ശവക്കല്ലറയിലെ കൊലയാളി 18

ശവക്കല്ലറയിലെ കൊലയാളി 18
Story : Shavakkallarayile Kolayaali 18 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

മുരുഡേശ്വര ക്ഷേത്രത്തിൽ നിന്നും പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ട കാർ കാതങ്ങൾ താണ്ടി രാജകുമാരി സെന്റ് ആന്റണീസ് സെമിത്തേരിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു .

പതിനാലു മണിക്കൂര്‍ അമ്പത്തി അഞ്ച് മിനിറ്റ് പിന്നിട്ട് കാർ ഇടുക്കി ടൗൺഷിപ്പിലേക്ക് പ്രവേശിച്ചു.
ഇരുട്ടിനെ കീറിമുറിച്ച് കാർ രാജകുമാരി ലക്ഷ്യം വെച്ച് നീങ്ങി.

ആരുടേയോ വരവറിഞ്ഞ പോലെ പ്രകൃതിയുടെ രൂപം മാറിത്തുടങ്ങി . കാർമേഘം കൊണ്ട് നിലാവ് മൂടപ്പെട്ടു . ആകാശത്ത് വെള്ളിടിവെട്ടി. മരങ്ങൾ ഇപ്പോള്‍ നിലം പതിക്കുമെന്ന രൂപത്തില്‍ ആടിയുലയാൻ തുടങ്ങി . ശക്തിയായി മഴവർഷിക്കാൻ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ കാറിന്റെ വൈഫർ ഓണാക്കി .

“അനന്താ , വിഘ്നങ്ങളുണ്ടാകും. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുക…. ബാക്കി എല്ലാം നോം നോക്കിക്കോളും. “

കാറിന്റെ പുറകിലെ സീറ്റില്‍ നിന്നും മുഴക്കമുള്ള ശബ്ദത്തില്‍ ഡ്രൈവറോട് പറഞ്ഞു .

ഡ്രൈവര്‍ ഒന്ന് മൂളുകമാത്രം ചെയ്തു .

“പേടിയുണ്ടെങ്കിൽ ഇനിയങ്ങോട്ട് നോമാവാം തന്റെ സാരഥി , എന്തേയ് ?”

“വേണ്ട ,ഞാന്‍ തന്നെ ഓടിച്ചോളാം. തിരുമേനി പുറകില്‍ ഇരിക്കുമ്പോള്‍ എനിക്കെന്ത് പേടി ? ഞാന്‍ ഇന്നും ഇന്നലെയും തുടങ്ങിയതാണോ അങ്ങയുടെ കൂടെ… “

അനന്തന്റെചോദ്യത്തിന് പുറകില്‍നിന്നും ഒരു ചിരി മാത്രമാണ് ഉത്തരമായി വന്നത് .

ഈ സമയം സെന്റ് ആന്റണീസ് സെമിത്തേരിയിലേക്കുള്ള കുന്ന് കയറിത്തുടങ്ങിയിരുന്നു ആ കാർ. പെട്ടെന്ന് കണ്ണുകളടച്ച് പുറകിലിരുന്നിരുന്ന യാത്രക്കാരൻ ഞെട്ടിയുണർന്നു .

“അനന്താ ……. വണ്ടി ഒന്ന് ചവിട്ടി വിടൂ… “

അനന്തന്റെ കാൽ ക്ലച്ചിലമർന്നു. ഗിയർ തെന്നി മാറി ക്ലച്ചിൽ നിന്നും എടുത്ത കാൽ ആക്സിലേറ്ററിലമർന്നു. ആ ശകടം ശരവേഗത്തിൽ കുതിച്ചു അല്പം മുന്നോട്ട് നീങ്ങിയതും കാറിനു മുകളില്‍ തട്ടി തട്ടിയില്ല എന്ന മട്ടില്‍ റോഡിന്റെ ഓരത്ത് നിന്ന ഒരു കൂറ്റന്‍ ആൽമരം നിലംപൊത്തി .

“അനന്താ നമ്മുടെ വരവ് അറിഞ്ഞിരിക്കുന്നു .
ഭയപ്പെടുത്തി പിന്മാറ്റാണ് ശ്രമം “

അനന്തൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

വീണ്ടും പുറകില്‍ നിന്നും മുഴക്കമുള്ള ശബ്ദത്തില്‍ ആജ്ഞകൾ വന്ന് കൊണ്ടിരുന്നു .
അതിനനുസരിച്ച് അനന്തൻ കാർ വെട്ടിച്ചും വേഗത കൂട്ടിയും കാറിനെ മുന്നോട്ട് നയിച്ചു .

