തിരുവട്ടൂർ കോവിലകം 2

തിരുവട്ടൂർ കോവിലകം 2
Story Name : Thiruvattoor Kovilakam Part 2

Author : Minnu Musthafa Thazhathethil

Read from beginning

“എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ”
“ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ”
ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല.
ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ നിന്നും മാറ്റാന്‍ ജോലിക്കാരെ ഏൽപ്പിച്ച് കോവിലകത്തിന്റെ അകത്തേക്ക് കയറി.
“തിരുവാതിരക്ക് ഊഞ്ഞാൽ കെട്ടിയിരുന്നത് ആ മുത്തശ്ശി മാവിന്റെ പൊട്ടി വീണ കൊമ്പിലായിരുന്നു.”
“വരുന്ന തിരുവാതിരക്കും അതില്‍ ഊഞ്ഞാലിടണം എന്ന് നിനച്ചതായിരുന്നു”
അവന്തിക അതു പറയുമ്പോള്‍ ശ്യാം സുന്ദർ അത്ഭുതത്തോടെ ചോദിച്ചു
“അല്ല , അത് നിനക്കെങ്ങനെ അറിയാം..!!
“അതു മാത്രമല്ല ഈ കോവിലകത്തിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാം ”
“ശ്യാമേട്ടൻ മറന്നോ ഞാന്‍ അന്നു കണ്ട സ്വപ്നം . ആ സ്വപ്നത്തിൽ ഈ കോവിലകത്താ എന്റെ ബാല്യവും കൗമാരവും ഞാന്‍ ജീവിച്ചത്”
“ഹോ , അതുശരി ! അന്നു തുടങ്ങിയതാണല്ലോ തന്റെ ഈ കോവിലകങ്ങളോടുള്ള ഭ്രമം”
“എന്തായാലും എന്റെ പ്രിയ പത്നിയുടെ സ്വപ്നം സാക്ഷാല്‍കരിക്കാൻ കഴിഞ്ഞല്ലോ”
ഇത്രയും പറഞ്ഞ് ശ്യാം അവന്തികയുടെ മുഖം കൈകളി കോരിയെടുത്ത് അവളുടെ കവിളില്‍ മൃദുവായി ചുംബിച്ച് അവളുടെ ആലില പോലേയുള്ള വയറിനു മുകളിലൂടെ അവന്റെ വലതും കരം കൊണ്ട് പോയി വാരി ഭാഗത്ത് പതിയേ ഒന്നമർത്തി തന്നിലേക്ക് ചേര്‍ത്തു പിടിച്ചു .
“ശ്ശോ….. വിട് ശ്യാമേട്ടാ പുറത്ത് നിറയേ ജോലിക്കാരാണ് . അച്ഛനും അമ്മയും ഇപ്പോള്‍ ഇങ്ങോട്ട് എത്തും ”
അവള്‍ ശ്യാമിന്റെ പിടിയിൽ നിന്നും കുതറി മാറി.
കോവിലകത്തിന്റെ അകത്തും പുറത്തും ജോലിക്കാർ ഓടി നടന്ന് ഓരോ ജോലികള്‍ ചെയ്യുന്നുണ്ട് . മേല്‍ നോട്ടം വഹിച്ച് കുഞ്ഞപ്പനും അവരുടെ പിറകെ നടക്കുന്നുണ്ട് .
കുഞ്ഞപ്പനെ കണ്ടാല്‍ ഇപ്പോള്‍ കോവിലകത്തേ കാര്യസ്ഥനാണെന്നേ പറയൂ. അത്രയും സൂക്ഷമതയോടെയാണ് ഓരോ ജോലികളും ചെയ്യിക്കുന്നത്.
“കുഞ്ഞപ്പൻ ചേട്ടാ……”

