പോലീസ് ഡയറി

സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു.

“എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?”

“ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു.

“ങാ..എന്നാ പറ്റി?”

“സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി കൊണ്ട് കൊടുക്കാന്‍. ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു. അപ്പോള്‍ എന്നോട് പറേന്നു അത് ഞാന്‍ തിന്നോളാന്‍. രാവിലെ കാപ്പി കുടിക്കാണ്ട വന്നോണ്ട് ഞാനത് കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പം ദേണ്ട് പിന്നേം പറേന്നു വാങ്ങിക്കൊണ്ടു കൊടുക്കാന്‍. അതും എന്നോട് തിന്നാന്‍ പറെമോ എന്ന പേടീലാ ഞാന്‍”

രമേശന്‍ പറഞ്ഞത് കേട്ടപ്പോള്‍ ജബ്ബാര്‍ ചിരിച്ചു. പിന്നെ ഇങ്ങനെ ചോദിച്ചു:

“നീ എന്താ അങ്ങേര്‍ക്ക് വാങ്ങിച്ചു കൊണ്ട് കൊടുത്തത്?”

“മൂന്നു പൊറോട്ട, ഒരു ഇറച്ചി, ഒരു ചായ”
ജബ്ബാര്‍ ചിരിച്ചു. പിന്നെ സഹതാപത്തോടെ അവനെ നോക്കി.

“സി ഐ സാറിന്റെ പേര് നിനക്കറിയാമോ?”

“അറിയാം. തോമസ്‌ മുളങ്കാടന്‍”

“അത് പേര്..ഇരട്ടപ്പേര് അറിയാമോന്നാ ചോദിച്ചത്? പുതിയ ആളല്ലേ അറിയാന്‍ വഴിയില്ല. അങ്ങേരെ എല്ലാരും വിളിക്കുന്നത് തിമ്മന്‍ തൊമ്മി എന്നാ..ങാ നീയൊരു കാര്യം ചെയ്യ്‌. ആ ചായക്കടക്കാരനോട് പറ സി ഐ സാറിനു വേണ്ട ശാപ്പാട് തരാന്‍. അയാള്‍ക്കറിയാം”

രമേശന്‍ തലയാട്ടിയ ശേഷം വേഗം ഹോട്ടലിലേക്ക് വച്ചുപിടിച്ചു.

“എന്താ സാറെ?” വീണ്ടും രമേശനെ കണ്ട ഹോട്ടലുടമ ആരാഞ്ഞു.

“അതേയ്..സി ഐ സാറിന് പ്രാതല്‍ പാഴ്സലായി എടുക്ക്..”

ഹോട്ടലുടമ തലയാട്ടിയ ശേഷം ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:

“എട്ട് പൊറോട്ട, മൂന്ന്‍ ഇറച്ചി, നാല് ചായ പാഴ്സല്‍..വേഗം”

രമേശന്‍ കണ്ണ് തള്ളിപ്പോയി അത് കേട്ടപ്പോള്‍.
പാഴ്സല്‍ വാങ്ങി സി ഐയുടെ മുറിയിലെ മേശപ്പുറത്ത് അയാളത് വച്ചിട്ട് മാറി നിന്നു. ആറടി ഉയരവും ഒരു ആനയുടെ വലിപ്പവുമുള്ള തോമസ്‌ പൊതി അഴിച്ചു നോക്കി ഉള്ളടക്കം കണ്ടു തൃപ്തിപ്പെട്ട്‌ രമേശനെ നോക്കി തലയാട്ടി.

“മിടുക്കന്‍..പണി പഠിച്ചു..പണി പഠിച്ചു..”

എന്നിട്ട് ഒരു പൊറോട്ട അതേപടി എടുത്ത് ചുരുട്ടി ആന മടല്‍ ഒടിച്ചു വായിലേക്ക് വയ്ക്കുന്ന ലാഘവത്തോടെ അണയിലേക്ക് തിരുകി. രമേശന്‍ അന്തം വിടല്‍ പരസ്യമായി കാണിക്കാതെ വീര്‍പ്പുമുട്ടലോടെ ഉള്ളിലൊതുക്കി സല്യൂട്ട് നല്‍കിയിട്ട് പുറത്തേക്ക് പോയി.
തൊമ്മി എട്ടാമത്തെ പൊറോട്ടയും തിന്ന് പശു കാടി കുടിക്കുന്നത് പോലെ വലിയ പാത്രത്തില്‍ നിറച്ചിരുന്ന ചായ ആശ്വാസത്തോടെ കുടിക്കുന്ന സമയത്താണ് ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കിയത്.

“എന്താടോ?” തൊമ്മി തിരക്കി.

“സാറെ ഒരു മോഷണക്കേസ്..പരാതിക്കാരന്‍ വന്നിട്ടുണ്ട്”

“ഞാന്‍ കൈ ഒന്ന് കഴുകിക്കോട്ടേ..താന്‍ അയാളെ പറഞ്ഞു വിട്ടോ”

തൊമ്മി കൈയും വായും കഴുകി ജനലിലൂടെ പുറത്തേക്ക് തുപ്പിയ ശേഷം ടര്‍ക്കി ടൌവലില്‍ കൈയും മുഖവും തുടച്ചിട്ട് വീണ്ടും കസേരയില്‍ ഇരുന്നു. അപ്പോള്‍ നാല്‍പ്പത് വയസിനുമേല്‍ പ്രായം മതിക്കുന്ന സുമുഖനായ ഒരു മനുഷ്യന്‍ ആശങ്ക നിഴലിക്കുന്ന മുഖത്തോടെ ഉള്ളിലേക്കെത്തി കൈകൂപ്പി.

“ഇരി..” തൊമ്മി ബാക്കി ഉണ്ടായിരുന്ന ചായ കുടിക്കാന്‍ എടുത്തുകൊണ്ട് പറഞ്ഞു.
അയാള്‍ കസേരയുടെ അറ്റത്തായി ഇരുന്നിട്ട് സി ഐയെ നോക്കി.

“പറെടോ..എന്നതാ പ്രശ്നം?”

“സാറേ എന്റെ പേര് അനില്‍..ഇന്നലെ രാത്രി എന്റെ വീട്ടില്‍ മോഷണം നടന്നു. ഭാര്യയുടെ സ്വര്‍ണ്ണവും ഏതാണ്ട് ഇരുപതിനായിരം രൂപയും മോഷണം പോയി..സാറ് ദയവായി വേഗം ഒന്നന്വേഷിച്ചു കള്ളനെ കണ്ടുപിടിക്കണം..പ്ലീസ് സര്‍” അയാള്‍ കരച്ചിലിന്റെ വക്കത്ത് എത്തിയതുപോലെ പറഞ്ഞിട്ട് കൈകള്‍ കൂപ്പി.

“ഇയാള് പറേന്ന ഒടനെ പിടിക്കാന്‍ കള്ളന്‍ എന്നോട് പറഞ്ഞിട്ടാണോ മോട്ടിക്കാന്‍ വന്നത്..ങാ..എങ്ങനാ അവന്‍ ഉള്ളില്‍ കേറിയത്..കതക് വല്ലതും കുത്തിപ്പൊളിച്ചോ”

“ഇല്ല സാറേ..രാവിലെ പിന്നിലെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അവന്‍ ഉള്ളില്‍ കയറിയത് എങ്ങനെയാണ് എന്നൊരു പിടിയുമില്ല”

“ഓഹോ..രാത്രി നിങ്ങള്‍ വാതിലുകള്‍ എല്ലാം അടച്ചിട്ടല്ലേ കിടന്നത്?”

“അത് സാറേ..ഇന്നലെ എന്റെ മോന്റെ പിറന്നാള്‍ ആയിരുന്നു. അതിന് അടുത്ത ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു ഡിന്നര്‍ പാര്‍ട്ടി കൊടുത്തിരുന്നു. വീടിനു വെളിയിലാണ് ഞങ്ങള്‍ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നത്..അവരെല്ലാം പിരിഞ്ഞു പോയപ്പോള്‍ സമയം പതിനൊന്നായി. ഞാന്‍ ലേശം മദ്യപിക്കുകയും ചെയ്തിരുന്നു..കതക് അടച്ചിരുന്നോ എന്നൊരു സംശയം എനിക്കും ഭാര്യയ്ക്കും ഉണ്ട്..അവള്‍ രാവിലെ മുതല്‍ ജോലി ചെയ്ത് നല്ല ക്ഷീണത്തിലും ആയിരുന്നു”

സി ഐ ആലോചനയോടെ പിന്നിലേക്ക് ചാരി.

