അജ്ഞാതന്‍റെ കത്ത് 7

അജ്ഞാതന്‍റെ കത്ത് 7
Ajnathante kathu Part 7 bY അഭ്യുദയകാംക്ഷി | Previous Parts

ആ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി പത്രങ്ങളിൽ ഇടയ്ക്കിടെ കണ്ടു മറന്ന ആ മുഖം.യെസ് സോഷ്യൽ വർക്കർ കിരൺജിത്ത്.
അപ്പോഴേക്കും പ്രശാന്ത് അയാളുടെ കൈകാലുകളുടെ കെട്ടഴിച്ചു മാറ്റിയിരുന്നു. ഒറ്റയാൻ പോരാട്ടങ്ങൾ ഇടയ്ക്ക് തെരുവിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. സദാ ജീൻസും അയഞ്ഞ ജുബയും നീട്ടി വളർത്തിയ താടിയും മുടിയും കറുത്ത ഫെയിമുള്ള വലിയ വട്ടകണ്ണടയും തോളിലെ നീണ്ട തുണി സഞ്ചിയും ഒരാർട്ടിസ്റ്റിനെ ഓർമ്മപ്പെടുത്തുമെങ്കിലും കിരൺജിത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ ഏതൊരാൾക്കും ചിന്തിക്കാനുള്ളവയാണ്.പലപ്പോഴുമാരാധന മൂത്ത് നോക്കി നിന്നിട്ടുണ്ട് ആ നാൽപത്തിരണ്ടുകാരനെ.

“വേദ വന്നത് നന്നായി ഇല്ലെങ്കിൽ നാളെ അവരെന്നേയും കൊന്നോനെ .”

കിരൺജിത്തിനെന്ന അറിയാമെന്നത് അത്ഭുതം തോന്നി. കിരൺജിത്ത് ഞങ്ങൾക്കൊപ്പം സ്റ്റോർറൂമിൽ നിന്നും പുറത്തു കടന്ന് മുറിലോക്ക് ചെയ്തു. എന്നിട്ട് ഞങ്ങളോട് പുറത്തു കടക്കാൻ ആഗ്യം കാണിച്ചു. മടിച്ചു നിന്ന എന്നോടായി.
” അവരിപ്പോ മുറി പൂട്ടാനായി വരും തൽക്കാലം മറഞ്ഞിരിക്കണം”

അനുസരിക്കയേ ഞങ്ങൾക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്തോ ചോദിക്കാനാഞ്ഞ അലോഷിയെ ചുണ്ടിൽ വിരല് ചേർത്ത് ശബ്ദിക്കരുതെന്ന് അരുൺജിത്ത് ആഗ്യം കാണിച്ചു.

ആരോ നടന്നു വരുന്ന ശബ്ദം. പൂട്ടിയിട്ട സ്റ്റോർ റൂമിന്റെ ലോക്കിൽ പിടിച്ചു നോക്കിയ വെള്ള വസ്ത്രക്കാരൻ എൽദോ ആണെന്നത് വ്യക്തമായി ഞാൻ കണ്ടു. മുറിയിലേക്ക് കറക്റ്റ് കാണത്തക്ക വിധത്തിൽ ഞാൻ നേരെ നിന്നു.

” ഇത് പൂട്ടിയിട്ടാണോ ചെറിയാൻ പോയത്.അതേതായാലും നന്നായി. ഇന്നും കൂടി നീയിതിനകത്ത് കിടക്ക് സാമൂഹ്യപ്രവർത്തക, നാളെ നിന്നെ വെറുതെ വിടാം അങ്ങ് പരലോകത്തേയ്ക്ക്. “

നാക്കു കുഴയുന്ന രീതിയിലുള്ള സംസാരം. തുടർന്ന് അകത്തെ മുറിയിലേക്ക് ഊളിയിട്ടു.
ഞാൻ ജനലിന്റെ മറപറ്റി ചുവരരികിലൂടെ മുന്നോട്ട് നീങ്ങി.ഒരു ബെഡ്റൂമിനടുത്താണ് എത്തിയത്. അതിന്റെ ഡോറിനടുത്തായി ഒരു സ്ത്രീ നിൽപുണ്ട് കർട്ടൻ മറഞ്ഞതിനാൽ മുഖം കാണുന്നില്ല.
കഴുത്തിൽ സർപ്പ മുഖമുള്ള ഒരു സ്വർണമാലയുണ്ട്. ഞൊറിഞ്ഞു കുത്താത്ത അലസമായ മഞ്ഞ ഷിഫോൺ സാരിയാണ് വേഷം. നീളൻമുടി ചുമലു വഴി മാറിലൂടെ വീണിരിക്കുന്നു.

“കാര്യങ്ങളെല്ലാം നമ്മൾ പറഞ്ഞത് പോലെ പോകട്ടെ. നാളെ ഈവനിംഗ് ഞാൻ വരാം.എൽദോ എന്നെയൊന്ന് അങ്കമാലിയിൽ വിടണം. നിന്റെ ഡ്രൈവർ എവിടെ?”

സ്ത്രീ സ്വരം

” അവൻ കാറിലുണ്ട്. എന്നെ വീട്ടിലിറക്കിയിട്ട് പോകാം നിങ്ങൾക്ക്.തോമസ് സാറപ്പോ എങ്ങനെയാ നിക്കുന്നോ അതോ ?”

എൽദോയുടെ ശബ്ദം.

“ഓഹ് ഇനിയിന്നെങ്ങുമില്ല. ഈ പരുവത്തിൽ ഞാൻ വണ്ടിയോടിച്ചാൽ നാളെയെന്നെ കുഴീലേക്ക് വെക്കാം. മാത്രവുമല്ല നാളെ വിഷം കൊണ്ടു പോവേണ്ടെ?”

എന്നിട്ടുറക്കെ ചിരിച്ചു.

“വിഷമെന്ന് പറഞ്ഞതിന്റെ വില കളയാതെ തോമസേ “

സ്ത്രീ സ്വരം.

“അയ്യോ….. ഒരർത്ഥത്തിൽ പറഞ്ഞാൽ അതല്ലേ ഏറ്റവും വലിയ വില.? അതല്ലേ നിങ്ങൾ വരെ ഞങ്ങൾക്കൊപ്പം നിൽക്കുന്നത്. “

വീണ്ടും തോമസ് എന്നയാളുടെ ശബ്ദം ചിരിക്കൊപ്പം മുഴങ്ങി.

” അപ്പോ ശരി കുര്യച്ചാ ഞാൻ ഇറങ്ങുവാ എൽദോ വരു.”

സ്ത്രീയുടെ ശബ്ദം.

കുര്യച്ചൻ!

“അയാളപ്പോൾ ഇവിടെ ഉണ്ടോ? അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് പോലീസിൽ അറിയിക്കണ്ടെ?”

ഞാൻ പതിയെ അലോഷിയെ നോക്കി. അവിടെ അലോഷിയും പ്രശാന്തും ഇല്ലായിരുന്നു. കിരൺജിത്ത് പിന്നാലെ വരാൻ ആഗ്യം കാട്ടി. പുറത്ത് ഒരു കാർ സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ വേഗത്തിൽ കാർപോർച്ചിലെത്തി അവിടെ ഗേറ്റിനു വെളിയിൽ ഒരു കാർ നിർത്തി ഡ്രൈവർ ഗേറ്റടച്ച് വീണ്ടും യാത്ര തുടർന്നു.
തിരികെ ഞാൻ വന്നു പഴയ സ്ഥാനത്തെത്തിയപ്പോഴേക്കും മുറിയിലെ ബെഡിൽ ഒരാൾ കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ടായിരുന്നു.അത് കുര്യച്ചനോ തോമസോ? വീടിനു ചുറ്റി ഞാൻ അടുക്കള ഭാഗത്തെത്തി. അലോഷ്യസും പ്രശാന്തും അരുൺജിത്തുവും വാതിൽ തുറന്നകത്ത് കടക്കുകയായിരുന്നു അപ്പോൾ പിന്നാലെ ഞാനും കടന്നു.വീടു പണി നടക്കുന്നതിന്റെ ഭാഗമായി കിച്ചണിലെ തറയെല്ലാം കൊത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു.

“വേദ ഒരു ലൈവ് ടെലികാസ്റ്റിംഗ് പറ്റുമോ?”

അരുൺജിത്തിന്റെ ചോദ്യം ഞാൻ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി.

“ഇവിടെയൊരു പാട് ചോദ്യങ്ങളുണ്ട്. ആര് എന്ത് എന്തിന് ആർക്കു വേണ്ടി. ഉത്തരങ്ങൾ കിട്ടും മുന്നേ മുറിഞ്ഞുപോയ യാചനകൾക്കു മുന്നിൽ മുഖത്തേക്കു തെറിച്ച ചുടുനീര് ചോരയാണെന്നതറിയാതെ പോയവർ.”

” നിങ്ങളെന്താണ് പറഞ്ഞു വരുന്നത്?”

ഞാൻ പതിയെ ചോദിച്ചു. അപ്പോൾ അകത്തൊരു ഞെരക്കം കേട്ടു .ഞങ്ങൾ വീണ്ടും പതുങ്ങി. നിശബ്ദമായപ്പോൾ ഞങ്ങൾ ഹാളിലേക്കു കടന്നു.തൊട്ടടുത്ത ദിവസം പെയിന്റടിച്ചതിനാൽ പെയിന്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറുന്നുണ്ടായിരുന്നു.
ഹാളിലെ ടീപോയ് മേൽ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസുകളും തെറിച്ചുവീണ മിക്സ്റും പ്ലേറ്റും.നേരത്തെ കണ്ട ബെഡിൽ ഇപ്പോൾ രണ്ടു പേരുണ്ട്. ഒരാൾ കമിഴ്ന്നു കിടക്കുന്നതിനാൽ അതാവും തോമസ് മറ്റേത് ഒളിവിൽ കഴിയുന്ന കുര്യച്ചൻ.!

ഞാൻ കുര്യച്ചനു തൊട്ടടുത്തെത്തി. അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

” ആരെങ്കിലും ഒരാൾ ഇവിടെ ഇവരെ നോക്കിയിരിക്കണം ബാക്കിയുള്ളവർ എനിക്കൊപ്പം വാ.”

അരുൺ ജിത്തിനൊപ്പം ഞാനും അലോഷ്യസും നീങ്ങി.പ്രശാന്ത് അവർക്ക് കാവലായി നിന്നു.
അടുക്കളയിലെ മൂലയിൽ കൂട്ടിയിട്ട പിക്കാസെടുത്തു തറയിൽ ഇളക്കിയിട്ട മണ്ണിൽ കൊത്തിക്കോരാൻ തുടങ്ങി.

“നിങ്ങളെന്താണീ കാണിക്കുന്നത്?”

അലോഷ്യസിന്റെ ചോദ്യത്തെ പാടെ അവഗണിച്ചായിരുന്നു അരുൺജിത്തിന്റെ പെരുമാറ്റം. അയാൾ ഭ്രാന്തമായ മെയ് വഴക്കത്തോടെ അടുക്കളയിൽ അങ്ങിങ്ങ് ചെറിയ കുഴികൾ കുത്തിക്കൊണ്ടിരുന്നു.

“ഓഹ്….. “

അവ്യക്തമായ ഒരു ശബ്ദം കേട്ട് ഞാൻ കുഴിയിലേക്ക് നോക്കി.വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള ഒരു തുണിക്കഷ്ണമാണ് ആദ്യം കണ്ണിൽ പെട്ടത് തുടർന്ന് വല്ലാത്ത ദുർഗന്ധവും. എനിക്കോക്കാനം വന്നു. സൈഡിലെ വാഷ്ബേസിനിലേക്ക് ഞാൻ കൊഴുത്ത വെള്ളവും ഇനിയും ദഹിക്കാത്ത മസാല ദോശയും ഛർദ്ദിച്ചു. അഴുകിയ മാംസത്തിന്റെ ഗന്ധം.

