എക്സ് മസ്

“ജോമോനെ.. നോക്കിയേ.. ഇപ്പ്രാവശ്യത്തെ ക്രിസ്മസിന് വാങ്ങീതാ…” ചന്തയില്‍ നിന്നും മടങ്ങും വഴി തന്നെ കണ്ട് ഓടിയെത്തിയതായിരുന്നു അവള്‍.. നന്നേ കിതച്ചിരുന്നു..

വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ നിന്നും നീലക്കുപ്പിവളകളണിഞ്ഞ ഇളം കൈകള്‍ കൊണ്ട് പുറത്തെടുത്ത ലാങ്കിപ്പൂവിന്‍റെ നിറമുള്ള നക്ഷത്രത്തിനേക്കാള്‍ ഭംഗി അവളുടെ മുഖത്തിനപ്പോള്‍ ഉണ്ടായിരുന്നതായവന് തോന്നി… ഒരായിരം വിളക്കുകള്‍ തെളിഞ്ഞ ശോഭ !!

“നീയ്യിപ്പഴും എഴുത്തിലാണോ.. ഇതൊന്ന് പിടിച്ചേ… നോക്കട്ടെ..” കവറുകള്‍ അവന്റെ കൈകളിലേക്ക് വെച്ചു നല്‍കി വരമ്പത്ത് വെച്ചിരുന്ന കടലാസുകളെടുത്തു നോക്കാന്‍ തുടങ്ങി..

” ടീ..ടീനേ.. നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടെടീ.. ഇവനോട് മിണ്ടാന്‍ നിക്കരുത്‌ ന്ന് ” അവളുടെ സഹോദരന്‍ ടിനോ ആയിരുന്നു… കയ്യില്‍ നിന്നും കവര്‍ തട്ടിപ്പറിച്ച് അവനെ ഉന്തിയിട്ട് അവളുടെ കയ്യില്‍ പിടിച്ച് വലിച്ചിഴച്ചുകൊണ്ട് ടിനോ നടന്നു… പിന്നാലെ ചിണുങ്ങി കരഞ്ഞുകൊണ്ട് ടീനയും..

തപ്പിപിടിച്ചെഴുനേറ്റ് കുപ്പായത്തില്‍ പറ്റിയ മണ്ണ് തട്ടിക്കളയുമ്പോഴും അവന്റെ ചെവികളില്‍ കേള്‍ക്കാമായിരുന്നു “അവന്‍ കള്ളുകുടിയന്‍റെ മോനാ.. അവനോടൊന്നും മിണ്ടരുത്” എന്ന ടിനോയുടെ വാക്കുകള്‍.. കാണാമായിരുന്നു അവന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടകലുന്ന ടീനയേയും..

കാണുമ്പോഴൊക്കെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കുമെങ്കിലും ജോമോന് ടിനോയെ വല്ല്യ ഇഷ്ടാണ്.. ഇഷ്ടല്ല്യെങ്കി കഴിഞ്ഞ പ്രാവശ്യത്തെ കാവിലെ ഉത്സവത്തിന് ഓന്‍റെ നേരെ പാമ്പ്‌ വരണ കണ്ടിട്ട് നിക്ക് പറയാതിരിക്ക്യാര്‍ന്നല്ലോ… ഞാനത് ചെയ്തില്ല്യാലോ.. ഇല്ല.. ജോമോന് ആരേം വെറുക്കാന്‍ കഴിയില്ല.. കള്ളുകുടിയന്റെ മോന്‍ തന്ന്യാ ജോമോന്‍… സ്വയം ആശ്വാസവാക്കുകള്‍ പറഞ്ഞ് കടലാസുകളില്‍ നോക്കിയപ്പോ കീറിയിട്ട രീതിയിലാണ് അതിനെ കാണാന്‍ കഴിഞ്ഞത്… എന്നിട്ടും ടിനോയോട് ദേഷ്യം തോന്നാന്‍ അവനു കഴിഞ്ഞില്ല.. പകരം ധാരയായ് ഒഴുകിയ കണ്ണുനീരായിരുന്നു മറുപടി.. അവനത് ചേര്‍ത്ത് വെച്ച് വായിയ്ക്കാന്‍ ശ്രമിച്ചു…

