രക്തരക്ഷസ്സ് 15

ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി.

ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു.

കാട്ട് തീ പോലെ വാർത്ത പരന്നു.കൃഷ്ണ വാര്യർ ആത്മഹത്യ ചെയ്തു.

കേട്ടവർക്കാർക്കും വിശ്വസിക്കാൻ സാധിച്ചില്ല.ആറാട്ട് കടവിലേക്ക് വള്ളക്കടത്ത് ഗ്രാമം ഒഴുകി.

സംഭവമറിഞ്ഞ വാര്യരുടെ ഭാര്യ യശോദ കുഴഞ്ഞു വീണു. ശ്രീപാർവ്വതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

ദേവിയുടെ സ്വത്ത് കട്ടതിന്റെ ശിക്ഷയാവും.ഹേ മേനോൻ തമ്പ്രാനുമായുള്ള വാക്ക് തർക്കം അറിഞ്ഞില്ലേ.സംശയം വേണ്ടാ കൊന്നത് തന്നെ.ആളുകൾ അടക്കം പറഞ്ഞു.

അതേ സമയം മംഗലത്ത് തറവാട്ടിലും വിവരമെത്തി.മേനോനിൽ വല്ല്യ ഭാവമാറ്റമൊന്നും ഉണ്ടായില്ല.

അങ്ങനെ ആ ശല്യം ഒഴിഞ്ഞു,ല്ല്യേ കുമാരാ.അയാൾ കാര്യസ്ഥനെ നോക്കി.

ഊവ്വു.ഇനിയിപ്പോ തമ്പ്രാന് കാര്യങ്ങൾ എളുപ്പമാണ്.കാര്യസ്ഥൻ അടക്കിച്ചിരിച്ചു.

അവളുടെ ആ സൗന്ദര്യം,അതെന്നെ മത്ത് പിടിപ്പിക്കുന്നു.അതെനിക്ക് അനുഭവിക്കുക തന്നെ വേണം. മേനോൻ മുഷ്ടി ചുരുട്ടി.

അനുബന്ധ നടപടികൾ കഴിച്ച് കൃഷ്ണ വാര്യരുടെ മൃതദേഹം ചിതയിലേക്ക് എടുത്തു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്രീപാർവ്വതിയും യശോദയും സമീപത്തിരുന്നു.

തമ്പ്രാൻ വരുന്നു.ആളുകൾക്കിടയിൽ ഒരു മർമ്മരമുണ്ടായി.കൂടി നിന്നവർ ഇരു വശത്തേക്കും മാറി.

കൃഷ്ണ മേനോനും കാര്യസ്ഥനും മറ്റ് രണ്ട് പേരും അങ്ങോട്ടേക്ക് നടന്നടുത്തു.

വാര്യരുടെ ചിതയ്ക്ക് തീ പിടിച്ചു കഴിഞ്ഞിരുന്നു.ന്റെ അച്ഛാ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രീ പാർവ്വതി അടുത്തിരിക്കുന്നു.

മകളെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്ന യശോദയുടെ ശരീരത്തെ അയാളുടെ കണ്ണുകൾ കൊത്തിപ്പറിച്ചു.

പെട്ടന്ന് ശ്രീപാർവ്വതി കൃഷ്ണ മേനോന്റെ നേരെ ചീറിയടുത്തു.

ന്തിനാ നിക്കണേ കൊന്നില്ലേ ന്റെ അച്ഛനെ.ഇനിയെന്താ തനിക്ക് വേണ്ടേ ദാ കത്തുന്നു.എടുത്ത് തിന്നോ.

അലറിക്കൊണ്ടവൾ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു. ആരുമങ്ങനെയൊരു രംഗം പ്രതീക്ഷിച്ചില്ല.

ഒന്ന് പകച്ചു പോയ മേനോൻ ചുറ്റും നോക്കി.ആളുകളെല്ലാം ശ്രെദ്ധിക്കുന്നു.

