വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 6

ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.

ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.

രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.

ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.

“മുത്തശ്ശാ “

ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി.

“എന്താ മോളേ ?”
തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു.

മുകളിലേക്കുനോക്കാതെ ഗൗരി അങ്ങോട്ട് വിരൽചൂണ്ടി.

തിരുമേനിയും രാമനും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ മുകളിലേക്ക് ഒരുമിച്ചുനോക്കി.

നെടുങ്ങുന്ന ആ കാഴ്ചകണ്ട രാമൻ രണ്ടടി പിന്നിലേക്ക് വച്ചു.

തിരുമേനി തന്റെ വലതുകൈ നെഞ്ചിലേക്ക് ചേർത്തുവിളിച്ചു

“ദേവീ…”

ചമ്മലകളെ താങ്ങിയെടുത്ത് തെക്കൻക്കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി.

തോളിൽ ധരിച്ച തിരുമേനിയുടെ മേൽമുണ്ട് ശക്തമായ കാറ്റിൽ പറന്നുയർന്നു.

കാർമേഘങ്ങൾവട്ടമിട്ട ആകാശത്തിൽ അർക്കനെ മറക്കുംവിധം ഇരുട്ട് വ്യാപിച്ചു.

നിലത്തുവീണ മേൽമുണ്ടെടുക്കാൻ കുനിഞ്ഞ രാമനെ തിരുമേനി തടഞ്ഞു.

“വേണ്ട, അതെടുക്കരുത് രാമാ ”
ഗൗരിയെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

കാറ്റിന്റെ ശക്തികൂടി, ചുറ്റിലും പൊടിപടലങ്ങൾ പാറിപ്പറന്നു.

വൃക്ഷത്തിന്റെ ശിഖരത്തിൽ വള്ളിയിൽതൂങ്ങിക്കിടക്കുന്ന മൃതദേഹം ശക്തമായകാറ്റിൽ ഉലഞ്ഞാടി.

“രാമാ, മോളേം കൂട്ടി മനയിലേക്ക് പോയ്‌കോളൂ, ഞാൻ വന്നോളാം”

തിരുമേനി തന്റെ നരബാധിച്ച മുടിയിഴയിലൂടെ വിരലുകളോടിച്ചു.

പെട്ടന്ന് വലിയശബ്ദത്തോടെ കാറ്റിലുലഞ്ഞാടിയ മൃതദേഹം നിലംപതിച്ചു.

നിലത്തുവീണ മൃതദേഹത്തിന്റെ മുഖം കണ്ടപാടെ രാമൻ പറഞ്ഞു.

“ദേവീ, കുട്ടൻ. നാരായണവാര്യരുടെ മകൻ.
ഇവനെന്തിനാ ഈ കടുംകൈചെയ്തെ?..”

“വാര്യരുടെ മകനാണോ രാമാ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.

“മ് “

“രാമാ, താൻ മോളേംകൊണ്ട് മനക്കലേക്ക് പോയ്‌കോളൂ,
മൃതദേഹത്തെനോക്കി തിരുമേനി വീണ്ടും പറഞ്ഞു.

കേട്ടപാടെ രാമൻ ഗൗരിയെയും കൂട്ടി കാറിന്റെ അടുത്തേക്കുനടന്നു.

പിന്തിരിഞ്ഞുനോക്കിയ ഗൗരി തിരുമേനി മൃതദേഹത്തിന്റെ അടുത്തിരിക്കുന്നത് കണ്ടയുടനെ രാമനോട് ചോദിച്ചു.

“ന്താ രാമേട്ടാ മുത്തശ്ശൻ ചെയ്യണേ ?..”

“ഒന്നുല്ല്യാ, മോള് വണ്ടിയിൽ കയറൂ.”

രാമൻ ഡോർ തുറന്ന് ഗൗരിയെ അകത്തേക്കിരുത്തി കാർ സ്റ്റാർട്ട്ചെയ്തു.

പടിപടലങ്ങൾകൊണ്ട് അപ്പൂപ്പൻകാവ് ആകെ അലങ്കോലമായി.