“ആ വന്നവരില്‍ ആരെ എങ്കിലും നിങ്ങള്‍ക്ക് സംശയമുണ്ടോ?” അല്പം കഴിഞ്ഞു സി ഐ ചോദിച്ചു.

“എല്ലാവരെയും എനിക്കറിയാവുന്നതാണ് സര്‍; അവരാരും മോഷ്ടിക്കില്ല. തന്നെയുമല്ല, അവര്‍ എല്ലാവരെയും ഞാന്‍ തന്നെയാണ് യാത്രയാക്കിയതും”

“വീട്ടില്‍ ആരൊക്കെയുണ്ട്?”

“ഞാന്‍, ഭാര്യ, മൂത്തമകള്‍, പിന്നെ മകന്‍”

“മക്കളുടെ പ്രായം?”

“മോള്‍ പതിനാറ്..മോന്‍ പതിനൊന്ന്”

“പിന്നിലെ കതക് അടച്ചതായി കുട്ടികള്‍ക്ക് അറിവുണ്ടോ? നിങ്ങള്‍ അവരോട് ചോദിച്ചിരുന്നോ?”

“സാധാരണ ഭാര്യയാണ് അടയ്ക്കുന്നത്. അതുകൊണ്ട് അവരത് ശ്രദ്ധിച്ചിരുന്നില്ല..”

“നിങ്ങള്‍ പുറത്ത് പാര്‍ട്ടി നടത്തുന്ന സമയത്ത് കള്ളന്‍ ഉള്ളില്‍ കയറിക്കാണും. എന്നിട്ട് രാത്രി നിങ്ങളെല്ലാം ഉറക്കമായ സമയത്ത് മോഷണം നടത്തിയിട്ട് സ്ഥലം വിട്ടു. ഇതാകാം സംഭവിച്ചത്” സി ഐ തന്റെ പ്രാഥമിക നിഗമനം പുറത്തുവിട്ടു.

“ആയിരിക്കാം സര്‍. എങ്ങനെയെങ്കിലും അവനെ കണ്ടെത്തണം സര്‍..പ്ലീസ്”

“എനിക്ക് നിങ്ങളുടെ വീട് ഒന്ന് കാണണം. എന്നിട്ടാകാം ബാക്കി എന്താ?”

“ആയിക്കോട്ടെ സര്‍”

“നിങ്ങള്‍ എങ്ങനാ വന്നത്? സ്വന്തം വണ്ടിയില്‍ ആണോ”

“ആണേ”

“എന്നാല്‍ വഴി കാണിച്ച് മുന്‍പേ പൊക്കോ..ഞാന്‍ പോലീസുകാരുമായി വരാം”

“ശരി സര്‍”

മുറ്റത്ത് പോലീസ് വാഹനം വന്നു നിന്നപ്പോള്‍ അനിലിന്റെ ഭാര്യയും മക്കളും വെളിയിലെത്തി ആശങ്കയോടെ നോക്കി. തൊമ്മി തന്റെ വലിയ ശരീരം വണ്ടിയില്‍ നിന്നും ഇറക്കിയിട്ട്‌ ഒരു പോലീസുകാരനെ അരികിലേക്ക് വിളിച്ചു.

“സര്‍”

“എടൊ..ഇവിടുന്ന് കുറച്ചു മുന്‍പോട്ടു പോയാ ഒരു പിള്ളേച്ചന്റെ ചായക്കട ഉണ്ട്. നല്ല ഒന്നാന്തരം പഴംപൊരി ആണ് അങ്ങേര്‍ ഉണ്ടാക്കുന്നത്. താന്‍ പോയി ഒരു പത്ത് പഴംപൊരി വാങ്ങിച്ചോണ്ട് വാ..ഡ്രൈവറെ കൂട്ടിക്കോ”

“സര്‍”

തൊമ്മി രണ്ടു പോലീസുകാരുമായി വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ അയാള്‍ പിന്നില്‍ നിന്ന് ഗോഷ്ടി കാണിച്ചിട്ട് ഡ്രൈവറെ വിളിച്ചു വണ്ടി വെളിയിലേക്ക് ഇറക്കി പിള്ളേച്ചന്റെ കട ലക്ഷ്യമാക്കി നീങ്ങി.

വീടിന്റെ ഉള്ളില്‍ കയറിയ തൊമ്മി ആദ്യം മോഷണം നടന്ന മുറിയില്‍ എത്തി.

“ഈ അലമാരയുടെ അടിയിലെ തട്ടിന്റെ ഉള്ളിലുള്ള അറയില്‍ ആയിരുന്നു സാറേ സ്വര്‍ണ്ണം.” അനില്‍ വിശദീകരിച്ചു.

“നിങ്ങള്‍ രണ്ടുപേരും ഇവിടെയാണോ ഉറങ്ങുന്നത്?” സി ഐ ചോദിച്ചു.

“അതെ”

“അലമാര തുറക്കുന്ന ശബ്ദം നിങ്ങള്‍ രണ്ടുപേരും കേട്ടില്ലേ?”

“നല്ല ക്ഷീണം ഉണ്ടായിരുന്നു സാറേ..മാത്രമല്ല ഈ ഫാന്‍ കറങ്ങുമ്പോള്‍ വല്ലാത്ത ഒരു ശബ്ദം ഉണ്ട്..ഇതിന്റെ ബെയറിംഗ് കേടായത് കാരണം ഫുള്‍ സ്പീഡില്‍ കറങ്ങിയാല്‍ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കാന്‍ പാടാണ്”

“അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നിരിക്കുന്നത്” അലമാര പരിശോധിച്ചിട്ട് സി ഐ സ്വയമെന്നപോലെ പറഞ്ഞിട്ട് അവരെ നോക്കി: “താക്കോല്‍ നിങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരുന്നത്?”

“ഇന്നലെ അലമാരയില്‍ തന്നെ വച്ചിരുന്നു സര്‍. എന്തിനോ വേണ്ടി തുറന്നിട്ട്‌ ലോക്ക് ചെയ്യാന്‍ മറന്നു പോയതാണ്. തന്നെയുമല്ല സ്വര്‍ണ്ണം അറയുടെ ഉള്ളില്‍ ആയതിനാല്‍ അത്ര വലിയ കരുതലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല..ആദ്യമായിട്ടാണ് ഇവിടെ ഒരു മോഷണം..”

“രാവിലെ താക്കോല്‍ നിങ്ങള്‍ ആരെങ്കിലും എടുക്കുകയോ പിടിക്കുകയോ ചെയ്തോ?”

“എടുത്ത് സാറേ..ഞങ്ങള്‍ അലമാര മൊത്തം പലതവണ പരിശോധിച്ചു..”

“അപ്പോള്‍ ഫിംഗര്‍ പ്രിന്റ്‌ കിട്ടില്ല..” സി ഐ സ്വയം അങ്ങനെ പറഞ്ഞിട്ട് പിന്നിലെ വാതിലിന്റെ അരികിലെത്തി വെളിയിലേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ച ശേഷം ഉള്ളില്‍ കയറി.

“പുറത്തൊക്കെ ഒന്ന് പരിശോധിക്ക്..വല്ല തുമ്പും കിട്ടുമോന്നു നോക്കിയിട്ട് വാ” ഒപ്പമുണ്ടായിരുന്ന പോലീസുകാരെ പുറത്തേക്ക് അയച്ച ശേഷം സി ഐ തൊപ്പി ഊരിയിട്ട് സോഫയിലേക്ക് സ്വന്തം ശരീരം നിക്ഷേപിച്ചു. വീട്ടുകാര്‍ ആശങ്കയോടെ അദ്ദേഹത്തെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു.

“നിങ്ങള്‍ രണ്ടാളും ഇങ്ങുവന്നെ” സി ഐ കുട്ടികളെ അരികിലേക്ക് വിളിപ്പിച്ചു. രണ്ടുപേരും ഭയത്തോടെ അയാളുടെ മുന്‍പിലേക്ക് നീങ്ങി നിന്നു.

“ഇന്നലെ രാത്രി..ഉറങ്ങുന്നതിനു മുന്‍പ് പിന്നിലെ വാതില്‍ അടച്ചിരുന്നതായി നിങ്ങളില്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?” രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട്‌ സി ഐ ചോദിച്ചു. കുട്ടികള്‍ പരസ്പരം നോക്കിയിട്ട് അമ്മയെയും അച്ഛനെയും നോക്കി.

