മോഹനഹേമന്തം

“മോളെ മേശപ്പുറത്തിരിക്കുന്ന ചായയെങ്കിലും കുടിച്ചിട്ട് പോ, രാവിലെ തന്നെ ഒന്നും ഇറക്കാതെ എങ്ങനാ!”

“ഓ ഒന്നും വേണ്ടമ്മേ, ഇപ്പോൾ തന്നെ വൈകി” ഹേമ ധൃതിയിൽ അമ്മയോട് പറഞ്ഞു.

‘സമയം ഏഴു കഴിഞ്ഞു. ഏഴരയ്ക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ഹെഡ്‍ നേഴ്സിന്റെ മുഖം കറുക്കും! ഇരുപതു മിനിറ്റ് കൊണ്ട് ആസ്പത്രിയിൽ എത്തുമോ?? എത്തും, നേഴ്‌സായി ജോലി തുടങ്ങിയ കഴിഞ്ഞ ഒരു കൊല്ലം ഇതല്ലേ പതിവ്.’

‘സമയം ഏഴു കഴിഞ്ഞു. അവൾ എത്തിയില്ലയോ!’ വീടിന്റെ ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു മോഹനൻ അക്ഷമനായി. ‘ഇനി അവധി എടുത്തു കാണുമോ? ഹേയ് അല്ല, ദാ അവൾ എത്തി!.’ മുന്നോട്ടാഞ്ഞിരുന്നു പത്രത്താളുകൾക്കിടയിലൂടെ മോഹൻ ഹേമയെ ഏറുകണ്ണിട്ടു നോക്കി.

‘ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ!’ ഈ സ്ഥിരം വായ്‌നോട്ടക്കാരനെ ഹേമ ശ്രദ്ധിക്കാത്ത മട്ടിൽ ശ്രദ്ധിച്ചിരുന്നു. ബസ്‌സ്റ്റോപ്പിന് നേരെ എതിർവശത്തുള്ള വീട്. ‘ആഢ്യത്വം ഉള്ള വീടൊക്കെ തന്നെ ആണെങ്കിലും അയാൾ അത്ര മാന്യൻ അല്ല.’ ബസ് നീങ്ങവേ ഹേമ അയാളെ രൂക്ഷമായി നോക്കി.

പതിവുപോലൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ഹേമ വീട്ടിലെത്തുമ്പോൾ അകത്തു നിന്നും ശബ്ദം ഉയർത്തി സംസാരം. ‘ഓ, അമ്മാവൻ എത്തിയെന്നു തോന്നുന്നു. ഏന്താണാവോ വരവിന്റെ ഉദ്ദേശം. സ്ഥിരം കല്യാണാലോചന ആവുമോ?’

“ആഹാ നീ എത്തിയോ. ഹേമേ നീ അങ്ങു ക്ഷീണിച്ച പോയല്ലോ!”

“ആശുപത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം അല്ലേ അമ്മാവാ” ഹേമ ചിരിച്ചു.

“നീ ഇരിക്ക്, ഒരു കാര്യം പറയാനുണ്ട്” അമ്മ അടുക്കളയിൽ നിന്നും ചായയുമായി എത്തി.

“എന്താമ്മേ, എന്തേലും അന്താരാഷ്ട്ര വിഷയമാണോ.”

“അല്ല മോളെ തദ്ദേശീയമാ. നിന്റെ കല്യാണം. എത്ര നാളെന്ന് വെച്ചാ നീ ഇങ്ങനെ. വയസ്സിരുപത്തേഴായി” അമ്മാവൻ ഗൗരവത്തിലായി പറഞ്ഞു.

“എനിക്ക് ഉടനെ ഒരു കല്യാണം വേണ്ടമ്മാവാ” ഹേമ പരിഭവിച്ചു: ” ഗൾഫിൽ പോയി ജോലി നോക്കണമെന്നുണ്ട്. ഒരു രണ്ടു വർഷം കഴിഞ്ഞു മതി കല്യാണം ഒക്കെ.”

“നീ നാട്ടിലേം ഗൾഫിലേം പരീക്ഷകൾ ഒക്കെ എഴുതിക്കോ. കല്യാണം അതിനൊരു തടസാവില്ല” അമ്മ അമ്മാവനെ പിന്തുണച്ചു.

“പയ്യനാണേൽ ഗവണ്മെന്റ് ഉദ്യോഗം ഉണ്ട്. ബാങ്കിൽ മാനേജർ ആണത്രേ!.”

“ഓഹോ! ആരായാലും എനിക്കിപ്പോ വേണ്ട!.”

“നീ മിണ്ടാതിരിക്കുന്നുണ്ടോ ഹേമേ. ഒരു ആൺതുണ ഇല്ലാത്ത ഈ വീട്ടിൽ നിന്റെ അമ്മാവൻ വേണം എല്ലാം നോക്കി നടത്താൻ. അമ്മാവനും പ്രായം ആയി വരികാ.”

“അതെ അമ്മേ. അമ്മാവൻ ഞങ്ങളുടെ ഹോസ്പിറ്റലിലെ സ്ഥിരം വിസിറ്ററാ.”

“നിനക്കെല്ലാം ഒരു തമാശ.”

“അവളെ നിർബന്ധിക്കണ്ട. വീടിനടുത്തൂന്നു ഇത്രേം നല്ലൊരു ആലോചന വന്നപ്പോ. നല്ല കുടുംബക്കാരും ആരുന്നു. ആഹ് മോൾക്ക്‌ ഇഷ്ടം ഇല്ലേൽ വേണ്ട. ഞാൻ ഇറങ്ങുന്നു. പറമ്പിലെ പണിക്കാർക്ക് കൂലി കൊടുക്കാനൊണ്ട്.”

