മകൾ

മകൾ
Makal Author : ജാസ്മിൻ സജീർ

”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ തയ്യാറെടുത്തു.

”മോളേ.. നിന്റെ ഈ പോക്ക് നാശത്തിലേക്കാണ്. നിന്നെ പ്രസവിച്ചില്ലെന്നുള്ളത് നേര് തന്നേയാണ്.. എങ്കിൽ കൂടി എന്റെ കൈവെള്ളയിൽ കിടന്നാണ് നീ വളർന്നത്.. എന്റെ മുലപ്പാല് നീ കുടിച്ചിട്ടില്ലെന്നുള്ളതും വാസ്തവം ആണ്… പക്ഷേ എന്റെ ചൂട് പറ്റിയാണ് നീ ഉറങ്ങിയിരുന്നത്.. എന്റെ കൈപിടിച്ചാണ് നീ പിച്ചവെക്കാൻ തുടങ്ങിയത്… എന്റെ മുഖം ഒന്നു മങ്ങിയാൽ പോലും എനിക്കു മുന്നേ കണ്ണീരൊഴുക്കിയിരുന്നതും നീയായിരുന്നു.. നിന്റെ ഉപ്പ പലതവണ നിർബന്ധിച്ചപ്പോഴും ഒരു കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് കഴിവില്ലാഞ്ഞിട്ടല്ലായിരുന്നു.. ഒരു കുഞ്ഞുകൂടി നമ്മുടെ ഇടയിലേക്ക് വന്നാൽ നിന്നെ ശ്രദ്ധിക്കാൻ ഞാൻ മറന്നു പോവുമോ എന്നുള്ള ഭയം കൊണ്ടായിരുന്നു.. ഇപ്പൊ കുറച്ചു മുന്നേ നീ പറഞ്ഞിരുന്നല്ലോ… നിന്നെ നിയന്ത്രിക്കാൻ നിന്റെ ആരാണ് ഞാനെന്ന്…? നിനക്കറിയണോ ഞാൻ നിന്റെ ആരാണെന്ന്…?
നിന്റെ പ്രസവത്തോടെ നിന്റെ ഉമ്മ മരണത്തിന് കീഴടങ്ങിയപ്പോൾ കൈകുഞ്ഞുമായി ഒറ്റപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു… നിനക്ക് ജന്മം തന്ന നിന്റെ ഉപ്പച്ചി.. തന്റെ നല്ല പാതി തന്നെ വിട്ട് പോയെന്ന സത്യം ഉൾകൊള്ളാനാവാതെ തകർന്നു പോയൊരു ജന്മം ആയിരുന്നു നിന്റെ ഉപ്പയുടെ…