ഒരോ കല്പനകളും ഓരോന്നിൽ നിന്നുമുള്ള രക്ഷപ്പെടലായിരുന്നു . വലിയ പാറക്കല്ലുകൾ ഉരുട്ടിയിട്ട് മാർഗ തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്നു .
എല്ലാ തടസ്സങ്ങളേയും അതിജയിച്ച് അവസാനം സെന്റ് ആന്റണീസ് പള്ളിയുടെ ഗെയ്റ്റിനു മുന്നില്‍ കാർ നിന്നു . കാറില്‍ ഇരുന്നുകൊണ്ടുതന്നെ പള്ളി സെമിത്തേരിയും പരിസരവും ഒരു സൂക്ഷ്മ നിരീക്ഷണം നടത്തിയ അയാള്‍ ഒരു തകിടെടുത്ത് കൊടുത്ത് അനന്തനോട് പറഞ്ഞു,

“അനന്താ…ദാ ഇത് ആ മധ്യത്തിലായി മണ്ണില്‍ കുഴിച്ചിട്ടേക്ക്. “

അനന്തൻ ആ തകിട് കയ്യില്‍ വാങ്ങി വണ്ടിയില്‍നിന്നും പുറത്തിറങ്ങി . ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയകമ്പി എടുത്ത് കുഴിക്കാൻ തുടങ്ങി .
അപ്പോഴും പ്രകൃതി കലിയടങ്ങാതെ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു .

അനന്തൻ ഒരു ചെറിയ കുഴിയെടുത്ത് ആ തകിട് അതില്‍ നിക്ഷേപിച്ചു. മുകളില്‍ മണ്ണിട്ട് മൂടിയതും പ്രകൃതി പഴയപടിയായി . ശേഷം അവര്‍ ആ കുന്നിറങ്ങിത്തുടങ്ങി .
*** *** **** *** *** ****

അന്നത്തെ രാത്രി ശാന്തമായി അവസാനിച്ചു. പിറ്റേന്ന് നേരം പുലർന്നതും എസ് ഐ ജോണ്‍ സക്കറിയ ഡോക്ടര്‍ ദേവാനന്ദനേയും കൂട്ടി ഫാദര്‍ ഗ്രിഗോറിയോസിനെ കാണാനെത്തി . ഫാദർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ സമയം . അവര്‍ ഫാദറിനായി പുറത്ത് കാത്ത് നിന്നു . അല്പസമയംകഴിഞ്ഞതും ഫാദർ ഗ്രിഗോറിയോസ് പുറത്തേക്ക് വന്നു .

“വല്ല വിവരവും കിട്ടിയോ ഫാദർ…? “

“ഇല്ല ജോണ്‍ അറിയാവുന്ന ഒന്ന് രണ്ട് പേരെ വിളിച്ചു നോക്കി. അദ്ദേഹം എവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല. തീർത്ഥാടനത്തിലാണെന്ന് മാത്രം അറിഞ്ഞു . “

ഫാദർ പറഞ്ഞു നിർത്തി . എസ് ഐ ജോണിന്റേയും ഡോക്ടര്‍ ദേവാനന്ദിന്റേയും മുഖത്ത് ഒരു നിരാശ നിഴലിച്ചു. അവര്‍ പരസ്പരം നോക്കി .

“ഇനി നമ്മള്‍ എന്ത് ചെയ്യും ഫാദർ…?”

ജോണിന്റെ ചോദ്യത്തിന് ഫാദര്‍ ഗ്രിഗോറിയോസ് മറുപടി പറയാന്‍ ശ്രമിക്കുമ്പോൾ അവിടെ ഒരു കാർ വന്നുനിന്നു . മൂന്ന് പേരുടേയും കണ്ണുകള്‍ അങ്ങോട്ട് നീണ്ടു.