“അമ്മാവാ പിണങ്ങിയോ. എല്ലാർക്കും അതാണു താല്പര്യം എങ്കിൽ.. എനിക്ക് എതിർപ്പ് ഒന്നും ഇല്ല.”

“മിടുക്കീ! ഞാൻ രണ്ടു ദിവസം കഴിഞ്ഞിങ്ങോട്ട് ഇറങ്ങാം” അമ്മാവന്റെ മുഖം തെളിഞ്ഞു.

”അമ്മേ വീടിനു അടുത്തൂന്നെന്നു പറയുമ്പോ, എവിടുന്നാ?”

“വാര്യത് വീടില്ലേ, നമ്മുടെ ബസ്‌സ്റ്റോപ്പിന് നേരെ കിഴക്ക്. നല്ല ആൾക്കാരാ. ആ വീട്ടിലെ ഇളയ പയ്യനാ.”

‘ആ വായിനോക്കിയോ!’ ഹേമ മനസ്സിലൊന്ന് നിലവിളിച്ചു.

“നിന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പയ്യന്റെ അച്ഛനാ അമ്മാവനോട് ആദ്യം കാര്യം അവതരിപ്പിച്ചത്.”

‘കുടുങ്ങിയല്ലോ!’ ഹേമ തലയിൽ കൈ വെച്ച് പോയി. അവളുടെ മനസ്സിൽ സന്ദേഹങ്ങൾ മിന്നിമാഞ്ഞു.

പിന്നീട് കാര്യങ്ങൾ മുറ പോലെ നടന്നു. പെണ്ണുകാണൽ ചടങ്ങിൽ ഹേമ മോഹനോട് അധികം ഒന്നും സംസാരിച്ചില്ല, ചിരിക്കുക മാത്രം ചെയ്തു. ഹേമയുടെ നല്ല പെരുമാറ്റവും ഇടപെടലും മോഹനെ കൂടാതെ അയാളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും നന്നേ ഇഷ്ടപ്പെട്ടു.

“പയ്യന്റെ സഹോദരി അങ്ങ് അമേരിക്കയിൽ ഉണ്ട്. നേഴ്സ്സാണ്. ഹേമയ്ക്ക് താല്പര്യം ഉണ്ടേൽ അങ്ങോട്ട് ഉള്ള പരീക്ഷകളും നോക്കാം. നേഴ്സുമാർക്ക് അവിടെ ഒക്കെ നല്ല ശമ്പളം ആണെന്നു അവൾ പറയുന്ന കേൾക്കാം” മോഹന്റെ അച്ഛൻ പെണ്ണുകാണൽ സമയത്ത് പറഞ്ഞു.

ഹേമ സമ്മതഭാവത്തിൽ തല കുലുക്കി.

ആ ഉറപ്പിന്മേൽ ആണോ എന്തോ സ്ത്രീധനത്തിൽ അവർ വല്യ താല്പര്യം കാണിച്ചില്ല. ഇഷ്ടം ഉള്ളത് തന്നാൽ മതിയെന്നറിയിച്ചു. സ്ത്രീധനത്തേക്കാൾ വലുത് ഹേമ ആണെന്ന് മോഹൻ ഫോണിലൂടെ പറഞ്ഞപ്പോൾ ഹേമയ്ക്ക് അയാളോടു എന്തെന്നില്ലാത്ത മതിപ്പ് തോന്നി. കൂടാതെ അയാളുടെ ശാന്ത സ്വഭാവവും സംസാരവും അവളെ ആകർഷിച്ചു. ഫോണിന്റെ മറുതലയ്ക്കൽ ഹേമ ഇടതടവില്ലാതെ സംസാരിക്കുമ്പോളും അയാൾ മൂളിക്കൊണ്ടേ ഇരിക്കും.”ചേട്ടന്റെ ക്ഷമാ ശീലത്തിന് നൂറു മാർക്ക്” എന്ന് പറഞ്ഞുകൊണ്ട് അവൾ പൊട്ടി ചിരിക്കും.