“മിസ്സിസ് അനിലിന് ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?” സി ഐ ചോദിച്ചു.

“ഞാന്‍ എല്ലാ ദിവസവും കതകുകള്‍ അടച്ചിട്ടാണ് കിടക്കുക. അത് ഒരു പതിവായതിനാല്‍ പ്രത്യേകിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യമല്ലല്ലോ സര്‍..അടച്ചു എന്നുതന്നെയാണ് എന്റെ വിശ്വാസം…സ്ഥിരം ശീലമുള്ള കാര്യമാണ്” അവര്‍ പറഞ്ഞു.

സി ഐ ആലോചനയോടെ തലയാട്ടി.

“രാത്രി വീടിനുള്ളില്‍ വേറെ ആരെങ്കിലും ഉള്ളതായി നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയിരുന്നോ?”

നാല് മുഖങ്ങളിലും മാറിമാറി നോക്കിക്കൊണ്ട് സി ഐ ചോദിച്ചു. ആരും മറുപടി നല്‍കിയില്ല.

“വീടിന്റെ മുന്‍പില്‍ പാര്‍ട്ടി നടക്കുന്ന സമയത്ത്, മുന്‍വാതില്‍ ന്യായമായും തുറന്നാകും കിടക്കുക. പക്ഷെ പിന്നിലെ വാതില്‍ തുറന്നിടണ്ട കാര്യമില്ലല്ലോ..അത് ആ സമയത്ത് അടഞ്ഞു തന്നെയാണോ കിടന്നിരുന്നത്?” സി ഐ അടുത്ത ചോദ്യം ഉന്നയിച്ചു.

“പിന്‍വാതില്‍ അടച്ചിരുന്നു സര്‍. പക്ഷെ ഗസ്റ്റുകള്‍ ഉള്ളില്‍ കയറി ആരെങ്കിലും തുറന്നുകാണുമോ എന്നറിയില്ല. പത്തുപന്ത്രണ്ടു പേരോളം ഉണ്ടായിരുന്നതല്ലേ” അനിലാണ് അത് പറഞ്ഞത്.
അതിനിടെ പുറത്ത് പരിശോധന നടത്തിയ പോലീസുകാര്‍ ഉള്ളിലെത്തി.

“തുമ്പു വല്ലതും കിട്ടിയോടോ?”
സി ഐ ചോദിച്ചു. പഴംപൊരി വാങ്ങാന്‍ പോയ വണ്ടിയും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. സി ഐ തല നീട്ടി വെളിയിലേക്ക് നോക്കിയിട്ട് മറ്റേ പോലീസുകാരെ നോക്കി.

“പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല..പക്ഷെ ഒരു സൈക്കിള്‍ വടക്കേ ഭാഗത്ത് ചാരി വച്ചിട്ട് അത് പോയതിന്റെ പാട് കാണുന്നുണ്ട്” ഒരാള്‍ പറഞ്ഞു.
സി ഐയുടെ കണ്ണുകള്‍ തിളങ്ങി.

“സര്‍ പഴംപൊരി”

വാഴയിലയില്‍ പൊതിഞ്ഞ പഴംപൊരി സി ഐക്ക് നീട്ടിക്കൊണ്ട് അത് വാങ്ങാന്‍ പോയിരുന്ന പോലീസുകാരന്‍ പറഞ്ഞു. സി ഐ ആര്‍ത്തിയോടെ അത് തുറന്ന് ഒരു പഴംപൊരി എടുത്ത് വായിലേക്ക് തിരുകി.

“നിങ്ങക്കൊക്കെ ചായ വേണ്ടേ..ഓരോ ചായ ആയിക്കോ” അടുത്ത പഴംപൊരി എടുക്കുന്നതിനിടെ അനിലിന്റെ ഭാര്യയെ നോക്കി സി ഐ പറഞ്ഞു.

“ചെല്ലടി..എല്ലാവര്‍ക്കും ചായ ഇട്”

“കുറച്ചു വെള്ളം കൂടുതല്‍ വച്ചോ..അളവ് കുറയ്ക്കണ്ട” മൂന്നാമത്തെ പഴംപൊരി തിന്നുന്നതിനിടെ സി ഐ പറഞ്ഞു.

“ഇങ്ങേരു ചായ കുടിച്ചു പഴംപൊരീം തിന്നിട്ടു പോകാനാണോ ഇങ്ങോട്ട് വന്നത്” എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് അനിലിന്റെ ഭാര്യ ഉള്ളിലേക്ക് പോയി.

“ഇന്നാ..ഇത് വണ്ടിയിലോട്ടു വയ്ക്ക്…” സി ഐ നാലാമത്തെ പഴംപൊരി എടുത്ത് വായില്‍ തിരുകിയ ശേഷം പൊതി നല്‍കിക്കൊണ്ട് പറഞ്ഞു. പിന്നെ അനിലിനെ നോക്കി.

“ഇവിടെ സൈക്കിള്‍ ഉണ്ടോ?”

“ഉണ്ട്..മോള്‍ക്കും മോനും സൈക്കിള്‍ ഉണ്ട്”

“അത് എവിടെയാണ് വയ്ക്കുന്നത്”

“വീടിന്റെ പിന്നില്‍ ഷെഡ്‌ ഉണ്ട്..അതില്‍”

“ഇന്നലെ വൈകിട്ട് ഇവര്‍ സൈക്കിള്‍ വീടിന്റെ വടക്കുവശത്ത് കൊണ്ടുപോയതായി ഓര്‍മ്മയുണ്ടോ?”

“ഇന്നലെ സൈക്കിള്‍ എടുത്തിട്ടേയില്ല സര്‍.” അനില്‍ കുട്ടികളെ നോക്കിയ ശേഷമാണ് അത് പറഞ്ഞത്.

“അതിഥികളില്‍ ആരെങ്കിലും സൈക്കിളില്‍ വന്നിരുന്നോ?”

“ഇല്ല..കാറിലും സ്കൂട്ടറിലും ഒക്കെയാണ് അവര്‍ വന്നിരുന്നത്”

“അച്ഛാ ഒന്നിങ്ങു വന്നെ” മകള്‍ അച്ഛനെ അടുത്തേക്ക് വിളിച്ചു. അയാള്‍ ചെന്നപ്പോള്‍ അവള്‍ കാതില്‍ എന്തോ മന്ത്രിച്ചു.

“സാറേ ഇവള്‍ ഇന്നലെ സൈക്കിള്‍ എടുത്തിരുന്നു..വീടിനു ചുറ്റും ചുമ്മാ കുറേനേരം ചവിട്ടിയത്രേ..” അയാള്‍ അവള്‍ പറഞ്ഞത് സി ഐയെ ധരിപ്പിച്ചു.

“സാരമില്ല. മോള്‍ സൈക്കിള്‍ എടുത്ത് വടക്ക് വശത്തേക്ക് വന്നെ”

അങ്ങനെ പറഞ്ഞിട്ട് സി ഐ വെളിയിലേക്ക് ഇറങ്ങി; ഒപ്പം പോലീസുകാരും മറ്റുള്ളവരും. സി ഐ സൈക്കിളിന്റെ ടയറിന്റെ പാടുകള്‍ കണ്ടു. അതിനിടെ അനിലിന്റെ മകള്‍ സൈക്കിള്‍ അവിടെ എത്തിച്ചു. സി ഐ അവളുടെ ടയറിന്റെ പാടും മറ്റേ പാടും പരിശോധിച്ചു.

“ഇത് മോള്‍ടെ സൈക്കിളിന്റെ പാടല്ല..പൊക്കോ”

അയാള്‍ അവളോട്‌ പറഞ്ഞു. പെണ്‍കുട്ടി സൈക്കിളുമായി പോയപ്പോള്‍ സി ഐ പോലീസുകാരോട് പറഞ്ഞ് സംശകരമായി കണ്ട പാടിന്റെ അളവും ഫോട്ടോയും എടുത്തു. പിന്നെ വീണ്ടും ഉള്ളിലേക്ക് കയറി.

“കള്ളന്‍ സൈക്കിളില്‍ ആണ് വന്നത്. അവന്റെ ടയറിന്റെ പാട് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതൊരു തുമ്പാണ്. പേടിക്കണ്ട മിസ്റ്റര്‍ അനില്‍..അവനെ ഏറെ വൈകാതെ ഞങ്ങള്‍ പൊക്കും….”

അനിലിന്റെയും മക്കളുടെയും മുഖങ്ങളില്‍ നോക്കി സി ഐ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ചായകളുമായി എത്തി.

