ആണായി പിറന്നവൻ

ആണായി പിറന്നവൻ
Anayi Pirannavan by എസ്.കെ

കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് ഉറക്കെ വിളിച്ചു.
“സി സി 368 / 2009 അജയൻ.” പോലീസുകാരുടെ നിർദ്ദേശ പ്രകാരം അയാൾ പ്രതികൂട്ടിലേക്ക് കയറി നിന്നു. അൻപത് വയസ് പ്രായം തോന്നിക്കും, പൊക്കം കുറഞ്ഞ്‌ ,മുടി അങ്ങിങ്ങായി നരച്ചിട്ടുണ്ട് മാൻ നിറമുള്ള അയാൾ ജഡ്ജിയേനോക്കി കൈകൂപ്പി നിന്നു. സി ഡബ്ല്യൂ ഒൺ സുനിത ഉണ്ടോ ബഞ്ച് ക്ലർക്ക് വീണ്ടും ഉറക്കെ വിളിച്ചു പുറത്ത് നിന്ന പോലീസുകാരൻ ഹാളിന് പുറത്തേക്ക് തലയിട്ട് വിളിച്ചു ചോദിച്ചു സുനിതയുണ്ടോ……. സുനിത… കൂടി നിന്നവരുടെ ഇടയിൽ നിന്നും ഒരു സ്ത്രീ മുന്നോട്ട് നടന്ന് വന്ന് ജഡ്ജിയുടെ ചേമ്പറിലേക്ക് നോക്കി നിന്നു. ജഡ്ജ് അവരെ ഒന്ന് നോക്കി കയ്യിലിരുന്ന പേപ്പറിൽ എന്തോ എഴുതി ക്ലർക്കിന് നേരെ നീട്ടി അത് വാങ്ങിവായിച്ച കർക്ക് പറഞ്ഞു. കേസ് വീണ്ടും വിളിക്കും. കോടതി വരാന്തയിലേക്ക് അയാളെയുമായി പോലീസുകാർ നടന്നു. വരാന്തയുടെ ഒരു മൂലയ്ക്കായി കിടന്ന ബഞ്ചിൽ അയാൾ ഇരുന്നു. തനിക്കഭിമുഖമായി അവൾ നിൽക്കുന്നത് അയാൾ കണ്ടു. അവളെ നോക്കി ഒന്ന് ചിരിച്ചു. ഇല്ല അവൾ ചിരിച്ചില്ല കാണാത്ത മട്ടിൽ തിരിഞ്ഞ് കൂടെ നിന്ന അമ്മയോട് എന്തൊെക്കയോ പറയുന്നു.നിന്നെ കാണാൻ ആരും വന്നില്ലെ പോലീസുകാരന്റെ ചോദ്യം. സർ , എന്നെ കാണാൻ വരേണ്ടവരാ ആ നിൽക്കുന്നത്. അതാരാ ? എന്റെ ഭാര്യയും, അവളുടെ അമ്മയും . പോലീസുകാരൻ അയാളെയും, അവളെയും ഒന്നു നോക്കി അവൾ ചെറുപ്പം ആണല്ലോ പോലീസുകാരൻ പറഞ്ഞു. അല്ല എന്താ കേസ് മോഷണം നിർവികാരനായി അയാൾ പറഞ്ഞു. നല്ല ആരോഗ്യം ഉണ്ടല്ലോടാ വല്ല പണിയെടുത്തും ജീവിച്ചു ടായിരുന്നോ. മോഷ്ട്ടിക്കാൻ നടക്കുന്നു പോലീസു കാരന്റെ ചുച്ഛം കലർന്നുള്ള സംസാരം അവൻ തല കുനിച്ച് മിണ്ടാതിരുന്നു. കേസ് വിളിക്കാൻ ഇനിയും കുറേ സമയം എടുക്കും നല്ല തിരക്കാ ഇന്ന് . നമുക്കിവന് ചായ വാങ്ങി കൊടുത്താലോ , അതാകുമ്പോൾ കഴിഞ്ഞുടനെ പോകാം. കൂടെ ഉള്ള രണ്ടാമത്തെ പോലീസുകാരൻ പറഞ്ഞു. ചായ വേണോടാ . ഉം അയാൾ ഒന്ന് മൂളി. അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. നീ എന്താ മോഷ്ടിച്ചത് വീണ്ടും പോലീസുകാരന്റെ ചോദ്യം മാല എവിടുന്ന് മകളുടെ ആരുടെ നിന്റെ മകളുടേയോ.? ആശ്ചര്യത്തോടെ പോലീസുകാർ അവനെ നോക്കി. സ്വന്തം മകളുടെ മാല മോഷ്ടിക്കണോ എന്ന് ഓർത്തിട്ടാകും. അതെ അതെ അങ്ങനെയാ കേസ്. ആര് കൊടുത്തു.

അവിടെ കണ്ടില്ലെ അവൾ എന്റെ ഭാര്യ സുനിത. അയാൾ ചായക്കടയിലേക്ക് കയറി. മൂന്ന് ചായ പോലീസുകാരൻ പറഞ്ഞു. പിന്നെങ്ങനെ പോലീസുകാരന് വീണ്ടും സംശയം. പറയാം ഓർമകളിലേക്കു അയാൾ തിരിഞ്ഞ് നടന്നു ഇതുപോലെ ഒരു ചായയുമായി വന്നപ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്……….. “മോനേ……. എത്രയെന്നും പറഞ്ഞാ ഇങ്ങനെ, നിനക്കും ഒരു കൂട്ട് വേണ്ടേ” അമ്മയുടെ നിർബന്ധം ശരിയാ എത്രയോ നാളായി ഞാൻ ജോലിക്ക് പോയാൽ പിന്നെ അമ്മയും വീട്ടിൽ ഒറ്റക്കാണ്. അതൊക്കെ ഓർത്തപ്പോൾ അമ്മ പറഞ്ഞത് സമ്മതിച്ചു. പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളെ പെണ്ണ് കാണാൻ ചെന്നത് . അവിടെയും അവൾക്ക് അമ്മ മാത്രമാണുണ്ടായിരുന്നത്.
ചായ വാങ്ങി അവളുടെ മുഖത്തേക്കൊന്ന് നോക്കി.അവർക്കെന്തെങ്കിലും പറയാൻ കാണും നീ അകത്തുവാ അമ്മയെയും വിളിച്ച് അവർ അകത്ത് പോയി. “എന്താ പേര് ” എന്റെ ചോദ്യം
“എന്റെ പേര് സുനിത ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ , വയസ് ഇരുപത്തിനാല് ” അച്ഛൻ മരിച്ചിട്ടിപ്പോൾ അഞ്ച് വർഷമായി അമ്മയ്ക്ക് പെട്ടെന്നെന്നെ കല്യാണം കഴിച്ചയക്കാൻ പറ്റില്ല, ഞാനും പോയാൽ അമ്മ ഒറ്റയ്ക്കാണ്. “അവൾ പറഞ്ഞ് നിർത്തി “അതേ എനിക്ക് വയസ് മുപ്പത്തി അഞ്ചായി കുട്ടിക്ക് കുറച്ചും കൂടി പ്രായം കുറഞ്ഞൊരാളെ കിട്ടും വേറെ ആലോചനകൾ വരും” വയസ് ഒരു പ്രശ്നമാണോ മുപ്പത്തി അഞ്ച് അത്ര വല്യ പ്രായമൊന്നുമല്ലല്ലോ അവർ കൂടുതൽ പക്വതയും ഉള്ളവരാകില്ലെ, എനിക്കത് ഇഷ്ടമാണ് ” അവളുടെ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി പതിനൊന്ന് വയസ് വ്യത്യാസം അത് പ്രശ്നമല്ലെന്ന് അവളും പറഞ്ഞിരിക്കുന്നു. അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും അവളെ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. “അമ്മേ പതിനൊന്നു വയസ് വ്യത്യാസം ഉണ്ട് ശരിയാകുമോ?” “അതിനെന്താടാ ഞാനും നിന്റെ അച്ഛനും തമ്മിൽ പന്ത്രണ്ട് വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു. അതിനെന്താ കുഴപ്പം . ” “കുഴപ്പം ഇല്ലല്ലേ ” “അല്ല അമ്മേ അവൾ പറഞ്ഞു ഉടനെയൊന്നും കല്യാണം നടത്താൻ പറ്റില്ലെന്ന്. ” “എടാ അത് അവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയത് കൊണ്ടാണ്. നമുക്ക് സ്ത്രീധനമായി ഒന്നും വേണ്ട ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. മാർച്ച് മാസത്തിൽ കല്യാണം നടത്താമോ എന്ന് അവർ എന്നോട് ചോദിച്ചു. “”മാർച്ചിലോ? അതിന് ഇനി ഒരു മാസമല്ലെ ഉള്ളൂ” “ഉം അതെ നമുക്ക് ഒരുപാട് പേരെയൊന്നും വിളിക്കണ്ട ലളിതമായി നടത്തിയാൽ പോരെ അവർക്കും അത്രക്ക് ആർഭാടമൊന്നും കാണിക്കാനും ഇല്ലല്ലോ.”അമ്മ പറയുന്നത് എന്റെ നന്മക്കാകും അതിൽ തർക്കമില്ല. മാർച്ച് മാസം ഇരുപത്തിനാലിന് വിവാഹം ഉറപ്പിച്ചു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ കുടുംബ ക്ഷേത്രത്തിൽ വച്ചു ഞങ്ങളുടെ വിവാഹം നടന്നു.എന്റെ കൈ പിടിച്ച് അനുസരണയുള്ളൊരു കുട്ടിയെ പോലെ അവൾ എന്റെ വീടിന്റെ പടി ചവിട്ടി .ഇല്ലായിമകൾ ഏറെ അറിഞ്ഞ അവൾക്ക് എന്റെ ഒപ്പം ഉള്ള ജീവിതം സ്വർഗ്ഗതുല്യം ആയിരുന്നു. അതവൾ പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.