മറ്റൊരു വിവാഹം പോലും കഴിക്കാൻ താൽപര്യപ്പെടാതെ നിന്നെ നോക്കി ഒതുങ്ങിക്കൂടിയിരിക്കുമ്പോഴാണ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കുഞ്ഞിനെ നോക്കാനൊരാളെന്ന നിലക്ക് എന്നെ കല്യാണം കഴിച്ചത്… അന്നെന്റെ കൈപിടിച്ച് നിന്റെ ഉപ്പ പറഞ്ഞൊരു വാക്കുണ്ട്… ലോകം തന്നെ തലകീഴായി മറിഞ്ഞാലും ഒരിക്കൽ പോലും നീയല്ല അവളുടെ ഉമ്മ എന്ന കാര്യം എന്റെ മോളറിയരുതെന്ന്… അന്ന് ഞാൻ നിന്റെ ഉപ്പാക്ക് കൊടുത്ത വാക്കാണ് നിന്നിൽ എനിക്കുള്ള അധികാരം.. ഇന്ന് എന്നോളം വലിപ്പത്തിൽ നീ വളർന്നപ്പോൾ പഴയതെല്ലാം നീ മറന്നു പോയി… ആരോ നിന്നെ പറഞ്ഞു പഠിപ്പിച്ചു… ഞാൻ നിന്റെ പെറ്റുമ്മയല്ലാ എന്നുള്ള ആ സത്യം… അന്നു തൊട്ട് ഞാൻ നിന്റെ ശത്രു ആയി.. അതു വരെ ഉമ്മയില്ലാതെ ഒരു രാത്രി പോലും ഉറങ്ങാൻ സമ്മതിക്കാതിരുന്ന നീ മാറിക്കിടക്കാൻ തുടങ്ങി… ആരേയാണ് മോളേ നീ തോല്പിക്കുന്നത്.. ജന്മം തന്ന് നെഞ്ചോട് ചേർത്ത് വളർത്തി മണ്ണിനടിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന നിന്റെ ഉപ്പാനേയോ… അതോ പത്ത് മാസം വയറ്റിൽ ചുമന്ന് നിന്റെ പ്രസവത്തോട് ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞ നിന്റെ ഉമ്മാനെയോ… അതോ ഇത്രയും കാലം ഊട്ടിയുറക്കി സ്വന്തമാണെന്ന് കരുതിയ ഈ പോറ്റുമ്മാനെയോ… നീ ഇന്ന് ഈ വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞാൽ ഇറങ്ങേണ്ടവളാണ് ഞാൻ… നിന്റെ ഉപ്പ മരിച്ചാൽ എന്റെ ഈ വീട്ടിലെ അവകാശം കഴിഞ്ഞെന്ന് അറിയാവുന്നവളും ആണ് ഞാൻ…

ഞാൻ ഈ വീട്ടിൽ നിന്നിറങ്ങിയാൽ നീ നിന്റെ ഇഷ്ടത്തിന് ജീവിക്കും… ആരും നിയന്ത്രിക്കാനില്ലാത്തൊരു ജീവിതം… ഇപ്പൊ തന്നെ നീ ഒന്നു ആലോചിച്ച് നോക്കിയേ… രാവിലെ കോളേജിലേക്കാന്നുള്ള രൂപത്തിൽ നീ വീട്ടിൽ നിന്നിറങ്ങുന്നു.. നിനക്ക് തോന്നുന്ന സമയത്ത് നീ കയറി വരുന്നു.. എന്നെക്കുറിച്ച് നീ ചിന്തിക്കേണ്ട… നിന്നെക്കുറിച്ച് നീയൊന്ന് ചിന്തിച്ചു നോക്ക്… ചെയ്യുന്നതൊക്കെ ശരിയാണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ച് നോക്ക്.. നാളേ നീയും ഒരു ഉമ്മയാവേണ്ടവളാണ്… ഒരു ഉമ്മയുടെ മനപ്രയാസം നീയും അറിയേണ്ടവളാണ്… സ്വന്തം മക്കൾ വഴി തെറ്റി ജീവിക്കുന്നത് കാണാൻ ആരും ആഗ്രഹിക്കില്ല… അത്രേ ഞാനും കരുതിയുള്ളൂ…
എന്റെ കുട്ടിയുടെ കാര്യത്തിലെ ബേജാറാണ് നിന്നോട് എവിടെയായിരുന്നു നീ ഇത്രയും നേരം എന്ന് ചോദിച്ചത്.. അല്ലാതെ നിന്നെ ഭരിക്കാൻ വന്നതൊന്നുമല്ല മോളേ… മോള് മേല് കഴുകി വാ.. ഉമ്മ കഴിക്കാനെടുത്തു വെക്കാം…”

