സൂര്യസേനൻ [Novel]

സൂര്യസേനൻ | Suryasenan
Author : വിശ്വനാഥൻ ഷൊർണ്ണൂർ

ധളവാപുരി രാജ്യത്തെ കൊട്ടാരം വൈദ്യർ രാജകോശി അമൂല്യമായ ഒരു മരുന്ന് തയ്യാറാക്കുന്നതിനു വേണ്ടിയാണ് കുണ്ഡലദേശത്തേ ആ കൊടുങ്കാട്ടിലെത്തിയത്.
ഘോര വനത്തിനുള്ളിൽ മാത്രം കാണുന്ന സൂര്യ പ്രകാശം ഏൽക്കാതെ വളരുന്ന സനൈത്യസ് എന്ന ഒരുതരം ചെടിയുടെ ഇലകള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് അര നാഴിക പിന്നിട്ടിരിക്കുന്നു .

ഒരുപാട് നേരത്തെ അലച്ചിലിനൊടുവിൽ വനത്തിനു നടുവില്‍ പടർന്നു പന്തലിച്ചു നിൽകുന്ന ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നും സനൈത്യസ് കണ്ടെത്തി . അതിന്റെ ഇലകള്‍ പറിച്ച് സൂര്യപ്രകാശം കൊള്ളിക്കാതെ തന്റെ ഭാണ്ഡത്തിൽ നിക്ഷേപിച്ചു .

ഭാണ്ഡം താഴെ വെച്ച് ആ മരച്ചുവട്ടിൽ ഇരുന്നു . സനൈത്യസ് തേടിയുള്ള നടത്തവും വിശപ്പും ദാഹവും ക്ഷീണവും കാരണം രാജകോശിയുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി ഭാണ്ഡം തലക്ക് വെച്ച് അയാള്‍ ഉറക്കിലേക്ക് വഴുതി വീണു .

നരഭോജിയായ ഒരു മൃഗത്തിന്റെ അലർച്ച കേട്ടാണ് വൈദ്യർ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്നത് . ഉറക്കത്തില്‍ നിന്നും ഉണർന്ന വൈദ്യർ നോക്കുമ്പോള്‍ പിൻകാലിലേക്ക് ശക്തി ആർജിച്ച് തനിക്ക് നേരെ കുതിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കടുവ .

ഒന്നലറി വിളിച്ചാല്‍ പോലും തന്റെ രക്ഷക്ക് വരാന്‍ ഈ കൊടു കാട്ടിൽ ആരുമില്ലാ എന്നത് രാജ കോശിയെ തളർത്തി .താന്‍ നിമിഷങ്ങള്‍ക്കം ഈ കടുവയുടെ ഭക്ഷണമാകാൻ പോകുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ കണ്ണുകള്‍ അടച്ച് തന്റെ ഇഷ്ടദൈവത്തെ മനസ്സില്‍ ധ്യാനിച്ചു .

കടുവ വാ പിളർത്തി അയാള്‍ക്ക്‌ നേരെ
നേരെ കുതിച്ചു ചാടി . പെട്ടെന്ന് ഒന്നിന് പിറകേ ഒന്നായി പാഞ്ഞു വന്ന മൂന്ന് അസ്ത്രങ്ങൾ കൃത്യമായി കടുവയുടെ വായില്‍ തന്നെ തറച്ചു .

കടുവയുടെ ധീനരോധനം കേട്ട് കണ്ണു തുറന്ന് നോക്കിയ വൈദ്യർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

“ആരാണ് തന്നെ രക്ഷിക്കാന്‍ ഈ വനത്തിനുള്ളിൽ ” ആകാംക്ഷയോടെ വൈദ്യർ ചുറ്റും നോക്കി . ആ സമയം ഒരു ഒരു യുവവാവ് അങ്ങോട്ട് നടന്നടത്തു.

വിരിഞ്ഞ മാറിടം പുറകിലോട്ട് നീട്ടിയ മുടി ഭംഗിയുള്ള താടി മുകളിലേക്ക് പിരിച്ചു വെച്ച കൊച്ചു മീശ . ചുമലിൽ തൂക്കിയ അമ്പൊഴിയാത്ത ആവനായി . ഉരുക്കു പോലേയുള്ള കൈത്തണ്ടകൾ ഒറ്റ നോട്ടത്തിൽ ഒരു ശക്തനായ യോദ്ധാവിനേ പോലെ തോന്നിച്ച യുവാവിനെ നോക്കി രാജകോശി പറഞ്ഞു .

“പ്രണാമം , എന്നെ രക്ഷിച്ച അങ്ങ് ആരാണ് കുമാരാ “

“നോം ശുക്രാത്മജൻ കുണ്ഡല ദേശത്തെ യുവരാജാവാണ് “

“നിങ്ങൾ ആരാണ് എങ്ങനെ ഈ കാടിനുള്ളിൽ എത്തി “

“കുമാരാ ഞാന്‍ ധവള പുരി രാജ്യത്തെ കൊട്ടാരം വൈദ്യരാണ് അതിവിശിഷ്ടമായ ഒരു മരുന്ന് ചെടി തേടിയാണ് ഞാന്‍ ഇവിടെ എത്തിയത് . പുരാതന വൈദ്യ ഗ്രന്ഥങ്ങളിൽ പറയുന്ന ആ അത്ഭുത മരുന്ന് ഈ കാട്ടിൽ മാത്രമേ കാണൂ എന്ന് ആ ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നുണ്ട് അത് ശേഖരിക്കാനാണ് ഒന്നര ദിവസത്തെ യാത്രാ ദൂരം താണ്ടി അടിയൻ ഇവിടെ എത്തിയത് . യാത്രയുടെ ക്ഷീണവും വിശപ്പും കാരണം മരച്ചുവട്ടിൽ വിശ്രമിക്കാം എന്ന് കരുതി അല്പ സമയം ഒന്ന് ഇരുന്നതാണ് അറിയാതെ മയങ്ങിപ്പോയി . അങ്ങ് വന്നില്ലായിരുന്നെങ്കിൽ അടിയൻ ആ കടുവയുടെ ഇരയായേനേ “

“ഉം…. വെയില്‍ ചായാൻ അധിക നാഴികയില്ല രാത്രി യാത്ര ഒഴിവാക്കൂ ..എന്റെ കൂടെ നമ്മുടെ കൊട്ടാരത്തിലേക്ക് പോരൂ ഇന്ന് അവിടെ തങ്ങിയിട്ട് നാളെ ഏഴര വെളുപ്പിന് യാത്ര തുടരാം”

“അടിയൻ “

ശുക്രാത്മജന്റെ കൂടെ രാജകോശി കുണ്ഡല രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടു . യാത്രയില്‍ പരസ്പരം അവര്‍ ഒന്നും സംസാരിച്ചില്ല ഏകദേശം അരനാഴിക പിന്നിട്ട അവര്‍ കൊട്ടാരത്തിൽ പ്രവേശിച്ചു

“ആരാണ് കുമാരാ ഇന്ന് നമ്മുടെ അതിഥി “

കുമാരന്റെ കൂടെയുള്ള ആളെ നോക്കി കുണ്ഡല മഹാരാജൻ ചന്ദ്രസേനൻ ചോദിച്ചു

“ധവളാപുരി കൊട്ടാരത്തിലെ കൊട്ടാരം വൈദ്യരാണ് തിരുമനസ്സേ , മരുന്ന് ശേഖരിക്കാൻ കാട്ടിൽ അലയുന്നതിനിടെ കടുവയുടെ മുന്നില്‍ പെട്ടു നോമാണ് രക്ഷിച്ചത് “

അപ്പോഴാണ്‌ രാജകോശി കുമാരന്റെ വലതു കൈത്തണ്ടയിലേക്ക് നോക്കിയത് . കുമാരന്റെ കയ്യിലെ പച്ച കുത്തിയ മുദ്ര കണ്ടതും രാജ കോശിയുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു

ശുക്രാത്മജന്റെ വലതു കൈത്തണ്ടയിലെ പച്ച കുത്തിയ മുദ്ര കണ്ടതും രാജകോശിയുടെ ചുണ്ടുകള്‍ സൂര്യസേനൻ എന്ന് അറിയാതെ മന്ത്രിച്ചു . ശേഷം കുണ്ഡല രാജൻ ചന്ദ്രസേനനോട് പറഞ്ഞു .

“അടിയന് തിരുമനസ്സിനോട് ഒരു രഹസ്യം ഉണർത്തിക്കാനുണ്ട് , അവിവേകമാണെങ്കിൽ മാപ്പാക്കണം”

“താങ്കള്‍ നമ്മുടെ അഥിതിയാണ് .കുണ്ഡല രാജവംശ പരമ്പര അഥിതികളേ ദൈവ തുല്ല്യരായാണ് കാണാറുള്ളത് ധൈര്യമായി താങ്കള്‍ക്ക് നമ്മോട് പറയാം “

ചന്ദ്രസേനൻ അത് പറഞ്ഞതും ദർബാറിലുണ്ടായിരുന്ന ശുക്രാത്മജനടക്കമുള്ളവര്‍ പുറത്തേക്ക് പോയി .

“ഹും … പറയൂ , എന്താണ് നമ്മോട് പറയാനുള്ള രഹസ്യം ? നാം എന്തെങ്കിലും സഹായം താങ്കള്‍ക്കായി ചെയ്തു തരേണ്ടതുണ്ടോ ?
മടിക്കാതെ ചോദിച്ചോളൂ”

“അത് ..തിരുമനസ്സേ…..

രാജകോശി ഒരു നിമിഷം ചോദിക്കണോ വേണ്ടയോ എന്നു ചിന്തിച്ചു .

“ചോദിച്ചോളൂ “

ചന്ദ്രസേനൻ പറഞ്ഞതും രാജകോശി ചോദിച്ചു

“ശുക്രാത്മജ കുമാരന്റെ ജനനം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് അടിയന് . അവിവേകമാണെങ്കിൽ പൊറുക്കണം “

തൊഴുകൈയ്യോടെ രാജകോശി ചോദിച്ചപ്പോള്‍ ചന്ദ്രസേനൻ തിരുമനസ്സ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .

“ഇതാണോ താങ്കള്‍ ഭയത്തോടെ നമ്മോട് ചോദിക്കുന്നത് . നമ്മുടെ രാജ്യത്തെ പ്രജകളോട് ചോദിച്ചാല്‍ അതിന്റെ ഉത്തരം താങ്കള്‍ക്ക് കിട്ടുമായിരുന്നു എങ്കിലും നാം താങ്കളോട് ആ കഥ പറയാം ..

* * ** ** ** ** **

കുണ്ഡല ദേശത്തെ രാജാവായ ചന്ദ്രസേനന് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല . ഈ ഒരു ദുഃഖം രാജാവിനെ സദാ അലട്ടിക്കൊണ്ടിരുന്നു . രാജ്യകാര്യങ്ങളിൽ പോലും ശ്രദ്ധ കുറഞ്ഞത് പോലെയായി . രാജാവിന്റെ ഈ ദുഃഖം രാജ്യത്തെ പ്രജകളിലും ആ കാലങ്ങളില്‍ കാണപ്പെട്ടിരുന്നു .

പുത്രകാമേഷ്ടി യാഗം വരെ നടത്തി നോക്കി നിരാശയായിരുന്നു ഫലം . ശിവനേയും ബ്രഹ്മാവിനേയും പൂജിച്ചു ദൈവങ്ങളും ചന്ദ്രസേനൻ രാജനെ കൈവിട്ട പോലെയായായി
ഈ ദുഃഖത്തിൽ നിന്നും മുക്തി നേടാനെന്നോണം ചന്ദ്രസേനൻ ഇടക്കിടെ നായാട്ടിന് പോകുക പതിവായിരുന്നു.

ഒരിക്കല്‍ വിശേഷാൽ യാഗം കഴിഞ്ഞ് യാഗാഗ്നി അണയ്ക്കുന്ന സമയത്ത് എങ്ങു നിന്നോ ഒരു ഋഷി വര്യൻ കൊട്ടാരത്തിലെത്തി . യാഗ സ്ഥലം നോക്കി ആ ഋഷി ചന്ദ്രസേനനോട് പറഞ്ഞു

“ദിസങ്ങൾ കഴിയുമ്പോള്‍ രാജന് പുത്ര യോഗം വന്ന് ചേരും . അത് സൂര്യ ഭഗവാന്റെ സമ്മാനമായി കാണണം “

പിന്നീട് ഒന്നും പറയാതെ ഋഷി കൊട്ടാരത്തിൽ നിന്നും പോയി .