“എന്‍റെ സാന്താ അപ്പൂപ്പന്… അപ്പൂപ്പന്‍റെ പേരെഴുതി കത്തയച്ചാല്‍ സമ്മാനോം കൊണ്ട് വരും ന്ന് അങ്ങേലെ ത്രേസ്യാമ്മ ചേട്ടത്തി പറയണ കേട്ടു.. അങ്ങനെ എഴുതുവാ.. അട്രസൊന്നും ജോമോനറിയില്ലാ ട്ടോ… നിക്ക് സമ്മാനായിട്ട് കവറു നെറയെ മിട്ടായോ കേക്കോ ഒന്നും വേണ്ട…. എന്നും കര്‍ത്താവിനോട് മുട്ടിപ്പായി ഞാനും അമ്മച്ചിയും പ്രാര്‍ഥിക്കണ കാര്യം നടന്നു കിട്ട്യാ മതി.. ന്‍റെ അപ്പന്‍റെ കള്ളുകുടി നിര്‍ത്തണം.. അമ്മച്ചീടെ കണ്ണീര് വീഴാത്ത രാത്രികളുണ്ടാകണം.. അത്രേ ഉള്ളൂ.. ഈ സമ്മാനം തരാന്‍ പറ്റുവോ അപ്പൂപ്പാ.. സ്നേഹത്തോടെ ജോമോന്‍… “

വായിച്ചുതീര്‍ന്നപ്പോഴേയ്ക്കും അവന്റെ കണ്ണുനീര്‍ വീണ് കടലാസ് കഷ്ണങ്ങളാകെ നനഞ്ഞു തുടങ്ങിയിരുന്നു..

“വല്ല്യേ വീട്ടിലെ കുട്ട്യോള്‍ക്ക് ന്തും ആകാലോ.. ആകെ ഒരു കടലാസ് വാങ്ങാനേ പൈസ ണ്ടാര്‍ന്നുള്ളൂ.. ഇനി ഞാനിതെങ്ങനെ അയയ്ക്കും..” പിറുപിറുത്ത് നനഞ്ഞു തുടങ്ങിയ നഷ്ടസ്വപ്നങ്ങളായ കടലാസ് കഷ്ണങ്ങളും കയ്യില്‍ പിടിച്ചവന്‍ നടന്നു.. വീട്ടിലേക്ക്…

“കുഞ്ഞോനേ… വല്ലതും വന്നു കഴിയ്ക്കെടാ…” പടി കടന്നെത്തിയ ജോമോനെ കണ്ടിട്ടെന്നോണം അമ്മച്ചി വിളിച്ചു പറഞ്ഞു.

മനസില്ലാ മനസോടെയെങ്കിലും അമ്മച്ചിയുടെ സന്തോഷത്തിനുവേണ്ടിമാത്രം കഴിച്ചെന്നു വരുത്തി..

“അമ്മച്യെ.. ഞാനാ പാറേമ്മെ കാണും ട്ടോ… ” അനുവാദത്തിന് കാത്തുനില്‍ക്കാതെ അവന്‍ നടന്നു.. തെക്കുഭാഗത്തെ തേന്മാവിനടുത്തുള്ള പാറയുടെ അടുത്തേക്ക്…

അവന്‍റെ കഥകളും കവിതകളും ജന്മം കൊള്ളുന്നതവിടെയാണ്… നക്ഷത്രങ്ങളോട് കിന്നാരം പറയുന്നതും ഡിസംബറിലെ മഞ്ഞുതുള്ളികളോടൊത്ത് കളിയ്ക്കുന്നതും അവിടെവെച്ചു തന്നെ…

നേരം ഇരുട്ടി തുടങ്ങിയിരുന്നു… കിന്നാരം പറയാന്‍ കാത്തിരുന്ന അവനുമുന്നില്‍ നക്ഷത്രങ്ങളോരോന്നായി കണ്‍ തുറന്നു.. ചിലതവനെ നോക്കി കണ്ണിറുക്കി കാണിക്കുന്നതായവന് തോന്നി.. ആകാശത്തില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവന്‍ തിരഞ്ഞു… പഞ്ഞിപോലെ സുന്ദരമായ താടിയുള്ള… മാനിനെ പൂട്ടിയ വാഹനത്തില്‍ വരുന്ന സാന്താ അപ്പൂപ്പനെ… ചെറിയൊരു കുളിര്‍ക്കാറ്റവനെ തഴുകി കടന്നുപോയപ്പോള്‍ മയക്കത്തിലേക്ക് തെന്നി വീഴുന്നതായവന് തോന്നി…

കുത്തിക്കുറിയ്ക്കാനെടുത്ത പുസ്തകത്തില്‍ ഒരു വരിപോലും എഴുതാനാകാതെ അവന്‍ തിരികെ നടന്ന് മുറിയിലെത്തി.. ഉറങ്ങുവാനായി കിടന്നപ്പോഴും അവന്റെ ഇടതുകൈകളില്‍ മുറുകെ പിടിച്ചിരുന്നു… ആ എഴുത്ത്…

“ആ അപ്പന്‍റെ മോനൊറങ്ങിയോ..” മുത്തം തരാനായി ചുണ്ടുകള്‍ നെറ്റിയിലെക്കടുപ്പിച്ചപ്പോള്‍ പാതിമയക്കത്തിലും അവനറിഞ്ഞിരുന്നു കള്ളിന്‍റെ മണം… അപ്പന്‍റെ മണം… അവനുമേല്‍ പുതപ്പിട്ടുകൊണ്ടയാള്‍ തിരികെ നടന്നു… അവനെ ഉണര്‍ത്താതെ..

