വിഷ കന്യക

ദേവൂ … ഇക്കുട്ടി ഇതെവിടെയാ…… എത്ര പറഞ്ഞാലും മനസ്സിലാവില്യാച്ചാ എന്താ ചെയ്യാ……

ന്താ മുത്തശ്ശി…. ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യോ ണ്ടോ ഇന്നേരത്ത് നാഗത്താർക്ക് വിളക്കിന് പോവുംന്ന് അറിഞ്ഞൂടേ…… വിളി കേട്ടു വന്ന ദേവു നീരസപ്പെട്ടു…..

അറിയാഞ്ഞിട്ടല്ല, ന്റെ കുട്ട്യേ…. ത്രിസന്ധ്യ നേരാ… വിളക്ക് വെച്ച് വെക്കം വന്നൂടെ, അന്തിമയങ്ങിയാനാഗത്താർ കാവലിനിറങ്ങണ നേരാ…

ദാ തുടങ്ങീലോ.. കഥ പറയാൻ….ന്റെ മുത്ത്യേ.. കേട്ടുകേട്ട് മടുത്തിരിക്കണൂ..ദേവു ചിരിച്ചു..

ചിരിച്ചോ കുട്ടീ… എന്റെ ചെറുപ്പത്തി, ആവശ്യല്ലാതെ അവിടേക്ക് നോക്കാൻ കൂടി പേടിയാ… നാഗത്താർക്ക് ദേഷ്യായാ ഭക്തൻന്നില്യാ.. പിന്നെ നാശേണ്ടാവൂ.. ഒരിയ്ക്കെ മനയ്ക്കലെ ധാത്രി വിളക്കിന് പോയതാ പിന്നെ വന്നത് നീലച്ചിട്ടാ.. അങ്ങനെ എത്ര പേരാ…. ശങ്കരിയമ്മ എന്തോ ഓർത്തപോലെ കാവിലേക്ക് നോക്കി….

ദേവൂം കേട്ടിട്ടുണ്ട് അക്കഥ, മനയ്ക്കലെ ധാത്രി നാഗദംശനമേറ്റ് മരിച്ച ജനശ്രുതി, നാഗത്താർക്ക് വിളക്കിന് പോയ അവളെ കാണാഞ്ഞ് തിരഞ്ഞു ചെന്നവർ കണ്ടത് നീലച്ച ശരീരമായി കിടന്നിരുന്ന ധാത്രിയെയാണ് .. അവളുടെ ദേഹത്ത് ചുറ്റി പിണഞ്ഞിരുന്നു ഒരു കരിനാഗം .. അന്നൊരു പാട് പൂജകളും, പരിഹാരക്രിയകളും ചെയ്തിട്ടാണത്രേ ആ നാഗം ശരീരത്ത് നിന്നിറങ്ങിയത്.. പിന്നീട് ആരും അതിനെ കണ്ടിട്ടുമില്ല… അങ്ങനെ വീണ്ടും രണ്ട് മരണം കൂടി ആയപ്പോൾ വിളക്ക് മുടങ്ങി…. മനയിൽ ദോഷങ്ങൾ കാണാൻ തുടങ്ങിയതോടെ വർഷങ്ങൾക്ക് ശേഷം പ്രശ്നം വച്ചു… മുടങ്ങിയ വിളക്ക് വീണ്ടും തെളിയാതെ പരിഹാരമാവില്ല എന്ന് തെളിഞ്ഞു … അങ്ങനെയാണ് വീണ്ടും നാഗത്തറയിൽ വിളക്കിനുള്ള നിയോഗം ദേവുവിലേക്ക് എത്തിയത്..

നിയ്ക്ക് ഒന്നും വരില്ല മുത്തശ്ശി, ന്റെ നാഗത്താർക്ക് അത്ര നിഷ്ഠയോടെയാ ഞാൻ വിളക്ക് കാട്ടണത്… ന്നെ, ന്റ നാഗത്താര് കാക്കും..ദേവു മുത്തശ്ശിയുടെ കവിളിൽ നുള്ളി ..