“സര്‍..എനിക്കപ്പോള്‍ ഓര്‍മ്മവരുന്നു..ഇന്നലെ കതക് അടച്ചിട്ടാണ് ഞാന്‍ ഉറങ്ങാന്‍ പോയത്..ചായ ഉണ്ടാക്കുന്ന സമയത്ത് ഞാനത് തന്നെ ആലോചിക്കുകയായിരുന്നു..” സി ഐയ്ക്ക് ചായ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.

“അത് കഴിഞ്ഞു ഞാന്‍ എന്റെ ഷൂസ് എടുക്കാന്‍ കതക് തുറന്നാരുന്നു അമ്മെ” മകന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവര്‍ അതെപ്പറ്റി ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അല്‍പനേരം നിന്നു.

“ചേച്ചി സാറിനു ഗ്ലാസില്‍ ചായ കൊടുക്കണ്ട..മൊന്ത ഇല്ലേ?” അതിനിടെ ഒരു പോലീസുകാരന്‍ പറഞ്ഞു. സി ഐ അയാളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അനിലിന്റെ ഭാര്യയെയും നോക്കി ഇങ്ങനെ പറഞ്ഞു:

“എന്നാപ്പിന്നെ മൊന്തേല്‍ എടുത്തോ…” തുടര്‍ന്ന് അദ്ദേഹം പയ്യനെ നോക്കി “നീ കതക് തുറന്നിട്ട്‌ അടച്ചില്ലേ?”

“അടച്ചു..പക്ഷെ മോളിലെ കൊളുത്ത് മാത്രമേ ഇട്ടുള്ളൂ..”

“അവന്‍ കതക് തുറന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?”

“ഇല്ല സര്‍. ഞാന്‍ കതകടച്ചിട്ടു കിടക്കാന്‍ പോയി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഉറങ്ങുകയും ചെയ്തു” അനിലിന്റെ ഭാര്യ പറഞ്ഞു.

“അപ്പോള്‍ അവസാനം കതക് ഉപയോഗിച്ചത് ഇവനാണ്..”

അങ്ങനെ പറഞ്ഞിട്ട് അദ്ദേഹം നേരെ പിന്‍വാതില്‍ക്കലെത്തി പരിശോധന നടത്തി. അത് അകത്ത് നിന്നും പുറത്ത് നിന്നും അടച്ചിട്ട് വെളിയില്‍ നിന്നും തുറക്കാന്‍ പറ്റുമോ എന്ന് പരിശോധിച്ച ശേഷം അനിലിനെ അദ്ദേഹം അരികിലേക്ക് വിളിപ്പിച്ച് എന്തോ സംസാരിച്ചു. അയാള്‍ പറഞ്ഞത് കുറിച്ചെടുത്ത ശേഷം സി ഐ വീണ്ടും എത്തി മൊന്തയില്‍ കിട്ടിയ ചായ കുടിച്ചു.

“അപ്പോള്‍ ശരി മിസ്റ്റര്‍ അനില്‍..ഞാന്‍ വിളിക്കാം..ഒന്ന് അന്വേഷിക്കട്ടെ…”

“ശരി സര്‍”

തൊമ്മി ഒരു ഏമ്പക്കം വിട്ടുകൊണ്ട് പുറത്തേക്കിറങ്ങി. പിന്നെ ജീപ്പിലെക്ക് കയറി. ജീപ്പ് റോഡിലേക്ക് ഇറങ്ങി പോകുന്നത് അനിലും കുടുംബവും നോക്കി നിന്നു.

“അങ്ങേരെക്കൊണ്ട് വല്ലതും നടക്കുമോ ചേട്ടാ..തീറ്റീം കുടീം മാത്രമാ അങ്ങേര്‍ക്ക് ജോലി എന്ന് തോന്നുന്നു..ഭഗവാനെ എന്റെ അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വര്‍ണ്ണം ആണ്. അതെടുത്തവന്‍ മുടിഞ്ഞു പോകത്തെ ഉള്ളു” അനിലിന്റെ ഭാര്യ രണ്ടു കൈകളും തലയില്‍ വച്ചു പ്രാകി.

“തോമസ്‌ സാറ് ആളു മിടുക്കനാ..നീ വിഷമിക്കാതെ..അങ്ങേരു കള്ളനെ കണ്ടുപിടിക്കുക തന്നെ ചെയ്യും..” പ്രതീക്ഷയോടെ അനില്‍ പറഞ്ഞു…

“എടൊ ആ അര്‍ജുനനെ വിളി”

സ്റ്റേഷനില്‍ എത്തിയ തൊമ്മി പഴംപൊരിയുടെ പൊതി എടുത്ത് തുറന്നിട്ട്‌ അടുത്തുണ്ടായിരുന്ന പോലീസുകാരനോട്‌ പറഞ്ഞു.

“സര്‍”

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരനും കരുത്തനുമായ ഒരു പോലീസുകാരന്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.

“സര്‍” അര്‍ജുനന്‍ പറഞ്ഞു. തൊമ്മി പഴംപൊരി ഒരെണ്ണം അയാള്‍ക്ക് നേരെ നീട്ടി.

“ഇന്നാടോ കഴിച്ചോ”

“വേണ്ട”

“ഉം എന്താ തനിക്കു ഷുഗര്‍ ഉണ്ടോ?”

“ഷുഗര്‍ ഒന്നുമില്ല. പക്ഷെ സാറ് ഈ ഒരെണ്ണം എനിക്ക് തന്നിട്ട് എന്റെ ചിലവില്‍ പത്തെണ്ണം കഴിക്കാനുള്ള വേലയല്ലേ..വേണ്ട..ഞാന്‍ വേറെ വാങ്ങിച്ചു തിന്നോളാം”

അര്‍ജുനന്റെ മറുപടി കേട്ട തൊമ്മി ചിരിച്ചു. ചിരിക്കൊടുവില്‍ അയാള്‍ ഇങ്ങനെ പറഞ്ഞു:

“അതിനു താന്‍ എനിക്ക് എന്നാ വല്ലോം വാങ്ങിച്ചു തന്നിട്ടുള്ളത്? ങേ?”

“സാറിനു തിന്നാന്‍ വാങ്ങിച്ചു തരണേല്‍ എന്റെ ഒരു മാസത്തെ ശമ്പളം തികയത്തില്ല”
തൊമ്മി ദേഹം മൊത്തത്തില്‍ കുലുക്കി ചിരിച്ചു.

“ഏതായാലും താനിത് കഴി..എന്നിട്ടിരി..ഇച്ചിരെ സംസാരിക്കാന്‍ ഉണ്ട്” അര്‍ജുനന്‍ പഴംപൊരി വാങ്ങിയിട്ട് ഇരുന്നു.

“ഓരോ ചായ ആയാലോ” തൊമ്മി ചോദിച്ചു.

‘ആകാം”

തൊമ്മി ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി.

“എടൊ ഓരോ ചായ പറ..”

“ശരി സര്‍”

അയാള്‍ പോയപ്പോള്‍ തൊമ്മി അര്‍ജുനെ നോക്കി. പിന്നെ രാവിലെ നടന്ന മോഷണക്കേസ് അയാളെ വിസ്തരിച്ചു കേള്‍പ്പിച്ചു.

“തനിക്കെന്ത് തോന്നുന്നു? എനിക്ക് ചിലതൊക്കെ തോന്നി..പക്ഷെ തന്റെയും കൂടെ നിഗമനം അറിഞ്ഞ ശേഷം അത് ശരിയോന്നു നോക്കാമെന്ന് കരുതിയാ തന്നെ വിളിപ്പിച്ചത്. ഈ സ്റ്റേഷനില്‍ തലയ്ക്കകത്ത് ശകലമെങ്കിലും ബുദ്ധി എന്ന സാധനം തനിക്കല്ലെ ഉള്ളു; ഒരു എസ് ഐ ഉണ്ണാക്കാന്‍ ഉണ്ട്..ഇവനെ ഒക്കെ ആരാണോ എസ് ഐ ആക്കിയതെന്നാ ഞാന്‍ ആലോചിക്കുന്നെ..”

പറഞ്ഞിട്ട് അടുത്ത പഴംപൊരി മൂടോടെ വായിലേക്ക് തൊമ്മി വച്ചു. അര്‍ജുനന്‍ പഴംപൊരി കഴിച്ചുകൊണ്ട് ആലോചന തുടങ്ങി. അയാള്‍ ഹരിക്കലും കൂട്ടലും നടത്തവേ തൊമ്മി അഞ്ചു പഴംപൊരികളും അകത്താക്കി. അതോടെ ചായയും മേശപ്പുറത്ത് എത്തി. തൊമ്മി ചൂടുചായ മെല്ലെ ഊതിക്കുടിച്ചു.

