കൊഴിഞ്ഞുപോയ പൂക്കാലം

കൊഴിഞ്ഞുപോയ പൂക്കാലം
Kozhinju Poya pookkalam By. : Faris panchili

ആ സുധി നീ ഇവളെ വീട്ടിൽ കൊണ്ട് വീടുന്നുണ്ടോ. അതോ ഞാൻ കൊണ്ട് വിടണോ.?
അമ്മയുടെ ചോദ്യം കേട്ടാണ് സുധി വീട്ടിലേക്കു കയറിയത്
എന്താണ് അമ്മേ.. ഓഫീസിൽ വേണ്ടുവോളം കഷ്ടപെട്ടിട്ടാ ഇങ്ങോട്ട് വരുന്നേ. അപ്പോൾ ഇവിടെയും സമാധാനം തരില്ല എന്നാണോ. അമ്മക്ക് ദേവി ഇവിടെ നിൽക്കുന്നത് കൊണ്ട് എന്താ പ്രശ്നം.
ഡാ ഈ മൂധേവിയെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ ദുഖം ആണ് എനിക്ക്. എന്റെ ഇഷ്ടത്തിന് എതിരായി നീ ചെയ്ത വലിയ തെറ്റ്. എന്ത് കൈ വിഷമാടാ അവൾ നിനക്ക് തന്നത്.
വീടിന്റെ അന്തസ് നോക്കാതെ പോയി ഒരു തെരുവ് തെണ്ടി പെണ്ണിനെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ വിഷമം. ഇപ്പൊ രണ്ടു വർഷം ആകുന്നു. ഒരു കുഞ്ഞിക്കാൽ കാണാനും ഈ വീട്ടിൽ വിധിയില്ല. നീ മര്യാദക്ക് അവളെ കൊണ്ട് പോയി വീട്ടിൽ ആക്കിക്കോ.
അമ്മ എന്താ ഈ പറയുന്നത്.. അവൾ എന്റെ ഭാര്യ ആണ്. അങ്ങനെ കൊണ്ട് വീട്ടിൽ വിടാൻ അല്ല ഞാൻ അവളെ കെട്ടിയത്. വന്ന അന്ന് മുതൽ അവൾ ഈ വീട്ടിലെ എല്ലാ പണിയും എടുക്കുന്നില്ലേ. ഒരു വേലക്കാരിക്ക് കൊടുക്കുന്ന പരിഗണന പോലും അമ്മ അവൾക്കു കൊടുക്കാറുണ്ടോ. പിന്നെ അമ്മക്ക് മകനായി ഞാൻ ഉണ്ട്. ഞങ്ങൾക്കോ.. ? അപ്പോൾ വിഷമം കൂടേണ്ടത് ഞങ്ങൾക്കല്ലേ.
നീ എന്ത് പറഞ്ഞാലും അവളെ ഞാൻ എന്റെ മരുമകൾ ആക്കില്ല. നീ അവളെ കൊണ്ട് അവളുടെ വീട്ടിൽ വിട്ടോണം.
എങ്ങോട്ട് ? എന്റെ കൂടെ ഇറങ്ങി പോരുന്നതിന്റെ പേരിൽ അവളെ പടിയടച്ചു പിണ്ഡം വച്ച ആ വീട്ടിലേക്കോ. ഞാൻ ഒരിക്കലും അത് ചെയ്യില്ല. ഇന്നു ഞങ്ങൾക്ക് മക്കൾ ഇല്ലായിരിക്കും , ആ ദുഃഖം ഞങ്ങൾ അങ്ങ് സഹിച്ചു. അമ്മ വേറെ വല്ലോം പറയാൻ ഉണ്ടെങ്കിൽ പറ.
