വേനൽമഴ

വേനൽമഴ
കഥ : VenalMazha
രചന : രാജീവ്

രംഗം 1 .

(കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക്‌ അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..)

(ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .)

” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി .

പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു .

അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും തമ്മിൽ വഴക്കാണെന്ന് അവൾക്കറിയാം .

പക്ഷെ..

എന്നെന്നേക്കുമായി വേർപിരിയുമെന്ന്‌ അവൾ ചിന്തിച്ചിട്ടുണ്ടാകില്ല.

വളരുമ്പോൾ അവൾ മനസിലാക്കട്ടെ അവളുടെ പപ്പയുടെ സ്വഭാവദൂഷ്യം.

സെലിൻ മനസ്സിലോർത്തു.

രംഗം 2.

(സെലിന്റെ പഴയൊരു ഓർമ്മ.)

” ആരാ ഈ കീർത്തന വാസുദേവൻ .. നിങ്ങടെ ഫോണിലേക്കു അവൾ എന്തിനാ വിളിക്കുന്നത് ..” സെലിൽ ഒരു ദിവസം ജെയിംസിനോട് ചോദിച്ചു .

(അന്നു ജെയിംസ് ലീവ് ആയിരുന്നു).

” അത് ഓഫീസിലെ അക്കൗണ്ട്സ് സ്റ്റാഫ് ആണ് .. ഒരു ഡൗട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതാ ..” ജെയിംസ് പറഞ്ഞു .

” അതെന്താ..ഓഫീസിൽ മറ്റാരും ഇല്ലേ …” സെലിന്റെ മുനവെച്ച അടുത്ത ചോദ്യം കേട്ട് അയാൾക്ക്‌ ഭ്രാന്തായി .

” അവൾ എന്റെ കാമുകിയാണ് ..എന്താ മതിയോ ..ഇതല്ലേ നിനക്ക് കേൾക്കേണ്ടത് ..” ദേഷ്യത്തോടെ ജെയിംസ് ഉറക്കെ പറഞ്ഞു .

അതോടെ പതിവ് പോലെ വഴക്കായി .

രംഗം 3.

(കാർ ഓടിക്കൊണ്ടിരുന്നു.. പുറത്തേക്ക് കണ്ണും നട്ട് സെലിൻ ഓർമകളിൽ മുഴുകിയിരുന്നു.)

ഒരു നായ കാറിനു കുറുകെ ചാടിയപ്പോൾ ഡ്രൈവർ ഓമനക്കുട്ടൻ സഡൻ ബ്രേക്ക് ഇട്ടു .

പെട്ടന്ന് കാർ ഇടിച്ചു നിന്നപ്പോൾ സെലിൻ പഴയ ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നു ..

“ആരടെ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത്…”

ഓമനക്കുട്ടനോടുള്ള അപ്പച്ചന്റെ ശകാരം കേട്ട്
അല്ലിമോൾ ഭയന്ന് സെലിനെ നോക്കി..

അവൾ അല്ലിമോളുടെ നെറുകയിൽ മെല്ലെ തലോടി , അല്ലിമോൾ അവളുടെ മടിയിലേക്ക് കിടന്നു .

രംഗം 4 .

(സെലിന്റെ വീട്.)

” ആ നായിൻറ്റെ മോൻ ഇവൾടെ തലേന്ന് പോയത് നന്നായി ..എത്രയും വേഗം ജോസുകുട്ടിയുമായി ഇവൾടെ വിവാഹം നടത്തണം … ഒരു കുട്ടിയുള്ളതൊന്നും അവനു പ്രശ്നമല്ലാ..” സെലിന്റെ അപ്പച്ചൻ പറഞ്ഞു .

“എനിക്ക് ഇനി വിവാഹമൊന്നും വേണ്ടപ്പച്ചാ ..” സെലിൻ പറഞ്ഞു .

” അത് നീ അങ്ങ് തീരുമാനിച്ചാ മതിയോ .. അപ്പച്ചനും അമ്മച്ചിയും വയസായി വരുവാ.. ഞങ്ങടെ കാലം കഴിഞ്ഞാൽ നിനക്ക് ആരുണ്ട് .. ” സെലിന്റെ അപ്പച്ചൻ പറഞ്ഞു .

