Kambi Malayalam Kathakal ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍
Unni Unnikkuttan A Malayalam Full Short Story BY Nishal Krishna

എന്നെ നിങ്ങള്‍ക്കു പരിചയം കാണില്ല. കാരണം ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും ഇതിനു മുന്‍പ് കാണാന്‍ വഴിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എന്നെ പരിചയപെടുത്താം. ഞാന്‍ ഉണ്ണി. വടക്കേടത്തെ സേതുവിന്റെയും സീതയുടെയും മകന്‍. പ്രായം പത്തു വയസ്സ്. വീട്ടിലെല്ലാവരും എന്നെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്നു. അനുജത്തി മീനുവിനു ഞാന്‍ ഉണ്ണ്യേട്ടന്‍. ദേഷ്യം വന്നാല്‍ അവള്‍ക്കു ഞാന്‍ മാക്രി, മരമാക്രി ഒക്കെയാകും. അവള്‍ ഒരു വാശിക്കാരി തന്നെ. കരഞ്ഞു കാര്യം കാണാന്‍ മിടുക്കി. ഞാന്‍ പാവം. ഞാന്‍ എന്നെ പുകഴ്ത്തുകയാണെന്നു വിചാരിക്കരുത്. സത്യമാണതു. അല്‍പ്പം ചില മോഹങ്ങളും ആശകളും ഒക്കെയുണ്ട്. അതിലൊന്നുപോലും സാധിക്കാറില്ല എന്നതാണ് വാസ്തവം. മീനുവിനെപ്പോലെ വാശി പിടിച്ചു കരയുന്നത് എനിക്കിഷ്ടമല്ല. മാത്രമല്ല, മുത്തശ്ശി പറയാറുണ്ടായിരുന്നു വാശി കുട്ടികള്‍ക്ക് നന്നല്ലെന്ന്. മുത്തശ്ശി പറയുന്നതല്ലേ ശരി. അല്ലെങ്കിലും മുത്തശ്ശി ശരി മാത്രമേ പറയാറുള്ളു.

ഞാന്‍ ഈ വര്‍ഷം അഞ്ചില്‍ പഠിക്കുന്നു. അമ്മ എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിടാന്‍ അച്ഛനോട് വാശി പിടിച്ചിരുന്നു. എനിക്കിഷ്ടമല്ല. എനിക്ക് മലയാളം സ്കൂളാണ് ഇഷ്ടം. എനിക്ക് പഠിക്കാന്‍ മിടുക്ക് കുറവായിട്ടല്ല. ഞാന്‍ എല്ലാ വിഷയങ്ങളും പഠിക്കുന്നുണ്ട്. ഇംഗ്ലീഷും എനിക്ക് നന്നായി അറിയാം. എനിക്ക് സ്വന്തം ഭാഷയോടാണ് കൂടുതല്‍ ഇഷ്ടം. അമ്മയുടെ ഒരു പത്രാസ്. അല്ലാതെ മറ്റെന്താണ് അമ്മയ്ക്ക് സ്വന്തം ഭാഷയോടുള്ള ഈ പുച്ഛം എനിക്ക് പിടിക്കുന്നില്ല. അമ്മയോട് നേരിട്ട് പറയുന്നത് ശരിയല്ലല്ലോ. ഞാന്‍ കൊച്ചു കുട്ടിയല്ലേ? പറഞ്ഞാല്‍ ഞാന്‍ ഒരധികപ്രസംഗി ആകില്ലേ? അതുകൊണ്ട് ഞാന്‍ അമ്മയോട് പറയില്ല. അമ്മ സീത, സീതാദേവിയെപ്പോലെ സഹനവും എളിമയും എന്റെ അമ്മയ്ക്കില്ലെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും ഞാന്‍ കുറച്ചു വളര്‍ന്നു കഴിഞ്ഞാല്‍ അമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ്ക്കും.