ജനക്കൂട്ടത്തിൽ വച്ചൊരു പെണ്ണ് തന്നെ ആക്ഷേപിച്ചത് അയാളുടെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.

പടക്കം പൊട്ടുന്ന പോലെ ഒരൊച്ച ഉയർന്നു. കൃഷ്ണ മേനോൻ കൈ കുടയുന്നത് കണ്ടപ്പോൾ അടി പൊട്ടിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.

പിടിച്ചോണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ തന്ത പോയ വഴിക്ക് മോളും പോകും.അയാൾ അലറി.

ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി.മോളെ പാറുട്ട്യേ യശോദ ഓടിയെത്തി അവളെ ചേർത്ത് നിർത്തി അടിയേറ്റ് വീങ്ങിയ കവിളിൽ തലോടി.

കൃഷ്ണ മേനോൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു.

കണ്ടു നിന്നവർ പാവം എന്ന് പരിതപിച്ചതല്ലാതെ ആരും അയാളെ ചോദ്യം ചെയ്തില്ല.

അനുഭവിക്കും താനും തന്റെ ആളുകളും എല്ലാം അനുഭവിക്കും.
പാർവ്വതി മേനോന് നേരെ കൈ ചൂണ്ടി ശപിച്ചു.

എന്ത് തെറ്റാ ന്റെ അച്ഛൻ ചെയ്തേ.കാലു പിടിച്ചു പറഞ്ഞേ അല്ലേ അച്ഛൻ ഒന്നും കട്ടില്ല്യാ ന്ന്.

കൊന്നതാ ഇയാളും ഇയാളുടെ ആളുകളും കൂടി കൊന്നതാ ന്റെ അച്ഛനെ.

ആരോ അവളുടെ വാ പൊത്തി. പിന്നെ അവൾ പറഞ്ഞത് ആർക്കും വ്യക്തമായില്ല.

ചിറി കൊട്ടി പുച്ഛം നിറഞ്ഞ ചിരിയോടെ കൃഷ്ണ മേനോൻ അവിടെ നിന്നും മടങ്ങി.

അമ്മയേക്കാൾ മിടുക്കി ആണല്ലോ മേനോനെ മോള്.മേനോന്റെ സുഹൃത്തുക്കളിൽ ഒരാളായ രാഘവൻ ചുണ്ട് നനച്ചു കൊണ്ട് അയാളെ നോക്കി.

ന്തേ രാഘവാ നിനക്കൊരു കണ്ണുണ്ടോ.എനിക്കന്ന് തന്നെ തോന്നി.

അതിപ്പോ.മേനോനെ ചക്കര കണ്ടാൽ ഏത് ഉറുമ്പും ഒന്ന് രുചിക്കില്ലേ. അയാൾ വഷളച്ചിരിയോടെ മേനോന്റെ തോളിൽ തട്ടി.

പതിനെട്ട് തികഞ്ഞതേ കാണൂ.നല്ല വടിവൊത്ത ശരീരം.ആ സൗന്ദര്യം കണ്ടില്ലേ.നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറം.ഹോ! അയാൾ ഒരു ഭ്രാന്തനെപ്പോലെ തല കുടഞ്ഞു.

അമ്മയെ തനിക്കും മോളെ എനിക്കും.ന്ത് പറയുന്നു.അതല്ലേ അതിന്റെ ഒരു കണക്ക്.

മ്മ്മ്.താൻ സമാധാനപ്പെടെടോ.പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ.മേനോന്റെ വാക്കുകൾ അവരിൽ ചിരി പടർത്തി.

പെട്ടന്ന് അഭിമന്യു ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി.പതിയെ അയാൾ കണ്ണ് തുറന്നു.

രുദ്രശങ്കരൻ ചെറിയൊരു ചിരിയോടെ മുൻപിലിരിക്കുന്നു.അൽപ്പം സമയം താൻ അകക്കണ്ണിൽ കണ്ട കാഴ്ച്ചകൾ അഭിയെ അസ്വസ്ഥനാക്കിയത് അയാൾ മനസ്സിലാക്കി.