സുധി അകത്തെ റൂമിലേക്ക്‌ പോയി. വാതിലിന്റെ പിൻവശത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ ഉണ്ടായിരുന്നു ദേവി. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ റൂമിൽ കയറി. പിന്നാലെ അവളും. കട്ടിലിൽ തളർന്നിരുന്നു, അവന്റെ തോളിലേക്ക് ചേർന്ന് ഇരുന്നു. അവൻ അവളെ തന്റെ മാറോട് ചേർത്തു.
നീ എന്തിനാടി പെണ്ണെ കരയുന്നെ. ഇത് നീ ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ലല്ലോ. അമ്മയുടെ സ്വഭാവം നിനക്കറിയില്ലേ. പിന്നെ ഞാൻ വേറെ ഒരു വീട് നോക്കുന്നുണ്ട്. കിട്ടിയാൽ നമ്മുക്ക് മാറാം.
എന്തുവാ സുധിയേട്ടാ ഈ പറയുന്നേ. നമ്മൾ പോയാൽ അമ്മ ഒറ്റക്കാകില്ല. അമ്മയുടെ വിഷമം കൊണ്ട് പറയുന്നേ അല്ലേ. എനിക്ക് അതിൽ വിഷമം ഒന്നും ഇല്ല നമ്മുടെ അമ്മ അല്ലേ. സാരമില്ല എനിക്ക് സുധിയേട്ടൻ ഉണ്ടല്ലോ പിന്നെ എന്നാ…
അത് പറയുമ്പോഴും അവളുടെ കണ്ണുകൾ അതിനു വിപരീതമായി കരയുന്നുണ്ടായിരുന്നു.
ഓഹ് ഈ വഴക്കിൽ ഞാൻ ഒരു കാര്യം പറയാൻ മറന്നു. നാളെ ഓഫീസിൽ നിന്നു ഒരു ഫാമിലി ടൂർ പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുക്കും പോകണം. നമ്മുടെ ആ പഴയ കാലം പോലെ. ആ പഴയ കമിതാക്കൾ ആയി. സുധിയും ദേവിയും ആയി.
അവൻ അതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അത് സന്തോഷം ഉള്ള ഒരു കാര്യം ആയിരുന്നു എങ്കിലും അവളുടെ മുഖത്ത് തെളിഞ്ഞില്ല. കാര്യം സുധിക്ക് അറിയാമായിരുന്നു. അമ്മ ഇതിന് സമ്മതിക്കുമോ എന്നുള്ള പേടി. അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു. ആ സ്നേഹത്തിൽ എല്ലാ ദുഖങ്ങളും അവൾക്കു മറക്കാൻ കഴിയുമായിരുന്നു.

നീ എങ്ങോട്ടാ ഇവളെയും കൂട്ടി. വീട്ടിൽ കൊണ്ടാക്കാൻ ആണോ.. ?
ഭാനുമതി അമ്മയുടെ ചുണ്ടിൽ ഒരു വശ്യമായ ചിരിയും മുഖത്ത് സന്തോഷവും നിറഞ്ഞു നിന്നു.
അതെ, അമ്മയുടെ ഇഷ്ടം തന്നെ നടക്കട്ടെ. ഞാൻ ഇവളെ അവിടെ ആക്കി വരാം. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ ഞാൻ വരൂ . ഓഫീസിൽ നിന്നും ഒരു ആവശ്യമായി പുറത്ത് ഒന്ന് പോകണം.
ഒന്നും മനസിലാകാതെ ദേവി സുധിയെ നോക്കി. അവൻ അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു.
ശരി മോനെ. മോൻ വേഗം പോയി വാ…
അവർ ദേവിയെ ഒന്ന് ഇരുത്തി നോക്കി. എല്ലാം ജയിച്ച ഭാവം ആയിരുന്നു അവരുടെ മുഖത്ത്.
ചേട്ടൻ എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്
ഓട്ടോയിൽ ഓഫീസിലേക്ക് പോകുമ്പോൾ ദേവി ചോദിച്ചു.