പെണ്ണ് കാണലിനു ഒരു മാസത്തിനു ശേഷം വിവാഹം ഗംഭീരമായി നടന്നു. അമ്മാവനും അമ്മയ്ക്കും പിടിപ്പതു പണി ആരുന്നു. കടം വാങ്ങിയും, ഭൂമി വിറ്റും അവർ ആ കല്യാണം കെങ്കേമമായി നടത്തി. ഹേമയെ അവളുടെ വീട്ടുകാർ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല. ഹേമ അറിയാതെ മോഹൻ ഒരു നല്ല തുക അമ്മാവന്റെ കയ്യിൽ വെച്ച് കൊടുത്തെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം തിരികെ നൽകി. ഹെഡ്‍ നേഴ്സിന്റെ കയ്യും കാലും പിടിച്ചു കല്യാണശേഷം ഹേമയ്ക്ക് രണ്ടാഴ്ചത്തെ ലീവ് കിട്ടി.

~~~~~~~~~~~

“ഹേമേ. എന്റെ ഒരു കറുത്ത പാന്റ് എവിടെയാ. ഇന്നു ഒരു കോൺഫെറൻസിന്റെ കാര്യം ഞാൻ പറഞ്ഞില്ലാരുന്നോ” രാവിലെ തന്നെ മോഹന് വെപ്രാളം.

“ചേട്ടാ, പാന്റ് ഞാൻ ഇന്നലെ തന്നെ സ്യൂട്കേസിൽ മടക്കി വെച്ചാരുന്നു.”

മോഹന്റെ ഈ വെപ്രാളം കാണുമ്പോൾ ഹേമ നിന്നും ചിരിക്കും. ‘എല്ലാത്തിനും താൻ തന്നെ വേണം. കൊച്ചുകുട്ടികളെ പോലെയാ. ഇന്നലെ എല്ലാം റെഡി ആക്കി വെക്കുന്നത് ചേട്ടനും കണ്ടതാ. പക്ഷെ വെപ്രാളം കേറിയാൽ പുള്ളിക്ക് ഒന്നും തലയിൽ നിക്കില്ല!.’

ഹേമയുടെ ചിരി കണ്ട മോഹൻ പറഞ്ഞു: ” ഓഹ് തനിക്കൊന്നും അറിയണ്ടല്ലോ ഈ ബാങ്ക് ജോലീടെ പ്രഷർ!പൈസ വെച്ചുള്ള കളിയാ മോളെ. പാവപ്പെട്ട രോഗികൾക്ക് നേരെയൊള്ള നിങ്ങളുടെ സൂചിയേറു പോലെയല്ല.”

“അയ്യോ പിന്നേയ്, നിങ്ങൾ എന്നല്ല ഏതൊരു മനുഷ്യജീവി ആയാലും രോഗം വന്നു വയ്യാണ്ടായാൽ ഞങ്ങൾ ഈ നേഴ്സുമാരെ അടുത്തൊക്കെ കാണൂ! അത് മറക്കണ്ട” ഹേമ കലിതുള്ളി.

“ഹഹ കണ്ടോ കണ്ടോ സ്വന്തം ഭർത്താവിനേക്കാൾ വലുതാണ് ഒരാൾക്കു മാലാഖപ്പണി. നമ്മൾ ഒടക്കാൻ വരുന്നില്ലേ, ശംഭോ മഹാദേവ.”

“അങ്ങനെ വഴിക്കു വാ. പാവം ആ ആമാശയത്തെ ഇട്ടു കഷ്ടപ്പെടുത്താതെ കഴിക്കാൻ വാ” ഹേമ അടുക്കളയിലേക്ക് നടക്കവേ പറഞ്ഞു.

“ഉത്തരവ് പോലെ” മോഹൻ തൊഴുതു.

പ്രായമായ മോഹന്റെ അച്ഛനും അമ്മയ്ക്കും ഹേമ മരുമകൾ എന്നതിലുപരി മകൾ തന്നെ ആയിരുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും അവൾ ശ്രദ്ധ വെച്ചു. വേലക്കാരി ഉള്ളപ്പോഴും വീട്ടിലെ എല്ലാ ജോലികളും ഒരു മടിയും കൂടാതെ അവൾ ചെയ്തു. ഹേമയുടെ അസ്സലു പാചകം എല്ലാരുടെയും കയ്യടി വാങ്ങി.

മോഹനും വളരെ സ്നേഹസമ്പന്നനായ ഭർത്താവായിരുന്നു. രണ്ടു പേർക്കും പലസമയം ഡ്യൂട്ടി ആയിരുന്നെങ്കിലും, സമയം കണ്ടെത്തി ഹേമയെ പുറത്തു കൊണ്ടുപോകും. അവൾക്ക് ഏറെ ഇഷ്ടമുള്ള പാനീ പൂരി വാങ്ങിക്കൊടുക്കും. ഹേമയ്ക്ക് പോകണം എന്ന് തോന്നുമ്പോഴൊക്കെ അവളുടെ വീട്ടിൽ പോയിവരും. വിശേഷദിനങ്ങളിൽ അമ്മയ്ക്കും അമ്മാവനും വസ്ത്രം എടുത്തുകൊടുക്കും.

“ഈ വായിനോക്കിയുടെ ഹൃദയവും വിശാലം ആണല്ലോ” എന്ന് ഹേമ ഒരിക്കൽ തമാശരൂപേണ മോഹനോട് പറഞ്ഞു.

“നിന്നെ അല്ലാതെ വേറെയാരെയും അങ്ങനെ നോക്കിയിട്ടേ ഇല്ലാ” എന്ന മോഹന്റെ മറുപടിയിൽ ഹേമ മനസാ സന്തോഷിച്ചു.

മോഹൻ ഒരിക്കൽ ഹേമയോടായി പറഞ്ഞു: “നിനക്ക് അമേരിക്കയിൽ പോകണം എങ്കിൽ പൊയ്ക്കോ കേട്ടോ, ഞാൻ എതിരല്ല”

“ആഹാ അങ്ങനിപ്പോ പോകുന്നില്ല. നിങ്ങൾക്ക് വേറെ ആരെ എങ്കിലും വായിനോക്കണം എന്ന് തോന്നിയാലോ?” ഹേമ കളിയാക്കി.

“നിന്നെ ഞാൻ” മോഹൻ എന്തോ ബാധ കയറിയ പോലെ അവളെ ചെവിക്ക് കിഴുക്കി.

ഹേമ അപ്പോഴും കുലുങ്ങിചിരിച്ചു.

അങ്ങനെ കളിച്ചും ചിരിച്ചു പരിഭവിച്ചും ജീവിതമാകുന്ന പുഴയിലൂടെ അവരുടെ ദാമ്പത്യം എന്ന തോണി ഒഴുകിനീങ്ങി.

~~~~~~~~~~~~

“ഹേമേ നാളെ മാത്രേ ഒള്ളു കേട്ടോ ലീവ്. മറ്റന്നാൾ എന്തേലും കാര്യമായിട്ട് കഴിക്കാൻ ഒള്ളതുമായിട്ട് ഇങ്ങെത്തിയേക്കണം.”