കുറുമ്പ് ലേശം കൂടണുണ്ട് കുട്ട്യേ നിനക്ക്…മംഗലം കഴിഞ്ഞാ പിന്നെ ഈ കുറുമ്പ് എടുത്താ കിട്ടും നെനക്ക് വേളിക്കാരന്റെ കൈയീന്ന്…. ശങ്കരിയമ്മ വാത്സല്യത്തോടെ അവളെ നോക്കി.

ദേവു വിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് തൊട്ടടുത്ത് തന്നെയുള്ള വലിയ ജന്മി കുടുംബത്തിലെ പയ്യൻ…” കിഷോർ “…

ദേവു അത്താഴത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് ഫോൺ ശബ്ദിച്ചത്…… കിച്ചേട്ടൻ….

ന്താ.. കിച്ചേട്ടാ… ഈ നേരത്ത്…. അവളുടെ സ്വരത്തിൽ പ്രണയം മൊട്ടിട്ടു.

എന്താദേവൂട്ടി, വിളിച്ചൂടെ… എനിക്കാ ശബ്ദം കേൾക്കണംന്ന് തോന്നിയാ ആ നേരം വിളിക്കും ഞാൻ… അതിന് സമയോം കാലോം നോക്കില്ല….

അതല്ല കിച്ചേട്ടാ….. അവൾ മുഴുമിപ്പിച്ചില്ല..

നിനക്ക് അല്ലെങ്കിലും ഇങ്ങനെയൊരുത്തൻ ഉണ്ട്, വല്ലപ്പോഴെങ്കിലും ഒന്ന് വിളിക്കാം എന്നുള്ള വിചാരം ഇല്ലല്ലോ… അവന്റെ സ്വരത്തിൽ പരിഭവം നിറഞ്ഞു…

വിളിച്ചില്ലേലും ന്റ ഉള്ളിൽ എപ്പഴും ഈ ആൾ മാത്രല്ലേയുള്ളൂ….

ദേവൂട്ടീ……. അവൻ വിളിച്ചു….
ന്തോ….. ദേവുവിന്റെ സ്വരം നേർത്തു.

ദിവസങ്ങൾക്ക് ശേഷം ഒരു സന്ധ്യയ്ക്ക് നാഗത്തറയിൽ വിളക്ക് വയ്ക്കുകയായിരുന്നു അവൾ. കരിയിലകൾ ഇളകുന്ന ശബ്ദം കേട്ടവൾ തലയുയർത്തി…. ഒന്നുമില്ല….. കാറ്റടിക്കുന്നുണ്ട് അതാവും….. അവൾ വിളക്കുകൾ തിരിയിട്ട് കൊളുത്തി…. വീണ്ടും തന്റെ കാൽക്കൽ ഒരു ചെറുചലനം…. പെട്ടന്നൊരു ഭയം ഉള്ളിലേക്ക് അരിച്ചിറങ്ങുന്നതു പോലെ ദേവുവിന് തോന്നി.
നോക്കാൻ ധൈര്യം കിട്ടുന്നില്ല എങ്കിലും അവൾ പതിയെ തിരിഞ്ഞു നോക്കി…..

തന്റെ കാൽചുവട്ടിൽ ഒരു കാൽപാദ മകലെ, കറുകറുത്ത ഒരു കരിനാഗം ഫണമുയർത്തി നിൽക്കുന്നു.. ദേവു, ശ്വാസമെടുക്കാൻ പോലും മറന്ന് സ്തംഭിച്ച് നിന്നു പോയി.

ആ നാഗം, അത് അവൾക്കു മുൻപിൽ തന്നെ നിൽക്കുകയാണ് തീഷ്ണമായ ഭാവത്തോടെ…..

ന്റ… നാഗത്താരേ….. കാത്തോളണേ….. ദേവു മനമുരുകി വിളിച്ചു.. പെട്ടന്ന് നാഗം അവളുടെ കാൽചുവട്ടിലേക്ക് ഇഴത്തെത്തി, അവളിൽ ഒരു വിറയൽ പടർന്നു .. അത് അവളുടെ കാൽക്കൽ ഒന്നു നിന്നു.. ദേവു കണ്ണുകൾ ഇറുക്കിയടച്ചു….. മനസ്സു മുഴുവൻ പ്രാർത്ഥനയായിരുന്നു….. അൽപ്പനേരം അങ്ങനെ നിന്ന് നാഗം ഇഴഞ്ഞ് ഇലപ്പടർപ്പുകളിൽ മറഞ്ഞു.

