ബലിതർപ്പണം

ബലിതർപ്പണം
Balitharppanam Author : SP

“പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….”

അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ മനസ്സിനാകുന്നില്ല… അങ്ങ് ദൂരെയെവിടെയോ യാത്ര പോയിരിക്കുവാണെന്ന തോന്നലാണ് മനസ്സിൽ… പക്ഷെ അച്ഛന്റെ ഓർമദിവസങ്ങളിൽ അതു വെറും നുണയാണെന്ന് തിരിച്ചറിയും.

എന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എനിക്കു അതു വലിയ കുറച്ചിലായിരുന്നു. ഞാൻ ഒരു നല്ല മകനായിരുന്നോ എന്നുപോലും എനിക്കറിയില്ല. പക്ഷെ ഇന്ന് ഞാൻ എന്റെ അച്ഛനെ ഒരുപാട് സ്നേഹിക്കിന്നുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനം ശൂന്യമായത് എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട്. ഒരു മദ്യപാനി എന്നതിലുപരി ഒരു നല്ല അച്ഛനാകാൻ ആ മനുഷ്യനു കഴിഞ്ഞിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണം ഞാൻ തന്നെയാണ്. എന്നിൽ കാണുന്ന നന്മകൾ എല്ലാം അച്ഛന്റെ സംഭാവനകൾ തന്നെയാണ്.

അച്ഛന്റെ അന്ത്യദിനങ്ങളിലൂടെ ഓർമ്മകൾ സഞ്ചരിച്ചു. മദ്യപാനത്തിന്റെ ഭയാനകഭാവം ഞാൻ അച്ഛനിൽ കണ്ടു തുടങ്ങി. അച്ഛന്റെ അമിതമായ മദ്യപാനം ശ്രദ്ധയിൽ പെട്ടെങ്കിലും അതിനെ എതിർക്കാനും തിരുത്താനുമുള്ള പ്രായവും പക്വതയും അന്നെനിക്കില്ലായിരുന്നു.

ലിവർ സിറോസിസ്… മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം. ഒരു ഫിക്സിലൂടെയാണ് അച്ഛനിൽ ആദ്യമായി അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മദ്യപാനികൾ എല്ലാം നിർത്തി എന്ന് പറയുമെങ്കിലും അവരുടെ മനസ്സിനും ശരീരത്തിനും അതിന്റെ ലഹരിയെ പൂർണമായും ഉപേക്ഷിക്കാൻ ആവില്ല.

അന്ന് രാത്രി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു. സഹോദരങ്ങളെ ചേർത്ത് പിടിച്ചു കട്ടിലിന്റെ ഒരുമൂലയിൽ മതിലിനോട് ചേർന്നിരുന്നു കരയുന്ന അമ്മയെ ആണ് ഞാൻ കണ്ടത്. അവർ ഒന്നും പറയാനാകാതെ വിതുമ്പുകയായിരുന്നു.

“എന്താ അമ്മേ…. അച്ഛനെവിടെ….”

പാതി നിറഞ്ഞ വെളിച്ചത്തിൽ അലമാരയുടെ മുകളിലേക്ക് വിരൽ ചൂണ്ടി അമ്മ പൊട്ടി കരഞ്ഞു.

അലമാരയുടെ മുകളിൽ പേടിച്ചു വിറച്ചു തലമുട്ടുക്കാലിനോട് ചേർത്ത് വെച്ച് കരയുന്ന അച്ഛനിടയ്ക്കിടെ എന്തോ പറയുന്നുണ്ട്.

“അയ്യേ എന്ത് ജീവിയാണ് അതു….. ഛീ…. പോ അവിടന്ന്… “

അച്ഛനിടക്കിടെ പിറു പിറുത്തു.

