അളകനന്ദ 2 [Kalyani Navaneeth]

അളകനന്ദ 2
Alakananda Part 2 | Author : Kalyani Navaneeth | Previous Part

ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി …. ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു ….

അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി ….

പോകുന്ന വഴിയിൽ ഓട്ടോ ഗട്ടറിൽ വീഴുമ്പോൾ ഒക്കെ , പതിയെ പോയാൽ മതി, അധികം അനക്കം തട്ടണ്ട ന്നു സാർ പറയുംമ്പോൾ ,.. ഈ ഒരു കരുതൽ തനിക്ക് കിട്ടാൻ ദേഹം മുഴുവൻ പൊള്ളിയാലും സാരമില്ല ന്നു തോന്നിപോയി ….

വീണ്ടും വീണ്ടും ഓട്ടോക്കാരനോട് പതിയെ പോകാൻ പറഞ്ഞപ്പോൾ …

.” സാറെ ആ കൊച്ചിന്റെ കാലിൽ അല്ലെ മുറിവ് പറ്റിയത് , അതിനു കുറച്ചു സ്പീഡിൽ പോയാൽ കുഴപ്പം ഒന്നും വരില്ല …. ഗർഭിണികളെ കൊണ്ട് പോകും പോലെ കൊണ്ട് പോകേണ്ട ആവശ്യം ഒന്നും ഇല്ല …. എനിക്ക് പതിനൊന്നരയ്ക്ക് വേറെ ഓട്ടം ഉള്ളതാണെ……”

അയാളുടെ ആ വർത്തമാനം വേദനയുടെ ഇടയിലും എനിക്ക് ചിരി വന്നു ……

പിന്നെ ഹോസ്പിറ്റലിൽ ആ മുറിവ് ഡ്രസ്സ് ചെയ്തോണ്ടിരുന്നപ്പോൾ , വേദന സഹിക്കാൻ ആവാതെ ,… ഈ കാലൊന്നു മുറിച്ചു കളഞ്ഞു തരുമോ സിസ്റ്ററെ,……ഞാൻ ചത്തു പോകുമെന്ന് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് നോക്കിയത് സാറിന്റെ മുഖത്തേക്കാണ് ………..

താൻ അനുഭവിക്കുന്നതിന്റെ നൂറിരട്ടി വേദന … സാറിന്റെ ഉള്ളിലുണ്ടെന്നു ആ മുഖം പറയുന്നുണ്ടായിരുന്നു …..

അന്ന് വൈകിട്ട് അച്ഛൻ പുറത്തു പോയിരിക്കുകയായിരുന്നു ….. സാറിന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു ….. എന്റെ അമ്മയ്ക്ക് അവരോടു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു …..

എന്റെ കവിളുകളിലും , കയ്യിലെ നീലിച്ച പാടുകളിലും നോക്കവേ … സാറിന്റെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു …..ആരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം കടന്നു പോയി ………

ഇറങ്ങാൻ നേരം ‘അമ്മ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ,…

.” പഠിപ്പിക്കുന്ന മാഷുമ്മാർക്ക് ദൈവത്തിന്റെ സ്ഥാനം ആയിരിക്കണം ….. എങ്കിലേ അവർ പഠിപ്പിക്കുന്നത് ഒക്കെ മനസ്സിൽ കയറൂ …. വേറെ ഒന്നും തോന്നാൻ പാടില്ല ട്ടോ ….”

ഉം എന്നൊരു മൂളൽ മാത്രേ എന്നിൽ നിന്ന് അപ്പൊ പുറത്തേക്കു വന്നുള്ളൂ എങ്കിലും …….

. ” എന്റെ ദൈവം തന്നെയാണ് , എന്റെ മാത്രം ദൈവം …. ഈ ജന്മം എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും എന്റെ ദൈവത്തെ ഞാൻ സ്വന്തമാക്കിക്കിയിരിക്കും ” എന്നൊരു ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു മനസ്സ് അപ്പോൾ …..

