ആദ്യരാത്രി

അഡ്വക്കേറ്റ് സുമലത അരവിന്ദിനെയും, ദേവികയെയും മാറി മാറി നോക്കി.

ദേവിക വല്ലാത്തൊരു നിർവികാരതയോടെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു.

“ദേവിക ”

സുമലത ദേവികയെ നോക്കി..
“മോളെ ബന്ധം വേര്പെടുത്തുക എന്നത് വളരെ നിസ്സാരമാണ്. പക്ഷെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസവുമാണ്. അവിടെ പരസ്പര വിശ്വാസവും, സ്നേഹവുമാണ് വേണ്ടത്…

നിങ്ങളുടെ കഴിഞ്ഞിട്ട് വെറും ഒരു ആഴ്ച ആയതേയുള്ളൂ. പരസ്പരം മനസ്സിലാക്കുവാനുള്ള സമയം പോലും കിട്ടിയിട്ടില്ല. അതിനു മുൻപ് വിവാഹമോചനം വേണം എന്ന് പറയാൻ മാത്രം എന്ത് പ്രശ്നമാണ് നിങ്ങക്ക് ഉള്ളത്??

“എനിക്ക് ഒരു പ്രശ്നവും ഇല്ല ഡോക്ടർ. ഇവൾക്കാണ് പിരിയണം എന്ന് നിർബന്ധം. വേറെ വല്ല ബന്ധവും അവൾക്കുണ്ടാവും. വെറുതെ എന്റെ ജീവിതം നശിപ്പിച്ചു.
ഒരു പുരുഷനാൽ കഴിയുന്ന എല്ലാ അർത്ഥത്തിലും ഞാൻ അവളെ സന്തോഷിപ്പിച്ചിട്ടുണ്ട്.. ”

അരവിന്ദ് പുച്ഛഭാവത്തിൽ ദേവികയെ നോക്കി. അവൾ അപ്പോഴും നിർവികാരഭാവത്തിൽ തന്നെ ആയിരുന്നു.

“അരവിന്ദ്.. ഒന്ന് പുറത്തേയ്ക്കു ഇരിക്കൂ. ഞാൻ ദേവികയോട് തനിച്ചു സംസാരിക്കട്ടെ

അരവിന്ദ് പുറത്തേയ്ക്കു ഇറങ്ങി.

പുറത്തെ കസേരയിൽ ഇരിക്കുമ്പോൾ അരവിന്ദ് ചിന്തിക്കുകയായിരുന്നു…

“എന്തായിരിക്കാം അവൾക്കു പറ്റിയത്. വിവാഹം ഉറപ്പിച്ചതിനു ശേക്ഷവും, വിവാഹ ദിവസവും അവൾ വളരെ സന്തോഷവതിയായിരുന്നു…

അവൾക്കു ചെറിയ പനി ഉണ്ടെന്നു അവളുടെ അച്ഛൻ പറഞ്ഞത് ഓർക്കുന്നു. അല്ലാതെ മറ്റു കുഴപ്പമൊന്നും തോന്നിയില്ല.

ആദ്യരാത്രി… ഒരു പുരുഷനാൽ കഴിയുന്ന സുഖവും, അനുഭൂതിയും അവൾക്കു നൽകി..
ഇനി അവൾ അതിൽ കൂടുതൽ പ്രതീക്ഷിച്ചു കാണുമോ,????

ഞാൻ ഒരു കഴിവ് കെട്ടവനാണെന്ന് അവൾ കരുതിയോ????

“മാഡം വിളിക്കുന്നു ”

ജൂനിയർ അഡ്വക്കേറ്റിന്റെ ശബ്ദമാണ് അവനെ ഓർമയിൽ നിന്നുണർത്തിയത്.

അകത്തേക്ക് കടക്കുമ്പോൾ തന്നെ കണ്ടു ദേവികയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ..
അവൻ അന്താളിച്ചു നിന്നു..

“ദേവികേ… മോള് കുറച്ചു നേരം പുറത്തിരിക്കു. ഞാൻ അരവിന്ദിനോട് സംസാരിക്കാം. ”

ദേവിക അരവിന്ദിന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് നടന്നു.

“അരവിന്ദ് ഇരിക്കൂ. ”

“ഞാൻ പറയുന്ന കാര്യങ്ങൾ അരവിന്ദ് ശ്രദ്ധയോടെ കേൾക്കണം. ഒരു പെൺകുട്ടി വിവാഹിതയായി മറ്റൊരു വീട്ടിലേയ്ക്ക് വരുന്ന ദിവസം.. ആ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്…

അത് വരെ അച്ഛന്റെയും, അമ്മയുടെയും ഓമനയായി വളർന്ന അവൾ ഭർത്താവിന്റെ വീട്ടിലേയ്ക്ക് വരുന്നത് ഒരുപാട് ഭയത്തോടും, പ്രതീക്ഷകളോടും കൂടിയാണ്…

കല്യാണ ദിവസം പെൺകുട്ടി ഉണരുന്നത് വെളുപ്പിന് നാലു മണിക്കാണ്.. മേക്കപ്പ് ഇട്ടു അണിഞ്ഞൊരുങ്ങുന്നതിനിടയിൽ ഭക്ഷണം പോലും കഴിക്കാൻ അവൾക്കു കഴിയില്ല.
പിന്നെ ഫോട്ടോ എടുക്കുന്നതിന്റെ തിരക്ക്..