പതിവ് പോലെ ചന്ദ്രസേനനും പരിവാരങ്ങളും കാട്ടിൽ നായാട്ടിനു പോയി . വേട്ടയാടിക്കൊണ്ടിരിക്കെ ചന്ദ്രസേനന്റെ മുന്നിലൂടെ സ്വർണ്ണ നിറമുള്ള ഒരു മാൻകുഞ്ഞ് പ്രത്യക്ഷപ്പെട്ടു.

അതി മനോഹരമായ അതിന്റെ സ്വർണ്ണ നിറമാർന്ന ശരീരത്തില്‍ വെള്ളി നിറത്തിലുള്ള പുള്ളികൾ അങ്ങിങ്ങായി കാണപ്പെട്ടു . ആ പുള്ളികൾ അതിനെ കൂടുതല്‍ മനോഹരമാക്കി .

മാൻ കുഞ്ഞിനെ കണ്ട മന്ത്രി വേദഗുപ്തൻ ചന്ദ്രസേനനോട് പറഞ്ഞു .

” തിരുമനസ്സ് ആ മാൻ കുഞ്ഞിനെ ശ്രദ്ധിച്ചോ
അതിന്റെ ശരീരത്തിലുള്ള പുള്ളികൾ സർവ്വാഐശ്വര്യ പ്രാധാനിയാണ് . സൂര്യ ഭാഗവാന്റെ കടാക്ഷം ഭവിക്കുന്നവർക്കു മുന്നിലെ ഈ മാൻകുഞ്ഞ് പ്രത്യക്ഷപ്പെടൂ , തിരുമനസ്സ് അതിനെ പിന്തുടർന്നാലും . എന്തോ ഒരു ഭാഗ്യം അങ്ങയേ കാത്തിരിക്കുന്നുണ്ട്”

വേദ ഉപനിശത്തുക്കളും ലക്ഷണ ശാസ്ത്രവും ഹൃദ്യസ്ഥമാക്കിയ പണ്ഡിതനായ തന്റെ മന്ത്രിയുടെ വാക്കുകള്‍ കേട്ട മാത്രയിൽ ചന്ദ്രസേനൻ അതിനെ തന്റെ കുതിരപ്പുറത്ത് പിന്തുടർന്നു . തുള്ളിക്കളിച്ചും വെട്ടിച്ചും മാൻകുഞ്ഞ് ചന്ദ്രസേനനെ കാടിനു നടുവില്‍ ഒഴുകി കൊണ്ടിരിക്കുന്ന നദിക്കരയിലേക്കെത്തിച്ചു .

ചന്ദ്രസേനൻ നദിക്കരയിൽ എത്തിയതും മാൻകുഞ്ഞ് പെട്ടെന്ന് അപ്രത്യക്ഷമായി . ചുറ്റിലും നോക്കിയിട്ടും മാൻകുഞ്ഞിനെ കണ്ടെത്താന്‍ ചന്ദ്രസേനന് കഴിഞ്ഞില്ല .

ഒടുവില്‍ നദിക്കരയിൽ മടങ്ങി എത്തിയ ചന്ദ്രസേനൻ കുതിരപ്പുറത്ത് നിന്നും ചാടി ഇറങ്ങി മുഖം കഴുകാനായി നദിക്കരയിലേക്ക് നീങ്ങി.
എന്തോ ഒരു ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ ചന്ദ്രസേനൻ പെട്ടെന്ന് തന്നെ ആവനാഴിയിൽ നിന്നും ഒരസ്ത്രമെടുത്ത് വില്ലിൽ കുലച്ചു…!!!!

പുഴക്കരയിൽ പട്ട് തുണിയിൽ പൊതിഞ്ഞ നിലയില്‍ സുന്ദരനായ ഒരാൺകുട്ടി . കൈകാലുകൾ ഇട്ടടിച്ചും മോണകാട്ടി ചിരിച്ചും കിടന്ന് കളിച്ചു കൊണ്ടിരിക്കുന്നു . ആ കുഞ്ഞിനെ വിഴുങ്ങാനെന്നോണം വാ പിളർത്തി നിൽക്കുന്ന ഒരു വലിയ പെരുമ്പാമ്പ് .

ആ കാഴ്ച്ചകണ്ട ചന്ദ്രസേനൻ ചുമലിൽ കിടന്ന വില്ലെടുത്തു ആവനാഴിയിൽ നിന്നും ഒരു അസ്ത്രമെടുത്ത് കുലച്ച് ഞാൺ വലിച്ചു വിട്ടു . പാഞ്ഞു പോയ അസ്ത്രം കൃത്യമായി തന്നെ പാമ്പിന്റെ പിളർത്തി നിൽക്കുന്ന മേല്‍ മോണയിലൂടെ കയറി പുറത്തേക്ക് വന്നു . വീണ്ടും ഒരു അസ്ത്രം കൂടി പാമ്പിന്റെ കഴുത്ത് ലക്ഷ്യമാക്കി പായിച്ചു ആ അസ്ത്രവും കൃത്യസ്ഥാനത്ത് കൊണ്ടതും പാമ്പ് പിടഞ്ഞു നിശ്ചലമായി .

കുഞ്ഞിനടുത്തേക്ക് നടന്നടുത്ത ചന്ദ്രസേനൻ ഇടതുകാൽ കുത്തി നിറുത്തി വലുത് കാൽമുട്ട് തറയിലൂന്നി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചതും കുഞ്ഞ് നിശ്കളങ്കമായി പുഞ്ചിരിച്ച് ചന്ദ്രസേനന്റെ വിരല്‍ തന്റെ കുഞ്ഞിക്കൈ കൊണ്ട് പിടിച്ചു . അപ്പോഴാണ്‌ ചന്ദ്രസേനൻ ഋഷിയുടെ വാക്കുകള്‍ ഓർത്തത് . കുഞ്ഞിനെ വാരിയെടുത്ത് കുഞ്ഞിക്കവിളിൽ മുത്തം നൽകി ചന്ദ്രസേനൻ നെഞ്ചോട് ചാർത്തി തന്റെ കുതിരപ്പുറത്തേക്ക് ചാടിക്കയറി കടിഞ്ഞാൺ പിടിച്ചു ഒന്ന് കുലുക്കിയതും അശ്വം ചന്ദ്രസേനനേയും കൊണ്ട് കുതിച്ചു .

നായട്ടിന് പോയ രാജാവും പരിവാരങ്ങളും സന്തോഷത്തോടെയാണ് കൊട്ടാരത്തിൽ തിരിച്ചെത്തിയത് . കൊട്ടാരത്തിലെത്തിയ ചന്ദ്രസേനൻ നേരെ അന്തപുരത്തിലേക്ക് കുഞ്ഞിനേയും എടുത്ത് കൊണ്ട് ചെന്നത് .

കുഞ്ഞുങ്ങളില്ലാത്ത ദുഃഖത്തിൽ സദാ വിഷമിച്ചു കഴിഞ്ഞിരുന്ന ചന്ദ്രസേനന്റെ പട്ടമഹിഷി രുദ്രാണി ദേവി അധിക സമയവും അന്തപുരത്തിൽ തന്നെ കഴിഞ്ഞുകൂടി .

ചന്ദ്രസേനൻ അകത്തേക്ക് പ്രവേശിച്ചതും രാജ്ഞിക്ക് ആലവട്ടം വീശിക്കൊണ്ടിരുന്ന തോഴിമാർ പുറത്തേക്ക് പോയി . പോകുന്ന പോക്കിലും അവര്‍ ചന്ദ്രസേനന്റെ കയ്യിലെ പ്രസന്നനായ കുഞ്ഞിനെ ഒളികണ്ണിട്ട് നോക്കാന്‍ മറന്നില്ല.

ചന്ദ്രസേനനെ കണ്ടതും രുദ്രാണി ദേവി സപ്രമഞ്ചം വിട്ടെഴുന്നേറ്റു . രാജന്റെ കയ്യിലെ കുഞ്ഞിനെ കണ്ടതും പട്ടമഹിഷിയുടെ മുഖം തിളങ്ങി .കണ്ണുകളിൽ വാത്സല്ല്യം കളിയാടി . കുഞ്ഞിനെ അവരുടെ കൈകളിലേക്ക് വെച്ച് കൊടുത്തു കൊണ്ട് ചന്ദ്രസേനൻ കുഞ്ഞിനെ കിട്ടിയ സംഭവം വിവരിച്ചു കൊടുത്തു .

രാജ ദർബാർ വിളിച്ചു കൂട്ടി . മന്ത്രിയും കൊട്ടാരം ജോത്സര്യും പുരോഹിതരും ദർബാറിൽ ഹാജറായി . അല്പസമയം കഴിഞ്ഞപ്പോള്‍ ചന്ദ്രസേനനും പട്ടമഹിഷിയും ദർബാറിലേക്ക് എഴുന്നള്ളി . രുദ്രാണി ദേവി പതിവിലും സുന്ദരിയായിരുന്നു അന്ന് . ചന്ദ്രസേനൻ സിംഹാസനത്തിൽ ഉപവിഷ്ടനായി ഇടതു വശത്തായി രുദ്രാണി ദേവിയും ഇരുന്നു അവരുടെ കയ്യില്‍ കുഞ്ഞും ഉണ്ടായിരുന്നു .

ചന്ദ്രസേനൻ സദസ്സിനെ നോക്കി പറഞ്ഞു

“നോം നടത്തിയ യാഗങ്ങളുടേയും ഹോമങ്ങളുടേയും ഫലമായി മുന്‍പൊരു ഋഷി വര്യൻ രാജസദസ്സിൽ അരുൾ ചെയ്ത പോലെ സൂര്യ ഭഗവാന്റെ വരദാനമായി നമുക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു . നമ്മുടെ പിൻഗാമിയായി അവനെ നാം ഇവിടെ വെച്ച് ഇപ്പോള്‍ തന്നെ വാഴിക്കുന്നു “

സദസ്സിലുണ്ടായിരുന്നവരുടെ മുഖങ്ങള്‍ പ്രസന്നഭാവത്തിൽ തിളങ്ങി . കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മന്ത്രി വേദഗുപ്തനായിരുന്നു . വേദഗുപ്തൻ ചന്ദ്രസേനന്റെ വിശ്വസ്തനായി മന്ത്രി എന്നതിനേക്കാൾ സതീർത്ഥ്യൻ എന്ന് പറയുന്നതാവും ശരി .

രുദ്രാണി ദേവിയിൽ നിന്നും കുഞ്ഞിനെ വാങ്ങി ചന്ദ്രസേനൻ വീണ്ടും തുടർന്നു.

“ഇവന് നാം ശുക്രാത്മജൻ എന്ന് നാമകരണം ചെയ്യുന്നു”

ശേഷം കൊട്ടാരം ജോത്സ്യരോട് അവന്റെ ജാതകം നോക്കാന്‍ പറഞ്ഞു .

അവനെ കിട്ടിയ മുഹൂർത്തം ജനന മുഹൂർത്തമായും ദിവസം ജനിച്ച ദിവസമായും കണക്കാക്കി ജോത്സ്യർ കണ്ണുകളടച്ച് ധ്യാന നിരതനായി .

ഗ്രഹനിലകൾ ജോത്സ്യരുടെ തലയിലൂടെ മിന്നി മറഞ്ഞു ചിന്താധീനനായി ധ്യാനത്തിലും കൈവിരലുകൾ മടങ്ങുകയും നിവരുകയും ചെയ്തു കൊണ്ടിരുന്നു .

ചന്ദ്രസേനനും രുദ്രാണി ദേവിയും മറ്റുള്ളവരു ശ്വാസമടക്കി പിടിച്ച് ജോത്സ്യരുടെ വാക്കുകള്‍ക്കു വേണ്ടി കാതോർത്തു . അപ്പോള്‍ ആ ദർബാറിൽ സൂചി വീണാല്‍ പോലും അതിന്റെ ശബ്ദം അവിടെ മുഴങ്ങുമായിരുന്നു അത്രയും നിശബ്ദമായിരുന്നു ദർബാർ.