അന്നന്നത്തേക്ക് ജോലി ചെയ്ത് സമ്പാദിച്ച് വന്നാലും അല്ലലില്ലാതെ ഞങ്ങൾ ജീവിച്ചു. വളരെ പക്വമായി അവൾ കാര്യങ്ങൾ കൈകാര്യം ചെയ്തു. അമ്മയ്ക്ക് അവൾ മകളായി മാറി. അവളുടെ അമ്മ ഒറ്റയ്ക്കാണ് അപ്പോഴും ,ഞങ്ങൾ ഒപ്പം വന്ന് നിൽക്കാൻ ക്ഷണിച്ചു പക്ഷേ അവർ തന്റെ വീടും അവിടവും വിട്ട് വരാൻ തയ്യാറായില്ല.വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴാണ് ഞങ്ങൾക്ക് ഒരു മോള് ജനിച്ചത്. ജീവിത പ്രാരാബ്ദങ്ങൾ കൂടി വന്ന് തുടങ്ങി, അമ്മയ്ക്ക് അസുഖങ്ങളും മോളുടെ കാര്യവും വീട്ടുകാര്യവുമൊക്കെയായി ചിലവ് കൂടി, ഞാൻ കൂടുതൽ ശ്രദ്ധ ജോലിയിലേക്ക് തിരിച്ചു.ആർക്ക് വേണ്ടി അവർക്ക് വേണ്ടി. അവരെ അല്ലലറിയിക്കാതെ നോക്കാൻ വേണ്ടി . സ്ഥിരം ചെയ്യുന്ന പെയിന്റിംഗ് വർക്ക് ഇല്ലാതിരുന്നാൽ അന്ന് മറ്റ് കൂലി പണിക്കെങ്കിലും പോകാൻ തുടങ്ങി. അപ്പോഴെല്ലാം അവർക്കൊന്നും ഒരു കുറവും വരാതെ നോക്കി.വർഷങ്ങൾ വേഗം കടന്നു പോയി, മകൾ വളർന്നു. അവൾക്കിപ്പോൾ എട്ട് വയസായി വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷവും. ഇന്ന് വരെ ഞാൻ എന്റെ ഭാര്യയെ ജോലിക്കൊന്നും പറഞ്ഞ് അയച്ചതുമില്ല. അവൾ സമ്പാദിച്ച് കൊണ്ട് വന്ന് എനിക്കു ജീവിക്കണ്ട എനിക്ക് ആരോഗ്യം ഉണ്ടല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചു. കയ്യിലിരുന്ന ചായ തീർന്നു.നിനക്കിനി വേറെന്തെങ്കിലും വേണോ? പോലീസുകാരന്റെ ചോദ്യം” ഒരു ……. ഒരു സിഗരറ്റ് അയാൾ മടിച്ചു മടിച്ചു പറഞ്ഞു. ഉം ഒരെണ്ണം ആരും കാണാതെ അങ്ങോട്ട് മാറി നിന്ന് വലിക്കു സിഗരറ്റ് വാങ്ങി അയാൾ ഒരു ഒഴിഞ്ഞ മൂലയിലേക്ക് പോയി നിന്നു.
“എത്രയായി ചേട്ടാ ” പോലീസുകാരൻ കടക്കാരനോടായി ചോദിച്ചു. ഇരുപത്തി ആറ് പൈസ കൊടുത്ത് ബാലൻസ് വാങ്ങി പോക്കറ്റിൽ ഇട്ടു വീണ്ടും കോടതി വരാന്തയിലേക്ക് നടന്നു തിരക്ക് കുറഞ്ഞിരിക്കുന്നു ആൾക്കാർ ഏറെക്കുറേ പോയി കഴിഞ്ഞു. ആ സ്ത്രീയും അമ്മയും അവിടെ ബഞ്ചിൽ ഇരിക്കുന്നുണ്ട്. അതിന്റെ മറുവശത്തായി അയാളും പോലീസുകാരും പോയിരുന്നു.അകത്ത് ഏതോ കേസിന്റെ വാദം നടക്കുന്നു “എന്നിട്ട് ബാക്കി പറ ” പോലീസുകാരൻ അവനോടായി പറഞ്ഞു. ഞങ്ങളുടെ പതിനൊന്നാം വിവാഹ വാർഷിക ദിനം . സത്യത്തിൽ ഈ വിവാഹ വാർഷികങ്ങൾ ഒന്നും ഞങ്ങൾ ഓർമ്മിച്ചിട്ടില്ല. ഞാൻ ഓർമ്മിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാകാൻ പലതും മറന്ന് പോയി. “അതേ നാളെ മാർച്ച് ഇരുപത്തിനാലാണ് .”അവൾ പറഞ്ഞു “അതിനെന്താ എല്ലാവർഷവും വരുന്നതല്ലെ ആ ദിവസം ” നമ്മുടെ വിവാഹവാർഷികം അല്ലേ ” “അതല്ല നാളെയാണ് മഞ്ചുവിന്റെ കല്യാണം പോകണം എല്ലാ പേരേയും വിളിച്ചതാ നിങ്ങളും ഉണ്ടാകണം” “ഓ അപ്പൊ നാളെ ഞാനും വരണം അത്രയല്ലേ ശരി വരാം.” അവൾക്ക് സമാധാനം ആയി ഞാൻ അവളെ കെട്ടിയത് മുതൽ അവൾ എന്നെ അതെ, ദാണ്ടെ, പിന്നേ, നിങ്ങൾ, കേട്ടാ എന്നൊക്കെയാണ് വിളിക്കുന്നത് . അത് അവളുടെ ഇഷ്ടം. നാളെ വിവാഹത്തിന് പോകണം. എന്ത് കൊടുക്കും പിന്നെ എന്റെ ചിന്ത അതായിരുന്നു. കാര്യമായി എന്തെങ്കിലും കൊടുക്കേണ്ടി വരും.

കയ്യിൽ അതിനുള്ള പൈസയും ഇല്ല. മഞ്ചു അവളുടെ കൂട്ടുകാരി ആണ് . കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ചവർ . വയസ് മുപ്പത്തിനാല് ആയെങ്കിലും ഇപ്പോഴാണ് കല്യാണം ആയത്.
അല്ല. ഇപ്പോഴാണ് കല്യാണത്തിന് അവസരം കിട്ടിയത് എന്ന് പറയുന്നതാകും ശരി. അവൾ ഇന്ന് അറിയപ്പെടുന്ന ഒരു അഡ്വക്കേറ്റാണ് . കോളേജ് ജീവിതം മുതൽ കൂടെ പഠിച്ച വിനീതിനെ സ്നേഹിച്ചവൾ, സമപ്രായക്കാർ , താഴ്ന്ന ജാതിക്കാരൻ , അഭിമാനിയായ അച്ഛൻ സമ്മതിക്കാത്തതിനാൽ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചവൾ. ഇപ്പോൾ അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞു . തന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ ആളില്ലാതായി. അവരാണ് നാളെ വിവാഹം കഴിക്കാൻ പോകുന്നത്. നാളെ എന്ത് കൊടുക്കും .
മോളേയും കൂട്ടി കവലയിലേക്ക് പോയി ആദ്യം കണ്ട തുണിക്കടയിൽ കയറി. സാരി, ചുരിദാർ അങ്ങനെ ഓരോന്നായി നോക്കി. കയ്യിലുള്ള പൈസക്ക് ഒടുവിൽ ഒരു സാരി വാങ്ങി മോളുടെ കളർ സെലക്ഷൻ .ഒപ്പം മോൾക്ക് ഒരു മിഡിയും വാങ്ങി. തിരികെ വന്നു. ഞങ്ങളെക്കാത്ത് ഉമ്മറപ്പടിയിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു.
സാരി അവളെ കാണിച്ചു. ”ഇതു കുറച്ചു കൂടെ നല്ലത് വാങ്ങാമായിരുന്നില്ലെ ” അവളുടെ ചോദ്യം ‘
“കയ്യിൽ ഉള്ള പൈസക്കല്ലേ വാങ്ങാൻ പറ്റുള്ളു .”
“അല്ലെങ്കിൽ എപ്പഴാ നിങ്ങളുടെ കയ്യിൽ വല്ലതും കാണുന്നത്. “അതും പറഞ്ഞ് അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
ഇതിപ്പോൾ സ്ഥിരമായി പറയുന്ന കാര്യമാണ്. അവരുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. പിന്നെന്തിനാ അവൾ ഇപ്പോൾ ഇങ്ങനെ പറയുന്നത്. മോൾക്ക് ഒരു മാല വാങ്ങണം എന്ന് കുറേ നാളായി പറഞ്ഞപ്പോൾ , ഞാനെന്റെ സ്വന്തം ചിലവ് ചുരുക്കി. മിച്ചം പിടിച്ച് വാങ്ങി കൊടുത്തു ഒരു പവൻ വരുന്നൊരു മാല . കൊണ്ട് വന്നപ്പോഴെ. അതങ്ങ് വാങ്ങി. എവിടെയെങ്കിലും പോകുമ്പോൾ ഇട്ട് കൊടുക്കാം ഇപ്പോൾ എന്റെ കഴുത്തിൽ കിടക്കട്ടെ എന്നും പറഞ്ഞ്.
പൊന്നിനോട് പെണ്ണിനെന്നും ആർത്തിയാണ്. എന്റെ ജീവിതത്തിലേക്ക് അവൾ വന്നപ്പോഴും കഴുത്തിലോ, കാതിലോ ഉണ്ടായിരുന്നും ഇല്ല. ഇതു വരെ എനിക്കൊന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുമില്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാനുള്ള ഒരു അവസരം അവൾ വളരെ സന്തോഷവതി ആയിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും എല്ലാം സ്വന്തമായി വാഹനം ഉണ്ട്. ഞങ്ങൾക്കും ഉണ്ട് . സാധാരണക്കാരന്റെ സ്വന്തം വാഹനം . കെ.എസ് . ആർ.ടി.സി ബസ്സിൽ. ഒരു മണിക്കൂർ യാത്ര ഉണ്ട് വിവാഹ സ്ഥലം വരെ എത്താൻ അവളും മോളും മുന്നിൽ ലേഡീസ് സീറ്റിൽ ഇരുന്നു. ഞാൻ പിറകിലായി കണ്ടക്ടർ സീറ്റിന് മുന്നിലായി സൈസ് സീറ്റിലും ,

വിവിധ ഇടങ്ങളിൽ നിന്നും വരുന്ന, വിവിധ തരം ആൾക്കാർ, വ്യത്യസ്ഥ ചിന്താഗതിക്കാർ, പല ജാതി, മതം, നിറം , പലതരം , ആശയങ്ങൾ, പല പല ലക്ഷ്യങ്ങൾ എന്നിട്ടും എല്ലാ പേരുടേയും യാത്ര ഒരേ ബസിൽ. ആരും പരസ്പരം മിണ്ടുന്നു പോലും ഇല്ല. പക്ഷേ എല്ലാ പേരോടും മിണ്ടിയും പറഞ്ഞും കണ്ടക്ടർ ടിക്കറ്റ് നൽകി.
മുന്നിലെ സീറ്റിലിരുന്ന രണ്ട് ചെറിയ കുട്ടികൾ വിന്റോയിൽ കൂടി പുറത്തേക്ക് നോക്കി ഓരോ നല്ല വീടുകൾ കാണുമ്പോഴും അതെന്റെ വീട്, അതെന്റെ വീട് എന്ന് മത്സരിച്ച് ചൂണ്ടിക്കാണിക്കുന്നു. ഇടക്കിടെ പിണങ്ങുന്നു. ഞാനാ ആദ്യം പറഞ്ഞത് എന്ന് പറഞ്ഞ്. മോളും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും. നല്ലൊരു വീട് പോലും ഇല്ല. നാട്ടിലെ ഏറ്റവും പഴയതും, ഭംഗിയില്ലാത്തതുമായ വീട് അത് ഇപ്പോൾ ഞങ്ങളുടേതാണ്.
ബസ്സ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. സ്റ്റാന്റിൽ പാർക്ക് ചെയ്തു.
ചിന്തകൾക്ക് വിരാമം. ഞങ്ങൾ ഇറങ്ങി. വിവാഹ ആഡിറ്റോറിയം ലഷ്യമാക്കി നടന്നു.
കിർ ർർ ർ ർ ഉച്ചത്തിൽ മണി ശബ്ദ്ദിച്ചു . കോടതി പിരിഞ്ഞിരിക്കുന്നു. ഇനി ഉച്ചയ്ക്ക് ശേഷം രണ്ട് മുപ്പതിനേ കോടതി ആരംഭിക്കു കൂടെ വന്ന പോലീസുകാർ അക്ഷമരായി. നേരുത്തേ പോകാം എന്ന് കരുതിയതാ. ഇതിപ്പോൾ പെട്ടല്ലോ …. അവർ പിറുപിറുത്തു.
“നിനക്ക് വിശക്കുന്നുണ്ടോ. ഭക്ഷണം കഴിക്കാം. ” പോലീസുകാരന്റെ ചോദ്യം വേണ്ട….. എന്നാൽ വേണ്ട നീ ബാക്കി പറ……. കമനീയമായി അലങ്കരിച്ച വിവാഹ ആഡിറ്റോറിയം ഞങ്ങൾക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു. ഇത്രയും വലിയ ആൾക്കാരുടെ വിവാഹത്തിനൊന്നും പോയിട്ടില്ലാത്തത് കൊണ്ട്. അല്ല അങ്ങനുള്ള ആരും ഞങ്ങളെ വിവാഹം വിളിച്ചിട്ടില്ല അതാണ് സത്യം . ഞങ്ങളുടെ വീട്ടിൽ വന്ന് വിളിക്കാൻ മാത്രം അവരാരും താഴ്ന്നിട്ടില്ലായിരിക്കാം. ഞങ്ങൾ അകത്തേക്ക് കടന്നിരുന്നു.
നിറപറയും, നിലവിളക്കുമായി കതിർ മണ്ഡപം ഒരുങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള കർട്ടനുകളും , പൂക്കളും, ബലൂണുകളും കൊണ്ട് അലങ്കരിച്ച കതിർ മണ്ഡപം നോക്കി മകൾ ചോദിച്ചു .
“അച്ഛാ ഒത്തിരി പൈസ ആകില്ലേ എന്ത് വല്യ ഒരുക്കങ്ങളാ ”
ഉം പൂക്കൾ മാത്രം ലക്ഷങ്ങൾ വില വരും
“എന്റെ കല്യാണവും ഇങ്ങനെ നടത്തണേ”
ഒരു നുള്ള് വേദന സമ്മാനിച്ച് അവളുടെ മറുപടി.