“എന്താമ്മേ…. അച്ഛനെന്തൊക്കെയാ ഈ പറയണേ……”

എന്റെ കണ്ണും നിറഞ്ഞൊഴുകി…

“അറിയില്ലടാ സന്ധ്യയായപ്പോ തുടങ്ങിയതാ…. ആരോ കൊല്ലാൻ വരുന്നുന്നു പറഞ്ഞു പിച്ചും പേയും പറയുന്നു..”

അമ്മ കരച്ചിൽ നിർത്താനാകാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“അച്ഛാ എന്താച്ഛാ ഇത്. എന്തിനാ അവരെ ഇങ്ങനെ പേടിപ്പിക്കുന്നെ…”

ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു..

“അയ്യോ മോനെ അടുത്തേക്ക് പോകല്ലേ അച്ഛന്റെ കയ്യിൽ വാക്കത്തിയുണ്ട്… ഇപ്പൊ ഞങ്ങളെ ആരെയും തിരിച്ചറിയുന്നില്ല….”

അമ്മ എന്നെ തടഞ്ഞു…

അന്ന് രാത്രി അച്ഛന്റെ ചെയ്തികളെല്ലാം നിറകണ്ണുകളോടെ ഞങ്ങൾ നോക്കി നിന്നു. മനോനില തെറ്റിയ ഒരു ഭ്രാന്തനെ പോലെ അച്ഛൻ ആ രാത്രി ഒന്നുകൂടി ഭയാനകമാക്കി. നേരം പുലരാറായപ്പോൾ അച്ഛനൊന്നു മയങ്ങി. അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ മനസ്സിനകത്തു വല്ലാത്ത ഭയമായിരുന്നു. എന്റെ അച്ഛൻ ഒരു ഭ്രാന്തനായോ.?

ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ അച്ഛന് ഇന്നലെ നടന്നതൊന്നും ഓർമയില്ല. അച്ഛൻ പഴയതുപോലെയായി.

“നിങ്ങളുടെ അച്ഛന് മഞ്ഞപിത്തമാണ് അതു ലിവറിനെ പിടികൂടിയിരിക്കുകയാണ്. ഇനിയും അദ്ദേഹം കുടിക്കുകയാണെങ്കിൽ കരൾ പൂർണമായും നശിക്കും. അതിന്റെ റിയാക്ഷൻസാണ് ഇന്നലെ രാത്രി നിങ്ങൾ കണ്ടത്. മദ്യപാനം ഒഴിവാക്കിയാൽ മാത്രമേ മരുന്നുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ…”

ഡോക്ടറിന്റെ വാക്കുകൾ അച്ഛനെയും വല്ലാതെ മാറ്റിയതായി തോന്നി. അതിനു ശേഷം ചികിത്സയൊക്കെയായി ആശുപത്രിയിൽ കുറച്ചുനാൾ കയറിയിറങ്ങി. വീട്ടിലെത്തിയപ്പോഴും അച്ഛൻ പുറത്തൊന്നും പോകാതെ ഞങ്ങൾക്ക് സമാധാനം നൽകി… വീട്ടിലിരുന്നു മടുത്ത അച്ഛൻ ഇടയ്ക്കെപ്പഴോ പുറത്തു പോയി തുടങ്ങി. ഇനി അച്ഛൻ കുടിക്കില്ല എന്ന വിശ്വാസം തകർത്തു കൊണ്ട് അച്ഛന്റെ അരയിൽ നിന്നും വീണ മദ്യക്കുപ്പി കണ്ടപ്പോൾ എനിക്കു എന്റെ അച്ഛനോട് പുച്ഛമാണ് തോന്നിയത്.

“ഇനി ഞാൻ നിങ്ങളെ അച്ഛാ എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല…”

അവസാനമായി അച്ഛനോട് പറഞ്ഞ വാക്കുകളാണിത്. ഒന്നും വകവയ്ക്കാതെ അച്ഛൻ കുടിച്ചുകൊണ്ടിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും മദ്യം നുണഞ്ഞു കൊണ്ട്. ഭക്ഷണം പോലും കഴിക്കാതെ അച്ഛൻ കുടിച്ചു. ലിവർ സിറോസിസിന്റെ അവസാന ലക്ഷണം. വയർ ബലൂൺ പോലെ വീർത്തു വന്നു.

