ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 1
Bahrainakkare Oru Nilavundayirunnu

നാട്ടിൽ പോകുവാൻ ഒരുങ്ങിയിറങ്ങി നിൽക്കുന്ന എന്റെ പെട്ടികളെല്ലാം കാറിൽ കയറ്റി വെച്ച് അഷ്‌റഫ്‌ക്ക വീണ്ടും ഓർമ്മിപ്പിച്ചു ” നീ നാട്ടിലെത്തിയാൽ ഉടനെ വിളിക്കണം മറന്നാൽ ലീവിന് ഞാൻ വരുമ്പൊ വീട്ടിൽ വന്ന്‌ ചീത്ത പറയും പറഞ്ഞില്ലാന്നു വേണ്ട “.
“നിങ്ങളെയൊക്കെ മറന്ന് ഞാനവിടെ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ ചങ്ങായിമാരെ ” എന്ന് മറുപടി കൊടുത്ത് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.

ഏഴ് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞാണ് അല്ല മതിയാക്കിയാണ് ആദ്യമായി നാട്ടിലേക്ക് പോകുന്നത്. കാറിൽ കയറിയിരുന്നു റൂമിലുണ്ടായിരുന്ന കൂടപ്പിറപ്പുകളെ അവസാനമായി ഒരുവട്ടം കൂടി നോക്കിയപ്പോൾ പലരുടേയും കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചതും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞത് ഞാനറിഞ്ഞു .

അത്രക്കടുത്ത് പോയിരുന്നു എല്ലാവരും. നാട് കാണിച്ച സ്വപ്‌നങ്ങൾ പൂവണിയിക്കാൻ പണം കായിക്കുന്ന സൗദി അറേബ്യയിലെ റിയാദിലെത്തിയവർ. അവരുടെയെല്ലാം കൂടെ ഇനിയും ഒരുപാട് പൂവണിയുമെന്നുറപ്പില്ലാത്ത സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുണ്ടായിരുന്നു . ഞാൻ പാതി പൂവണിഞ്ഞ കിനാക്കളുമായി പ്രവാസം നിർത്തുകയായിരുന്നു കാരണം ഒരു മാറ്റം അനിവാര്യമായെന്നു ജീവിതം ഓർമ്മിപ്പിക്കുകയുണ്ടായി.

ഒരേ റൂമിൽ ഞങ്ങൾ ഒരുമിച്ചുള്ള ഏഴ് വർഷങ്ങൾ, പല നാട്ടുകാർ, പ്രായം കുറവ് എനിക്കായിരുന്നതിനാൽ അനിയനെ പോലെ സ്നേഹിച്ചും, ശകാരിച്ചും ജീവിക്കാൻ പഠിപ്പിച്ചവർ. ദുഖങ്ങളിലും, സന്തോഷങ്ങളിലും കൂടെ നിന്നവർ, പരിഭവങ്ങൾ പറഞ്ഞിരിക്കുന്ന രാത്രികൾ, ചില ദിവസങ്ങളിൽ ചിലരുടെ ദുഃഖങ്ങൾ കേട്ട് മരണ വീട് പോലെ എല്ലാവരും ഇരുന്നു കരയും ആരും ആശ്വസിപ്പിക്കില്ല കരഞ്ഞ് കരഞ്ഞ് അവസാനം ഒരുറക്കമാണ്. നെഞ്ചിലെ ദുഃഖങ്ങളടക്കാനുള്ള ഉറക്കം. ആ ഉറക്കമങ്ങോട്ട് ഖബറിലേക്ക് എത്തിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോകാറുണ്ട് റൂമിലെ തേങ്ങലുകൾ കേൾക്കുമ്പോൾ.

പ്രവാസത്തിന്റെ പല കോലങ്ങൾ കണ്ടു ഭയം മാറിയ അവരെല്ലാം പുതുക്ക പ്രവാസിയായ എനിക്ക്‌ നൽകിയ ധൈര്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു ഈ ഏഴു വർഷം ഇവിടെ പിടിച്ചു നിന്നത്.

ചിലപ്പോൾ കാര്യമില്ലാതെ പിണങ്ങും , പിണക്കം മാറ്റുവാൻ മാത്രമായി ചിലരുണ്ട് അവരാണ് റൂമിലെ നിയമങ്ങൾ കൊണ്ടുവരുന്നവർ. രാത്രി എല്ലാവരും ചേർന്നുണ്ടാക്കിയ ഭക്ഷണം കൂടിയിരുന്നു കഴിക്കുമ്പോഴായിരിക്കും കഴിഞ്ഞുപോയ പ്രവാസത്തിലെ നൊമ്പരങ്ങളും, ചിരി പടർത്തുന്ന അനുഭവങ്ങളും പങ്കുവെക്കൽ അതുംകൂടിയായാൽ വയറിൽ പിന്നെ നിറയാൻ സ്ഥലമുണ്ടാവാറില്ല.

കഴിഞ്ഞതെല്ലാം
ഓരോന്ന് ആലോചിച്ചു മുന്നോട്ട് പോകുന്ന കാറിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ഈന്തപ്പന മരങ്ങൾ എന്നെ യാത്രയാക്കുന്നത് പോലെ തോന്നി. വർഷങ്ങൾക്ക് മുൻപൊരു രാത്രി ഇതിലൂടെ വരുമ്പോൾ മരുഭൂമിയുടെ മാറ്റ് കൂട്ടുന്ന ഈ മരങ്ങൾക്കിത്ര ഭംഗി തോന്നിയിരുന്നില്ല.