ആ പൂക്കളുടെ പൈസ ഉണ്ടെങ്കിൽ ഒരു വർഷം നമുക്ക് പട്ടിണിയില്ലാതെ കഴിയാം മോളേ ……
മണ്ഡപത്തിൽ നല്ല തിരക്ക് “നമുക്ക് അങ്ങോട്ട് പോകണ്ടേ ” ഞാൻ സുനിതയോട് ചോദിച്ചു “ഉം മുഹൂർത്തമായെന്ന് തോന്നുന്നു ഇനി വിവാഹം കഴിയട്ടെ എന്നിട്ട് ചെന്ന് കാണാം.”
നമുക്കിവിടെ ഇരിക്കാം ഹാളിന്റെ മധ്യഭാഗത്തായി ഞങ്ങൾ ഇരുന്നു. ചുറ്റുമിരിക്കുന്നവരെ ഒന്ന് നോക്കി ആരെയും പരിചയമില്ല. എല്ലാപേരും വിലകൂടിയ ഫാഷൻ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. ഞങ്ങളുടെ വേഷം കണ്ടാൽ ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാം തനി നാട്ടിൻ പുറത്ത് കാരാണെന്ന്.
ആഡിറ്റോറിയത്തിൽ വന്നു പോകുന്ന ചിലരെയൊക്കെ ചൂണ്ടിക്കാണിച്ച് അവൾ ആരൊക്കെയോ ആണെന്ന് പറയുന്നുണ്ട്. യാന്ത്രികമായി ഞാനതെല്ലാം മൂളി കേട്ടു . എന്റെ ചിന്ത ഞങ്ങൾ കൊണ്ട് വന്ന വിവാഹ സമ്മാനത്തെക്കുറിച്ചായിരുന്നു. ഈ സാരി അവൾ ഉപയോഗിക്കുമോ? അവൾക്ക് കിട്ടുന്ന ഏറ്റവും വിലക്കുറഞ്ഞ സമ്മാനം ഇതാകും…..
കതിർമണ്ഡപത്തിലേക്ക് വരൻ നടന്നു വന്നു . നന്നേ ചെറുപ്പക്കാരൻ ,സുന്ദരൻ കറുത്ത പാന്റും ,ഷർട്ടും ,കോട്ടും, ടൈയും വേഷം മണ്ഡപത്തിലേക്ക് കയറിയ വരൻ മുതിർന്നവരുടെ അനുഗ്രഹാശിസുകളോടെ മണ്ഡപത്തിൽ നിന്നു. ബാലിക മാരുടെ താലപ്പൊലിയുടെ അകമ്പടിയോടെ വധുവും മണ്ഡപത്തിലേക്കെത്തി. ഉടുത്തിരുന്ന സാരിയും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും പെണ്ണിനെയും പൊന്നാക്കും എന്ന് തോന്നി.
“നൂറ് പവനിൽ കൂടുതൽ കാണും ഇല്ലേ ” സുനിത എന്നോട് ചോദിച്ചു. “ഉം “ഞാൻ വീണ്ടും ഒന്ന് മൂളി
ഇതു പോലെയൊക്കെ അണിഞ്ഞൊരുങ്ങാൻ അവളും ആഗ്രഹിക്കുന്നുണ്ടാകുമോ. കേട്ടോ പയ്യനെ കണ്ടോ മനോജ് ഞങ്ങളെല്ലാം ഒരുമിച്ച് പഠിച്ചതാ. ക്ലാസ്സിൽ ഫസ്റ്റ് ഞാനായിരുന്നു. എന്നെയും തുടർന്ന് പഠിപ്പിച്ചിരുന്നെങ്കിൽ …… അവൾ പറഞ്ഞ് നിർത്തി.
പക്കമേളത്തിന്റെയും, മൊബൈൽ ഫ്ലാഷുകളുടേയും അകമ്പടിയിൽ വരൻ വധുവിന് താലിചാർത്തി. വായ്ക്കുരവയ്ക്ക് പകരം സദസ്സ് ഒന്നടങ്കം കയ്യടിക്കുന്നത് ഞങ്ങൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ തിരക്കിലായിരുന്നു പിന്നെ അവിടം ഞങ്ങൾ എഴുന്നേറ്റു ആഡിറ്റോറിയത്തിലേക്ക് നടന്നു. പടവുകൾ കയറി വധൂ വരൻ മാരുടെ അടുത്തേക്ക്. സുധയെ കണ്ടതും വധു ഓടി വന്ന് അവളുടെ കയ്യിൽ പിടിച്ചു.
“ടീ എന്താ ഇത്ര വൈകിയത് ‘, നേരുത്തേ വരാൻ പറഞ്ഞിരുന്നതല്ലെ ”
“നേരുത്തേ വന്നു അവിടെ ഇരിക്കുക ആയിരുന്നു. തിരക്ക് അൽപ്പം കഴിയട്ടെ എന്നു കരുതി. കയ്യിലിരുന്ന വിവാഹ സമ്മാനം അവൾക്ക് കൊടുത്തു. അത് വാങ്ങിയ കൂട്ടത്തിൽ അവൾ ചോദിച്ചു.

“എവിടെ നിന്റെ ഭർത്താവ് ആള് വന്നില്ലെ.” അടുത്ത് നിന്ന എന്നെ സാക്ഷിയാക്കി അവളുടെ ചോദ്യം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വെള്ളിടി പോലെ പതിച്ച ആദ്യത്തെ ചോദ്യം.
കൂടെ നിന്ന തന്നെ ഭർത്താവായി തോന്നിയില്ല എന്ന് ഞാനും, ഭർത്താവാണെന്ന് പറയില്ലേന്ന് അവളും ചിന്തിച്ച ദിവസം . ഇത് അജയേട്ടൻ സുനിത പരിജയപ്പെടുത്തി. നവവധു എന്നെ ഒന്ന് നോക്കി .
“മനോജേ ദാ സുനിത ” അവളെ വിളിച്ചു കൊണ്ട് പോയി. വരന് പരിജയപ്പെടുത്തി ഞാനൊറ്റക്ക് അവിടെ നിന്നു. പിന്നെ നടന്ന് വീണ്ടും ആഡിറ്റോറിയത്തിലെ ഒരരികിൽ ഞാനിരുന്നു. എന്നെ കൂടാതെ ഫോട്ടോയും വീഡിയോയുമൊക്കെയായി അവർ സന്തോഷം പങ്കിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് അവൾ പിന്നെ എന്നടുത്തേക്ക് വന്നത്.
“അതേ അവർ മറുവീടിന് (നല്ല വാതിൽ / അടുക്കള കാണൽ ) വിളിക്കുന്നു. ഞാനും മോളും പോയിട്ട് വരാം അവർ അങ്ങ് കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പൊയ്ക്കോ. അവളിൽ ഉണ്ടായ പെട്ടന്നുള്ള മാറ്റം. ഞാൻ അസ്വസ്ഥനായ്. ഞാനവിടെ നിന്നും ഇറങ്ങി നടന്നു.
” അതെന്താ നിന്നെ അവർ വിളിക്കാത്തത്. ” പോലീസുകാരന്റെ ചോദ്യത്തിൽ ആകാംഷ നിഴലിച്ചു. കോടതി വരാന്തയിൽ തനിക്കെതിരെ ഇരിക്കുന്ന സുനിതയെ നോക്കി. അയാൾ തുടർന്നു. ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ ഞാൻ അസ്വസ്ഥനായി. തികച്ചും ഏകാന്തത അനുഭവപ്പെട്ടു. എന്ത് പറ്റി അവൾക്ക്. അവൾ അങ്ങനെ അല്ലല്ലോ. എല്ലാ കുറവുകളും മനസിലാക്കി കൂടെ ഉണ്ടായിരുന്നവൾ പെട്ടന്നിങ്ങനെ. എന്താകും അവളുടെ മാറ്റത്തിന് കാരണം. സന്ധ്യകഴിഞ്ഞു, ചിന്തകളുമായി ഞാൻ കാത്തിരുന്നു. അകലെ നിന്നും നടന്നു വരുന്ന അവളേയും മോളേയും കണ്ടു.
“അച്ഛാ” എന്ന് വിളിച്ച് മോളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി
“അച്ഛാ സൂപ്പറായിരുന്നു. അച്ഛനെന്താ വരാത്തെ അവൾ എന്നോട് ചോദിച്ചു. “ഞങ്ങൾ കാറിലാ വന്നത്. എന്ത് നല്ല തണുപ്പാ ആ കാറിൽ പാട്ടും ഉണ്ടായിരുന്നു. നല്ല രസമാ അച്ഛാ ആ കാറിൽ ഇരിക്കാൻ നമുക്കെന്നാ അച്ഛാ അതുപോലെ ഒരു കാറു വാങ്ങുക.” മകളുടെ സന്തോഷം അവളുടെ ചോദ്യങ്ങൾ. എന്റെ പകുതി വിഷമങ്ങളും ചിന്തകളും ഞാൻ മറന്നു. “അങ്ങനെ കാറിലൊക്കെ കയറി അല്ലെ.” എന്റെ ചോദ്യം കേൾക്കേണ്ട താമസം അവൾ വീണ്ടും പറഞ്ഞു തുടങ്ങി.
“അച്ഛാ വലിയൊരു വീട് കൊട്ടാരം പോലെ അവിടെ കുറേ റൂമുകളൊക്കെ ഉണ്ട് കുറേ നേരം എടുത്തു അവിടൊക്കെ നടന്നു കാണാൻ രണ്ട് കാറുണ്ട്. പിന്നെ പൂന്തോട്ടവും, വീട്ടിനകത്ത് ഊഞ്ഞാലുമൊക്കെ ഉണ്ട്. ഒരുപാട് ആൾക്കാരൊക്കെ ഉണ്ടായിരുന്നു. കഴിക്കാനൊക്കെ കുറേ ഉണ്ടായിരുന്നു. ഈ വരിക്ക് നിന്നിട്ടെ നടന്ന് ചെന്ന് ഇഷ്ടം പോലെ എടുത്ത് കഴിക്കാം.