“വേദ ലൈവ് നടത്തിയാലോ…. “

അലോഷ്യസിന്റെ ചോദ്യം.

ഞാൻ അരവിയെ വിളിച്ചു.

“ഹലോ അരവീ… “

” വേദ പ്രഫസർ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു”
അവൻ ചാടിക്കേറി പറഞ്ഞു.

“നാളെ പോവാം.അരവി പെരുമ്പാവൂരിലെ കുര്യച്ചൻ ഒളിച്ചു താമസിച്ച വീട്ടിൽ ഉടൻ എത്തുക. ഒരു ലൈവിന് റെഡിയായിട്ട് വേണം വരാൻ ചാനലിന് വേണ്ട നിർദ്ദേശം നൽകുക.”

അവന്റെ മറുപടിക്ക് കാക്കാതെ ജോണ്ടിക്കു മെസ്സേജ് ചെയ്തു.

“എത്രയും പെട്ടന്ന് പെരുമ്പാവൂർ വീട്ടിലെത്തുക. സ്റ്റുഡിയോ വാൻ വരുന്നതിനു മുന്നേ തന്നെ .”

മൂക്കിലമർത്തി പിടിച്ചു കൊണ്ട് ഞാൻ വീണ്ടും കുഴിയിലേക്ക് നോക്കി. അരുൺജിത്ത് പിക്കാസിനാൽ തോണ്ടിയെടുത്തത് ഒരു കുഞ്ഞു പാവക്കുട്ടിയെ ആയിരുന്നു. പിന്നാലെ പിങ്ക് നിറത്തിലുള്ള ഒരു ഹെയർ ബോ. ഒരു കുഞ്ഞു ബ്ലാക്ക് ഷൂ
“തീർത്ഥ “

എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

അലോഷ്യസ് കൊത്തുന്നത് നിർത്താൻ അരുൺജിത്തിനു നിർദ്ദേശം നൽകി.

“വേദ തൊട്ടടുത്ത സ്റ്റേഷനിൽ ഒന്നറിയിക്കുന്നത് നന്നായിരിക്കും “

സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അരവിക്കു മെസേജ് ചെയ്തു!
കുഴിക്കകത്തെ കാഴ്ച കണ്ട് എന്നെപ്പോലെ അവരും ഞെട്ടിയിരുന്നു.അരുൺജിത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പിക്കാസ് ചാരിവെച്ച് അയാൾ കിച്ചൻസ്ലേബിൽ കയറിയിരുന്ന് കിതയ്ക്കാൻ തുടങ്ങി.

“ഇന്നലെ അർദ്ധരാത്രിയാണ് ഞാനിവിടെ എത്തിയത്. കോട്ടയം മുതൽ ഞാൻ തോമസ് ഐസക്കിന്റെ പിന്നാലെ ഉണ്ടായിരുന്നു. കോട്ടയം സെൻട്രൽ സ്ക്കൂൾ പരിസരത്തു മയക്കുമരുന്നു കച്ചവടം നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ എത്തിയത് തോമസ് ഐസക്കിനടുത്താണ്. തോമസ് ഐസക് സിറ്റിയിൽ നടത്തുന്ന ആയുർവേദ ഫാർമസിയുടെ മറവിൽ നടത്തുന്നത് വൻകിട മയക്കുമരുന്ന് ബിസിനസാണെന്നത് പുറം ലോകത്തെത്തിക്കാൻ എന്റെ കൈവശം
തെളിവുകളില്ലായിരുന്നു.
ആ തെളിവുകളുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം. ഏറെക്കുറേ എനിക്കതിന് കഴിയുകയും ചെയ്തു. അതിനെന്നെ സഹായിച്ചത് അവിടെ ജോലി ചെയ്യുന്ന അമൃത എന്ന ഡോക്ടറായിരുന്നു. മേരിമാതാ ഓർഫനേജിൽ വളർന്ന അമൃത എന്ന ഡോക്ടർ.പഠന ശേഷം ഓരോരോ ചാരിറ്റി പ്രവർത്തനങ്ങളുമായി ഒരിടത്തും സ്ഥിരമായി നിൽക്കാത്ത സാധു പെൺകുട്ടി. കഴിഞ്ഞ അഞ്ചു മാസമായി തോമസിന്റെ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു.

തെളിവുകൾ തേടി അലയുന്ന എന്നെ തേടി അവൾ ഇങ്ങോട്ട് വരികയായിരുന്നു. എനിക്കാവശ്യമുള്ള എല്ലാ വിവരങ്ങളും അവൾ നൽകിയ അന്നു ഉച്ചമുതൽ അമൃത മിസ്സിംങ്ങാണ്. അവളെ തേടിയാണ് ഞാനിവിടെ എത്തിയത്. അവളെ കാണാതായ ദിവസം ഫാർമസിയിൽ നിന്നും അവൾ പോയത് തോമസ് ഐസക്കിന്റെ കാറിലാണെന്നറിഞ്ഞപ്പോൾ എനിക്കപകടം മണത്തു. അപ്പോഴാണ് വേദയുടെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയത്. ഞാനതറിഞ്ഞ ദിവസം ഹോസ്പിറ്റൽ മോർച്ചറി സന്ദർശിച്ചു. അത് അമൃത ആയിരുന്നില്ല. അമൃത എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഇപ്പോ എനിക്കാ വിശ്വാസം നഷ്ടമായി. “

കുഴിയിലേക്ക് നോക്കിയാണയാൾ പറഞ്ഞത്.

“കണ്ടെത്തിയ രേഖകൾ എവിടെ?”

ഞാൻ ചോദിച്ചു.

“അതെല്ലാം അവർ പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് കോട്ടയത്തുനിന്നും ഞാൻ തോമസിനെ പിൻതുടർന്നു വന്നു. പനമ്പള്ളി നഗറിലെ തോമസിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയ തോമസിനെ കാത്ത് ഏറെനേരം വെയിലു കൊണ്ടു. പിന്നീട് കാർ വന്നു ഞാൻ വീണ്ടും തോമസിനെ ഫോളോ ചെയ്തു.പെരുമ്പാവൂർ കഴിഞ്ഞപ്പോൾ തോമസ് റോഡിനു വിലങ്ങായി കാർ തിരിച്ചിട്ടു തൊട്ടു പിന്നിൽ മറ്റൊരു കാർ കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയവർ എന്നെ ബൈക്കിൽ നിന്നും വലിച്ചിറക്കിയത് മാത്രം ഓർമ്മയുണ്ട്. ഓർമ്മ വരുമ്പോൾ ഞാൻ ഈ മുറിയിലാണ്.”

“ഇവിടെ ഇങ്ങനെ ബോഡി മറവ് ചെയ്ത കാര്യം എങ്ങനെ മനസിലായി?”

അലോഷിയുടെ ചോദ്യം.

“ഇന്നു രാവിലെ അവർ സംസാരിക്കുന്നത് കേട്ടു.അടുത്ത ദിവസം കിച്ചന്റെ ടൈൽപണി കൂടി നടന്നാൽ ഈ ബോഡികൾ നമുക്കെതിരെ ഒരിക്കലും വരില്ലെന്നു .അപ്പോൾ എനിക്കുറപ്പായി.അമൃത ഇവിടെ ഉണ്ടെന്ന്.”

പുറത്ത് വാഹനത്തിന്റെ ശബ്ദം. സ്റ്റുഡിയോ വാഹനമായിരുന്നു. ജോണ്ടി തുറന്നു കൊടുത്ത ഗേറ്റ് വഴി അതിൽ നിന്നും അരവിയും ഒന്നു രണ്ട് പേരും അകത്തേയ്ക്ക് കടന്നു.

സാറ്റലൈറ്റുകൾ റെഡിയാക്കി ഞാൻ അലോഷിയെ തിരഞ്ഞു. പക്ഷേ അലോഷി അവിടെങ്ങും ഇല്ലായിരുന്നു.പ്രശാന്തിനോട് കാര്യം തിരക്കിയപ്പോൾ

“സർ പുറത്തുണ്ട്. മീഡിയയ്ക്കു മുന്നിൽ വരാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നു പറയാൻ പറഞ്ഞു. “

എവിടെയോ ഒരു കല്ലുകടി വീണ്ടും .

ചാനൽ ഒരുങ്ങി.ഞാൻ സമയം നോക്കി 11.17 pm.കഴിഞ്ഞു.11.30 നുളള ന്യൂസിനു മുന്നേ വിവരം ഫുൾ പോകണം. ഒരു സ്പെഷ്യൽ ബുള്ളറ്റിൻ.
ന്യൂസ് റീഡർ സുധീപ് കുമാർ പ്രോഗാമിലെ ചില മാറ്റങ്ങളെക്കുറിച്ച് ക്ഷമയോടെ പറയാൻ തയ്യാറായി. ലൈവ് റെഡിയായി.

” ക്ഷമിക്കണം ഒരു സ്പെഷ്യൽ ന്യൂസ് തത്സമയം പ്രക്ഷേപണം ചെയ്യേണ്ടതായി വന്നിരിക്കുന്നു.ചില സുപ്രധാന വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കേണ്ട ആവശ്യം നേരിട്ടതിനാൽ പരിപാടിയിൽ ചില മാറ്റങ്ങൾ എടുക്കേണ്ടി വന്നു. പെട്ടന്നുള്ള ഈ മാറ്റം എന്താണെന്ന് നമുക്ക് വേദപരമേശ്വറിനോട് ചോദിക്കാം. പെരുമ്പാവൂര് നിന്ന് വേദപരമേശ്വർ നമ്മോടൊപ്പം ചേരുന്നതാണ് എന്താണ് വേദപരമേശ്വർ നിങ്ങൾക്ക് പറയാനുള്ളത് ”

ഞാൻ മൈക്ക് നേരെ പിടിച്ചു തൊണ്ട ശരിയാക്കി ജോണ്ടിയുടെ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി തുടർന്നു.

” സുധീപ് കുമാർ ഞാനിപ്പോൾ നിൽക്കുന്നത് പെരുമ്പാവൂരിലെ പൗരപ്രമുഖനായ എൽദോയുടെ മാതൃസഹോദരനായ അലക്‌സാണ്ടറുടെ വീട്ടിലാണ്.ഞാനും എന്റെയൊരു സുഹൃത്തും കുറച്ചു മുന്നേ ഒരു സംശയത്തിന്റെ പേരിലാണ് ഈ വീട്ടിൽ കയറിത്.”

” എന്ന് സംശയത്തിന്റെ പേരിലാണ് വേദപരമേശ്വർ അവിടെ എത്തിയത് വേഗം പറയു”

” സീനാ ബേബി കൊലക്കേസ് പ്രതി കുര്യച്ചൻ ഈ വീട്ടിൽ ഒളിച്ചു താമസിക്കുന്നു എന്നതായിരുന്നു ഞാൻ കേട്ട…”

” എന്നിട്ട് കുര്യച്ചനെ കണ്ടു പിടിച്ചോ വേദാ? കണ്ടു പിടിച്ചെങ്കിൽ അദ്ദേഹമെവിടെ? അദ്ദേഹം തന്നെയാണ് സീനാ ബേബിയെ കൊന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞോ? അദ്ദേഹം കുറ്റവാളിയെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് നടക്കുന്നില്ല?”

“സുധീപ് കുമാർ അദ്ദേഹം അകത്തെ മുറിയിൽ ഉറക്കത്തിലാണ്. നമുക്ക് അങ്ങോട്ട് പോകാം.”