“ചായ കുടി..തണുപ്പിക്കണ്ട” അയാള്‍ അര്‍ജുനനോടു പറഞ്ഞു. അര്‍ജുനനും ഗ്ലാസ് എടുത്ത് ചുണ്ടോടു ചേര്‍ത്തു. ചായ കുടിച്ച ശേഷമാണ് അര്‍ജ്ജുനന്‍ സംസാരിച്ചത്.

“സാറേ എനിക്ക് തോന്നുന്നത് രണ്ടു കാര്യങ്ങളാണ്‌. ഒന്ന്, അവര്‍ പാര്‍ട്ടി നടത്തുന്ന സമയത്ത് ആരോ ഉള്ളില്‍ കയറി ഒളിച്ചിരുന്ന് വീട്ടുകാര്‍ ഉറക്കം ആയപ്പോള്‍ മോഷണം നടത്തി എന്നതാണ്. രണ്ട്, ആ വീട്ടിലെ ആരുടെയോ അറിവും സഹകരണവും ഉപയോഗിച്ച് നടന്ന മോഷണം ആകാം എന്നാണ്..ആദ്യത്തെ കേസ് ആണെങ്കില്‍ നമുക്ക് സമാന രീതിയില്‍ മോഷണം നടത്തുന്നവന്മാരെ ഒന്ന് പൊക്കേണ്ടി വരും. രണ്ടാമത്തെ സാധ്യത ആണെങ്കില്‍ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യണം..സാറിനെന്ത് തോന്നുന്നു?” അര്‍ജുനന്‍ ചോദിച്ചു.

“താന്‍ പറഞ്ഞത് തന്നെയാണ് എനിക്കും തോന്നുന്നത്. പക്ഷെ അതില്‍ ഒന്നാമത്തെ സാധ്യത എനിക്ക് തൃപ്തികരമല്ല. കാരണം അത്രയും ആളുകള്‍ ഉള്ള സമയത്ത് ഒരുത്തനും ഉള്ളില്‍ കയറി ഒളിക്കാന്‍ ചാന്‍സില്ല. കാരണം വന്നവരില്‍ ആരെങ്കിലും അവിടെ തങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലല്ലോ; അത് ലേശം മൂളയുള്ള ഏതു കള്ളനും അനുമാനിക്കാന്‍ പറ്റും. തന്നെയുമല്ല, ആ സൈക്കിള്‍ അവിടെ വന്നു പോയതും നമ്മള്‍ കണക്കിലെടുക്കണം. പാര്‍ട്ടി നടന്ന സമയത്ത് ആരും സൈക്കിളില്‍ അവിടെ വന്നിട്ടില്ല” തൊമ്മി പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ രണ്ടാമത്തെ പോസിബിളിറ്റി വച്ച് നമുക്ക് അന്വേഷണം നടത്തണം”

“അതെ..എങ്കിലും ഒന്നാം സാധ്യതയും കളയണ്ട. കാരണം മോഷ്ടാവിന് ഒരു സഹായി ഉണ്ടെങ്കില്‍ അവന്‍ രാത്രി സൈക്കിളുമായി വന്നതാകാന്‍ ഇടയുണ്ട്.”

“അങ്ങനെയും ആകാം..എങ്കിലും സാറ് പറഞ്ഞത് പോലെ ഇത്രയും ആളുകള്‍ ഉള്ള സമയത്ത് സാമാന്യ ബോധമുള്ള ഒരു കള്ളനും അകത്ത് കയറാന്‍

ധൈര്യം കാണിക്കത്തില്ല. വീട്ടുകാര്‍ കതക് അടച്ചിട്ടാണോ കിടന്നത്?.”

“അതെ. ആ പയ്യന്‍ ആണ് അവസാനമായി കതക് അടച്ചത്. പിള്ളേരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല. കതക് അവന്‍ അടച്ചു എന്ന് എന്നോട് പറഞ്ഞതാണ്‌.”

“ആ കതക് പുറത്ത് നിന്നും വല്ല കമ്പോ കമ്പിയോ ഉപയോഗിച്ച് തുറക്കാന്‍ പറ്റുമോ സാറേ?” അര്‍ജുനന്‍ ചോദിച്ചു.

“ഞാന്‍ പരിശോധിച്ചു..അത് പുറത്ത് നിന്നും ചവിട്ടി തുറക്കാന്‍ മാത്രമേ ഒക്കൂ. അതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും തുറക്കാന്‍ പറ്റത്തില്ല”

“അപ്പോള്‍ സംഗതി ക്ലീന്‍; വീട്ടില്‍ ആരുടെയോ അറിവോടെയും സഹകരണത്തോടെയും നടന്ന മോഷണമാണ്. അതാരാണ് എന്നെ ഇനി അറിയാന്‍ ഉള്ളൂ” അര്‍ജുനന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“അതെ..തൊണ്ണൂറു ശതമാനവും അങ്ങനെ ആകാനാണ് സാധ്യത. പക്ഷെ ആരെയാണ് നമ്മള്‍ സംശയിക്കുക? കുട്ടികളെയോ അതോ അമ്മയെയോ? തന്തപ്പടി പരാതി നേരില്‍ തരാന്‍ വന്ന സ്ഥിതിക്ക് അയാളെ സംശയിക്കേണ്ട കാര്യമില്ല..പക്ഷെ ആ മൂന്നുപേരില്‍ ആരാകും ഇതിന്റെ പിന്നില്‍ കളിച്ചത്?” സി ഐ ആലോചനയോടെ അര്‍ജുനെ നോക്കി.

“തന്തപ്പടിയെ സംശയിക്കണ്ട എന്ന് സാറങ്ങു തീര്‍പ്പാക്കണ്ട. ചില അതിബുദ്ധിമാന്മാര്‍ അങ്ങനെയും കളിക്കും. എന്തായാലും നമുക്ക് അറിയേണ്ടത് ആ വീട്ടില്‍ ക്രിമിനല്‍ സ്വഭാവമുള്ള ആരെങ്കിലും, അത് പയ്യനോ പെണ്ണോ ആരോ ആയിക്കോട്ടെ, ഉണ്ടോ എന്നാണ്.”

“അവരെക്കുറിച്ച് താനൊന്നു തിരക്കി അറിയണം. രഹസ്യമായി മതി. സ്വര്‍ണ്ണം കൊണ്ടുപോയവന്‍ അത് വില്‍ക്കാനോ പണയം വയ്ക്കാനോ എന്തായാലും ശ്രമിക്കും. ചിലപ്പോള്‍ അവന്‍ മെല്ലെയേ അത് ചെയ്യൂ. എന്തായാലും നമ്മുടെ ടൌണിലും അടുത്ത ടൌണുകളിലും ഉള്ള എല്ലാ ജൂവലറികളിലും ഞാന്‍ മെസേജ് നല്‍കുന്നുണ്ട്. പിന്നെ സ്വര്‍ണ്ണം വാങ്ങി വില്‍ക്കുന്ന ചില ലവന്മാര്‍ ഉണ്ടല്ലോ..അവന്മാരെയും ഒന്ന് നിരീക്ഷിക്കണം..”

“അതിനു നമ്മുടെ പ്രസാദിനെ ഏല്‍പ്പിക്കാം സാറേ..സാധനം കൊണ്ടുപോയവന്‍ ചിലപ്പോള്‍ പോലീസ് എത്തുന്നതിനു മുന്‍പ് വില്‍ക്കാന്‍ ശ്രമിച്ചേക്കും. സ്വര്‍ണ്ണ ഇടപാടുകാര്‍ രണ്ടോ മൂന്നോ പേരെ ഉള്ളു ഇവിടെ. അവരെ ആരെങ്കിലും കാണാന്‍ ചെല്ലുന്നുണ്ടോ എന്ന് തിരക്കാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തോളാം. സാറ് ജൂവലറിക്കാരെ വിവരം അറിയിച്ചോ..അപ്പോഴേക്കും ആ വീട്ടുകാരെപ്പറ്റി ഞാനൊന്നു രഹസ്യമായി തിരക്കി അറിയുകയും ചെയ്യാം”

“ശരി..പറ്റിയാല്‍ ഇന്ന് തന്നെ നമുക്കീ കേസ് തീര്‍പ്പാക്കണം..”