അതിൽ ഒന്നും നമ്മൾ കഴിച്ചിട്ടില്ലാത്തതാ അച്ഛാ…… നല്ല ടേസ്റ്റായിരുന്നു എല്ലാം. ഞാൻ എല്ലാത്തീന്നും എടുത്ത് കഴിച്ചു. അമ്മേം കഴിച്ചു. കുറേ ഐസ് ക്രീമും ഒക്കെ കുടിച്ചു. ” പിന്നെയും അവൾ വാതോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞു മനസ് ഒരുപാട് സന്തോഷിച്ചിരിക്കുന്നു .
“ഒരു ജീവിതകാലം കൊണ്ട് ഞാൻ കൊടുത്ത , സന്തോഷം എന്ന് ഞാൻ വിശ്വസിച്ചത്, ഒരു ദിവസം കൊണ്ടുള്ള സുഖവും , സൗകര്യങ്ങളും അവൾക്ക് നൽകുക ആയിരുന്നു.”
വർഷങ്ങളായി അവർക്ക് വേണ്ടി കഷ്ടപ്പെട്ട് എന്റെ സന്തോഷങ്ങൾ മറന്ന് അവരുടെ സന്തോഷം ആണ് പ്രധാനം എന്ന് കണ്ട് അവർക്ക് വേണ്ടി ജീവിച്ച എന്റെ ആദ്യത്തെ തിരിച്ചറിവായിരുന്നു അത്.
റൂമിലേക്ക് കയറിയ സുനിത ഡ്രസ്സ് മാറുകയാണ്. പിറകിൽ നിന്നും ഞാൻ ചോദിച്ചു ‘ “എങ്ങനുണ്ട് പയ്യന്റെ വീടൊക്കെ. ” “ഉം ” അവളൊന്ന് മൂളി. നിനക്കെന്താ മൗനം അതിനിപ്പം ഇവിടെ എന്ത് പറ്റി. “ഞാൻ പയ്യന്റെ വീട്ടിൽ പോകാൻ വന്നാൽ എന്തായി രുന്നു കുഴപ്പം.” ചോദ്യം അൽപ്പം ഉച്ചത്തിലായി.
“എന്തിനാ ഇങ്ങനെ ചാടുന്നത്” “അവർ എന്തൊക്കെയാ പറഞ്ഞതെന്നറിയുമോ.” എല്ലാപേരും കൂടി എന്നെ കളിയാക്കി കൊന്നു.” അവർ ചോദിച്ചു. ” അച്ഛന്റെ പ്രായം ഉള്ളവനേയേ നിനക്ക് കെട്ടാൻ കിട്ടിയുള്ളോ എന്ന്. ” കണ്ടാൽ അച്ഛനും മോളും ആണെന്ന് പറയും എന്ന്.എന്റെ തൊലിയുരിഞ്ഞ് പോയി. ”
ഒരു നിമിഷം ഹൃദയം നിലച്ചു. വീണ്ടും മിടിച്ചു തുടങ്ങും പോലെ തോന്നി , ഞാൻ കാരണം അവർ അപമാനിതരായിരിക്കുന്നു. ദു:ഖം എന്നിൽ ഇരട്ടിച്ചു. അച്ഛന്റെ പ്രായം, ഞാൻ റൂമിലെ ഇരുമ്പലമാരയിലെ നിലക്കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി ഞാൻ എന്നെ നോക്കി കാണുകയായിരുന്നു.
കുടുംബം കൂടെ ഉള്ളതിനാൽ എന്നിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
ആകെ നരച്ചിരിക്കുന്നു. താടിയും, മുടിയും, മീശയും നാൽപ്പത്തി അഞ്ച് വയസുകാരൻ എന്നാരും പറയില്ല. മുഖത്ത് ചുളിവുകൾ വീണു തുടങ്ങി. കണ്ണിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു.
ജീവിത ഭാരം ശരീരത്തിന് അൽപ്പം കൂന് നൽകിയിരിക്കുന്നു.
ശരിയാണ്, അവൾ എന്ത് ചെറുപ്പം സുന്ദരി, ഇപ്പോഴാണ് അവൾ ശരിക്കും ഒരു സ്ത്രീ ആയത്. പക്ഷേ ഞാൻ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ അധ്വാനത്തിന്റെയും, ചിന്തകളുടേയും, കഷ്ടപ്പാടുകളുടെയും ദുരിതം പേറി അകാല വാർദ്ധക്യം ബാധിച്ചിരിക്കുന്നു .
നാട്ടുകാർ പലതും പറയും സാരമില്ല. സ്വയം സമാധാനിച്ചു ഞാൻ

സാരമില്ല സുനിതേ ഇനി നമ്മൾ അവിടേക്കൊന്നും പോകുന്നില്ലല്ലോ പോട്ടെ കാര്യാക്കണ്ട എന്നെയല്ലെ പറഞ്ഞത്. നമുക്ക് അറിയില്ലെ നമ്മളെ . ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“അങ്ങനെ കാണാതി രിക്കുന്നൊന്നുമില്ല. അവരെ ഇങ്ങോട്ട് വരുന്നിന് ക്ഷണിച്ചിട്ടാണ് വന്നത്. അവർ അടുത്ത ആഴ്ച ഇങ്ങോട്ട് വരും. ”
“അതിന് അവർ “ഇവിടെയൊക്കെ വരുമോ ” നിങ്ങളെ കാണാനല്ല എന്നെ കാണാനാണ് വരുന്നത്. ” “അന്നും അവരെക്കൊണ്ട് അച്ഛനാണെന്ന് പറയിപ്പിക്കരുത്. ”
പ്രായകൂടുതൽ നല്ലതാണ് അതൊരു മെച്ചൂരിറ്റി ആണ് സാരമില്ല എനിക്കിഷ്ടമാണ് എന്ന് പറഞ്ഞിരുന്ന അവൾ ഇന്ന് പറയുന്നു. നിങ്ങൾക്ക് പ്രായം കൂടുതലാണ് എന്ന്. അവളുടെ ഉള്ളിൽ അത് തികട്ടിവരുന്നു. മനസിന്റെ ആഴത്തിൽ അതൊരു കരടായി പതിഞ്ഞിരിക്കുന്നു.
അതുവരെ അവർക്ക് കിട്ടാത്ത സൗകര്യങ്ങൾ അനുഭവിച്ചതും, എന്റെ പ്രായവും രണ്ട് വ്യത്യസ്ഥ ചിന്തകളിൽ ഞങ്ങളുടെകൊച്ചു കുടുംബത്തിന് മേൽ കരിനിഴൽ വീഴ്ത്തി.
“നാളെ എന്റെ അമ്മ വരും, കുറച്ചു ദിവസം ഇവിടെ ഉണ്ടാകും ” ഉറങ്ങുന്നതിന് മുൻപ് അവൾ പറഞ്ഞു.
“വിവാഹം കഴിഞ്ഞപ്പോഴെ കുടെ നിൽക്കാൻ വിളിച്ചതല്ലെ എന്നിട്ട് വരാത്ത ആ അമ്മ . അവർ വന്നോ? അവരല്ലെ ആ നിൽക്കുന്നത്. ” കോടതി വരാന്തയിൽ സുനിതയോടൊപ്പം നിൽക്കുന്നവരെ ചൂണ്ടി പോലീസുകാരൻ ചോദിച്ചു. കോടതി വരാന്തയിൽ നിന്ന ആ അമ്മയെ അവൻ ഒന്ന് നോക്കി.
“സർ, അവളുടെ അമ്മ ഞാൻ അങ്ങനെ കണ്ടിട്ടില്ല. എന്റെ അമ്മയുടെ സ്ഥാനം ആയിരുന്നു അവർക്ക് .” “ഇന്നുവരെയും ഒരു വാക്കു കൊണ്ട് പോലും ഞാനവരെ നോവിച്ചിട്ടില്ല. ” “ആ അവരാണ് എന്നെ ആദ്യമായി കള്ളനെന്ന് വിളിച്ചത് ” “എനിക്കറിയില്ല ഞാൻ അവർക്കൊക്കെ എപ്പോഴാ കൊള്ളരുതാത്തവനും, കള്ളനും ആയതെന്ന് ”
“സാരമില്ല വിധി അതായിരിക്കും, സത്യം ജയിക്കും നീ ബാക്കി പറ” പോലീസുകാരൻ അവനോടായി പറഞ്ഞു.
“എന്ത് വിധി ” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അടുത്ത ദിവസം ഞാൻ ജോലി ചെയ്തിരുന്ന വീട്ടിന്റെ രണ്ടാം നിലയിൽ നിന്നും പെയിന്റിംഗിനിടയിൽ കാലു തെന്നി താഴെ വീണു. കൂടെ ഉണ്ടായിരുന്നവർ ഹോസ്പിറ്റലിൽ എത്തിച്ചു. വലതുകാലിന്റെ തുടയെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. കാല് മുഴുവൻ ബാന്റേജ് ചുറ്റി ഒരു മാസം കഴിഞ്ഞ് കൊണ്ട് ചെല്ലാൻ പറഞ്ഞ് അവിടുന്ന് വിട്ടു.

