പ്ലസ്ടുക്കാരി

എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ്
അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു.
അമ്മ കലി തുള്ളി നിൽപ്പാണ്.

അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു.

എത്ര തവണ വിളിക്കണം?
ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്?

അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി.

ഇല്ലമ്മേ ഇന്നലെ ഞാൻ പഠിച്ചിട്ടു കിടന്നപ്പോൾ ഒരുപാട് ലേറ്റ് ആയി. അതാ ഉറങ്ങിപ്പോയത്.

ഓഹ് വല്യ പടുത്തക്കാരി. നിന്റെ പടുത്തതിന്റെയൊക്കെ ആണല്ലോ കഴിഞ്ഞു ക്രിസ്മസ് പരീക്ഷക്ക്‌ കണ്ടത്?
കണക്കിന് 80 ൽ 60
ഫിസിക്സ്‌ 60ൽ 38
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.
അതെങ്ങനാ പഠിക്കണം എന്ന് ചിന്തയുള്ള കുട്ടികൾ രാവിലെ എഴുന്നേറ്റിരുന്നു പഠിക്കും. പറ്റുമെങ്കിൽ അമ്മയെ സഹായിക്കും.

ഇങ്ങനൊക്കെ പഠിച്ചാൽ പ്ലസ്ടു കഴിഞ്ഞു എവിടെ അഡ്മിഷൻ കിട്ടുമെന്ന എന്റെ മോളു കരുതിയെക്കുന്നത്?

അച്ഛൻ ഇന്ന് വിളിക്കട്ടെ നിന്റെ ഫോണിൽ കളി ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.
അതെങ്ങനാ?
പഠിക്കേണ്ട പ്രായത്തിൽ അച്ഛൻ മോൾക്ക്‌ തോണ്ടി കളിക്കാൻ ഒരു മൊബൈൽ കൊടുത്തു വിട്ടേക്കുന്നു. ഏതുകണ്ട നേരവും അതിൽ തന്നെ

അല്ലമ്മേ സത്യം ഞാൻ ഇന്നലെ പഠിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പിയിരുന്നു.

നിന്നു ചിണുങ്ങാതെ പോയി പല്ലുതേച്ചു കുളിച്ചിട്ടു സ്കൂളിൽ പോടീ എന്ന് പറഞ്ഞു വീണ്ടും അമ്മ അവളുടെ കൈത്തണ്ടയിൽ ഒന്നൂടെ കൊടുത്തു.
വിഷമങ്ങൾ ഉള്ളിലൊതുക്കിയവൾ കരഞ്ഞു കൊണ്ട് പ്രഭാത കർമ്മങ്ങൾക്കായി പുറത്തേക്കിറങ്ങി

രേഷ്മേ ദേ ഇത് കഴിച്ചുകൊണ്ട് പോയെ? അമ്മയുടെ ഉച്ചത്തിലുള്ള വിളി അവൾ കേട്ടില്ലെന്നു നടിച്ചു

എനിക്ക് വേണ്ട, ഇന്നെനിക്കു വിശപ്പില്ല എന്ന് പറഞ്ഞവൾ ഉച്ചക്കുള്ള ചോറും മനപ്പൂർവം എടുക്കാതെ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പോയി. അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്നും സ്കൂളിൽ പോകാൻ ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിക്കാറുണ്ടായിരുന്നു. ഇന്ന് ഒന്നും മിണ്ടാതെ പോയപ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

കെമിസ്ട്രി ക്ലാസിലിരുന്ന് ടീച്ചർ പഠിപ്പിക്കുന്നത് വിശപ്പ് സഹിച്ചിരുന്നു കേൾക്കുമ്പോഴാണ് ക്ലാസ്സ്‌ റൂമിനു വെളിയിൽ
ടീച്ചർ രേഷ്മ എന്നുള്ള ശബ്ദം കേട്ടതും ടീച്ചർ അവളെ നോക്കി ഉച്ചത്തിൽ രേഷ്മ എന്ന് വിളിച്ചതും. ബെഞ്ചിൽ നിന്നുo എഴുന്നേറ്റു അവിടേക്കു ചെല്ലുമ്പോൾ ഉച്ചക്കുണ്ണാനുള്ള ചോറ് പാത്രം അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ സാരിത്തലപ്പുകൊണ്ട് തലമറച്ചു പൊള്ളുന്ന വെയിലിൽ പടികളിറങ്ങിപ്പോകുന്ന അമ്മയെ കണ്ടിട്ടും അവളുടെ മനസ്സിൽ അമ്മയോടുള്ള ദേഷ്യം അടങ്ങിയിരുന്നില്ല.