ധ്യാനിച്ച് കണ്ണുകള്‍ തുറന്ന കൊട്ടാരം ജോത്സ്യരുടെ കണ്ണുകള്‍ ആ കുഞ്ഞിലേക്കും പിന്നീട് ചന്ദ്രസേനന്റെ മുഖത്തേക്കും നീണ്ടു . മറ്റുള്ളവരുടെ കണ്ണുകള്‍ ജോത്സ്യരുടെ മുഖത്തായിരുന്നു അപ്പോള്‍…..

സദസ്സ് മുഴുവന്‍ കൊട്ടാരം ജോത്സ്യരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ധ്യാനത്തിൽ നിന്നും വിരമിച്ച് കണ്ണുകള്‍ തുറന്ന കൊട്ടാരം ജോത്സ്യർ ചന്ദ്രസേനന്റെ മുഖത്തേക്ക് നോക്കി . നിശബ്ദമായ ദർബാറിൽ അവിടെയുള്ളവരുടെ ശ്വാസഗതികൾ ഉയര്‍ന്നു കേട്ടു . രാജാവിനെ നോക്കി കൊണ്ട് ജോത്സ്യർ പറഞ്ഞു .

“രാജൻ ലക്ഷണങ്ങളിൽ ഈ കുഞ്ഞ് സൂര്യ ഭഗവാന്റെ തേജസ്സിന്റെ പ്രതിരൂപമായിട്ടാണ് കാണുന്നത് .ഇവന്‍ വളരുന്നതോടെ രാജ്യത്തിന്റെ ക്ഷേമം അഭിവൃതിപ്പെടും . ആയോധന കലയിലും ബുദ്ധിയിലും ഈ കുഞ്ഞിനെ വെല്ലാൻ ആരുമില്ലാതാവും . സൂര്യതേജസ്സുള്ള ഇവന്‍ കീർത്തിമാനാവും . യുദ്ധ തന്ത്രങ്ങളിൽ ഒരു വലിയ തന്ത്രജ്ഞനും ആയിരിക്കും . അങ്ങയുടെ പിൻഗാമിയാക്കാൻ എന്തുകൊണ്ടും യോഗ്യനാണ് ഈ കുഞ്ഞ്”

ജോത്സ്യരുടെ വാക്കുകള്‍ കേട്ട ദർബാറിലുണ്ടായിരുന്നവരുടെ മുഖങ്ങളിൽ സന്തോഷം അലതല്ലി.

വർഷങ്ങൾക്ക് ശേഷം ചന്ദ്രസേന്റെ പട്ടമഹിഷി രുദ്രാണി ദേവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു . ചന്ദ്രസേനനിൽ നിന്നും കുഞ്ഞിനെ തന്റെ കൈകളിലേക്ക് വാങ്ങിയ രുദ്രാണി ദേവി കുഞ്ഞിക്കവിളുകളിൽ മുത്തമിട്ടു.

ദർബാറിൽ നിന്നും എല്ലാവരും പിരിഞ്ഞു പോയി
രാജാവിന്റെ ജീവിതത്തിലെ സന്തോഷകരമായ ഈ സംഭവം അറിയിക്കാന്‍ രാജ്യത്തിന്റെ തെരുവുകളിൽ ഭടൻമാർ പെരുമ്പറ മുഴക്കി .

വാര്‍ത്തയറിഞ്ഞ ജനങ്ങള്‍ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി . കൊട്ടാരത്തിന്റെ അങ്കണം രാജ്യത്തെ പ്രജകളാൽ നിറഞ്ഞു . ചന്ദ്രസേനനും പത്നിയും കുഞ്ഞിനെ എടുത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ടു.

“കുണ്ഡല രാജൻ ചന്ദ്രസേനൻ തിരുമനസ്സ് നീണാൾ വാഴട്ടേ”

“രാജ്ഞി രുദ്രാണി ദേവി നീണാൾ വാഴട്ടേ “

ആയിരം കണ്ഠങ്ങളിൽ നിന്നും ഒരേ ശബ്ദത്തില്‍ ഉയര്‍ന്നു . ചന്ദ്രസേനൻ കുഞ്ഞിനെ പ്രജകൾക്ക് കാണിച്ച് കൊടുത്ത് അവിടെ നിന്നും പോയി .

വർഷങ്ങൾ കഴിഞ്ഞു ശുക്രാത്മജൻ രാജ്യത്തിന്റെ കണ്ണിലുണ്ണിയായി കൊട്ടാരത്തിൽ വളർന്നു.
ആയോധന കലകളും വേദങ്ങളും വളരെ പെട്ടെന്ന് തന്നെ ശുക്രാത്മജൻ സ്വയത്തമാക്കി . ഞൊടിയിട കൊണ്ട് വില്ല് കുലച്ച് അസ്ത്രം ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള അപാരമായ കഴിവ് ശുക്രാത്മജനുണ്ടായിരുന്നു.അഭ്യാസങ്ങളിൽ അവനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല .

** ** ** ** ** ** ** **

ഒരിക്കല്‍ ശുക്രാത്മജൻ തന്റെ ഗുരുവിനെ സന്ദർശിക്കാൻ ഗുരുവിന്റെ പർണ്ണശാലയിലേക്ക് പോയി . ആ സമയം ഗുരു സൂര്യ ഭഗവാനെ പ്രീതിപ്പെടുത്താൻ സൂര്യ നമസ്ക്കാരം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് ബാലനായ ശുക്രാത്മജൻ മേലോട്ട് നോക്കിയത് . കണ്ണടച്ച് കഴുത്തോളം വെള്ളത്തില്‍ കൈകള്‍ സൂര്യനെ നേരെ കൂപ്പി നിൽക്കുന്ന ഗുരുവിന്റെ തലക്ക് മുകളിലേക്ക് കഴുകന്റെ കാലില്‍ നിന്നും വേർപ്പെട്ട ഒരു നായയുടെ ജഡം വന്ന് കൊണ്ടിരിക്കുന്നത് കണ്ടത് . ഉടന്‍ തന്നെ കുമാരൻ ചുമലിൽ നിന്നും വില്ലെടുത്ത് അസ്ത്രം തൊടുത്ത് ഞാൺ വലിച്ചു വിട്ടു നായയുടെ ജഡം കൊണ്ട് കുതിച്ച ബാണം ഗുരുവിൽ നിന്നും നൂറ് വാര അകലെ ചെന്നു വീണു .

മറ്റൊരിക്കൽ കുമാരൻ വനപാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം കൊള്ള സംഘം കുമാരനു നേരെ ഊരി പിടിച്ച വാളുമായി ചാടി വീണു . ശുക്രാത്മജൻ തന്റെ വലതു കൈ വാൾപിടിയിലൊതുക്കി കുതിരപ്പുറത്ത് നിന്നും ഉയര്‍ന്നു പൊങ്ങി കൊള്ളക്കാർക്ക് നടുവിലേക്ക് പറന്നിറങ്ങി തറയില്‍ വട്ടം കറങ്ങി തിരിഞ്ഞും മറിഞ്ഞും ഉയര്‍ന്നു പൊങ്ങിയും ചുറ്റും നിന്ന് അക്രമിക്കാൻ വന്ന കൊള്ള സംഘത്തെ ഞൊടിയിട കൊണ്ട് നിലം പരിശാക്കി .

ഇതോടെ ശുക്രാത്മജന്റെ കീർത്തി രാജ്യത്ത് പരന്നു . ചന്ദ്രസേനൻ തന്റെ പുത്രനേയോർത്ത് അഭിമാനം കൊണ്ടു.

ചന്ദ്രസേനൻ ശുക്രാത്മജനെ ലഭിച്ചത് മുതല്‍ അവന്റെ കൗമാരം വരെ പറഞ്ഞു നിറുത്തി രാജകോശിയേ നോക്കി അയാളുടെ മുഖത്ത് ഒരു ഭാവ വെത്യാസവും ചന്ദ്രസേനന് കാണാന്‍ കഴിഞ്ഞില്ല .

ശേഷം ചന്ദ്രസേനൻ തുടര്‍ന്നു

ഇതായിരുന്നു ബാല്യത്തിൽ ശുക്രാത്മജൻ എങ്കില്‍ പിന്നീട് തന്ത്രപരമായി യുദ്ധം നയിക്കാൻ കഴിവുള്ള ഒന്നാന്തരം യോദ്ധാവും ആയിമാറി

ആ കഥ കേൾക്കാനിരുന്ന രാജകോശിയുടെ മനസ്സ് കാലങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചു…..

ശുക്രാത്മജന് പതിനെട്ട് തികയുന്നതിന് നാളുകള്‍ക്ക് മുന്‍പ് ചന്ദ്രസേനൻ രാജസദസ്സ് വിളിച്ചു കൂട്ടി . യുവരാജാവായി പട്ടാഭിഷേകം നടത്തുന്നതിനു വേണ്ടി മുഹൂർത്തം നോക്കാൻ വേണ്ടിയായിരുന്നു അത് .

കൊട്ടാരം ജോത്സ്യർ രാശിപ്പലകക്കു മുന്നില്‍ ഉപവിഷ്ടനായി . സർവ്വ ഗ്രഹങ്ങളേയും മനസ്സില്‍ ധ്യാനിച്ചു കണ്ണുകളടച്ചു. മന്ത്രോച്ചാരണത്തോടെ കവടി മണികൾക്കു മുകളില്‍ തന്റെ ഉള്ളം കൈ പാഞ്ഞു നടന്നു . കണ്ണുകള്‍ തുറന്ന് ഗ്രഹനിലകളിലേക്ക് കവടികൾ നീക്കി ചിന്താധീനനായി അല്പസമയം കഴിഞ്ഞു ചന്ദ്രസേനനോട് പറഞ്ഞു .

“രാജൻ , പട്ടാഭിഷേകത്തിന് മുന്‍പ് കുമാരന്റെ ജന്മദിവസം ചില വിശേഷാൽ പൂജയും ഹോമങ്ങളും നടത്തണം . കുമാരന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണത് . അതിനു ശേഷം ഒരു അശ്വമേധ യാഗം നടത്തണം ശേഷം മാത്രമേ പട്ടാഭിഷേകം നടത്താവൂ എന്നാണ് ഗൃഹ നില പറയുന്നത് “

“ശരി , ജോത്സ്യർ പറയുന്നത് പോലെയാവട്ടേ”

ശേഷം മന്ത്രി വേദഗുപ്തനോടായി ചോദിച്ചു

“എന്തു പറയുന്നു വേദഗുപ്തൻ “

“എല്ലാം അങ്ങയുടെ തീരുമാനം പോലേയാവട്ടേ തിരുമനസ്സേ “

“ശരി , എങ്കില്‍ അതിനു വേണ്ട ഒരുക്കങ്ങൾ നടക്കട്ടേ “

ഭൃത്യൻ കൊണ്ടു വന്ന സ്വർണ്ണത്താലത്തിൽ നിന്നും നൂറു പൊൻപണം അടങ്ങിയ ഒരു കിഴി ജോത്സ്യനു നേരെ നീട്ടിക്കൊണ്ട് ചന്ദ്രസേനൻ പറഞ്ഞു

“ജോത്സ്യരേ , നമ്മുടെ സന്തോഷത്തിനു വേണ്ടി ഇതു വെച്ചോളൂ “

ജോത്സ്യർ രണ്ട് കൈകളും ചേര്‍ത്ത് രാജാവിൽ നിന്നും പൊൻപണം അടങ്ങിയ കിഴി വാങ്ങി കണ്ണില്‍ വെച്ചു . ചന്ദ്രസേനൻ അന്തപുരത്തിലേക്കും മറ്റുള്ളവര്‍ ദർബാറിനു പുറത്തേക്കും പോയി .

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു . രാജ കൊട്ടാരവും രാജവീഥികളും രാജ്യത്തിന്റെ തെരുവുകളും ശുക്രാത്മജന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറായി . കൊടിതോരണങ്ങൾ നാടിനെ വർണ്ണപ്പകിട്ടാക്കി മാറ്റി .

കൊട്ടാരമുറ്റത്ത് ഹോമകുണ്ഡം ഒരുങ്ങി . മുനിമാരും പുരോഹിതൻമാരും ഹോമകുണ്ഡത്തിനും ചുറ്റും നിരന്നു. ദ്രവ്യങ്ങൾ അഗ്നിയിലേക്ക് പകർന്നു ധൂമ പടലങ്ങൾ ആകാശത്തേക്കുയർന്നു . അന്തരീക്ഷം മന്ത്രമുകരിതമായി .