“നമുക്ക് പരമാവധി ശ്രമിക്കാം സര്‍.”

അങ്ങനെ പറഞ്ഞിട്ട് അര്‍ജുനന്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്ക് പോയി. സി ഐ ഫോണെടുത്ത് ചില നമ്പരുകള്‍ ഡയല്‍ ചെയ്തു.

ഉച്ച കഴിഞ്ഞുള്ള സമയം. അര്‍ജുനന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കി. തൊമ്മി അയാളെ ചോദ്യഭാവത്തില്‍ നോക്കി.

“വീട്ടുകാരെപ്പറ്റി അന്വേഷിച്ചു സര്‍. ഈ കേസുമായി ബന്ധപ്പെടുത്താവുന്ന ചില നല്ല സൂചനകള്‍ കിട്ടിയിട്ടുണ്ട്.” അര്‍ജുനന്‍ ഉത്സാഹത്തോടെ പറഞ്ഞു.

“അത് നമുക്ക് സംസാരിക്കാം. ഈരണ്ട് ഉഴുന്നുവട ആയാലോ? ചായേടെ സമയമായി..” തൊമ്മി ചോദിച്ചു.

“സാറ് വട വാങ്ങി തന്നാല്‍ ഞാന്‍ തിന്നാം”

“വടയ്ക്കുള്ള കാശൊക്കെ നാട്ടുകാരല്യോടോ തരുന്നത്. ങാ വട വരുമ്പോഴേക്കും താന്‍ വേറൊരു കാര്യം ചെയ്യ്‌. ഒരുത്തനെ പൊക്കി സെല്ലില്‍ ഇട്ടിട്ടുണ്ട്. സ്വര്‍ണ്ണ കച്ചവടക്കാരന്‍ ആണ്. ഒരു സണ്ണി. ഭൂലോക തരികിട ആണ്. അവന്റെ വീട്ടില്‍ നമ്മള്‍ മോഷണസ്ഥലത്ത് കണ്ട അതെ സൈക്കിളിന്റെ പാട് പ്രസാദ് കണ്ടു. അതോടെ ഞാനവനെ ഇങ്ങു തൂക്കി. പക്ഷെ ആരാണ് വന്നതെന്ന് ചോദിച്ചിട്ട് ആ നായിന്റെ മോന്‍ പറയുന്നു അവനവിടെ ഇല്ലാത്ത സമയത്താണ് ആള് വന്നിട്ട് പോയതെന്ന്. തിരക്കിയപ്പോള്‍ അവന്‍ ഇന്ന് എങ്ങും പോയിട്ടില്ല എന്നറിയാന്‍ പറ്റി. ങാ എനിക്കൊന്നു പണിയാന്‍ പറ്റിയ നല്ല ശരീരം ആയിരുന്നു.. തനിക്ക് വേണ്ടി മാറ്റി വച്ചതാ..കുറെ നാളായി തന്റെ കൈയും കാലും നേരെ ചൊവ്വേ അനങ്ങിയിട്ടില്ലല്ലോ… നല്ല സൈസ് ശരീരമാ..ഇടിക്കാന്‍ പറ്റിയ ഉരുപ്പടി. താന്‍ അവനോട് ചോദിച്ചിട്ട് ആരാ വന്നതെന്ന് അറിഞ്ഞിട്ട് വാ..അപ്പഴേക്കും വടേം ചായേം ഇങ്ങെത്തും” തൊമ്മി പറഞ്ഞു.

“സാറ് ഒന്നാമത്തെ വട കഴിക്കുമ്പോഴേക്കും സണ്ണി പേര് പറഞ്ഞിരിക്കും സാറേ..” അര്‍ജുനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാ ചെല്ല് സമയം കളയണ്ട”
അര്‍ജുനന്‍ പോയപ്പോള്‍ സി ഐ ബെല്ലില്‍ വിരമര്‍ത്തി. രമേശന്‍ ഉള്ളിലെത്തി.

“എടൊ..വടേം ചായേം…രണ്ടുപേരുണ്ട്..” തൊമ്മി പറഞ്ഞു.

“സര്‍”
രമേശന്‍ വെളിയിലേക്ക് പോയപ്പോള്‍ തൊമ്മി കൂജയില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ചു. സെല്ലില്‍ നിന്നും ആരുടെയോ നിലവിളി കാതില്‍ എത്തിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് തലയാട്ടി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ചായക്കടയിലെ പയ്യന്‍ ഒരു പൊതിയും ഒരു തൂക്കുപാത്രത്തില്‍ ചായയും കൊണ്ടുവച്ചിട്ടു പോയി. തൊമ്മി പൊതി തുറന്ന് ഒരു വട എടുത്തു കൈയോടെ വായിലേക്ക് വച്ചു. പിന്നെ അയാള്‍ സ്ഥിരം ചായ കുടിക്കുന്ന സ്റ്റീലിന്റെ വലിയ മഗ്ഗിലേക്ക് നിറയെ ചായ പകര്‍ന്ന ശേഷം വീണ്ടും ഇരുന്നു. അടുത്ത വട അയാള്‍ എടുത്തപ്പോള്‍ അര്‍ജുനന്‍ ഉള്ളിലേക്കെത്തി. അയാള്‍ തൊപ്പി ധരിച്ചിരുന്നില്ല; ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍സ് അഴിച്ചിട്ട നിലയിലും ആയിരുന്നു.

“ഇരി..” തൊമ്മി പറഞ്ഞു.

അര്‍ജുനന്‍ ഇരുന്നപ്പോള്‍ തൊമ്മി വടയും ഗ്ലാസില്‍ പകര്‍ന്ന ചായയും അയാള്‍ക്ക് നല്‍കി.

“പണിതോ?” അയാള്‍ അടുത്ത വട എടുത്തിട്ടു ചോദിച്ചു.

“പണിതു..ഞാന്‍ ഉദ്ദേശിച്ച ആളു തന്നെ..അവനെ കൈയോടെ പൊക്കിയാലോ സാറെ?”

“പിന്നെന്താ..ആയിക്കോട്ടെ..” സി ഐ പറഞ്ഞു.

“അവനെ പൊക്കി അവന്റെ കഥ കേട്ടശേഷം ബാക്കി” അര്‍ജുനന്‍ പറഞ്ഞു.

“ശരി..താന്‍ ചെന്നു ആരെയെങ്കിലും പറഞ്ഞു വിട്ടിട്ടു വാ…അവന്‍ ഓടിക്കളയാതെ നോക്കാന്‍ പറയണം. ഓടിയാല്‍ പിന്നാലെ ഓടാന്‍ സ്റ്റാമിന ഉള്ള ഒരുത്തനും ഇവിടില്ലല്ലോ താനൊഴികെ…”

“അത് സാരമില്ല സാറെ..അവനെ ഞാന്‍ കൈയോടെ ഇവിടെത്തിക്കാം” അര്‍ജുനന്‍ എഴുന്നേറ്റ് പുറത്തേക്ക് പോയി.

സന്ധ്യയോടെ പോലീസ് ജീപ്പ് വീട്ടുമുന്നില്‍ എത്തി നിന്നപ്പോള്‍ അനിലും ഭാര്യയും മക്കളും ഉദ്വേഗത്തോടെ പുറത്തിറങ്ങി. ജീപ്പില്‍ ഡ്രൈവറെക്കൂടാതെ തൊമ്മിയും അര്‍ജുനനും മാത്രമേ ഉള്ളായിരുന്നു.

“എന്തായി സര്‍..ആളെ കിട്ടിയൊ.ങേ?” അനില്‍ ഉദ്വേഗം താങ്ങാനാകാതെ തൊമ്മിയോടു ചോദിച്ചു.

“കിട്ടി. ഇനി പ്രധാന പ്രതിയെക്കൂടി ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യണം. അതിനാണ് ഇങ്ങോട്ട് വന്നത്..പ്രതി ആരായാലും സ്വയം കീഴടങ്ങി തെറ്റ് സമ്മതിച്ചു വണ്ടിയില്‍ വന്നു കയറിയാല്‍ പോലീസ് മുറ ഞങ്ങള്‍ എടുക്കത്തില്ല..അല്ലെങ്കില്‍ ചവിട്ടിക്കൂട്ടി ആയിരിക്കും കൊണ്ടുപോകുക” തൊമ്മി മുരണ്ടു.

അനിലും ഭാര്യയും മക്കളും ഭയചകിതരായി പരസ്പരം നോക്കി.

