ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.
രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.
ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.
“മുത്തശ്ശാ “
ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി.
“എന്താ മോളേ ?”
തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു.
മുകളിലേക്കുനോക്കാതെ ഗൗരി അങ്ങോട്ട് വിരൽചൂണ്ടി.
തിരുമേനിയും രാമനും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ മുകളിലേക്ക് ഒരുമിച്ചുനോക്കി.
നെടുങ്ങുന്ന ആ കാഴ്ചകണ്ട രാമൻ രണ്ടടി പിന്നിലേക്ക് വച്ചു.
തിരുമേനി തന്റെ വലതുകൈ നെഞ്ചിലേക്ക് ചേർത്തുവിളിച്ചു
“ദേവീ…”
ചമ്മലകളെ താങ്ങിയെടുത്ത് തെക്കൻക്കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി.
തോളിൽ ധരിച്ച തിരുമേനിയുടെ മേൽമുണ്ട് ശക്തമായ കാറ്റിൽ പറന്നുയർന്നു.
കാർമേഘങ്ങൾവട്ടമിട്ട ആകാശത്തിൽ അർക്കനെ മറക്കുംവിധം ഇരുട്ട് വ്യാപിച്ചു.
നിലത്തുവീണ മേൽമുണ്ടെടുക്കാൻ കുനിഞ്ഞ രാമനെ തിരുമേനി തടഞ്ഞു.
“വേണ്ട, അതെടുക്കരുത് രാമാ ”
ഗൗരിയെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
കാറ്റിന്റെ ശക്തികൂടി, ചുറ്റിലും പൊടിപടലങ്ങൾ പാറിപ്പറന്നു.
വൃക്ഷത്തിന്റെ ശിഖരത്തിൽ വള്ളിയിൽതൂങ്ങിക്കിടക്കുന്ന മൃതദേഹം ശക്തമായകാറ്റിൽ ഉലഞ്ഞാടി.
“രാമാ, മോളേം കൂട്ടി മനയിലേക്ക് പോയ്‌കോളൂ, ഞാൻ വന്നോളാം”
തിരുമേനി തന്റെ നരബാധിച്ച മുടിയിഴയിലൂടെ വിരലുകളോടിച്ചു.
പെട്ടന്ന് വലിയശബ്ദത്തോടെ കാറ്റിലുലഞ്ഞാടിയ മൃതദേഹം നിലംപതിച്ചു.
നിലത്തുവീണ മൃതദേഹത്തിന്റെ മുഖം കണ്ടപാടെ രാമൻ പറഞ്ഞു.
“ദേവീ, കുട്ടൻ. നാരായണവാര്യരുടെ മകൻ.
ഇവനെന്തിനാ ഈ കടുംകൈചെയ്തെ?..”
“വാര്യരുടെ മകനാണോ രാമാ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.
“മ് “
“രാമാ, താൻ മോളേംകൊണ്ട് മനക്കലേക്ക് പോയ്‌കോളൂ,
മൃതദേഹത്തെനോക്കി തിരുമേനി വീണ്ടും പറഞ്ഞു.
കേട്ടപാടെ രാമൻ ഗൗരിയെയും കൂട്ടി കാറിന്റെ അടുത്തേക്കുനടന്നു.
പിന്തിരിഞ്ഞുനോക്കിയ ഗൗരി തിരുമേനി മൃതദേഹത്തിന്റെ അടുത്തിരിക്കുന്നത് കണ്ടയുടനെ രാമനോട് ചോദിച്ചു.
“ന്താ രാമേട്ടാ മുത്തശ്ശൻ ചെയ്യണേ ?..”
“ഒന്നുല്ല്യാ, മോള് വണ്ടിയിൽ കയറൂ.”
രാമൻ ഡോർ തുറന്ന് ഗൗരിയെ അകത്തേക്കിരുത്തി കാർ സ്റ്റാർട്ട്ചെയ്തു.
പടിപടലങ്ങൾകൊണ്ട് അപ്പൂപ്പൻകാവ് ആകെ അലങ്കോലമായി.
കാറ്റിൽ പറന്നുയർന്ന അപ്പൂപ്പന്താടികൾ പതിയെ മണ്ണിലേക്ക് ചേർന്നു.
മൃതദേഹത്തെ അടിമുടിയൊന്നുനോക്കിയ
ശങ്കരൻതിരുമേനി അപ്പോഴാണ് അത് ശ്രദ്ധിച്ചത്.
നെറുകയിൽ മഞ്ഞൾ തൊട്ടിരിക്കുന്നു.
കഴുത്തിനുപിന്നിൽ എന്തോ ഒരുമുറിവ്.
അതിൽനിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.
“മഹാദേവാ, ഞാനെന്താ ഈ കാണുന്നെ ?”
ആരായീകടുംകൈ ചെയ്തെ.?”
അദ്ദേഹം ആ മൃതദേഹത്തിന്റെ കണ്ണുകൾ തുറന്നുനോക്കി.
കൃഷ്ണമണികൾ മുകളിലേക്ക് പോയിരുന്നു
കണ്ണിലാകെ നീലനിറം വ്യാപിച്ചിട്ടുണ്ട്.
പെട്ടന്ന് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടപോലെതോന്നിയ തിരുമേനി ദീർഘശ്വാസമെടുത്ത് അവിടെത്തന്നെ എന്തിനും തയ്യാറായി ഇരുന്നു.