അവൾ വിളക്കെടുക്കാൻ പോലും മറന്ന് പുറത്തേ കോടിയിറങ്ങി… മുറിയിൽ കയറി…. കിതപ്പോടെ കട്ടിലിലേക്കിരുന്നു.’.

ഈശ്വരാ…ന്താ.പ്പോ… ഈ ഒരു കാഴ്ച, ഇത്ര നാളായും ഒന്നിനെ പോലും പുറത്ത് കണ്ടിട്ടില്യ.. ഇനി എന്തേലും ദു:സൂചനയാകുമോ…..നാഗത്താരേ….. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തുവെങ്കിൽ പൊറുക്കണേ….. അവളുടെ മനമുരുകി…

തത്കാലം മുത്തശ്ശിയെ അറിയിക്കണ്ട പിന്നെ അത് മതിയാകും….. അവൾ കരുതി.
അന്നവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, കണ്ണടയുമ്പോൾ തെളിയുന്നത് നീലച്ച വിഷപ്പുക തെറിപ്പിച്ച് ഫണമുയർത്തി നിൽക്കുന്ന കരിനാഗം മാത്രം……

പിറ്റേന്ന് പതിവില്ലാതെ അവൾ കിഷോറിനെ വിളിച്ചു….. എന്താ ദേവൂട്ടീ… പതിവില്ലാതെ….

അവൾ നടന്ന സംഭവം അവനോട് പറഞ്ഞു….

എന്റെ ദേവു, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട, കാടുപിടിച്ച് കിടക്കുന്നതല്ലേ പോരാത്തതിന് ചൂടും.. തണുപ്പ് തേടിയിറങ്ങിയതാവും…. നീയെന്തായാലും സൂക്ഷിച്ച് പോയാൽ മതി, കൈയ്യിലെന്തേലും കരുതിക്കോ….

ആ മറുപടിയിൽ അവൾ തൃപ്തയായില്ല…. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ചിന്ത അവളിൽ അസ്വസ്ഥത പടർത്തി..വിളക്ക് വയ്ക്കുമ്പോഴെല്ലാം ഭയത്തോടെ അവൾ ചുറ്റും നോക്കിയിരുന്നുവെങ്കിലും പിന്നീട് ആ നാഗത്തെ കണ്ടില്ല…

ന്താ… കുട്ട്യേ… കുറച്ചീസായീലോ മുഖത്തൊരു വാട്ടം..ന്താ… ണ്ടായേ…. ശങ്കരിയമ്മ ചോദിച്ചു.

ഒന്നൂല്യമുത്യേ….ഒക്കെ തോന്നണതാ അവൾ ചിരിയോടെ അവരെ ആശ്വസിപ്പിച്ചു കൊണ്ട് വിളക്കുമായി നാഗത്തറയിലേക്ക് നടന്നു…. വിളക്ക് കൊളുത്തി കൈകൂപ്പുമ്പോഴാണ് വീണ്ടും കാൽച്ചുവട്ടിൽ അനക്കം അറിഞ്ഞത്…. ഇത്തവണ അവൾ ഭയന്നില്ല പകരം തിരിഞ്ഞു നിന്നു… ആ നാഗം തന്നെ, കാൽച്ചു’വട്ടിൽ….

നാഗത്താരേ…. ന്തിനാ.. ഇങ്ങനെ പരീക്ഷിക്കണേ…. ന്ത് തെറ്റാ ഞാൻ ചെയ്തേ, നിത്യോം വിളക്ക് വച്ച് നിനക്ക് നൂറുംപാലും തരണ എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നേ… അവൾ തൊഴുകൈയോടെ ചോദിച്ചു..