“ശെരി ചേച്ചീ” ഹെഡ്‍ നേഴ്സിന്റെ സ്നേഹവും താക്കീതും കലർന്ന വാക്കുകൾ കൂടുതൽ ശ്രവിക്കാതെ ഹേമ ഡ്യൂട്ടി കഴിഞ്ഞു തിടുക്കത്തിൽ ഇറങ്ങി. നാളെ ഒന്നാം വിവാഹവാർഷികം ആണെന്ന് പറഞ്ഞിട്ടുകൂടി അവധികിട്ടാൻ അല്പം പാടുപെട്ടു. ‘നഴ്സുമാരുടെ ഒരു അവസ്ഥ!’ അവൾ പരിതപിച്ചു.

വീട്ടിൽ ചെന്ന പാടെ ഹേമ അമ്മയോട് മോഹനെ പറ്റി തിരക്കി. ക്ഷീണം കാരണം മുറിയിൽ കിടന്നു ഉറങ്ങുവാണത്രെ! ‘ജോലി അതുകണക്കിനല്ലേ’ അമ്മ പിറുപിറുത്തു.

‘എന്തുപറ്റി? താനും ശ്രദ്ധിക്കാതിരുന്നില്ല, ഒന്നു രണ്ടാഴ്ചയായി ചേട്ടനൊരു ഉന്മേഷക്കുറവ് പോലെ’.

ഹേമ റൂമിലെത്തി മോഹനെ നോക്കി. കട്ടിലിൽ ചെരിഞ്ഞു കിടന്നു സുഖനിദ്ര. തനിക്കു തരാമെന്നേറ്റ സർപ്രൈസ് എന്തായിരിക്കും. ഹേമ അധികം തല പുണ്ണാക്കാതെ മോഹന്റെ അടുക്കലെത്തി അയാളുടെ തലയിൽ തലോടി.

അവളുടെ സ്പർശം മനസിലാക്കിയ പോലെ മോഹൻ കണ്ണുകൾ മെല്ലെ തുറന്നു.

“എന്തു പറ്റി ചേട്ടാ ക്ഷീണായോ?

“ഹേയ് എന്തു ക്ഷീണം! ചെറിയൊരു തലവേദന. കഴിഞ്ഞ ദിവസം ഒക്കെ ഒറക്കം അളച്ചുള്ള എഴുത്തുകുത്തുകൾ അല്ലാരുന്നോ, അതാവും.”

“അതെ, സാരമില്ല. ഒന്നൊറങ്ങി എഴുന്നേക്കുമ്പോ എല്ലാം ശെരിയാകും” ഹേമ ആശ്വസിപ്പിച്ചു.

“മോൾക്കുള്ള സമ്മാനം അലമാരയിൽ ഇരിക്കുന്നു.”

“ഏയ് അതൊന്നും ഇപ്പോ വേണ്ട.”

അടുത്ത ദിവസം നടന്ന വിവാഹ വാർഷിക പാർട്ടിയിൽ ക്ഷണം കിട്ടിയ എല്ലാവരും വന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേക്ക് മുറിക്കലും, മനം മയക്കുന്ന സംഗീതവും, ഫോട്ടോ എടുക്കലും, ഭക്ഷണം വിളമ്പലും, കുട്ടികളുടെ കലപിലയും ഒക്കെകൊണ്ട് ആകെ മൊത്തം സന്തോഷഭരിതമായി ആ സായാഹ്നം.

ആ ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും മോഹൻ ഹേമയുടെ കൈപിടിച്ചു മുറിയിലേക്കു പോയി. ഹേമയോട് കണ്ണടച്ച് നിൽക്കാൻ അയാൾ ആംഗ്യം കാണിച്ചു.

“വിsഷൂന്റെ സമയം ആയില്ലല്ലോ ചേട്ടാ” ഹേമ കണ്ണുകളടച്ചുകൊണ്ട് ആരാഞ്ഞു.

“മതിയെടോ തന്റെ ഇളിച്ച കോമഡി.”

മോഹൻ അലമാരയിലെ ഷെൽഫിൽ നിന്നും ആ സമ്മാനം എടുത്തു അവളുടെ കൈവിരലിൽ അണിയിച്ചു. കണ്ണ് തുറന്ന ഹേമ അതിശയിച്ചു. ‘ഡയമണ്ട് റിങ്!.’

“അയ്യോ! ഇത്‌, ഇത്രേം ഒന്നും വേണ്ടീരുന്നില്ല ചേട്ടാ.”

“വേണം! ഇത്‌ തന്നെ പോരാന്നെനിക്ക് തോന്നുന്നു.”

“താങ്ക്യൂ ചേട്ടാ, താങ്ക്യൂ ഫോർ ദിസ് വണ്ടർഫുൾ ഈവനിംഗ്” ഹേമ മോഹന്റെ കൈപിടിച്ച് പറഞ്ഞു.