ഇല്ലെങ്കിൽ ഇന്നു വഴക്കിട്ടു ഉള്ള മൂഡ് കളയുമായിരുന്നു അമ്മ. പിന്നെ നിന്നെ കൊണ്ട് വിട്ടു എന്ന് കരുതി അമ്മ ഒന്ന് ഹാപ്പി ആവട്ടെ. ഇനി രണ്ടു ദിവസം നമ്മുക്ക് ഒന്ന് ജീവിക്കാം.
അവൻ ചിരിച്ചു…. ! അവൾ അവന്റെ തോളിൽ ചാരി കിടന്നു. ആ പഴയ കാലം ഒന്ന് ഓർത്തു.
പണം കൊണ്ട് സുധിയുടെ കുടുംബം മെച്ചപ്പെട്ടതാണ്. കോളേജ് കാലം അവൻ ഒരുപാട് പിറകെ നടന്നു. ഭയം ആയിരുന്നു പ്രണയിക്കാൻ. ആദ്യം കരുതിയത് എന്ത് കാര്യങ്ങളിലും എടുത്തു ചാടുന്ന ഒരു ദേഷ്യക്കാരൻ ആയിട്ടാണ്. അന്ന് തന്നോടുള്ള ഇഷ്ടം പറയാൻ വന്ന ദിവസം. അന്ന് കോളേജ് ഡേ ആയിരുന്നു. തന്റെ വക മോഹിനിയാട്ടം ഉണ്ട്. അത് കാണാൻ സുധിയേട്ടൻ മുന്നിൽ തന്നെ ഇരുന്നു. ഡാൻസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ ഇരുന്നു സുധിയേട്ടൻ വഴക്ക് ഉണ്ടാക്കാൻ തുടങ്ങി , വഴക്ക് അടിയിൽ ആണ് കലാശിച്ചത്. കുട്ടികൾ എല്ലാം ചിതറി ഓടി. വല്ലാത്ത ദേഷ്യം തോന്നി സുധിയോട്ടനോട്. അന്ന് സുധിയേട്ടനെ പ്രിൻസിപ്പൽ വിളിപ്പിച്ചു കോളേജിൽ അടി ഉണ്ടാക്കിയതിന്. അന്ന് സുധിയേട്ടൻ പറഞ്ഞു ഞാൻ ദേവിക്ക് വേണ്ടിയാ അടിയുണ്ടാക്കിയത് എന്ന്. പ്രിൻസിപ്പൽ എന്നെയും വിളിപ്പിച്ചു. വിറച്ചു വിറച്ച് ആണ് ഞാൻ അവിടെ നിന്നത്. അപ്പോഴും സുധിയേട്ടൻ അത് തന്നെ പറഞ്ഞു.
ഞാൻ ഇവളെ സ്നേഹിക്കുന്നു.. ഇവളെ ആരു നോക്കിയാലും ഞാൻ വെറുതെ ഇരിക്കില്ല. അടിക്കുക ആകില്ല , ഇനി കൊല്ലും ഞാൻ.
സുധിയേട്ടന്റെ വാക്കുകൾ ദൃഢമുളളതായിരുന്നു. ഒരു വാണിങ്ങ് നൽകി അന്ന് പ്രിൻസിപ്പൽ സുധിയേട്ടനെ വിട്ടു. റൂമിന് പുറത്തിറങ്ങിയപ്പോൾ സുധിയേട്ടൻ വിളിച്ചു.
ടീ അവിടെ നിന്നേയ്..…! ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ നിന്റെ മോഹിനിയാട്ടത്തെ സ്നേഹിക്കുന്നതിലും കൂടുതൽ. കേട്ടല്ലോ..