“പുറത്ത് ഇത്രയധികം ബഹളം ഉണ്ടായിട്ടും അവരെങ്ങനെ ഉറങ്ങുന്നു വേദാ പരമേശ്വർ? “

സുധീപിന്റെ ആ ചോദ്യം ഞാനും പല തവണ ചോദിച്ചതാണ്. രണ്ടു പേരും വല്ലാത്ത ഉറക്കം തന്നെ ഇടയ്ക്ക് അവർക്ക് ജീവനുണ്ടോ എന്നു പോലും സംശയിച്ചു.ഉയർന്നു താഴുന്ന നെഞ്ചിലെ ശ്വാസോഛാസം കൊണ്ടു മാത്രം ജീവനുണ്ടെന്നു വിശ്വസിച്ചു ഞാൻ.
ക്യാമറയിലൂടെ തോമസിനേയും കുര്യച്ചനേയും വിഷൻ മീഡിയ തുറന്നു കാട്ടി

” സുധീപ് കുമാർ നമ്മൾ കാണുന്നത് കുര്യച്ചനും കോട്ടയത്തെ മേരീമാതാ ആയുർവേദ ഫാർമസി ഉടമ തോമസ് ഐസക്കിനേയുമാണ്. “

“വേദ തോമസ് ഐസക്ക് എന്ന വ്യവസായ പ്രമുഖനും കുര്യച്ചനും തമ്മിൽ എന്താണ് ബന്ധം? സീനാ ബേബിയുടെ മരണത്തിൽ തോമസ് ഐസകിന്റെ കറുത്ത കൈകളുടെ പങ്കുണ്ടോ? “

“സുധീപ് കുമാർ ഇതിനെല്ലാം മറുപടി പറയും മുന്നേ ഞാൻ നിങ്ങൾക്ക് മുന്നിൽ മറ്റൊരാളെ പരിചയപ്പെടുത്താം.”

ക്യാമറ അരുൺജിത്തിനു നേരെ തിരിഞ്ഞു.

” ഇദ്ദേഹം അരുൺജിത്തെന്ന സാമൂഹ്യ പ്രർത്തകനാണ്. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ സത്യത്തിന്റെ മുഖമുദ്ര ഉയർത്തിപ്പിടിച്ച പോരാളി .ഞങ്ങളിവിടെ എത്തുമ്പോൾ അദ്ദേഹത്തെ സ്റ്റോർ റൂമിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കാണുകയാണുണ്ടായത്.”

“കുര്യച്ചൻ കേസിൽ അരുൺജിത്ത് എങ്ങനെ വന്നു?വിശദമാക്കു വേദാപരമേശ്വർ “

” അദ്ദേഹത്തിന്റെ കാണാതെ പോയ സുഹൃത്തിനെ തേടി നടക്കുമ്പോൾ ശത്രുക്കൾ അദ്ദേഹത്തെ ഇവിടെക്കു കടത്തിക്കൊണ്ടുവന്നതാണെന്ന് എന്നദ്ദേഹം പറയുന്നു.?”

“ഏത് സുഹൃത്ത് ?ആരാണ് ശത്രു’?എന്തിനാണവർ കുര്യച്ചൻ താമസിക്കുന്നിടത്തേക്ക് കടത്തിക്കൊണ്ട് വരണം? പറയൂ “

” അതിനു മുന്നേ ഞാൻ നിങ്ങളെ ചില ദുർക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ്.
ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി .ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. തറയിലെ പാവയിൽ നിന്നും തുടങ്ങി ഹെയർ ബോയിൽ നിർത്തി.
പുറത്ത് പോലീസ് വാഹനം വന്നു നിൽക്കുന്ന ശബ്ദം.

“ഞങ്ങളിവിടെ എത്തിയപ്പോൾ അടുക്കളയുടെ തറഭാഗം മൊത്തം വെട്ടിപ്പൊളിച്ചിട്ടിരിക്കയായിരുന്നു. അരുൺജിത്തിന്റെ സുഹൃത്തിന്റെ ബോഡി മറവ് ചെയ്തത് ഇവിടെയാണെന്ന സംശയത്തിൽ അദ്ദേഹം ഇവിടെ കുഴിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത് “

“എന്താണ് വേദപരമേശ്വർ കണ്ടത് തെളിച്ചു പറയൂ.”

“ഇവിടെ ഒന്നിൽ കൂടുതൽ ബോഡികൾ മറവു ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. “

“ആരുടെ ബോഡികളാണെന്ന് വ്യക്തമായോ വേദാ? മരണപ്പെട്ടത് സ്ത്രീകളോ പുരുഷന്മാരോ?”

” സുധീപ് കുമാർ ഇതിനകത്ത് ഒന്നിൽ കൂടുതൽ ബോഡി മറവു ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നത്.അതിൽ ഒന്ന് ഒരു കുഞ്ഞിന്റെതാണോ എന്ന സംശയത്തിലാണ് ഞങ്ങൾ “

അപ്പോഴേക്കും മൂന്ന് നാല് പോലീസുകാർ ഓടിക്കയറി വന്നു.കൂടെ കുറച്ച് ചാനലുകാരും

” എല്ലാരും പുറത്തോട്ട് മാറി നിൽക്കണം.”

ഒരു പോലീസുകാരന്റെ ശബ്ദം ഉയർന്നു. കൂടാതെ പിന്നാലെ വന്ന പോലീസുകാർ എന്നെയും ജോണ്ടിയേയും പുറത്താക്കി. വീടിനു ചുറ്റും ആളുകൾ നിറഞ്ഞു കൊണ്ടിരിക്കയായിരുന്നു.

ലൈവ് കട്ട് ചെയ്യാൻ നിർദ്ദേശം കൊടുത്ത് ഞാൻ തെല്ലുമാറി നിന്നു.
അപ്പോഴേക്കും സ്റ്റുഡിയോയിൽ നിന്നും വന്ന ഷീനയ്ക്ക് ഞാൻ മൈക്ക് കൈമാറി തെല്ലുമാറിയിരുന്നു.

അകത്ത് മരണപ്പെട്ടവരിൽ തീർത്ഥയുമുണ്ടെന്ന വേദന എന്നെ തളർത്തി.
CI റാങ്കിലുള്ള ഒരു പോലീസുകാരൻ അകത്തേയ്ക്ക് പോയി. തുടർന്ന് ഒരു ആംബുലൻസ് വന്നു നിൽക്കുന്നു.കുര്യച്ചനേയും തോമസ് ഐസകിനേയും ആംബുലിസിലേക്ക് കയറ്റി.

ഞാൻ ധൃതിയിൽ എഴുന്നേറ്റു.എല്ലാക്യാമറക്കണ്ണുകളും ആംബുലൻസിലേക്ക്.

“ഇതെന്താ പറ്റിയത്?”

ഒരു പോലീസുകാരനോട് ഞാൻ തിരക്കി.

” മയക്കം വിടുന്നില്ല. ആയതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയതാണ്.”

“ഡോക്ടർ പറഞ്ഞതാണോ ഇത്. “

“അതെ. അവർ രണ്ട് പേരും അബോധാവസ്ഥയിലാണ്.”

ശരിയായിരിക്കാം പുറത്തിത്രയും ബഹളമുണ്ടായിട്ടും അവരുണരാഞ്ഞത് അതാവാം.
തെല്ലു മാറി CI അരുൺജിത്തിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
അരുൺജിത്ത് എനിക്ക് നേരെ വിരൽ ചൂണ്ടുന്നു.
ഞാൻ സ്വമേധയാ അവിടേക്ക് ചെന്നു പിന്നാലെ അരവിയും പ്രശാന്തും. നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.

” അതിനകത്ത് ചുരുങ്ങിയത് നാല് മൃതദേഹങ്ങൾ ഉണ്ട്. എല്ലാം തിരിച്ചറിയാൻ പറ്റാത്തത്രയും അഴുകിപ്പോയിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 പേർ സ്ത്രീകളാണ്. ഡ്രസ് കണ്ട് തിരിച്ചറിഞ്ഞതാണ്. അലക്സാണ്ടർ എന്ന പേരെഴുതിയ ഒരു റിംഗ് കിട്ടിയിട്ടുണ്ട്.”

” കുട്ടികൾ?”

CI എന്നെ സൂക്ഷിച്ചു നോക്കി.

“അവിടെ ഒരു ഡോളും കുഞ്ഞു ഷൂവും കണ്ടു “

” ആഹ്…. അങ്ങനെ……. കുട്ടികൾ ഉണ്ടോ എന്നത് വ്യക്തമല്ല. നമുക്ക് നോക്കാം. വേദ പോവരുത് ഇവിടെ തന്നെ കാണണം.”

ഞാൻ തല കുലുക്കി സമ്മതിച്ചു.അരവിക്കൊപ്പം ഞാൻ വീട്ടുമുറ്റത്തെ മാവിന്റെ ചുവട്ടിലിരുന്നു. ചാനലുകാർ ഒരു ചെറുപഴുതിനായി ഓടി നടന്നു.

“വേദ അലോഷ്യസ് എന്താ മാറി നിൽക്കുന്നത്? ഇവിടെ വരാത്തതെന്താ?”

“എനിക്കറിയില്ല.”

അങ്ങനെ പറയാനാണ് തോന്നിയത്.

“ഒന്ന് പുള്ളിയെ ശ്രദ്ധിക്കണം കേട്ടോ നീ. ചില സംശയങ്ങളുണ്ട് ഞാനത് പറയാം. പ്രഫസർ രാവിലെ കാണണമെന്നു പറഞ്ഞിട്ടുണ്ട്. “

” ഉം.പ്രശാന്തും പുറത്തോട്ട് പോയോ? “

” പോയെന്നു തോന്നുന്നു.”

ഫോറൻസിക് വിദഗ്ദർ അതിവേഗത്തിൽ വീടിനകത്തേയ്ക്ക് പോയി. പുതിയ ന്യൂസുകൾ ഒന്നും വീടിനു പുറത്തെത്താതെ വീട് പോലീസ് സംരക്ഷണത്തിലായി.

ഗായത്രിയുടെ ബാംഗ്ലൂർ നമ്പറിൽ നിന്നും ഒരു കോൾ

“ഹലോ മാഡം.”

” എന്തൊക്കെയാ വേദാ പ്രശ്നം? ന്യൂസ് കണ്ടപ്പോൾ ഞെട്ടി.”

ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

” ഒകെ. എല്ലാം ശ്രദ്ധിച്ചു ചെയ്യണം”

ഫോൺ കട്ടായി .
ഗായത്രി എപ്പോൾ പോയി എന്ന ചിന്ത മാത്രം അവശേഷിച്ചു.
നേരം പുലർന്നുവരാറായി അങ്ങിങ്ങ് ചില പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. ജോണ്ടി ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കാനായി പോയി.പ്രശാന്തിനെ അവിടെങ്ങും കാണാനില്ല.
റോഡിൽ ഒരു ബഹളം.പെരുമ്പാവൂർ പൗരസമിതി കിടന്നു ബഹളം വെക്കുന്നു. പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണിൽ അലോഷിയുടെ മെസ്സേജ് .

“ഞങ്ങൾ പുറത്തുണ്ട്. എന്നെയവർ തിരിച്ചറിയണ്ട എന്നോർത്താണ് മാറിയത്.ഹോസ്പിറ്റലിലായ കുര്യച്ചനും തോമസിനും ബോധം വീണില്ല ഇതുവരെ “

ബോധം വീണില്ലായെന്ന്. അങ്ങനെയെങ്കിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ഇതേ അവസ്ഥയിൽ അല്ലേ കാണാതായത്. വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത മയക്കം.

ഞാനുടനെ അലോഷ്യസിനെ വിളിച്ചു.

“സർ കുര്യച്ചനേയും തോമസിനേയും ശ്രദ്ധിക്കണം.അവർ മിസ്സാവാൻ സാധ്യതയുണ്ട്. “

“വാട്ട്?!i

“യെസ് സർ ബാക്കി നേരിട്ട് .”

ഫോൺ കട്ട് ചെയ്തു ഞാൻ CI യോട് എപ്പോ വേണമെങ്കിലും എത്തിക്കോളാമെന്ന് കാര്യം പറഞ്ഞു പുറത്തിറങ്ങി.
ആൾക്കൂട്ടത്തിൽ നിന്നും ആലോഷ്യസിനെ കണ്ടെത്തി .