കാറിന്റെ പുറകിലെ ഡോർ തുറന്ന് അതികായനായ ഒരാള്‍ പുറത്തേക്കിറങ്ങി . കാവി മുണ്ടും കാവിജുബ്ബയും തലയില്‍ കാവിമുണ്ട് കൊണ്ടൊരു കെട്ടും കെട്ടിയ അദ്ദേഹത്തിന്റെ രൂപം വെട്ടിയൊതുക്കിയ താടി, കറുത്തപുരികങ്ങൾ, നീണ്ട നാസിക, പരന്നനെറ്റിത്തടം അതില്‍ വലിയ വട്ടത്തിൽ കുങ്കുമംകൊണ്ടൊരു കുറി, സദാ തിളങ്ങുന്ന കണ്ണുകള്‍,കഴുത്തിൽ ചെമ്പിൽ തീർത്ത തലയോട്ടികളുടെ മാതൃകയിൽ ഒരു മാല.

നടുവിരലിൽ മോതിരത്തിൽ നിന്നും തൂങ്ങിയാടുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷം .

കാറില്‍ നിന്നും ഇറങ്ങിയ ആളെ കണ്ടതും ഫാദര്‍ ഗ്രിഗോറിയോസിന്റെ കണ്ണുകള്‍ തിളങ്ങി

“ആളൂർ ബ്രഹ്മദത്തൻ” ഫാദറിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു.

“ജോൺ നമ്മള്‍ തേടിയ മഹാ മാന്ത്രികൻ ആളൂർ തിരുമേനിയാണിത്.”

ഫാദർ സന്തോഷത്തോടെ പറഞ്ഞു .

ആളൂർ ബ്രഹ്മദത്തൻ തിരുമേനി

ഉപനയനനാൾ തൊട്ട് കാളിയെ പൂജിക്കുന്ന കാളീ ഭക്തനായ മഹാമാന്ത്രികൻ . കണ്ണുകളില്‍ നോക്കി മനുഷ്യന്റെ മനസ്സ് വായിച്ചെടുക്കാൻ മാത്രം ശക്തിയുണ്ട് ആളൂർ തിരുമേനിക്ക് .

“നമസ്ക്കാരം , നോമിനെ തേടി അല്ലേ ?
തീർത്ഥാടനത്തിലായിരുന്നു . മുരുഡേശ്വറൽ വെച്ചാണ് നോമിന്റെ സാമീപ്യം ആവശ്യമുള്ളതായി തെളിഞ്ഞത് നേരെ ഇങ്ങോട്ട് പോന്നു. “

“ആളൂർ എപ്പോഴാണ് എത്തിയത് ?

ഫാദർ ചോദിച്ചു

“ഇന്നലെ സന്ധ്യക്ക് എത്തി , തടസ്സം കേമായിരുന്നു.
നമ്മോട് വരെ എതിരിടാനുള്ള ശക്തി ആർജ്ജിച്ചിരിക്കുണു . ആവാഹിക്കണം പെട്ടെന്ന് തന്നെ” .
“ഇന്ന് തന്നെ കർമ്മം അങ്ങട് തുടങ്ങിയാലോ… “

“അങ്ങനെ ആവാം അരമനയിൽ നിന്നും ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട്. “

“എന്നാൽ വൈകണ്ട… നമുക്ക് അങ്ങോട്ട് നീങ്ങാം.”

“അവള്‍ രക്തം ഊറ്റിയ ചണ്ടിയാണ് തനിക്ക് കിട്ടിയത് അല്ലേ… ബ്ലേഡ് വെച്ചപ്പോൾ താനൊന്ന് ഞെട്ടി , എന്താ ശരിയല്ലേ.”

ഡോക്ടര്‍ ദേവാനന്ദിനോട് ചോദിച്ചപ്പോള്‍ അതേ എന്ന് ഉത്തരം നൽകി .

“ബാക്കി ഒരാള്‍കൂടി ഉണ്ടല്ലോ…അവരേയും കൂട്ടിക്കോളൂ. “

എസ് ഐ ജോണിനോട് പറഞ്ഞു . ജോണ്‍ ഡോക്ടര്‍ അഞ്ജലിയെ വിളിക്കാനായി പോയി.

“അനന്താ എന്റെ ഫോണിങ്ങ് തരൂ”

അനന്തൻ ഫോണ്‍ തിരുമേനിയുടെ കയ്യിലേക്ക് കൊടുത്തു . ഫോണിലെ ഒരു നമ്പറിലേക്ക് വിളിച്ച തിരുമേനി ആരോടൊ സംസാരിച്ചു . തിരുമേനിയുടെ സംസാരം കേട്ട ഫാദർ ഗ്രിഗോറിയോസും ഡോക്ടര്‍ ദേവാനന്ദും പരസ്പരം നോക്കി …..!!!!!

(തുടരും……..)