ഇപ്പോൾ എന്ത് പറയുന്നു.രുദ്രൻ അഭിമന്യുവിനെ നോക്കി.

ഞാൻ,എനിക്കിതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല്യ. വല്ല്യച്ഛൻ ഇത്രയും വലിയ ക്രൂരനായിരുന്നുവോ.

ഹ ഹ.അതിന് ശ്രീപാർവ്വതിയുടെ കഥ പൂർണ്ണമായില്ലല്ലോ.ബാക്കി കൂടി അറിയുമ്പോൾ മേനോന്റെ യഥാർത്ഥ മുഖം തനിക്ക് മനസ്സിലാവും.

ന്നിട്ട് ബാക്കി എന്തെ എനിക്ക് മുൻപിൽ തെളിയാത്തത്.അഭി സംശയമുന്നയിച്ചു.

മ്മ്മ്.മന്ത്ര ശക്തി കൊണ്ട് ഒരു സാധാരണ വ്യക്തിക്ക് അറിയാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്.

അപ്പോൾ ബാക്കി സംഭവങ്ങൾ എനിക്കെങ്ങനെ അറിയാൻ സാധിക്കും.അഭിയുടെ സ്വരത്തിൽ നിരാശ കലർന്നു.

ഹേ,താൻ നിരാശനാവാതെ. തെക്കുംകൂറിൽ ഒരു കർമ്മത്തിലാണ് അച്ഛൻ.

അദ്ദേഹം മടങ്ങി വരുമ്പോൾ ബാക്കിയുള്ള സംഭവങ്ങൾ തനിക്ക് പറഞ്ഞു തരും.അത് വരെയും കാത്തിരിക്കുക,സൂക്ഷിക്കുക.

മ്മ്മ്.അഭിമന്യു തലയാട്ടി.എങ്കിലും എല്ലാം അറിയാൻ സാധിക്കാത്തതിന്റെ നിരാശാ ഭാവം അയാളിൽ മുന്നിട്ട് നിന്നു.

രുദ്ര ശങ്കരനോട് യാത്ര പറഞ്ഞ് അഭിമന്യു അവിടെ നിന്നുമിറങ്ങി.

അതേ സമയം മംഗലത്ത് തറവാടിന്റെ പടിപ്പുര മുറ്റത്ത് ഒരു വിദേശ നിർമ്മിത കാർ വന്നു നിന്നു.

സ്വർണ്ണ ഫ്രയ്മുള്ള കണ്ണടയും സിൽക്ക് ജുബ്ബയും കസവ് കര മുണ്ടും ധരിച്ച ഒരാൾ കാറിൽ നിന്നുമിറങ്ങി.

അയാളുടെ കൈയ്യിലും കഴുത്തിലും സ്വർണ്ണ ചെയ്ൻ ഒരു സുവർണ്ണ നാഗത്തെപ്പോലെ ചുറ്റിക്കിടന്നു.

പടിപ്പുര താണ്ടി വരുന്ന അഥിതിയെ കണ്ട കുമാരന് അയാളുടെ പത്രാസ് കണ്ടപ്പോൾ ചിരി വന്നു.

തമ്പ്രാ ഒരു സ്വർണ്ണ പീടികയുടെ വിളംബരം വരുന്നുണ്ട് ട്ടോ.കുമാരൻ മേനോനെ നോക്കി പറഞ്ഞു.

ആഗതൻ അരികിലെത്തിയപ്പോൾ കൃഷ്ണ മേനോൻ പതിയെ കളത്തിലേക്കിറങ്ങി.{പണ്ട് കാലത്ത് തറവാടിന്റെ മുറ്റം കൃത്യമായി അളന്ന് തിരിച്ച് കളമാക്കും}.

ആരാ മനസ്സിലായില്ല.അയാൾ ആഗതനെ സൂക്ഷിച്ചു നോക്കി.

അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.പിന്നെ അതൊരു പൊട്ടിച്ചിരിയായി.