സഹപ്രവർത്തകർ എന്നെ വീട്ടിൽ എത്തിച്ചു. അതിലൊരാൾ അടഞ്ഞുകിടന്ന വാതിലിൽ മുട്ടി വിളിച്ചു.
“സുനിതേച്ചീ ”
വാതിൽ തുറന്നത് അമ്മ ആയിരുന്നു. ഇതെന്ത് പറ്റി അവർ ആശ്ചര്യത്തോടെ ചോദിച്ചു. ടീ സുനിതേ അമ്മ അകത്തേക്ക് നോക്കി വിളിച്ചു. ” “എന്താ അമ്മേ” അവൾ പുറത്തേക്ക് വന്നു. “അയ്യോ “….. എന്തു പറ്റി അവളും ചോദിച്ചു. അവൻ കാര്യങ്ങൾ വിശദീകരിച്ചു.
“ഒരു മാസം ഫുൾ റെസ്റ്റ് വേണം എന്നാലെ എല്ല് കൂടിച്ചേരു , പിന്നെ ഒരു യൂറോപ്യൻ ക്ലോസറ്റ് വാങ്ങി വയ്ക്കണം അല്ലാതെ ബാത്ത് റൂമിലൊന്നും പോകാൻ പറ്റില്ല. അവൻ പറഞ്ഞു നിർത്തി. അതെന്താ ഈ യൂറോപ്യൻ ക്ലോസറ്റ് അമ്മയാണ് ചോദിച്ചത്. അവൻ വിശദീകരിച്ചു കൊടുത്തു.
” അതിനൊക്കെ ഒരു പാട് പൈസ ആകില്ലെ അതിനും വേണ്ടി ഒന്നും ഇവിടാരും സമ്പാദിച്ച് വച്ചിട്ടില്ല.”
അമ്മയുടെ വാക്കുകൾ കേട്ട് കൊണ്ട് തന്നെ വന്നവർ തിരികെ പോയി
പിന്നേടുള്ള ദിവസങ്ങൾ പുതിയ തിരിച്ചറിവുകളുടേതായിരുന്നു. അന്നന്നത്തേക്ക് അധ്വാനിക്കുന്നവന് ഒരു കരുതൽ ഇല്ലെങ്കിൽ …. നാളെ എന്ത് എന്ന തിരിച്ചറിവ്
“അച്ഛാ നമ്മളിന്നാള് കല്യാണത്തിന് പോയ പുതിയ പെണ്ണും ചെറുക്കനും ഇന്ന് വരും ,” മോൾ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത് ഇന്നാണ് അവർ വരുന്നതെന്ന് . എന്റെ മോൾ അവൾ ഉള്ളതുകൊണ്ടാണ് എന്റെ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്.
“നീ എന്താ സുനിതേ എന്നോടൊന്നും പറയാത്തത് . ഞാൻ അവളോട്‌ വിളിച്ചു ചോദിച്ചു.
“എന്ത് പറയാൻ , പറഞ്ഞാലും ഇവിടെ കിടക്കുന്ന നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ” അവളുടെ മറുപടി അതായിരുന്നു. മഞ്ചുവും പയ്യനും വന്നു അവർ എന്നെ കാണാൻ റൂമിൽ വന്നില്ല.
” അപ്പൊ എങ്ങനാടി കാര്യങ്ങൾ നടന്നു പോകുന്നത് . വീട്ട് ചിലവൊക്കെ ”
“ഉം അമ്മ ഇങ്ങ് വന്നത് കൊണ്ട് ജീവിച്ചു പോകുന്നു. അമ്മയുടെ പെൻഷൻ പൈസ അല്ലാതെന്താ.” അവരുടെ സംസാരം കേട്ടു ഞാൻ കിടന്നു.
“അതേ ഈ എല്ലാക്കെ പൊട്ടിയാൽ വല്യ പാടാ ശരിയാകാൻ ഒന്നാത് പ്രായം ഏറി വരുന്നു. ഞാനിവളോട് പറഞ്ഞതാ .”
അമ്മയാണ് അടക്കിപ്പിടിച്ച് സംസാരിക്കുന്നത്.

“അവൾ ചെറുപ്പമാണ് …… പറഞ്ഞാൽ കേൾക്കണ്ടെ.” “അതെങ്ങനാ വിവാഹാലോചന വന്നപ്പോഴേ പറഞ്ഞതാ, അപ്പൊ പ്രായമുള്ള ആൾക്ക് പക്വത ഉണ്ടാകുംപോലും”
“അച്ഛാ അച്ഛാ മഞ്ചു ആൻറി വന്നു. നോക്കിയേ റോഡിൽ കാർ കിടക്കുന്നു. “ആ കാറിലാ ഞങ്ങൾ അന്ന് വന്നത്.
“ആന്റിയോ ഉം അതെ അങ്ങനെ വിളിക്കണം എന്ന് അമ്മ പറഞ്ഞു അമ്മയുടെ കൂടെ പഠിച്ചതാണ്… ആ അങ്കിൾ എന്ത് ചെറുപ്പമാ , അച്ഛനെന്താ അച്ഛാ വയസായി പോയത്.”
മകളുടെ ചോദ്യം കൂടെ ആയപ്പോൾ ആ വീഴ്ചയിൽ മരിക്കാത്തതിൽ എനിക്ക് ദു:ഖം തോന്നി. അവർ പോയിക്കഴിഞ്ഞപ്പോൾ സുനിത എന്നടുത്തേക്ക് വന്നു.
“അതേ അവർ വന്നിരുന്നു. മഞ്ജുവും ഭർത്താവും ”
“ഉം “ഞാനൊന്ന് മൂളി.
“അവർക്ക് നിൽക്കാൻ സമയം ഇല്ലായിരുന്നു. അതാ നിങ്ങളെ കാണാൻ വരാത്തത്.”
“ഉം”
“അവൾ പറയുന്നു അവരുടെ ജുവലറിയിൽ സെയിൽസിനു ഒരു ഒഴിവുണ്ട്. ചെന്നാൽ പതിനായിരം രൂപ തരാമെന്ന് മാസ ശമ്പളം.”
എന്നോട് സ്നേഹത്തോടെ വന്ന് മിണ്ടിയതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസിലായത്.
“നിനക്കിപ്പം എന്തിനാ ജോലി
“അല്ല നിങ്ങൾക്ക് വയസാകുകയല്ലെ. ഇതു പോലൊക്കെ വയ്യാണ്ടായാൽ എന്ത് ചെയ്യും . പിന്നെ അമ്മയും പറഞ്ഞു. സ്വന്തമായി കയ്യിൽ കാശൊക്കെ എടുക്കാൻ ഉണ്ടെങ്കിലേ ഇപ്പോൾ ഒരു പെണ്ണിന് ജീവിക്കാൻ പറ്റത്തുള്ളൂ എന്ന് .”
” ഇപ്പോഴല്ലേ നിങ്ങൾക്കൽപ്പം കുറവ് വന്നിട്ടുള്ളൂ എല്ലാത്തിനും, ഇതുവരെ ഞാൻ അതില്ലാതെ നോക്കിയില്ലേ.” പിന്നെന്താ പെട്ടന്ന് ”
“നീ ജോലി ചെയ്ത് കൊണ്ട് തന്ന് എനിക്ക് ജീവിക്കണ്ട. ഞാനുള്ള കാലം വരെ നിങ്ങളെ നോക്കിക്കോളാം.”
” എന്നാൽ പിന്നെ നിങ്ങളൊന്ന് പോയി താ.” ഞാനെന്തായാലും പോകും അവർക്ക് വാക്ക് കൊടുത്തു , ചെല്ലാമെന്ന് സമ്മതിച്ചിട്ടുണ്ട്. ”
ഒരു കത്തി കൊണ്ട് കുത്തുന്നതിനേക്കാൾ വേദന അവൾ വാക്കുകൾ കൊണ്ട് തന്നു. ഞാനൊരു ബാധ്യത ആയി അവൾക്ക് തോന്നിയിരിക്കുന്നു.

ഞാനില്ലെങ്കിലും ജീവിക്കാം എന്നവർ കരുതി തുടങ്ങിയിരുന്നു. എന്തിനും അവളെ സപ്പോർട്ട് ചെയ്യാൻ അവൾക്കമ്മയും ഞാൻ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടിരുന്നു. പക്ഷേ എനിക്കവരല്ലാതെ മറ്റാരുമില്ല’ അവരാണ് എന്റെ ലോകം.
“എന്റെ എതിർപ്പ് അവർക്ക് ഞാൻ ശത്രുവായി മകൾക്ക് നല്ല ഉപദേശം കൊടുക്കണ്ട അമ്മ അവൾക്ക് നല്ലൊരു ബന്ധം വേറെ കിട്ടും എന്ന് പറഞ്ഞ് കൊടുക്കുന്നു.”
ഇപ്പോൾ ഞാൻ ഒഴിഞ്ഞ് കൊടുക്കണം അവരുടെ ജീവിതത്തിൽ നിന്നും. എന്നാൽ അവൾക്ക് ജോലിക്ക് പോകാം.
പക്ഷേ ഞാൻ അതിന് ഒരുക്കമല്ലായിരുന്നു.
എനിക്ക് നടക്കാൻ കഴിഞ്ഞു തുടങ്ങി. പക്ഷേ അപ്പോഴേക്കും അവൾ എന്നിൽ നിന്നും നടന്നകന്നിരുന്നു.
കിർ ർ ർ ർ കോടതിയിൽ മണി മുഴങ്ങി ഉച്ചയ്ക്ക് ശേഷം കോടതി ആരംഭിക്കുകയാണ്. ജഡ്ജ് ചേമ്പറിലേക്ക് വന്നു സദസിനെ വണങ്ങി ഇരിപ്പുറപ്പിച്ചു. അജയനേയുമായി പോലീസുകാർ കോടതിക്കുള്ളിലേക്ക് കടന്നു നിന്നു.
നിയമത്തിനു മുന്നിൽ മുഖം തിരിഞ്ഞിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം ജഡ്ജി ഇരിക്കുന്നതിന് പിറകിലായി ഭിത്തിയിൽ തൂക്കിയിരിക്കുന്നു “സിസി 368/ 2009 അജയൻ ” ബഞ്ച് ക്ലർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ കേസ് വിളിച്ചു. അജയൻ പ്രതിക്കൂട്ടിലേക്ക് കയറി. അലുമിനിയം കൊണ്ട് തീർത്ത കൈവരിയിൽ പിടിച്ച് ജഡ്ജിയെ നോക്കി നിന്നു.
“ബഹുമാനപ്പെട്ട കോടതിയോട് സങ്കടം ബോധിപ്പിക്കാനുണ്ട്. ”
കോടതിയുടെ നിശബ്ദ്ദതയെ ഹനിച്ച് കൊണ്ട് അജയൻ ഉറക്കെ വിളിച്ചു പറഞ്ഞു. കേസ് ഫയൽ പരിശോധിക്കുകയായിരുന്ന ജഡ്ജി മുഖമുയർത്തി അയാളെ നോക്കി. തൊഴു കൈയ്യുമായി അജയൻ നിൽക്കുന്നു.
“എന്താണ് പറയു ” ജഡ്ജിയുടെ വാക്കുകൾ
“ഈ കേസ് പെട്ടന്നൊരു തീർപ്പുണ്ടാക്കി തരണം ,കഴിഞ്ഞ ആറുമാസമായി ഞാൻ ആഴ്ചയിൽ ഇവിടെ വന്നു പോകുന്നു.”
“വക്കീൽ ഉണ്ടോ ” ജഡ്ജിയുടെ ചോദ്യം വീണ്ടും “ഇല്ല ” സദസ്സിലേക്ക് നോക്കിയ ജഡ്ജി ,
” അഡ്വക്കേറ്റ് ബാബുരാജ് ” വക്കീലൻമാർക്കിടയിൽ നിന്നും പ്രായം ചെന്നൊരാൾ ചാടി എഴുന്നേറ്റു. ” എസ് യുവറോണർ ” ബാബുരാജ് നിങ്ങൾക്ക് അയാളുടെ കേസ് എടുക്കാൻ പറ്റുമോ. ജഡ്ജിയുടെ അപ്രതീക്ഷിത ചോദ്യം അയാൾ അജയനെ ഒന്നു നോക്കി. ഒരു നിമിഷം ചിന്തിച്ചിട്ടയാൾ പറഞ്ഞു. ” തയ്യാറാണ് യുവറോണർ” ” എനിക്കീ കേസൊന്നു പഠിക്കണം. ”