അതിനു മറുപടിയെന്ന പോലെ ആ നാഗം ഫണമൊന്ന് താഴ്ത്തി… വീണ്ടും ഉയർത്തിപ്പിടിച്ചു.അവളെ ഉറ്റുനോക്കി… അത് എന്തോ തന്നോട് പറയുന്ന പോലെ ദേവു വിന് തോന്നി… നോക്കി നിൽക്കേ, തന്റെ ശരീരം ഒരു തൂവൽ പോലെ ഭാരമില്ലാതെയാവുന്നതും, കണ്ണുകളിൽ മയക്കം പടരുന്നതും അവളറിഞ്ഞു.

ദേവൂ…. ദേവൂ….. പരിചയമില്ലാത്ത ശബ്ദം.. ദേവു കണ്ണുകൾ തുറന്നു.. കരിനാഗ നിറമുള്ള ഒരു രൂപം….

പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല… ഭയത്തോടെ എഴുന്നേൽക്കാൻ തുനിഞ്ഞദേവുവിന്റെ സമീപത്തേക്ക് ആ രൂപം നിന്നു…

ന്നെ, മനസ്സിലായില്ലേ…. നീ, നിത്യം വിളക്ക് വയ്ക്കണ നാഗത്താരെ.. നിനക്ക് മനസ്സിലാവണില്ലേ… പേടിക്കേണ്ട ദേവൂ… ഞാൻ എത്ര നാളായി നിന്റെ സമീപത്തെത്താൻ കാത്തിരിക്കണൂ… അതവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു…. ദേവുവിന് ഒന്നും മനസ്സിലായില്ല….

വർഷങ്ങളായി കുട്ട്യേ….. ന്റെ വിളക്ക് മുടങ്ങി ഞാനിതിനുളളിൽ അറിയാത്ത അപരാധ മേറ്റ്, നിസ്സഹായനായി വാഴണൂ…. ദേവൂനറിയോ… എത്രയെത്ര കണ്ണീരാ ഈ തറയിൽ ന്റെ മേലെ വീണിരിക്കണേന്ന്…. ഒന്നിനും ഞാൻ കാരണല്ലാ കുട്ട്യേ…. ന്നിട്ടും, ഓരോ ദുർമരണോം ന്റ പേരിൽ എഴുതി വയ്ക്കപ്പെട്ടു… ആ രൂപത്തിൽ നിന്ന് കണ്ണുനീരൊഴുകുന്ന പോലെ ദേവു വിന് തോന്നി.

നാഗത്താരല്ല കാരണമെങ്കി പിന്നെ…ന്താ. കാരണം? എത്ര ജന്മങ്ങളാഈ കാവിൽ അങ്ങേയ്ക്ക് ഒരു നേരം തിരി തെളിച്ചതിന്റെ പേരിൽ ഒടുങ്ങിയത്… അവൾ ചോദിച്ചു..

ഇല്ലാ…ദേവു.. അതൊന്നും ന്റെ സ്പർശനം കൊണ്ടല്ല.. എനിക്ക് വെട്ടം കാട്ടുന്ന, മനസ്സോടെ പാലൊഴുക്കുന്ന കുട്ട്യോളെ എങ്ങിനാ ഞാൻ സ്പർശിക്കാ…. ഇതൊക്കേംന്റ മേലെ കെട്ടി വയ്ച്ചതാണ്…. അതിന്റെ പേരിൽ ഇവിടം വിളക്കുമുടങ്ങി ഇരുട്ടിലാവും, ഞാൻ ദുഃശ്ശകുനമായാൽ പിന്നാരും ഈ വഴി തിരിഞ്ഞു നോക്കില്ല.. അങ്ങനെ ഈ കാടും, നാഗത്തറേം എല്ലാം മനുഷ്യസ്പർശമില്ലാതെ അന്യമാകും….. അപ്പോ അയാൾക്ക് ഇവിടം വെട്ടിതെളിച്ച് ഇഷ്ടത്തിന് എടുക്കാലോ…..

ആർക്ക്? ആർക്കാപ്പോ അങ്ങനെ…. ദേവു ആശ്ചര്യത്തോടെ ചോദിച്ചു.