“സർ എനിക്ക് കിട്ടിയ ഫയലിലെ ഒരു കേസുമായി ഇതിന് സാമ്യമുണ്ട്.ഒരു ക്രിഷ്ണപ്രിയ കേസ്.അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് അവരുടെ ഡോക്ടറെ കാണണം. “

” കാണാം. ഡോ: കൃഷ്ണ കുമാറാണ് നമ്മളെ അദ്ദേഹം സഹായിക്കും.”

“എനിക്കൊന്നു രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് വരാം.”
പറഞ്ഞു തീരും മുന്നേ അരവി വന്നു. ഞാനും അരവിയും ഒരുമിച്ചിറങ്ങി.

“വേദ പ്രഫസർ മുസ്തഫ അലി കൊച്ചിയിൽ ഉണ്ട്. നേരിട്ട് കണ്ട് സംസാരിക്കണമെന്നദ്ദേഹം പറയുന്നു.”

അരവിയുടെ സംസാരത്തിനു മറുപടിയായി

“പോവാം “

എന്നത് മാത്രം പറഞ്ഞു ഞാൻ.

വഴിയിൽ ഒരു തട്ടുകടയിൽ നിന്നും ഓരോ കാലി കാപ്പി കുടിക്കുമ്പോൾ അലോഷിയുടെ കോൾ വന്നു.

“വേദ, മുസ്തഫ അലിയെ കാണുന്നത് രഹസ്യമായിരിക്കണം.നിനക്ക് പിന്നിൽ വാച്ച് ചെയ്യാൻ ചിലപ്പോൾ ആളുണ്ടാവും”

“സർ “

” വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണം”

” ശരി സർ “

പത്രത്തിലെ പ്രധാന വാർത്ത പെരുമ്പാവൂരിലെ വീട്ടിലെ ബോഡിയും എൽദോയുടെ അറസ്റ്റുമായിരുന്നു.കുര്യച്ചനും തോമസും അപകടത്തിൽ എന്ന രീതിയിൽ ചില വളച്ചൊടിച്ച വാർത്തകളും. അതിലൊരിടത്തും ഒരു കുഞ്ഞിന്റെ ബോഡി കണ്ടതായി എഴുതിക്കാണാതായപ്പോൾ എന്തോ ഒരാശ്വാസം തോന്നി.
തീർത്ഥ എവിടേയോ ജീവിച്ചിരിപ്പുണ്ട്.

” എൽദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “

തിരികെ ബൈക്കിൽ കയറുമ്പോൾ അരവി പറഞ്ഞു.

എൽദോയെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. കാരണം അയാൾക്കിതേ പറ്റി വലിയ അറിവില്ല എന്നത് എന്റെ മനസു മന്ത്രിച്ചു. എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ എൽദോയും മരണപ്പെട്ടേനെ ഇല്ലെങ്കിൽ കുര്യച്ചനെ പോലെ അബോധാവസ്ഥയിൽ ആയേനെ.

പ്രഫസർ മുസ്തഫഅലി സാർ കൃഷ്ണാ റസിഡൻസിയിലായിരുന്നു. കൃഷ്ണാ റസിഡൻസിയിലെ 101 നമ്പർ മുറിയിൽ ഞങ്ങളെത്തുമ്പോൾ 8 മണിയാകാറായിരുന്നു. റൂമിൽ കയറിയ പാടെ പ്രഫസർ ഡോറടച്ച് ലോക്ക് ചെയ്തു.
വലിഞ്ഞു മുറുകിയ ആ മുഖഭാവം എന്തോ അപകടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിങ്ങൾക്കീ മെഡിസിനെ പറ്റി എന്തെങ്കിലും ധാരണ ഉണ്ടോ?”

“ഇല്ല.”

“ഇത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ടത് . ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ മുഴുവനും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് എന്നിലെ ആത്മ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്.തിരിച്ചറിയാൻ കഴിഞ്ഞത് സ്ട്രെച്ചിൻ,ക്യൂറേർ, പിന്നെ മെഡിക്കൽ അനസ്തേഷ്യ ഇത്ര മാത്രം.ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല.”

“സർ ആദ്യം പറഞ്ഞ മെഡിസിൻസ് എന്തിനുള്ളതാണ്.?”

“പോയ്സൺസാണ്. ഇതിലൊന്ന് അമേരിക്കൻ ആദിവാസികൾ അമ്പിൽ പുരട്ടാനുപയോഗിക്കുന്ന ഒരു തരം വിഷമാണ് .ഇതെന്തായാലും നല്ലതിനു വേണ്ടിയുള്ളതാവില്ല “

“എവിടുന്ന് കിട്ടി എന്നിടത്തു നിന്ന് നിങ്ങൾ തുടങ്ങേണം. ഇത് ബ്ലഡിൽ അതിവേഗത്തിൽ കലരുമെങ്കിലും ഒരു തരത്തിലും ഇതിന്റെ അളവോ സാന്നിദ്ധ്യമോ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അവ മനുഷ്യ ശരീരത്തിനകത്ത് ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.. “

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ !

“പിന്നെ മറ്റൊന്നുകൂടി.ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ കാണും. സൂക്ഷിക്കണം..”

യാത്ര പറഞ്ഞിറങ്ങിയെങ്കിലും മനസിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.

” അരവി അനസ്തേഷ്യ മയക്കാനുള്ള മെഡിസിൻ അല്ലേ? അങ്ങനെയെങ്കിൽ ആ മെഡിസിൻ കാരണമാകുമോ തോമസും കുര്യച്ചനും ?”

“നിനക്കെന്താ വേദാ കുര്യച്ചന്റേയും സജീവിന്റേയും കേസുകൾ വ്യത്യാസമാണ്. നിനക്കിപ്പോൾ സുബോധം പോലും പോയതാണോ?”

അരവി എന്തൊക്കെ പറഞ്ഞാലും ഈ കേസുകൾ എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരടുണ്ട്. എല്ലാം തമ്മിൽ കൂട്ടിയോചിപ്പിക്കുന്നത്. അതാണിനി കണ്ടു പിടിക്കേണ്ടത്.

ശത്രുക്കൾക്ക് വേണ്ട എന്തോ ഒന്ന് എന്റെ വീട്ടിലുണ്ട് അതായത് എന്റെ കൈവശം.ഞാൻ മരിച്ചാൽ അതവർക്ക് കിട്ടില്ല എന്ന് ബോധ്യമുള്ളതിനാൽ മാത്രം അവരെന്നെ കൊല്ലാത്തത്.
അതെന്തായാലും അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.അത് കണ്ടു പിടിക്കാൻ അച്ഛന്റെ മുറി പരിശോധിച്ചേ മതിയാകൂ.

“അരവി വീട്ടിൽ പോവണം”

അവൻ മറുത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ കയറിയ പാടെ ഞാൻ അച്ഛന്റെ ഓഫീസ് മുറിയിൽ കയറി.അലങ്കോലമായിക്കിടക്കുന്ന കുറേ നിയമ പുസ്തകങ്ങൾ ഒതുക്കി വെച്ചു ഞാൻ അച്ഛന്റെ മേശയിലെ ഫയലുകൾ തുറന്നു.എനിക്കാവശ്യമുള്ളതൊന്നും അതിൽ ഉണ്ടായിരുന്നില്ല. അപ്പയുടെ ഓഫീസ് സിസ്റ്റത്തിനകത്ത് വല്ലതും കാണുമോ? ഇടയ്ക്ക് ഓൺ ചെയ്ത് ഇടാറുണ്ടെന്നല്ലാതെ ഇന്നുവരെ അതിനകത്ത് എന്താണെന്ന് നോക്കിയിട്ടില്ല. ഓൺ ചെയ്തു വെച്ചിരുന്നു ഞാൻ. സ്ക്രീനിൽ പരമശിവന്റെ ചിത്രം തെളിഞ്ഞു.

എന്റർ ദി പാസ് വേർഡ്
എന്തായിരിക്കും? കുറച്ചു നേരം ചിന്തിച്ചു.’kailasam ‘അടിച്ചു എറർ കാണിച്ചു.’KPN888 ‘

അതും എറർ.
അച്ഛന്റെ പാസ് വേർഡ് എന്താവും?
Savithri
veda
Parameswar
Kailasam
മാജിക് നമ്പർ888

‘svpk8’
ഹാവൂ ഭാഗ്യം. സിസ്റ്റം ഓണായി.
ഫോൾഡറുകൾ ഓരോന്നായി തുറന്നു.
Krishnapv
എന്ന ഫോൾഡർ നിറയെ കൃഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തിന്റെ കുറേപേപ്പർ കട്ടിംഗുകൾ കൂടാതെ ഒരു ഫോട്ടോ .
ഞാനപ്പോഴാണ് ആ ഹോസ്പിറ്റൽ നേം ശ്രദ്ധിച്ചത് ഷൈൻ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.ഇത് തന്നെയല്ലേ കുര്യച്ചന്റെ ഹോസ്പിറ്റൽ?മരണപ്പെട്ട
സീനാബേബി ജോലി ചെയ്ത ഹോസ്പിറ്റൽ ! എവിടെയോ ഒരു വഴിത്തിരിവ്.
പിന്നെ കുറച്ചു ആശുപത്രികളുടെ ലിസ്റ്റ്.
കുറച്ചു ഡോക്ടർമാരുടെ പേരുവിവരങ്ങൾ അടിയിലായി M@.
ഈ ചിഹ്നം എവിടെയോ കണ്ടിട്ടുണ്ട്. യെസ് പാലക്കാട് നിന്നും കൊണ്ടുവന്ന സിറിഞ്ചിലും മെഡിസിൻബോട്ടിലിലും ഞാനിത് കണ്ടിട്ടുണ്ട്.
അച്ഛനിതെല്ലാം അറിയാമായിരുന്നോ?
പക്ഷേ അച്ഛൻ എഴുതിയതിൽ ഒരു ഹോസ്പിറ്റൽ അഡ്രസ് അമേരിക്കയിൽ ഉള്ളതല്ലേ?
എങ്കിലും ഈ ഹോസ്പിറ്റലുകളുടെയെല്ലാം ഡീറ്റെയിൽസ് എടുക്കണം കൂട്ടത്തിൽ ഇതിലെഴുതിയ ഡോക്ടർമാരേയും.
ഫോൺ ശബ്ദിച്ചു.
സ്റ്റേഷനിൽ നിന്നാണ്,

“വേദപരമേശ്വർ ഒന്ന് സ്റ്റേഷൻ വരെ വരണം.അരവിന്ദിനോടും വരാൻ പറയൂ”

“എന്ത് പറ്റി സർ? പെട്ടന്ന്! “

“ആ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്.ഒരു തിരിച്ചറിയൽ പരേഡ് “

“ഉടനെ എത്താം സർ”

അരവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഫോൺ കട്ട് ചെയ്തു അപ്പയുടെ സിസ്റ്റത്തിലെ അവശ്യ ഫയലുകൾ ഞാൻ എന്റെ മെയിൽ ഓപൺ ചെയ്ത് അച്ഛന്റെ മെയിലിലേക്കിട്ടു.

പത്ത് മിനിട്ട് ആവും മുന്നേ തന്നേ അരവി എത്തി. അനുവാദം കിട്ടാനായി ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.

” മേഡം സർ വിളിക്കുന്നു.”

ഒരു കോൺസ്റ്റബിൾ അറിയിച്ചു.