രണ്ട് ദിവസം നീണ്ടു നിന്ന ഹോമത്തിന്റെ അവസാന ദിവസം ശുക്രാത്മജൻ ഈറനോടെ ഹോമകുണ്ഡത്തിനു എതിരായി പീഠത്തിൽ ഉപവിഷ്ടനായി . കൈകൾ കൂപ്പി കണ്ണുകളടച്ച് അഗ്നി ദേവനേ പൂജിച്ചു . ഈ സമയം കുമാരന്റെ തലയിലൂടെ ഏഴ് കുഭം പാലും ഏഴ് കുംഭം ചന്ദനത്തൈലവും കൊണ്ട് അഭിഷേകം നടത്തി മുനിമാരും പുരോഹിതരും ഹോമത്തിൽ നിന്നും വിരമിച്ചു .

ഹോമാഗ്നി തീർത്ഥം തളിച്ച് അണച്ച ശേഷം കൊട്ടാരത്തിലേക്ക് പ്രവേശിച്ച കുമാരനെ ചന്ദ്രസേനനും പട്ടാമഹിഷി രുദ്രാണി ദേവിയും ചേര്‍ന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു .

** ** ** ** ** ** ** ** ** **

ഈ സമയം മറ്റൊരിടത്ത്

കാർകോടൻ ചന്ദ്രസേനന് കപ്പം നൽകുന്ന കാട്ടുരാജാവാണ് . കാർകോടന്റെ സീമന്ത പുത്രിയാണ് സ്യാമന്തനി .
കലമാൻ മിഴികൾ പോലെ സൗന്ദര്യമാർന്ന മിഴികൾ തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത അധരങ്ങൾ കട്ടിക്കറുപ്പാർന്ന പുരികക്കൊടികൾ ഒതുങ്ങിയ അരക്കെട്ട് ആലില വയർ ആരും കണ്ടാല്‍ കൊതിച്ചു പോകുന്ന അപ്സര സുന്ദരിയാണ് സ്യാമന്തനി.

പതിവുപോലെ സ്യാമന്തനിയും തോഴിമാരും കാട്ടു ചോലയിലെ നീരാട്ട് കഴിഞ്ഞു കാട്ടു പാതയിലൂടെ നടന്നു പോകുകയായിരുന്നു . പെട്ടന്നാണ് അവരുടെ മുന്നിലേക്ക് കുതിരപ്പുറത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടത് . ശൂരക പുരിയിലെ ദുഷ്ടനായ രാജാവ് ധൂമധ്വജനായിരുന്നു അത്

സ്യാമന്തിനിയെ കണ്ടതും ധൂമധ്വജന്റെ കണ്ണുകള്‍ തിളങ്ങി . ചുണ്ടുകള്‍ ശൃങ്കാര ഭാവത്തില്‍ കോട്ടി വഴിതടഞ്ഞുകൊണ്ട് ചോദിച്ചു .

“അല്ലയോ അപ്സര സുന്ദരി ധൂമധ്വജന്റെ മിഴികൾ കുളിരേകിയ നീ ആരാണ് ?

“ഞാൻ ഈ കാടിന്റെ അധിപൻ കാർകോടന്റെ പുത്രിയാണ് , വഴിമാറ്. അല്ലെങ്കില്‍ കാർകോടകന്റെ പോരാളികളുടെ ധീരത നീയറിയും “

ധൂമധ്വജന്റെ നേരെ വിരല്‍ ചൂണ്ടി കൊണ്ട് സ്യാമന്തനി ദേഷ്യത്തോടെ പറഞ്ഞു .

“ഹ.ഹ.ഹ. നാം ആരാണെന്നറിയോ ?? ശൂരകപുരിയുടെ അധിപൻ ധൂമധ്വജനെ വെല്ലുവിളിക്കാൻ മാത്രം കാനന പുത്രിക്ക് ധൈര്യമോ ” എന്ന് ചോദിച്ചു കൊണ്ട് കുതിരയുടെ പുറത്ത് നിന്നും ചാടിയിറങ്ങിയ ധൂമധ്വജൻ സ്യാമന്തനിയുടെ കയ്യില്‍ കയറി പിടിച്ചു .

ധൂമധ്വജന്റെ കൈവിടുവിക്കാൻ ശ്രമിച്ച കാർകോടക പുത്രി പരാജിതയായി . തോഴിമാർ കൂട്ടത്തോടെ നിലവിളിക്കാൻ തുടങ്ങിയതും ധൂമധ്വജൻ സ്യാമന്തിനിയെ പൊക്കി തന്റെ കുതിരപ്പുറത്തേക്ക് കിടത്തി ചാടികയറി കടിഞ്ഞാൺ വലിച്ചതും കുതിര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പിൻകാലിൽ ഉയര്‍ന്നു ശേഷം ശരവേഗത്തിൽ അവരേയും കൊണ്ട് മുന്നോട്ട് കുതിച്ചു …..

സ്യാമന്തിനിയുടെ തോഴിമാരുടെ നിലവിളികേട്ട് അടുത്തുണ്ടായിരുന്ന കാർകോടന്റെ സൈന്യത്തിലെ രണ്ട് സൈനികർ പാഞ്ഞെത്തി തോഴിമാരിൽ നിന്നും വിവരം അറിഞ്ഞ ഭടൻമാർ ധൂമധ്വജൻ പോയ വഴി തങ്ങളുടെ കുതിരകളെ ഓടിച്ചു പോയി .

അവിടെ നിന്നും കരഞ്ഞു വിളിച്ചു കൊണ്ട് തോഴിമാർ കാർകോടന്നരികിലേക്ക് ചെന്നു . തോഴിമാരുടെ വരവിൽ എന്തോ പന്തികേട് തോന്നിയ കാർകോടൻ തോഴിമാരോട് കാര്യം തിരക്കി . കരഞ്ഞു കൊണ്ട് തന്നെ തോഴിമാർ സംഭവിച്ചതത്രയും കാർകോടനോടുണർത്തിച്ചു
അതു കേട്ടതും കാർകോടന്റെ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു .

“എന്ത് നമ്മുടെ പുത്രിയേ കടത്തി കൊണ്ട് പോയെന്നോ?
“ആരവിടെ???

ഉച്ചത്തിലുള്ള വിളി കേട്ട് ഒരു ഭൃത്യൻ അങ്ങോട്ടു വന്നു . താണു വണങ്ങി തൊഴുതുകൊണ്ട് പറഞ്ഞു

“അടിയൻ”

“പോയി മന്ത്രി മുഖ്യനേയും സേനാപതിയേയും നമ്മേ വന്ന് മുഖം കാണിക്കാന്‍ പറയൂ…

കാർകോടൻ ദേഷ്യം മാറാത്ത മുഖത്തോടെ ഭൃത്യനോട് ഉത്തരവിട്ടു .

“ഉത്തരവ് ” കാർകോടനെ വണങ്ങി ഭൃത്യൻ അവിടെ നിന്നും പിൻവാങ്ങി .

കോപം കൊണ്ട് അടിമുടി വിറച്ച കാർകോടൻ കൈകള്‍ കൂട്ടിത്തിരുമ്മുകയും വാൾ ഉറയിൽ നിന്നും വലിച്ചൂരുകയും വീണ്ടും ഉറയിലേക്ക് തന്നെ ഇടുകയും ചെയ്തു കൊണ്ട് കൊട്ടാരമുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്നു .

അല്പ സമയത്തിന് ശേഷം മന്ത്രി മുഖ്യനും സേനാപതിയും അങ്ങോട്ട് വന്നു

“വനാധിപൻ കാർകോടൻ തിരുമനസ്സ് നീണാൾ വാഴട്ടേ”

“എന്താണ് തിരുമനസ്സേ മുഖംകാണിക്കാൻ പറഞ്ഞത് “

“ശൂരക പുരിയിലെ ധൂമധ്വജൻ നമ്മുടെ പുത്രി സ്യാമന്തിനിയേ കടത്തിക്കൊണ്ടു പോയിരിക്കുന്നു . എത്രയും വേഗം കുമാരിയേ ധൂമധ്വജനിൽ നിന്ന് രക്ഷിക്കണം “

“ധൂമധ്വജന്റെ സൈന്യത്തേ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള സൈനിക ശേഷി നമുക്കില്ല തിരുമനസ്സേ”

കാർകോടന്റെ വാക്കുകള്‍ കേട്ട സേനാപതി മറുപടി പറഞ്ഞു .

“മന്ത്രിമുഖ്യാ എന്താണൊരു മാർഗം?

“തിരുമനസ്സേ നമുക്ക് കുണ്ഡല രാജാവ് ചന്ദ്രസേനന്റെ സഹായം തേടാം . കപ്പം കൊടുക്കുന്ന രാജാവിനെ സൈനികമായി സഹായിക്കേണ്ടതുണ്ടല്ലോ”

മന്ത്രിയുടെ വാക്കുകള്‍ കാർകോടന് തെല്ലൊരാശ്വാസം നൽകി . അപ്പോഴാണ്‌ ധൂമധ്വജന്റെ പിറകേ പോയ രണ്ട് ഭടൻമാരും അങ്ങോട്ട് വന്നത് . കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങിയ അവര്‍ ശിരസ്സ് കുനിച്ച് വണങ്ങി ശേഷം പറഞ്ഞു .

“തിരുമനസ്സ് ക്ഷമിക്കണം , ഞങ്ങള്‍ക്ക് ധൂമധ്വജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല “

കാർകോടൻ കോപത്തോടെ മൂളിക്കൊണ്ട് അവരെ ഒന്ന് നോക്കിയതും ആ രണ്ട് ഭടൻമാരും അവിടെ നിന്നും പോയി .

“മന്ത്രിമുഖ്യാ കുണ്ഡല രാജനേ മുഖംകാണിക്കാൻ നാം പുറപ്പെടുകയാണ് . രാജാവിന് സമർപ്പിക്കാൻ കാണിക്കയും നമുക്ക് യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യൂ.താങ്കളും നമ്മേ അനുഗമിക്കൂ “

“ഉത്തരവ് , തിരുമനസ്സേ “

മന്ത്രിയും സേനാപതിയും അവിടെ നിന്നും പിൻവാങ്ങി .

** ** ** ** ** ** **

ചന്ദ്രസേനൻ അന്തപുരത്തിൽ പട്ടമഹിഷി രുദ്രാണിദേവിയുമായി ശുക്രാത്മജനെ യുവരാജാവായി വാഴിക്കാൻ നടത്താന്‍ പോകുന്ന അശ്വമേധ യാഗത്തേ പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കാനനാധിപൻ കാർകോടൻ മുഖംകാണിക്കാൻ വേണ്ടി എഴുന്നള്ളിയ കാര്യം ഭൃത്യൻ അറിയിച്ചത് .

ഉത്തരിയം എടുത്ത് മേല്‍ പുതച്ചുകൊണ്ട് ചന്ദ്രസേനൻ ദർബാറിലേക്ക് വന്നു .

“ചന്ദ്രസേനൻ തിരുമനസ്സിന് പ്രണാമം”

“പ്രണാമം വനാധിപതി , പറയൂ എന്താണ് അംഗരാജ്യത്തേ വിശേഷങ്ങള്‍ “

സിംഹാസനത്തിൽ ഉപവിഷ്ടനായിക്കൊണ്ട് ചന്ദ്രസേനൻ ചോദിച്ചു .

കാർകോടൻ നടന്ന സംഭവങ്ങള്‍ ചന്ദ്രസേനനെ പറഞ്ഞു കേൾപ്പിച്ചതും അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കോപാഗ്നി ചിതറി.

“ആരവിടെ ? ചന്ദ്രസേനന്റെ ശബ്ദം ദർബാറിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു . ദർബാറിന്റെ മുന്നില്‍ കാവല്‍ നിന്നിരുന്ന ഒരു ഭടൻ അടിയൻ എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി വണങ്ങി ഉത്തരവിനായി കാത്തു നിന്നു.

“ഉടൻ വേദഗുപ്തനോട് വരാന്‍ പറയൂ”

“ഉത്തരവ് തിരുമനസ്സേ ” ഭടൻ അവിടെ നിന്നും പിൻവാങ്ങി .

അല്പസമയത്തിനു ശേഷം വേദഗുപ്തൻ ദർബാറിലേക്ക് കയറി വന്നു .