പറഞ്ഞാദേവൂന് വിശ്വസാവില്ല……. വേറാരുമല്ല കുട്ടീടെ അമ്മാമ… രുദ്രൻ…. അയാൾക്ക് പണ്ടേ.. ഈ മന കൈക്കലാക്കണംന്നാ മോഹം, മുറപ്രകാരം മനയ്ക്കലെ പെൺകുട്ട്യോളെമംഗലം കഴിക്കണോർക്കാഈ മന… അവരില്ലാണ്ടായാ… പിന്നെ എളുപ്പായീലെ…. അയാളാമനയ്ക്കലെ പെൺകുട്ട്യോളെ, നിയ്ക്ക് വെട്ടം കാട്ടണ നേരത്ത് ഇല്ലാതാക്കീത്…. കൂടെ മറ്റൊരു ശാപജന്മോം ഉണ്ട്… ന്റെ വർഗ്ഗത്തിന്റെ ജന്മ ശത്രു, അയാൾടെ കൈയിലെ വിഷസർപ്പത്തെ കൊണ്ടാ.. ദേവൂ… ഓരോ മക്കളേം അയാൾ ഇല്ലാണ്ടാക്കിയേ…. ഇപ്പോ വർഷങ്ങൾക്ക് ശേഷം ദേവു നിയ്ക്ക് വിളക്ക് കാട്ടീപ്പോ… ആ ഗതി… ദേവൂനും വരരുത്ന്ന് കരുതിയാ.. ഞാനിപ്പോ വന്നേ…… അന്ന് ദേവു എന്നെ ആദ്യം കണ്ടപ്പോ അയാൾ ഉണ്ടായിരുന്നു അവിടെ… അതറിഞ്ഞാ അന്ന് ഞാൻ വന്നതും, ഭയന്ന് അയാൾ പിൻതിരിഞ്ഞു….

അവരെ ശിക്ഷിക്കാൻ നാഗത്താർക്ക് പറ്റില്ലേ.. അവൾ ചോദിച്ചു…

പറ്റാഞ്ഞല്ല കുട്ട്യേ.. വിളക്ക് തരണ കുടുംബത്തിലെ ഒരാളെ ദംശിച്ചാ… ന്റെ വിധി തലതല്ലി മരിയ്ക്കാനാ… അങ്ങനെ സംഭവിച്ചാ മന മുടിയും.. സന്തതി പരമ്പരകൾ ശാപം കൊണ്ട് കഷ്ടപ്പെടും….. അല്ലാച്ചാ… അറിഞ്ഞു കൊണ്ട് ആരേലും ദംശനത്തിന് സമ്മത്തിക്കണം….. കരിനാഗത്തിന്റെ സ്വരം ഇടറി…..

ന്നാ….. ഞാനൊന്ന് പറയട്ടെ, ദേവു എന്തോ ആലോചിച്ചിട്ടെന്ന പോലെ പറഞ്ഞു… ന്നെ…. സ്പർശിച്ച് ആ വിഷം എന്നിലേക്ക് തന്നൂടെ… മനസ്സ് നിറയെ നിങ്ങളേക്കാൾ വിഷവുമായി നടക്കുന്ന ജന്മങ്ങളെ ഇല്ലാതാക്കാൻ….. അവളുടെ മുഖം ചുവന്നു.

വേണ്ട കുട്ട്യേ.. അത് വേണ്ട, നിന്റെ ജന്മം കൂടി ഇല്ലാതാവാതിരിക്കാൻ പറഞ്ഞുന്നേയുള്ളൂ… സൂക്ഷിക്കൂ.. എന്നാൽ കഴിയുംവിധം കുട്ടിയെ ഞാൻ സംരക്ഷിക്കും… കരിനാഗം അവളെ നോക്കി….. ഞാൻ മടങ്ങുന്നു, ഇനിയെനിക്ക് വിളക്ക് വേണ്ട.. പാലും, മഞ്ഞളും വേണ്ട.. വെളിച്ചമില്ലാതെ കിടന്ന എനിക്കിനിയും അതേ ജന്മം തന്നെ മതി … ന്റെ കുട്ടീടെ രക്ഷയ്ക്ക് അതേ മാർഗ്ഗമുള്ളൂ…. പൊയ്ക്കോളൂ, കരിനാഗം പിൻതിരിഞ്ഞു.