ഉച്ചക്ക് അമ്മ പൊരി വെയിലേറ്റു കൊണ്ടുക്കൊടുത്ത ചോറ് സ്കൂളിലെ വേസ്റ്റ് പാത്രത്തിൽ ഒരുവറ്റു പോലും ബാക്കി വെക്കാതെ തട്ടിക്കളയുമ്പോഴും അവളുടെ മനസിൽ യാതൊരു വിധത്തിലുള്ള കുറ്റബോധവും ഉണ്ടായിരുന്നില്ല…

വൈകിട്ട് സ്കൂൾ വിട്ടു അഞ്ചുവിനോടൊപ്പം സൈക്കിൾ ഉരുട്ടി പോകുമ്പോഴാണ് അവൾ ഇങ്ങോട്ട് ചോദിച്ചതു. ഇന്നും അമ്മയോട് പിണങ്ങി അല്ലെ എന്ന്?

ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നിട്ട് അവൾ പറഞ്ഞു തുടങ്ങി.
എന്ത്‌ ചെയ്താലും അമ്മക്ക് കുറ്റമാണ്. കുറച്ചധിക നേരം ടീവി കണ്ടാൽ കുറ്റം, ഇഷ്ട്ടമുള്ള പാട്ടിന്റെ വോളിയം കൂട്ടിയാൽ കുറ്റം, സ്കൂൾ വിട്ടു കുറച്ചു താമസിച്ചു കേറിയാൽ കുറ്റം, എഴുന്നേൽക്കാൻ താമസിച്ചാൽ കുറ്റം, അധികം ഒരുങ്ങിയാൽ കുറ്റം, നാശം കുറ്റങ്ങൾ കേട്ടു മടുത്തു അവൾ പറഞ്ഞു നിർത്തി. പ്ലസ്ടു കഴിഞ്ഞാരുന്നേൽ ദൂരെ എവിടെയെങ്കിലും ഹോസ്റ്റലിൽ നിന്നു പഠിക്കാമായിരുന്നു. കുറച്ചെങ്കിലും സ്വാതന്ത്ര്യം കിട്ടുമല്ലോ?

അഞ്ചു ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് നിന്നു.

എന്നിട്ട് പറഞ്ഞു ഇന്ന് നീ ഉച്ചക്ക് കളഞ്ഞ ചോറ് നമ്മുടെ ആമിനക്കു കൊടുത്തിരുന്നെങ്കിൽ അവൾ കഴിച്ചേനെ
അവളുടെ ഉമ്മ മരിച്ചതിൽ പിന്നെ അവൾ അങ്ങനെയൊന്നും ക്ലാസിൽ ചോറ് കൊണ്ടുവന്നിട്ടില്ല. പാവം അവൾ ഒറ്റയ്ക്ക് വേണ്ടേ എല്ലാ കാര്യങ്ങളും നോക്കാൻ.

രേഷ്മ ഒന്നും മിണ്ടാതെ അഞ്ചുവിന്റെ മുഖത്തേക്ക് നോക്കി.

ഇല്ലെങ്കിൽ ആ ചോറ് നീ അഖിലിന് കൊടുത്താലും മതിയാരുന്നു. അച്ഛൻ മരിച്ച അവനു വിശപ്പിന്റെ വില അറിയാം രേഷ്മേ

ഞാൻ ഇതൊക്കെ പറഞ്ഞത് ഇനി നീ ചോറ് കൊണ്ടുവന്നു കളയുന്നതിനു മുൻപ് അവരെയൊക്കെ ഒന്ന് ഓർക്കാൻ വേണ്ടിയാണ് കേട്ടോ? അല്ലേലും ഇതൊക്കെ നിനക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലേ?

എന്നാലും ഇന്നു നിന്റെ അമ്മ ആ വെയിലും കൊണ്ട് വന്നു തന്ന ചോറല്ലാരുന്നോ? കളയേണ്ടിയിരുന്നില്ല. നീ നേരുത്തേ പറഞ്ഞ ഹോസ്റ്റലിൽ ഒക്കെ പോയി നിന്നാൽ അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ കൊതിക്കും നീ?
നീ തന്നല്ലേ രേഷ്മേ സ്കൂൾ മാഗസിനിൽ വിശപ്പിന്റെ വിളി എന്ന ക്യാപ്ഷനിൽ മലയാളത്തിൽ ഒരു കഥ എഴുതിയത്?