ഒന്നും പറയാതെ വീട്ടിലേക്കു പോന്നു. രണ്ടു ദിവസം കോളേജിൽ പോയില്ല. എന്നെ കാണാഞ്ഞത് കൊണ്ട് തന്നെ സുധിയേട്ടൻ എന്റെ വീട്ടിൽ വന്നു. അന്ന് അവിടെ ആരും ഇല്ലായിരുന്നു. എന്തൊക്കെയോ പറഞ്ഞു. കുറേ നേരം അവിടെ ഇരുന്നു. ഇറങ്ങാൻ സമയം ആയപ്പോൾ എല്ലാം തകിടം മറിച്ചു കൊണ്ട് അച്ഛനും അമ്മയും വീട്ടിൽ തിരിച്ച് വന്നത്. പിന്നെ അച്ഛനും സുധിയേട്ടനും കൂടി വഴക്കായി. ആളുകൾ കൂടി. അന്ന് അവിടെ നിന്ന് എന്റെ കയ്യും പിടിച്ച് ഇറങ്ങിയതാണ്. സുധിയേട്ടന്റെ വീട്ടിലും മറിച്ചു ആയിരുന്നില്ല അനുഭവം. അവിടെയും എനിക്ക് വേണ്ടി ചേട്ടൻ വാദിച്ചു. അത് ഇന്നും തുടരുന്നു.
ഹേയ് ഉറങ്ങുവാണോ..

സുധിയുടെ ചോദ്യം കേട്ടാണ് ദേവി ഉണർന്നത്. അപ്പോഴേക്കും ഓഫീസ് എത്തിയിരുന്നു. പോകാൻ തയ്യാറായി എല്ലാവരും അവിടെ അവർക്കായി വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ് സുധിയുടെ ഫോൺ ശബ്ദിച്ചത്. വീടിനു അടുത്തുള്ള ശ്രീച്ചേട്ടൻ ആണ്.
അവൻ ഫോൺ അറ്റന്റ് ചെയ്തു.
ഹലോ..
ഹല്ലോ! മോനെ സുധി അമ്മക്ക് ഒരു ആക്‌സിഡന്റ് പറ്റി. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് മോൻ വേഗം വാ. ലേശം സീരിയസ് ആണ്..
വേഗം തന്നെ സുധിയും ദിവ്യയും സിറ്റി ഹോസ്പിറ്റലിൽ എത്തി. അവർ നേരെ എെെസിയൂവിലേക്ക് ചെന്നു. പുറത്ത് ശ്രീ ചേട്ടനും ഭാര്യയും ഉണ്ട്.
എന്താ ചേട്ടാ , എന്നാ പറ്റിയത്…
അക്ഷമനായി സുധി തിരക്കി.
ടെറസിൽ നിന്നു വീണതാ. അല്പം സീരിയസ് ആണ്. ഓപ്പറേഷൻ വേണം എന്നാ പറയുന്നേ. വീഴ്ചയിൽ അമ്മയുടെ തലയിലേക്കുള്ള ഞരമ്പിന് ക്ഷതം പറ്റിയിട്ടുണ്ടെന്നാ പറയുന്നത്. മോൻ വന്നിട്ട് പറയാം എന്ന് പറഞ്ഞു ഞാൻ. വേഗം വാ ഡോക്ടർ അന്വേഷിച്ചിരുന്നു.
അവർ ഡോക്റുടെ റൂമിലേക്ക്‌ പോയി.
സാർ ഇതാണ് അവരുടെ മകൻ.
ശ്രീ സുധിയെ ഡോക്ടറിന് പരിചയപെടുത്തി.
പറയൂ മിസ്റ്റർ.സുധി, എത്രയും വേഗം ഓപ്പറേഷൻ നടത്തണം. സമയം ഇല്ല, എത്രയും വേഗം ബ്ലഡിനുള്ള ആളെ കണ്ടെത്തണം..
ഞാൻ തയ്യാറാണ് ഡോക്ടർ.
സുധി ഒട്ടും മടിക്കാതെ തന്നെ പറഞ്ഞു.
സിസ്റ്റർ ഇയ്യാളെ കൊണ്ട് പോയി ഗ്രൂപ്പ്‌ ഏതാണെന്ന് ചെക്ക് ചെയ്യ്.