“അപ്പച്ചൻ പറഞ്ഞതിലും കാര്യമുണ്ട് മോളെ ..” അമ്മച്ചി അവളോട്‌ പറഞ്ഞു .

” മമ്മി .. പപ്പാ എന്താ വരാത്തത് ..” സെലിന്റെ മടിയിൽ കിടന്ന അല്ലിമോൾ പെട്ടന്ന് തിരക്കി .

സെലിൻ ഒന്നും മിണ്ടിയില്ല .

അത് കേട്ട് സെലിന്റെ അപ്പച്ചന്റെ മുഖമിരുണ്ടു .

” ഇതിന് ഉറക്കവും ഇല്ലേ …”അയാൾ അനിഷ്ടത്തോടെ ചോദിച്ചു .

” സെലിൻ കൊച്ചെ വന്നു വല്ലതും കഴിക്ക് ..”സെലിന്റെ നാത്തൂനായ മോളിക്കുട്ടി അവിടേക്കു വന്ന് സെലിനോട് പറഞ്ഞു .

“വേണ്ട ..എനിക്ക് തീരെ വിശപ്പില്ല ചേച്ചി …” സെലിൻ മോളിക്കുട്ടിയോടു പറഞ്ഞു .

” ഓ വേണ്ടങ്കിൽ വേണ്ട ..” ജന്മനാ കുശുമ്പിയായ മോളിക്കുട്ടി ഇഷ്ടക്കേടോടെ സെലിനോട് പറഞ്ഞിട്ട് വേഗം പോയി .

രംഗം 5.

(പള്ളി,

ഒരു ഞായറാഴ്ച.)

സെലിനെ കണ്ടവർ വിവാഹ മോചനത്തെ പറ്റി ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു ..

സെലിന്റെ തീരുമാനത്തെ ചിലർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ..

അതിൽ മുന്നിൽ നിന്നത് കുഴിമറ്റത്തെ ബീന ആയിരുന്നു..

ബീനക്ക് സെലിനോട് ചെറിയൊരു നീരസം ഉണ്ട്. പണ്ടൊരിക്കൽ ബീനയുടെ അനിയൻ എബിമോന് സെലിനെ പെണ്ണാലോചിച്ചതായിരുന്നു.. ആയിടക്ക് സെലിനും ജെയിംസും തമ്മിൽ കടുത്ത പ്രണയം അരങ്ങേറുന്ന കാലമായിരുന്നു.. അവൾ എബിമോനെ ഇഷ്ടമല്ലെന്നു തുറന്നു പറഞ്ഞു.

“കുറച്ചൊക്കെ നമ്മൾ കണ്ടില്ലെന്നു നടിക്കണം ..” ബീന പറഞ്ഞു.

” അടുക്കളപ്പണിക്ക് വന്ന ലിസിയുടെ വയറ്റിൽ കുര്യച്ചായന്റെ കുട്ടിയാണെന്നറിഞ്ഞിട്ടും സ്വന്തം ഭർത്താവിനോട് ബീനചേച്ചി പൊറുത്ത് പോലെ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല .. “

സെലിൻ പറഞ്ഞത് കേട്ട് ചെകിട്ടത് അടിയേറ്റതു പോലെ ബീന നിന്നുപോയി .

രംഗം 6.

(പള്ളിമുറ്റം).

” സെലിൻ ..”

കുർബാന കഴിഞ്ഞു തിരിച്ചു പോകാനായി പള്ളിയിൽ നിന്നും പടവുകൾ ഇറങ്ങുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി കേട്ട് സെലിൻ തിരിഞ്ഞു നോക്കി .

പുഞ്ചിരിയോടെ ജോസുകുട്ടി അവൾക്കരുകിലേക്കു നടന്നു വന്നു ..

” എന്താ സെലിനെ വിശേഷം ..” അയാൾ ചിരിയോടെ തിരക്കി .

” എന്റെ വിശേഷങ്ങളൊക്കെ ജോസുകുട്ടി അറിഞ്ഞു കാണുമല്ലോ ..” അവൾ നീരസത്തോടെ പറഞ്ഞു .

” ദുഃഖമുണ്ട് ..സെലിനെ ദുഃഖമുണ്ട് ..വിധിയെ തടുക്കാൻ നമുക്ക് പറ്റുമോ ..” ജോസുകുട്ടി അവളോട്‌ പറഞ്ഞു .