അവളെ ചേർത്ത് പിടിച്ചതും മോഹൻ മോഹാലസ്യപ്പെട്ടു വീണതും നിമിഷാർദ്ധങ്ങൾ കൊണ്ട് സംഭവിച്ചു!.

~~~~~~~~~~~~

സ്കാനിംങ് റൂമിന് വെളിയിലൂടെ ഹേമ അങ്ങോട്ടും ഇങ്ങോട്ടും വിശ്രമമില്ലാതെ ഉലാത്തിക്കൊണ്ടിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ല! ‘ചേട്ടൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ഇപ്പോൾ രണ്ടു ദിവസമായി. നീളുന്ന പരിശോധനകൾ, ഡോകട്ർമാരുടെ തെളിവെടുപ്പുകൾ. ബോധം വന്നപ്പോൾ ആദ്യം അന്വേഷിച്ചത് തന്നെയായിരുന്നു. ഒന്നുമില്ലാന്ന് പറഞ്ഞു കണ്ണിറുക്കിക്കാണിച്ചു. അപ്പോഴും നെറ്റിയിൽ അദ്ദേഹത്തിന്റെ വിരലുകൾ ഓടുന്നതു കാണാമായിരുന്നു. തലവേദന വിട്ടു മാറുന്നില്ല. മരുന്നുകൾ കൊടുത്തപ്പോൾ താൽക്കാലിക ശമനം ഉണ്ട്. വിശദമായൊരു ബ്രെയിൻ സ്കാൻ വേണമെന്നു ന്യൂറോളജിസ്റ് പറഞ്ഞു. അരുതാത്തതൊന്നും ആവരുതേ’ ഹേമ പ്രത്യാശിച്ചു.

“മോളെ ഹേമേ, ഡോക്ട്ടർ അകത്തേക്ക് വിളിക്കുന്നു” അമ്മാവൻ ഹേമയെ വിളിച്ചു.

“ഹേമ ഇരിക്കൂ” ഡോക്ട്ടർ പറഞ്ഞു.

“ഡോക്ട്ടർ! മോഹൻ ചേട്ടൻ” ഹേമയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല.

“വിഷമിക്കാതിരിക്കൂ. ഇതെല്ലാം ആർക്കും എപ്പോഴും വരാം.”

“എന്തുപറ്റി ഡോക്ടർ??”

“പറയുന്നതിൽ വിഷമം ഉണ്ട്. സ്കാനിംങ് റിപ്പോർട്ട്.”

“എന്താണ് സാർ…”

“സ്കാനിങ്ങിൽ ബ്രെയിനിൽ ഒരു വളർച്ച കാണുന്നുണ്ട്.”

“ഡോക്ടർ. എന്റെ ചേട്ടൻ” ഹേമ വിതുമ്പലിന്റെ വക്കിലെത്തി.

“മരുന്ന് കൊണ്ട് മാത്രം കാര്യം ഇല്ല. റീജിയണൽ കാൻസർ സെന്ററിൽ എനിക്കറിയാവുന്ന ഒരു ഓങ്കോളജിസ്റ് ഉണ്ട്. ഞാൻ അങ്ങോട്ടേയ്ക്ക്”

“അപ്പോൾ..സാർ..”

“അതെ, ക്യാൻസറസ് ആയ ട്യൂമർ ആണ് മോഹന് ഉള്ളത്. അവിടുത്തെ ചികിത്സയാണ് നല്ലത്.”

“ഡോക്ടർ, ചേട്ടനെ രക്ഷിക്കണം. എനിക്ക് ചേട്ടൻ മാത്രമേ ഉള്ളൂ!.” ഹേമ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൈകൾ കൂപ്പി.

“ഹേമ സങ്കടപ്പെടേണ്ട. നമുക്ക് വേണ്ടതു ചെയ്യാം.”

കനലെരിയുന്ന മനസുമായി അവൾ പുറത്തേക്കിറങ്ങി. പിന്നീടുള്ള ദിനരാത്രങ്ങൾ നീറിപ്പുകച്ചിലുകളുടേതായിരുന്നു. സദാ മരുന്നിന്റെ മണം പേറുന്ന ആശുപത്രി അന്തരീക്ഷം. വേദനയിൽ അലറിക്കരയുന്ന രോഗികൾ. ജീവിതത്തിൽ ആദ്യമായി ആശുപത്രിവാസം അവൾ വെറുത്തു. ഹേമ അതിനെ രോഗികളുടെ കശാപ്പുശാലയായി കരുതി.

മോഹന്റെ നില ദിനംപ്രതി മോശമായി തുടർന്നു. വീര്യമേറിയ കാൻസർ ചികിത്സ അയാളെ ഒരു അസ്ഥിപഞ്ജരമാക്കി. തല പൊട്ടിപ്പൊളിക്കുന വേദനയുമായി അയാൾ നിരന്തരം മല്ലിട്ടുകൊണ്ടിരുന്നു. എന്നിരുന്നാലും കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഊണും ഉറക്കവും ജോലിയും ഉപേക്ഷിച്ച ഹേമയുടെ നിരന്തര സാമീപ്യം അയാൾക്ക് വല്ലാത്ത ആശ്വാസം നൽകി. സ്വന്തം കുട്ടിയെ എന്ന പോലെ ഹേമ അയാളെ പരിചരിച്ചു. തന്നെ കാണാൻ വന്ന ബന്ധുമിത്രാദികളിൽ സഹതാപം അല്ലാതെ വെറൊന്നും മോഹൻ കണ്ടില്ല.

ചികിത്സാച്ചെലവുകൾ ഭീമമായി വന്നു. രണ്ടുപേരുടെയും വരുമാനം നിലച്ചതോടെ അമേരിക്കയിലെ സഹോദരി മാത്രമായി ആശ്രയം. അവർ കയ്യയച്ചു സഹായിച്ചു കൊണ്ടിരുന്നു.

“എനിക്ക് മരിക്കാൻ പേടി ഇല്ല! പക്ഷേ എനിക്കെന്തെങ്കിലും സംഭവിച്ചാൽ. തന്റെ കാര്യം ആലോചിക്കുമ്പോളാ” ഒരു രാത്രി മോഹൻ ഹേമയോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഒന്നും വരില്ല ചേട്ടാ. എന്റെ ചേട്ടൻ പഴയ പോലെ തിരിച്ചു വരും” ഹേമ അയാളുടെ തലയിൽ തലോടി.

“അമേരിക്കയിൽ സായിപ്പ് കാത്തിരിപ്പുണ്ടാവും.”

“ഉം ഇന്നലെ കൂടി വിളിച്ചതേ ഒള്ളൂ” ഹേമ പുരികം ചുളിച്ചു ചിരിച്ചു.

“ഹഹ” മോഹൻ കുറെ ദിവസങ്ങൾക്ക് ശേഷം ഒന്ന് ചിരിച്ചു.

“ശെരി ശെരി. ഇനി നല്ല കുട്ടിയായി ഉറങ്ങിക്കേ” അവൾ പറഞ്ഞു.

മോഹൻ പതിയെ ഉറക്കത്തിലായി. ഹേമയുടെ ഒരു കണ്ണുനീർതുള്ളി അയാളുടെ കൈ നനയിച്ചു. രാത്രി ഏറെ കഴിഞ്ഞപ്പോൾ അയാളുടെ കട്ടിലിനരുകിൽ തല വെച്ചു ഹേമയും അറിയാതെ മയങ്ങി.

നേരം വെളുക്കവേ മോഹന്റെ ശ്വാസോച്ഛാസം ദ്രുതഗതിയിലായി.ഞെട്ടിയുണർന്ന ഹേമ അയാളെ ചേർത്ത് പിടിച്ചു. അവളുടെ കയ്യിൽ മുറുകെ പിടിച്ചു അയാൾ ഹേമയെ നോക്കി. പെടുന്നനെ ആ ശരീരം ഒന്നു പിടഞ്ഞു!പിന്നീടത് നിശ്ചലമായി. അവളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു അയാൾ ഉറക്കത്തെ പുൽകി. പക്ഷേ എന്നെന്നേക്കുമായി…

ഒരു നിലവിളിയോടെ ഹേമ ബോധരഹിതയായി.

