ഗീത !!!

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍….
ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ..

“ക്യാ ബോല്‍തീ ഹേ തും ”

എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം…

എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍…

എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ…

വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് ഷീറ്റെന്നറിയാന്‍ വൈകി…

പാല്‍ ഗ്ലാസ്സുമായി മണിയറയിലെത്തിയപ്പോള്‍ അപരിചിതനെ കണ്ടൊച്ച വെച്ച നേരം ബലം പ്രയോഗിച്ച് ഇഞ്ചക്ഷന്‍ നല്‍കിയെന്നെ മയക്കി കാഴ്ച്ചവെയ്ക്കുകായിരുന്നയാള്‍ പണത്തിനായി…

ആ മയക്കത്തിന്‍റെ പിടിയില്‍ നിന്നുണരുമ്പോള്‍ തിരിച്ചറിയുകയായിരുന്നു സ്വന്തമായിരുന്നതെല്ലാം അന്യമായിരിക്കുന്നൂവെന്ന്..

എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മയക്കുമരുന്നിനടിമപ്പെടുത്തി ഒന്നുറക്കെ കരയാന്‍ പോലുമാകാതെ തള്ളി നീക്കിയ നാളുകള്‍…

പലസ്ഥലങ്ങളില്‍.. പല സമയത്ത്… പലരുടെ കൈകളിലൂടെ.. ഒടുവിലിവിടേയ്ക്ക്..

പച്ച പട്ടുടുത്ത്.. നെറ്റിയില്‍ ചുവന്ന പൊട്ടും ചുണ്ടത്ത് തേച്ച ചായവും മുന്നിലേയ്ക്ക് പിന്നിയിട്ട അരയോളമുള്ള മുടിയില്‍ ചൂടിയ വാടിത്തുടങ്ങിയ മുല്ലപ്പൂവുമായാണ് അംബികാമ്മയെ ആദ്യം കാണുന്നത്.. അന്നും ഇന്നും ആ മുഖത്ത് ഗൗരവം തന്നെ..

കസ്തൂരി തൈലത്തിന്‍റെയും മുല്ലപ്പൂവിന്‍റെയും ഗന്ധം പടര്‍ത്തിയ ഇടനാഴിയിലൂടെ അവരെ അനുഗമിയ്ക്കുമ്പോള്‍ ഇരുവശത്തേയും അടഞ്ഞ കതകുകള്‍ക്കപ്പുറം കേട്ട അവ്യക്തമായ… പാതിയില്‍ മുറിഞ്ഞ സംഭാഷണങ്ങള്‍…

ചില മുറികളുടെ വാതില്‍ക്കല്‍ വിയര്‍പ്പില്‍ കുളിച്ച് പുറത്തേയ്ക്കിറങ്ങിയ പുരുഷന്മാരെ യാത്രയയക്കുന്ന സ്ത്രീകള്‍..

ആ നടത്തം അവസാനിച്ചത് ഈ മുറിയുടെ താക്കോല്‍ അംബികാമ്മയെന്നെ ഏല്‍പ്പിച്ചുകൊണ്ടാണ്.. അന്നും ഇന്നും സ്വന്തമെന്നു പറയാനുള്ള ഏക വസ്തു..

അനുസരണക്കേട് കാണിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ശിക്ഷയായി കിട്ടിയ കുപ്പിച്ചില്ലുകൊണ്ട് കീറിയ വൃണങ്ങളും.. ഇരുമ്പുദണ്ഡേറ്റ പൊള്ളലുകളും നീറ്റലായി അവശേഷിയ്ക്കുന്നുണ്ട് ശരീരത്തിലിന്നും..

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ബോധ്യമായി തുടങ്ങിയപ്പോള്‍ വരുന്നതെന്തിനേയും നേരിടുവാന്‍ ശീലിയ്ക്കുകയായിരുന്നു ഞാന്‍..

അതിനിടയില്‍ സമപ്രായക്കാര്‍, ഇളയവര്‍, മുതിര്‍ന്നവര്‍.. അങ്ങനെ എത്രയോ പേര്‍.. ഏതൊക്കെയോ സമയങ്ങളില്‍… നിര്‍വികാരതയോടെ അവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം കനലുകള്‍ എരിയുകയായിരുന്നു..

ആര്‍ക്കോ വേണ്ടി മെഴുതിരിപോലുരുകിയ ഇരുപത് വര്‍ഷം.. യൌവ്വനത്തെ വാര്‍ധക്യം കവര്‍ന്നെടുത്തതിന്‍റെ ലക്ഷണങ്ങളായി മുഖത്തു വീണ ചുളിവുകളും… തലയില്‍ ഇടയ്ക്കിടയ്ക്ക് കാണുന്ന വെളുത്ത മുടികളും…

ഇനിയും എത്രനാളെന്നറിയില്ല.. മരിച്ചാല്‍ ആ മൃതദേഹം കൊണ്ടുപോലും പണമുണ്ടാക്കും… എങ്കിലും..

“അരേ.. ഗീതാ.. ഇതര്‍ ആവോ..” അംബികാമ്മയുടെ ശബ്ദം ചിന്തകളില്‍ നിന്നുണര്‍ത്തി..

മുഖം ഒന്നുകൂടെ മിനുക്കി അടുത്തേയ്ക്ക് ചെന്ന നേരം ഒരു മധ്യവയസ്ക്കനെ കിടക്കയിലിരുത്തി പുറത്തേയ്ക്കിറങ്ങുകയായിരുന്നവര്‍…

“മലയാളി ആണല്ലേ?” കതകടച്ചുകൊണ്ട് അയാളുടെ അടുത്ത നീക്കത്തിനായി കാത്തിരുന്ന എന്നെ ഞെട്ടിയ്ക്കുന്നതായിരുന്നു ആ ചോദ്യം..

“ഇവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ടോ?? ഞാന്‍ സഹായിക്കാം…” മറുപടിയ്ക്ക് കാത്തുനില്‍ക്കാതെയുള്ള അടുത്ത ചോദ്യം.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഈ മുറിയിലെത്തിയവര്‍ക്കെല്ലാം ആവശ്യം സ്ത്രീ ശരീരമായിരുന്നു.. പലരോടും കെഞ്ചിയിട്ടുണ്ടൊന്നു രക്ഷപ്പെടുത്താന്‍..

ആ ചോദ്യം കേട്ടമാത്രയില്‍ മനസ്സാകെ തളരുന്ന പോലെ.. തൊണ്ടയില്‍ വെള്ളം വറ്റുന്നപോലെ.. മറുപടിയ്ക്കായി കാത്തിരുന്ന ആ വ്യക്തിയോട് സര്‍വ്വശക്തിയും വീണ്ടെടുത്ത് സംസാരിച്ച് തുടങ്ങുകയായിരുന്നു ഞാന്‍..

“സര്‍..നിങ്ങള്‍ വന്ന വഴിയിലിരുവശത്തും കണ്ട മുറികളിലോരോന്നിലും ഓരോ പെണ്‍മനസ്സുകളുണ്ട്.. ഒരിക്കല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്‍റെ വേദനകള്‍ ഏറ്റുവാങ്ങി സ്വപ്നത്തിലെങ്കിലും രക്ഷപ്പെടാന്‍ ആഗ്രഹിയ്ക്കുന്നവര്‍ !!

സാറിന് അവരെയെല്ലാം സഹായിക്കാന്‍ കഴിയുമോ? എന്ന ചോദ്യചിഹ്നം ആ വ്യക്തിയ്ക്ക് നേരെ തിരിയ്ക്കുംപോള്‍ അത്രയും നേരം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കണ്ട പ്രകാശം അല്‍പ്പം കുറഞ്ഞിരുന്നു..

“സാറിന്‍റെ നല്ല മനസ്സിന് നന്ദി.. പ്രണയത്തിന്‍റെയും വിവാഹത്തട്ടിപ്പിന്‍റെയും ചതിയിലകപ്പെട്ടിവിടെ എത്തിയവരാണ്

ഞങ്ങളോരോരുത്തരും.. ഈ നെരിപ്പോടിലെരിഞ്ഞടങ്ങാന്‍ വിധിയ്ക്കപ്പെട്ട മാംസപിണ്ഡങ്ങള്‍..

സാറൊന്ന് ആലോചിച്ചു നോക്കൂ.. നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പീഡനത്തിനിരയാകുന്നു.. ഒരു ദിവസം പല സമയങ്ങളായി ഇവിടേയ്ക്ക് വരുന്നവര്‍ ഏകദേശം ആയിരത്തോളമാണ്..

ഒരു പക്ഷെ ഞങ്ങളില്ലാതിരുന്നെങ്കില്‍ ആ ആയിരം പേരും നാട്ടിലെ സ്ത്രീകളുടെ അടുത്തെത്തിയാല്‍…

വേണ്ട സാറെ… ബാക്കി സ്ത്രീകളെങ്കിലും അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിയ്ക്കട്ടെ..

ഈ റെഡ് സ്ട്രീറ്റില്‍ പടര്‍ന്ന ചുവന്ന രക്തത്തില്‍ ഞങ്ങളോരോരുത്തരും അലിയും.. ഇന്നല്ലെങ്കില്‍ നാളെ.. ”

ശബ്ദമിടറി ഇടയ്ക്ക് വെച്ച് നിര്‍ത്തുമ്പോള്‍ കണ്ണുനീര്‍ ഒഴുകി പടര്‍ന്നിരുന്നു..

“അനിയത്തീ.. കൈകള്‍ കൂപ്പി നിന്നെയൊന്നു തൊഴട്ടെ.. ഞാനും സ്ത്രീ ശരീരം മോഹിച്ചാണ് ഇവിടെ എത്തിയത്.. പക്ഷെ ഇവിടെയെത്തി നിന്നെ കണ്ടപ്പോള്‍ പ്രാപിക്കാനല്ല.. മറിച്ച് സഹായിക്കുവാനാണ് തോന്നിയത്..

മറ്റൊരു സ്ത്രീയുടെ മാനം സംരക്ഷിയ്ക്കാന്‍ സ്വയം മാനം നഷ്ടപ്പെടുത്തുന്ന നിങ്ങളെ അറപ്പോടെയും വെറുപ്പോടെയും നോക്കുന്നവരാണേറെയും.. ആ നിങ്ങള്‍ സ്വയം ഉരുകി കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുകയാണ്‍.. വലിയ മനസ്സാണ് നിങ്ങള്‍ക്ക്”

അനുവദിയ്ക്കപ്പെട്ട സമയം തീരുന്നതിനു മുന്‍പേ അയാള്‍ പുറത്തിറങ്ങുമ്പോള്‍ നേരത്തേയെടുത്ത തീരുമാനത്തില്‍ തന്നെയുറച്ച്..

മൂര്‍ച്ചയേറിയ ബ്ലേഡിന്‍റെ അരികുകള്‍ ഇടതുകൈത്തണ്ടയില്‍ തീര്‍ത്ത മുറിവില്‍ നിന്ന് ധാരപോലൊഴുകിയ രക്തത്തിലലിയുകയായിരുന്നവളും.. ആര്‍ക്കും കണ്ടുപിടിയ്ക്കാനാകാത്ത.. തിരികെ കൊണ്ടുവരനാകാത്ത മരണമെന്ന സുരക്ഷിതത്വത്തിലേയ്ക്ക്..