“കേസ് ഫയൽ ന്റെ കോപ്പി കൊടുക്കണം ” ബഞ്ച് ക്ലർക്കിനോടായി ജഡ്ജിപറഞ്ഞു. എന്നിട്ട് അജയനെ നോക്കി. “വക്കീലിനെ വച്ചിട്ടുണ്ട് കേട്ടോ …..”
അജയൻ കൈകൂപ്പി തന്നെ നിന്നു. ജഡ്ജിയുടെ കയ്യിൽ നിന്നും കേസ് ഫയൽ വാങ്ങിയ ക്ലർക്ക് പറഞ്ഞു. “കേസ് നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നു.” പോലീസുകാരും, അജയനും പുറത്തേക്കിറങ്ങി . പിറകേ ജഡ്ജിനെ വണങ്ങി അഡ്വക്കേറ്റ് ബാബുരാജും
“അജയൻ നിങ്ങൾക്ക് ജാമ്യം കിട്ടുന്ന കേസാണല്ലോ. രണ്ട് ജാമ്യക്കാരെ കൊണ്ട് വന്നിരുന്നെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നല്ലോ.” വക്കീലിന്റെ ചോദ്യം.
“ആരുമില്ല ജാമ്യത്തിന് ” അജയന്റെ മറുപടി “എന്തായാലും നാളെ കേസിന് തീർപ്പാക്കാം ഞാൻ പഠിക്കട്ടെ ഇപ്പോൾ പൊയ്ക്കോളൂ.” അതും പറഞ്ഞ് അയാൾ കോടതിക്കുള്ളിലേക്ക് പോയി.
അകത്ത് അജയൻമാർ വീണ്ടും പ്രതിക്കൂട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
“പോകാം ” തിരികെ അയാളെ ജയിലിലെത്തിക്കാൻ പോലീസുകാർ തിടുക്കം കാട്ടി. “നാളെ ഇങ്ങോട്ട് തന്നെ വരണമല്ലോ. അല്ലേ. ചിലപ്പോൾ ഞങ്ങൾ ആയിരിക്കില്ല കൊണ്ട് വരുന്നത്. നിന്റെ കഥ മുഴുവൻ കേൾക്കാതെ മനസിനൊരു സമാധാനവും ഇല്ല. ”
പോലീസുകാരൻ അവനോടായി പറഞ്ഞു. വാറണ്ടും വാങ്ങി അവർ പുറത്തേക്ക് നടന്നു. ബസ്സ്റ്റോപ്പിൽ കാത്തുനിക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് വന്നിരുന്നു. അവർ അതിൽ കയറി. വലതുവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ അവർ ഇരുന്നു. അജയൻ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി.
ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. സമയത്ത് ആഹാരവും, അടുക്കും ചിട്ടയും ഉള്ള ജീവിതവും, കൂട്ടുകാരും, എല്ലാം അവിടെ ഉണ്ട്. സ്നേഹിക്കാൻ അറിയാവുന്നവരും, നോവിക്കാൻ അറിയാവുന്നവരും , അറിഞ്ഞും ,അറിയാതെയും തെറ്റ് ചെയ്തവർ . അങ്ങനെ എല്ലാത്തരം ആൾക്കാരും.
ചിലർക്ക് ഗൾഫ് പോലാണ് ജയിൽ ദിവസവും ജോലി ചെയ്താൽ 120 മുതൽ 200 രൂപ വരെ കിട്ടും. ഒരു വർഷം ജോലി ചെയ്യുന്നവന് ശരാശരി നാൽപ്പതിനായിരം രൂപയോളം വരും . വർഷത്തിൽ 45 ദിവസം പരോൾ ആ കാശും വാങ്ങി 45 ദിവസം വീട്ടിൽ പോയി സുഖമായി നിൽക്കാം.
“ഡാ അജയാ …. .സത്യത്തിൽ നീ ആ മാല മോഷ്ടിച്ചോ . ” പോലീസുകാരൻ അവനോടായുള്ള ചോദ്യം ചിന്തകളിൽ നിന്നും അവൻ തിരികെ വന്നു.

സർ, എന്റെ ഭാര്യ തന്നെയാണ് സ്റ്റേഷനിൽ പരാതി കൊടുത്തത്. ഒരു പെണ്ണ് പരാതി നൽകിയാൽ പിന്നെ ആണിന് ഒരു വിലയും ഇല്ല . സത്യവും കള്ളവും ഒക്കെ പിന്നെ . ”
“എന്നെ പണിസ്ഥലത്ത് നിന്നുമാണ് നിങ്ങളുടെ പോലീസുകാർ വിളിച്ച് കൊണ്ട് പോകുന്നത്. ഞാനെടുത്തില്ല എന്ന് എത്ര പറഞ്ഞിട്ടും അവർ വിശ്വസിക്കില്ല.”
“പിന്നേ നീ വല്യ പുണ്യാളൻ. കണ്ടാലേ അറിയാം കള്ളനാണെന്ന് ” അതാണ് അവർ പറയുന്നത് ”ചുമ്മാ പറയുവാ സാറേ അവൻ എവിടേലും കൊണ്ട് വിറ്റ് വെളളം അടിച്ചു കാണും “എസ്.ഐ യോടായി അവിടെ നിന്നൊരു പോലീസുകാരൻ പറഞ്ഞു. ഞാനിതുവരെ മദ്യപിച്ചിട്ടില്ല. എന്റെ സുഖങ്ങൾ എന്നൊന്നും എനിക്കില്ലായിരുന്നു. അവരുടെ സുഖവും സന്തോഷവും ആയിരുന്നു എന്റെ സുഖം. ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ലായിരുന്നു. അവൻ കള്ളൻ കള്ളമേ പറയൂ ജയിലിൽ കിടക്കട്ടെ എന്നാലെ പഠിക്കു. അതായിരുന്നു അവരുടെ ചിന്ത
ഇപ്പോൾ ഞാൻ ജയിലിൽ കിടന്നു പുതിയ പാഠങ്ങൾ പഠിക്കുന്നു ജീവിതപാഠം.
“സാറിനൊരു കാര്യമറിയുമോ.” “എന്താടാ ” “ജയിലിൽ കിടക്കുന്നതിൽ എഴുപത്തി അഞ്ച് ശതമാനം പേരും പെണ്ണ് കാരണം കേസായി കിടക്കുന്ന വരാ…. പെണ്ണിന്റെ പേരിലെ ,പെണ്ണ് കാരണം ഉള്ള കേസുകളാ കൂടുതലും.”
“അപരാധിയും ,നിരപരാധിയും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്. ”
അജയൻ പറഞ്ഞ് നിർത്തി. അപ്പോഴേക്കും ബസ്സ് അവർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. അവർ ബസിൽ നിന്നും ഇറങ്ങി ജയിലിലേക്ക് നടന്നു. “അജയാ ബാക്കി കഥ അറിയണം ഞങ്ങൾ തന്നെ നാളെ വരും എന്നുറപ്പില്ല. ഇല്ലെങ്കിൽ നാളെ അതറിയാൻ വേണ്ടി എങ്കിലും ഞങ്ങൾ വരും.”
ജയിലിന്റെ വാതിൽ തുറക്കപ്പെട്ടു. അവർ അകത്തേക്ക് പ്രവേശിച്ചു. അവിടെ അജയനേയും കേസ് വാറണ്ടും തിരിച്ചേൽപ്പിച്ച് പോലീസുകാർ മടങ്ങി പോയി.
“എന്നാ അജയാ അടുത്ത കേസ് ജെയിൽ വാർഡന്റെ ചോദ്യം ”
“സർ നാളെ ”
ആഹാ സമയം ഇത്രയും ആയില്ലേ എന്നാൽ പിന്നെ അവിടെ തന്നെ കിടന്നാൽ പോരായിരുന്നോ നാളെ അതും കഴിഞ്ഞ് വരാമായിരുന്നല്ലോ. ജയിൽ വാർഡൻ തമാശ രൂപേണ പറഞ്ഞ് ചിരിച്ചു. അവിടെ നിന്നവരും, ഒപ്പം അജയനും ഒന്ന് ചിരിച്ചു.
ചിരിക്കാൻ മറന്നു പോയവന്റെ ഒരു ചിരി ആ മുഖത്ത് പ്രകടമായിരുന്നു.

ദേഹപരിശോധന കഴിഞ്ഞ് അജയൻ നടന്നു തന്റെ എട്ടാം നമ്പർ ബ്ലോക്കിലേക്ക് . “അജയാ …..നിന്നെ കോടതിയില്‍ കൊണ്ട്പോകാന്‍ രണ്ടു പോലീസുകാര്‍ വന്നിട്ടുണ്ട് ……. വേഗം വേഷം മാറി വാ…… ..” ജെയില്‍ വാര്‍ഡന്റെ നിര്‍ദ്ദേശം.
വേഷം മാറിയ അജയന്‍ ഗേറ്റിലേക്ക് നടന്നു . തന്നെ കോടതിയില്‍കൊണ്ട് പോകാന്‍ വന്നിട്ടുള്ള പോലീസുകരെ ആശ്ചര്യത്തോടെ അവൻ നോക്കി. ഇന്നലെയും തന്നോടൊപ്പം ഉള്ളവര്‍ തന്നെ. അജയനേയും വാറണ്ടും കൈപറ്റി പോലീസുകാര്‍ ജയിലിനുപുറത്തേക്ക് ഇറങ്ങി. ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു .
“സാര്‍ എങ്ങനെ…….?? ” അജയന്‍ ചോദിച്ചു നിര്‍ത്തി.
“ഞങ്ങള്‍ ചോദിച്ചു വാങ്ങിയതാണ് നിന്നെ കൊണ്ട് പോകാന്‍ ഉള്ള ഈ ഡ്യൂട്ടി .” അജയന്റെ ആകാംഷ മനസിലാക്കി പോലീസുകാരന്‍ പറഞ്ഞു .
യാത്രയില്‍ ഉടനീളം അജയന്‍ മൂകനായിരുന്നു . പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും അയാള്‍ മറുപടി കൊടുത്തിരുന്നില്ല. ബസില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് നടക്കുമ്പോള്‍ തന്നെ സുനിതയും അമ്മയും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു . അജയനെ കണ്ടതും അവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞ് നിന്നു.
കോടതി വരാന്തയിലെക്ക് കയറി.കോടതിക്കുള്ളില്‍ മറ്റൊരു കേസിന്‍റെ വിസ്താരം നടക്കുകയാണ്. പോലീസുകാരന്‍ ബെഞ്ച്‌ ക്ലര്‍ക്കിന്‍റെ കയ്യില്‍ വാറണ്ടു കൊടുത്തു . അജയന്‍ തികച്ചും അക്ഷമനായിരുന്നു . കഴിഞ്ഞ ദിവസം ജഡ്ജി നിയമിച്ച അജയന്‍റെ വക്കീല്‍ ബാബുരാജ്‌ അവന്‍റെ അടുക്കലേക്കു വന്നു . അജയ കേസ് ഞാന്‍ പഠിച്ചു അവരുമായി സംസാരിച്ചിട്ടുണ്ട് . എന്‍റെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി വ്യക്തമായി പറഞ്ഞാല്‍ മതി അജയന്‍ സമ്മത ഭാവത്തില്‍ തലകുലുക്കി .
“അതെ ഞാൻ അവളെ അടിച്ചു…… കൊല്ലണമെന്നു ണ്ടായിരുന്നു. നടന്നില്ല. എനിക്കവളെ വേണ്ട . അവൾ എവിടയോ ആരോടൊപ്പമോ പോയി ജീവിക്കട്ടെ. എനിക്കവളോടൊപ്പം ജീവിക്കാൻ പറ്റില്ല. അവൾക്കെന്നെ സംശയമാണ്. എല്ലാത്തിനും ഞാൻ കുറ്റം സമ്മതിക്കാം ജയിലിൽ കിടക്കാം. എന്നാലും അവളോടൊപ്പം ജീവിക്കാൻ ഇനി എനിക്കു വയ്യ. ”
വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതി ബഹളം വച്ചു. ഈ കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും. നടന്നു കൊണ്ടിരുന്ന കേസ് വിസ്താരം അവസാനിച്ചു.
അയാൾ പുറത്തേക്കിറങ്ങിപ്പോയി.
കസ്റ്റഡികേസ് …….368/2009..അജയന്‍….. ബെഞ്ച്‌ ക്ലര്‍ക്ക് അടുത്ത കേസ് ഫയൽ എടുത്ത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഒരിക്കല്‍ കൂടി അജയന്‍ പ്രതി കൂട്ടിലേക്ക് കയറി നിന്ന് ജഡ്ജിയെ തൊഴുതു വണങ്ങി