~~~~~~~~~~~~~~~

(ഒരാഴ്ച്ചയ്ക്ക് ശേഷം)

“ആഹ് വല്യേട്ടനോ. ഞാൻ കരുതി വേറെ ആരെങ്കിലും ആവുമെന്നു. വാ ഇരിക്ക്. ഞാൻ ചായ എടുക്കാം.”

“ഒന്നും വേണ്ട. അവൾ എവിടെ ഹേമ?”

“മുറിയിൽ ഒണ്ട് , കതകടച്ചിട്ടു ഒരേ ഇരിപ്പാ. ഞാൻ വിളിക്കാം”

“ഏയ് വേണ്ട ഞാൻ പോയി കണ്ടോളാം”

അമ്മാവൻ കതകിൽ മുട്ടിയപ്പോൾ ഹേമ വാതിൽ തുറന്നു.

“എന്തൊരു കോലമാ മോളെ ഇത്! ആകെ ക്ഷീണിച്ചല്ലോ. ഭക്ഷണവും ഒറക്കവും ഒന്നും ഇല്ലെന്ന് അമ്മ പറയുന്ന കേട്ടല്ലോ”.

“ഉം” ഹേമ അർത്ഥഗർഭമായി മൂളി.

“ഈ അമ്മാവനോട് നിനക്കു നീരസം ഉണ്ടാവും” അമ്മാവന്റെ തല കുനിഞ്ഞു.

“ഹേയ്, എന്തിനു അമ്മാവാ. എനിക്ക് ആരോടും വെറുപ്പ് ഇല്ല”

“ഞങ്ങൾ… അല്ല ഞാൻ ആണല്ലോ ഈ ബന്ധത്തിന് നിന്നെ നിർബന്ധിച്ചത്. ഇതല്ല മറ്റൊരാൾ ആയിരുന്നെങ്കിൽ….”

“എല്ലാം അനുഭവിച്ചു എരിഞ്ഞു തീരാനാവും ഈ ജീവിതം അമ്മാവാ. അതിൽ ആരോടും പരാതിയില്ല.”

“മോളെ.”

“അതെ അമ്മാവാ. അല്ലായിരുന്നെങ്കിൽ എന്നെയും കൂടെ കൊണ്ടുപോകാതെ ചേട്ടൻ മാത്രം” വാക്കുകൾ മുറിഞ്ഞു ഹേമ വിതുമ്പി.

“വിഷമിക്കരുത് എന്ന് ഞാൻ പറയുന്നില്ല മോളെ. എന്നാൽ നീ ഒറ്റക്ക് ആണെന്ന തോന്നൽ വേണ്ട. എല്ലാം ശെരിയാവും. ഞങ്ങൾ ഒക്കെ എന്നും ഉണ്ടാവും നിന്റെ കൂടെ.”

ഹേമയുടെ മനസ്സിൽ ആശയുടെ ഓളങ്ങൾ സൃഷ്ടിക്കുവാൻ അമ്മാവന്റെ ആശ്വാസവാക്കുകൾക്ക് പോലും കഴിഞ്ഞില്ല. ജീവിതം ഒരു തീരാവേദനയായി അവൾക്ക് തോന്നി. ‘തന്റെ ജീവിതാഭിലാഷങ്ങൾക്ക് മേൽ കരിമ്പടം മൂടിക്കഴിഞ്ഞു. താൻ കരുതുകയും ബഹുമാനിക്കുകയും ചെയ്തുപോന്നു ചേട്ടന്റെ ബന്ധുക്കൾ പോലും തന്നെ ഇന്ന് അറപ്പോടെ നോക്കുന്നു. ചേട്ടന്റെ മരണദൂതിയായി എത്തിയൊരു വിഷസർപ്പമായി തന്നെ അവർ കാണുന്നു. എന്നാൽ അവർ മനസിലാക്കുന്നില്ല. സ്വന്തം ജീവൻ കൊടുത്തും താൻ അദ്ദേഹത്തെ രക്ഷിക്കുമായിരുന്നു. പക്ഷേ! എല്ലാം ഒരു ഞൊടിക്കുള്ളിൽ കഴിഞ്ഞു. തനിക്കാരുമില്ല.’