അച്ഛന്‍ സേതു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അദ്ദേഹം ഒരു മാന്യന്‍ തന്നെ. ഇപ്പോഴത്തെ രാഷ്ട്രിയത്തില്‍ അച്ഛന് വലിയ താല്പര്യമില്ല. എങ്കിലും ജനസമ്മതന്‍. അച്ഛന്‍ ധാരാളം വായിക്കും. നല്ല നല്ല പുസ്തകങ്ങള്‍ .ഞാന്‍ അച്ഛന്റെ സമ്മതത്തോടെ അതെല്ലാം വായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. മീനു വലിയ ഒരു വായനക്ക് പ്രായമായിട്ടില്ലെങ്കിലും കുറച്ചൊക്കെ വായിക്കാം. രണ്ടാം തരത്തില്‍ പഠിക്കുന്ന കുട്ടിയല്ലേ? അവള്‍ ഒരു മടിച്ചി തന്നെ. സംശയം വേണ്ടാ. പാഠപുസ്തകം തന്നെ വായിക്കാന്‍ പറഞ്ഞാല്‍ വായിക്കില്ല. വഴക്ക് പറഞ്ഞാല്‍ കരച്ചില്‍ . കരച്ചില്‍ അവള്‍ക്കു ഒരു ബലം തന്നെ. സൂത്രക്കാരി. ഈ സൂത്രം ആര്‍ക്കും പിടിക്കിട്ടാഞ്ഞിട്ടല്ല. കരച്ചില്‍ കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അവളെ നിര്‍ബന്ധിക്കാറില്ല. അതാണ് വാസ്തവം.

മുത്തശ്ശി ശാന്തമ്മ പേരുപോലെ ശാന്ത സ്വഭാവം. നാട്ടുകാരുടെ വടക്കേടത്തമ്മ. ആരെയും അറിഞ്ഞു സഹായിച്ചിരുന്ന മുത്തശ്ശി. മുത്തശ്ശി മരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. എങ്കിലും മുത്തശ്ശി എന്നെ വിട്ടു പോയിട്ടില്ലെന്നതാണ് വാസ്തവം. മുത്തശ്ശിയുടെ വാക്കുകളും രൂപവും ഇന്നും എന്നും എന്നിലുണ്ടാകും. എന്റെ പ്രിയപ്പെട്ട മുത്തശ്ശി. ഞാന്‍ മുത്തശ്ശനെ കണ്ടിട്ടില്ല. ഞാന്‍ ജനിച്ചപ്പോള്‍ മുത്തശ്ശന്‍ ജീവിച്ചിരുന്നില്ല. മുത്തശ്ശി പറഞ്ഞു മുത്തശ്ശനെ നല്ല പരിചയമാണ്. നല്ലൊരു മനുഷ്യനായിരുന്നെന്നു പലരും പറഞ്ഞു അറിഞ്ഞിട്ടുണ്ട്. കാണാത്ത മുത്തശ്ശനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. മുത്തശ്ശനെ കുറിച്ച് പറയുമ്പോള്‍ മുത്തശ്ശിക്ക് അനന്തന്റെ നാവായിരുന്നു.

“ഉണ്ണ്യേ, എന്റെ കുട്ട്യേ, നിനക്കറിയണോ നിന്റെ മുത്തച്ഛനെക്കുറിച്ച്? എത്ര നല്ല സ്വഭാവമായിരുന്നു നിന്റെ മുത്തശ്ശന്? നല്ല തങ്കപ്പെട്ട സ്വഭാവം. പാവം ഈശ്വരന്‍ അദ്ദേഹത്തെ നേരത്തെ വിളിച്ചു. നല്ലവരെ ഈശ്വരന്‍ നേരത്തെ വിളിക്കുമെന്ന് പറയുന്നതെത്ര ശരിയനെന്റെ കുട്ട്യേ?” മുത്തശ്ശി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കും. എനിക്ക് മുത്തശ്ശനെ കുറിച്ച് കേള്‍ക്കാന്‍ കൊതിയാണ്.