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ തന്നോട് ചോദ്യം ചോദിക്കുന്ന പരിപാടി സാർ നിർത്തി ….

ആ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം …. സ്നേഹമോ , കുറ്റബോധമോ , സഹതാപമോ , തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കെയോ നിഴലിച്ചിരുന്നു ………

മുറിവുകൾ ഒക്കെ ഉണങ്ങി തുടങ്ങിയ ഒരു ദിവസം ഉച്ചയ്ക്ക് , താൻ സ്കൂളിലെ വരാന്തയിൽ പുറത്തേക്കു നോക്കി നിൽക്കുബോൾ ….

“എന്തെ ഇയാൾ കഴിക്കുന്നില്ലേ…?” എന്ന് ചോദിച്ച സാറിനോട്, ഞാൻ കൊണ്ട് വന്നില്ല എന്ന് പറയുമ്പോൾ സാറിന്റെ മുഖം ഇരുളുന്നത് കാണാതെ ഞാൻ വേറെ എവിടെയോ നോക്കി ….

പിന്നീട് ചിന്തിച്ചപ്പോൾ തനിക്ക്
വെറുതെ തോന്നിയതാവും ന്നു വിശ്വസിച്ചു …………

അന്ന് ലാസ്റ് പിരീഡിൽ കെമിസ്ട്രി ലാബിൽ ,… ” സർ ഇന്ന് ലഞ്ച് കഴിച്ചില്ലേ….. സാറിന്റെ ടിഫ്ഫിൻ ബോക്സ് അവിടെ തന്നെ ഉണ്ടല്ലോ ” എന്ന് ദീപ ടീച്ചർ പറയുമ്പോൾ …. സാർ അത് ശ്രദ്ധിക്കാത്തതു പോലെ, ടീച്ചറിനോട് ലാസ്റ് റോയിലെ കുട്ടികളെ ഒന്ന് ഹെൽപ് ചെയ്യാൻ ആണ് പറഞ്ഞത് …..

എന്റെ നെഞ്ചിൽ അപ്പോൾ തൃശൂർ പൂരത്തിലെ പൂത്തിരികൾ എല്ലാം ഒരുമിച്ചു കത്തിയ പ്രകാശം ആയിരുന്നു …..

താൻ ഭക്ഷണം കഴിച്ചില്ലാന്നു അറിഞ്ഞത് കൊണ്ട് മാത്രമാണ് സാർ കഴിക്കാതെയിരുന്നത് എന്ന് മനസ്സിലാക്കാൻ , എനിക്കപ്പോൾ സാറിന്റെ മുഖത്തെ ഭാവങ്ങൾ കാണേണ്ട ആവശ്യം ഉണ്ടായില്ല …..

ദിവസങ്ങൾ കടന്നു പോയി , പ്ലസ് ടു ഫൈനൽ എക്സാം അടുത്ത് വന്നു …..

താൻ പഠിക്കാതെ വരുന്ന ദിവസങ്ങളിൽ , സാറിന്റെ മുഖത്തെ വിഷാദം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി …..

എങ്ങനെയെങ്കിലും പഠിച്ചു ജയിക്കാൻ തീരുമാനിച്ചപ്പോഴാണ് , ഒത്തിരി വൈകി എന്ന് തോന്നിയത് ……

ഇത്രനാളും പഠിക്കാതെ ഇരുന്നത് എല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഠിച്ചെടുക്കാൻ പെട്ട പാട് എനിക്കേ അറിയൂ ….

സ്റ്റഡി ലീവിൽ, സമയം കിട്ടുമ്പോൾ ഒക്കെ വിദ്യേച്ചിയും , വീണേച്ചിയും എന്നെ കാണാൻ വരും …

കുറച്ചു നേരം സംസാരിച്ചിരിക്കും ,…. സാറിന്റെ ‘അമ്മ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ എല്ലാം ആരും കാണാതെ എനിക്ക് കൊണ്ട് തരുമായിരുന്നു അവർ …..