അരുത്, ഈ കാവും, നാഗത്താരും ഇല്ലാത്ത മനയോ ജീവനോ എനിക്കും വേണ്ട….എന്നെ ദംശിക്കൂ.. ഇതെന്റെ തീരുമാനമാണ്, അവരെന്നെ ഇല്ലാതാക്കുന്നതിന് മുന്നേ, എനിക്കവരുടെ ജന്മമൊടുക്കണം… അവളിൽ പക നിറഞ്ഞു.

കരിനാഗം ഒരു നിമിഷം നിന്നു, പിന്നെ പതിയെ അവൾക്കരികിലേക്ക് ചെന്നു, നാഗരൂപമായി കാൽക്കൽ പിണഞ്ഞു… പതിയെ അവൾ പോലും അറിയാതെ തന്റെ പല്ലുകൾ അവളിലേക്കാഴ്ത്തി…

സിരകളിലൂടെ ഒരു മിന്നൽ പടർന്നു കയറുന്നത് ദേവു അറിഞ്ഞു.. പെട്ടന്നവൾ കണ്ണുകൾ തുറന്നു. താനിപ്പോഴും നാഗത്തറയിലാണ്….. ഈശ്വരാ…. ഒക്കേം തോന്നലായിരുന്നോ, എന്താ സംഭവിച്ചത് അവൾക്ക് ഒന്നും മനസ്സിലായില്ല…. ആകാംക്ഷയോടെ അവൾ തന്റെ കാൽചുവട്ടിലേക്ക് നോക്കി, ഒന്നും തന്നെയില്ല എന്നാൽ തന്റെ കാലിൽ രണ്ട് സൂചിപ്പാടുകൾ അവൾ കണ്ടു.

അപ്പോ സത്യം തന്നെയാണ്, അവളിൽ ഒരു ദീർഘനിശ്വാസം ഉയർന്നു…. തന്റെ നിയോഗം എന്താണെന്ന് മനസ്സിലാക്കി പതിയെ മന ലക്ഷ്യമാക്കി നടന്നു. കുട്ടിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്യേ.. വിളക്ക് തെളിയിച്ച് നേരത്തെ വരണംന്ന് പറഞ്ഞാ കേൾക്കില്ല… ശങ്കരിയമ്മയുടെ ശകാരം കേട്ടില്ലെന്ന് നടിച്ച് അവൾ അകത്തേക്ക് കയറി….

മുത്തശ്ശീ…. നാളെ നമുക്ക് നാഗത്താർക്ക് പൂജ ചെയ്യണം, ഞാനിന്നവിടെ ഒരു നാഗത്തെ കണ്ടു.. അമ്മാമേനോട് വരാൻ പറയണം, ആ നാഗത്തെ പിടിച്ച് ദൂരെ വിടണം ഇല്യാച്ചാനിയ്ക്ക് പേടിയാ…. അവൾ പറഞ്ഞു..

നാഗത്തെ കണ്ടൂന്നോ.. ഭഗവാനേ… നീപ്പോ എന്താ വരാൻ പോണേന്ന് അറിഞ്ഞൂടാലോ..ന്തായാലും നാളെ രുദ്രനോട് പറയാം.
ദേവു മറുപടി പറഞ്ഞില്ല പകരം അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി.

പിറ്റേന്ന് വൈകിട്ടോടെ പൂജകൾക്കുള്ള ഒരുക്കം തുടങ്ങി എല്ലാത്തിനും മുൻകൈയെടുത്ത് രുദ്രനും അയാളുടെ സഹായിയും ഉണ്ടായിരുന്നു. ദേവു ആരുമറിയാതെ അവരുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ടിരുന്നു… പൂജ തുടങ്ങി… തന്റെ നേർക്ക് നീളുന്ന കിഷോറിന്റ കണ്ണുകളെ അവൾ ഒരു വേദനയോടെ അവഗണിച്ചു ….

