന്നതല്ലടാ ആണത്തം.പറ്റുവെങ്കില്‍ ഇതിലും നല്ല ഒരു സംബന്ധം അവനുണ്ടാക്കി കാണിക്ക്.അതാ വേണ്ടത്.”

എന്തായാലും സംഗതി ഏറ്റു അതോടെ ജോണിയടക്കമുള്ള മുക്കുവന്മാരും കല്ല്യാണത്തിനു എതിരായി.തള്ളയുടെ കാഞ്ഞ ബുദ്ധി പേരക്കൊച്ചിനെ മുക്കുവന്‍ കൊണ്ടു പോവരുതല്ലോ.നാണക്കേടൊക്കെ കാശു കൊടുത്ത് തീര്‍ത്ത പാരമ്പര്യം കുറേയുള്ളയാളാ റാഫേലുകുട്ടി പിന്നെയാ ഈ ഒളിച്ചോട്ടം.എനിക്ക് അത്ഭുതമൊന്നുമില്ല ഒരിക്കെ ഒടുക്കത്ത് കൊടുക്കാന്‍ പോയപ്പോ എനിക്ക് ചായ ഉണ്ടാക്കി തന്ന് എനിക്ക് ട്വിസ്റ്റ് തന്ന അതേ തള്ളയാ.

അതോടെ എല്ലാവരും സമാധാനത്തില്‍ തിരിച്ചു പോയി.ഞാനും സമാധാനിച്ചു ഇനി പ്രശ്നം ഒന്നുമില്ലല്ലോ.രാത്രി ഒരു പന്ത്രണ്ടായപ്പോ വാതിലില്‍ ഒരു മുട്ട്.സെമിത്തേരി അടുത്തായ കൊണ്ടും രാത്രി ഇതു പോലെ മുട്ട് കേള്‍ക്കാറുള്ള കൊണ്ടും സ്വര്‍ഗ്ഗസ്ഥനായ ചൊല്ലി വാതില്‍ തുറന്നപ്പോ നല്ല കള്ളിന്‍റെ മണം പിന്നെ ബീഡിയുടെ ഒരു ചെറു വട്ടം.കാപ്പിരിയാണല്ലോ കര്‍ത്താവേ എന്നു വിചാരിച്ച് വാതില്‍ അടക്കാന്‍ പോയപ്പോ ഒരൊച്ച.

“അച്ചോ ഞാനാണ് ജോജി.”

ഞാന്‍ അവനെ മേടയക്കകത്തു കയറ്റി വാതിലടച്ചു.

ജോജി:എല്ലാം തീര്‍ന്നച്ചോ.കിടന്നിട്ട് ഉറക്കം വരുന്നില്ല.അതാ അതാ ഇങ്ങനെ കള്ളൊക്കെ കുടിച്ചിട്ട്.സോറി അച്ചോ.

ജിമ്മി:എല്ലാം ഉണ്ടാക്കി വച്ചിട്ട്.നിനക്കിങ്ങനെ കുടിച്ചാ മതിയല്ലോ.അവിടെ അവള്‍ തല്ലു കൊള്ളുവായിരിക്കും.

ജോജി:കണക്കായിപ്പോയി.

ബോട്ട് പോവുന്നതിനു മുമ്പ് ജെട്ടിയിലെത്താന്‍ ഞാന്‍ കഷ്ടപ്പാടു പെട്ടപ്പോ അമിട്ടു പൊട്ടുന്ന ഭംഗി ആസ്വദിച്ചു നിന്നവളാ.കിട്ടട്ടെ രണ്ടെണ്ണം.

ജിമ്മി:എത്ര നാളായി ഈ സൂക്കേടു തുടങ്ങിയിട്ട്?

ജോജി:ഒന്നില്‍ പഠിക്കുമ്പോ തൊട്ട്…

ജിമ്മി:തള്ളി തള്ളി നീ ഈ മേട മറിക്കോ?

ജോജി:ഇല്ല അച്ചോ ഒരു പത്തില്‍ പഠിക്കുമ്പോ തൊട്ട് ഇഷ്ടമുണ്ട്.കൂട്ടുകാരൊക്കെ അന്നേ പറയുമാരുന്ന് ഇതൊന്നും ശരിയാവില്ലെന്ന്.ഞാന്‍ കേട്ടില്ല.പുറകെ നടന്ന് നടന്ന് ഒരു കണക്കിനാ അച്ചോ ഇഷ്ടപ്പെടുത്തിയത്.അച്ചനറിയോ ഈ പള്ളി കൊയറില്‍ ഞാന്‍ വരുന്നതെന്തിനാണെന്ന്.അവളെ കാണാനാ.