എന്നെ ഒരു നാത്തൂനായി അവർ അംഗീകരിച്ചു ന്നു തോന്നാറുണ്ടായിരുന്നു അപ്പോഴൊക്കെ ……

. ഒരിക്കൽ കളിയായി ഞാൻ അത് ചോദിക്കുകയും ചെയ്തു ….. ഞങളുടെ ഏട്ടന്റെ ഭാര്യയെ ഏട്ടത്തി ന്നു വിളിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം … ഇതിപ്പോ നീ ഞങളെ ഏട്ടത്തിയെന്നു വിളിക്കുമല്ലോ എന്ന് പറഞ്ഞു കൊണ്ടവർ ചിരിച്ചു ……

അവരുടെ വരവ് അച്ഛന് തീരെ ഇഷ്ടം ആയിരുന്നില്ല ….

വളർത്തു ദോഷം ഉള്ള പെണ്ണിന്റെ കൂടെ കൂടിയാൽ ചലപ്പോൾ നിങ്ങളും മോശമായി പോകുമെന്ന് ഒരിക്കൽ അവരോട് അച്ഛൻ പറഞ്ഞു …..

പിന്നീട് അച്ഛൻ ഇല്ലാത്ത നേരങ്ങളിൽ മാത്രം അവർ വന്നു പെട്ടെന്ന് തന്നെ പോകുമായിരുന്നു …..

പരീക്ഷയ്ക്ക് തൊട്ടു മുന്നേയുള്ള ദിവസങ്ങളിൽ ഒന്നിൽ , വളരെ പ്രധാനപ്പെട്ട ക്വസ്റ്റിൻസ് മാത്രം എഴുതി വിദ്യേച്ചിയുടെ കയ്യിൽ കൊടുത്തു അയച്ചു സാർ …

ചോദ്യോത്തരങ്ങളുടെ താഴെയായി ” സ്വപ്നം കാണാതെ ഇരുന്നു പഠിക്കൂ ട്ടോ ” എന്നെഴുതിയിരുന്നു ………

സ്വർഗം കിട്ടിയ സന്തോഷമാണ് തനിക്കപ്പോൾ തോന്നിയത് ……

ആൾക്ക് അപ്പോൾ , തന്നോടുള്ള കരുതൽ കാണുമ്പോൾ ,….. വീണ്ടും വീണ്ടും ഒരു പെണ്ണും ഒരാണിനെയും സ്നേഹിക്കാത്ത അത്രയും ആഴത്തിൽ സ്നേഹിക്കാനാണ് എനിക്ക് തോന്നിയത് ……

എക്സാം കഴിഞ്ഞു ,… റിസൾട്ട് വന്നപ്പോൾ കെമിസ്ട്രിക്ക് മാത്രം താൻ തോറ്റുള്ളൂ എന്നത് ഒരു ആശ്വാസമായാണ് തോന്നിയത് ………

സേ എക്സാം എഴുതാൻ അപ്ലൈ ചെയ്യും മുന്നേ അച്ഛൻ പറഞ്ഞു ഈ ഒരു ചാൻസ് കൂടിയേ ഉള്ളു ……

തോറ്റാൽ ഉറപ്പായും കെട്ടിച്ചു വിടും , …. പതിനെട്ടു ഒന്ന് തികഞ്ഞോട്ടെ ,…..
അല്ലെങ്കിലും മാഷിനെ പ്രേമിക്കാൻ മിടുക്കു കാട്ടിയവൾ …എന്തായാലും മലമറിക്കാൻ ഒന്നും പോകുന്നില്ലല്ലോ…!
എന്നൊരു പരിഹാസവും കൂടി കേട്ടതോടെ കുത്തിയിരുന്ന് പഠിക്കാൻ തീരുമാനിച്ചു ……..