CI യുടെ ഡോർ തുറന്നു കയറാനാഞ്ഞ എനിക്കു മുമ്പി ഡോർ തുറന്നു പുറത്തു വന്നവർ ധരിച്ച സർപ്പ മുഖമുള്ള ഒരു ലോക്കറ്റിൽ മുഖമുടക്കി.ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി. ഇതവർ തന്നെയാണോ?എന്നെ ഗൗനിക്കാതെ നടന്നു പോയ അവർ ധരിച്ച വസ്ത്രത്തിൽ എന്റെ മനസു കുരുങ്ങി .
എതിരെ വന്ന പോലീസുകാരനോട് ഞാൻ

“ആ പോയ സ്ത്രീ ആരാ “

എന്ന് തിരക്കി
“അവരെ അറിയില്ലെ?അവരാണ്……..”

“അവരെ അറിയില്ലെ അവരാണ് പുതിയ ACP രേണുക കൃഷ്ണൻ, ഇന്ന് രാവിലെ ചാർജ്ജെടുത്തതേയുള്ളൂ. “

“വേദാ വരൂ “

CI അകത്തു നിന്നും വിളിക്കുന്നു.
എവിടെയോ ഒരു കെണി മണക്കുന്നു. എല്ലാം തുറന്നു പറയാമോ?

“വേദ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്. നിങ്ങൾ തന്നെയാണെന്ന് കൺഫോം ചെയ്യാൻ. അരവിന്ദ് വന്നിട്ടില്ലേ?”

“ഉവ്വ് പുറത്തു നിൽപുണ്ട്.”

തുടർന്ന് മേശപ്പുറത്തെ ബെല്ലിൽ കൈയമർത്തി. വാതിൽ തുറന്ന് ഒരു പോലീസുകാരൻ കടന്നു വന്നു.

” പുറത്ത് നിൽക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരനെ വിളിക്കൂ.കൂടാതെ അരവിന്ദിനേയും “

അയാൾ പോയി ഒരു മിനിട്ടിനുള്ളിൽ അരവിന്ദനും പിന്നാലെ മോർച്ചറി സൂക്ഷിപ്പുകാരനും വന്നു. അയാൾ എന്നെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു. പക്ഷേ എനിക്ക് ചിരി വന്നില്ല.

“Mr: വാസുദേവൻ ഇവരെയല്ലേ അന്ന് രാത്രി കണ്ടത്?”

“അല്ല സാറേ. “

“ഇതാണ് നിങ്ങൾ പോലീസിന് മൊഴി കൊടുത്ത അരവിന്ദും വേദാ പരമേശ്വറും “

“ഇവരല്ല സാറേ .ആ സ്ത്രീയുടെ മൂക്കിനു സൈഡിലായിട്ടു ഒരു കറുത്ത പാടുണ്ട്.അരവിന്ദെന്നു പറഞ്ഞു പരിചയപ്പെടുത്തിയവരും ഇദ്ദേഹമല്ല.”

CI ആകെ സംശയത്തിലായി.
ഈശ്വരാ ഇവരെ കാണാൻ അലോഷിക്കൊപ്പം പോയ കാര്യം പറഞ്ഞാൽ തീർന്നു എല്ലാം.

“സോറി വേദ നിങ്ങളെ രണ്ടു ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമിക്കുക.
നിങ്ങൾ പോയ്ക്കോളൂ. എനിക്ക് ഒരത്യാവശ്യ മീറ്റിംഗുണ്ട് ACP യുമായി.”

ഞങ്ങൾ എഴുന്നേറ്റു. പിന്നാലെ CIഉം.
അരവിയുടെ ബൈക്കിനു പിന്നിൽ കയറാനിരുന്നപ്പോൾ അലോഷിയുടെ കോൾ വന്നു.

“സർ “

“വേദ ചെറിയൊരു മെസ്സേജ് ഉണ്ട്.കെടി മെഡിക്കൽസ് ഉടമയുടെ മകൾ മിസ്സിംഗാണ്”

“സർ അതെങ്ങനെ?”

“വിശദമായി പറയാം അതിനു മുന്നേ താൻ VK മാർട്ടിനു ലെഫ്റ്റ് സൈഡിൽ ഞാനുണ്ട്, താൻ വാ.”

ഞാൻ ആക്ടിവ എടുത്തു പിന്നിൽ അരവി കയറി. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മിററിൽ ഞാൻ കണ്ടു ACPരേണുക കൃഷ്ണൻ. അവരുടെ നോട്ടം എന്നെയായിരുന്നു.
തുളഞ്ഞു കയറുന്നതു പോലെ. ന്യൂസവർ അറിഞ്ഞതിനാൽ ഇന്നലെ അവരെ ഞാൻ കണ്ടത് അവർക്കറിയാമെങ്കിൽ അതെന്റെ ജീവന് അപകടമാണ്..

VK മാർട്ടിനു മുന്നിൽ ആക്ടിവ നിർത്തി ഞാനിറങ്ങി.അരവിയോട് പോയ്ക്കോളാൻ പറഞ്ഞു. അക്ടിവയും അരവിയും കാഴ്ചയ്ക്കപ്പുറമായതിനു ശേഷമാണ് ഞാൻ അലോഷ്യസിന്റെ അടുത്തേക്ക് നീങ്ങിയത്.

കാറിൽ കയറിയതും കാർ നീങ്ങി.

“വേദ KT മെഡിക്കൽസ് ഉടമ തൗഹയുടെ മകൾ കൊല്ലപ്പെട്ടിരിക്കുമെന്ന വലിയ വിശ്വാസത്തിലാണ് ഞാനിപ്പോൾ. അന്ന് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡി അത് മുംതാസാവാം. “

“സർ അതെങ്ങനെ കഴിഞ്ഞ ദിവസം സർ അവരുമായി ചാറ്റ് ചെയ്തതല്ലേ?”

“അതെ. പക്ഷേ ഇന്ന് രാവിലെ ഞാനവരെ ഓൺലൈനിൽ വാച് ചെയ്തിരുന്നു. വെറുതെ ഒരു gd Mgവിഷ് ചെയ്യുകയും ചെയ്തു.പ്രശ്നം അതല്ല.ഞാൻ തിരക്കിയപ്പോൾ അവൾ പുതിയ ജോലി പെട്ടന്ന് റെഡിയായെന്നും വിദേശത്താണെന്നും പറഞ്ഞു. ഒരു കല്ലുകടി തോന്നിയതിനാൽ ഞാൻ ലൊക്കേഷൻ നോക്കി. ശരിയായിരുന്നു. അവൾ അപ്പോൾ മസ്ക്കറ്റിലായിരുന്നു. അവളോട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഖത്തർ എന്നാണ് മെസ്സേജ് ചെയ്തത്.
പോകുമ്പോൾ എന്താ പറയാതിരുന്നതെന്ന ചോദ്യത്തിന് ഉപ്പച്ചിക്ക് അത്യാവശ്യമായി വരാനുണ്ടായിരുന്നു. അപ്പോൾ ഞാനും കുറച്ച് നേരത്തെ വന്നു എന്ന്. അതിൽ ഒരു കള്ളം ഫീൽ ചെയ്തു. ഉടനെ തന്നെ ഞാൻ അതേ പറ്റി അന്വേഷിപ്പിച്ചു. അപ്പോൾ അറിയാൻ കഴിഞ്ഞത് തൗഹബിൻ പരീതിനൊപ്പം മുംതാസ് തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ 5 ദിവസങ്ങളിലൊന്നും ഫ്ലൈറ്റ് കയറിയിട്ടില്ല എന്നതാണ്. മാത്രവുമല്ല.. മിനിഞ്ഞാന്ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിന് തൗഹബിൻ പരീത് മസ്ക്കറ്റിലേക്ക് പോയതായി വിവരം കിട്ടിയിട്ടുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ യാത്ര മുൻകൂട്ടി അറിയാവുന്ന ആരോ അദ്ദേഹഹത്തെ കരുവാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”

“സർ അതെങ്ങനെ ശരിയാവും? മുംതാസ് മിസ്സിംഗാണെങ്കിൽ തൗഹ പരാതിപ്പെടില്ലേ? ഇതുവരെ അങ്ങനെയൊരു കേസ് വരാത്ത സ്ഥിതിക്ക് മുംതാസിനെന്തു പറ്റി എന്നത് വ്യക്തമായി അറിയുന്ന വ്യക്തി തൗഹയാണെന്ന് നമുക്കൂഹിക്കാലോ സർ? തൗഹയുടെ മെഡിക്കൽസിന്റെ മറവിൽ നടക്കുന്നത് എന്താണെന്ന് കണ്ടു പിടിക്കണം.. ഇന്നലെ നമുക്ക് പ്രഫസർ നൽകിയത് അത്രയും വലിയ ഇൻഫർമേഷനാണ്.അതിൽ KTമെഡിക്കൽസും ഉണ്ടെന്ന് മനസ് പറയുന്നു. “

” ശരിയായിരിക്കാം വേദാ. നമ്മൾ പിടികൂടിയ ആർക്കും തന്നെ ഇതിന്റെ യഥാർത്ഥ കേന്ദ്രവുമായി നേരിട്ട് ബന്ധമില്ല. എന്തെങ്കിലും കുറച്ചറിയാവുന്നത് ദേവനാണ്, ബട്ട് അവനാണെങ്കിൽ ഒരു മാനസിക രോഗിയും. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം കാണിക്കുന്ന ചില ഭ്രാന്തൻ ചേഷ്ടകൾ ഇടയ്ക്കു കണ്ടു. “

” ഉം…. കസ്റ്റഡിയിലെടുത്തവരെ കോടതിയിൽ ഹാജരാക്കേണ്ടെ? സർ?”

” വേണ്ട. അവർ നമ്മുടെ കസ്റ്റഡിയിൽ ഉള്ളത് ഒരു റെക്കോർഡിലും ഇല്ല . ”
പിന്നീട് ഞാൻ എനിക്ക് വന്ന Mail നെ പറ്റി സംസാരിച്ചു.

“for orthographic research maintenance using logical arrangement ഇതിന്റെ അർത്ഥം വ്യാഖ്യാനിച്ചെടുക്കാൻ കഴിയാതിരുന്നപ്പോഴാണ് ഇതേ മെസ്സേജ് അരവിക്കു വന്നത്
for orthographic research maintenance using logical arrangement 608/13……
ഇതിൽ 13 എന്നത് വർഷമാവാം. 2013ൽ നടന്ന എന്തോ ഒരു സംഭവം. രണ്ടാമത് വന്നത് ’57 rof_______tne ‘ എന്ന് മാത്രം. അതായത് 57 ലെറ്റർ ഉള്ള ഒരു വാക്യം എന്നതാവാം. ആദ്യം വന്ന മെയിൽ ഉള്ളത് ആകെ 57 ലെറ്ററുകൾ. രണ്ടാമത്തെ മെയിൽ നോക്കിയാൽ സാറിനു മനസിലാവും for orth……….. arrangement എന്നത് വാക്കുകൾ തിരിച്ചിട്ടതാണെന്ന്. ആദ്യത്തെ for എന്നത് rof. arrangement ലാസ്റ്റ് ent എന്നത് tne എന്നും. നമുക്ക് വേണ്ടത് ആദ്യത്തെ മെയിൽ ആണ്.
For Orthographic Research Maintence Using Logical Arrangment
ഇതിലെ ആദ്യത്തെ ലെറ്റർ മാത്രം കാപിറ്റൽ ആക്കിയ ശേഷം മറ്റ് ലെറ്റർ ഹൈഡ് ചെയ്തു വായിക്കുക. FORMUL608/13 എന്നു കിട്ടും.സാറിന് മനസിലായോ?”

“യെസ് വേദ.ആ ഫോർമുല എന്താണെന്ന് കണ്ടു പിടിക്കണം. അവ വേദയ്ക്കയക്കാൻ കാരണവും.”