ജിമ്മി:ഓഹോ.അപ്പൊ പള്ളി കൊയറു പൊളിക്കണം.ഇനീം ഉണ്ടോടാ ഇത് പോലെ വേറെത്.

ജോജി:ആ സൈമണും പിന്നെ ആ ചാട്ടക്കാരി സ്റ്റെല്ലേടെ മോളു സിസിലിയും ഉണ്ട് അച്ചോ.ഞാന്‍ പറഞ്ഞൂന്ന് അച്ചന്‍ പറയണ്ടട്ടാ.

ജിമ്മി:അതൊക്കെ പോട്ടേ.നിന്‍റെ കയ്യില്‍ അടിച്ചതിന്‍റെ ബാക്കി വല്ലതും ഇരിപ്പുണ്ടാ.

ജോജി:അച്ചനു വേണാ.നല്ല മുന്തിരിക്കള്ളാ.പുറത്ത് സൈക്കിളേലിരിപ്പുണ്ട്.ഞാനെടുത്തേച്ചു വരാം.

ജിമ്മി:നീ ചെല്ല് എന്തായാലും നീ ഇന്ന് എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല എന്നുറപ്പിച്ച് വന്നതല്ലേ.

ജോജി പോയി കുപ്പി എടുത്ത് ആടിയുലഞ്ഞു തിരിച്ചെത്തി.

ജോജി:ഇനി എന്ത് ചെയ്യുമച്ചോ?

ജിമ്മി:ഇത് ഇങ്ങനെ പൊട്ടിച്ചിട്ട്.ഗ്ലാസിലേക്ക് ഒഴിച്ച് ഗുമു ഗുമാന്ന് അടിക്കണം.ടച്ചിംഗ്സിന് കിച്ചണില്‍ ബീഫ് വിന്താലു ഇരിപ്പുണ്ട്.

ജോജി:അതല്ല അച്ചോ ഗ്രേസി.

ജിമ്മി:അവളുടെ അമ്മ വെച്ച വിന്താലു ആടാ.അവരുടെ വീട്ടീന്നു കൊണ്ടു വന്നതാ.

ജോജി:തേങ്ങ.അവിടെ വേലക്കാരിയുണ്ട് അച്ചോ.

ജിമ്മി:അത് നിനക്കെങ്ങനെ അറിയാ?

ജോജി:അത്..ഞാന്‍ ഇടക്ക് അവിടെ മീന്‍ കൊടുക്കാന്‍ പോവാറുണ്ട്.അപ്പോ വേലക്കാരിയാ വാങ്ങാന്‍ വരാറ്.ആച്ചന്‍ ഗ്രേസിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്ക്.

ജിമ്മി:ഇതിലിപ്പോ ഞാന്‍ എന്ത് തീരുമാനമെടുക്കാനാ.തീരുമാനം നാട്ടുകാരെടുത്തല്ലോ.നിന്നെ കൊണ്ടു കെട്ടിക്കൂല്ലെന്ന്.

ജോജി:ചത്തു കളയും അച്ചോ.

ജിമ്മി:ആര് നീയോ?

ജോജി:അല്ല.അവള്.അച്ചന്‍ ഇടപെടണം.

ജിമ്മി:ഇനി ഇടപെട്ടാല്‍ അവരെന്നെ മിക്കവാറും കൊന്നു കളയും.

ജോജി:കര്‍ത്താവ് പറഞ്ഞിട്ടില്ലേ അച്ചോ സ്നേഹിതനു വേണ്ടി ജീവന്‍ വെടിയുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന്.

ജിമ്മി:കര്‍ത്താവ് പലതും പറഞ്ഞിട്ടുണ്ട്.അതിന് നിന്‍റെ കൊച്ചിന്‍റെ മാമ്മോദീസയും എന്‍റെ ഓര്‍മ്മ ദിവസവും ഒരുമിച്ച് നടത്താനുള്ള നിന്‍റെ ഈ ഐഡിയ വിലപ്പോവില്ല.

ജോജി:അച്ചോ എന്തേലും ചെയ്യണം.എനിക്ക് അവളെ വേണം.അച്ചന്‍ സഹായിക്കണം.

ജിമ്മി:ഞാന്‍ ഒരു കത്തു തരാം അത് നീ അവളുടെ വീട്ടിലെ വേലക്കാരിയെ ഏല്‍പ്പിക്കണം.

ജോജി:ലൗ ലെറ്ററാണോ അച്ചോ.

ജിമ്മി:പ്ബാ.അച്ചനാടാ ഞാന്‍.എന്നിട്ട് ഗ്രേസിയുടെ കയ്യില്‍ കൊടുക്കാന്‍ പറയണം.അത് അവളുടെ കയ്യില്‍ തന്നെ കിട്ടണം.അല്ലെങ്കില്‍ നാളെ ചിലപ്പോ നിന്‍റെ മരിപ്പിന്‍റെ കുര്‍ബാന ഞാന്‍ ചെല്ലേണ്ടി വരും.