പിന്നീടുള്ള ഓരോ ദിവസങ്ങളിലും, ഓരോ ചാപ്റ്റർ എക്സ് പ്ലെയിൻ ചെയ്തു ഒരു യു എസ് ബി യിൽ ആക്കി
വിദ്യേച്ചിയുടെയോ വീണേച്ചിയുടെയോ കയ്യിൽ കൊടുത്തയച്ചിരുന്നു സർ …..

സേ എക്സാം റിസൾട്ട് വന്നപ്പോൾ അറുപത്തിയെട്ടു ശതമാനം മാർക്കു ഉണ്ടായിരുന്നു …

ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു….. വേറെ ഒരിടത്തും രണ്ടു മാർക്ക് ലിസ്റ്റ് ഉള്ളയാൾക്ക് അഡ്മിഷൻ കിട്ടില്ലെന്ന്‌ അറിഞ്ഞത് കൊണ്ട് തന്നെ അപ്ലൈ ചെയ്തില്ല ………

കെമിസ്ട്രിയും ഫിസിക്സ് ഉം , പഠിച്ചവൾക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് , ബി എ ഹിസ്റ്ററി ക്ക് ആയിരുന്നു എന്നത് ഓർത്തു സ്വയം ചിരിക്കാനേ കഴിഞ്ഞുള്ളു …..

വെറുതെ വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാകും എന്നുള്ളത് കൊണ്ടും , പഠിച്ചില്ലെങ്കിൽ കെട്ടിച്ചു വിട്ടാലോ എന്ന പേടി ഉള്ളതും കൊണ്ടും , ചോള രാജവംശവും , ചേര രാജ വംശവും , മുഗൾ ചക്രവർത്തിമാരും ഒക്കെ എളുപ്പത്തിൽ മനസ്സിൽ കയറി….

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങൾ കടന്നു പോയി …. തന്റെ പ്രണയം താൻ മറന്നു എന്ന് അച്ഛനും അമ്മയും സാറിന്റെ വീട്ടുകാരും ഒക്കെ കരുതി എന്ന് തോന്നി …..

ദിവസവും ഒരു നേരം എങ്കിലും സാറിനെ കാണാൻ പറ്റുന്നത് കൊണ്ട് മാത്രം താൻ പിടിച്ചു നിൽക്കുന്നു എന്ന് അവരാരും അറിഞ്ഞില്ല …….

അങ്ങനെയിരിക്കെ വിദ്യേച്ചിയുടെ കല്യാണം ആയി … രണ്ടു മാസത്തിനുള്ളിൽ തന്നെ വീണേച്ചിയുടെയും കല്യാണം നല്ല രീതിയിൽ നടന്നു ….. അവർ പോയതോടെ സാറിന്റെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിയാതെയായി ,……

ദിവസവും സന്ധ്യക്ക്‌ സാറിന്റെ ‘അമ്മ വിളക്കു കൊളുത്തുമ്പോൾ , സാർ അവിടെ വന്നു തൊഴുതു നിൽക്കുന്നത് കണ്ടിട്ടുണ്ട് ………

അത് കാണാൻ വേണ്ടി മാത്രം ഇരുൾ വീണു തുടങ്ങിയ സന്ധ്യാ നേരങ്ങളിൽ , ആരും കാണാതെ സാറിന്റെ വീടിന്റെ ഗേറ്റിനു ഇടയിലൂടെ അവിടേക്കു എത്തിനോക്കുമായിരുന്നു……..

സാർ കൈ കൂപ്പി നിൽക്കുന്നത് മനസ്സിലോർത്തു എന്നും ഉറങ്ങി ഉണരും ……

ഡിഗ്രി കഴിഞ്ഞു മോശം ഇല്ലാത്ത മാർക്കോടെ എല്ലാ സെമെസ്റ്ററും പാസായി …. പിജി ക്ക് അവിടെ തന്നെ അഡ്മിഷൻ എടുത്തു …..