നല്ല സുമുഖന്‍, ആരും ഒന്ന് നോക്കാതിരിക്കില്ല. നിന്റെ അച്ഛനെക്കാള്‍ സുന്ദരന്‍. സത്യസന്ധനും ദേശ സ്നേഹിയും പരോപകാരിയും ആയിരുന്നു അദ്ദേഹം. പാവം ഒത്തിരി കഷ്ടപ്പെട്ടിരുന്നു. എന്നെ വലിയ കാര്യമായിരുന്നു. മുത്തശ്ശി പറഞ്ഞു കരയുമ്പോള്‍ എനിക്ക് ആ മുത്തശ്ശനെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാ ദുഃഖം ഉണ്ടാകാറുണ്ടായിരുന്നു. ഞാന്‍ മുത്തശ്ശിയോടു പറയുമായിരുന്നു എനിക്ക് മുത്തശ്ശനെപ്പോലെ ആകണം മുത്തശ്ശീ എന്ന്. ആകുവോ മുത്തശ്ശീ ഞാന്‍? മുത്തശ്ശി പറയും, “ആകും കുട്ട്യേ നീ. മുത്തശ്ശന്റെ തനി സ്വരൂപമല്ലേ”. മുത്തശ്ശിയുടെ വാക്കുകള്‍ ശരിയാകും. എന്റെ മനസ്സ് പറയുന്നു.

എനിക്ക് ഏറ്റവും ഇഷ്ടം അമ്മിണിടീച്ചറോടായിരുന്നു. എന്റെ മലയാളം ടീച്ചര്‍ . എനിക്ക് മറ്റാരോടും ഇഷ്ടമില്ലെന്നു ധരിക്കല്ലേ. എനിക്ക് എല്ലാവരോടും ഇഷ്ടം തന്നെ. അമ്മിണി ടീച്ചറിനോട് ഒരു പ്രത്യേക ഇഷ്ടം. പാവം ടീച്ചര്‍ , ഒട്ടും പത്രാസ്സോ ഗൌരവമോ ഇല്ല. എനിക്കെന്നല്ല, എല്ലാ കുട്ടികള്‍ക്കും ടീച്ചറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട്. ടീച്ചര്‍ക്ക് എല്ലാവരോടും മക്കളോടെന്നപോലെ സ്നേഹമായിരുന്നു. ടീച്ചര്‍ക്ക് ഞങ്ങളെപ്പോലൊരു മോനും ഞങ്ങളെക്കാള്‍ ചെറിയൊരു മോളുമുണ്ടെന്നു പറഞ്ഞിരുന്നു. ടീച്ചറിന്റെ ഭര്‍ത്താവു പട്ടാളത്തിലാണത്രെ. അഭിമാനമാണ് അദ്ദേഹത്താട് എനിക്ക് തോന്നിയത്. ശത്രു സൈന്യത്തോട് പോരാടി രാജ്യത്തെ സേവിക്കുന്നവരല്ലേ പട്ടാളക്കാര്‍. അദ്ദേഹം രാജ്യസ്നേഹിയും നല്ലവനുമാനെന്നു ടീച്ചര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്നു. ടീച്ചര്‍ ഒരിക്കലും കള്ളം പറയില്ല. ടീച്ചറിനെ വിശ്വസിക്കാം.

“മക്കളെ, നിങ്ങള്‍ എന്റെ കുട്ടികളാണ്. നിങ്ങള്‍ നല്ലവണ്ണം പഠിച്ചു നല്ല നിലയിലെത്തി നല്ല കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. ചെയ്യില്ലേ നിങ്ങള്‍ ? നിങ്ങള്‍ നല്ല കുട്ടികളാണ്. അല്ലെ?” ഞങ്ങള്‍ ടീച്ചറിന്റെ വാക്കുകള്‍ക്ക് സമ്മതം മൂളും. ടീച്ചറിന്റെ മുഖം സന്തോഷം കൊണ്ട് വികസിക്കും. ഞങ്ങള്‍ക്ക് ടീച്ചര്‍ ഒരമ്മയുടെ സ്നേഹമാണ് തന്നിരുന്നത്.

ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് എത്ര രസകരമായാണ്? ഞങ്ങള്‍ വളരെ ശ്രദ്ധയോടെ കേട്ട് ഹൃദ്യസ്ഥമാക്കും. സമയം പോകുന്നതറിയാറില്ല. എതു പാഠം പഠിപ്പിച്ചാലും നല്ല നല്ല തത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കും. അതുമല്ലെങ്കില്‍ ഒരു കഥ ടീച്ചര്‍ പറയാന്‍ മറക്കാറില്ല. ടീച്ചറെപോലുള്ള ഒരു ഗുരുവിന്റെ ശിഷ്യര്‍ ചീത്തയാകാന്‍ വഴിയില്ലെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.’ ഗുരുര്‍ ദേവോ ഭവഃ’ എന്നതു ആരും എന്നെ പറഞ്ഞു മനസ്സിലെക്കേണ്ടി വന്നിരുന്നില്ല.

മുത്തശ്ശി എപ്പോഴും പറയുമായിരുന്നു, “ഉണ്ണ്യേ, ന്‍റെ കുട്ട്യേ, ഗുരുക്കന്മാര്‍ ദൈവങ്ങളെപ്പോലെയാണ്. അവരെ ബഹുമാനിക്കണം.അങ്ങനെയുള്ള കുട്ട്യോള്‍ക്ക് നല്ലതേ വരൂ. ന്‍റെ കുട്ടിക്ക് മുത്തശ്ശി പറയുന്നത് മനസ്സിലാവണുണ്ടോ?” ഉണ്ട് മുത്തശ്ശീ, ഈ ഉണ്ണിക്കു മുത്തശ്ശി പറയുന്നത് മനസ്സിലാവണുണ്ട്. മുത്തശ്ശിക്ക് എന്റെ ഈ വാക്കുകള്‍ എത്ര സന്തോഷം കൊടുത്തിരുന്നെന്നോ?പാവം മുത്തശ്ശി ഇന്നില്ലല്ലോ. ഓര്‍ക്കുമ്പോള്‍ ഒരു വിഷമം. മുത്തശ്ശി മരിച്ച ദിവസം ടീച്ചര്‍ എന്റെ അടുത്ത് വന്നു സമാധാനിപ്പിച്ചത് ഓര്‍ക്കുന്നു ഞാന്‍.’ മാതൃഭാഷയും മാതൃഭൂമിയും പെറ്റമ്മയെപ്പോലെ’ ആണെന്ന് ടീച്ചറും മുത്തശ്ശിയും പറയുമായിരുന്നു. ടീച്ചറിന്റെയും മുത്തശ്ശിയുടെയും മനസ്സ് ഒരുപോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അതില്‍ ഒരു മനസ്സ് പറന്നുപോയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട മുത്തശ്ശി. ഒറ്റക്കിരിക്കുമ്പോള്‍ മുത്തശ്ശിയെ ഓര്‍ക്കും. അപ്പോഴെല്ലാം കരയും. ആരെങ്കിലും കണ്ടാല്‍ കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല.

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ ഞാന്‍ അധിക സമയം മുത്തശ്ശിക്കൊപ്പമായിരിന്നു. അമ്മക്ക് ഇതത്ര പിടിക്കാറില്ല. മുഖം കണ്ടാലറിയാം. അമ്മയെ കുറ്റപ്പെടുത്തുകയല്ല. അമ്മക്ക് ഒരുപക്ഷെ തോന്നിയിരിക്കാം എനിക്ക് അമ്മയെ ഇഷ്ടമല്ലാഞ്ഞിട്ടാണെന്നു. ആരെങ്കിലും അമ്മയെ വെറുക്കുമോ? അമ്മ എന്റെ കാണപ്പെട്ട ദൈവം തന്നെ. പക്ഷെ, എന്റെ മുത്തശ്ശിക്ക് ആരാണോരു കൂട്ട്, ഞാനല്ലാതെ? അമ്മയും അച്ഛനും ലോകകാര്യങ്ങള്‍ പറഞ്ഞിരിക്കും. മീനുവിനു ടി.വി. കണ്ടിരിക്കണം. മുത്തശ്ശിക്ക്, പാവം അതിനു ആരും മിണ്ടാനും പറയാനുമില്ല. അമ്മയ്ക്കും ടി.വി. ഒരു ഹരം തന്നെ. അമ്മ ടി.വി. പരിപാടി കണ്ടായിരിക്കണം ഇത്ര മുരടന്‍ സ്വഭാവം ആയത്‌. ഈ ടി.വി.ക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ മാത്രം കാണിച്ചാല്‍ പോരെ, ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. എന്ത് ചെയ്യാം? ഈ മനുഷ്യരൊക്കെ സ്വാര്‍ഥമോഹികളാണെന്നു ഇന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ടല്ലോ. ആരു ആരെ കുറ്റം പറയാന്‍? ഓ! ഞാന്‍ മുത്തശ്ശിയുടെ കാര്യം അല്ലെ പറഞ്ഞു വന്നത്?