ജോജി:എന്താ അച്ചോ പ്ലാന്‍?

ജിമ്മി:നീ ഇത്രയും അറിഞ്ഞാല്‍ മതി നാളത്തെ കുര്‍ബാന മദ്ധ്യേ ദൈവം നേരിട്ടിറങ്ങി വന്നു നിങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കും.നീ ചെല്ല് രാവിലെ കുര്‍ബാനയ്ക്ക് വരണം.

ജോജി:ശരി അച്ചോ.

♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡

പിറ്റേന്ന് പെരുന്നാള്‍ ദിവസം ബിഷപ്പിന്‍റെ സാന്നിദ്ധ്യത്തില്‍ പെരുന്നാള്‍ കുര്‍ബാന തുടങ്ങി.എല്ലാവരും തന്നെ സന്നിഹിധരായ ആ ദിവസത്തില്‍ കൊയറില്‍ ജോജിയും ഗ്രേസിയും ഉണ്ടായിരുന്നു.പള്ളിയ്ക്കകത്തു ചില കുശുകുശുപ്പുകള്‍ക്കൊടുവില്‍ ആണുങ്ങളത്രയും പുറത്തേക്കിറങ്ങാന്‍ തുടങ്ങി.ജോജിയുടെ കുറച്ചു കൂട്ടുകാര്‍ പ്രശ്ന പരിഹാരത്തിനു പള്ളിക്കു മുന്നില്‍ കൂടി നിന്നു.അവരെ അമര്‍ച്ച ചെയ്യാന്‍ മുക്കുവന്മാരും പ്രമാണികളും കൈകോര്‍ത്തതോടെ ഒരു വേള പള്ളിയ്ക്കുള്ളിലെ ശ്രദ്ധയത്രയും പുറത്തേക്കു പോയിരുന്നു.ആ സമയത്ത് വളരെ കുറച്ചു അമ്മമാരുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തില്‍ ജോജി ഗ്രേസിയെ താലി ചാര്‍ത്തി.അവിടെ കൂടി നിന്ന ആര്‍ക്കും അതിനെ എതിര്‍ക്കാനോ അത് പുറത്തു പോയി പറയാനോ തോന്നിയില്ല.കാരണം അവരാരും വേര്‍തിരിവുകളില്‍ വിശ്വസിച്ചിരുന്നില്ല എന്നതാവാം.കുര്‍ബാനയ്ക്ക് ശേഷം ബിഷപ്പിനൊപ്പം അവര്‍ പള്ളിയ്ക്കു പുറത്തേക്കു വന്നു.സ്തബ്ദരായി നിന്ന നാട്ടുകാരുടെ മുന്നിലൂടെ നടന്ന് അവര്‍ ബിഷപ്പിനോടൊപ്പം ബോട്ടില്‍ കയറി യാത്രയായി.

ബോട്ട് ജെട്ടി വിട്ടകന്നപ്പോള്‍ ആരോ ഒരാള്‍ എന്‍റെ മുതുകത്ത് ആഞ്ഞു ചവിട്ടി.20 വര്‍ഷം മുമ്പ് ഒരു രാത്രിയില്‍ ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച രണ്ടു പേര്‍ ഒരു വഞ്ചിയില്‍ നദിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ പിടിക്കപ്പെടുന്നതും,ഒരുമിച്ച് ജീവിക്കാന്‍ സമൂഹം സമ്മതിക്കില്ല എന്ന തിരിച്ചറിവില്‍ നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടതും.അവിടെ നിന്ന് എന്നെ മാത്രം ജീവിതം കരയിലേക്കു പിടിച്ചിട്ടതും.ഉറക്കമില്ലാതെ കഴിച്ചു കൂട്ടിയ നരകതുല്യമായ രാത്രികളും.സന്യാസവും എല്ലാം ഈ ഒരു നിമിഷത്തില്‍ വന്നെത്തി നില്‍ക്കുമ്പോള്‍ വേദനയിലും സന്തോഷിക്കാന്‍ കഴിയുന്നയത്ര ഉയരത്തില്‍ എന്‍റെ മനസ്സ് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു.നിലത്തു വീണു കിടന്ന എന്നെ അവര്‍ പിന്നെയും ചവിട്ടി കൊണ്ടിരുന്നു.ഞാന്‍ മുഖത്തു തൊട്ടു നോക്കി.അതെ എന്‍റെ കണ്ണുകള്‍ കരയുന്നുണ്ടെങ്കിലും ചുണ്ടുകള്‍ ഇപ്പോഴും ചിരിക്കുന്നുണ്ട്.