ഒരിക്കൽ സാറിനെ പ്രണയിച്ചതല്ലാതെ മറ്റൊരു മോശം പേരും ഞാൻ കേൾപ്പിക്കാത്തതു കൊണ്ട് തന്നെ അച്ഛന്റെ സ്വഭാവത്തിലും കുറച്ചു അയവു വന്നു ………….

ഒരു ഞായറാഴ്ച , സർ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ടു സുഹൃത്തിന്റെ കൂടെ പോകുന്നത്തു കണ്ടപ്പോൾ തന്നെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി ……

ഓടിച്ചെന്നു എന്താ വിശേഷമെന്നു സാറിന്റെ അമ്മയോട് ചോദിക്കുമ്പോൾ ,…. അവൻ ഒരു പെണ്ണ് കാണാൻ പോകുകയാണെന്ന് ആ ‘അമ്മ സന്തോഷത്തോടെയാണ് പറഞ്ഞത് …….

എന്റെ മനസ്സിലെ പ്രണയവും , അതിന്റെ മുറിവുകളും, ഈ അഞ്ചു വർഷങ്ങൾ കൊണ്ട് ഉണങ്ങിയെന്നു അവർ വിചാരിച്ചു കാണും …..

ഒന്നും പറയാതെ തിരിച്ചു നടക്കുമ്പോൾ , സാർ മറ്റൊരു പെണ്ണിന് സ്വന്തമാക്കുന്നത് കാണാൻ താൻ ഉണ്ടാവില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്നു …..

അലമാരയിലെ പല ഷെല്ഫുകളിൽ നിന്നുമായി ഏഴു പാറ്റ ഗുളികകൾ കിട്ടി ….. രാത്രിയാവാൻ കാത്തിരുന്നു ….

ഓരോന്നായി വിഴുങ്ങുമ്പോൾ തന്റെ മരണം ചിലപ്പോൾ ഇത് തൊണ്ടയിൽ കുടുങ്ങിയാകുമെന്നു തോന്നി ,….അത്ര വലിപ്പമുള്ള ഗുളികകൾ …….

ഉറങ്ങാൻ കിടക്കുമ്പോൾ , മനസ്സ് കൊണ്ട് എല്ലാവരോടും മാപ്പു പറഞ്ഞിരുന്നു …… മരിക്കാതെ ഇരുന്നാൽ ഭ്രാന്ത് വരുമെന്ന് ഉറപ്പായിരുന്നു …….

ഓരോന്നും ചിന്തിച്ചു എപ്പോഴോ ഉറങ്ങി …… വല്ലാതെ മനം പിരട്ടുന്ന പോലെ തോന്നിയപ്പോൾ ആണ് എഴുന്നേറ്റത് ……

വലിയ ശബ്ദത്തോടെ ഓക്കാനവും ശർദ്ധിയും തുടങ്ങി…. എഴുന്നേറ്റു ബാത്റൂമിലേക്കു പോകും മുന്നേ റൂമിൽ തന്നെ സാധിച്ചു …. ശബ്ദം കേട്ട് എഴുന്നേറ്റു വന്ന അച്ഛനും അമ്മയും ചോദിച്ചത് ഇവിടെ എന്താ മണ്ണെണ്ണയുടെ മണം എന്നായിരുന്നു …….

അത് നേരായിരുന്നു …. താൻ വോമിറ്റ് ചെയ്യുമ്പോൾ മണ്ണെണ്ണയുടെ മണം അവിടം ആകെ പരന്നു….

എന്ത് വിഷമാണ് കഴിച്ചതെന്ന് ചോദിച്ചു കൊണ്ട് ‘അമ്മ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ….. ആകെ ബഹളം ആയി സാറും വീട്ടുകാരും പോലും ശബ്ദം കേട്ട് വന്നു ….