ഇനി നാഗത്തറയിൽ വിളക്ക് തെളിയിച്ച് വരിക, ദാ… ഈ നൂറുംപാലും, സമർപ്പിച്ച് പ്രാർത്ഥിച്ച് വരിക… കർമ്മി നിർദ്ദേശിച്ചു.

ദേവു വിളക്കുമായി നാഗത്തറയിലേക്ക് നടന്നു, രുദ്രൻ സഹായിയെ ഒന്ന് നോക്കി… അയാൾ പതിയെ ഇരുട്ടിനെ ലക്ഷ്യമാക്കി മറഞ്ഞു. തന്നെ പിൻതുടരുന്ന നിഴൽദേവു അറിയുന്നുണ്ടായിരുന്നു.. അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. വിളക്കു കൊളുത്തി നൂറുംപാലുമൊഴുക്കി കൈകൾ കൂപ്പി ദേവു നിന്നു.പുറകിൽ മറ്റൊരു ചലനമറിഞ്ഞ് അവൾ തിരിഞ്ഞു… രുദ്രമ്മാമ’… കൂടെ അയാളും -..

വിളക്ക് വച്ചു കഴിഞ്ഞോദേവൂ.. വല്ലാത്തൊരു ചിരിയോടെ രുദ്രൻ ചോദിച്ചു.

എന്താ അമ്മാമേ, ധൃതിയായോ… ദേവു ചിരിച്ചു.

ധൃതിയുണ്ട് മോളെ..എന്തിനും അൽപ്പം ധൃതി കൂടുതലാ ഈ അമ്മാമയ്ക്ക്, അതാ, ഈ മനേം സ്വത്തുമൊക്കെ എനിക്ക് കിട്ടാതെ പോയത്… പക്ഷേ, അങ്ങനങ്ങ് വിടാൻ പറ്റോ… എനിക്ക് അനുഭവയോഗമില്ലാത്തത് വേറാർക്കും വേണ്ട.. അതല്ലേ അമ്മാമ ഇപ്പോ വന്നത്.. ഇനീപ്പോ ദേവൂ ന്റ കാര്യോം കൂടി കഴിഞ്ഞാ പിന്നെ ഇതിനൊക്കെ അവകാശം ന്റെ മാളു നാ….

അറിഞ്ഞൂ….. എന്തിനാ അമ്മാമേ എപ്പോ വേണേലും നശിച്ചുപോണ സമ്പത്തിനു വേണ്ടി സ്വന്തം ചോരയെ തന്നെ കൊന്നു തള്ളിയേ… ദേ വുവിന്റെ സ്വരം ഇടറി…

അതേ…. എനിക്ക് ചെയ്യേണ്ടി വന്നു… ആരുമറിയാതെ… പഴി മുഴുവൻ ഈ കല്ലിനും…. ഇനി നിന്റെ മരണത്തിനും കാരണം ഈ കല്ല് തന്നെ…. ഒന്നുരണ്ട് വട്ടം നീ പോലുമറിയാതെ ഞാനിവിടെ വന്നു അപ്പോഴെല്ലാം പാമ്പിനെ കണ്ട് തിരിച്ചു പോയതാ… ഇത്തവണ അതില്ല ദാ ഇവനുണ്ടല്ലോ… ഏത് വിഷജന്തുവിനേയും വരുതിയിലാക്കുന്നവൻ.. അയാൾ ഉന്മത്തനായി ചിരിച്ചു…

രുദ്രൻ ദേവുവിനെ ബലമായി തന്നോട് പിടിച്ചമർത്തി സഹായിയെ നോക്കി.. അയാൾ തന്റെ കൈയിലെ വിഷസർപ്പത്തെ വെളിയിലെടുത്തു .. ദേവു കുതറി.. പൊടുന്നുടനെ ഒരു ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി, ഒരു കരിനാഗം ഫണമുയർത്തി നിൽക്കുന്നു…. രുദ്രനൊന്ന് പകച്ചു.. ആ നിമിഷം മതിയായിരുന്നു ദേവു വിന്.. അവൾ പിടഞ്ഞുമാറി.. നാഗം രുദ്രനേയും സഹായിയേയും ചുറ്റി ഇഴയാൻ തുടങ്ങി.

