ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും

”എന്താ മോളൂന്‍റെ പേര്?”

രോഹിത്ത് ചോദിച്ചു.

”മീനുക്കുട്ടി”

”മോള്‍ക്ക് മാമനെ മനസ്സിലായൊ?”

”മ്” അവള്‍ മൂളി

രോഹിത്ത് മീനുക്കുട്ടിയുടെ മുന്നില്‍ മുട്ട് കുത്തി നിന്നു ആ മുഖം കൈകളില്‍ കോരിയെടുത്ത് ആ കണ്ണുകളിലേയ്ക്ക് നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നു രോഹിത്തിന്‍റെ മിഴികള്‍ നിറഞ്ഞു. അവസാനം വരെ തന്‍റെ മുഖം എപ്പോഴും കാണണം എന്ന് പറഞ്ഞിരുന്ന തന്‍റെ അമ്മുവിന്‍റെ കണ്ണുകള്‍. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മുവിന്‍റെ ആഗ്രഹം. ആ ആഗ്രഹമാണ് ഇന്ന് ഈ കെച്ചു സുന്ദരിയ്ക്ക് വര്‍ണ്ണങ്ങളുടെ ലോകത്തേയ്ക്ക് മിഴി തുറന്നത്. ഏറി വന്ന വിതുമ്പല്‍ ഉളളിലൊതുക്കി രോഹിത്ത് എഴുന്നേറ്റ് നടന്നു. ചുറ്റുമുളളവര്‍ സംസാരിക്കുന്നതോ ചോദിക്കുന്ന ചോദ്യങ്ങളോ ഒന്നും രോഹിത്ത് കേട്ടില്ല. എങ്ങോട്ടെന്നില്ലാതെ നടന്നു ചുവടുകള്‍ക്ക് വേഗതയില്ല മനസ്സില്‍ അമ്മുവിന്‍റെ മുഖം മാത്രം. മുഖമുയര്‍ത്തി ആരെയും നോക്കനോ അവരുടെ നോട്ടങ്ങളെ നേരിടാനോ രോഹിത്തിന് കഴിഞ്ഞില്ല. അടിവാരത്ത് പതിവായി അമ്മുവിനെ കാത്തിരിക്കാറുണ്ടായിരുന്ന കലുങ്കില്‍ ഇരുന്നുകൊണ്ട് രോഹിത്ത് ചെമ്പകക്കുന്നിലേയ്ക്ക് നോക്കി.

കുട്ടിക്കാലം മുതലെ ചെമ്പകക്കുന്നിലേയ്ക്ക് ഓടിക്കയറുമ്പോള്‍ തന്‍റെ വലംകൈയ്യില്‍ ഭദ്രമായി ഒരു ഇടംകൈ ചേര്‍ത്ത് പിടിച്ചിരുന്നു. നിറയെ കുപ്പിവളകളിട്ട അമ്മുവിന്‍റെ ഇടംകൈ. മൈലാഞ്ചി ചോപ്പുളള കൈകള്‍. ”അമ്മു” ബാല്യകാലം തൊട്ടേ കളിക്കൂട്ടുകാരിയായിരുന്നവള്‍. കുപ്പിവളക്കിലുക്കവും പദസര മണികളുടെ പൊട്ടിച്ചിരികളും തന്‍റെ കാതുകള്‍ക്ക് സമ്മാനിച്ചവള്‍. യാത്രാമൊഴി ചൊല്ലിയകലുന്ന സൂര്യനെ നോക്കി ചെമ്പകക്കുന്നിലെ തണ്ണീര്‍പ്പന്തലില്‍ തന്‍റെ മാറോട് ചേര്‍ന്നിരുന്നവള്‍….

എന്നും വൈകുന്നേരം ചെമ്പകക്കുന്നേറി തണ്ണീര്‍പ്പന്തലിലെ നെല്ലിപ്പലക പാകിയ കരിങ്കല്‍ തോണിയില്‍ അമ്മു തണ്ണീര്‍ നിറയ്ക്കും ചെമ്പകക്കുന്നേറി വരുന്നവര്‍ക്ക് ദാഹമകറ്റുവാന്‍ വേണ്ടി. ചെമ്പകക്കുന്നും, തണ്ണീര്‍പ്പന്തലും, വായനശാലയിലെ പുസ്തകങ്ങളും

താനുമായിരുന്നു അമ്മുവിന്‍റെ ലോകം. അമ്മയുടെ വാല്‍സല്യത്തില്‍ അവളേകിയ സാന്ത്വനവും ധൈര്യവുമാണ് തന്നെ നാലാളറിയുന്ന ഒരു ബിസിനസ്സുകാരനാക്കിയത്…

രോഹിത്ത് അടിവാരത്തിലെ ഇലഞ്ഞിച്ചുവട്ടിലേയ്ക്ക് നടന്നു. ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാന്‍ ഒപ്പം ചെന്നില്ലെങ്കില്‍ തിരിഞ്ഞ് നിന്ന് മുഖം വീര്‍പ്പിക്കും അവള്‍. ഇലഞ്ഞിപ്പൂക്കള്‍ വട്ടയിലക്കുമ്പിളില്‍ നിറച്ച് തണ്ണീര്‍പ്പന്തലിലെത്തി അത് കോര്‍ത്ത് മാലയാക്കി തണ്ണീര്‍പ്പന്തല്‍ നിറയെ തൂക്കിയിടും. ചെമ്പകക്കുന്നാകെ ഇലഞ്ഞിപ്പൂക്കളുടെ സൗരഭ്യം മന്ദമാരുതന്‍ കൊണ്ടുനടക്കും…..