ആരുമില്ലാത്തവർക്ക് മരണം തുണ! ആരോ അവളുടെ ഉള്ളിൽ ഇരുന്നു പിറുപിറുക്കുന്നതായി ഹേമയ്ക്ക് തോന്നി. ‘അതെ, ശെരിയാണ്! മരണം. അതാണ് ഇനി താൻ കഴിക്കേണ്ട മരുന്ന്. ഈ മനം മടുപ്പിക്കുന്ന ഏകാന്തത, സഹതാപത്തിന്റെ കഴുകൻ കണ്ണുകൾ. വീണ്ടും വീണ്ടും തികട്ടി വന്നു നെഞ്ച് പിളർക്കുന്ന ഗതകാല സ്മരണകൾ. ആ ഒരുമിച്ചുള്ള നിമിഷങ്ങൾ. വയ്യ! ആർക്കും ഭാരമാകാതെ ഒരു തൂവൽ പോലെ ഒഴുകി നടക്കണം.’

അങ്ങനെ ഒരു മദ്ധ്യാഹ്നത്തിൽ അമ്മ പുറത്തു പോയ സമയം. എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ ഹേമ വാതിൽ അടച്ചു. മുറിയിലെ ഫാനിൽ ഒരുക്കിയ കഴുമരത്തിലേക്ക് അവൾ നിർവികാരയായി നോക്കി. ചേട്ടൻ തന്റെ പിറന്നാൾ ദിനത്തിൽ വാങ്ങിത്തന്ന അതേ ചുമന്ന ചുരിദാറിന്റെ ഷാൾ!.

~~~~~~~~~~~~~

“മാഡം, മാഡം, സ്ക്കൂളെത്തി.”

ഡ്രൈവർ വിളിച്ചപ്പോഴാണവർ കണ്ണ് തുറന്നത്. ഡൽഹി യാത്രയുടെ ക്ഷീണം കാരണം അറിയാതെ മയങ്ങിപ്പോയി.

കാറിൽ നിന്നും ഇറങ്ങിയ അവരെ സ്കൂൾ അധികൃതർ സ്വീകരിച്ചു വേദിയിലേക്കു ആനയിച്ചു.

സ്കൂൾ ആഡിറ്റോറിയം കുട്ടികളും രക്ഷിതാക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മൈക്കിൽ നിന്നും സ്വാഗത പ്രാസംഗികന്റെ അനൗൺസ്‌മെന്റ് മുഴങ്ങി.

“പ്രിയരേ. എല്ലാവരും കാത്തിരുന്ന നമ്മുടെ വിശിഷ്ടാതിഥി, ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിനി കൂടിയായ ശ്രീമതി. ഹേമ മോഹൻ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. മാഡത്തെക്കുറിച്ച് നിങ്ങളോടു കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ! പ്രമുഖ സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും, കാൻസർ വെൽഫെയർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകയും, വനിതാകമ്മീഷൻ അംഗവും കൂടിയായ ഇന്നു നമ്മുടെ സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കായുള്ള ഈ ത്രിദിന കൗൺസിലിങ് പരിപാടിയിൽ ഭാഗഭാക്കാകാൻ എത്തിച്ചേർന്നതിൽ നിങ്ങളെപ്പോലെ ഞാനും ഏറെ സന്തോഷവാനാണ്!. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും കഴിഞ്ഞ ദിനം ഏറ്റുവാങ്ങിയ ഹേമ മാഡത്തിന്റെ വാക്കുകൾ നമുക്കിനി ശ്രവിക്കാം.”

ഹേമ സംസാരിക്കുവാൻ എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്നും നിറഞ്ഞ കരഘോഷം മുഴങ്ങി.

“ബഹുമാന്യരേ, പ്രിയ വിദ്യാർഥി-വിദ്യാർഥിനി സഹോദരങ്ങളേ. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. അധികം സംസാരിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ഏതാനും കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ. നമ്മുടെ നാട്ടിലെ അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്കും, അതുപോലെ വിദ്യാർഥികൾക്കും ഇടയിൽ ആത്മഹത്യാപ്രവണത കൂടി വരുന്ന ഈ കാലത്തിൽ ഈ കൗൺസിലിങ് പരിപാടിക്ക് വളരെയധികം ആനുകാലിക പ്രസക്തി ഉണ്ട്.”