“സർ ഞാൻ പറഞ്ഞല്ലോ കേസുകൾ പലതും കണക്റ്റാഡാണ്. 2016 ഓഗസ്റ്റ് 18 ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം, ഭാര്യയുടെ തിരോധാനം, കൃഷ്ണപ്രിയവസുദേവിന്റെ അബോധാവസ്ഥയും തുടർന്നുള്ള തിരോധാനം, അർജ്ജുൻ കേശവന്റെ ബോഡി മിസ്സിംസ്, അഞ്ചും ഏഴും വയസുള്ള ചെറുതുരുത്തിയിലെ കുട്ടികളുടെ തിരോധാനവും പിന്നാലെ മാതാപിതാക്കളുടെ ആത്മാഹത്യയും, തുടർന്ന് സജീവിന്റെ മൃതദേഹവും നഷ്ടപ്പെട്ടിരിക്കുന്നു.”

“ഇവയിലെല്ലാം തന്നെ ഡെഡ്ബോഡിയോ ആളോ മിസ്സിങ്ങാണ് അല്ലേ വേദാ?”

“അതെ. “

ഫോൺ റിംഗ് ചെയ്തു.ശിവാനി അന്നു വിളിച്ച നമ്പർ.ഞാനന്ന് തന്നെ അത് സേവ് ചെയ്തിരുന്നു.

“ഹലോ ,”

“വേദ
ശിവഗിരി മഠം
ആയുർവേദ സുഖചികിത്സ കേന്ദ്രം
മുത്തങ്ങ
വയനാട്
എത്രയും വേഗം എത്തുക. കേസിനു ആവശ്യമായവ കിട്ടും.”
ഫോൺ കട്ടായി .

തല മുന്നിലെ സീറ്റിൽ ചെന്നിട്ടിച്ചപ്പോൾ കണ്ണിൽ പൊന്നീച്ച പറഞ്ഞു.

“സർ അപകടം”
പ്രശാന്തിന്റെ ശബ്ദം. അതെ കാറിനു കടന്നു പോവാതിരിക്കാൻ വിലങ്ങനെ ഒരു വാഹനം കിടക്കുന്നു.ഹൃദയം പടപടമിടി തുടങ്ങി. അലോഷ്യസ് ശബ്ദിക്കുന്നില്ല

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പ്രശാന്ത് കാർ റിവേഴ്സിൽ എടുത്തു.

“വേദാ സീറ്റ് ബെൽട്ടിടൂ “

പ്രശാന്തിന്റെ നിർദ്ദേശം.തുടർന്നവൻ അതിസമർത്ഥമായി കാർ തിരിച്ചു വന്ന വഴിയെ തിരിച്ചു.
അലോഷി അപ്പോഴും കണ്ണടച്ചിരിക്കുകയായിരുന്നു.

“വേദാ ആ വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരു സ്ത്രീയാണ്.”

പ്രശാന്തിന്റെ ശബ്ദം.
ഞാൻ തിരികെ നോക്കി പിന്നിൽ അപ്പോഴും ആ കാറുണ്ടായിരുന്നു.
സിറ്റിയിലെ തിരക്കിലേക്ക് ഞങ്ങളുടെ കാർ കയറിയതോടെ പിന്നാലെ വന്ന വാഹനം കാണുന്നുണ്ടായില്ല.

“വേദാ മുത്തങ്ങയ്ക്ക് പോകുവല്ലേ?”

പെട്ടന്നുള്ള അലോഷിയുടെ ചോദ്യം എന്നെ ഞെട്ടിച്ചു.

ങ്ങേ ഹ്….?! ങ്ങാഹ”

ഞാൻ മൂളി.

“സർ എനിക്കൊന്ന് വീട്ടിൽ പോവണം എന്നിട്ടാവാം യാത്ര.”

അനുമതി കിട്ടി. ഒന്നു കുളിക്കണം.അതായിരുന്നു മനസിൽ, വീടെത്തി കുളിച്ചിറങ്ങി ബാഗിൽ ഒരു ജോഡി ഡ്രസ്സും അത്യാവശ്യ സാധനങ്ങളും ക്യാമറയും എടുത്തു വെച്ചു ഇറങ്ങി.
മുറ്റത്ത് കാറിനു സമീപത്ത് നിന്ന് അലോഷ്യസ് സിഗരറ്റ് വലിക്കുകയായിരുന്നു അപ്പോൾ.

കാറിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.സാബുവിനെ വിളിച്ച് ഈ ആഴ്ച പ്രോഗ്രാം നടത്താൻ സാധിക്കില്ലെന്നും പകരം മറ്റേതെങ്കിലും പ്രോഗ്രാം ചെയ്യാനും നിർദ്ദേശം കൊടുത്തു.
കോഴിക്കോടിറങ്ങി ഫുഡ് കഴിച്ച് വീണ്ടും യാത്ര തിരിച്ചു.

“വേദ ട്രക്ക് ഡ്രൈവർ അവിനാഷിന്റെ ബോഡി അന്ന് കിട്ടിയില്ലാലോ?”

അലോഷിയുടെ ചോദ്യം.

” ഇല്ല. അത് കൊക്കയിലേക്ക് മറിഞ്ഞ ട്രക്കിനൊപ്പം നഷ്ടപ്പെട്ടു.”

” അവന്റെ ഭാര്യാ ?”

അവൾ മിസ്സിംഗാണ്.”

“മാനസിക രോഗിയായിരുന്നു ല്ലേ അവർ? “

“അവിനാഷിന്റെ മരണത്തോടെ അവർ ചില പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. “

” പരസ്പര വിരുദ്ധമെന്നു പറഞ്ഞാൽ……?”

” അവരുടെ ഭർത്താവ് അവിനാഷ് മരിച്ചില്ലെന്നും രാത്രികാലങ്ങളിൽ അവിടെ വരാറുണ്ടെന്നും. ദൂരെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും മറ്റും “

“വേദയ്ക്കിതിൽ എന്ത് തോന്നുന്നു ഇപ്പോൾ?”

“സാറെന്താ പറഞ്ഞു വരുന്നത്?”

“വേദ അവിനാഷ് മരിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ ഭാര്യ പറഞ്ഞത് ശരിയായിരിക്കാം. അവൻ രാത്രി അവളെ കാണാൻ വന്നിട്ടുണ്ടാവാം. അവന്റെ കൂടെയാവാം അവൾ പോയത് “

എന്റെ കണ്ണു തള്ളി.

“വേദയുടെ മാതാപിതാക്കളുടെ ആക്സിഡണ്ടിനു കാരണമായത് ബ്രേക്ക് നഷ്ടമായതിനാൽ അല്ല എതിരെ വന്ന ഒരു ടെംമ്പോവാനിന് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റിൽ ചെന്നിടിച്ചിട്ടാണെന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ആ ടെംബോവാൻ തൃശൂർകാരൻ ആന്റോയുടേതാണ്. അയാളത് വാടക ഓട്ടത്തിന് കൊടുത്തിരിക്കയാണ്. ആക്സിഡണ്ട് നടന്ന സമയങ്ങളിൽ ആ ടെംബോവാൻ അവിനാഷിന്റെ കൈവശമായിരുന്നു. “

“ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ല്ലേ? ആർക്കും സംശയമില്ലാത്ത രീതിയിൽ …..”

“അതെ വേദ അതിൽ അവർ വിജയിച്ചു. പക്ഷേ അവിനാഷിൽ നിന്നും ആ സത്യം പുറത്തു പോവില്ലെന്ന് യഥാർത്ഥ ശത്രു മനസിലാക്കിയതിനാൽ അവൻ മരണപ്പെട്ടില്ല.അവന്റെ ഭാര്യയിൽ നിന്നും അയൽവാസികൾ സത്യമറിയുമെന്ന ഭയത്താൽ അവിനാഷ് അവരെയും മാറ്റി നിർത്തിയതാവാം.”

“ഹോ! “

എന്നിൽ നിന്നും ഒരു ആശ്ചര്യ ശബ്ദം പുറത്തുവന്നു.

“പിന്നെ താൻ പറഞ്ഞ കൃഷ്ണപ്രിയാ വസുദേവിന്റെ കേസ് ഫയൽ ഞാൻ നോക്കിയെങ്കിലും ഒന്നും മനസിലായില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ട അർജ്ജുൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സഹപാഠികളോ വീട്ടുകാരോ ടീച്ചേഴ്സോ പറയുന്നില്ല. അവർക്കെല്ലാം പറയാനുള്ളത് നന്നായി പഠിക്കുന്ന എല്ലാത്തിലും ഊർജ്ജസ്വലനായി മുമ്പിൽ നിൽക്കുന്ന അർജ്ജുൻ എന്ന നല്ല വിദ്യാർത്ഥിയെ പറ്റി മാത്രം.അർജ്ജുന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായ സാറ എന്ന പെൺകുട്ടിയുടെ മരണം നടന്നത് അർജ്ജുന്റെ ബോഡി മിസ്സായതിന്റെ മൂന്നാം ദിവസം.”

അതെനിക്ക് പുതിയ അറിവായിരുന്നു.

“അർജ്ജുനുമായി സാറ പ്രണയത്തിലായിരുന്നു എന്ന് മാത്രമല്ല അവൾ ഗർഭിണിയുമായിരുന്നു. സാറയുടെ പിതാവാണ് CIനൈനാൻ കോശി. അമ്മ മാർഗരറ്റ് സിറ്റി ഗവന്മേന്റ് ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റ് കൂടിയാണ്. ആ മരണത്തിനു പിന്നിലെ സത്യം മൂടിവെക്കപ്പെട്ടത് എങ്ങനെയാണെന്ന് മനസിലായല്ലോ.”

എന്നേക്കാൾ ഒരു പാട് ദൂരം അലോഷ്യസ് പോയിട്ടുണ്ട്.

” നൈനാൻ കോശിയിൽ നിന്നും നമുക്കൊന്നും കിട്ടാൻ സാധ്യതയില്ലെങ്കിലും മാർഗരറ്റ് നമുക്ക് വേണ്ടി വായ തുറക്കും. തുറന്നേ മതിയാവൂ.”

“സർ ഒരു ഏഴ് കിലോമീറ്റർ കൂടി മതി നമുക്കവിടെയെത്താൻ. പക്ഷേ ഈ ഏഴ് കിലോമീറ്റർ അപകടം പതിയിരിക്കുന്നിടമാണ്. “

പ്രശാന്തിന്റെ ശബ്ദം. ഞാൻ പുറത്തേക്ക് നോക്കി. ഇരുട്ടും കോടയും നിറഞ്ഞ വഴി.ഇരുവശവും ഉയർന്നു നിൽക്കുന്ന മരങ്ങൾ.റോഡിൽ എതിരെയൊന്നും ഒരൊറ്റ വാഹനം വരുന്നില്ല. സമയം ഒൻപതിനോടടുക്കുന്നു.

“സർ ഇത് വഴി രാത്രി വാഹനങ്ങൾ വരാറില്ല. നമ്മൾ വഴി തെറ്റിയെന്നു തോന്നുന്നു.”

“നീ ഗൂഗിൾ മാപ്പ് നോക്കിയല്ലേ വന്നത്?”

“അതെ. ഇടയ്ക്ക് കവറേജ് ഇല്ലായിരുന്നു. ഇപ്പോൾ നമ്മൾ പോകുന്ന ദിശ ശരിയല്ല. മാത്രമല്ല ഇതിൽ കാണിക്കുന്നത് നമ്മൾ നിൽക്കുന്നതിന്റെ വലത് വശത്താണ് മഠം. കറക്റ്റ് റൂട്ട് കാണിക്കുന്നില്ല. നെറ്റ്വർക്ക് ഡൗണാ “

“നീയെന്തായാലും കുറച്ചു കൂടി മുൻപോട്ട് പോകൂ. നമുക്ക് നോക്കാം.”

കാർ നീങ്ങിത്തുടങ്ങി ഞാൻ ഗ്ലാസ് താഴ്ത്തി. കാടിന്റെ ഭീകരത ചെവിയിലേക്ക് തൊട്ടടുത്തെവിടെയോ കാട്ടാനയുടെ ശബ്ദം. കൂടെ തണുപ്പും.