മുത്തശ്ശിക്ക് ഏറെ വയസ്സുണ്ടായിരുന്നു. എങ്കിലും എന്നെ കുളിപ്പിക്കുന്നത് മുത്തശ്ശിയായിരുന്നു. അത് എനിക്കും ഇഷ്ടമുള്ള കാര്യമായിരുന്നു. വീട്ടുവേല ചെയ്യാന്‍ മുത്തശ്ശിക്ക് ആവതില്ല. മുത്തശ്ശിക്കൊപ്പം ഇരിക്കുന്നതും പറമ്പിലും തൊടിയിലുമെല്ലാം നടക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. മനസ്സിന് എന്തെന്നില്ലാത്ത ഒരു സുഖമാണത്. മുതശ്ഷിക്കൊപ്പം ഇരുന്നാല്‍ എത്ര നല്ല നല്ല കാര്യങ്ങളാണ്‌ കേള്‍ക്കാന്‍ കഴിയുക! പുരാണങ്ങളും ഐതിഹ്യങ്ങളും പഴയ ആഘോഷങ്ങളും ഉത്സവങ്ങളും എന്ന് വേണ്ടാ കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര കാര്യങ്ങള്‍ ? അതൊന്നും ഇന്ന് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖം തോന്നും. പാവം മുത്തശ്ശിക്ക് ഈ ഉണ്ണിയെ തനിച്ചാക്കിപ്പോയതില്‍ ദുഖമുണ്ടാകും. ഉണ്ടാകാതിരിക്കില്ല.

പറമ്പിലെ മാവു, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളെല്ലാം മുത്തശ്ശന്‍ വച്ചതാണത്രേ. മുത്തശ്ശി പറഞ്ഞു എനിക്കറിയാം. ന്‍റെ ഉണ്ണ്യേ, നിനക്കറിയാമോ ഈ മരങ്ങളെല്ലാം നിന്റെ മുത്തശ്ശന്‍ വച്ചതാണ്. ഇവിടമാകെ കാടുപിടിച്ച് കിടന്ന സ്ഥലമായിരുന്നു. നിന്റെ മുത്തശ്ശനും ഞാനും രാപകലില്ലാതെ കിളച്ചും കാടുകള്‍ വെട്ടിതെളിച്ചുമാണ് ഇങ്ങനെയാക്കിയത്. എന്റെ കുട്ട്യേ, എന്ത് മാത്രം കഷ്ടപ്പെട്ടു നിന്റെ മുത്തശ്ശന്‍? മുത്തശ്ശി ഇത് പറഞ്ഞപ്പോള്‍ എനിക്കെന്റെ മുത്തശ്ശനോടും മുത്തശ്ശിയോടും എത്ര മാത്രം ബഹുമാനമാണെന്നോ ഉണ്ടായതു? ഇന്ന് ഞങ്ങള്‍ക്ക് സുഭിക്ഷമായി കഴിയാനുള്ള എല്ലാ വകകളും അവര്‍ ഉണ്ടാക്കിയതാണ്. മുത്തശ്ശിയുടെ കൈ പിടിച്ചു നടക്കുമ്പോഴെല്ലാം എനിക്ക് അദ്ധ്വനിക്കണമെന്നു മോഹം ഉണ്ടായി. തീര്‍ച്ചയായും മുത്തശ്ശന്‍റെ ഈ ഭൂമിയെ ഞാന്‍ സംരക്ഷിക്കും. അവരുടെ ആത്മാവ് സന്തോഷിക്കുമല്ലോ. അത് എത്ര നല്ല കാര്യമാണ്?

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍
ആപത്തു കാലത്ത് കാ പത്തു തിന്നാം.