കാറ്റിൽ പറന്നുയർന്ന അപ്പൂപ്പന്താടികൾ പതിയെ മണ്ണിലേക്ക് ചേർന്നു.

മൃതദേഹത്തെ അടിമുടിയൊന്നുനോക്കിയ
ശങ്കരൻതിരുമേനി അപ്പോഴാണ് അത് ശ്രദ്ധിച്ചത്.

നെറുകയിൽ മഞ്ഞൾ തൊട്ടിരിക്കുന്നു.
കഴുത്തിനുപിന്നിൽ എന്തോ ഒരുമുറിവ്.
അതിൽനിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.

“മഹാദേവാ, ഞാനെന്താ ഈ കാണുന്നെ ?”
ആരായീകടുംകൈ ചെയ്തെ.?”

അദ്ദേഹം ആ മൃതദേഹത്തിന്റെ കണ്ണുകൾ തുറന്നുനോക്കി.

കൃഷ്ണമണികൾ മുകളിലേക്ക് പോയിരുന്നു
കണ്ണിലാകെ നീലനിറം വ്യാപിച്ചിട്ടുണ്ട്.

പെട്ടന്ന് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടപോലെതോന്നിയ തിരുമേനി ദീർഘശ്വാസമെടുത്ത്‌ അവിടെത്തന്നെ എന്തിനും തയ്യാറായി ഇരുന്നു.

പക്ഷെ നിമിഷനേരംകൊണ്ട് ആ കാൽപ്പെരുമാറ്റം നിലച്ചു.
അതിനുപകരം മഞ്ഞകലങ്ങിയ കണ്ണുകളുമായി ഒരു കരിമ്പൂച്ച അദ്ദേഹത്തിന്റെ പിന്നിലൂടെവന്ന് മൃതദേഹത്തിനരികിൽ വട്ടമിട്ടു നടന്നു.

വാതുറന്ന് കരിമ്പൂച്ച കൊമ്പുപോലെയുള്ള പല്ലുകൾ പുറത്തുകാട്ടി തിരുമേനിക്ക് സമാന്തരമായി നിന്നു.

പതിയെ അതിന്റെ രൂപം ചുവന്നപട്ടുടുത്ത ഒരു സ്ത്രീയായിമാറി.

“ഓ, നീയാണോ, സ്റ്റേഷനിൽവച്ച് എനിക്ക് നേരെ വന്നുനിന്നപ്പോൾ എന്റെ ഉപാസനാമൂർത്തികൾ സൂചിപ്പിച്ചിരുന്നു.
നിന്റെ സാനിധ്യം.
വേണ്ട, ഉപദ്രവിക്കാതെ നീ സ്വമേധയാ തിരിച്ചുപോകുക. അതല്ല മറിച്ചാണെങ്കിൽ,
ഇന്നോളം മണ്മറഞ്ഞുപോയവരുടെ ആത്മാക്കളുടെ കൂട്ടത്തിൽ നീയും അകപ്പെടും. പിന്നെ സർവ്വനാശമായിരിക്കും. നിനക്കാറിയാലോ എന്നെ?”
ധൈര്യപൂർവ്വം തിരുമേനി പറഞ്ഞു.

കണ്ണുകൾ ചുവന്നുതുടുത്തു.
ഇടത് നെറ്റിയിൽ ഒരുഞരമ്പ് തടിച്ചുപൊന്തി.

ഉടനെ അവൾ ആർത്തട്ടഹസിച്ചു.

നിമിഷനേരംകൊണ്ട് ആ സ്‌ത്രീരൂപം വീണ്ടും കരിമ്പൂച്ചയായി മാറി. ഭീകരശബ്ദമുണ്ടാക്കി അതിന്റെ വായ തുറന്ന് തിരുമേനിയുടെ നേരെനിന്നു.

“നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം.
നിന്നിൽ തിരശീലവീണിരിക്കും.”
തിരുമേനി പറഞ്ഞുതീർന്നതും അപ്പൂപ്പൻക്കാവിലേക്ക് ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ് ഒഴുകിയെത്തി.