കാര്യസ്ഥൻ കുമാരന് ദേഷ്യം ഇരച്ചു കയറി.ന്താ കളിയാ.ആരാ ചോദിച്ചപ്പോൾ ചിരിക്ക്യേ.

വന്ന സ്ഥലം മാറി തോന്നുന്നു.അതോ തലയ്ക്ക് സ്ഥിരത ഇല്ല്യാന്ന് ഉണ്ടോ.അയാൾ അൽപ്പം ഒച്ചയുയർത്തി.

ആഗതൻ പെട്ടന്ന് കുമാരന് നേരെ തിരിഞ്ഞു.ഡാ കാര്യസ്ഥൻ കുമാരാ കൃത്യമായ സ്ഥലത്ത് തന്നെയാണ് നിൽക്കുന്നത്.

അയാൾ തന്നെ പേരെടുത്ത് വിളിച്ചതും കുമാരനിൽ അത്ഭുതവും ഒപ്പം ആളെ തിരിയാത്തതിൽ ഉള്ള ജിജ്‌ഞാസയും മിന്നി മാഞ്ഞു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കൃഷ്ണ മേനോന് ആഗതനെ മനസ്സിലായി.

രാഘവൻ.മേനോന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ആ അതന്നെ വയസ്സും പ്രായവും ആയപ്പോൾ ഓർമ്മ പോകും സാധാരണമാണ്.

പക്ഷേ ഈ രാഘവന്റെ ഓർമ്മയ്ക്ക് ഇപ്പോഴും നല്ല ശക്തിയാണ്.അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

എത്ര നാളായെടോ തമ്മിൽ കണ്ടിട്ട്.കൃഷ്ണ മേനോൻ രാഘവനെ വാരിപ്പുണർന്നു.

പഴയ സുഹൃത്തിന്റെ ആഗമനത്തിൽ സന്തോഷമുൾക്കൊണ്ട കുമാരൻ എല്ലാത്തിനും സാക്ഷിയായി കൈ കെട്ടി നിന്ന് മന്ദഹസിച്ചു.

മംഗലത്ത് പഴയകാല സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ കാളകെട്ടിയിലെ മന്ത്രപ്പുരയിൽ ആ കാഴ്ച്ച കണ്ട് ഊറിച്ചിരിച്ചു രുദ്ര ശങ്കരൻ.

ഒടുവിൽ നീ അയാളെയും എത്തിച്ചു. പക്ഷേ വൈകിപ്പോയല്ലോ ശ്രീപാർവ്വതീ.

ഇനി വെറും 8നാൾ ഒൻപതാം നാൾ അർദ്ധരാത്രിയിൽ നിന്നെ ഞാൻ ബന്ധിക്കും.രുദ്രൻ മനസ്സിൽ പറഞ്ഞു.

എന്നാൽ പത്തായപ്പുരയുടെ ഇടനാഴികൾക്കിടയിൽ നിന്നും രണ്ട് കണ്ണുകൾ മേനോനെയും കൂട്ടരേയും വീക്ഷിക്കുന്നുണ്ടായിരുന്നു.

മൂവരും മംഗലത്ത് വീടിന്റെ പൂമുഖത്തേക്ക് കയറിയതും പടിപ്പുരയുടെ മുകളിരുന്ന രണ്ട് കൃഷ്ണ പരുന്തുകൾ വാനിലേക്ക് പറന്നു പൊങ്ങി.

പത്തായപ്പുരയുടെ ഇടനാഴികൾക്കപ്പുറം കണ്ട കണ്ണുകളിൽ പരുന്തുകളുടെ ശ്രെദ്ധ പതിച്ചതും അവ ചീറിക്കൊണ്ട് അങ്ങോട്ടേക്കടുത്തു.

എന്നാൽ പരുന്തുകളുടെ വരവ് കണ്ട മാത്രയിൽ തന്നെ ആ കണ്ണുകൾ അവിടെ നിന്നും മാറി.