“സാറ്..സാറ് പറഞ്ഞത് മനസിലായില്ല..” അനില്‍ വിക്കി..

“മനസിലാക്കിതരാം. നിങ്ങളില്‍ ഒരാളാണ് അലമാര തുറന്ന് സ്വര്‍ണ്ണം എടുത്തത്. അത് പുറത്ത് കാത്തുന്നിന്ന രണ്ടാം പ്രതിക്ക് അയാള്‍തന്നെ കൈമാറി. എന്നിട്ട് പിന്നിലെ കതക് ചാരിയിട്ട ശേഷം ഒന്നും അറിയാത്ത മട്ടില്‍ പോയി കിടന്നു. ആളാരാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം..പക്ഷെ പ്രതി തന്നെ നേരെ കാര്യം പറയുന്നതാണ് അതിന്റെ ഒരു ഭംഗി…”

തൊമ്മി നാലുമുഖങ്ങളിലും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. അനില്‍ ഞെട്ടലോടെ ഉദ്യോഗസ്ഥരെയും പിന്നെ സ്വന്തം കുടുംബാംഗങ്ങളെയും നോക്കി.

“നിങ്ങളുടെ കുടുംബത്തില്‍ തന്നെയാണ് പ്രതി എന്ന കാരണം കൊണ്ടാണ് ഞങ്ങള്‍ ഈ സമയത്ത് ഇങ്ങോട്ട് വന്നത്; നാട്ടുകാര്‍ അറിയാതിരിക്കാന്‍. അത് അറിയിച്ചേ നിങ്ങള്‍ അടങ്ങൂ എങ്കില്‍ ഞങ്ങള്‍ക്ക് വിരോധമൊന്നും ഇല്ല”

അവരുടെ മൌനം കണ്ട് അര്‍ജുന്‍ ആണ് അത് പറഞ്ഞത്. അനില്‍ ഭയാശങ്കകളോടെ ഭാര്യയെയും മക്കളെയും നോക്കി. കുട്ടികള്‍ ആകെ ഭയന്ന് വിറച്ചു നില്‍ക്കുകയായിരുന്നു. അവസാനം അനിലിന്റെ ഭാര്യ സി ഐയുടെ കണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു:

“സ്വന്തം സ്വര്‍ണ്ണം എടുക്കുന്നത് എങ്ങനെയാണ് സാറേ മോഷണം ആകുന്നത്?”
അനില്‍ അതുകേട്ടു ഞെട്ടി.

“രമേ..നീ? നീയാണോ അത് ചെയ്തത്?” അയാള്‍ അവിശ്വസനീയതയോടെ അവളോട്‌ ചോദിച്ചു.
തൊമ്മി അര്‍ജുനെ നോക്കി ചിരിച്ചു. പിന്നെ അനിലിനെ നോക്കി.

“ഉള്ളിലേക്ക് പോ..ഷോ നാട്ടുകാര് കാണണ്ട”

അയാള്‍ പറഞ്ഞു. അനിലും കുടുംബവും ഉള്ളില്‍ കയറിയപ്പോള്‍ തൊമ്മിയും അര്‍ജുനും പിന്നാലെ കയറി സോഫയില്‍ ഇരുന്നു.

“അര്‍ജുനാ..ചായ വേണോ?” തൊമ്മി ചോദിച്ചു.

“ഇപ്പം ചായേടെ സമയമാല്ലല്ലോ സാറേ..ആറുമണി കഴിഞ്ഞാല്‍പ്പിന്നെ ചായ കുടി പാടില്ലെന്നാ..” അര്‍ജുനന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

“സാറേ..എന്താണ് നടന്നത്? ഇവള്‍ എന്താണ് പറഞ്ഞത്?” കാര്യമറിയാന്‍ ഉദ്വേഗപ്പെട്ടിരുന്ന അനില്‍ രണ്ടുപെരോടുമായി ചോദിച്ചു.

“തന്റെ ഭാര്യ ചെയ്തത് താന്‍ അവളോട്‌ ചോദിക്കേടോ..അതിനു മുന്‍പേ കുടിക്കാന്‍ വല്ലോം എട്” തൊമ്മി തൊപ്പി ഊരി വച്ചിട്ടു പറഞ്ഞു.

“ചായ ഇടാം സര്‍” അനിലിന്റെ ഭാര്യ പറഞ്ഞു.

“ആയിക്കോട്ടെ..ഇയാള്‍ക്ക് വേണ്ട എനിക്ക് മാത്രം മതി”

അനില്‍ ഭാര്യ പോകുന്നത് നോക്കി നിന്നു. അവള്‍ ചായയുമായി വരുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. തൊമ്മി ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു.

“ഞങ്ങള്‍ എന്തുകൊണ്ടാണ് ഈ സമയത്ത് വന്നതെന്ന് മനസിലായല്ലോ? ഇനി ചേച്ചി കാര്യം നടന്നതുപോലെ പറഞ്ഞോ…എന്നിട്ടാകാം ബാക്കി തീരുമാനങ്ങള്‍” അര്‍ജുന്‍ പറഞ്ഞു.

രമ ധൈര്യം ആര്‍ജ്ജിക്കാന്‍ അല്‍പസമയം എടുത്തശേഷം പറയാന്‍ തുടങ്ങി:

“അതെ സാറെ..ഞാനാണ്‌ സ്വര്‍ണ്ണം എടുത്ത് എന്റെ അനുജന് കൊടുത്തത്. അത് തെറ്റാണ് എങ്കില്‍ എന്നെ വിലങ്ങു വച്ചോളൂ..”

അവളുടെ കണ്ണുകള്‍ പൊടുന്നനെ ഈറനായി. അനിലിന്റെ കണ്ണുകളില്‍ പക പടര്‍ന്നു പിടിക്കുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പക്ഷെ അയാള്‍ സ്വയം നിയന്ത്രിച്ച് ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയോടെ നിന്നു.

“വീട്ടില്‍ എന്റെ അനുജനും അമ്മയും മാത്രമേ ഉള്ളു സര്‍. അച്ഛന്‍ മരിച്ചുപോയി. അനുജന്‍ ആള് പിഴയാണ്. ഉത്തരവാദിത്വം ഇല്ലാത്തവന്‍. ഒരു വിവാഹം കഴിച്ചെങ്കിലും അവന്റെ മോശം സ്വഭാവം കാരണം ഭാര്യ ഉപേക്ഷിച്ചിട്ട് പോയി. ജോലിക്കൊന്നും പോകാതെ കള്ളുകുടിയും ചീട്ടുകളിയും ആണ് അവന്റെ പണി. എന്നാലും അവന്‍ അമ്മയുടെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നുണ്ട്. അവന്‍ ഞങ്ങളുടെ കുടുംബ വീടിന്റെ ആധാരം പണയപ്പെടുത്തി ആരില്‍ നിന്നോ കുറെ പണം വാങ്ങിയിരുന്നു. അത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവര്‍ വീടും പറമ്പും മറ്റാര്‍ക്കോ വില്‍ക്കാന്‍ ഒരുങ്ങി. നാല് ലക്ഷം രൂപ കൊടുക്കാനുള്ള ഇടത്ത് മുപ്പത് ലക്ഷം വിലമതിക്കുന്ന വീടും പറമ്പും നഷ്ടപ്പെടുന്നത് മാത്രമല്ല സര്‍, എന്റെ അമ്മ ജീവിച്ച, ഞാന്‍ ജനിച്ചുവളര്‍ന്ന വീടാണ് അത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അത് വല്ലവരും കൊണ്ടുപോയാല്‍ അതില്‍പ്പരം ഒരു ദുഃഖം അമ്മയ്ക്ക് ഉണ്ടാകാനില്ല. അമ്മയ്ക്ക് അത് താങ്ങാനും പറ്റില്ല. കാരണം അച്ഛന്‍ പണിഞ്ഞ ആ വീട്ടില്‍ കിടന്ന് മരിക്കണം എന്നും, അച്ഛന്റെ കുഴിമാടത്തിന്റെ അരികില്‍ത്തന്നെ തന്നെയും ദഹിപ്പിക്കണം എന്നും അമ്മ എപ്പോഴും പറയാറുള്ള കാര്യമാണ്. വീട് പണയം വച്ചതും അവരത് വില്‍ക്കാന്‍ പോകുന്നതും ഒന്നും അമ്മ അറിഞ്ഞിരുന്നില്ല.”