വലിയ വൃക്ഷങ്ങൾതമ്മിൽ കൂട്ടിമുട്ടി.
കരിയിലകൾ വായുവിൽകിടന്ന് താണ്ഡവമാടി.

ശക്തമായ കാറ്റിൽ തിരുമേനിയുടെ നരച്ചമുടികൾ വശങ്ങളിലേക്ക് പാറിനിന്നു.

വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി അപ്പൂപ്പൻക്കാവിനെ ഭീതിപ്പെടുത്തിയ ഉടനെ
അദ്ദേഹം സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.

ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.

“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”

ശേഷം മണ്ണിൽ ഒരു നക്ഷത്രം വരച്ച് തിരുമേനി തന്റെ തള്ളവിരൽ ഉപയോഗിച്ച് അതിന്റെ മധ്യത്തിൽ അമർത്തിപിടിച്ചു.

ആഞ്ഞടിച്ച കാറ്റ് പതിയെ നിലച്ചു.
അപ്പൂപ്പൻക്കാവ് ശാന്തമായി.

തന്റെ മുൻപിലുണ്ടായിരുന്ന കരിമ്പൂച്ച പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ തിരുമേനി എഴുന്നേറ്റ് ചുറ്റിലുംനോക്കി.

അപ്പോഴേക്കും രാമൻ തന്റെ സഹായികളെകൂട്ടി കാവിലേക്കുവന്നു.
കൂടെ കുട്ടന്റെ അച്ഛൻ നാരായണവാര്യരും ഉണ്ടായിരുന്നു.

മകന്റെ മൃതദേഹംകണ്ട വാര്യർ ഉടനെ കുഴഞ്ഞുവീണു.

“എന്താ തിരുമേനി സംഭവിച്ചേ ?..”
കൂട്ടത്തിലൊരാൾ ചോദിച്ചു.

“ഞാൻ ഊഹിച്ചത് ശരിയായിരുന്നു.
മഞ്ഞൾപൊടിയും, കണ്ണുകളിലെ നീലനിറവും വച്ചുനോക്കുമ്പോൾ, ഇത് മാർത്താണ്ഡന്റെ ക്രൂര ശിക്ഷണമാണ്.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യമുണ്ട്.
ദുർമരണപ്പെട്ട ‘സീത’.
അവളെ ഞാൻ കണ്ടു.”

“കാവിലമ്മേ…”
ഒരുനിമിഷം എല്ലാവരും നിശബ്ദതപാലിച്ചു.

“അടക്കംചെയ്തതായിരുന്നു. പിന്നെ എങ്ങനെ ബന്ധനംഭേദിച്ച് പുറത്തുവന്നു.”

തിരുമേനി വീണ്ടും ചിന്തകളിലാണ്ടു.

വൈകാതെ കുട്ടന്റെ മൃതദേഹവുമായി രാമനും സഹായികളും ബ്രഹ്മപുരത്തേക്ക് മടങ്ങി.

തന്റെ നെഞ്ചിലേക്ക് നാരായണവാര്യരെ ചേർത്തുപിടിച്ച് തിരുമേനിയും പിന്നാലെ നടന്നു.

കുട്ടന്റെ മൃതദേഹം അടക്കംചെയ്ത് തിരുമേനി കീഴ്ശ്ശേരി മനയിലേക്ക് കടന്നുചെല്ലുമ്പോൾ ഉമ്മറത്ത് അംബികചിറ്റയുടെ മടിയിൽ കിടക്കുകയായിരുന്നു ഗൗരി.

തിരുമേനി വേഗം അവളുടെയടുത്തേക്ക് ചെന്ന് ശിരസിൽതലോടി.

“എന്താ കുട്ട്യേ… ഭയന്നുപോയോ ?..”

ചിറ്റയുടെ മടിയിൽകിടന്ന് ഗൗരി തിരുമേനിയെ ഒന്നുനോക്കി.