മറുപടി ഒന്നും പറയാതെ സെലിൻ പടവിറങ്ങി നടന്നു..

“പിന്നെ എന്റെ അപ്പച്ചൻ വൈകിട്ട് സെലിന്റെ വീട്ടിലേക്കു വരുന്നുണ്ട് ..” ജോസുകുട്ടി വിളിച്ചു പറഞ്ഞു .

അവൾ അത് ചെവിക്കൊള്ളാതെ ചെന്ന് കാറിൽ കയറി .

ഡ്രൈവർ ഓമനക്കുട്ടൻ കാറിലിരുന്ന് ജോസുകുട്ടിയെ എത്തി നോക്കി .

” എന്തിനാണെന്നറിയാമോ … നമ്മുടെ വിവാഹത്തെ പറ്റി സംസാരിക്കാൻ ..”
ജോസുകുട്ടി വീണ്ടും വിളിച്ചു പറഞ്ഞു .

പാഞ്ഞു പോകുന്ന കാറിനെ നോക്കി ഒരു നിമിഷം നിരാശയോടെ ജോസുകുട്ടി നിന്നു.

രംഗം 7 .

ഒരു കോഫി ഹൗസ് .

(കൂട്ടുകാരി വീണയുമായുള്ള സെലിന്റെ ഒരു കൂടിക്കാഴ്ച്ച).

” നീ ചെയ്തത് ഒട്ടും ശരിയായില്ല.. സത്യത്തിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങടെ ലൈഫിലുണ്ടായിട്ടുള്ളൂ .. അതും സംശയത്തിന്റെ പേരിൽ .. ഞാൻ പല വട്ടം പറഞ്ഞതാ എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന്… ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം ..” വീണ സെലിനോട് പറഞ്ഞു .

സെലിൻ അവളെ നിരാശയോടെ നോക്കി.

” ആ ജോസുകുട്ടിയുടെ ശല്യം സഹിക്കാൻ വയ്യ ..അയാൾക്ക്‌ എന്നെ വിവാഹം കഴിച്ചേ പറ്റൂ ..ഇന്നലെ അയാളും അയാളുടെ അപ്പച്ചനും വീട്ടിൽ വന്നു … വിവാഹക്കാര്യം തീരുമാനിക്കാൻ ..

അപ്പച്ചൻ എല്ലാം ഉറപ്പിച്ച മട്ടാ..എന്റെ മോളെ ഓർത്തിട്ടാ.. ഞാൻ..,
അല്ലെങ്കിൽ ഇന്നലെ തന്നെ സ്ലീപ്പിങ് ടാബ്ലെറ്റ്സ് കഴിച്ചു തീർത്തേനെ ഞാനീ നശിച്ച ജീവിതം ..” സെലിൻ പറഞ്ഞു .

” നീ വേണ്ടാത്തതൊന്നും ചിന്തിക്കാതിരിക്ക്..”വീണ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

രംഗം 8.

(സെലിന്റെ വീട്.)

“നീ ജോസുകുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അപ്പച്ചനെയും അമ്മച്ചിയെയും ജീവനോടെ കാണില്ല… വിഷം കഴിച്ച് ഞങ്ങൾ ആത്മഹത്യ ചെയ്യും…” അപ്പച്ചൻ സെലിനോട് താക്കീതായി പറഞ്ഞു.

“നിങ്ങൾക്കൊക്കെ ശല്യമാകാതെ..ഞാനും മോളും എവിടെ എങ്കിലും പോയി ജീവിച്ചോളാം..” സെലിൻ പറഞ്ഞു.

“ഒരാന്തുണ ഇല്ലാതെ ഒരു പെണ്ണ് ഒറ്റക്ക് താമസിച്ചാൽ നന്നായിരിക്കും… അതോടെ പഞ്ഞിമുറ്റം തറവാടിന് നല്ലൊരു ചീത്തപ്പേരും കിട്ടും…”
മോളിക്കുട്ടി പറഞ്ഞു.

“മോളിക്കുട്ടി നീ മിണ്ടാതിരി…” സെലിന്റെ അമ്മച്ചി മോളിക്കുട്ടിയെ ശകാരിച്ചു.

“അവൾ പറഞ്ഞതിലെന്താ തെറ്റ്..”