അതേ… അമ്മാമേ… ഇന്നിവിടെ വീണ്ടും ദുർമരണം സംഭവിക്കും എന്റെ മാത്രമല്ല, നിങ്ങളും വിഷത്തിന്റെ വീര്യം എന്താണെന്ന് അറിയും. അവളുടെ കണ്ണുകൾ നീലിക്കാൻ തുടങ്ങി.

അവർ ഭയത്തോടെ നാഗത്തെ മറികടക്കാൻ ശ്രമിച്ചുവെങ്കിലും അനങ്ങാൻ പോലുമാവാതെ കരിനാഗം അവരെ ചുറ്റിവരിഞ്ഞു.. ദേവു പതിയെ അവർക്കരികിലെത്തി, ഒരു ചിരിയോടെ അവരുടെ കഴുത്തിൽ നഖങ്ങളാഴ്ത്തി….

അവർ വീണുവെന്ന് ഉറപ്പായപ്പോൾ കരിനാഗം പതിയെ തന്റെ ചുരുളുകൾ അഴിച്ചു… രുദ്രന്റ വായിൽ നിന്ന് വെളുത്ത് നുരഞ്ഞ് പതയൊഴുകുന്നത് കണ്ടപ്പോൾ ദേവുവിന് ഒന്നാർത്തു ചിരിക്കണമെന്ന് തോന്നി… തന്റെ മനയുടെ നാശം ആഗ്രഹിച്ചവൻ കൺമുന്നിൽ പിടഞ്ഞ് തീരുന്നത് മതിയാവോളം അവൾ കണ്ടു നിന്നു…. അവരുടെ ഹൃദയമിടിപ്പു പോലും നിലച്ചതറിഞ്ഞ് അവൾ കരിനാഗത്തിന് നേരെ കൈകൂപ്പി….

അപ്പോഴാ നാഗത്തിന് സൗമ്യ ഭാവമായിരുന്നു അതിലുപരി തനിയ്ക്കായി ജീവൻ ഉപേക്ഷിക്കാൻ തയാറായദേവുവിനോടുള്ള നന്ദിയും….. പെട്ടന്നവൾ കുഴഞ്ഞ് താഴെ വീണു… കണ്ണുകൾ അടയുന്നതിനിടയിലും അവൾ കണ്ടു… തന്നെ തിരഞ്ഞ് വരുന്ന തന്റെ പ്രിയപ്പെട്ടവരെ….

കാവിൽ ജീവനറ്റ് കിടക്കുന്ന ശരീരങ്ങൾ കണ്ട് അവർ തരിച്ചുനിന്നു…. ദേവൂ…. ഒരു നിലവിളിയോടെ കിഷോർ ഓടി അവൾക്കരികിലെത്തി…

അവൾ മെല്ലെ കണ്ണു തുറന്നു, അവനെ നോക്കി പുഞ്ചിരിച്ചു…. കിച്ചേട്ടാ…. ഈ ജന്മത്തിലെ എന്റെ നിയോഗം ഇതായിരുന്നു… ഇവിടെയുണ്ടായ മരണങ്ങൾക്കെല്ലാം കാരണക്കാരയവർക്ക് എന്നിലൂടെ നാഗത്താർ ശിക്ഷ നൽകി…… സങ്കടമില്ല… പക്ഷേ, ന്റ കിച്ചേട്ടനെ ഒറ്റയ്ക്കാക്കി പോണേല് മാത്രേ വിഷമമുളളൂ… അടുത്ത ജന്മം ഈ കൂടെ ചേരാൻ ഞാൻ ആഗ്രഹിക്കാ…… അവൾ കിഷോറിന് റ കൈകളിൽ ഒന്ന് തെരുപ്പിടിച്ചു.. പിന്നെയൊരു പുഞ്ചിരിയോടെ കണ്ണുകളടച്ചു…..

അപ്പോൾ നാഗത്തറയിലും മറ്റൊരു ജന്മം കൂടി തലതല്ലി കിടപ്പുണ്ടായിരുന്നു… തെറ്റിന് പ്രായശ്ചിത്തമെന്നോണം…….