“പ്രണാമം തിരുമനസ്സേ “

ചന്ദ്രസേനൻ കാര്യങ്ങള്‍ വേദഗുപ്തനോട് വിശദീകരിച്ചു . എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ വേദഗുപ്തൻ ചന്ദ്രസേനനോട് പറഞ്ഞു

“രാജൻ , നാൾക്കുനാൾ ധൂമധ്വജന്റെ ദുഷ് പ്രവർത്തികൾ കൂടി കൂടി വരുകയാണല്ലോ “

“ഹും… സേനാപതിയോട് യുദ്ധസന്നാഹങ്ങളൊരുക്കാൻ പറയൂ”

ഈ സമയം അങ്ങോട്ട് കടന്നു വന്ന ശുക്രാത്മജൻ ചന്ദ്രസേനനോട് പറഞ്ഞു

“അച്ഛൻ തിരുമനസ്സ് ക്ഷമിക്കണം , ധൂമധ്വജനെതിരേയുള്ള യുദ്ധം നയിക്കാൻ അങ്ങ് എന്നെ അനുവദിച്ചാലും “

“ശുക്രാത്മജാ … നിനക്ക് അതിനുള്ള സമയമായിട്ടില്ല, ഇത് സേനാപതി നയിക്കട്ടേ”

പക്ഷേ ശുക്രാത്മജൻ പിൻവാങ്ങാൻ തയ്യാറായില്ല .

അവസാനം കൊട്ടാരം ജോത്സ്യരുടെ അഭിപ്രായം തേടാൻ തീരുമാനിച്ച് അദ്ദേഹത്തേ ആളയച്ചു വരുത്തി ……

ചന്ദ്രസേനന്റെ ദർബാറിലേക്ക് പ്രവേശിച്ച കൊട്ടാരം ജോത്സ്യർ രാശിപ്പലകക്കു മുന്നില്‍ ചമ്രംപടിഞ്ഞിരുന്ന് കവടികൾ നിരത്തി ഗ്രഹനില നോക്കാന്‍ കണ്ണുകള്‍ അടച്ച് ധ്യാനിച്ചു . കവടി കരുക്കൾ ശുക്രനിലും ശനിയിലും രാഹുവിലുമായി നിരന്നു .

വീണ്ടും കണ്ണുകള്‍ അടച്ച് ധ്യാനിച്ച് കണ്ണുകള്‍ തുറന്നു . രാശി നിലകണ്ട ജോത്സ്യന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി .

“തിരുമനസ്സേ ശുക്രാത്മജ കുമാരൻ തന്നെ ഈ യുദ്ധം നയിക്കട്ടേ , ആദിത്യഭഗവാന്റെ കടാക്ഷം കുമാരനിൽ നാം കാണുന്നു . ദുഷ്ട ശക്തികളേ നിഗ്രഹിക്കാൻ എല്ലാകാലങ്ങളിലും ഭഗവാന്‍ അവതാരമെടുക്കും അങ്ങനെ കണ്ടാല്‍ മതി “

ജോത്സ്യർ പറഞ്ഞു നിറുത്തി

” പക്ഷേ കുമാരൻ ചെറുപ്പമല്ലേ ?

ചന്ദ്രസേനൻ ചോദിച്ചു .

“അവിവേകമാണെങ്കിൽ തിരുമനസ്സ് മാപ്പാക്കണം . യുദ്ധം ക്ഷത്രിയന്റെ ധർമ്മമാണ് “

ജോതിഷിയുടെ തീരുമാന പ്രകാരം ശുക്രാത്മജൻ തന്നെ യുദ്ധം നയിക്കാൻ നിശ്ചയിക്കപ്പെട്ടു . കുമാരനോട് ചേര്‍ന്ന് നിന്ന് പട നയിക്കാൻ സേനാപതി വീരേന്ദ്ര സാഹുവിനോടും ഉത്തരവിട്ടു .

** ** ** ** ** ** ** ** ** ** ** **

കാർകോട പുത്രിയേയും കൊണ്ട് ശൂരക പുരിയിലെത്തിയ ധൂമധ്വജൻ തന്റെ കോട്ടയിലേക്ക് പ്രവേശിച്ചതും കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി സ്യാമന്തിനിയേ കുതിരപ്പുറത്ത് നിന്നും കൈയ്യില്‍ പിടിച്ചു താഴേക്ക് വലിച്ചിറക്കി അവളുടെ വലതുകയ്യിൽ പിടിച്ചു കൊണ്ട് കോട്ടയുടെ വാതിലുകൾ അടച്ചിടാൻ ഉത്തരവ് നൽകിയശേഷം അവളേയും വലിച്ചിഴച്ചുകൊണ്ട് കോട്ടയുടെ അകത്തേക്ക് കയറി . നിറയേ അറകളുള്ള ആ കോട്ടയുടെ അകത്തേ ഒരറയുടെ ഉള്ളിലേക്ക് അവളെ തള്ളി വാതില്‍ പുറത്തു നിന്നും പൂട്ടി നേരെ ദർബാറിലേക്ക് ചെന്നു

“ആരവിടെ….. സിംഹാസനത്തിൽ ഇരിക്കുന്നതിനിടെ ധൂമധ്വജൻ അലറി

അലർച്ച കേട്ട ഒരു സേവകൻ പേടിച്ചരണ്ട മുഖഭാവത്തോടെ അടിയൻ എന്ന് പറഞ്ഞു താണു വണങ്ങി തൊഴുതു നിന്നു.

“ഹൂം … പോയി ഗജേന്ദ്രനോട് നമ്മേ മുഖം കാണിക്കാന്‍ പറയൂ “

ആജ്ഞ കേട്ടതും ഉത്തരവ് എന്ന് പ്രതിവദിച്ച് ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെ സേവകൻ പിൻവാങ്ങി . അല്പസമയം കഴിഞ്ഞതും ധൂമധ്വജന്റെ മന്ത്രി ഗജേന്ദ്രൻ ദർബാറിലേക്ക് പ്രവേശിച്ചു

“രാജൻ , അങ്ങ് മുഖംകാണിക്കാൻ പറഞ്ഞു എന്ന് സേവകൻ വന്നു പറഞ്ഞു “

“ഹൂം …. പെട്ടെന്ന് തന്നെ സൈന്യത്തേ യുദ്ധത്തിന് തയ്യാറാക്കാൻ പറയൂ”

“എന്തുപറ്റി രാജൻ ശത്രു രാജ്യം അക്രമിക്കാൻ വരുന്നുണ്ടോ?

“ഗജേന്ദ്രാ കുണ്ഡല ദേശത്തിന്റെ അംഗരാജാവായ കാർകോട പുത്രിയേ നാം കടത്തി കൊണ്ട് വന്നിരിക്കുന്നു . ഏത് സമയത്തും ഒരാക്രമണം ഉണ്ടാവാം തിരിച്ചടിക്കാൻ സൈന്യത്തേ സജ്ജമാക്കി നിർത്തൂ”

ധൂമധ്വജന്റെ ഉത്തരവ് കിട്ടിയ ഗജേന്ദ്രൻ സേനാപതിയേ വിളിച്ചു സൈന്യത്തേ തയ്യാറാക്കി നിർത്താൻ ഉത്തരവ് കൊടുത്തു .

കോട്ടക്ക് ചുറ്റും ആനപ്പടയേ വിന്യസിപ്പിച്ചു കുതിരപ്പടയാളികൾ തയ്യാറായി കാലാൾപ്പട ഉത്തരവ് കാത്ത് നിന്നു. ശത്രു സൈന്യത്തിന്റെ വരവ് അറിയിക്കാന്‍ രാജ്യാതിർത്തിയിൽ കാവലേർപ്പെടുത്തി.

ഈ സമയം കുണ്ഡലദേശത്ത് ശുക്രാത്മജന്റെ നേതൃത്വത്തില്‍ ശൂരക പുരിയിലേക്ക് പടനയിക്കാൻ ചന്ദ്രസേനന്റേയും കാർക്കോടന്റേയും സൈന്യത്തേ തയ്യാറാക്കിയിരുന്നു .

രണ്ടായിരത്തി ഒരുനൂറ്റിയെൺപ്പത്തി ഏഴ് ആന അത്രയും എണ്ണം രഥം ആറായിരത്തി അഞ്ഞൂറ്റിഅറുപത്തി ഒന്ന് കുതിര പതിനായിരത്തിതൊള്ളായിരത്തി മുപ്പത്തഞ്ച് കാലാൾ അക്ഷരാർത്ഥത്തിൽ ഒരു അനീകിനി പടതന്നെ തയ്യാറാക്കിയിരുന്നു .

“വീരേന്ദ്ര സാഹൂ അങ്ങ് രഥത്തേ നയിച്ചാലും നാം കുതിരപ്പടയേ നയിക്കാം . മുന്നില്‍ ആനപ്പട വലതുവശത്ത് കുതിരപ്പട ഇടതുവശത്ത് രഥം പുറകില്‍ കലാൾ അങ്ങനെയാവട്ടേ നീക്കങ്ങള്‍ . തടസ്സങ്ങൾ നീക്കി ആനപ്പട മുന്നേറുന്ന അതേ സമയത്ത് തന്നെ രഥവും കുതിരകളും രണ്ട് വശത്ത് നിന്നും ഒരുമിച്ച് ആക്രമണം അഴിച്ചു വിടണം”

ശുക്രാത്മജന്റെ യുദ്ധ തന്ത്രങ്ങള്‍ കേട്ട ചന്ദ്രസേനൻ പോലും അമ്പരന്നു പോയി ഇത്ര ചെറുപ്പത്തില്‍ കുമാരൻ എത്ര വിദഗ്ദ്ധമായിട്ടാണ് സേനയേ സജ്ജീകരിച്ചത് . ഒരുപാട് യുദ്ധം നയിച്ച പോരാളിയേക്കാൾ സമർത്ഥമായിരുന്നു ശുക്രാത്മജന്റെ സേനാവിന്യാസം .

ആവനാഴിയിൽ അസ്ത്രങ്ങൾ നിറച്ച് ചുമലിൽ തൂക്കി ഉടവാൾ സൂക്ഷ്മായി പരിശോധിച്ച ശേഷം ഉറയിൽ നിക്ഷേപിച്ചു . അപ്പോഴേക്കും സ്വർണ്ണത്താലത്തിൽ പൂജിച്ച ചുരികയുമായി അമ്മ രുദ്രാണി ദേവി അവിടേക്ക് വന്നു താലത്തിൽ നിന്നും ചുരിക എടുത്ത് കണ്ണില്‍ വെച്ച് അരയില്‍ തിരുകി ശേഷം അമ്മയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങി .പാദങ്ങളിൽ നിന്നും പിടിച്ചേഴുന്നേൽപ്പിച്ച രുദ്രാണി ദേവി താലത്തിലെ സ്വർണ്ണ ചെപ്പിൽ നിന്നും അല്പം കുങ്കുമം എടുത്ത് ശുക്രാത്മജന്റെ നെറ്റിയില്‍ തിലകം ചാർത്തി അനുഗ്രഹിച്ചു . ശേഷം ശുക്രാത്മജൻ പിതാവിന്റെ അനുഗ്രഹം വാങ്ങി തന്റെ കുതിരപ്പുറത്ത് ചാടിക്കയറി അതിന്റെ കടിഞ്ഞാൺ ഒന്നു പിടിച്ചു കുലുക്കി സാവധാനത്തിൽ കൊട്ടാരത്തിനു പുറത്തേക്ക് ഓടിച്ചു .

മുന്നില്‍ ശുക്രാത്മജനും പിറകില്‍ സൈന്യവുമായി ശൂരക പുരിയിലേക്ക് യാത്ര തിരിച്ച സൈന്യത്തേ ആശീർവദിക്കാൻ പാതയുടെ ഇരുവശത്തും രാജ്യത്തെ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു….

ശുക്രാത്മജന്റെ നേതൃത്വത്തില്‍ ശൂരക പുരിയിലേക്ക് തിരിച്ച സൈന്യത്തെ വീഥികൾക്കിരുവശവും ജനങ്ങള്‍ പൂക്കള്‍ അർപ്പിച്ചും കുരവയിട്ടും ആശിർവദിച്ചു .