” പ്രശാന്ത് റൈറ്റ്….. “

അലോഷിയുടെ ശബ്ദം. അതെ വലതുവശത്തെ ചെങ്കുത്തായ ഒരു റോഡ് അത് പാറക്കല്ലുകളാൽ പാകിയിരുന്നു. എവിടെയോ വെള്ളച്ചാട്ടത്തിന്റെ ശബ്ദം.ആ റോഡവസാനിച്ചത് ഒരു വെള്ളച്ചാട്ടത്തിനു താഴെയാണ്.

” ഇതേതാ വെള്ളച്ചാട്ടം”

ഞാൻ ചോദിച്ചു. മറുപടി കിട്ടിയില്ല. അതിനും മുന്നേ അലോഷി കാറിൽ നിന്നും ഇറങ്ങിയിരുന്നു.
അവിടെ മറ്റൊരു കാർ ഉണ്ടായിരുന്നു.
അലോഷ്യസ് ആ കാറിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം

“വേദ ഇറങ്ങ്. പ്രശാന്ത് കാറ് കുറച്ചു മാറി ആരുടേയും ശ്രദ്ധയിൽ പെടാതെ ആ കാടിനുളളിലേക്ക് കാർ പാർക്ക് ചെയ്തിട്ടു വാ.”

ഞാൻ ഇറങ്ങി.കാർ ഒളിപ്പിച്ച ശേഷം പ്രശാന്തും എത്തി.

“രണ്ടുപേരുടേയും ഫോൺ ഓഫ് ചെയ്തു വെക്കണം. ശത്രു പാളയത്തിലേക്ക് കടക്കുകയാണ് നമ്മൾ.”

പക്ഷേ ശത്രു പാളയം മാത്രം ഞാൻ കണ്ടില്ല. നദിക്കക്കരെ കാടുപിടിച്ച ഇരുട്ട് മാത്രം. പല തരം കാട്ടു പക്ഷികളുടെ ശബ്ദത്തിൽ ഞാൻ ഭയന്നിരിക്കയായിരുന്നു.

” ഈ കാറാണ് നമ്മുടെ തൊട്ടുപിന്നാലെ ഉണ്ടായിരുന്നത്. ഒരു സ്ത്രീ ഡ്രൈവ് ചെയ്തെന്നു പ്രശാന്ത് പറഞ്ഞത്. “

അലോഷ്യസ് നദിക്കരികിലെ വെളുത്ത കാർ ചൂണ്ടി പതിയെ പറഞ്ഞു.
പെടുന്നെനെ നദിക്കക്കരെ ഒരു കുഞ്ഞു വെളിച്ചം ഒരു സിഗരറ്റ് കുറ്റിയുടെ അത്രയും മാത്രം .പിന്നെയതണഞ്ഞു.

” ഏതെങ്കിലും വൃക്ഷ മറവിൽ ഒളിക്കൂ”

അലോഷ്യസ് പറഞ്ഞത് ഞങ്ങൾ അനുസരിച്ചു. കുറച്ചു നേരത്തിനു ശേഷം ആ വെളിച്ചം നദിക്കു നടുക്കായി കാണപ്പെട്ടു.അപകടം അടുത്തു വരുന്നു. ആ വെളിച്ചം വലുതായിക്കൊണ്ടിരിക്കയാണന്ന് ഞാൻ തിരിച്ചറിഞ്ഞു. തൊട്ടടുത്തു നിൽക്കുന്ന അലോഷ്യസിന്റെ കൈയിൽ ഉള്ളത് ഒരു ചെറിയ പിസ്റ്റളാണെന്ന് തിരിച്ചറിഞ്ഞതും ജീവൻ പോലും അപകടത്തിലാണെന്ന് ബോധ്യമായി.ആ വെളിച്ചവും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.

അതൊരു കൊട്ട വഞ്ചിയായിരുന്നു.ചെറിയ നിലാവിൽ ഞാൻ കണ്ടു. അതിനകത്ത് രണ്ട് പേരുണ്ടായിരുന്നു. അതിലൊന്ന് വേഷവിധാനങ്ങൾ കൊണ്ട് സ്ത്രീയാണെന്നു തോന്നി. വഞ്ചി കരയ്ക്കടുത്തു. അതിൽ നിന്നുമവർ ഇറങ്ങി കാർ ലക്ഷ്യം വെച്ച് നടന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർ കയറിയ കാർ അകന്നു പോയ ശേഷം ഞങ്ങൾ വഞ്ചിയിൽ കയറി മറുകരയിലേക്ക് യാത്രയായി.

“അവരെ എന്തുകൊണ്ട് പിടിച്ചില്ല?”

എന്ന എന്റെ ചോദ്യത്തിന്

“അവരെ പിടിക്കുകയല്ല നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഈ നദിക്കക്കരെയെന്തെന്നറിയണം.”

ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല.വഞ്ചി കരയ്ക്കടുത്തു.ചെറിയൊരു നടപ്പാത പിന്നിട്ടു കുറേക്കൂടി മുന്നോട്ട് പോയപ്പോൾ നിലാവിൽ ഒരു തൂക്കുപാലം കണ്ടു.കാടിന്റെ ഭീകരത മാറി വന്നു.
ദൂരെ കുഞ്ഞുകുഞ്ഞു വെളിച്ചങ്ങൾ തെളിഞ്ഞു. ഞങ്ങൾ ചെന്നെത്തിയത് പഴയ ഒരു കെട്ടിടത്തിലാണ്. ആ കാടിനുള്ളിൽ എങ്ങനെ വൈദ്യുത വെളിച്ചം എത്തിയെന്ന് അത്ഭുതപ്പെടവെ ഞങ്ങൾക്ക് തൊട്ടു സൈഡിൽ ഒരണപ്പ് കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.
കറുത്ത ഒരു വലിയ പട്ടി ഏത് നിമിഷവും ചാടി വീഴാൻ തയ്യാറായി നിന്നിരുന്നു. മരണമുറപ്പിച്ച നിമിഷങ്ങൾ,
അലോഷിയുടെ ഒരു തലോടലിൽ അവൻ ഒരു പൂച്ചയെ പോലെ കാണപ്പെട്ടു.
അകത്തെ മുറിയിലെവിടെയോ എന്തോ മെഷീന്റെ ചെറിയ മുരളൽ. അടഞ്ഞുകിടക്കുന്ന പഴയ മരവാതിലുകൾ, എവിടെയോ ഒരു കാൽപെരുമാറ്റം. സൈഡിലെ വാതിൽ തുറന്ന് ഒരു തടിയൻ ഇറങ്ങി വന്നു.പഴയത് പോലെ കയറി പോയി. ഇരുളിന്റെ മറ പറ്റി ഞങ്ങൾ തുറന്നു കിടക്കുന്ന ഒരു വാതിൽ വഴിയകത്തു കടന്നു. ചില മുറികളിൽ ഓരോ ആളെ കാണാം ചിലതിൽ ആരുമില്ല.
‘പ്രവേശനമില്ല’
എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കന്നഡയിലും എഴുതിയതിനു അപ്പുറം താഴേക്കിറങ്ങാനുള്ള പടവുകൾ അവിടെങ്ങും വെളിച്ചം കുറവായിരുന്നു. മെഷീനിൽ നിന്നുള്ള ശബ്ദം കൂടികൂടി വന്നു.ചെറിയ മഞ്ഞ വെളിച്ചം വിതറുന്ന ഒരു മുറിയിലാണെത്തിയത്.പുറം തിരിഞ്ഞു നിന്നൊരാൾ അകത്തെന്തോ ചെയ്യുന്നു.
കാഴ്ചയിൽ അതൊരു പരീക്ഷണശാല പോലെ തോന്നി.അരയാൾ പൊക്കത്തിലെ ടേബിളും ടേബിളിൽ നിറത്തിവെച്ച അളവു പാത്രങ്ങളും കോണിക്കൽ ജാറുകളും പോരാതെ ആയുർവ്വേദ മരുന്നുകളുടെ രൂക്ഷഗന്ധവും.

മെഷിനിൽ നിന്നുള്ള ശബ്ദം നിലച്ചു.ആരോ നടന്നു വരുന്ന ശബ്ദം.
അതൊരു പെൺകുട്ടിയായിരുന്നു.കൂടിയാൽ ഇരുപത്തഞ്ച് വയസു തോന്നിക്കുന്ന പ്രകൃതം.ഇട്ടിരിക്കുന്ന ചുവന്ന ചുരിദാറിനു മീതെ ഇളം പച്ച നിറത്തിലുള്ള ഒരു കോട്ടണിഞ്ഞിട്ടുണ്ട്. മുടി പൊക്കി വട്ടം കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഒരു വലിയ ചുവന്ന വട്ടപ്പൊട്ട്, കൈകളിൽ നേർത്ത ഓരോ വള. മങ്ങിയ വെളിച്ചത്തിലും ഞാനവ വ്യക്തമായി കണ്ടു.

” കഴിഞ്ഞില്ലേ റോഷൻ?”

ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി. പരിചിത മുഖം പക്ഷേ തിരിച്ചറിഞ്ഞില്ല.

“ഒരു പത്ത് മിനിട്ട് കൂടി നീ പോയ്ക്കോ ഞാൻ വരാം”

പക്ഷേ അവൾ പോവാൻ കൂട്ടാക്കിയില്ല.

“13 ലെ പേഷ്യന്റ് അത്ര ശരിയല്ല റോഷൻ. എന്നെയവിടുന്നു മാറ്റാൻ മേഡത്തോട് പറയാമോ?”

“അയ്യോ ചതിക്കല്ലെ പൊന്നേ… അത് മേഡത്തിന് വേണ്ടപ്പെട്ട ആളാണ് “

” എന്നു വച്ച് അയാളുടെ ഇംഗിതത്തിന് ഞാൻ നിന്ന് കൊടുക്കണമെന്നാണോ?”

അവൾ കെറുവിക്കുന്നു.

“എന്റെ പൊന്നോ അതല്ല. അവരെ മുഷിപ്പിക്കരുത്. രണ്ടും കൽപിച്ചല്ലേ ഇതിനിറങ്ങിപ്പോന്നത്. മാസാമാസം പുറത്തെ ഹോസ്പിറ്റലുകളിലേക്കാൾ നാലിരട്ടിയല്ലേ ഇവിടുന്നു തരുന്നത്. സഹിച്ചേ പറ്റൂ.”

തുടർന്ന് റോഷന്റെ കൈക്കുള്ളിലായി ആ പെൺകുട്ടി. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞെന്ന പോലെ അവളവിടെ. ചേർന്നു നിന്നു.

“റോഷൻ ഇതെന്താണ് ഈ മുറിയിൽ ചെയ്യുന്നത്?പലപ്പോഴായി ചോദിക്കണമെന്നു കരുതിയതാണ്.”

അവളെ ദേഹത്തു നിന്നും അടർത്തിമാറ്റി അവൻ പറഞ്ഞു.

“ഇവിടെ ഒരു മെഡിസിൻ ഉണ്ടാക്കുവാ.കുഞ്ഞു കുട്ടികൾ അത്രയറിഞ്ഞാൽ മതി.”

അവന്റെ മുഖമപ്പോൾ വലിഞ്ഞു മുറുകിയിരുന്നു.

” മേഡം ഇനിയെപ്പോ വരും? “

പെൺകുട്ടി.

“നാളെ വൈകീട്ട്.ഞാൻ വരാം നീ പോയ്ക്കോ. പിന്നെ പോകുമ്പോൾ ഏഴിലെ സായിപ്പിന് ഉറങ്ങാനുള്ള മരുന്ന് കൊടുത്തേക്ക്.”

” അയാളുടെ ഉഴിച്ചിൽ കഴിഞ്ഞതല്ലേ പിന്നെന്താ പോവാത്തത്?”

“രേഷ്മാ നീയെന്താ പതിവില്ലാത്ത കുറേ ചോദ്യങ്ങളുമായി ….. അയാൾ പോവാത്തതോ നിൽക്കുന്നതോ നിന്റെ വിഷയമല്ല അനാവശ്യ കാര്യങ്ങളിലേക്ക് നീ തല കൊടുക്കണ്ട.”