അമ്മയുടെ വാക്കുകൾ നിനക്ക് ശല്യം ആണല്ലേ?
ഏതു പെൺമക്കളും വീട്ടിൽ എത്തുന്ന സമയം കഴിഞ്ഞു വരാൻ താമസിച്ചാൽ അവരുടെ ഹൃദയം പിടക്കും. കാരണം പെറ്റ വയറിനെ മക്കളെക്കുറിച്ചുള്ള നൊമ്പരം അറിയൂ.
ഇന്നത്തെ കാലം അറിയാമല്ലോ രേഷൂ? ഉടുപ്പൊന്നു പൊങ്ങിയാൽ കാമത്തോടെ നോക്കുന്ന കണ്ണുകളാണ് നമുക്ക് ചുറ്റിനും അധികവും ഉള്ളത്?
ഇങ്ങനുള്ള സമയത്തു വരാൻ വൈകുമ്പോൾ അമ്മമാർ കുറ്റപ്പെടുത്തുന്നത് സങ്കടം കൊണ്ടല്ല മറിച്ചു സ്നേഹക്കൂടുതലും ആവലാതിയും കൊണ്ടാണ്….

രേഷ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊടിയുവാൻ തുടങ്ങി. ശെരിയാണ് ചോറ് കളയേണ്ടിയിരുന്നില്ല..
അമ്മയോടുള്ള ദേഷ്യം അന്നത്തിനോട് തീർത്തു !

പഠിച്ചു കഴിഞ്ഞു മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതുകൊണ്ടാണ് രാവിലെ എഴുന്നേൽക്കാൻ താമസിച്ചത്. എന്നിട്ടും ഞാൻ….

രേഷ്മേ?
നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നീ കൂടി മിണ്ടാതിരിക്കുമ്പോൾ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആ അമ്മയുടെ വിഷമം?

എന്റെ വീട്ടിലാണേൽ കുഴപ്പമില്ല ഞാൻ മിണ്ടിയില്ലെങ്കിലും ചേട്ടനും അനിയത്തിയുമുണ്ട്.

ശെരിയാണ് എത്രയോ ദിവസങ്ങളിൽ അമ്മയോട് പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്?
അവളുടെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞു. അത് കണ്ണുനീരായി കവിളിലൂടെ ഒലിച്ചു താഴേക്കു പതിച്ചു.

കുറ്റം നമ്മുടെ ഭാഗത്താണെങ്കിലും അമ്മമാർ പറഞ്ഞാൽ പിന്നെ നമ്മൾ അത് അംഗീകരിക്കില്ല. നമ്മുടെ പ്രായം അങ്ങനെയാടോ? പിന്നെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും. അമ്മമാരോടല്ലാതെ നമുക്കൊക്കെ പിന്നെ ഇതൊക്കെ ആരോട് കാണിക്കാൻ പറ്റും? അല്ലെ?

നമ്മുടെ ഈ പ്രായത്തിൽ അമ്മമാരുടെ ശ്രദ്ധ കുറച്ചു കൂടുതൽ കാണും. അതൊരുപക്ഷേ നമുക്ക് അരോചകം ആയിരിക്കും.
. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല !
എല്ലാ അമ്മമാരും അങ്ങനെയാടോ !

അഞ്ചു പറഞ്ഞു നിർത്തി.

അപ്പോഴും രേഷ്മ എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ നടത്തം തുടർന്നു.

നന്നായി പഠിച്ചുകൊണ്ടിരുന്ന നീ ആ ഫോൺ കിട്ടിയതിനു ശേഷം അല്ലെ പഠിപ്പിൽ മോശം ആയതു. അമ്മ പറയുന്നതിൽ എന്താണ് തെറ്റു? നീ എന്റെ വീട്ടിൽ വന്നാലും എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും നിന്റെ കണ്ണും വിരലും എപ്പോഴും അതിൽ തന്നെയല്ലേ?

ഒന്നും മിണ്ടാതെ എല്ലാം ശെരിയാണെന്നുള്ള ഭാവത്തിൽ അവൾ മൗനം പാലിച്ചു നടത്തം തുടർന്നു..

നീ ഇന്ന് രാവിലെ വല്ലതും കഴിച്ചിരുന്നോ രേഷൂ?

ഇല്ല. അവൾ തല കുനിച്ചു പറഞ്ഞു.

എങ്കിൽ നിന്റെ അമ്മയും രാവിലെ ഇന്നൊന്നും കഴിച്ചു കാണില്ല. അങ്ങനെയാടോ അമ്മമാർ. അവർക്കു പറയാൻ നമ്മളൊക്കെ അല്ലെ ഉള്ളൂ

അഞ്ചുവിന്റെ ഓരോ വാക്കുകളും രേഷ്മയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ സങ്കടം പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരുന്നു.