ഒന്നര ദിവസത്തെ യാത്രക്ക് ശേഷം അനീകിനിപ്പട ശൂരക പുരിയുടെ രാജ്യാതിർത്തിക്കടുത്ത് തമ്പടിച്ചു . ഏകദേശം അരനാഴിക കൂടി പിന്നിട്ടാൽ ശുക്രാത്മജന്റെ സൈന്യത്തിന് ശൂരക പുരിയിലേക്ക് പ്രവേശിക്കാം . പക്ഷേ സൂര്യന്‍ അസ്തമിക്കാൻ അധിക സമയമില്ലാത്തതിനാൽ രാജ്യാതിർത്തി ലംഘിക്കുന്ന കാര്യത്തില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു .

കൂട്ടത്തില്‍ നിന്നും ഒരു ഭടനെ രഹസ്യമായി ധൂമധ്വജന്റെ സൈനീക നീക്കം അറിഞ്ഞു വരാന്‍ നിയോഗിച്ചു. നിയുക്തനായ സൈനികൻ ദൂരെ നിന്നും വരുന്ന എണ്ണ വ്യാപാരിയുടെ വേഷത്തിൽ ശൂരക പുരിയിലേക്ക് യാത്രയായി .

ശൂരകപുരിയിലേക്ക് കടക്കുന്ന കവാടത്തിൽ എത്തിയതും കാവല്‍ ഭടൻമാർ അയാളെ തടഞ്ഞു .

“ഹും … നിൽക്കൂ , ആരാണ് നീ ? എവിടെ നിന്നും വരുന്നു ?

“ഞാൻ ഒരു പാവം എണ്ണ വ്യാപാരിയാണ് കച്ചവടത്തിനായിട്ടാണ് ഇങ്ങോട്ട് വന്നത് “

“മടങ്ങി പൊയ്ക്കോളൂ , ആരേയും രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് രാജ കല്പനയുണ്ട് “

“ഇവിടെ എണ്ണ വില്പന നടത്താന്‍ പറ്റിയ ചന്തയുണ്ട് എന്ന് കേട്ടാണ് അടിയൻ വന്നത് “

അയാള്‍ എന്ത് പറഞ്ഞിട്ടും കാവല്‍ ഭടൻമാർ അയാളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല . അയാള്‍ കുതിരപ്പുറത്ത് ഇരുന്ന് തന്നെ അവിടെമാകെ സൂക്ഷ്മ നിരീക്ഷണം നടത്തി തിരിച്ചു പോന്നു .

കുണ്ഡല ദേശത്തേ സൈന്യം തമ്പടിച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയ ഭടൻ കുതിരപ്പുറത്ത് നിന്നും ഇറങ്ങി നേരെ ശുക്രാത്മജന്റെ കൂടാരത്തിലേക്ക് അദ്ദേഹത്തെ മുഖം കാണിക്കാന്‍ പോയി . അപ്പോള്‍ ശുക്രാത്മജനും സേനാപധിയും യുദ്ധ തന്ത്രങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .

“യുവരാജാവ് തിരുമനസ്സ് നീണാൾ വാഴട്ടേ “

ശബ്ദം കേട്ട് അങ്ങോട്ട് നോക്കി ശുക്രാത്മജൻ ചോദിച്ചു

“പോയ കാര്യം എന്തായി”

“ക്ഷമിക്കണം അടിയന് രാജ്യാതിർത്തി കടക്കാൻ കഴിഞ്ഞില്ല. പ്രവേശന കവാടത്തിൽ ശക്തമായ കാവലുണ്ട് പക്ഷേ ഒന്നറിയാം ധൂമധ്വജ രാജാവ് പടയൊരുക്കം നടത്തുന്നുണ്ട് . കൊട്ടാര കോട്ടക്ക് മുകളില്‍ പുതിയ കൊടി കെട്ടിയിരിക്കുന്നു . വാളുകൾ തമ്മില്‍ കൂട്ടി മുട്ടുന്ന ശബ്ദവും അടിയൻ കേട്ടു “

“ഹും… ശരി പൊയ്ക്കോളൂ “

“അടിയൻ “

ഭടൻ താണു തൊഴുത് അവിടെ നിന്നും പിൻ വാങ്ങി .

സൂര്യൻ പടിഞ്ഞാറസ്തമിച്ചു. പ്രകൃതിയുടെ മേല്‍ ഇരുട്ടിന്റെ ആവരണം മൂടി . കൂടാരങ്ങളിൽ റാന്തൽ വെളിച്ചം തെളിഞ്ഞു . സൈനിക ഭടൻമാർ കൂടാരങ്ങൾക്ക് ചുറ്റും ഊഴമിട്ട് കാവല്‍ നിന്നു . രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു വീഴുന്നത് പോലും അറിയാതെ എന്തോ ഗഹനമായി ചിന്തിച്ചു കൊണ്ട് ശുക്രാത്മജൻ അപ്പോഴും ഉറങ്ങാതെ തന്റെ കൂടാരത്തിൽ ഉലാത്തികൊണ്ടിരുന്നു .

ഏഴര വെളുപ്പിന് തന്നെ ശുക്രാത്മജന്റെ നേതൃത്വത്തിലുള്ള കുണ്ഡല ദേശത്തിന്റെ അനീകിനിപ്പട യുദ്ധ സന്നിഹിതരായി .

“നാം ഒരു യുദ്ധത്തിന് പുറപ്പെടുകയാണ് ശത്രു സൈന്യം എത്രത്തോളം ശക്തമാണെന്നത് നമുക്ക് അറിയില്ല . ഒാരോ യോദ്ധാവിനും വേണ്ടത് നമ്മള്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് . അധർമ്മത്തിനെതിരെയുള്ള ഒരു യുദ്ധം ആയതിനാല്‍ ധർമ്മം വിജയിക്കുക തന്നെ ചെയ്യും . രണാങ്കണത്തിൽ ചിലപ്പോള്‍ ഞാന്‍ തന്നെ മരിച്ചു വീണാലും നിങ്ങള്‍ പിന്തിരിഞ്ഞോടരുത് നമ്മുടെ സൈന്യത്തിലെ അവസാന പോരാളിയും മരിച്ചു വീഴും വരേ പൊരുതണം “

ശുക്രാത്മജൻ പറഞ്ഞു നിർത്തിയതും പടയാളികൾ ഒന്നടങ്കം അവരുടെ ആയുധങ്ങള്‍ മുകളിലേക്കുയർത്തി

“യുവരാജൻ ശുക്രാത്മജ കുമാരൻ നീണാൾ വാഴട്ടേ…”
“കുണ്ഡല ദേശം വിജയിക്കട്ടെ”

എന്നുറക്കെ മൂന്ന് തവണ ആവർത്തിച്ചു വിളിച്ചു .

ഏകദേശം അരനാഴിക പിന്നിട്ട സൈന്യം ശൂരക പുരിയുടെ പ്രവേശന കവാടത്തിൽ എത്തി . കുണ്ഡല സൈന്യത്തിന്റെ ആഗമനം കണ്ട കാവല്‍ ഭടൻമാർ ധൂമധ്വജന്റെ സന്നിധിയിലേക്ക് ഓടി .

“രാജൻ ശത്രു സൈന്യം അതിർത്തി കടന്നു . ഏത് നിമിഷവും ഇവിടെ എത്തും “

“ഗജേന്ദ്രാ ……. സേനാപധിയോട് സൈന്യത്തേ യുദ്ധത്തിന് നയിക്കാൻ പറയൂ “

ധൂമധ്വജന്റെ ഉത്തരവ് കിട്ടിയതും മന്ത്രി ഗജേന്ദ്രൻ സേനാപതിയെ വിളിച്ചു യുദ്ധത്തിന് പുറപ്പെടാൻ ഉത്തരവ് കൊടുത്തു . കുറച്ച് സൈനികർ കോട്ടക്കുള്ളിൽ കാവല്‍ നിന്നു . ബാക്കി വന്ന സൈന്യവുമായി സേനാപതി കോട്ടവാതിൽ കടന്നതും കോട്ടയുടെ വാതില്‍ അടക്കപ്പെട്ടു .

ശൂരക പുരിയുടെ സൈന്യം അല്പം മുന്നോട്ട് നീങ്ങിയതും ദൂരെ നിന്നും പൊടികൾ മേലോട്ട് പറത്തി തങ്ങള്‍ക്ക് നേരെ പാഞ്ഞു വന്നുകൊണ്ടിരിക്കുന്ന കുണ്ഡല സൈന്യത്തേ കണ്ടു …….!!

ദൂരേ നിന്ന് തന്നെ ശൂരകപുരിയുടെ സൈന്യം കണ്ടിരുന്നു പൊടി പറത്തിക്കൊണ്ട് കോട്ട ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന അനീകിനി പടയേ . പടയാളികൾക്ക് ആവേശം നൽകാൻ ശൂരക പുരിയുടെ സേനാപതി തന്റെ കുതിരപ്പുറത്തിരുന്ന് ഉടവാൾ മേലോട്ടുയർത്തി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു . ആവേശം കയറിയ സൈന്യവും ആരവങ്ങൾ മുഴക്കി അനീകിനി പടക്ക് നേരെ പാഞ്ഞു .

അനീകിനി പടക്കു മുന്നില്‍ സഞ്ചരിച്ചിരുന്ന ശുക്രാത്മജൻ ഈ സമയം പാഞ്ഞു വരുന്ന ശൂരക പുരി സൈന്യത്തേ കണ്ടിരുന്നു .

“വീരേന്ദ്ര സാഹൂ ദാ അങ്ങോട്ട് നോക്കൂ ധൂമധ്വജന്റെ സൈന്യം നമുക്ക് നേരെ വരുന്നുണ്ട് “

തേർത്തട്ടിൽ നിന്നും വീരേന്ദ്ര സാഹു പടയാളികളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു

“കുണ്ഡല രാജൻ നീണാൾ വാഴട്ടേ”
“ശുക്രാത്മജ കുമാരന്‍ വിജയിക്കട്ടേ”

പടയാളികൾ ഏറ്റു വിളിച്ചു . കുന്തങ്ങളും വാളുകളും കൈകളില്‍ ഉയര്‍ത്തി വർദ്ധിച്ച ആവേശത്തോടെ ഓരോ പടയാളിയും എതിരാളികളെ നേരിടാന്‍ ശത്രു സൈന്യത്തിന് നേരെ പാഞ്ഞടുത്തു . ധൂമധ്വജന്റെ സൈന്യം അടുത്തെത്തിയതും വീരേന്ദ്രസാഹു യുദ്ധ കാഹളം മുഴക്കി . നിർദ്ദേശം കിട്ടിയ പടയാളികൾ ഇര കണ്ട വേട്ടമൃഗത്തെ പോലെ ശത്രു സൈന്യത്തിലേക്ക് ഇരച്ചുകയറി .

വാളുകൾ തമ്മില്‍ കൂട്ടിമുട്ടി അഗ്നി ചീളുകൾ തെറിച്ചു . അസ്ത്രങ്ങളുടെ ശീൽക്കാരവും ഇരുമ്പും ഇരുമ്പും തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദവും കൊണ്ട് അന്തരീക്ഷം മുഖരിതമായി .

**** **** **** **** **** **** **** ****

ഈ സമയം ചന്ദ്രസേനൻ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ അക്ഷമനായി ഉലാത്തിക്കൊണ്ടിരുന്നു

“എന്തു പറ്റി രാജൻ അങ്ങ് ആകെ വിഷണ്ണനാണല്ലോ”
അങ്ങോട്ട് കടന്നു വന്ന രുദ്രാണി ദേവി ചന്ദ്രസേനനോട് ചോദിച്ചു

“റാണിക്കറിയില്ലേ കുമാരന്‍ അടർക്കളത്തിലാണെന്ന് “

“യുദ്ധം ക്ഷത്രിയന്റെ ധർമ്മമല്ലേ രാജൻ??