“സ്വയം ജീവൻ എടുക്കൽ കൂടിക്കൂടി വരുന്ന ഈ കാലത്തു, നിങ്ങളോടുള്ള എന്റെ എളിയ വാക്കുകൾ; സ്വയം പരിഹാസ്യരാകുമ്പോഴും, പ്രണയ നൈരാശ്യം ഉണ്ടാകുമ്പോഴും, മറ്റുള്ളവർ കുറ്റവാളികളും തെറ്റുകാരുമാക്കി മുദ്രകുത്തുമ്പോഴും ആത്മഹത്യ എന്ന മുനമ്പിലേയ്ക്ക് ഓടിയൊളിക്കാതിരിക്കുക. നിങ്ങളുടെ ജീവിതം, പ്രത്യേകിച്ചും ഈ യുവത്വം. അതൊരു പൂക്കാലമാണ്. വന്മരമായി വീടിനും നാടിനും തണലാവാൻ, അഭിമാനമാവാൻ പ്രാപ്തിയുള്ളവരാണ് നിങ്ങളോരോരുത്തരും!. നിങ്ങളിലെ നൈർമല്യവും, നിഷ്കളങ്കതയും ചൂഷണം ചെയ്യുവാനും ,നിങ്ങളെ മുളയിലേ നുള്ളുവാനുമായി ശ്രമിക്കുന്നവർ തീർച്ചയായും ഉണ്ടാവും. അത്തരക്കാരുടെ പരിഹാസങ്ങൾക്കും, ആരോപണങ്ങൾക്കും മുന്നിൽ തളരരുത്. സമൂഹത്തിന്റെ വിലയിരുത്തലുകൾ ഭയന്ന് മരണത്തിലേയ്ക്ക് ഓടിയൊളിക്കരുത്. വാശിയോടു ജീവിച്ചുകാണിക്കുക. നിങ്ങളെ കുറ്റപ്പെടുത്തുന്നവർ പോലും ഒരുനാൾ നിങ്ങളെ അംഗീകരിക്കും.”

“ജീവിതം ഇരുൾമൂടുമ്പോൾ, എന്നെയും നിങ്ങളെയും ഒക്കെ തേടി നിരാശ എത്തിയേക്കാം. അത് തികച്ചും സ്വാഭാവികം. ഇവിടെ നിങ്ങളുടെ പ്രതികരണം ആണ് പ്രധാനം. എല്ലാ വഴികളും അടഞ്ഞുവെന്ന് തോന്നുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്ന് വരുന്ന ആ അതിജീവന ശബ്ദത്തിന് കാത് കൊടുക്കുക. വെളിച്ചമുള്ള ഭാഗത്തേക്കു നോക്കുക. ജീവിതം തന്നെ നമുക്ക് നിധി കാണിച്ചു തരും. ജീവിക്കാനുള്ള കൊതി അപ്പോൾ നമ്മിലുണ്ടാവും. നിങ്ങളുടെ ജീവിതമാകുന്ന സൗധം പകുതിക്കു വെച്ച് പണിമുടക്കി പോകണമോ? നിങ്ങളേക്കാൾ വലിയൊരു ശില്പി ഇല്ല അത് പണിയുവാൻ!. അതോർക്കുക.”

“ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തട്ടെ. നന്ദി, നമസ്കാരം.”

നിർത്താതെ മുഴങ്ങുന്ന കയ്യടികൾക്കിടയിലൂടെ ഹേമ നടന്നു നീങ്ങി. അവരുടെ തല ഉയർന്നിരുന്നു. മുഖത്തു ചെറുപുഞ്ചിരി. ഓഡിറ്റോറിയത്തിന് വെളിയിൽ മാധ്യമപ്രവർത്തരുടെ ഒരു കൂട്ടം അവരെ കാത്തു നിന്നു. പല വിഷയങ്ങളിലും ഉള്ള അവരുടെ നിലപാടുകൾ,അഭിപ്രായങ്ങൾ. അതിനിടയിൽ ഒരു യുവ പത്രപ്രവർത്തകന്റെ ചോദ്യം അവർ ശ്രദ്ധിച്ചു.

“മാഡം, ചെറിയ വാക്കുകളിൽ. മാഡത്തിന് ജീവിക്കാൻ ചോദന നൽകിയ ആ നിധി എന്തായിരുന്നു?”

“അമ്മേ” വെള്ളാരം കണ്ണുകൾ ഉള്ള ഒരു അഞ്ചുവയസുകാരി സുന്ദരി പുറകിൽ നിന്നും ഓടി വന്നു വന്നു ഹേമയെ കെട്ടിപ്പിടിച്ചു. ഹേമയുടെ അമ്മയും അമ്മാവനും പുറകെയെത്തി.

ഹേമ അവളെ ചേർത്തു പിടിച്ചുകൊണ്ട് മറുപടി പറഞ്ഞു: “താങ്കൾ ചോദിച്ചില്ലേ, ഇതാ ഇവളാണ് അതിനുള്ള ഉത്തരം. ഇതാണാ നിധി, എന്റെ മകൾ!”

എല്ലാവരോടും നന്ദി പറഞ്ഞു ഹേമയും കുടുംബവും കാറിൽ യാത്രയായി.

അതേ, ഇവളാണെന്റെ പ്രചോദനം. ജീവിക്കാനുള്ള എന്റെ ചോദന!’ മടിയിലേറിയ മോളെ തലോടി ഹേമ സ്വയം പറഞ്ഞു. ‘ഒരു തുണ്ടു ഷാളിൽ നിന്നും ഇന്നു ലഭിച്ച പൊന്നാടയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ മാലാഖ’. അഞ്ചു വർഷങ്ങൾക്ക് അകലെ, ജീവനൊടുക്കുവാൻ തുടങ്ങുന്നതിന് നിമിഷങ്ങൾ മാത്രം മുമ്പേയാണ് ഒരു അമ്മയാകാൻ പോകുന്നു എന്ന സത്യം താൻ മനസിലാക്കിയത്! അന്ന് മുതൽ ഇന്നേ വരെ ജീവിതത്തെ സ്നേഹിച്ചിട്ടേയുള്ളൂ. ഓരോ ദിനവും പൊരുതി. വിലപ്പെട്ട അനുഭവങ്ങൾ. ശെരിയാണ്!. ഈ അനുഭവങ്ങൾ ഒക്കെത്തന്നെയാണ് ജീവിതവും’!