അമ്മിണി ടീച്ചര്‍ പറയജുള്ളത് എത്ര ശരിയാണ്. മുത്തശ്ശിക്കും ആ പഴമൊഴി അറിയാമായിരുന്നുവത്രേ.

മുത്തശ്ശി പറഞ്ഞു തരാറുള്ള പഴയ കാര്യങ്ങള്‍ കേള്‍ക്കുന്തോറും കൂടുതല്‍ കേള്‍ക്കാനാഗ്രഹിക്കുന്നവയായിരുന്നു. മുത്തശ്ശിക്കൊപ്പമുള്ള ഓണം ഒരിക്കലും മറക്കാനാവില്ല. ഓര്‍ക്കുമ്പോള്‍ വളരെ ദുഃഖമുണ്ട്. രാവിലെ മുത്തശ്ശിക്കൊപ്പം എഴുന്നേറ്റു അത്തം തൊട്ടു പത്തു നാള്‍ മുറ്റത്തെ ചാണകത്തറയില്‍ പൂക്കളമൊരുക്കുന്നത് എത്ര സന്തോഷമുള്ള കാര്യമായിരുന്നു? അതിരാവിലെ മുത്തശ്ശിക്കൊപ്പം എഴുന്നേറ്റു കുളിച്ചു ഈറനുടുത്തു തലേ ദിവസം പറിച്ചുവച്ച പൂക്കള്‍കൊണ്ട് പൂക്കളമിടുമ്പോള്‍ മഹാബലിതമ്പുരാന്റെ ഓര്‍മ്മകളുംസമൃദ്ധികളും മനസ്സില്‍ തെളിയും. ആ നാളുകളില്‍ മുത്തശ്ശി മാവേലിതമ്പുരാന്റെ ഭരണകാലത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളും ഓണപ്പാട്ടുകളും പറഞ്ഞും പാടിയും തരുമായിരുന്നു. പൂക്കളമിട്ട് കഴിഞ്ഞാല്‍ ഞാന്‍ മുത്തശ്ശിയോടു ചോദിക്കും, മുത്തശ്ശീ, എങ്ങനെയുണ്ട് നമ്മുടെ പൂക്കളം? നന്നായിരിക്കുന്നു കുട്ടാ! മുത്തശ്ശിയുടെ അഭിപ്രായം കേട്ടാല്‍ തൃപ്തിയാകും. തിരുവോണദിവസം ആഹ്ലാദവും ആഘോഷവും തന്നെ. തൃക്കാക്കരയപ്പനെ ഓണം കൊള്ളിക്കുക്. അത് മനോഹരമായ ഒരു ചടങ്ങാണ്. വെളുപ്പിന് മൂന്നു മണിക്ക് ഞാനും മുത്തശ്ശിയും ഉണര്‍ന്നു കുളിച്ചു കോടിമുണ്ട് ചുറ്റി ചന്ദനവും അരിമാവും പൂശിയ തൃക്കാക്കരയപ്പനെ കുരവയും ആര്‍പ്പുവിളിയോടും കൂടി തുമ്പക്കുടം കൊണ്ട് മൂടും. പിന്നെ പൂവട നേദിച്ച് അത് ഞങ്ങള്‍ ഭക്ഷിക്കും. ചുറ്റും ചിരാതുകള്‍ കത്തിച്ചു വയ്ക്കും. മനസ്സും വീടും പ്രകാശം കൊണ്ട് നിറയും. പിന്നീട് വിഭവസമൃദ്ധമായ ഉച്ചയൂണ്‌വരെ പല ഓണക്കളികള്‍ . മുത്തശ്ശിയും കൂടും ഞങ്ങള്‍ക്കൊപ്പം. അമ്മയെ സഹായിക്കാന്‍ മുത്തശ്ശി ആവുന്നത് പോലെ കൂടുമായിരുന്നു. ഉച്ചക്ക് വിളക്ക് കത്തിച്ചു നാക്കിലയില്‍ ദാഹം വയ്ക്കും. പിന്നെ എല്ലാവരും തറയില്‍ പാ വിരിച്ചു ഇലയില്‍ ഊണ്. ഞാന്‍ മുത്തശ്ശിക്കൊപ്പമായിരിക്കും ഉണ്ണാനിരിക്കുക. ആകെ സന്തോഷമുള്ള ദിവസം. എല്ലാം മുത്തശ്ശിയുടെ മരണത്തോടെ അവസാനിച്ചു. അമ്മ അച്ഛനോട് പറയുന്നത് കേട്ടു, നമുക്ക് ഇപ്രാവശ്യം ഓണത്തിന് പുറത്തുനിന്നു ഊണുകഴിക്കാം. എല്ലാം പുറത്തുനിന്നും കിട്ടുമ്പോള്‍ അതല്ലേ സൌകര്യം? ഒരു സിനിമയും കാണാം. ആര്‍ക്കുവേണം ആ ഓണസദ്യ! മുത്തശ്ശിയില്ലാത്ത ഓണം, അത് ഓണമല്ല.