അഡ്വക്കേറ്റ് ബാബുരാജ്‌ എഴുനേറ്റു എ വൺ പ്രസന്റ് യുവര്‍ ഓണര്‍ ജഡ്ജി ക്ലര്‍ക്കിനോട് എന്തോ സംസാരിച്ചു അജയന്‍റെ കേസ് ഫയലുകളില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് ബെഞ്ച്‌ ക്ലര്‍ക്ക് ഉറക്കെ വിളിച്ചു സി ഡബ്ല്യൂ വൺ സുനിത …….
സുനിത കോടതിയിലേക്ക് കയറി ജഡ്ജിയെ നോക്കി നിന്നു
സാക്ഷിയെ വിസ്തരിക്കാം. ജഡ്ജിയുടെ വാക്കുകൾ ക്ലർക്കിന്റെ നിർദ്ദേശ പ്രകാരം സുനിത സാക്ഷി വിസ്താര കൂടിലേക്ക് കയറി നിന്നു . സുനിതക്കായ് ഹാജരായ വക്കീൽ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ദൈവം സാക്ഷിയായി, ദൈവം സാക്ഷിയായി.. കോടതി മുമ്പാകെ.. കോടതി മുമ്പാകെ… സത്യം മാത്രം… സത്യം മാത്രം… ബോധിപ്പിച്ചു കൊള്ളാം.. ബോധിപ്പിച്ച് കൊള്ളാം…
അയാൾ ചൊല്ലിക്കൊടുത്ത സത്യവാചകം അവൾ ഏറ്റു പറഞ്ഞു.
“സുനിത അല്ലെ ” അയാളുടെ ചോദ്യം
“അതെ.. ”
“യുവർ ഓണർ എന്റെ കക്ഷിയുടെ മകളുടെ കഴുത്തിൽ കിടന്ന മാല കുട്ടിയേയും, തടയാൻ ചെന്ന എന്റെ കക്ഷിയേയും ഉപദ്രവിച്ച് കൊണ്ട് , കഴുത്തിൽ നിന്നും വലിച്ച് പൊട്ടിച്ച് കടന്നു കളയുകയാണുണ്ടായത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന പ്രതി മദ്യാസക്തിയിൽ സുനിതയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുള്ളതും ആകുന്നു. ആകയാൽ പ്രതിയിൽ നിന്നും എന്റെ കക്ഷിക്ക് വിവാഹമോചനം നൽകിയും, പ്രതിയെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നുമാണ് എന്റെ കക്ഷിയുടെ ആവശ്യം. ”
ശരിക്കും അപ്പോഴാണ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് അജയന് മനസിലായത്. സ്റ്റേഷനിൽ ഒന്നും പറയാതെ കുറേപേപ്പറിൽ ഒപ്പിടീച്ചു എന്നല്ലാതെ അവന് മറ്റൊന്നും അറിയില്ലായിരുന്നു. ” സർ …… കള്ളമാണ്…’. കള്ളമാണ് ……”
“ഇതു വരെ ഞാൻ ഒരു തുള്ളി പോലും മദ്യപിച്ചിട്ടില്ല. അവളെയും, മോളേയും ഞാൻ ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല.”
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
“ചോദിക്കും അപ്പോൾ പറഞ്ഞാൽ മതി. ചോദിക്കാതെ ഇവിടൊന്നും പറയണ്ട.” ജഡ്ജി തന്നെ അജയനോട് പറഞ്ഞു.
ഇന്നലെ വരെ ഇല്ലാതിരുന്ന കൂട്ടുകാരെ കണ്ടിട്ടോ. അവർ നൽകാമെന്ന് പറഞ്ഞ ജോലി കണ്ടിട്ടോ. ഞാൻ വയസനും കൂടെ നടക്കാൻ കൊള്ളരുതാത്തവനും എന്നു തോന്നിയിട്ടോ. എന്തിന് വേണ്ടിയാണവൾ

ഇങ്ങനെയൊരു കള്ളക്കഥ ചമച്ചത്. എന്നോട് പലതവണ ഒഴിഞ്ഞു പോ എന്നവൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ എങ്ങോട്ടുപോകും.
പോലീസ് സ്റ്റേഷൻ മുതൽ ഇതുവരെ താൻ അനുഭവിക്കുന്ന വേദന അവളെ അത്ര മാത്രം സ്നേഹിച്ചു പോയതിന് അവൾ തന്ന സമ്മാനം.
അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ തന്നോട് മിണ്ടാതെയായി. എന്നോടവൾക്ക് പകയാണെന്ന് പിന്നേടാണ് എനിക്ക് മനസിലാകുന്നത്. അവളുടെ അമ്മയും അതിന് കൂട്ടുനിന്നു. സ്വന്തം മകൾക്ക് ഭർത്താവിനെ ഉപേക്ഷിക്കാൻ കൂട്ടുനിൽക്കുന്ന അമ്മ. മകളെ തിരുത്തുന്നതിന് പകരം അവളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കാനായിരുന്നു അവർക്ക് താൽപര്യം. അതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യമാർക്ക് അവരുടെ അമ്മമാരുടെ ഇടപെടൽ ജീവിതം തകർക്കുന്ന തലത്തിലേക്ക് എത്താറുണ്ട്. തന്റെയും ജീവിതത്തിൽ ഈ അമ്മ അതു തന്നെ ചെയ്യുകയാണോ. അവരുടെ ഉപദേശമാണോ . എനിക്ക് ഭക്ഷണം തരാതെ അവൾ പട്ടിണിക്കിടാൻ കാരണം. അവൾ ഉണ്ടാക്കി തരുന്നതല്ലാതെ പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും എനിക്ക് ഇറങ്ങില്ലായിരുന്നു. ഓരോ രൂപയും ഞാൻ അവർക്ക് വേണ്ടി കരുതി. ആ അവൾ എനിക്ക് ഭക്ഷണം തരാതെ വീട്ടിൽ കഴിഞ്ഞു. “അച്ഛൻ കഴിക്കാത്തതെന്താന്ന് “മകൾ ചോദിക്കുമ്പോൾ വിശക്കുന്നില്ലെന്ന് കള്ളം പറഞ്ഞു. വിവാഹ മോചനം അതായിരുന്നു അവളുടെ ആവശ്യം
“അജയൻ ….. അജയൻ കേട്ടില്ലെ ” എതിർ ഭാഗം വക്കീലിന്റെ ചോദ്യം അജയനെ ചിന്തകളിൽ നിന്നുണർത്തി
“നിങ്ങൾ വിവാഹമോചനത്തിന് തയ്യാറാണോ?”
എതിർഭാഗം വക്കീലിന്റ ചോദ്യം അജയന്റ കണ്ണുകളെ ഈറനണിയിച്ചു.
“കേസ് തീർത്തു തരണം.”
അതു മാത്രമായിരുന്നു അയാളുടെ മറുപടി. അജയന്റെ മറുപടി കേട്ട അയാൾ ജഡ്ജിയോടായി പറഞ്ഞു “ദാറ്റ്സ് ഓൾ യുവറോണർ ”
“പ്രതിഭാഗം വക്കീലിന് എന്തെങ്കിലും ചോദിക്കാനുണ്ടോ “? ജഡ്ജിയുടെ ചോദ്യം
“യുവറോണർ വാദിഭാഗം സുനിതയെ ക്രോസ് വിസ്തരിക്കാൻ എന്നെ അനുവദിക്കണം.”
ബാബുരാജിന്റെ ആവശ്യം അംഗീകരിച്ച ജഡ്ജി പറഞ്ഞു “യെസ് യൂ പ്രൊസീഡ് ”
താങ്ക്യൂ യുവറോണർ. ജഡ്ജിയുടെ അനുവാദത്തോടെ അഡ്വക്കേറ്റ് ബാബുരാജ് സുനിതയുടെ അടുത്തേക്ക് വന്നു.
“ആ നിൽക്കുന്നത് നിങ്ങളുടെ ആരാണ്. ”

അജയനെ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു . അവൾ അജയനെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു
“എന്റെ ഭർത്താവ്.”
“എത്ര വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് .” വക്കീലിന്റെ ചോദ്യം വീണ്ടും
“പതിനൊന്ന്”
“നിങ്ങൾ കൊടുത്ത പരാതിയുടെ കോപ്പിയാണ് ഇത്” കയ്യിലിരുന്ന പേപ്പർ ഉയർത്തിക്കാട്ടി വക്കീൽ ചോദിച്ചു .
“ഇതിൽ പറഞ്ഞിരിക്കുന്ന ഒന്നര പവന്റെ മാല ആ നിൽക്കുന്ന എന്റെ കക്ഷി, നിങ്ങളുടെ ഭർത്താവ് അജയൻ മോഷ്ടിച്ചു എന്നാണ് അല്ലെ.”
“അതെ” അവൾ പറഞ്ഞു
“ആ മാല ആരു വാങ്ങിയതാണ്.”
“അത് അയാൾ വാങ്ങിയതാണ്.”
“അയാൾ…… അതായത് നിങ്ങളുടെ ഭർത്താവ് അതെ അങ്ങനെയാണെങ്കിൽ അത് അയാൾക്ക് മോഷ്ടിക്കേണ്ട കാര്യമുണ്ടോ.”
“എനിക്കറിയില്ല ” വക്കീലിന്റെ ചോദ്യം അവർക്ക് അൽപ്പം ദേഷ്യം തോന്നാതിരുന്നില്ല.
“ഈ പരാതി നിങ്ങൾ എഴുതിയതാണോ.”
“അതേ.”
“ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ കള്ളമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ.”?
“അതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണ്”. അവളുടെ മറുപടി.
“എന്റെ ചോദ്യത്തിന് മാത്രം മറുപടി മതി. ” അയാൾ സ്വരം ഉയർത്തി. “നിഷേധിക്കുമോ ഇല്ലയോ’”
“നിഷേധിക്കുന്നു .”
“ഇതിൽ പറഞ്ഞിരിക്കുന്ന മാല പത്ത് ഗ്രാം മാത്രമേ ഉള്ളുവെന്നാണ് അജയൻ എന്നോട് പറഞ്ഞത്. പക്ഷേ നിങ്ങൾ പരാതിയിൽ ഒന്നര പവൻ അതായത് പന്ത്രണ്ട് ഗ്രാം ഉണ്ടെന്ന് എഴുതിയിരിക്കുന്നു . അതെന്താ.”