പുല്ല് മേഞ്ഞ തണ്ണീര്‍പ്പന്തലിലെ മുളകൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ചേര്‍ന്നിരുന്ന് താന്‍ കൊണ്ടുവന്ന കടലമുട്ടായി കടിച്ച് പിടിച്ച് അവള്‍ കണ്ണിറുക്കും പാതി തനിക്കുളളതാണ് കഴുത്തിലൂടി കൈയ്യിട്ട് അവളെ ചേര്‍ത്ത് പിടിച്ച് കടിച്ചു പിടിച്ച കടലമുട്ടായി താന്‍ കടിച്ചു പൊട്ടിച്ചെടുക്കും ഒപ്പം അമ്മുവിന്‍റെ അധരങ്ങളില്‍ ഒരു കുഞ്ഞു കടിയും.

”ഇപ്പൊ കടിച്ചു പൊട്ടിച്ചേനേല്ലൊ ഈ ചെക്കന്‍” എന്ന് പറഞ്ഞ് പൊട്ടിച്ചിരിയോടെ അവള്‍ തന്നെ തളളിമാറ്റും. പരിഭവത്തോടെ നോക്കുമ്പോള്‍ തന്‍റെ മൂക്കിന്‍ തുമ്പില്‍ ഒരു കുഞ്ഞ് കടി സമ്മാനിക്കും അവള്‍. കടി കൊണ്ട് ചുവക്കുന്ന മൂക്കിന്‍തുമ്പ് ഒരായിരം ചുംബനങ്ങള്‍ കൊണ്ട് മൂടും….

രാജസ്ഥാനില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന പാദസരം. നിറയെ മുത്തുകളും മണികളും കോര്‍ത്ത പാദസരംഅത് ആ കലുകളില്‍ അണിഞ്ഞ് കൊടുത്തതും താനാണ്. ഒത്തിരി ഇഷ്ട്ടമായിരുന്നു അമ്മുവിന് ആ പാദസരങ്ങള്‍ അതിന്‍റെ മണി കിലുക്കം താന്‍ അമ്മുവിന്‍റെ കൂടെയുണ്ടെന്ന ഓര്‍മ്മിപ്പിക്കലാണെന്ന് എപ്പോഴും പറയുമായിരുന്നു അമ്മു..

മറവിയുടെ കുത്തൊഴുക്ക് എത്ര ശക്തമായി ഇടിച്ചെത്തിയാലും അമ്മുവിന്‍റെ ഓര്‍മ്മകളെ തന്നില്‍ നിന്നും പിഴുതെറിയാനാവില്ല. ഒരു പിടി ഗുല്‍മോഹര്‍ പൂക്കള്‍ക്കൊപ്പം ആ ഓര്‍മ്മകള്‍ തന്‍റെ ഹൃദയത്തിലുണ്ടാവും. അമ്മുവിന്‍റെ നഷ്ടം തന്‍റെ ജീവിതത്തില്‍ നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിച്ചപ്പോഴും മനസ്സിനെ തണുപ്പിക്കുന്ന ഒന്നുണ്ട് കാഴ്ച്ച മറഞ്ഞു പോയ ഒരു കൊച്ച് കുട്ടിയ്ക്ക് കാഴ്ച്ചയുടെ വര്‍ണ്ണലോകം തുറന്ന് നല്‍കിയാണ് തന്‍റെ അമ്മു പോയതെന്ന്….

ചെമ്പകക്കുന്നിലെ ഇലഞ്ഞിപ്പൂമണത്തേക്കാളേറെ തന്നെ ഭ്രാന്ത് പിടിപ്പിച്ച് മയക്കിയിരുന്നത് അമ്മുവിന്‍റെ മുടിയിലെ കാച്ചെണ്ണയും മുല്ലപ്പൂമാലയും തുളസിക്കതിരും ചേര്‍ന്നുളള ആ പ്രത്യേക കൂട്ട് ഗന്ധമാണ്. അതിങ്ങനെ നാസികതുമ്പില്‍ തത്തിക്കളിക്കും. തന്‍റെ പ്രിയപ്പെട്ട ഗന്ധം അതൊന്നും ഇനിയില്ലാ എന്ന തിരിച്ചറിവാണ് ഒഴുക്കില്‍ തടഞ്ഞ് കിടക്കുന്ന മരക്കഷ്ണം പോലെ ഒന്നും ചെയ്യാനാവാതെ ജീവിതത്തില്‍ നിശ്ചലമായി പോകുന്നത്……..

ചെമ്പകക്കുന്നിലെ തണ്ണീര്‍പ്പന്തലില്‍ ഇനി താന്‍ തനിച്ചാണ് കൂട്ടിന് അമ്മുവിന്‍റെ ഓര്‍മ്മകള്‍ മാത്രം…………