ഉറച്ച സ്വരത്തില്‍ ആയിരുന്നു എങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടയ്ക്കാനുള്ള സമയം എടുത്ത ശേഷം രമ തുടര്‍ന്നു:

“പണം നല്‍കി സഹായിക്കാന്‍ അനിയേട്ടനോട് പറയണം എന്ന് പറഞ്ഞു അവനിവിടെ ഒരിക്കല്‍ വന്നപ്പോള്‍ ഞാനവനെ ചീത്ത വിളിച്ച് ഓടിച്ചു. ചേട്ടനോട് ഞാനത് പറഞ്ഞുമില്ല. പക്ഷെ വീടിന്റെ ആധാരം വാങ്ങിയിരുന്ന ആള്‍ നേരില്‍ ഇവിടെ ഒരു ദിവസം എന്നെ കാണാന്‍ വന്നിരുന്നു. നല്‍കിയ പണം തിരികെ ലഭിച്ചില്ല എങ്കില്‍ അവര്‍ അത് വില്‍ക്കുമെന്നും, അതിനുശേഷം അറിയിച്ചില്ല എന്ന പരാതി ഉണ്ടാകരുത് എന്നും അയാള്‍ എന്നോട് പറഞ്ഞപ്പോള്‍ ആണ് കാര്യത്തിന്റെ ഗൌരവം എനിക്ക് മനസിലായത്. ഞാന്‍ ചേട്ടനോട് അതെപ്പറ്റി അന്നുതന്നെ പറഞ്ഞു. പക്ഷെ ചേട്ടന്‍ അവനെ സഹായിക്കാന്‍ തയാറായില്ല. അതിനു ഞാനൊരിക്കലും ചേട്ടനെ കുറ്റം പറയില്ല. കാരണം അവന്റെ കൈയിലിരിപ്പ് അത്രയ്ക്കും മോശമാണ് സര്‍. പക്ഷെ എനിക്ക് എന്റെ അമ്മയെ മറക്കാന്‍ പറ്റില്ലല്ലോ.

പണമുണ്ടാക്കാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഇല്ലാഞ്ഞതിനാല്‍ ആണ് ഇത്തരമൊരു വക്രബുദ്ധി ഞാന്‍ പ്രയോഗിച്ചത്..മകന്റെ പിറന്നാള്‍ പാര്‍ട്ടി നടന്ന ദിവസം ആയതിനാല്‍ വന്നവരില്‍ ആരെയെങ്കിലും ചേട്ടന്‍ സംശയിച്ചോളും എന്ന് ഞാന്‍ കണക്കുകൂട്ടി. തന്നെയുമല്ല, എനിക്ക് എന്റെ അച്ഛന്‍ തന്ന സ്വര്‍ണ്ണമാണ്‌ ഞാന്‍ എടുത്തത്. അതിന്റെ ഒപ്പമുണ്ടായിരുന്ന പണം ചേട്ടന്റെ ആയിരുന്നു എങ്കിലും സംശയം തോന്നതിരിക്കാനാണ് അതും എടുത്തത്. പക്ഷെ രാവിലെ സാറിവിടെ വന്നപ്പോള്‍ത്തന്നെ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു..അതുകൊണ്ട് എത്രയും വേഗം സ്വര്‍ണ്ണം വിറ്റ്‌ കാശാക്കി ആധാരം തിരികെ വാങ്ങിക്കാന്‍ ഞാനവനോട് ഉടന്‍തന്നെ ഫോണ്‍ ചെയ്ത് പറഞ്ഞു. പക്ഷെ…” രമ ഭിത്തിയില്‍ ചാരി നിന്ന് വിതുമ്പി.

തൊമ്മി അനിലിനെ നോക്കി. അയാള്‍ സ്വയം വിവേചിക്കാന്‍ സാധിക്കാത്ത ഏതോ വികാരത്തിന് അടിപ്പെട്ടതുപോലെ നില്‍ക്കുകയായിരുന്നു.

“ഇവരുടെ അനുജന്‍ രാജീവ് സണ്ണി എന്ന കച്ചവടക്കാരന് സ്വര്‍ണ്ണം നല്‍കി. പക്ഷെ അവന്റെ പക്കല്‍ ഇന്നുതന്നെ നല്‍കാന്‍ രൊക്കം കാശ് ഉണ്ടായിരുന്നില്ല. അവനെ പൊക്കി അവനില്‍ നിന്നു കിട്ടിയ വിവരത്തിന്റെയും പിന്നെ അര്‍ജുനന്‍ ഈ ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് രമയുടെ അനുജന്റെ മേല്‍ ഞങ്ങളുടെ നോട്ടം വീണത്. അതോടെ അവനെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോഷണം നടന്ന ദിവസം രാത്രി അവന്‍ സൈക്കിളില്‍ ഈ ഭാഗത്തേക്ക് വരുന്നത് കണ്ട ഒരു സാക്ഷിയേയും അര്‍ജുനു കിട്ടി; ഒരു ഓട്ടോക്കാരന്‍ വിനോദ്. അവന്‍ ആരെയോ റെയില്‍വേ സ്റ്റേഷനില്‍ വിട്ടിട്ടു വരുന്ന വഴിക്കാണ് രാജീവിനെ കണ്ടത്.. എല്ലാ കാര്യങ്ങളും വേണ്ട രീതിയില്‍ ചോദിച്ചപ്പോള്‍ രാജീവ് മണിമണി പോലെ പറഞ്ഞു. നിങ്ങളുടെ സ്വന്തം ഭാര്യ തന്നെ പ്രതിയായ സ്ഥിതിക്കും, ഇതൊരു വീട്ടുപ്രശ്നം ആയതിനാലും അനിലിന്റെ ഇഷ്ടമനുസരിച്ച് നിയമനടപടികള്‍ എടുക്കാം എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു; അല്ലെങ്കില്‍ വനിതാ പോലീസുമായെ ഞങ്ങള്‍ ഇങ്ങോട്ട് വരുമായിരുന്നുള്ളൂ..” തൊമ്മി തൊപ്പി വീണ്ടും ധരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മെ കൊണ്ടുപോല്ലേ സാറെ..ഞങ്ങളുടെ അമ്മ പാവമാ..” കുട്ടികള്‍ രണ്ടും രമയുടെ രണ്ടുഭാഗത്തായി നിന്ന് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു. തൊമ്മി രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“അത് മക്കള്‍ അച്ഛനോട് പറ. അച്ഛന്‍ പറഞ്ഞാലേ അമ്മയെ ഞങ്ങള്‍ കൊണ്ടുപോകൂ..എന്നാല്‍ അനിലേ..ഞങ്ങള്‍ പോകുന്നു. തീരുമാനം നാളെ രാവിലെ എന്നെ അറിയിക്കണം. അതുവരെ രാജീവ് ലോക്കപ്പില്‍ ആയിരിക്കും”

അനില്‍ നിസ്സഹായനായി തലയാട്ടി. അര്‍ജുനും തൊമ്മിയും പുറത്തിറങ്ങി ജീപ്പിനരുകിലേക്ക് നടന്നു.

“വൈകിട്ട് എന്താ സാറെ പരിപാടി?’ അര്‍ജുന്‍ ചോദിച്ചു.

“ഒരു മേലാപ്പീസറോട് പരിപാടി ചോദിക്കുന്നോടോ..ങാ..മിനിങ്ങാന്ന് ആ ചൂളക്കാരന്‍ കൊണ്ടുത്തന്ന ഒരു ഫുള്‍ ഇരുപ്പുണ്ട്..അതേല്‍ രണ്ടെണ്ണം പിടിപ്പിക്കണം..താന്‍ വരുന്നോ വീട്ടിലോട്ട്?”

“ഇല്ല സാറെ..എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ട്..ഇന്ന് അവന്റെ കൂടാ” അര്‍ജുന്‍ ജീപ്പില്‍ കയറുന്നതിനിടെ പറഞ്ഞു.

“താന്‍ സ്കോച്ച് കുടിക്കുമ്പോ ഞാന്‍ ലോക്കല്‍ കുടിക്കണം..ങാ യോഗം..വണ്ടി എടുക്കടോ” തൊമ്മി തന്റെ ശരീരം വണ്ടിയില്‍ വച്ചിട്ടു ഡ്രൈവറോട് പറഞ്ഞു.

പോലീസ് വാഹനം പടികടന്നു പോകുന്നത് വിഷണ്ണനായി അനിലും ആശ്വാസത്തോടെ അയാളുടെ മക്കളും നോക്കി നിന്നു….