ഫോട്ടോഗ്രാഫർ മാരുടെ തിരക്കഥയ്ക്ക് അനുസരിച്ചുള്ള അഭിനയം..

ഭക്ഷണം കഴിക്കുമ്പോൾ പോലും ക്യാമറ കണ്ണുകൾ… സാരിയിലും,ആഭരണങ്ങളിലും വീർപ്പു മുട്ടി എത്ര മണിക്കൂറുകൾ ആണ് അവൾ നിൽക്കേണ്ടി വരുന്നത് എന്നറിയോ.

ഞാൻ പറഞ്ഞു വരുന്നത് അരവിന്ദിന് മനസ്സിലാവുന്നുണ്ടോ?

“മനസ്സിലാവുന്നുണ്ട് മാഡം.പക്ഷെ ഞാൻ എന്ത് തെറ്റ് ചെയ്തു.?

“അത് മനസ്സിലാവണമെങ്കിൽ അരവിന്ദ്. നമുക്ക് തിരിച്ചു പോകണം. നിങ്ങളുടെ ആദ്യരാത്രിയിലേയ്ക്ക്…. ”

അരവിന്ദ് പകപ്പോടെ അവരെ നോക്കി.

“താങ്കൾക്ക് തെറ്റ് പറ്റിയത് അവിടെയാണ്.
അന്ന് ദേവിക വളരെയധികം ക്ഷീണിതയായിരുന്നു. വീട്ടുകാരെ പിരിഞ്ഞു മറ്റൊരു വീട്ടിൽ വന്നതിന്റെ ഭയവും, നൊമ്പരവും, മൂലം അവൾ പാടെ തളർന്നു പോയിരുന്നു. കൂടാതെ പനിയും അവളെ തളർത്തിയിരുന്നു.

താങ്കളിൽ നിന്നും അവൾ ആഗ്രഹിച്ചത് സ്നേഹത്തോടെയുള്ള ഒരു തലോടൽ, സ്വാന്തനം ഒക്കെ ആയിരുന്നു. പക്ഷെ അവളുടെ പനി കുറഞ്ഞോ എന്ന് പോലും അന്വേഷിക്കാതെ താങ്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ തിടുക്കം കാണിച്ചു.

അവളുടെ ആരോഗ്യ സ്ഥിതി പോലും ശ്രദ്ധിക്കാതെ താങ്കൾ അവളിൽ സുഖം തേടി.

അരവിന്ദ് ചൂളിപ്പോയി…. ശരിയാണ്.. ആദ്യരാത്രി മുഖത്ത് നാണവുമായി വരുന്ന ഭാര്യയെ സങ്കല്പിച്ചിരുന്ന താൻ കണ്ടത് ക്ഷീണിച്ച കാലടികളോടെ കടന്നു വരുന്ന തന്റെ നല്ല പാതിയെ ആയിരുന്നു…

താൻ അവളിലേക്ക് അലിഞ്ഞു ചേരുമ്പോൾ അരുതേ….. എന്ന് പറഞ്ഞ ചുണ്ടുകളിലൊരു ചുംബനം നൽകുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നോ???

അവസാനം തളർന്നു ഉറങ്ങുന്ന അവളെ ഒന്ന് തലോടി മാറോടു ചേർക്കാൻ പോലും ശ്രമിച്ചില്ല…
പിന്നീടുള്ള ഒരു രാത്രിയിൽ പോലും താൻ അവളുടെ ഇഷ്ടം നോക്കിയില്ല… തന്റെ വികാരങ്ങൾ ശമിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമായി അവളെ കണ്ടു.

താൻ പുരുഷത്വം തെളിയിച്ചപ്പോൾ അവളിലെ സ്ത്രീത്വo,തേങ്ങുന്നത് താൻ അറിഞ്ഞില്ല… അറിയാൻ ശ്രമിച്ചില്ല.

അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

“മാഡം… എന്റെ തെറ്റ് എനിക്ക് മനസിലായി.എനിക്ക് അവളെ വേണം മാഡം. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഇനി അവളുടെ കണ്ണ് നിറയാതെ ഞാൻ നോക്കിക്കോളാം. ”

നിറ കണ്ണുകളോടെ അരവിന്ദ് കൈകൾ കൂപ്പി.

സുമലത നിറഞ്ഞു ചിരിച്ചു.
“അരവിന്ദ്… ഭൂമിയോളം ക്ഷമിക്കാനുള്ള കഴിവ് ഈ ലോകത്ത് സ്ത്രീകൾക്ക് മാത്രമേയുള്ളു. ദേവിക എന്നോട് ആവശ്യപ്പെട്ടത് ഡിവോഴ്സ് വേണം എന്നല്ല.നിങ്ങൾ തെറ്റ് തിരിച്ചറിയണം എന്നായിരുന്നു. നിങ്ങളെ പിരിയാൻ അവൾക്കും കഴിയില്ല… ചെല്ല് അവൾ പുറത്തുണ്ട്.

പുറത്തിറങ്ങി ദേവികയെ മാറോടു ചേർത്ത് കൊണ്ട് നിറഞ്ഞു തൂവിയ അവളുടെ മിഴികളിൽ ഒരു ചുംബനം നൽകുമ്പോൾ അവൻ പറയാതെ പറഞ്ഞു..

“ഇനി ഈ മിഴികൾ നിറയാൻ ഞാൻ അനുവദിക്കില്ല. ”