എന്റെ മുത്തശ്ശി എപ്പോഴും പറയുമായിരുന്നു, ഈ ആചാരങ്ങളും ആഘോഷങ്ങളും ഒന്നും മറക്കരുതെന്ന്. തീര്‍ച്ചയായും ഞാനിതൊന്നും മറക്കില്ല. മാത്രമല്ല, ഞാന്‍ വലുതായാല്‍ ഇതെല്ലാം ആചരിക്കുകയും ചെയ്യും. പാവം മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ഉറങ്ങാനും കഥകള്‍ കേള്‍ക്കാനും എനിക്ക് കഴിയില്ലല്ലോ. എങ്കിലും എന്റെ മുത്തശ്ശിയുടെ ആത്മാവ് ഈ ഉണ്ണിയോടൊപ്പം എന്നും ഉണ്ടാകും. അത് മാത്രം മതി ഈ ഉണ്ണിക്ക്‌.

മുത്തശ്ശി മരിച്ചതോടെ ഞാന്‍ ആകെ ഒറ്റപ്പെട്ടതുപോലെ ഒരു തോന്നല്‍. എങ്കിലും മുത്തശ്ശി എപ്പോഴും പറയുന്നതുപോലെ, ഉണ്ണീ, നീ മടി കാണിക്കരുത്. പഠിച്ചു മിടുക്കനാകണം. നല്ല നിലയിലെത്തണം നല്ല കാര്യങ്ങള്‍ ചെയ്യണം. ആ ഓര്‍മ്മകള്‍ എന്നെ കൂടുതല്‍ ഉത്സാഹിയാക്കുന്നുണ്ട്. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. ക്ലാസ്സില്‍ എല്ലാ കുട്ടികളും എന്നെ ഏറെ ഇഷ്ടപ്പെടുന്നു. ഞാനും അങ്ങനെ തന്നെ.

പുസ്തകങ്ങള്‍ നല്ല കൂട്ടുകാരെപ്പോലെ ആണെന്നും വായന മനുഷ്യനെ മഹോന്നതനാക്കുമെന്നും ടീച്ചര്‍ പറയുന്നത് എത്ര ശരിയാണ് ഞാന്‍ ധാരാളം വായിക്കും. എല്ലാം നല്ല പുസ്തകങ്ങള്‍ . എന്നെപ്പോലെ നിങ്ങളും ആയിത്തീരണം. ആകില്ലേ നിങ്ങള്‍? നമുക്ക് ഈ നാടിന്‍റെ ഐക്യവും ഐശ്വര്യവും കാത്തു സൂക്ഷിക്കാം. അടുത്ത ആഴ്ച ഓണപ്പരീക്ഷയാണ്. നന്നായി പഠിക്കേണ്ടതുണ്ട്. ഞാന്‍ മുത്തശ്ശിക്ക് വാക്ക് കൊടുത്തതല്ലേ പഠിച്ചു മിടുക്കനാകും എന്ന്. ആ വാക്ക് പാലിക്കാന്‍ ബാധ്യസ്ഥനല്ലേ ഞാന്‍? ഞാന്‍ പിന്നീട് വരാം. ഇപ്പോള്‍ നിങ്ങളോട് വിട ചൊല്ലട്ടെ.