പക്ഷെ നിമിഷനേരംകൊണ്ട് ആ കാൽപ്പെരുമാറ്റം നിലച്ചു.
അതിനുപകരം മഞ്ഞകലങ്ങിയ കണ്ണുകളുമായി ഒരു കരിമ്പൂച്ച അദ്ദേഹത്തിന്റെ പിന്നിലൂടെവന്ന് മൃതദേഹത്തിനരികിൽ വട്ടമിട്ടു നടന്നു.
വാതുറന്ന് കരിമ്പൂച്ച കൊമ്പുപോലെയുള്ള പല്ലുകൾ പുറത്തുകാട്ടി തിരുമേനിക്ക് സമാന്തരമായി നിന്നു.
പതിയെ അതിന്റെ രൂപം ചുവന്നപട്ടുടുത്ത ഒരു സ്ത്രീയായിമാറി.
“ഓ, നീയാണോ, സ്റ്റേഷനിൽവച്ച് എനിക്ക് നേരെ വന്നുനിന്നപ്പോൾ എന്റെ ഉപാസനാമൂർത്തികൾ സൂചിപ്പിച്ചിരുന്നു.
നിന്റെ സാനിധ്യം.
വേണ്ട, ഉപദ്രവിക്കാതെ നീ സ്വമേധയാ തിരിച്ചുപോകുക. അതല്ല മറിച്ചാണെങ്കിൽ,
ഇന്നോളം മണ്മറഞ്ഞുപോയവരുടെ ആത്മാക്കളുടെ കൂട്ടത്തിൽ നീയും അകപ്പെടും. പിന്നെ സർവ്വനാശമായിരിക്കും. നിനക്കാറിയാലോ എന്നെ?”
ധൈര്യപൂർവ്വം തിരുമേനി പറഞ്ഞു.
കണ്ണുകൾ ചുവന്നുതുടുത്തു.
ഇടത് നെറ്റിയിൽ ഒരുഞരമ്പ് തടിച്ചുപൊന്തി.
ഉടനെ അവൾ ആർത്തട്ടഹസിച്ചു.
നിമിഷനേരംകൊണ്ട് ആ സ്‌ത്രീരൂപം വീണ്ടും കരിമ്പൂച്ചയായി മാറി. ഭീകരശബ്ദമുണ്ടാക്കി അതിന്റെ വായ തുറന്ന് തിരുമേനിയുടെ നേരെനിന്നു.
“നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം.
നിന്നിൽ തിരശീലവീണിരിക്കും.”
തിരുമേനി പറഞ്ഞുതീർന്നതും അപ്പൂപ്പൻക്കാവിലേക്ക് ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ് ഒഴുകിയെത്തി.
വലിയ വൃക്ഷങ്ങൾതമ്മിൽ കൂട്ടിമുട്ടി.
കരിയിലകൾ വായുവിൽകിടന്ന് താണ്ഡവമാടി.
ശക്തമായ കാറ്റിൽ തിരുമേനിയുടെ നരച്ചമുടികൾ വശങ്ങളിലേക്ക് പാറിനിന്നു.
വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി അപ്പൂപ്പൻക്കാവിനെ ഭീതിപ്പെടുത്തിയ ഉടനെ
അദ്ദേഹം സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.
“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”
ശേഷം മണ്ണിൽ ഒരു നക്ഷത്രം വരച്ച് തിരുമേനി തന്റെ തള്ളവിരൽ ഉപയോഗിച്ച് അതിന്റെ മധ്യത്തിൽ അമർത്തിപിടിച്ചു.
ആഞ്ഞടിച്ച കാറ്റ് പതിയെ നിലച്ചു.
അപ്പൂപ്പൻക്കാവ് ശാന്തമായി.
തന്റെ മുൻപിലുണ്ടായിരുന്ന കരിമ്പൂച്ച പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ തിരുമേനി എഴുന്നേറ്റ് ചുറ്റിലുംനോക്കി.
അപ്പോഴേക്കും രാമൻ തന്റെ സഹായികളെകൂട്ടി കാവിലേക്കുവന്നു.
കൂടെ കുട്ടന്റെ അച്ഛൻ നാരായണവാര്യരും ഉണ്ടായിരുന്നു.
മകന്റെ മൃതദേഹംകണ്ട വാര്യർ ഉടനെ കുഴഞ്ഞുവീണു.
“എന്താ തിരുമേനി സംഭവിച്ചേ ?..”
കൂട്ടത്തിലൊരാൾ ചോദിച്ചു.
“ഞാൻ ഊഹിച്ചത് ശരിയായിരുന്നു.
മഞ്ഞൾപൊടിയും, കണ്ണുകളിലെ നീലനിറവും വച്ചുനോക്കുമ്പോൾ, ഇത് മാർത്താണ്ഡന്റെ ക്രൂര ശിക്ഷണമാണ്.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യമുണ്ട്.
ദുർമരണപ്പെട്ട ‘സീത’.
അവളെ ഞാൻ കണ്ടു.”
“കാവിലമ്മേ…”
ഒരുനിമിഷം എല്ലാവരും നിശബ്ദതപാലിച്ചു.
“അടക്കംചെയ്തതായിരുന്നു. പിന്നെ എങ്ങനെ ബന്ധനംഭേദിച്ച് പുറത്തുവന്നു.”
തിരുമേനി വീണ്ടും ചിന്തകളിലാണ്ടു.