ഇടക്ക് ഞാൻ പോകുന്നു രേഷ്മേ അമ്മയോട് മിണ്ടണെ എന്ന് പറഞ്ഞവൾ പാതി വഴിയിൽ നിന്നും സൈക്കിൾ ചവിട്ടി മറയുമ്പോഴും രേഷ്മക്കു എത്രയും വേഗം വീട്ടിൽ ചെന്നാൽ മതി എന്നുള്ള ചിന്ത ആയിരുന്നു. തന്റെ അതെ പ്രായത്തിലുള്ള കൂട്ടുകാരിയാണ്. എത്ര പക്വതയോടെയാണവൾ സംസാരിക്കുന്നത്?

വീട്ടിൽ ചെന്ന പാടെ അവൾ അമ്മയെ അവിടെയൊക്കെ നോക്കി. ഇല്ല അവിടെങ്ങും ഇല്ല. ചിലപ്പോൾ അയലത്തെ സലീന ഇത്തയുടെ വീട്ടിൽ പോയിക്കാണും.

നല്ല വിശപ്പുണ്ട്. അവൾ അടുക്കളയിൽ കയറി. അമ്മ ചായ ഇട്ടു വെച്ചിട്ടുണ്ട്. ചായ കുടിച്ചു നേരെ റൂമിൽ പോയി കുളിച്ചു ഡ്രെസ്സൊക്കെ മാറി അടുക്കളയിലേക്കു വന്നപ്പോഴേക്കും അമ്മ അവിടെ നില്പുണ്ടായിരുന്നു.

അവളെ കണ്ടിട്ടും കാണാത്ത മട്ടിലുള്ള നിൽപ്പാണ്. അമ്മയുടെ ഒരു ഏങ്ങലടി കേട്ടപ്പോഴാണ് അമ്മ തിരിഞ്ഞു നിന്നു കരയുകയാണ് എന്ന് മനസിലായത്.
പിന്നിലൂടെ ചെന്നു അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളുകളിൽ തുരുതുരാ ചുംബിക്കുമ്പോൾ അമ്മ ഇടറുന്ന ശബ്ദത്തിൽ ചോദിക്കുന്നുണ്ടായിരുന്നു അയ്യോടാ സാധാരണ ഒരാഴ്ചയൊക്കെ പോകുന്ന പിണക്കം ഇന്ന് പെട്ടെന്നങ്ങു തീർന്നോ എന്ന്?

ഒന്ന് പോ അമ്മേ എന്ന് പറഞ്ഞു മുന്നിലൂടെ ചെന്നു അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ ആ അമ്മ അവളുടെ തലയിൽ തലോടി നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവളോട്‌ ചോദിക്കുന്നുണ്ടായിരുന്നു രെച്ചുവിനു അമ്മ തല്ലിയത് വേദനിച്ചായിരുന്നോ എന്ന്?

ശെരിയാണ് മക്കൾ എത്ര വളർന്നാലും അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവർ കൊച്ചുകുട്ടികൾ തന്നെയാണ്

എന്നോട് ക്ഷമിക്കമ്മേ എന്ന് പറഞ്ഞവൾ പൊട്ടിക്കരയുമ്പോൾ ആ അമ്മ പറയുന്നുണ്ടായിരുന്നു അമ്മയോടൊക്കെ തറു തല പറയുമ്പോഴും അവരോടു പിണങ്ങി നടക്കുമ്പോഴും അമ്മമാർ അനുഭവിക്കുന്ന വേദന അറിയണം എങ്കിൽ നാളെ എന്റെ മോൾക്ക്‌ മക്കളുണ്ടായി അവർ ഇതുപോലെ തിരിഞ്ഞു നിന്നു പറയണം എന്ന്.
സ്നേഹം കൊണ്ടല്ലെടാ അമ്മ തല്ലുന്നതും വഴക്ക് പറയുന്നതുമൊക്കെ? ഏ?
അപ്പോഴും ആ അമ്മയുടെ കണ്ണുനീർ അവളുടെ തലയിലേക്ക് ചാലിട്ടൊഴുകുന്നുണ്ടായിരുന്നു….

ഇടക്കൊക്കെ വീട്ടിലെ എന്റെ ചില മറുപടികൾ കേട്ടു ഉമ്മിച്ചിയും കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറച്ചു നേരത്തെ പിണക്കത്തിന് ശേഷം ഞാൻ അങ്ങോട്ട്‌ ചെല്ലുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ വീണ്ടും ഇണങ്ങി വരും. നിമിഷ നേരം കൊണ്ട് അവർ എല്ലാം ക്ഷമിക്കും. പക്ഷെ അവരോടു പറയുന്ന ചില വാക്കുകൾ അമ്മമാർ പൊറുത്തുതന്നാലും പടച്ചവൻ പൊറുത്തു തരണം എന്നില്ല. കാരണം അത്രക്കുണ്ട് ദൈവം സന്നിധിയിൽ പോലും ഉമ്മയുടെ സ്ഥാനം ?