എല്ലാം കേട്ടു നിന്ന സണ്ണി അമ്മച്ചിയോട് ചോദിച്ചു.

“അങ്ങനെ ചോദിക്ക് സണ്ണിച്ചായാ…” മോളിക്കുട്ടി ഭർത്താവിനോട് ആജ്ഞാപിച്ചു.

“സെലിനും ജോസുകുട്ടിയും തമ്മിലുള്ള വിവാഹം നടന്നെ പറ്റു… അത് പഞ്ഞിമുറ്റം തറവാടിന്റെ അന്തസിന്റെ പ്രശ്നമാണ്.. അതോടൊപ്പം ആ ജെയിംസ് ചെറ്റയോടുള്ള പ്രതികാരവും…” സണ്ണി വാശിയോടെ പറഞ്ഞു.

“ഞാൻ നിങ്ങൾക്കൊക്കെ ഒരു ബാധ്യത യായല്ലേ…” സെലിൻ ചോദിച്ചു.

അവൾ ദയനീയതയോടെ അമ്മച്ചിയെയും അപ്പച്ചനെയും മാറി മാറി നോക്കി.

“അതേ… നീ ഞങ്ങൾക്കിപ്പോ ബാധ്യത തന്നെയാ… ” സണ്ണി തീർത്തും പറഞ്ഞു.

സെലിൻ കരഞ്ഞു കൊണ്ട് സ്റ്റെയർ കയറി മുകളിലത്തെ അവളുടെ മുറിയിലേക്കോടി.

രംഗം 9.

(പള്ളിയുടെ ഉൾവശം)

ജോസുകുട്ടിയുമായുള്ള സെലിന്റെ മനസമ്മതം.

“പഞ്ഞി മുറ്റത്തു സേവ്യറിന്റെയും അന്നമ്മ സൂസന്റെയും മകളായ സെലിനെ വിവാഹം കഴിക്കാൻ … കതിരുങ്കൽ തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനായ ജോസു കുട്ടിക്ക്‌……….” ഫാദർ ചോദ്യം മുഴുവനാക്കുന്നതിനു മുൻപേ…,

“സമ്മതമാണ്…” ജോസുകുട്ടി ധൃതിയോടെ പറഞ്ഞു.

ഫാദർ അയാളെ തറപ്പിച്ചൊന്നു നോക്കി..
ചിലർ ചിരിച്ചു…

എല്ലാവരും ആഗ്രഹിച്ചത് പോലെ സെലിനും സമ്മതം മൂളി…

അതോടെ എല്ലാവരുടെയും ചങ്കിലെ തീയടങ്ങി.

രംഗം 10.

(ലിറ്റൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ).

ഗേറ്റിനടുത്ത് അല്ലിമോൾ വരുന്നതും കാത്ത് കാറിന്റെ ബോണെറ്റിൽ ചാരി ജെയിംസ് നിന്നു…

കുട്ടികളെ കൂട്ടികൊണ്ടുപോകാൻ രക്ഷകർത്താക്കൾ എത്തിക്കൊണ്ടിരുന്നു..

അയാൾ കയ്യിലെ വച്ചിലേക്ക് ഇടക്കിടക്ക് അക്ഷമനായി നോക്കികൊണ്ടിരുന്നു..

കുട്ടികൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അയാൾക്കാശ്വാസമായി..

“പാപ്പാ…”

കുട്ടികൾക്കിടയിൽ നിന്നും അല്ലിമോളുടെ ശബ്ദം അയാൾ കേട്ടു..

അയാൾക്ക് സന്തോഷമായി.

അല്ലിമോൾ ഓടി വന്ന് അയാളുടെ നെഞ്ചിലേക്ക് വീണു.

അയാൾ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.

“എന്താ പപ്പ മോളേയും മമ്മിയെയും കൂട്ടിക്കൊണ്ടു പോകാൻ വരാത്തെ…”അവൾ ചോദിച്ചു.

അയാൾക്ക് ഉത്തരമുണ്ടായില്ല.

അപ്പോഴേക്കും കാറുമായി ഓമനക്കുട്ടൻ എത്തി.

“സാർ വൈകിയാൽ പ്രശ്നമാകും…”

അല്ലിമോളേയും കൊണ്ട് ഐസ് സ്ക്രീം കഴിക്കാൻ പോകാൻ ഒരുങ്ങിയ ജയിംസിനോട് ഓമനക്കുട്ടൻ പറഞ്ഞു.