അച്ഛനും അമ്മയും കരുതിയത് അന്ന് വൈകിട്ട് ഒരു കല്യാണക്കാര്യം സൂചിപ്പിച്ചിരുന്നു അത് കൊണ്ടതാണ് താൻ ഇത് ചെയ്തത് എന്നായിരുന്നു ……… പക്ഷെ സാറിനും അമ്മയ്ക്കും കാര്യങ്ങൾ എല്ലാം മനസ്സിലായി ….

താൻ ഇവിടെ ഉണ്ടായിട്ടും വേറൊരുത്തിയെ കാണാൻ പോയില്ലേ…. എല്ലാ പരിഭവങ്ങളും മിഴിയിൽ നിറച്ചു ഞാൻ സാറിനെ നോക്കുമ്പോൾ ….. അന്നത്തെ പ്രണയം ഒരു പക്വത ഇല്ലാത്ത മനസ്സിന്റെ തോന്നൽ ആകുമെന്ന് ആശ്വസിച്ച സാറിന്റെ മുഖത്ത് വീണ്ടും വേദന നിറഞ്ഞു …….

ഇത്തവണ തന്നോട് പ്രേമം ഉണ്ടാകുമെന്നു ഒരു ഡൗട്ടും തോന്നിയില്ല ….. ഉണ്ടായിരുന്നെങ്കിൽ വേറെ ഒരുത്തിയെ കാണാൻ പോകില്ലായിരുന്നല്ലോ …….

ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടാന്നു പറഞ്ഞത് സർ തന്നെയാണ് …… നിറയെ വെള്ളം കുടിപ്പിച്ചാൽ മതി,…

എന്തെങ്കിലും അസ്വസ്ഥത തോന്നുന്നെങ്കിൽ മാത്രം കൊണ്ട് പോയാൽ മതിയെന്ന സാറിന്റെ വാക്കുകൾ , സാറിനോട് ശീത യുദ്ധത്തിലായിരുന്ന അച്ഛനും ശരിവച്ചു …….

ജീവിതത്തിൽ എത്ര വേദനകൾ സഹിച്ചിട്ടും കരയാത്ത പോലെ താൻ അന്ന് കരഞ്ഞു ….. സാറിന്റെ മനസ്സിൽ താനില്ലെന്ന തിരിച്ചറിവാണ് എന്നെ കൂടുതൽ തളർത്തിയത് ……..

പിറ്റേന്നു ഉച്ച തിരിഞ്ഞു സാറിന്റെ ‘അമ്മ എന്നെ കാണാൻ വരുമ്പോൾ, കരഞ്ഞു തളർന്നു സംസാരിക്കാൻ സൗണ്ട് പോലും ഇല്ലാതെ ഇരിക്കയായിരുന്നു ഞാൻ ……

അമ്മയെ കണ്ട ഉടനെ “എനിക്ക് ഉപദേവശം ഒന്നും വേണ്ടമ്മേ … ഞാൻ താങ്ങില്ല ഇനി ഒന്നും …. അമ്മയുടെ മോനോട് ആരെ വേണമെങ്കിലും കല്യാണം കഴിച്ചോളാൻ പറഞ്ഞോളൂ ……

ഞാൻ കാരണം നിറയെ സ്വപ്നവുമായി പോയി കണ്ട പെണ്ണിനെ മറക്കണ്ട ന്നു പറയൂ …. എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആ മടിയിലേക്കു വീഴുംനോൾ .അമ്മയും കരയുകയായിരുന്നു .. ..