“മ്..”

“സാരല്ല്യട്ടോ, ഇതൊക്കെ ഇവിടെ പതിവുള്ളതാ, വാ എണീക്ക് നമുക്കൊന്ന് കുളിച്ചിട്ട് വരാം. മോള് കണ്ടിട്ടില്ല്യല്ലോ മനക്കലെ കുളം.”

മടിയിൽകിടന്ന ഗൗരിയുടെ കൈകൾപിടിച്ച് തിരുമേനി എഴുന്നേൽപ്പിച്ചു.

മനക്കലെ കുളത്തിലേക്ക് തിരുമേനി ഗൗരിയുടെ കൈയുംപിടിച്ച് പടിഞ്ഞാറെ തൊടിയിലൂടെ നടന്നു.

കുളപ്പുരയിലൂടെ അവർ കല്പടവുകളിലേക്ക് ഇറങ്ങിച്ചെന്നു.

അപ്പോഴേക്കും അംബികചിറ്റ കാച്ചിയ എണ്ണയും തേർത്തുമുണ്ടുമായി കുളക്കടവിലേക്ക് വന്നു.

ഗൗരിയുടെ അച്ഛന്റെ അനിയന്റെ ഭാര്യയാണ് അംബിക. ഹൃദയസ്തംഭനംമൂലം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരണമടഞ്ഞിരുന്നു.
ശേഷം അംബികചിറ്റ കീഴ്ശ്ശേരിയിലായിരുന്നു താമസിച്ചു വരുന്നത്.

“ന്തിനാ അംബികേ ഇപ്പൊ എണ്ണയിടുന്നെ, നീരിറങ്ങിയാൽ നിനക്കുതന്നെ ജോലിയാവില്ല്യേ..”

കൽപ്പടവുകളിൽ ഇരിപ്പുറപ്പിച്ച തിരുമേനി പറഞ്ഞു.

“സാരല്ല്യ, ന്റെ കുട്ട്യല്ലേ…”

എണ്ണകൊടുത്ത് അംബികചിറ്റ തിരഞ്ഞുനടന്നു.

ഗൗരി തന്റെ മൃദുലമായകാലുകൾ പതിയെ കുളത്തിലേക്ക് ഇറക്കിവച്ചു.

കൊലുസണിഞ്ഞകാലിന്റെ ചെറിയ രോമങ്ങൾക്കിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് പ്രവാഹിക്കാൻ തുടങ്ങി.

ഒറ്റകുതിപ്പിന് ഗൗരി നീലനിറത്തിലുള്ള ജലത്തിലേക്ക് എടുത്തുചാടി.

കൈയിലുള്ള മുറുക്കാൻ നിലത്തിട്ട് ശങ്കരൻതിരുമേനി ഭയത്തോടെ ചാടിയെണീറ്റു.

വൈകാതെ ചതുരാകൃതിയിലുള്ള കുളത്തിൽ ഗൗരി നീന്തിക്കളിക്കുന്നത് കണ്ട തിരുമേനി നെഞ്ചിൽ കൈവച്ച് ദീർഘശ്വാസമെടുത്ത്‌ നിന്നു.

“നിനക്ക് നീന്താൻ അറിയായിരുന്നു ല്ലേ ?..

കുളത്തിലെ ജലം വായയിലേക്കെടുത്ത് ഗൗരി നീട്ടിതുപ്പി.

“ഉവ്വ്, ഞങ്ങൾക്ക് ബാംഗ്ളൂരിൽ സ്വിമിങ് പൂൾ ഉണ്ട് മുത്തശ്ശാ “

“പേടിച്ചു പോയി ഞാൻ”

“ആരുടെയാ മുത്തശ്ശാ അവിടെകണ്ട മൃതദേഹം ?..”
കുളത്തിൽ നിന്നുകൊണ്ട് ഗൗരി ചോദിച്ചു.