“ഒരു രണ്ടു മിനിറ്റ് ..ന്റെ മോളെ ഞാൻ ഒന്നു സ്നേഹിച്ചോട്ടെ ഓമനക്കുട്ടാ…” ജയിംസ് വേദനയോടെ അയാളോട് അപക്ഷിച്ചു.

രംഗം 11.

(സെലിന്റെ വീട്.)

പപ്പ സ്കൂളിൽ വന്ന വിവരം വലിയ സന്തോഷത്തോടെ അല്ലിമോൾ സെലിനോട് പറഞ്ഞു…

ഐസ് സ്ക്രീം കഴിച്ച കര്യമൊക്കെ അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു .സെലിന്റെ അപ്പച്ചനെ കണ്ടപ്പോൾ അവൾ ഭയത്തോടെ സംസാരം നിർത്തി.

“പറഞ്ഞോ… പറഞ്ഞോ.. നിന്റെ പപ്പ വല്ല്യ പുണ്യാളനല്ലേ…” അപ്പച്ചൻ പറഞ്ഞത് കേട്ട്‌ സെലിൻ വേദനയോടെ അയാളെ നോക്കി.

രംഗം 12.

(സെലിന്റെ വീട് – കുറെ ആഴ്ചകൾക്ക് ശേഷം)

സെലിന്റെയും ജോസുകുട്ടിയുടെയും വിവാഹത്തിന്റെ തലേ ദിവസം രാത്രി.

സെലിനെ വീട്ടിലെങ്ങും കാണുന്നില്ല എന്ന വിവരം മോളിക്കുട്ടിയാണ് എല്ലാവരെയും അറിയിച്ചത്.

ഭീതിയോടെ എല്ലാവരും മുഖാമുഖം നോക്കി.

“അവൾ വല്ല കടും കയ്യും…..” മോളിക്കുട്ടി ഭയത്തോടെ സൂചിപ്പിച്ചു.

(വേലക്കാരി ജാനമ്മ പേടിയോടെ സ്റ്റോറൂമിന്റെ ഭിത്തിക്കരുകിൽ നിന്നും എത്തി നോക്കിക്കൊണ്ടിരുന്നു.)

അതു കേട്ട് അമ്മച്ചി കരച്ചിൽ തുടങ്ങി..

“നീ അവൾടെ റൂമിൽ നോക്കിയോ…” സണ്ണി തിരക്കി.

“നോക്കി.. ആ കൊച്ച് മാത്രം അവിടെ കിടന്ന് ഉറങ്ങുന്നുണ്ട്…” മോളിക്കുട്ടി പറഞ്ഞു.

“അവളുടെ റൂമിലൊന്നു കൂടെ നോക്കട്ടെ… വല്ല കത്തോ മറ്റോ എഴുതിവെച്ചിട്ടുണ്ടോന്ന്…”മോളിക്കുട്ടി എല്ലാവരോടുമായി പറഞ്ഞുകൊണ്ട് സ്റ്റയർ കയറി മുകളിലേക്കോടി..

ഡോർ തുറന്നു അകത്തു കയറിയ മോളിക്കുട്ടി എല്ലായിടത്തും കണ്ണോടിച്ചു..

“അയ്യടാ.. സുഖമായിക്കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ.. തള്ള ചത്തോന്നുപോലും നിശ്ചയമില്ല…”

ഉറങ്ങിക്കിടന്ന അല്ലിമോളെ നോക്കി മോളിക്കുട്ടി ഗോഷ്ടി കാണിച്ചു കൊണ്ടു പറഞ്ഞു.

അവർ മുറിയാകെ അരിച്ചു പെറുക്കാൻ തുടങ്ങി..

“മമ്മി പപ്പക്കൊപ്പം പോയി…” ഉറക്കത്തിൽ നിന്നെഴുന്നേറ്റ അല്ലിമോൾ ഒരു കൈകൊണ്ട് കണ്ണു തിരുമ്മിക്കൊണ്ട് മോളിക്കുട്ടിയോട് പറഞ്ഞു.

“ങേ….”

അതു കേട്ട് മോളിക്കുട്ടി അമ്പരന്നു പോയി .