നിന്നെ ഉപദേശിക്കാനോ , തിരുത്തുവാനോ ഒന്നുമല്ല ഞാൻ വന്നത് …. പക്ഷെ അവന്റെ മനസ്സിൽ നിന്നെ അങ്ങനെ കാണാൻ കഴിയില്ലെന്ന് പറയുന്നിടത്തോളം കാലം , അവനെ നിര്ബന്ധിക്കുവാൻ എനിയ്ക്കു വയ്യ…

പിന്നെ ഇന്നലെ പോയി കണ്ട പെണ്ണിന്റെ കാര്യം വേണ്ടാന്നു പറഞ്ഞിട്ടുണ്ട് …… ഇപ്പൊ ഒന്നും ഒരു കല്യാണാലോചനയുമായി ഇങ്ങോട്ടു വരണ്ടയെന്നു ബ്രോക്കറോട് പറഞ്ഞതും അവൻ തന്നെയാ …….

പിന്നെ ഇന്നലെ കാണാൻ പോയത് ഞാൻ ഒത്തിരി നിര്ബന്ധിച്ചിട്ടാണ് മോളെ ….. നിനക്കറിയാലോ വീണയും വിദ്യയും പോയതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ് …. അവരുടെ കല്യാണം കഴിഞ്ഞ ഉടനെ അവന്റെയും നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം …..

മോൾടെ മനസ്സൊന്നു ശരിയാവട്ടെ എന്ന് കരുതി മാത്രമാണ് കാത്തിരുന്നത് ….. ആ പ്രായത്തിൽ തോന്നിയതൊക്കെ മറക്കാൻ നിനക്കായി എന്നാണ് ഞാൻ കരുതിയത് ……

‘അമ്മ നിർബന്ധിച്ചിട്ടു പോയതാണ് എന്ന് കേട്ടതോടെ ,…..മനസ്സ് തുടിക്കാൻ തുടങ്ങി …..

ഉള്ളിന്റെ ഉള്ളിൽ വാടി തുടങ്ങിയ പ്രണയം തളിർക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല ….. തനിക്ക് ഭ്രാന്ത് ആണോ, അതോ തന്റെ ഭ്രാന്ത് സാർ ആണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ആയിരുന്നപ്പോൾ ,…..

തന്റെ മനസ്സിൽ സാറിനോടുള്ള പ്രണയത്തിനു ഒരു മാറ്റവും ഇല്ലന്ന് , അച്ഛൻ ഒഴികെ മറ്റുള്ളവർക്ക് എല്ലാം മനസ്സിലാക്കി കൊടുത്തു ആ പാറ്റ ഗുളിക ….

പിന്നെയും ഒരു വര്ഷം കഴിഞ്ഞു കാണും , ഒരു ദിവസം സാറിന്റെ വീട്ടിലെ ഗേറ്റ് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു …..

എല്ലാവരും കൂടി എവിടെ പോയി കാണും …..ഏതാണോ എന്താണോ എന്നറിയാതെ കൂട്ടിലടച്ച വെരുകിനെ പോലെയായി എന്റെ അവസ്ഥ …..

ഒന്നല്ല രണ്ടു ദിവസവും ഒന്നും അറിയാതെ ആയപ്പോൾ , അച്ഛന്റെ മുന്നിൽ പോലും നിയന്ത്രണം വിട്ടു കരയുമൊ എന്ന് പേടിച്ചു ……

മൂന്നാമത്തെ ദിവസം വൈകിട്ട് ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കാര്യങ്ങൾ അന്വേഷിക്കാനാണ് തോന്നിയത് ….. പക്ഷെ അച്ഛൻ വീടിന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ……

അന്ന് സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തു പോയ നേരം നോക്കി , ഞാൻ പതിയെ സാറിന്റെ ഗേറ്റിനു അടുത്ത് പോയി ….. ഇടയിലൂടെ അകത്തേക്ക് നോക്കി ……

കാര്യങ്ങൾ ഒക്കെ നാളെ പോയി അന്വേഷിക്കാം ,… ഇപ്പൊ പോയാൽ അച്ഛൻ കണ്ടു വന്നാൽ പ്രശ്നം ആകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് , ഗേറ്റ് വരെ പോയത് …… തനിക്ക് അപ്പോൾ സാറിന്റെ നിഴൽ എങ്കിലും കണ്ടാൽ മതിയായിരുന്നു ….. സാറിനും ആർക്കും ഒരു കുഴപ്പവും ഇല്ലെന്നു അറിഞ്ഞാൽ തന്നെ ഒരു സമാധാനം ആയേനെ …..

