നീലിമ

കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് അവളാണ് ചോദിച്ചത്, ഞാനതങ്ങു സമ്മതിക്കുകേം ചെയ്തു. ഉത്സാഹത്തള്ളിച്ചയിൽ, ഏത് തിങ്കൾ എന്ന് ഞാൻ ചോദിച്ചില്ല, തീയതികൾ അപ്രസക്തം ആയി കഴിഞ്ഞിരുന്നു… ഒരു നീല ഉടുപ്പുകാരി വരുന്നുണ്ട്, അവൾ എന്നെ ആണല്ലോ നോക്കുന്നത്.. അതവളല്ല, നീല ഉടുപ്പുകാരി ഇറങ്ങി ചെന്ന് തിരകളിൽ കളിക്കുന്നു, എന്നെ മൈൻഡ് ചെയുന്നില്ല, നീലിമ, എന്നെ അവൾ കണ്ടിട്ടുണ്ട്, നാലാള് കാണാൻ വേണ്ടി മീശ വെട്ടി ഒതുക്കിയ, നിവിൻ പോളി താടി വെച്ച എന്റെ ഫോട്ടോ കണ്ടാണ്‌ അത്രേ അവൾ എനിക്ക് റിക്വസ്റ്റ് ഇട്ടത്. നാലായിരം വരുന്ന സൌഹൃദങ്ങൾക്കിടയിൽ നിന്നും, ഇവളെന്നെ കീഴ്പ്പെടുത്തിയത് ഒരു ആഴ്ച്ച കൊണ്ട്. എനിക്കവളെ അങ്ങ് ഇഷ്ടമായ്, സ്വന്തം കാലിൽ നില്ക്കാൻ പഠിച്ച, ലോകത്തുള്ള എല്ലാത്തിനെ കുറിച്ചും സാമാന്യം അവബോധമുള്ള ഒരു പെണ്ണ്. ഒരു ഫോട്ടോ ചോദിച്ചപ്പോ, നേരിട്ട് കാണാമല്ലോ എന്നാ മറുപടിആയിരുന്നു. പ്രണയമൊന്നും ഞാനവളോട് തുറന്നു പറഞ്ഞിട്ടില്ല. പേടിയാണ് പറയാൻ. സ്വന്തം ആയി വ്യക്തിത്വമുള്ള പെണ്ണ്, ഇട്ടിട്ട് പോവുമോ എന്നാ പേടി, പറയാതിരിക്കാനും വയ്യ , ഇനി വല്ല കുരുത്തം കെട്ടവനും അവളുടെ ഉള്ളിലുണ്ടെങ്കിലോ ? പട പടാ ന്ന് മിടിക്കണ ചങ്കുമായ്, ഞാൻ നിക്കാൻ തുടങ്ങിയിട്ട് , മൂന്ന് തിങ്കൾ ആയി. അതിൽ പിന്നെ അവൾ ഫെയിസ് ബുക്കിലുമില്ല, വിളികൾ വന്നിരുന്ന മൊബൈൽ സ്വിച്ച് ഓഫ്‌. എന്ത് പറ്റി ? കടൽപ്പുറത്ത് വന്നു കൂടുന്ന പെണ്ണുങ്ങളെ ഒക്കെ ഞാൻ നോക്കാൻ തുടങ്ങി, ഇല്ല അവളില്ല…….

“ഇനിയും എത്ര നാൾ ഞാൻ കാക്കണം നിന്നെ നീലിമ?”

ചെരുപ്പൂരി ഇട്ടു ഞാൻ ഇറങ്ങി തിരയിലേക്ക്.. നീലിമയുടെ കണ്ടു പിടുത്തം ആണ്, കടല് പ്രണയിക്കുന്നതാ നമ്മളെ കടല്

തിരകൊണ്ട് കാലു നനച്ച്.. ഞാൻ ഇനിയും ഇനിയും എന്നെ നിങ്ങൾ പ്രണയിച്ചോ എന്നാ മട്ടിൽ വീണ്ടും വീണ്ടും കടലിലേയ്ക്ക് ഇറങ്ങി നിന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ … പാന്റ്സ് അപ്പടി നനഞ്ഞു.. ഇന്നിനി അവൾ വരില്ലായിരിക്കും.. പാർക്കിംഗ് ലോട്ടിലെയ്കക് നടന്നു അവളുടെ പിങ്ക് നിറമുള്ള സ്കൂട്ടി ഉണ്ടോ എന്നൊന്ന് നോക്കി.. ഇല്ല… അവൾ വരില്ല, ചതിച്ചതാവില്ല… എന്താണ് അവളുടെ ഉദ്ദേശം ? ഒളിഞ്ഞിരുന്നു നോക്കി കാണുന്നുണ്ടാവും കുസൃതി പെണ്ണ്.. ഞാൻ തിരയുന്നത്.. പെട്ടെന്ന്, ഞാൻ നീലിമ എന്ന് പറഞ്ഞെന്റെ മുന്പിലെയ്ക്ക് എടുത്ത് ചാടാൻ ഇടയുള്ള ഒരു കുസൃതി കുടുക്ക ആണവള്.. വരും , വരാതിരിക്കില്ല…

“കടല, കടല’ എന്ന് പറഞ്ഞു സ്ഥിരം പിന്നാലെ കൂടുന്ന കൊച്ചു ചെക്കന്റെ കയിൽ നിന്നും, പതിവ് പോലെ രണ്ടു കൂട് കടല വാങ്ങി, വടക്കുള്ള സിമന്റ് ബഞ്ചിൽ ഇരുന്നു.. പാന്റ്സ് ഉണങ്ങണമല്ലോ.. മാസ് ലൈറ്റിന്റെ വെളിച്ചത്തിൽ മുങ്ങി നില്ക്കുന്നു, കോഴിക്കോട് കടപ്പുറം. കടല കൊറിച്ചവസാനത്തെ കടലയും വായിലിട്ടു, പേപ്പർ ചുരുട്ടി കളയാൻ തുടങ്ങിയതാണ്‌, ഒരു പെൺകുട്ടിയുടെ ചിത്രം, വാഹനാപകടം, അരയിടത്തു പാലത്തിൽ പെൺകുട്ടി മരിച്ചു. രണ്ടാഴ്ച മുന്പത്തെ തിങ്കളാഴ്ച്ച ദിവസം , വൈകിട്ട് നാല് മണിക്ക് അപകടം, മരണപ്പെട്ട പെൺകുട്ടി നീലിമ ഭാസ്കരൻ. കയിലിരുന്നു ആ പത്ര തുണ്ട് വിറച്ചു… അവൾ നീലിമ…. അതെ അവൾ തന്നെ…!!! എന്നെ കാണാൻ വന്ന വഴി , അവൾ പാതിക്ക് വെച്ചു മടങ്ങിയിരിക്കുന്നു….. കണ്ണ് നിറഞ്ഞു പത്രത്തിലേക്ക് തുളുമ്പി… ചുറ്റും ലോകം ചലിക്കുന്നു.. എന്റെ ഹൃദയം മാത്രം നിശ്ചലം….