നാളുകള്‍ ഓരോന്നായി കടന്നുപോയി.. അപ്പൂപ്പനയയ്ക്കാന്‍ കഴിയാതെ പോയ കത്തിനെ കുറിച്ചോര്‍ത്ത് അവന്‍റെ കുഞ്ഞുമനസ്സ് കനലുപോലെരിഞ്ഞു.. പതിവുപോലെ കള്ളുംകുടിച്ചു വന്ന് അമ്മച്ചിയെ തല്ലിയും മറ്റും അമ്മച്ചിയുടെ കണ്ണുനീര്‍ നനവോടെ തന്നെ ഓരോ ദിവസവും യാത്രയായി… ഒടുവില്‍ ക്രിസ്മസ് തലേന്ന്..

കരോളുമായെത്തിയ കൂട്ടുകാര്‍ തിരികെ മടങ്ങുമ്പോള്‍.. അതിനിടയിലൂടെ അപ്പന്‍… നിലതെറ്റിയ കാലുകളോടെയല്ല… കൈനിറയെ പൊതികളുമായി…ചിരിച്ചുകൊണ്ട്…

ഓടിച്ചെന്നപ്പനെ കെട്ടിപ്പിടിച്ചപ്പോ അവനറിഞ്ഞു… ഇല്ല.. ആ മണമില്ല… കള്ളിന്റെ മണമില്ല… ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത നയനങ്ങളോടെ ഇമവെട്ടാതെ തന്നെ നോക്കി നില്‍ക്കുന്ന മകനോടായ് അയാള്‍ പറഞ്ഞു.. “ഇല്ല… കുഞ്ഞോന്‍റെ അപ്പനിനി കുടിയ്ക്കില്ല… ”

സമ്മാനങ്ങളും പുത്തനുടുപ്പും കേക്കും നക്ഷത്രങ്ങളുമടങ്ങിയ പൊതികള്‍ അവനു നല്‍കികൊണ്ട് പാസാക്കിയ കള്ളച്ചിരിയില്‍ നിന്നും അപ്പൂപ്പന് വേണ്ടിയെഴുതിയ കത്ത് അപ്പന്‍ വായിച്ചൂ വെന്നവനറിയാന്‍ കഴിഞ്ഞു…

കുഞ്ഞുമനസ്സില്‍ നീറി കൊണ്ടിരുന്ന കനലുകളെടുത്തുമാറ്റിക്കൊണ്ടവന്‍ ഓടി.. തന്നെ കണ്ണിറുക്കി കാണിക്കാറുള്ള കുഞ്ഞുനക്ഷത്രങ്ങളുടെ അടുത്തേക്ക്…

അവന്‍റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുകയായിരുന്നു അവരും.. നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ ഹാപ്പി ക്രിസ്മസ് എന്നുറക്കെ പറഞ്ഞപ്പോ… തഴുകിയെത്തിയ കാറ്റവന്‍റെ ചെവിയില്‍ പറയുന്നതായവന് തോന്നി .. “സമ്മാനം ഇഷ്ടായോ..” ന്ന്…

തന്‍റെ മനസറിഞ്ഞ് അപ്പൂപ്പന്‍ തന്ന സമ്മാനമെന്ന വിശ്വാസത്തോടെ.. അമ്മച്ചിയുടെ കണ്ണുനീര്‍ കലരാത്ത രാത്രിയെന്ന സ്വപ്നം യാഥാര്‍ഥ്യമായെന്ന തിരിച്ചറിവോടെയവന്‍ നടന്നടുത്തു… പുതിയൊരു പുലരിയിലേക്ക്… പുതിയൊരു ജീവിതത്തിലേക്ക്… കണ്ണുനീര്‍ നനവില്ലാത്ത… സന്തോഷം നിറഞ്ഞ ക്രിസ്തുമസ് പുലരിയിലേക്ക്… അപ്പോഴും അവനെ നോക്കി പുഞ്ചിരിച്ചു വിണ്ണിലെ ഒരായിരം കുഞ്ഞു നക്ഷത്രങ്ങള്‍…