അവൾ തല കുനിച്ച് ഇറങ്ങിപ്പോയി.. രേഷ്മ പോയ വഴിയിലേക്ക് നോക്കി റോഷൻ കുറേ നേരം ചിന്തിച്ചിരുന്നു.മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.
പിന്നെ സൈഡിൽ വെച്ച ലാന്റ്ഫോണെടുത്ത് ആരെയോ വിളിച്ചു.

“ഹലോ ”
……..
” നമ്പർ 4ന് ചില സംശയങ്ങളുള്ളതുപോലെ.”
…….
” ഒന്നു രണ്ട് ചോദ്യങ്ങൾ ചോദിച്ചു എന്നോട്. ചോദ്യമത്ര കഴമ്പില്ലെങ്കിലും നമ്മളത് ഗൗരവമായി എടുക്കണം.”
……….
“ഇല്ല. ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്. നാളെ എന്തായാലും അവർ വന്നു പോവട്ടെ തീരുമാനമാക്കാം”
……….
“ഒകെ.”
…….
“കഴിഞ്ഞു. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്”
……..
” good nt “

തുടർന്നവൻ മുറി പൂട്ടി താക്കോൽ പാൻസിന്റെ പോക്കറ്റിലേക്കിട്ട് ഇറങ്ങി നടന്നു.
അവനെ പിൻതുടരാൻ ശ്രമിച്ച എന്നെ അലോഷി തടഞ്ഞു.

” ഇതിനകത്ത് എന്താണെന്ന് അറിയണം. നമ്മൾ ഭയക്കുന്ന ആ മെഡിസിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണെങ്കിൽ….. “

” അകത്തെങ്ങനെ കടക്കും?”

അലോഷി പോക്കറ്റിൽ നിന്നും ചെറിയ ഒരു കമ്പിയെടുത്ത് വളച്ച്. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ലോക്ക് മാറി.അലോഷിയും പിന്നാലെ പ്രശാന്തും അകത്ത് കടന്നു. മുറിയിലേക്ക് കടക്കാനാഞ്ഞ എന്റെ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു. ശത്രുവിന്റെകൈ. അവയെന്നെ പിന്നിലേക്ക് വലിച്ചിട്ടതിനു ശേഷം ഒരു കൈയാൽ എന്റെ വായ പൊത്തി

“ശബ്ദിക്കരുത്. ശത്രുവല്ല മിത്രമാണ് “

എന്റെ ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. എന്നെ മുറുക്കി പിടിച്ച കൈ അയഞ്ഞു.

രേഷ്മ!
തൊട്ടു മുന്നേ റോഷനോട് സംസാരിച്ചിരുന്നവൾ.
എന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു.

“വേദമേഡം വരൂ “

എന്റെ പേരിവൾക്കെങ്ങനെയറിയും? ഇവളെങ്ങോട്ടാണ് കൊണ്ടുപോവുന്നത്.
ഞാൻ പിന്തിരിഞ്ഞ് അലോഷി കയറി പോയ മുറിയിലേക്ക് നോക്കി.

“പേടിക്കേണ്ട. റോഷൻ ഇനി രാവിലെയെ വരൂ.”

എന്നിട്ടും എന്നിലെ ഭയം മാറിയിരുന്നില്ല. ഒരു ചെറിയ മുറിയിൽ അവൾ എന്നെയും കൊണ്ടെത്തി.സിംഗിൾ ബെഡ് ഒരു ചെറിയ മേശ ചുവരിലെ ഒരാൾ പൊക്കമുള്ള ഷെൽഫ് കൂടാതെ ചെറിയ ഒരു ടേബിൾഫാനും അറ്റാച്ച്ഡ് ബാത്റൂം.

“നിങ്ങൾ അകത്ത് കടന്നത് ഞാൻ കണ്ടിരുന്നു. അതിനാലാണ് പിന്നാലെ വന്നത്. രക്ഷകരാണോ ശിക്ഷകരാണോ എന്നറിയില്ലായിരുന്നു. മേഡത്തെ കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു വന്നു.വ്യാഴാഴ്ച പ്രോഗ്രാം സ്ഥിരമായി കാണാറുണ്ടായിരുന്നു ഞാൻ “

അങ്ങനെയാണിവൾ എന്നെ തിരിച്ചറിഞ്ഞത്.

“എനിക്കിവിടുന്നു രക്ഷപ്പെടണം ഒരു വലിയ ചതിയിലാണ് ഞാൻ. ഇവിടെ നിയമത്തിനെതിരായി എന്തൊക്കെയോ നടക്കുന്നുണ്ട്. നിങ്ങൾ പുറത്തുള്ളതറിഞ്ഞിട്ടാണ് ഞാൻ റോഷനോട് അങ്ങനെ സംസാരിച്ചത്.”

എനിക്ക് ചെറുതായി ധൈര്യം വന്നു തുടങ്ങി.

” അതിനുള്ളിൽ എന്താണ് നടക്കുന്നത്?”

ഞാനവൾക്ക് അഭിമുഖമായി നിന്നു.

“വ്യക്തമായി അറിയില്ല. എന്റെ സംശയമെന്തെന്നാൽ അവ മനുഷ്യന് ദോഷമായ മയക്കുമരുന്നാണെന്നാണ്.?”

“ആരാണിതിന്റെ ഹെഡ്?”

“TBസാർ. പക്ഷേ അതാരാണെന്ന് ഞാനിന്നു വരെ കണ്ടിട്ടില്ല. ഞാൻ കാണുന്നത് തുളസി മേഡത്തെയാണ്”

തുളസി !
സജീവിന്റെ ഭാര്യ!

” ഇവിടെ എന്താണ് നടക്കുന്നത്.? രേഷ്മ പറയാമോ?”

” പറയാം എന്നെപ്പോലെ വേറെ അഞ്ചു പെൺകുട്ടികൾ കൂടെ ഇവിടുണ്ട്.ഗതികേട് കൊണ്ട് വന്ന് പെട്ടു പോയവർ.”

” രേഷ്മ ഇവിടെ എങ്ങനെയെത്തി?”

” അഞ്ച് മാസം മാസം മുന്നേ ആയുർവേദ നഴ്സിംഗ് പൂർത്തിയാക്കിയിരിക്കുമ്പോഴാണ് പത്രത്തിൽ ഒരു പരസ്യം കണ്ടത്. അതിൽ കണ്ട നമ്പറിൽ വിളിച്ചു ഇന്റർവ്യൂ നടത്തി.രണ്ട് വർഷം കൂടുമ്പോൾ 15 ദിവസത്തെ ലീവ് എന്നുള്ള കരാറിൽ ഒപ്പുവെച്ചത് വീട്ടിലെ കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രമാണ്. “

” എവിടെ വെച്ചായിരുന്നു ഇന്റർവ്യൂ .? ആരാണ് ഇന്റർവ്യൂ നടത്തിയത്?”

“കോട്ടയം മേരിമാതാ ആയുർവേദ ഫാർമസിയിൽ വെച്ച്.ഒരു തോമസ് ഐസക് സാറും, റോഷനും, ഡോക്ടർ സിറിയക്സാറും.”
തോമസും, റോഷനും ok ഇനി സിറിയക്?

“ഇവിടെ എത്രരോഗികളുണ്ട്. “

” ഇപ്പോൾ പതിനേഴ് പേരുണ്ട് അതിൽ പതിനൊന്ന് വിദേശികളാണ്. മൂന്ന് സ്ത്രീകളും പതിനാലു പുരുഷന്മാരും. അഞ്ച് നഴ്സുമാരും പിന്നെ റോഷൻ ഡോക്ടറും, തൊമ്മിയും “

“തൊമ്മി ?”

” കാവൽക്കാരൻ തമിഴൻ “

കയറി വരുമ്പോൾ കണ്ട തടിയനാവാം.
ഇവിടെയുള്ള എല്ലാ പെൺകുട്ടികളും രോഗികളുടെ ഇഷ്ടത്തിനു നിൽക്കണം.. റോഷന് എന്നിൽ ഒരു താൽപര്യമുള്ളതിനാൽ ഞാനവനു വേണ്ടി മാത്രമേ തുണിയൂരേണ്ടി വന്നുള്ളൂ. പ്രണയം നടിച്ച് അവനെല്ലാം നേടി. അവന്റെ യഥാർത്ഥ മുഖം ഞാൻ തിരിച്ചറിഞ്ഞിട്ട് മൂന്ന് ദിവസമായതേയുള്ളൂ. ജീവിക്കാൻ കൊതിയുള്ളതിനാൽ എതിർക്കാൻ ധൈര്യമില്ല.”

“ഇവിടെ വേറെ ആരെങ്കിലും വരാറുണ്ടോ? തുളസിയുടെ ഫാമിലി?”

” അതിനവർ വിവാഹിതയാണോ എന്നു പോലും അറിയില്ല. പക്ഷേ ഒരിക്കൽ കൈയിൽ Sajeev എന്ന് പച്ചകുത്തിയത് ഞാൻ കണ്ടിട്ടുണ്ട്. “

“ഇവിടുത്തെ ചികിത്സാ രീതികൾ എങ്ങനെയാണ്? ഫുഡ് അടക്കം പറയണം.”

” ആദ്യമായി വരുന്ന രോഗിക്ക് ചികിത്സ തുടങ്ങുന്നതിന്റെ തലേ ദിവസം വൈകീട്ട് ഭക്ഷണം കൊടുക്കുന്നു.അതു കഴിഞ്ഞ് 12 മണിക്കൂറിനു ശേഷം ഒരു ഗ്ലാസ് തുളസിയിലയിട്ട വെള്ളത്തിൽ ഒരു തുള്ളി ഔഷധ മരുന്ന് ഇറ്റിച്ച് നൽകും അതു കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം മാങ്ങയുടേയോ ഓറഞ്ചിന്റേയോ പപ്പായയുടേയോ ഓരോ ഗ്ലാസ് ജ്യൂസ്. ഉച്ചയ്ക്ക് ഒരു കപ്പ് ചോറ് സാലഡ് മാത്രം. രാത്രി കട്ട് ചെയ്ത വെജിറ്റബിൾസും ഫ്രൂട്ട്സും.ഇത് മൂന്ന് ദിവസം ആവർത്തിക്കും. മൂന്നാം ദിവസം രാത്രി ശരീരം തളർത്താൻ ഒരു ഇൻജക്ഷൻ. നാലാം ദിവസം മുതൽ ഉഴിച്ചിൽ തുടങ്ങും, ഫുഡ് പഴയതുപോലെ.പിന്നെ കിഴി,നസ്യം, യോഗ ഇവയെല്ലാം. “

“എത്രയാണ് ചികിത്സയുടെ സമയപരിധിയും കാശും.”

“കാശിനെ പറ്റി വ്യക്തത ഇല്ല. കാലാവധി ഒരു മാസം മുതൽ മൂന്ന് മാസം വരെ “

“ഇവിടെ വന്നവർക്ക് വീടുമായി ബന്ധം?”

” ഇല്ല മേഡം.ഇവിടെ ഒരു നെറ്റ് വർക്കും കിട്ടില്ല. ആകെയുള്ളത് ആ മുറിയിലുള്ള ലാന്റ് ഫോൺ മാത്രം. അതിന്റെ കീ എപ്പോഴും റോഷന്റെ കൈയിലാണ്.”

പുറത്ത് വാതിലിൽ മുട്ട് കേട്ട്

“രേഷ്മാ വാതിൽ തുറക്ക് “

റോഷന്റെ ശബ്ദവും. ഞാൻ ഒളിക്കാനായി ആ ചെറിയ മുറിയിൽ പരതി. രേഷ്മയുടെ കണ്ണുകളിൽ ഭയം കുടിയേറി.