സുധി നേഴ്സിന്റെ കൂടെ പുറത്തേക്ക് പോയി. ശ്രീധരൻ നേരെ എെെസിയൂവിലേക്കും പോയി.അല്പ സമയം കഴിഞ്ഞു സുധി എത്തി. അവൻ എെെസിയൂവിലേക്ക് നോക്കി അവിടെ തന്റെ അമ്മ വേന്റിലേറ്ററിൽ കിടക്കുന്നു. എത്ര ശ്രമിച്ചിട്ടും അനുസരണക്കേട്‌ കാട്ടി അവന്റെ കണ്ണുകൾ കരഞ്ഞു. ശ്രീധരൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ആ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചില്ല. അപ്പോഴേക്കും ഡോക്ടർ അങ്ങോട്ടേക്ക് എത്തി..
സോറി മിസ്റ്റർ. സുധി നിങ്ങളുടെ ഗ്രൂപ്പ് ചേരില്ല. എത്രയും വേഗം ബ്ലഡിനുള്ള ആളെ വേറെ കണ്ടെത്തണം.. താമസിക്കും തോറും അമ്മയുടെ നില വഷളാകുകയാണ്. വളരെ ബുദ്ധിമുട്ടണ ഈ ഗ്രൂപ്പ്‌കാരെ കിട്ടാൻ
ആ വാക്കുകൾ സുധിയുടെ തലച്ചോറിൽ പ്രകമ്പനം കൊണ്ടു. ഇത്രയും പെട്ടെന്ന് ഒരാളെ എവിടെ നിന്നു കൊണ്ട് വരും. തനിക്ക് തല ചുറ്റുന്നതായി തോന്നി അവന്. ദേവി ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.
ഡോക്ടർ അമ്മയുടെ ഗ്രൂപ്പ്‌ ഏതാണ്… ?
O -Ve..
ഞാനും അതേ ഗ്രൂപ്പ്‌ ആണ്. എത്രയും വേഗം ഞങ്ങളുടെ അമ്മയെ രക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം.

ആ വാക്കുകൾ സുധിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ഒരു വാക്കു കൊണ്ട് പോലും അമ്മ അവളെ സ്നേഹിച്ചിട്ടില്ല ഇന്നുവരെ. എന്നിട്ടും തന്റെ ശരീരത്തിലെ രക്തം വരെ അവൾ അമ്മക്ക് ഊറ്റി കൊടുക്കാൻ തയ്യാറായിരിക്കുന്നു. അവൻ അവളോട്‌ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ അലകൾ അവൻ കണ്ടു.
ഓപറേഷൻ കഴിഞ്ഞു…ദേവി വീട്ടിലേക്ക് പോയി.അവിടെ നിന്നാൽ അമ്മയ്ക്ക് ദേഷ്യമാകുമെന്ന് പറഞ്ഞ് സുധി നിർബന്ധിച്ചയക്കുകയാരുന്നു അവളെ. പിന്നെയും രണ്ടു മൂന്നു ദിവസം അങ്ങനെ പോയി.സുധി ദേവിയെ വിളിച്ച് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അമ്മക്ക് കുഴപ്പം ഒന്നും ഇല്ല. ഭാനുമതി അമ്മ കണ്ണുകൾ തുറന്ന് സുധിയെ കണ്ട മാത്രയിൽ അവർ ദേവിയെ ആണ് തിരക്കിയത്.
അവൾ എവിടെ ? വീട്ടിൽ കൊണ്ടാക്കിയോ.. ആ മച്ചി പോകുന്നേന്റെ സന്തോഷം ഉള്ളിൽ കിടന്നതാണ്, അറിയാതെ കാൽവഴുതി വീണു പോയി.
അവരുടെ സംസാരം കേട്ട് സുധിക്ക് ദേഷ്യവും സങ്കടവും ആണ് വന്നത്.