“അത് കുട്ടൻ, വാര്യരുടെ മകനാണ്. നല്ല വിദ്യാഭ്യാസമുള്ള പയ്യനാ, പക്ഷേ…”

കൈക്കുമ്പിളിൽ കാച്ചിയ ചെമ്പരത്ത്യതിയുടെ എണ്ണയെടുത്ത്‌ നെറുകയിൽ തേക്കുന്നതിനിടയിൽ തിരുമേനി പറഞ്ഞു.

“എന്തിനാ തൂങ്ങിമരിച്ചെ?”

“തൂങ്ങിമരിച്ചതല്ല, കൊന്നതാ.”

“ആര്..?’
ഗൗരി കുളത്തിൽനിന്നും കല്പടവുകളിലേക്ക് കയറിനിന്നു.

“അവൻ, ആഭിചാരകർമ്മങ്ങൾ ചെയുന്ന ദുർമന്ത്രവാദി.”
വായിൽ ചവച്ചു കൊണ്ടിരിക്കുന്ന മുറുക്കാൻ കുളപ്പുരയുടെ ചുമരിന്റെ അരിലേക്ക് തിരുമേനി നീട്ടിതുപ്പികെണ്ട് പറഞ്ഞു.

“എന്താ മുത്തശ്ശാ ദുർമന്ത്രവാദം?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“ഹഹഹ, നിനക്കിതൊന്നും അറിയില്ല്യേ ഗൗര്യേ.”
പരിഹാസത്തോടെ തിരുമേനി ചോദിച്ചു.

“അറിയെങ്കിൽ ഞാൻ ചോദിക്കോ മുത്തശ്ശാ..”

ഗൗരി തോർത്തുമുണ്ടുകൊണ്ട് തന്റെ നനഞ്ഞ മുടിയിഴകൾ തോർത്തി.

“വ്യക്തികളുടെ പ്രത്യേക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക,ന്നുവച്ചൽ
അവരെന്തു ചിന്തിക്കുന്നുവോ അത് മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുക.
അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകര്‍മങ്ങള്‍ ദുർമന്ത്രവാദത്തിന്റെ വശമാണ്. പലതരത്തിലുള്ള ക്ഷുദ്രക്രിയകള്‍, ബലികര്‍മ്മങ്ങള്‍, താന്ത്രിക കര്‍മങ്ങള്‍ എന്നീ കര്‍മവൈവിധ്യങ്ങള്‍ ദുര്‍മന്ത്രവാദത്തില്‍ അടങ്ങിയിരിക്കുന്നു.”

അപ്പോഴാണ് ഗൗരിക്ക് ട്രെയിനിൽ കമ്പിളിപുതച്ചുവെന്നയാളെക്കുറിച്ച് ഓർമ്മവന്നത്.

“മുത്തശ്ശാ, ഇങ്ങട് വരുന്നവഴി ട്രെയിനിൽ ഒരാളെ കണ്ടു. കമ്പിളി പുതച്ച്, ഇടതുകാലിൽ വളയിട്ട്, കുറെ ചരടുകൾ കഴുത്തിൽ അണിഞ്ഞ്, ആ പിന്നെ അയാളുടെ കഴുത്തിൽ ഒരു തലയോട്ടിയുടെ ലോക്കറ്റ്.
അതിൽ ഞാൻ നോക്കിയപ്പോൾ രക്തത്തിന്റെകറ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
പക്ഷെ മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ അയാൾ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് എടുത്തുചാടി.”

കുളത്തിലേക്ക് ഇറങ്ങാൻ നിന്ന തിരുമേനിയോട് ഗൗരി പറഞ്ഞു.

വെള്ളത്തിൽ ചവിട്ടിയ വലതുകാൽ തിരുമേനി പെട്ടന്ന് പിൻവലിച്ചു.

“മാർത്താണ്ഡൻ..”

തിരുമേനിയുടെ കണ്ണകൾ വികസിച്ചു.
നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്ക് ഒലിച്ചിറങ്ങി.

“അവൻ നിന്നെ സ്പർശിച്ചോ..?”

ഗൗരിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.

തുടരും…



24460cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 6