കാർ ഡ്രൈവർ പരിചയക്കാരനായ ഒരു പാക്കിസ്ഥാനി സുഹൃത്താണ്. നാട്ടിൽ പോകുന്നവന്റെ സന്തോഷം മനസ്സിലാക്കിയ അവനെന്നോട് വിശേഷങ്ങൾ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു .

അവനോട് സംസാരിച്ചു കൊണ്ടുള്ള അരമണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ റിയാദ് ഇന്റർ നാഷണൽ ഐർപോർട്ടിലേക്ക് പ്രവേശിച്ചു. ലെഗേജും ഹാൻഡ് ബാഗുമെല്ലാം ട്രോളിയിൽ വെച്ച് പട്ടാണി നല്ലൊരു ആലിംഗനവും സമ്മാനിച്ചു എയർപോർട്ടിന് ഉള്ളിലേക്ക് നടക്കാൻ പറഞ്ഞു. അവനോട് യാത്ര പറഞ്ഞു ഞാൻ ഉള്ളിലേക്ക് നടന്നു.

സൗദിയിലേക്ക് വരുമ്പോൾ കൂടെ കണ്ണൂർ സ്വദേശിയായ ഒരുത്തനും കൂടിയുണ്ടായിരുന്നു. ഇന്ന് തിരികെ പോകുമ്പോൾ ഒറ്റക്കാണ് പക്ഷേ അതിന്റെ ഭയം ഉണ്ടായിരുന്നില്ല കാരണം വരുമ്പോൾ പറയാനറിയാത്ത അറബി ഭാഷ ഈ ഏഴു വർഷം കൊണ്ട് പഠിച്ചിരുന്നു. ആരെന്ത് ചോദിച്ചാലും തിരിച്ചു മറുപടി കൊടുക്കാനറിയാം. പിന്നെ പിറന്ന മണ്ണിലേക്ക് പോകുമ്പോൾ ആർക്കാണ് സങ്കടവും പരിഭവവും കാണുക.

ലഗേജ് വിട്ട ശേഷം ഹാൻഡ് ബാഗുമായി ഞാൻ യാത്രക്കാർ വെയിറ്റ് ചെയ്യുന്ന ഭാഗത്തേക്ക് നടന്നു.ഊദിന്റെയും, അത്തറിന്റെയും മണം വിലസുന്ന ഐര്പോര്ട്ടിനുള്ളിൽ തിങ്ങി നിറഞ്ഞ ആളുകളെയും അലങ്കാരങ്ങളെയും നോക്കി നടന്നു നീങ്ങുമ്പോഴെല്ലാം ഞാനൊരാളെ തിരയുകയായിരുന്നു.

എന്റെ കൂടെ നാട്ടിലേക്ക് പോകുവാൻ മൂന്നര വർഷം നാട്ടിൽ പോകാതെ കാത്തിരിക്കുകയും അവന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ വേണമെന്ന് പറഞ്ഞു എന്റെ ടിക്കറ്റ് വരെ എടുക്കുകയുംഅത് അയച്ചു തരികയും ചെയ്ത ബുറൈദയിൽ ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശി അൻവർ.

എനിക്ക്‌ പ്രതീക്ഷിക്കാതെ കിട്ടിയ കൂട്ടുകാരനാണവൻ . കൂടുതൽ സംസാരിക്കാത്ത, ചാറ്റാൻ നിൽക്കാത്ത ഒരു പ്രത്യേക സ്വഭാവമുള്ളവൻ. അടുത്തപ്പോൾ കൂടുതൽ അറിയാൻ തോന്നി അറിഞ്ഞപ്പോൾ പിരിയാൻ കഴിയാത്ത ബന്ധമായി . പക്ഷേ ലീവ് ഒരുപാട് കിട്ടിയിട്ടും നാട്ടിൽ പോകാതെ എന്നെ ഇങ്ങനെ കാത്തിരുന്നുള്ള ഈ യാത്രയുടെ ലക്ഷ്യമെന്താണെന്നു മാത്രം പറഞ്ഞിരുന്നില്ല. അറിയാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഇന്നത്തെ ദിവസം വരെ ക്ഷമിക്കാൻ പറഞ്ഞപ്പോൾ കാത്തിരിക്കാൻ തയ്യാറാവുകയായിരുന്നു.

അവൻ ഐര്പോര്ട്ടിനുള്ളിൽ കാണുമെന്നു പറഞ്ഞതനുസരിച്ചാണ് ഞാൻ നടന്നു നീങ്ങുന്നത്. ഇന്റർനെറ്റ് വഴി ലഭിച്ച കൂട്ടുകാരനെ ആദ്യമായി കാണുന്ന സന്തോഷത്തോടൊപ്പം അവനെന്താണ് ഇന്ന് പറയാൻ പോകുന്നത് എന്നറിയാനും തിടുക്കമേറി കൊണ്ടിരുന്നു.

നീല ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് വരുന്നത് എന്ന് പറഞ്ഞതിനാൽ ആ അടയാളവും നോക്കി നടക്കുന്നതിനിടയിലാണ് എന്നെ പിറകിൽ നിന്നും ആരോ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ ആദ്യമായി കാണുന്ന മുഖത്തെ സന്തോഷം മറച്ചു വെക്കാതെ ചിരിച്ചു കൊണ്ട് അൻവർ നടന്നു വരുന്നു. അൻവറിനെ കണ്ടതും ഞാനും അവന്റെയടുത്തേക്ക് ആളുകൾക്കിടയിലൂടെ അങ്ങോട്ട് നടന്നു …

( തുടരും )
__________________________

“ചില ജീവിതങ്ങൾ ദുനിയാവിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ചു തരുന്നത് പിന്നീടെപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നമ്മളും
കാണാനിട വന്നാൽ കൂടെ കൂട്ടാതിരിക്കാൻ കൂടിയാണ് …!”