സുനിത വിയർക്കുന്നുണ്ട്. വിയർപ്പ് തുടച്ചു കൊണ്ട് അവർ പറഞ്ഞു. ” അതിന്റെ കൃത്യമായ തൂക്കം എനിക്കറിയില്ല അയാൾ വാങ്ങിയത് ഒന്നരപവൻ ആണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്.”
“അപ്പോൾ ഈ പരാതി നിങ്ങൾ തന്നെ എഴുതിയതല്ലെ. ”
“അത് …..അത്….. ” അവൾക്ക് വാക്കുകൾ ഇടറി.
“എനിക്കൊരാൾ പറഞ്ഞു തന്നു ഞാനെഴുതി .”
“ആരാണ് അ ആൾ ” വക്കീലിന്റെ അടുത്ത ചോദ്യം.
“അത് മഞ്ചു ”
“മഞ്ചു ആരാണ്”
“എന്റെ കൂട്ടുകാരി.”
“അതെന്തിനാ അവർ പറഞ്ഞു തന്നത്.”
“അവൾ ഒരു വക്കീലാണ് അവൾക്ക് അറിയാം എങ്ങനെ എഴുതിയാൽ കേസ് ജയിക്കും എന്ന്.”
“അപ്പോൾ ഇത് കള്ളമാണോ.”
അവൾ മിണ്ടാതെ നിന്നു “ആണോന്ന് അയാൾ ശബ്ദ്ദമുയർത്തി.”
“അതെ”
അജയനും ജഡ്ജിയും ഉൾപ്പടെ അവിടെ നിന്നവരെല്ലാം അവളെ തന്നെ നോക്കി നിന്നു.
“എന്തിന്, ? കാരണം”? വക്കീലിന്റെ അടുത്ത ചോദ്യം.
“അത് അങ്ങനൊക്കെ എഴുതി കൊടുത്താലേ കേസ് ബലം കിട്ടൂ എന്ന് പറഞ്ഞു. എന്നാലെ എനിക്ക് ഡിവേഴ്സ് കിട്ടു എന്നും പറഞ്ഞു.”
എന്റെ ദൈവമേ അറിയാതെ അജയനെ കൊണ്ട് വന്ന പോലീസുകാർ വിളിച്ചു പോയി.
“അപ്പോൾ അജയൻ മാല മോഷ്ടിച്ചിട്ടില്ലെ.”
“ഇല്ല മാല എന്റെ കയ്യിൽ ഉണ്ട്.”
“ഞാൻ ആയിരം തവണ പറഞ്ഞു അയാളോട് ഒന്ന് ഒഴിഞ്ഞ് പോയി താ എന്ന് അയാൾ കേൾക്കുന്നില്ല. പിന്നെയും പിന്നെയും എന്റെ ജീവിതം തകർക്കാൻ അയാൾ ഞങ്ങളോടൊപ്പം കഴിയുന്നു. മിണ്ടാതിരുന്നും , ആഹാരം കൊടുക്കാതിരുന്നും നോക്കി അയാൾ പോകുന്നില്ല .

കല്യാണം കഴിഞ്ഞ് പതിനൊന്ന് വർഷമായി. ഇന്നുവരെ ദാരിദ്ര്യം ഒഴിഞ്ഞിട്ടില്ല, ആഡംഭരങ്ങളും, സുഖവും ഒന്നും അറിഞ്ഞിട്ടില്ല. അയാൾക്കിപ്പേൾ നാൽപ്പത്തി അഞ്ച് വയസ്സായി . പ്രായവും ഏറി, ഇത്രയും നാൾ പറ്റാത്ത തൊന്നും ഇനി അയാൾക്ക് നേടാനാകില്ല. ഞാൻ …… എനിക്ക് ഇനിയെങ്കിലും ഒന്ന് ജീവിക്കണം. അതിന് അയാളുടെ ഒപ്പം പറ്റില്ല. എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. അയാളുടെ ഭാര്യ മരിച്ചു പോയി. അയാൾക്കും എന്റെ പ്രായമാണ്. എന്നെ കണ്ടിട്ടുണ്ട്‌. ആ കിളവനെ കളഞ്ഞിട്ട് വന്നാൽ ഗൾഫിൽ കൊണ്ട് പോകാം. നന്നായി ജീവിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. അന്ന് മുതൽ ഞങ്ങൾ ഇയാളോട് പറഞ്ഞതാ. എനിക്കും ആഗ്രഹങ്ങൾ ഇല്ലെ. പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടാ ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയത്.”
സദസ്സ് നിശബ്ദ്ദം. ഇത് വരെ കേൾക്കാത്ത കഥകൾക്ക് അവിടം സാക്ഷ്യം വഹിക്കുകയായിരുന്നു.
“കഴിഞ്ഞ പതിനൊന്നു വർഷമായി നിങ്ങൾക്കുവേണ്ടി ജീവിച്ച ആ മനുഷ്യനും ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കില്ലേ നിങ്ങൾക്ക് വേണ്ടി അയാൾ അത് മാറ്റി വച്ചു ജീവിച്ചില്ലേ എന്നിട്ടിപ്പോൾ നിങ്ങൾമാത്രം ഇങ്ങനൊരു തീരുമാനം ”
“ശരി അപ്പോ നിങ്ങൾക്ക് വിവാഹമോചനമാണ് വേണ്ടത് അല്ലെ.” അയാൾ വീണ്ടും ചോദിച്ചു.
“ഉം അയാൾ ഒന്ന് ഒഴിഞ്ഞ് തന്നാൽ മതി.”
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ കേസ് ഒഴിയാൻ തയ്യാറാണോ. “?
“ഇല്ല പറ്റില്ല ഒഴിയില്ല കേസ് വേണം അവൾ ശക്തമായി പറഞ്ഞു.”
“കേസ് കള്ളമാണെന്ന് നിങ്ങൾ പറഞ്ഞു. അപ്പോ പിന്നെ ഒഴിയുന്നതല്ലെ നല്ലത് അങ്ങനെ ഒഴിഞ്ഞാൽ ഈ കേസ് നെ കുടുംബ കോടതിയിൽ ഡിവേഴ്സ് കേസിന് വിടാം എന്ത് പറയുന്നു.”
“അത് ……” അവൾ ചിന്തിച്ചു.
“നിങ്ങൾക്ക് ആവശ്യം ഡിവോഴ്സ് അല്ലേ.” ” ഇതൊഴിഞ്ഞാൽ അത് കിട്ടും ” വക്കീലിന്റെ വാക്കുകൾ കേട്ടവൾ ജഡ്ജിയെ നോക്കി.
“ഒഴിയാൻ തയ്യാറാണോ. എന്നാൽ സിവോഴ്സിനു പരിഗണിക്കാം” ജഡ്ജി അവളോടായി നേരിട്ട് പറഞ്ഞു.
“ഉം” അവൾ സമ്മത ഭാവത്തിൽ തലയാട്ടി.
“യുവറോണർ എന്റെ കക്ഷി അജയനെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് ബഹുമാനപ്പെട്ട കോടതിക്ക് ഇതിനാൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ഈ കേസ് പിൻവലിക്കാനും വാദി ഭാഗം തയ്യാറുമാണ് ആയതിനാൽ എന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. ”
അയാൾ വാദം അവസാനിപ്പിച്ച് തന്റെ ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇഡ്ജി സുനിതയേയും അജയനേയും നോക്കി . എന്നിട്ട് അജയനോടായി പറഞ്ഞു,
“നിങ്ങൾ ഇവർ പറഞ്ഞതൊക്കെ കേട്ടല്ലോ . ബന്ധം വേർപ്പെടുത്താൻ തയ്യാറാണോ.”
“നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ ” ജഡ്ജിയുടെ ചോദ്യം
അജയൻ കൈകൂപ്പി പറഞ്ഞു തുടങ്ങി.
“അവൾ പലപ്പോഴും എന്നെ വേണ്ട എന്ന് പറയുമ്പോൾ ഞാൻ കരുതും ഈ കഷ്ടപ്പാടും ദുരിതവും കൊണ്ടാണെന്ന് . പക്ഷേ ഞാൻ ഒരിക്കൽ പോലും അറിഞ്ഞില്ല അവൾക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന്. എന്നോട് പറഞ്ഞിട്ടും ഇല്ല.” “പറഞ്ഞെങ്കിൽ ഞാൻ അന്നേ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. ഞാനില്ലാണ്ടായാൽ അവർക്കാരാ ഉള്ളത് അതായിരുന്നു എന്റെ ചിന്ത. അവളുടെ സന്തോഷം മാത്രമേ ഞാൻ ഇന്നുവരെ ആഗ്രഹിച്ചിട്ടുള്ള എനിക്ക് ഇപ്പോഴും അവളുടെ സന്തോഷം ആണ് പ്രധാനം അതുകൊണ്ട് ഞാൻ ഈ ബന്ധം വേർപെടുത്താൻ തയ്യാറാണ്. ”
അജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ മുഖത്തെ സന്തോഷമായി മാറി അത്.
“കേസ് പിൻവലിക്കാൻ വാദിഭാഗം തയ്യാറായതിനാലും , വാദിക്കും പ്രതിക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഈ കോടതിക്ക് ബോധ്യപ്പെട്ടതിനാലും ഈ കേസ് രാജിയാക്കി.. അജയനെ വെറുതേ വിട്ടിരിക്കുന്നു. ഒപ്പം കുടുംബകോടതിയിൽ ഒരുമിച്ച് ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അറിയിക്കുന്നു.”
പോലീസുകാരോടൊപ്പം അജയൻ കോടതി ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.
“അജയാ വെറുതേ വിട്ടാലും നിന്നെ തിരികെ ജയിലിൽ കൊണ്ട് പോകണം ഞങ്ങൾക്ക് . അവിടുന്ന് നിനക്ക് പോകാൻ പറ്റുള്ളു.” പോലീസുകാരൻ അജയനോട് പറഞ്ഞു.
“ശരിസാർ എനിക്കറിയാം. ” “എനിക്കവളോട് ഒന്നു കൂടെ സംസാരിക്കണം സർ” അജയന്റെ ചോദ്യം പോലീസുകാരൻ സുനിതയെ വിളിച്ചു. “ദേ അജയനെന്തോ പറയണം എന്ന്.” അവളും അമ്മയും അവർക്കരികിലേക്ക് വന്നു.
“എന്താ മറ്റു പേപ്പറുകൾ ഒക്കെ വക്കീൽ കൊണ്ട് വരും ഒപ്പിട്ടു തന്നേക്കണം ” അവൾ പറഞ്ഞു.

അജയൻ അവളെ ഒന്ന് നോക്കി. ശബ്ദം കേട്ട് കോടതി വരാന്തയിൽ നിന്നവർ തിരിഞ്ഞ് നോക്കി. എല്ലാരും അവരെ തന്നെ നോക്കുന്നു . സുനിത കവിളിൽ കൈവച്ചു തടവി നില്ക്കുന്നു
പോലീസുകാരോടൊപ്പം അജയൻ ബസ്റ്റോപ്പിലേക്ക് നടന്നു.
“അജയാ പണ്ടേ ഇതുപോലെ അവൾക്ക് രണ്ടു പൊട്ടിച്ചിരുന്നെങ്കിൽ ഇപ്പോൾ നിനക്ക് ഇങ്ങനെ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു “. പോലീസുകാർ പറഞ്ഞു.
ജയിലി നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ജീവിതത്തിൽ ലഭിച്ച സന്തോഷത്തിൽ അഭിമാനത്തോടെ അജയൻ പോലീസുകാർക്കൊപ്പം നടന്നു.
അവസാനിച്ചു.
പ്രിയ വായനക്കാരെ വളരെ സന്തോഷവും സ്നേഹവും നിങ്ങളെല്ലാപേരോടും ഉണ്ട്. ശരാശരി വായനക്കാർ മുടങ്ങാതെ എല്ലാ ഭാഗവും വായിച്ചും അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നും ഒരെഴുത്തുകാരന്റെ ശക്തി. ഇതിൽ ഉള്ള പോരായ്മകൾ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ച് കൊണ്ട്