പക്ഷെ കുറച്ചു നേരം അവിടെ നിന്നിട്ടും ആരെയും കണ്ടില്ല ….. ഉള്ളു പിടയുകയായിരുന്നു …… പരിസരം മറന്ന ഞാൻ ഗേറ്റിനു ചുവടെ ഇരുന്നു ….. അകത്തേക്ക് നോക്കി കൊണ്ട് …….

എന്ത് കൊണ്ടാണ് ഞാൻ അപ്പൊ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല …….

അത് കണ്ടു കൊണ്ട് അച്ഛൻ വന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല …….

ഡീ നന്ദേ , എന്നൊരു അലർച്ചയായിരുന്നു പിന്നെ കേട്ടത് …… മുടിയിൽ കുത്തി പിടിച്ചു അച്ഛൻ എന്നെ എഴുന്നേൽപ്പിക്കുമ്പോൾ പേടി കൊണ്ട് കരച്ചിലിന്റെ ശബ്ദം പോലും പുറത്തു വന്നില്ല

ഓരോ അടിയിലും ഞാൻ നിലത്തു വീണു പോകുന്നുണ്ടായിരുന്നു ,…

പിടിച്ചു എഴുന്നേൽപ്പിച്ചു വീണ്ടും വീണ്ടും അടിക്കുമ്പോൾ , ….
വളർത്തു ദോഷം ഉള്ള പെണ്ണെന്നു കേൾപ്പിച്ചിട്ടും , നാണം ഇല്ലാതെ അവന്റെ പിന്നാലെ തന്ന്നെ പോകുന്നതിനേക്കാൾ നല്ലതു നീ മരിക്കുന്നതാണെന്നു അച്ഛൻ പറയുന്നുണ്ടായിരുന്നു ………

സാറിന്റെ വീട്ടുകാരും , ആ വഴിയിലൂടെ പോകുന്നവരും ഒക്കെ ഓടിവന്നു ………. പലരും അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു …….. ഏതോ ഒരു അടിയിൽ നാക്കും പല്ലും കൂടി ഇടിച്ചു കൊണ്ടത് കൊണ്ട് വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി …..

താൻ മരിക്കുമെന്ന് തോന്നി പോയ നിമിഷം ,….. സർ മുന്നോട്ടു വന്നു ,… പലരും പിടിച്ചിട്ടു നിൽക്കാത്ത അച്ഛൻ സാറിന്റെ ബലിഷ്ഠമായ കരങ്ങളിൽ ഒതുങ്ങി ……

“ഇനി അവളെ തല്ലരുത്, അത് ഞാൻ നോക്കി നിൽക്കില്ലന്നു മനസ്സിലാക്കിക്കോ ” എന്ന് സാർ പറയുമ്പോൾ ,……

“നീ ആണായി പിറന്നവൻ ആണെങ്കിൽ …., എന്റെ മകൻ ആണെങ്കിൽ , നിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ തീ തിന്നു , ചാകാതെ ചാകുന്ന ഈ പെൺകൊച്ചിന്റെ കൈ പിടിച്ചു വീട്ടിലേക്കു കേറിപ്പോര് ” എന്ന് പറഞ്ഞത് സാറിന്റെ അച്ഛനായിരുന്നു ……

ഒരു നിമിഷം സാർ എന്റെ അടുത്തേക്ക് വന്നു ….. സാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ ഞാൻ ആ കണ്ണിലേക്കു നോക്കി …….