“ആയിരിക്കാം പക്ഷേ റാണി കുമാരന്‍ ചെറുപ്പമാണ് , ഇതിന് മുന്‍പ് യുദ്ധത്തില്‍ പങ്കെടുത്ത പരിചയവും കുമാരനില്ല”

“അങ്ങ് സമാധാനമായിരിക്കൂ കുമാരന് ഒന്നും സംഭവിക്കില്ല , കുമാരൻ വിജയശ്രീ ലാളിതനായി തിരിച്ചു വരും , അങ്ങയുടേയും നമ്മുടെ രാജ്യത്തിന്റേയും യശസ്സ് കുമാരനാൽ പ്രകീർത്തിക്കപ്പെടും “

പട്ടമഹിഷിയുടെ വാക്കുകള്‍ ചന്ദ്രസേനന്റെ മനസ്സില്‍ ചെറിയൊരാശ്വാസം നൽകി

ശുക്രാത്മജൻ വെട്ടിയും ഒഴിഞ്ഞും തന്റെ നേരെ വന്ന ശത്രു സൈന്യത്തിലെ ഓരോ പടയാളികളേയും വീഴ്ത്തിക്കൊണ്ട് യുദ്ധക്കളത്തിൽ മുന്നേറിക്കൊണ്ടിരുന്നു .
തലയറ്റ നിരവധി കബന്ധങ്ങൾ അങ്ങിങ്ങായി ചിതറിക്കിടന്നു കൈകാലുകളിൽ വെട്ടേറ്റ പടയാളികൾ ജീവനുവേണ്ടി പിടയുന്നവർ പക്ഷേ ആരും ആരേയും ശ്രദ്ധിക്കാതെ പടവെട്ടി മുന്നേറിക്കൊണ്ടിരുന്നു .

“കുമാരാ , ആനപ്പടയും കൊണ്ട് പോയി കോട്ട തകര്‍ത്തു കാർക്കോട പുത്രിയെ മോചിപ്പിച്ചു കൊണ്ട് വന്നാലും, പടക്കളത്തിലെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം “

തേർത്തട്ടിൽ നിന്നും വീരേന്ദ്ര സാഹുവിന്റെ വാക്കുകള്‍ കേട്ട ശുക്രാത്മജൻ കുതിരയുടെ കടിഞ്ഞാൺ പതിയെ ഒന്ന് പിടിച്ചു കുലുക്കി യജമാനന്റെ നിർദ്ദേശം കിട്ടിയ ആ അശ്വം യുദ്ധക്കളത്തിൽ നിന്നും അതിവേഗം മുന്നോട്ട് കുതിച്ചു . വഴിതടഞ്ഞു വന്ന ധൂമധ്വജന്റെ പടയാളികളെ എതിര്‍ത്തു പരാജയപ്പെടുത്തി ശുക്രാത്മജനും ആനപ്പടയും മുന്നോട്ട് കുതിച്ചു .

നാലാൾ ഉയരത്തില്‍ കരിങ്കല്ലിൽ കെട്ടിയുയർത്തിയ കൂറ്റൻ ഭിത്തികളാൽ ചുറ്റപ്പെട്ടതാണ് ധൂമധ്വജന്റെ കോട്ട . വലിയ കരിങ്കൽ പാളികൾ കൊണ്ട് തീർത്ത അതിന്റെ വാതില്‍ തുറക്കാൻ വേണ്ടി മാത്രം രണ്ടാനകൾ വേണം .

കോട്ടക്ക് മുന്നില്‍ എത്തിയ ശുക്രാത്മജനും ആനപ്പടയും ഒരുനിമിഷം നിന്നു . ഒന്ന് രണ്ട് അടി പിറകോട്ട് നിന്ന ആനപ്പട ഒന്നിച്ച് മുന്നോട്ട് വന്ന് കോട്ട വാതിലില്‍ ശക്തിയായി ഇടിച്ചു . മൂന്ന് നാല് തവണ ആവർത്തിച്ചപ്പോഴേക്കും കരിങ്കല്‍ പാളികൾ തകര്‍ന്നു വീണു . തകര്‍ന്നു കിടക്കുന്ന കോട്ട വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച ശുക്രാത്മജന്റെ നേരെ കോട്ടക്കുള്ളിൽ കാവല്‍ നിന്ന ഭടൻമാർ ചാടി വീണു .

കുതിരയുടെ പുറത്ത് നിന്നും മേലോട്ടുയർന്ന ശുക്രാത്മജൻ ഇടതുകയ്യിൽ ചുരികയും വലതു കയ്യില്‍ ഉറയിൽനിന്നും ഊരിയ വാളുമായി അവർക്കിടയിലേക്ക് പറന്നിറങ്ങി . തനിക്ക് നേരെ വരുന്ന വെട്ടുകൾ വാൾ കൊണ്ട് തടഞ്ഞും ചുരിക എതിരാളികളുടെ നെഞ്ചില്‍ കുത്തിയിറക്കിയും അങ്കകലി പൂണ്ട ചേകവനെ പോലെ കോട്ടയുടെ മുറ്റത്ത് നിറഞ്ഞാടി .

പിറകെ വന്ന ആനപ്പട തുമ്പിക്കയ്യിൽ ശത്രു ഭടൻമാരെ ചുഴറ്റിയെറിഞ്ഞ് ശുക്രാത്മജനെ സഹായിച്ചു . ധൂമധ്വജന്റെ കോട്ടക്കുള്ളിൽ കാവല്‍ നിന്ന അവസാന പടയാളിയും മരിച്ചു വീണു .

പെട്ടന്നാണ് കോട്ടയുടെ മട്ടുപ്പാവിൽ നിന്നും ധൂമധ്വജൻ താഴേക്ക് ഒരു പക്ഷിയെ പോലെ പറന്നിറങ്ങിയത് . കാലുകള്‍ നിലത്ത് തൊട്ടതും ഉടവാൾ ഊരിയെടുത്ത് ശുക്രാത്മജന്റെ നേരെ പാഞ്ഞടുത്തു ….!!

കാലുകള്‍ നിലത്തൂന്നിയ ധൂമധ്വജൻ ഉറയിൽ നിന്നും വാൾ വലിച്ചൂരി .

“ഹഹ….ഹഹ…. ഗുരുകുലം തീരാത്ത നീയ്യോ നമ്മോട് എതിരിടാൻ , പോ …. ജീവനും കൊണ്ട് നിന്റെ സൈന്യത്തേയും വിളിച്ച് ശൂരക പുരിയിൽ നിന്നും മടങ്ങി പോ…….”

“ഗുരുകുലം കഴിഞ്ഞോ ഇല്ലയോ എന്നത് നോക്കാം … മടങ്ങി പോകാന്‍ തന്നെയാണ് വന്നത് പക്ഷേ അത് വിജയശ്രീലാളിതനായിട്ടായിരിക്കും”

“ഹഹ…ഹഹ… ആയോധനകലയിലുള്ള നമ്മുടെ പ്രാവീണ്യം അറിഞ്ഞിട്ടു തന്നെയാണോ കുമാരാ നമ്മോട് ഏറ്റുമുട്ടാൻ വന്നത് “

“അടവും ആയുധങ്ങളും പിഴച്ചു പിൻമാറേണ്ടി വന്നാലും ജീവന്‍ നഷ്ടപ്പെട്ടാലും ശരി ധൂമധ്വജനോട് പടവെട്ടിയേ ശുക്രാത്മജൻ പിന്മാറൂ”

“അതിനുള്ള വളർച്ച ആയിട്ടില്ലല്ലോ കുമാരാ….”

“നിറുത്തൂ….. ആയുധമെടുക്ക് പോരിനുവാ…

ശുക്രാത്മജൻ ഇടതു കൈത്തണ്ടയിൽ പരിച കുടുക്കി വലതുകയ്യിലുള്ള വാൾ പ്രത്യക രീതിയില്‍ ചുഴറ്റി ഒന്ന് വട്ടം കറങ്ങി തിരിഞ്ഞു വാൾ ചുഴറ്റി വീശി . ആദ്യത്തെ വെട്ട് ധൂമധ്വജൻ പരിചകൊണ്ട് തടഞ്ഞു മേലോട്ടുയർന്നു പൊങ്ങി നിലത്തമർന്ന് ശുക്രാത്മജന്റെ കണങ്കാൽ ലക്ഷ്യമാക്കി തന്റെ വാൾ ആഞ്ഞു വീശി പെട്ടെന്ന് തന്നെ ശുക്രാത്മജൻ വായുവിലുയർന്നു പൊങ്ങി .

ആയുധങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തീപ്പൊരി ചിതറി ആനപ്പട ശുക്രാത്മജന് ജയ് വിളിച്ച് ആവേശം നൽകിക്കൊണ്ടിരുന്നു.

വെട്ടിയും തടുത്തും രണ്ട് യോദ്ധാക്കൾ തോൽവി സമ്മതിച്ചു കൊടുക്കാതെ മുന്നേറിക്കൊണ്ടിരുന്നു. ധൂമധ്വജന് മനസ്സിലായി ഗുരുകുലം വിടാത്ത കൂമാരൻ എന്ന് താന്‍ പരിഹസിച്ച ശുക്രാത്മജൻ അടവുകൾ പഠിച്ച തികഞ്ഞൊരു യോദ്ധാവാണെന്ന് .

ധൂമധ്വജൻ ചാടിമറിഞ്ഞ് വാൾ വീശി ശുക്രാത്മജൻ പരിചകൊണ്ട് തടഞ്ഞ് അതേ സമയം തന്നെ വലതുകാൽ പുറകിലേക്ക് വലിച്ച് നിലത്തമർന്നു ഉയർന്നു പൊങ്ങി വായുവില്‍ വട്ടം കറങ്ങി ധൂമധ്വജന്റെ തല ലക്ഷ്യമാക്കി തന്റെ ഉടവാൾ കൊണ്ട് ആഞ്ഞു വെട്ടി പരിച കൊണ്ട് തടയാന്‍ ശ്രമിച്ചതും വെട്ടേറ്റ പരിച രണ്ടായി പിളർന്നു .

ശുക്രാത്മജൻ വീണ്ടും വാൾ വീശി ധൂമധ്വജൻ തന്റെ വാൾകൊണ്ട് തടഞ്ഞു . പരിച നഷ്ടപ്പെട്ട ധൂമധ്വജൻ പിന്നെ വെട്ടുകളല്ലാം തന്റെ വാളുകൊണ്ട് തടഞ്ഞു കൊണ്ടിരുന്നു .

തന്റെ പരിചയും ഉപേക്ഷിച്ച ശുക്രാത്മജൻ ധൂമധ്വജന്റെ വെട്ട് വാളുകൊണ്ട് തടഞ്ഞു ഒന്ന് തിരിഞ്ഞതും ധൂമധ്വജന്റെ വാൾ അന്തരീക്ഷത്തിലേക്കുയർന്നു അതേ സമയം തന്നെ ശുക്രാത്മജൻ സർവ്വ ശക്തിയുമെടുത്ത് ചവിട്ടി വീഴ്ത്തി .

ധൂമധ്വജൻ എഴുന്നേൽക്കുന്നതിന് മുന്നേ തന്നെ ശുക്രാത്മജന്റെ വാൾത്തല ധൂമധ്വജന്റെ കഴുത്തില്‍ അമർന്നു . തോൽവി സമ്മതിച്ച ധൂമധ്വജന്റെ കൈകള്‍ ബന്ധിച്ച് യുദ്ധത്തടവുകാരനാക്കി . ശേഷം കോട്ടയ്ക്കുള്ളിൽ കടന്ന ശുക്രാത്മജൻ സ്യാമന്തിനിയേ തേടി ഓരോ അറകളിലും കയറിയിറങ്ങി . അവസാനം പുറത്തു നിന്നും പൂട്ടിയ ഒരറക്ക് മുന്നില്‍ നിന്നു അതിന്റെ താഴ് വാളുകൊണ്ട് വെട്ടിമാറ്റി .

അറയുടെ വാതില്‍ പാളികൾ രണ്ട് വശത്തേക്കായി തള്ളിമാറ്റി അകത്തേക്ക് കടന്നു .
തുറക്കപ്പെട്ട വാതില്‍ പാളിയുടെ വിടവിലൂടെ അകത്തേക്ക് വെളിച്ചം എത്തിയപ്പോള്‍ സ്യാമന്തിനി തലയർത്തി നോക്കി . അവിടെ വെളിച്ചം മറച്ചു കൊണ്ട് നിൽക്കുന്ന ശുക്രാത്മജനെ കണ്ടു .