“അച്ഛാ അച്ഛന്റെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടോ…”

ഒന്നുമറിയാത്ത കുഞ്ഞു പെങ്ങളുടെ ചോദ്യം കേട്ട് വീട്ടുകാർ ഒന്നടങ്കം ചിരിച്ചു. പക്ഷെ എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. അന്ന് കടൽ തീരത്തു ഇരുന്നു കുറെ കരഞ്ഞു. എന്നും കരഞ്ഞുകൊണ്ടിരിക്കുന്ന കടലിനല്ലേ മറ്റുള്ളവരുടെ സങ്കടം തിരിച്ചറിയാനാകൂ..

ട്രിങ്….ട്രിങ്….ട്രിങ്..

“ഹലോ… എന്താ അമ്മേ….”

“അച്ഛന് തീരെ വയ്യടാ… നിന്നെ ഒന്ന് കാണണം എന്ന്….”

“ഇല്ല ഇനി ആ മനുഷ്യൻ മരിക്കാൻ കിടക്കുകയാണേൽ പോലും എന്നോട് പറയണ്ട……”

ദേഷ്യത്തോടെ ഫോൺ കട്ടാക്കിയെങ്കിലും അച്ഛനെ കാണാതിരിക്കാൻ മനസ്സനുവദിച്ചില്ല. വീടിന്റെ മുറ്റത്തു നിന്ന് അമ്മയുടെ നിലവിളി കേട്ട് ഞാൻ അകത്തേക്ക് കയറി… കട്ടിലിൽ വായ തുറന്നു കിടക്കുകയാണ് അച്ഛൻ. വായിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്. കണ്ണ് മേലേക്ക് തുറിച്ചു നിന്നിരുന്നു. അതു എന്നെ സഹതാപത്തോടെ നോക്കുന്നത് പോലെ തോന്നിച്ചു.

“മോനെ… അച്ഛൻ പോയെടാ….. “

അമ്മ എന്റെ നെഞ്ചത്ത് വീണു പൊട്ടി കരഞ്ഞു. ഒരു നിമിഷം എന്നിലെ മകൻ മരിച്ചപോലെ തോന്നി. ഭിത്തിയിലേക്ക് ചാരി പതിയെ നിലത്തേക്കൂർന്നിരുന്ന എന്റെ കണ്ണുനീരും ഊർന്നിറങ്ങി.

മരണവീടിന്റെ അലങ്കാരവുമായി ആളുകൾ കൂടി. പലരും സഹതപിച്ചു. കണ്ണീർ പൊഴിച്ചു അച്ഛന്റെ വീർത്ത വയറിനെ നോക്കി കളിയാക്കി ചിരിച്ചവർ കണ്ണീരുമായി വിരുന്നു വന്നു. നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രം. അച്ഛനോടൊപ്പം കൂട്ടുകൂടി കുടിച്ച സുഹൃത്തുക്കൾ മുൻ പന്തിയിൽ തന്നെ നിന്ന് ദഹന കർമ്മങ്ങൾ ഭംഗിയാക്കി… കൂട്ടുകാരന്റെ വേർപാടിൽ സങ്കടം തീർക്കാൻ മദ്യത്തിന് വേണ്ടി അവർ എന്റെ മുന്നിൽ കൈനീട്ടി… മദ്യപാനികളോട് സഹതാപം തോന്നിയ നിമിഷം.

ഇന്ന് ഞാൻ ഈ മണപ്പുറത്തു നടത്തിയ ബലിതർപ്പണം എന്റെ അച്ഛന് വേണ്ടി മാത്രമല്ല. മദ്യമെന്ന വിലാപത്തിൽ തകർന്നു പോയ ആലംബഹീനരായവർക്ക് കൂടിയായിരുന്നു….