അത്രയും നേരം നസീമയെ കടിച്ചു തിന്നാനുള്ള ദേഷ്യം റൂബിയിൽ ഉണ്ടായരുന്നിട്ടും എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുറ്റ ബോധത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നസീമ കണ്ടു.. പിന്നെ ഒന്നും പറയാൻ ശ്രമിക്കാതെ നസീമ മകൾക്കുള്ള ചായയും പലഹാരവും എടുക്കാൻ പോയി.. അവൾ തന്റെ റൂമിലേക്ക് പോയി വാതിൽ കുറ്റിയിട്ട് പൊട്ടിക്കരഞ്ഞു..
ഉപ്പ മരിച്ചതിന് ശേഷം തന്റെ പെറ്റുമ്മയല്ല നസീമയെന്ന ഒരു ബന്ധുവിൽ നിന്നാണ് റൂബി അറിഞ്ഞത്… തന്നോടുള്ള, ഈ സ്നേഹമൊക്കെ അഭിനയം ആണെന്നും തന്റെ ഉപ്പാന്റെ സ്വത്തിനു വേണ്ടിയാണ് നിന്നെ അതിര് കവിഞ്ഞ് സ്നേഹിക്കുന്നതെന്നും ആ ബന്ധു പറഞ്ഞ അന്ന് തൊട്ട് നസീമയെ അവൾ വെറുത്ത് തുടങ്ങിയതാണ്.. റൂബിയെ ശാസിക്കാനും റൂബിയെ കടാഞ്ഞാണിടാനും ആരുമില്ലെന്ന അഹങ്കാരത്തിൽ അവൾ സ്വയം മറന്ന് ആഘോഷിച്ചു..സ്നേഹത്തോടെ ചോദ്യം ചെയ്യാൻ പോയിരുന്ന പോറ്റുമ്മയെ അവൾ ചീത്ത വിളിച്ചും മറ്റും അപമാനിച്ചകറ്റി നിറുത്തി.. ഇന്നാണ് നസീമയുടെ മനസ്സ് അവൾ അറിഞ്ഞത്… താൻ ഇത്രയും നാൾ ഉമ്മയോട് കാണിച്ചിരുന്ന അകൽച്ചയെ കുറിച്ചോർത്ത് ശരിക്കും അവൾക്ക് കുറ്റബോധം തോന്നി.. ഷവർ തുറന്ന് വെച്ച് അവളിൽ നിന്നൊഴുകി വന്ന കണ്ണുനീർതുള്ളികളെ അവൾ കഴുകി കളഞ്ഞു.. ഇനിയൊരിക്കലും തന്റെ ഉമ്മയെ വേദനിപ്പിക്കില്ലെന്നും ചെയ്ത തെറ്റിനെല്ലാം മാപ്പ് ചോദിക്കണമെന്നും മനസ്സിലുറപ്പിച്ച് ചായ കുടിക്കാനായ് അവൾ ഡെെനിങ് ടേബിളിനടുത്തേക്കു വന്നു.. തനിക്കുള്ള ചായയും പലഹാരങ്ങളും എടുത്തുവെക്കുന്ന തിരക്കിലായിരുന്നു ഉമ്മ.. ”ഉമ്മാ” എന്ന വിളി കേട്ട് നസീമ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണിൽ വെള്ളം നിറച്ച് ചിരിതൂകി നിൽക്കുന്ന റൂബിയെ ആണ് കണ്ടത്.. കുറേ നാളുകൾക്കു ശേഷം തന്റെ പൊന്നു മോള് ഉമ്മാ എന്ന് വിളിച്ച സന്തോഷത്തിൽ നസീമയുടെ കണ്ണുകളും നിറഞ്ഞൊഴുകി.. ഓടി വന്നവൾ നസീമയെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു… ” ഉമ്മാ എന്നോട് പൊറുക്കണം.. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെല്ലാം..
ഇനിയൊരിക്കലും എന്റുമ്മാനെ ഞാൻ വേദനിപ്പിക്കില്ല..” എന്നു പറഞ്ഞവൾ പൊട്ടിക്കരഞ്ഞു… നസീമയുടെ മനസ്സിൽ ലോകം തന്നെ കീഴടക്കിയ പ്രതീതി ആയിരുന്നു.. ഇത്രയും കാലം തന്നെ അകറ്റി നിറുത്തിയ തന്റെ പൊന്നുമോൾ തന്നിലേക്ക് തിരിച്ചു വന്നിരിക്കുന്നു.. പ്രസവിച്ചാൽ മാത്രമല്ല ഉമ്മയാവാൻ കഴിയൂ എന്ന് നസീമയുടെ മാതൃഹൃദയം തെളിയിച്ചു..!!!

ശുഭം
ജാസ്മിൻ