അകത്തേക്ക് എത്തിയ വെളിച്ചത്തില്‍ സ്യാമന്തിനിയെ കണ്ട ശുക്രാത്മജന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടർന്നു അവളുടെ സൗന്ദര്യത്തിൽ ലയിച്ച് ശുക്രാത്മജൻ സ്വയം മറന്നു അല്പ സമയം സ്യാമന്തിനിയേ തന്നെ നോക്കി നിന്നു . പതിയേ നടന്നു അവളുടെ അടുത്തെത്തിയ ശുക്രാത്മജൻ വാൾ ഉറയിൽ നിക്ഷേപിച്ച ശേഷം അവളോട് പറഞ്ഞു

“നോം കുണ്ഡല ദേശത്തേ യുവരാജാവ് ശുക്രാത്മജനാണ് , വരൂ …”

അവളുടെ കൈപിടിച്ച് ശുക്രാത്മജൻ പുറത്തേക്ക് കടന്നു . അവളേയും കൊണ്ട് തന്റെ കുതിര പുറകയറിയ ശുക്രാത്മജൻ യുദ്ധക്കളത്തിലേക്ക് കുതിച്ചു .

അപ്പോഴും യുദ്ധ തുടർന്നുകൊണ്ടിരുന്ന ശൂരക പുരിയുടെ സൈന്യത്തിനു മനസ്സിലായി തങ്ങളുടെ രാജാവ് പരാജയം സമ്മതിച്ചെന്ന് . ഉടനെ തന്നെ ശൂരക പുരിയുടെ സേനാപതി ഊരിപിടിച്ച വാളുമായി കുതിരപ്പുറത്ത് വന്നുകൊണ്ടിരുന്ന ശുക്രാത്മജന് നേരെ തിരിഞ്ഞു .

സേനാപതി ശുക്രാത്മജന്റെ അടുത്തെത്തിയതും കുമാരന്റെ തലലക്ഷ്യമാക്കി തന്റെ വാൾ ആഞ്ഞു വീശി . ഞെടിയിടകൊണ്ട് ശുക്രാത്മജൻ വാൾ കൊണ്ട് തന്നെ കഥകള്‍.കോം വെട്ട് തടഞ്ഞു കുതിരപ്പുറത്ത് ഇരുന്ന് തന്റെ വലതുകാൽ ഉയര്‍ത്തി സേനപതിയുടെ നെഞ്ചില്‍ ചവിട്ടി പ്രതിരോധിക്കാൻ സമയം കിട്ടും മുന്നേ കുമാരന്റെ ചവിട്ടേറ്റ സേനാപതി കുതിരപ്പുറത്ത് നിന്നും താഴേക്ക് പതിച്ചു .

കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങിയ ശുക്രാത്മജൻ സേനാപതിയുടെ നെഞ്ചില്‍ തന്റെ വാൾ കുത്തിയിറക്കി . സേനപതിയും വീണതോടെ ശൂരക പുരിയുടെ സൈന്യം യുദ്ധക്കളത്തിൽ ചിതറിയോടി .

യുദ്ധം ജയിച്ച ശുക്രാത്മജനും സൈന്യവും സ്യാമന്തനിയേയും കൂട്ടി കുണ്ഡല ദേശത്ത് തിരിച്ചെത്തി

ചന്ദ്രസേനൻ പറഞ്ഞു നിറുത്തിയപ്പോൾ ധളവാ പുരിയുടെ കൊട്ടാര വൈദ്യർ രാജകോശി ചന്ദ്രസേനനോട് ചോദിച്ചു .

“രാജൻ അങ്ങ് കേൾക്കാൻ സന്മനസ്സ് കാണിച്ചാൽ അടിയൻ മറ്റൊരു കഥ പറയാം “

“ശരി പറയൂ…. കേൾക്കട്ടെ താങ്കള്‍ക്ക് പറയാനുള്ള ആ കഥ”

ചന്ദ്രസേനൻ പറഞ്ഞു നിറുത്തിയപ്പോൾ ധളവാപുരിയുടെ കൊട്ടാരം വൈദ്യൻ രാജകോശി മറ്റൊരു കഥ പറയാന്‍ തുടങ്ങി .

“രാജൻ അങ്ങ് കേൾക്കാൻ സന്മനസ്സ് കാണിച്ചാൽ അടിയൻ അങ്ങേക്ക് മറ്റൊരു കഥ പറഞ്ഞു തരാം”

“ഉം…. പറയൂ കേൾക്കട്ടേ…”

ചന്ദ്രസേനന്റെ അനുമതി കിട്ടിയ രാജകോശിയുടെ മനസ്സ് വർഷങ്ങൾ പിറകിലേക്ക് അശ്വമേധത്തേരിൽ യാത്ര ചെയ്യാന്‍ തുടങ്ങി .കൊട്ടാരം വൈദ്യന്റെ കണ്ണിനു മുന്നില്‍ ധളവാപുരിയുടെ പ്രൗഡമായ രാജസദസ്സ് തിരശീലയിലെന്ന പോലെ തെളിഞ്ഞു വന്നു .
സിംഹാസനത്തിൽ വിക്രമസിംഹൻ എന്ന ധളവാ പുരിയുടെ അധിപൻ രാജ്യകാര്യങ്ങൾ കേട്ടും നിർദ്ദേശങ്ങൾ നൽകിയും ഇരിക്കുന്നു . തൊട്ടരികിലായി അദ്ദേഹത്തിന്റെ പട്ടമഹിഷി ഊർമിള ദേവി തമ്പുരാട്ടിയും ഉപവിഷ്ടയായിട്ടുണ്ട്.

ഓർമ്മകളെ ചിന്താധാരകളുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു കൊണ്ട് രാജകോശി ഭൂതകാലത്തിന്റെ ഭാണ്ഡകെട്ടഴിക്കാൻ തുടങ്ങി .

വിക്രസിംഹന്റെ അധീനത്തിൽ ധളവപുരി സമ്പൽസമൃധവും ഐശ്വര്യ പൂർണ്ണവുമായ ഒരു രാജ്യമായി വളർന്നു . ദൂര ദേശങ്ങളിൽ നിന്ന് പോലും കച്ചവടക്കാർ ധളവാപുരിയിലേക്ക് കച്ചവടത്തിന് വന്നിരുന്നു .
പ്രജാ തല്പരനായ വിക്രമസിംഹന്റെ കൊട്ടാരത്തിലേക്ക് അദ്ദേഹത്തെ മുഖം കാണിക്കാന്‍ ആർക്കും കടന്ന് ചെല്ലാം.

സ്വയംവരം കഴിഞ്ഞ് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും വിക്രമസിംഹന് കുട്ടികളുണ്ടായിരുന്നില്ല. ഒട്ടനവധി പൂജയും ഹോമങ്ങളും നടത്തിയിട്ടും ആ ഒരു കാര്യത്തില്‍ മാത്രം ഇഷ്ട ദൈവങ്ങൾ പ്രസാധിച്ചില്ല.

വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് തന്റെ കാലശേഷം രാജ്യത്തിന്റെ അവകാശി ആരായിരിക്കും എന്ന ചിന്ത വിക്രമ സിംഹന്റെ ഊര്‍ജ്ജസ്വലത ഇല്ലാതായിക്കൊണ്ടിരുന്നു .

വിക്രമ സിംഹന്റെ പട്ടമഹിഷി ഊർമിള ദേവി തികഞ്ഞ ആദിത്യ ഭഗവാന്റെ ഭക്തയായിരുന്നു . പുലർക്കാലത്ത് എഴുന്നേറ്റ് സൂര്യഭഗവാനേ വിളിച്ചു പ്രാർത്ഥിച്ചേ ദേവിയുടെ ഒരോദിവസവും തുടങ്ങുകയുള്ളൂ . എന്നും ഊർമിള ദേവി സൂര്യ ഭഗവാനോട് പ്രാർത്ഥിക്കുന്നത് തനിക്കൊരു കുഞ്ഞിനെ നൽകാനായിരുന്നു .

വർഷങ്ങൾ പിന്നേയും കടന്നുപോയി .അന്നൊരു ദിവസം ഊർമിള ദേവി പതിവുപോലെ പ്രാർത്ഥന കഴിഞ്ഞ് രാത്രി തന്റെ അന്തപുരത്തിൽ ഉറങ്ങാന്‍ കിടന്നു . അധികം വൈകാതെ തന്നെ റാണി ഗഢമായ നിദ്രയിലായി . ഈ സമയം റാണി ഒരു സ്വപ്നലോകത്തായിരുന്നു.

സ്വപ്നത്തിൽ ഏഴ് വെള്ള കുതിരകളേ പൂട്ടിയ സുവർണ്ണ നിറമാർന്ന തേരിൽ വെള്ളി മേഘങ്ങൾക്കിടയിലൂടെ സൂര്യ തേജസാർന്ന ഒരു ദേവൻ വന്ന് ഊർമിളാ ദേവിയുടെ അടുത്ത് വന്നു നിന്നു..

“ഭക്തേ……..
“നോം സൂര്യഭഗാവാനാണ് . നിന്റെ പ്രാർത്ഥനയിൽ നോം സംതൃപ്തനായിരിക്കുന്നു . വരുന്ന മൈഥുന രാത്രികളില്‍ എന്റെ തേജസ്സുള്ള ഒരു പുത്രൻ നിന്റെ ഉദരത്തിൽ പിറവി കൊള്ളും , അവന്‍ ശക്തനും ബുദ്ധിമാനുമായി തീരും….”

ഊർമിള ദേവി ദേവന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു

“ഭക്തേ……തീർന്നില്ല”

പിന്നീട് ഭഗവാന്റെ വാക്കുകള്‍ കേട്ട് ഊർമിള ദേവി തളർന്നു പോയി

“ആദിത്യ ദേവാ അങ്ങേക്ക് ഈ ഭക്തയുടെ വിഷമം തീർത്തു തന്നൂടെ”

അപ്പോള്‍ അവളുടെ മൂർദ്ദാവിൽ കൈവെച്ച ശേഷം സൂര്യദേവന്‍ പിൻവാങ്ങി . ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്ന ഊർമിള ദേവി കണ്ണുകള്‍ തുറന്നപ്പോൾ കണ്ണഞ്ചിക്കുന്ന ഒരു പ്രകാശം പെട്ടെന്ന് മുറിയില്‍ നിന്നും അപ്രത്യക്ഷമായി

പിറ്റേന്ന് ഊർമിള ദേവി വിക്രസിംഹനോട് താന്‍ കണ്ട സ്വപ്നത്തേ കുറിച്ച് പറഞ്ഞു ..

“നാഥാ….. സന്തോഷം തരുന്ന സ്വപ്നമാണ് പക്ഷേ …..”

“റാണി , വിഷമിക്കണ്ട എന്തിനും ഒരു പരിഹാരം കാണുമല്ലോ ? നമുക്ക് നോക്കാം ഇതിനും പരിഹാരം കാണാതിരിക്കില്ല”

“ആരവിടെ ……”

ചോദ്യം കേട്ടതും ഒരു ഭടൻ താണു വണങ്ങി വന്നു നിന്നു.

“അടിയൻ …”

“കൊട്ടാരം ജോതിഷിയോട് അന്തപുരത്തിൽ വന്ന് നമ്മേ മുഖം കാണിക്കാന്‍ പറയൂ”

“ഉത്തരവ് , പ്രഭോ….

ഭടൻ ജോതിഷിയെ വിളിക്കാന്‍ പുറത്തേക്ക് പോയി . വിക്രമ സിംഹൻ തന്റെ അന്തപുരത്തിലേക്കും

അല്പ നേരം കഴിഞ്ഞതും കൊട്ടാരം ജോതിഷി അന്തപുരത്തിലെത്തി വിക്രമസിംഹനെ മുഖം കാണിച്ചു . വിളിപ്പിച്ചതിന്റെ കാര്യങ്ങള്‍ വിശദമാക്കിയ ശേഷം വിക്രമസിംഹൻ ചോദിച്ചു

“പരിഹാരം വല്ലതും ….

“നോക്കാം തിരുമനസ്സേ”

കവടികൾ നിരത്തി കണ്ണുകളടച്ച് ധ്യാനനിരതനായി ശേഷം കണ്ണുകള്‍ തുറന്ന് വലതു കൈപ്പത്തി കവടിക്ക് മേല്‍ വെച്ച് മന്ത്രോച്ചാരണത്തോടെ കശക്കാൻ തുടങ്ങി വീണ്ടും കണ്ണുകളടച്ച് കൈ നെഞ്ചോട് ചേര്‍ത്ത് പ്രാർത്ഥിച്ച് കവടികളിലേക്ക് സൂക്ഷമമായി നോക്കി രാശി കോളങ്ങളിലേക്ക് കവടികൾ മാറ്റി ചിന്താധീനനായി…!!!!!