കഷ്ടം ചേച്ചിക്ക് ഇപ്പോഴും അതാണോ മനസ്സിൽ. ആ കൊച്ച് ഉണ്ടായിരുന്നത് കൊണ്ടാണ് ചേച്ചി ഇന്ന് ഇങ്ങനെ ചോദിക്കാൻ ജീവനോടെ ഇവിടെ ഉള്ളത്. ആ കുട്ടി സമയത്ത് തന്റെ കടമ ചെയ്തത് കൊണ്ട് മാത്രം. ചേച്ചി!!
ശ്രീധരൻ പറഞ്ഞത് കേട്ടുകഴിഞ്ഞപ്പോൾ സുധിയുടെ അമ്മയ്ക്ക് തൻെറ തന്നെ പ്രവൃത്തിയിൽ സ്വയം കുറ്റബോധം തോന്നി..അവർ സുധിയോട് പറഞ്ഞു..
മോനേ നീ ചെന്ന് അവളെ കൂട്ടിക്കൊണ്ട് വാ..എനിക്കവളോട് ക്ഷമ പറയണം..
സന്തോഷത്തോടെ അവൻ വീട്ടിലേക്ക്‌ തിരിച്ചു. പക്ഷേ അവിടെ അവനെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആണ്. കിടപ്പുമുറിയിലെ ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയാടുന്ന ദേവി..അലറിക്കരഞ്ഞുപോയി സുധി.ബെഡിൽ ഒരു കഷണം പേപ്പർ ഇരിക്കുന്നത് സുധികണ്ടൂ..
എല്ലാം കണ്ണിൽ കാണുന്നപോലെ കണ്ടറിഞ്ഞ് അവളുടെ വേദന അവൻ തൻെറ ഹൃദയത്തിൽ തൊട്ടറിഞ്ഞു . അവൻ കരഞ്ഞുകൊണ്ട് ചുവരിലേക്ക്‌ ചേർന്ന് നിന്നു.
“എൻെറ സുധിയേട്ടാ..ഏട്ടനെ കാണാതെ പോകേണ്ടിവരുമെന്ന് മനസിലായതുകൊണ്ടാണ് ഞാനിങ്ങനെ ഒരു കുറിപ്പെഴുതുന്നത്. ഞാൻ മരിച്ചാലും ചേട്ടൻ അമ്മയുടെ ആഗ്രഹം പോലെ വേറെ ഒരു വിവാഹം കഴിക്കണം. സന്തോഷമായി ജീവിക്കണം. അമ്മയെ വേദനിപ്പിക്കരുത്. ചേട്ടനും വേദനിക്കരുത്. ഇത്രയും കാലം ചേട്ടൻ തന്ന സ്നേഹം മാത്രം മതി എനിക്ക്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അമ്മ ചേട്ടനെ വേറൊരു വിവാഹം കഴിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല.അമ്മയ്ക്ക് എന്നിൽ നിന്നുമേട്ടനെ പറിച്ചെടുക്കാൻ ഇതൊരവസരമാണെന്നെനിക്കറിയാം..പക്ഷേ ഈ ദേവിക്ക് ജീവിക്കാൻ സുധിയെന്ന വെള്ളവും വളവും ഇല്ലാതെ പറ്റില്ല .അതുകൊണ്ടാണ് ആരെയും വിഷമിപ്പിക്കാതെ ഇങ്ങനൊരു തീരുമാനം..ഇപ്പോൾ എനിക്ക് വേണ്ടി കരയാൻ എൻെറ ഏട്ടൻ മാത്രമേ ഉണ്ടാവൂന്നെനിക്കറിയാം. ഏട്ടനെന്നോട് ക്ഷമിക്കുക…. ?
സ്വന്തം ദേവി…”
ആ കത്ത് നെഞ്ചോട്‌ ചേർത്തു വച്ചവൻ കണ്ണുകൾ അടച്ചു നിന്നു. ആരോ അവന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന പോലെ ഒരു തോന്നൽ, അതെ ദിവ്യ അവന്റെ ശരിരത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാണെന്ന് അവനു തോന്നി….