പുറത്തേക്ക് ഇറങ്ങി വന്ന ശ്യാം വിളിച്ചു
“എന്താ സാറേ”
എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞപ്പൻ അങ്ങോട്ട് ഓടി വന്നു .
“രാത്രിക്കുള്ള പാര്‍ട്ടിയുടെ കാര്യം എന്തായി”
“എല്ലാം ഈ കുഞ്ഞപ്പൻ ഏറ്റതല്ലേ , ഒക്കെ ശരിയാക്കീട്ടുണ്ട്”
“അതുമതി”
“ആ മുത്തശ്ശി മാവിന്റെ കൊമ്പ് എങ്ങനെയാ കുഞ്ഞപ്പൻ ചേട്ടാ പൊട്ടി വീണത്”
അങ്ങോട്ട് കടന്നു വന്ന അവന്തിക ചോദിച്ചു .
“അത് നീറ് കൂടുവെച്ച് ദ്രവിച്ചതാ കുഞ്ഞെ , ചെറിയ ഒരു പിടിയിലാ നിന്നിരുന്നത് . അതല്ലാം വെട്ടി മാറ്റിയിട്ടുണ്ട്”
“ഇപ്പോൾ നിന്റെ സംശയം മാറിയില്ലേ?
“ഇനി നിന്റെ അച്ഛന്‍ വന്നു കയറിയ ഉടനെ പറഞ്ഞേക്കണം ന്നാ പിന്നെ ഒരു ജോത്സ്യനേ കൂട്ടി വന്ന് ഹോമവും നടത്തിയേ ഇവിടെ താമസിക്കാന്‍ വിടൂ”
പറഞ്ഞു തീർന്നതും കോവിലകത്തിന്റെ ഗെയിറ്റ് കടന്ന് അവരുടെ കാർ കടന്നു വന്നു .
“എന്താ ശ്യാമേ കാർ പുറത്ത് നിർത്തിയിരിക്കുന്നത്”
കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ കൃഷ്ണന്‍ മേനോന്‍ ചോദിച്ചു
“ഒന്നൂല്ല ഇവിടെ ജോലികള്‍ നടക്കല്ലേ ജോലിക്കാർക്ക് ഒരു ബുദ്ധിമുട്ട് വേണ്ടാന്ന് കരുതി ”
പടിഞ്ഞാറന്‍ വെയിലിന്റെ മനോഹാരിതയിൽ പുതു ഛായം പൂശിയ തിരുവട്ടൂർ കോവിലകം പട്ടെടുത്ത മണവാട്ടിയേ പോലെ തിളങ്ങി നിന്നു.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും ആ ഗ്രാമം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദേശ നിർമ്മിത കാറുകൾ കൊണ്ട് കോവിലകത്തിന്റെ മുറ്റം നിറഞ്ഞു.
ജന്മദിന പാര്‍ട്ടിക്ക് എത്തിയ ശ്യാം സുന്ദറിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കോവിലകവും പരിസരവും നന്നായി ഇഷ്ടപ്പെട്ടു.
തിന്നും കുടിച്ചും ആടിയും പാടിയും വിരുന്ന് അതിഗംഭീരമായി തന്നെനടന്നു കൊണ്ടിരിക്കുന്നു . അലങ്കരിക്കപ്പെട്ട ദീപങ്ങളുടെ പ്രഭയാൽ കോവിലകവും പരിസരവും ഉറങ്ങാത്ത രാവിന് വഴിയൊരുക്കി.
പാര്‍ട്ടിക്കെത്തിയ കുട്ടികള്‍ ശ്യാമിന്റെ പത്തു വയസ്സുകാരി ചാർവിയുടെ കൂടെ കോവിലകത്തിന്റെ മുറ്റത്തും അകത്തളത്തുമായി ഓടിക്കളിക്കുന്നുണ്ട്.
പെട്ടന്നാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്നവർ നില വിളികേട്ട ഭാഗത്തേക്ക് ഓടിച്ചെന്നു .
അവിടെ കണ്ട കാഴ്ച്ച ഓടിക്കൂടിയവരെ ഒന്നടങ്കം പേടിപ്പെടുത്തി…!!
തുടരും